ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച തർക്കവും സുപ്രീം കോടതി വിധിയും അനന്തര സംഭവങ്ങളും

കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം. ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക്[1] നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു[2][3]. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.[4][5] ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു.[6] ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു.[7] ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല.[8][9] ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.[10][11][12]

ശബരിമല ക്ഷേത്രം, യുവതീപ്രവേശം ഇവിടെ നിയമപ്രകാരം വിലക്കപ്പെട്ടിരുന്നു

പശ്ചാത്തലം തിരുത്തുക

ഐതിഹ്യപ്രകാരം ശബരിമലയിലെ ദേവനായ അയ്യപ്പൻ, ബ്രഹ്മചാരിയാണ്.[13][14][15][16] വിവാഹം കഴിക്കുകയാണെങ്കിൽ മാളികപ്പുറത്തമ്മ എന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് അയ്യപ്പൻ വാക്ക് കൊടുത്തിരുന്നു എന്ന് വിശ്വാസമുണ്ട്.[17] കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈ ഐതിഹ്യങ്ങൾക്ക് പകരം, മാളികപ്പുറം ഭദ്രകാളിയെ കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണെന്ന മറ്റൊരു ഐതിഹ്യമാണുള്ളത്.(൧)

മാസമുറ പ്രായം എന്ന കണക്കിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെ പ്രായമുള്ള സ്ത്രീകളെയാണ് ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് 1951-ൽ യുവതീ പ്രവേശം തടയണമെന്ന് നിർദ്ദേശം വെച്ചിരുന്നു[18], എന്നാൽ ഇത് പൊതുവേ അവഗണിക്കപ്പെടുകയാണുണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ യുവതീ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നാണ് വിശ്വാസം.[19][20]. അതുപോലെ തന്നെ ആർത്തവം അശുദ്ധിയാണെന്ന വിശ്വാസപ്രകാരം യുവതികളായ സ്ത്രീകൾക്ക് 41 ദിവസം വ്രതം എടുക്കാൻ കഴിയില്ലെന്നും, തന്മൂലം ശബരിമല ദർശനം സാദ്ധ്യമല്ലെന്നും വിശ്വസിക്കപ്പെടുന്നുണ്ട്[21][22]. വ്രതം പൂർത്തിയാക്കി ഇരുമുടി എടുത്ത് ശബരിമല കയറുന്നത് പതിനെട്ടാംപടി വഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണെന്നും അല്ലാത്തവർക്ക് വടക്കേ നടവഴി ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നുമുള്ള ആചാരപ്രകാരം, 1991-ൽ കേരള ഹൈക്കോടതി യുവതീപ്രവേശനം നിരോധിക്കുന്നതിന് മുമ്പ്, നിരവധി സ്ത്രീകൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.[23] കുട്ടികളുടെ ചോറൂണിനായും സ്ത്രീകൾക്ക് അക്കാലത്തു ക്ഷേത്രത്തിൽ പ്രവേശിക്കാമായിരുന്നു[3].

 
ധർമ്മശാസ്താവ്,[24] പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാർക്കൊപ്പം. ഏഴാം നൂറ്റാണ്ട്, തമിഴ്‌നാട്.

വിവിധ ഹൈന്ദവസംഘടനകൾ മുമ്പ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. അന്ന് ആർ.എസ്.എസ്. സംസ്ഥാന നേതാവായിരുന്ന ഒ. രാജഗോപാൽ 1999-ലെ മാതൃഭൂമി ശബരിമല തീർത്ഥാടന സപ്ലിമെന്റിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് ലേഖനമെഴുതിയിരുന്നു.[25] ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലിച്ചിരുന്നു.[26] ‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’ എന്നായിരുന്നു നിത്യചൈതന്യയതിയുടെ അഭിപ്രായം.[27] കൊല്ലത്ത് 2007-ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു ശബരിമലയിൽ കയറാനാവില്ല എന്നു പറയുന്നത് അധർമ്മം‘ എന്ന് അമൃതാനന്ദമയി നിലപാടെടുത്തിരുന്നു[28][29]. ഇന്ന് പുരുഷന്മാർ പോലും 41 ദിവസം വ്രതം എടുത്ത് ശബരിമലയിൽ പോകുന്നില്ലെന്നും, സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാൽ അവർക്ക് 41 ദിവസം വ്രതം എടുക്കാനാവില്ല എന്ന തൊടുന്യായം പറഞ്ഞ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനാവില്ലെന്ന് മുമ്പ് കെ. സുരേന്ദ്രൻ നിലപാടെടുത്തിരുന്നു[30]. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആയ ആർ. ഹരി, ശബരിമലയിൽ സ്ത്രീ പ്രവേശത്തിനനുകൂലമായി ലേഖനങ്ങളെഴുതുകയും പിന്നീട് 2017 സെപ്റ്റംബറിൽ പുസ്തകമായി ഇറക്കുകയും ചെയ്തിട്ടുണ്ട്[31][32].

