മന്ദാക്രാന്ത
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് മന്ദാക്രാന്ത.പതിനേഴക്ഷരങ്ങൾ വരുന്ന അത്യഷ്ടി വിഭാഗത്തിൽപ്പെട്ട സംസ്കൃതവൃത്തമാണ് മന്ദാക്രാന്ത.
സന്ദേശകാവ്യങ്ങളിൽ തിരുത്തുക
കാളിദാസൻ മേഘദൂതം (മേഘസന്ദേശം) എന്ന സന്ദേശകാവ്യം രചിച്ചത് മന്ദാക്രാന്തയിലാണ്. അതിനെത്തുടർന്ന് സംസ്കൃതത്തിൽ ശുകസന്ദേശം, ചാതകസന്ദേശം തുടങ്ങി ധാരാളം സന്ദേശകാവ്യങ്ങൾ ഈ വൃത്തത്തിൽ ഉണ്ടായി. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ ഉണ്ണുനീലിസന്ദേശം ഈ വൃത്തത്തിലാണ്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എഴുതിയ മയൂരസന്ദേശം തുടങ്ങി പല സന്ദേശകാവ്യങ്ങളും ഈ വൃത്തത്തിലാണ് രചിച്ചിട്ടുള്ളത്.
സന്ദേശകാവ്യങ്ങളിലല്ലെങ്കിലും സന്ദേശങ്ങൾ പ്രതിപാദിക്കുന്ന ഭാഗങ്ങൾ മന്ദാക്രാന്തയിൽ കൊടുക്കുന്ന ഒരു പതിവും ഉണ്ട്. ഉദാഹരണമായി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ ഉമാകേരളം എന്ന മഹാകാവ്യത്തിൽ ഒരു സന്ദേശം പറഞ്ഞയയ്ക്കുന്ന പതിനൊന്നാം സർഗ്ഗം മന്ദാക്രാന്തയിലാണ്.
ലക്ഷണവും ഉദാഹരണവും തിരുത്തുക
വൃത്തമഞ്ജരിയിലെ ഉദാഹരണം ഇപ്രകാരമാണ്.
“ | മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്ഗം | ” |
ഇതനുസരിച്ച്, മ, ഭ, ന, ത, ത എന്നീ ത്ര്യക്ഷരഗണങ്ങളും രണ്ടു ഗുരുക്കളും അടങ്ങിയതാണു മന്ദാക്രാന്ത. 4, 10 (4+6) എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവസാനം നിർത്തേണ്ട മൂന്നു ഖണ്ഡങ്ങൾ ഇതിനുണ്ട്.
- നാലു ഗുരുക്കൾ അടങ്ങിയ ഖണ്ഡം. ഉദാഹരണം: കാലിക്കൂട്ടം,
- അഞ്ച് ലഘുവും ഒരു ഗുരുവും അടങ്ങിയ രണ്ടാം ഖണ്ഡം. ഉദാഹരണം: കലിതകുതുകം
- "താരരാ താരതാരാ" എന്നരീതിയിൽ (ഗുരു, ലഘു, ഗുരു, ഗുരു, ലഘു, ഗുരു, ഗുരു) എന്ന് ഏഴക്ഷരമുള്ള മൂന്നാം ഖണ്ഡം. ഉദാഹരണം: കാത്ത കണ്ണന്നു ഭംഗ്യാ
ഉദാഹണമായി, മയൂരസന്ദേശത്തിലെ താഴെക്കൊടുക്കുന്ന പദ്യം ഉദാഹരണമാണ്.
പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായി-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭംക്ത്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വെച്ചിടേണം;
മൗലിക്കെട്ടിൽ തിരുകുമതിനെത്തീർച്ചയായ് ഭക്തദാസൻ.