ഒറ്റയിലാറെട്ടു മറ്റതിൽ

കല, യറ്റത്തഥ രേഫലം ഗവും

വൈതാളീയം, പരത്തിലൊ-

ട്ടരുതു സമം; ലഘുവെട്ടുമാകൊലാ!

കലയെന്നാൽ മാത്ര. വിഷമപാദങ്ങളിൽ ആറുമാത്ര; സമങ്ങളിൽ എട്ട്; രണ്ടിനും ഇത്രയും മാത്രകൾ കഴിഞ്ഞാൽ ഓരോ രഗണവും ലഘുവും ഗുരുവും. ഇത് ‘വൈതാളീയ’മെന്ന വൃത്തം. ഇതിൽ ആദ്യമുള്ള മാത്രകളിൽ സമസംഖ്യകളായ 2, 4, 6 എന്ന മാത്രകൾ മുറയ്ക്ക് അടുത്ത 3, 5, 7 എന്ന മാത്രകളിൽ ഒട്ടരുത്. 2, 3; 4, 5; 6, 7 എന്ന സ്ഥാനങ്ങളിൽ ഗുരു വരരുത് എന്നർത്ഥം. സമപാദത്തിന് ആരംഭത്തിൽ എട്ടു മാത്രയുള്ളതെല്ലാം ലഘുക്കളാകയും അരുത്; ലഘുവും ഗുരുവും കലർന്നിരിക്കണം. എല്ലാം ഗുരുവാകുന്നതിന് വിരോധം ഇല്ലതാനും. ഈ ലക്ഷണം കുറെ വ്യാമിശ്രമാകയാൽ വേറെ ഒരു വിധത്തിലും പറയാം:

സമമാത്രകൾ അടുത്ത വിഷമമാത്രകളിൽ ഒട്ടാതിരിക്കണമെങ്കിൽ ദ്വിമാത്രകളായ ഗണങ്ങളെ കൽ‌പ്പിക്കണം; അപ്പോൾ വൈതാളീയത്തിന് വിഷമപാദങ്ങളിൽ ആകെ 14 മാത്രകൾ; അതിൽ ആദ്യത്തെ ആറുമാത്രകൾ മൂന്നു ദ്വിമാത്രാഗണങ്ങളും ശേഷം എട്ടെണ്ണം വർണ്ണഗണത്തിലെ രഗണവും ലഘുഗുരുക്കളും ആയിരിക്കണം. സമപാദങ്ങളിൽ ആകെ 16 മാത്രകൾ; അതിൽ ആദ്യത്തെ എട്ടു മാത്രകൾ നാലു ദ്വിമാത്ര ഗണങ്ങളും ശേഷം എട്ട് മുൻ‌പറഞ്ഞതുപോലെതന്നെ രലഗങ്ങളും ആയിരിക്കണം. ഈ സമപാദങ്ങളിലെ ആദ്യമുള്ള എട്ടു മാത്രകൾ എട്ടും ലഘുക്കളാകരുത് എന്നുകൂടി ഒരു വിശേഷം. ഇങ്ങനെ വൈതാളീയത്തിന്റെ പാദങ്ങളിൽ ആദ്യഭാഗം മാത്രാപ്രധാനവും അന്ത്യഭാഗം വർണ്ണപ്രധാനവും ആകുന്നു. ഈ സംഗതികളെല്ലാം ലക്ഷണശ്ലോകത്തിലും വന്നിട്ടുണ്ടെന്നു കാൺക.

ഒ/റ്റയി / ലാ / റെ ട്ടു മ / റ്റതിൽ

കല / യ / റ്റ / ത്തഥ / രേഫലം / ഗവും

വൈ / താ / ളീ / യം പര / ത്തിലൊ-

ട്ടരു / തു സ / മം /ലഘു/വെട്ടു മാ / കൊലാ.

വേറെയും ഉദാഹരണം:

കവി /മാ/ തേ/ കൈതൊഴു/ ന്നു ഞാൻ

കൈ / വ / ല്യ / പ്രദ / മായ കാ / ലിണ

കവി / താ / ഗുണ / ജാലമൊ / ക്കവേ

കൈ/ വരു /വാൻ / കൃപ/ ചെയ്തിടേ / ണമേ/

"https://ml.wikipedia.org/w/index.php?title=വൈതാളീയം&oldid=2639043" എന്ന താളിൽനിന്ന് ശേഖരിച്ചത്