ഹൈക്കോടതിയിൽ നടന്ന കേസിൽ കക്ഷികളായിരുന്ന തന്ത്രികുടുംബവും ദേവസ്വം ബോർഡും മണ്ഡലകാല-മകരവിളക്ക് കാലത്തും വിഷുപൂജയ്ക്കും മാത്രമേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ തടസ്സമുള്ളു എന്നും മാസപൂജയടക്കമുള്ള, ക്ഷേത്രം തുറക്കുന്ന, മറ്റ് അവസരങ്ങളിൽ യുവതികൾക്ക് വടക്കേനട വഴി ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ് എന്നും അന്ന് നിലപാടെടുത്തിരുന്നു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ നിയമിച്ച ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 2016-ൽ ക്ഷേത്രത്തിന്റെ പേര് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് കാണിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്തിറക്കി മാറ്റിയിരുന്നു.[33] ഐതിഹ്യപ്രകാരം ധർമ്മശാസ്താവിന് പൂർണ്ണ എന്നും പുഷ്കല എന്നും രണ്ട് ഭാര്യമാരുണ്ടെന്നതിനാൽ, സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ, ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ ദേവൻ നൈഷ്ഠിക ബ്രഹ്മചാരി ആണ് എന്ന വാദം നിലനിൽക്കില്ല എന്ന കാരണത്താലാണിത് എന്നാരോപണമുണ്ടായിട്ടുണ്ട്[34][35].

സുപ്രീംകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ, ശബരിമലയിൽ പ്രവേശിക്കാനായി, ആർത്തവവിരാമം വരെ കാത്തിരിക്കാൻ തയ്യാർ (#ReadyToWait) എന്ന ഹാഷ്‌ടാഗോടെയുള്ള പ്രചരണം സമൂഹമാദ്ധ്യമങ്ങളിൽ നടന്നിരുന്നു[36][37]. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിന് വയസ്സ് തെളിയിക്കുന്ന രേഖ ക്ഷേത്രനടത്തിപ്പുകാർ 2018 ജനുവരിയിൽ നിർബന്ധമാക്കിയിരുന്നു.[38]

മുമ്പ് നടന്നിട്ടുള്ള ചില സ്ത്രീപ്രവേശങ്ങൾ തിരുത്തുക

തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതു പാർവ്വതി ബായ്, യൗവനത്തിൽ ശബരിമല ക്ഷേത്രത്തിൽ വന്നതായി രേഖകളുണ്ട്.[3][39][40] ശബരിമലയിൽ 1986-ൽ നമ്പിനാർ കെടുവതില്ലൈ എന്ന ചലച്ചിത്രത്തിനായി ജയശ്രീ, സുധ ചന്ദ്രൻ, അനു, വടിവുക്കരസി, മനോരമ എന്നീ നടിമാർ പതിനെട്ടാം പടിയിൽ പ്രതിഷ്ഠക്കടുത്ത് നൃത്തം ചെയ്തിരുന്നു.[41] ഷൂട്ടിങ്ങിനെ തുടർന്ന് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കേസുണ്ടാവുകയും, വിലക്കപ്പെട്ട പ്രായത്തിലുള്ള നടിമാർക്കും ഫീസ് വാങ്ങി ഷൂട്ടിങിന് അനുമതി നൽകിയ ദേവസ്വം ബോർഡ് ഭാരവാഹികൾക്കും മജിസ്ട്രേറ്റ് പിഴ വിധിക്കുകയും ചെയ്തിരുന്നു[42]. യുവതീപ്രവേശ വിലക്ക് ഇതിന് ശേഷമാണ് കർശനമായത് എന്ന് പറയപ്പെടുന്നു[42]. കർണ്ണാടകയിലെ മുൻമന്ത്രി ജയമാല, 1986-ൽ ക്ഷേത്രം സന്ദർശിച്ചതായും, വിഗ്രഹം തൊട്ടതായും അവകാശപ്പെട്ടിരുന്നു.[43][44] ദേവസ്വം കമ്മീഷണറായിരുന്ന ജെ. ചന്ദ്രികയുടെ പേരമകളുടെ ചോറൂണ് 1990-ൽ ശബരിമലയിൽ നടക്കുകയും, അതിൽ യുവതികൾ അടക്കമുള്ളവർ ക്ഷേത്രത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ആ ചോറൂണിന്റെ ചിത്രമുള്ള പത്രവാർത്തയടക്കം ഹൈക്കോടതിക്ക് ചെന്ന കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചിരുന്നു.[45] പത്തനംതിട്ട ജില്ലാകലക്ടർ വത്സലാകുമാരി 1995-ൽ ഔദ്യോഗികാവശ്യങ്ങൾക്കായി ക്ഷേത്രം സന്ദർശിച്ചിരുന്നു.[46] അതേ വർഷം തന്നെ രണ്ട് യുവതികൾ ക്ഷേത്രസന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.[46]

ശബരിമലയിലെ കരാറുകാരനായിരുന്ന സുനിൽ സ്വാമിയുടെ മദ്ധ്യസ്ഥതയിൽ സ്ത്രീകൾ പലതവണ ശബരിമലയിൽ എത്തിയതായി ആരോപണമുണ്ടായിട്ടുണ്ട്.[47][48] മേൽശാന്തിയുടെ മകൾ 2014-ൽ വിഷുപൂജയ്ക്ക് ക്ഷേത്രം സന്ദർശിക്കുകയും രണ്ട് ദിവസം സന്നിധാനത്ത് താമസിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് വിവാദമായതോടെ മേൽശാന്തിയുടെ ചിലവിൽ തന്നെ പരിഹാരക്രിയകൾ ചെയ്തിരുന്നു.[49]

കേരള ഹൈക്കോടതി വിധി തിരുത്തുക

-ഹൈക്കോടതി വിധി[3]

സ്ത്രീ പ്രവേശനത്തെ തുടർന്ന് 1990-ൽ ഒരു വ്യക്തി സമർപ്പിച്ച കത്ത് പൊതുതാത്പര്യ ഹർജിയായി ഹൈക്കോടതി പരിഗണിക്കുകയുണ്ടായി. തുടർന്ന് ഹൈക്കോടതി യുവതികളുടെ ക്ഷേത്രപ്രവേശനം തടഞ്ഞു.[45] വിധി വന്നത് 1991 ഏപ്രിൽ 5-ന് ആണ്. നേരത്തെ സ്ത്രീകൾ നിയന്ത്രണമില്ലാതെ പ്രവേശിച്ചിട്ടുണ്ടെങ്കിലും ശബരിമല കയറാൻ പത്ത് വയസിനും അമ്പത് വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള നിയന്ത്രണം ശബരിമലയിലെ കാലാതിവർത്തിയായ ആചാരമാണ് എന്ന നിഗമനത്തിലാണ് ഹൈക്കോടതി എത്തിയത്.[50] ആ നിയന്ത്രണം എല്ലാ തീർത്ഥാടനവേളയിലും നടപ്പിലാക്കേണ്ടതാണെന്നും നിർദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു. ഇത് നടപ്പിലാക്കാൻ പോലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വം ബോർഡിനു നൽകണമെന്നു കേരള സർക്കാരിനോടും കോടതി നിർദ്ദേശിച്ചു[3].

ഹൈക്കോടതിയുടെ 1991-ലെ ഇടപെടലിൽ ജസ്റ്റിസ് കെ.എസ്. പരിപൂർണ​​ന്റെ വ്യക്തിപരമായ താൽപര്യം പ്രകടമായിരുന്നെന്നും ഒരാൾ അദ്ദേഹത്തിനെഴുതിയ കത്ത് പൊതുതാൽപര്യഹർജിയാക്കിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ എതിർകക്ഷിയാക്കിയും അദ്ദേഹവും ജസ്​റ്റിസ്​ കെ. ബാലകൃഷ്ണമാരാരും കൂടി വാദംകേട്ടശേഷം 10-നും 50-നും ഇടയ്ക്ക്​ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം മൊത്തത്തിൽ നിരോധിക്കുകയായിരുന്നുവെന്നും അതിനായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം എതിരായിരുന്നുവെങ്കിലും പന്തളം രാജവംശത്തിന്റെ പ്രതിനിധിയേയും അയ്യപ്പസേവാസംഘം പ്രതിനിധിയേയും വിളിച്ചുവരുത്തി അനുകൂലമൊഴിയെടുത്തശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ ആരോപിച്ചിട്ടുണ്ട്.[51] കേസ് ആദ്യം വന്നത് ജസ്റ്റിസ് കെ.ടി. തോമസും ജസ്റ്റിസ് കെ.എസ്. പരിപൂർണ്ണനും ഉൾപ്പെട്ട ബഞ്ചിലായിരുന്നെന്നും, കേസിനിടെ സ്ത്രീപ്രവേശത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിനോട് ജസ്റ്റിസ് പരിപൂർണ്ണൻ യോജിച്ചിരുന്നില്ലെന്നും, പിന്നീട് പരിപൂർണ്ണൻ സീനിയർ ജഡ്ജി ആയിരുന്നതിനാൽ ബഞ്ച് മാറുകയായിരുന്നെന്നും ജസ്റ്റിസ് കെ.ടി. തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്.[52]

അന്നത്തെ നായനാർ സർക്കാരോ ദേവസ്വം ബോർഡോ ഈ വിധിയെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നില്ല.[51]

സുപ്രീം കോടതിയിലെ ഹർജി തിരുത്തുക

ഇൻഡ്യൻ യങ് ലോയേഴ്സ് അസോസിയേഷനു വേണ്ടി, ഭക്തി പസ്രിജ സേഠി, ലക്ഷ്മി ശാസ്ത്രി, പ്രേരണ കുമാരി, അൽക്കാ ശർമ്മ, സുധാ പാൽ എന്നിവർ, 2006-ൽ ശബരിമലയിൽ ഒരു പ്രായത്തിലുമുള്ള സ്ത്രീകളെ തടയരുത് എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി കൊടുത്തു. പ്രവേശനനിയന്ത്രണം തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് എതിരാണെന്ന് അവർ കോടതിയെ ബോധിപ്പിച്ചു[53]. സംഘപരിവാർ ബന്ധമുള്ളവരാണ് ഇവർ എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്[54]. ഈ കേസിൽ 2007 നവംബറിൽ കേരളത്തിലുണ്ടായിരുന്ന എൽ.ഡി.എഫ്. അച്ചുതാനന്ദൻ സർക്കാർ യുവതീപ്രവേശത്തിന് അനുകൂലമായിട്ടും, പിന്നെ വന്ന യു.ഡി.എഫ്. ഉമ്മൻ ചാണ്ടി സർക്കാർ 2016 ഫെബ്രുവരി 6-ന് യുവതീ പ്രവേശത്തിന് എതിരായിട്ടും, പിന്നീട് വന്ന പിണറായി വിജയൻ സർക്കാർ 2016 നവംബർ 7-ന് യുവതീപ്രവേശത്തിന് അനുകൂലമായിട്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ട്[55].

വിധി തിരുത്തുക

ശബരിമലയിലെ സ്ത്രീപ്രവേശം പരിശോധിച്ച സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2018 സെപ്റ്റംബർ 28-ന് നൽകിയ വിധി പ്രകാരം ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം അനുവദിക്കുകയാണുണ്ടായത്. ഒരംഗത്തിന്റെ വിയോജിപ്പോടുകൂടിയ ഭൂരിപക്ഷ വിധിയായിരുന്നു ഇത്[56].

-സുപ്രീം കോടതി വിധി[57]

ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജസ്റ്റിസ് ആർ.എഫ്. നരിമാൻ, ജസ്റ്റിസ് എ.എം. ഖൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ബെഞ്ചിൽ ഉണ്ടായിരുന്നത്. ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിനെതിരാണ് നിലവിൽ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രീംകോടതി കണ്ടെത്തി. ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം ഏതൊരു മതവിശ്വാസവും പാലിക്കാനുള്ള അവകാശത്തിനും എതിരായിരുന്നു വിലക്കെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാൽ യുക്തിചിന്തക്കതീതമായി ആചാരങ്ങൾ അനുഷ്ഠിക്കാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജിച്ചു[57][58].

പ്രതികരണങ്ങൾ തിരുത്തുക

വിധി പുറത്ത് വന്ന ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ്. സർക്കാരും വിധിയെ സ്വാഗതം ചെയ്തു. കാലതാമസവും വീഴ്ചയും ഇല്ലാതെ വിധി നടപ്പാക്കണമെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു[59]. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധി അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാണ് എന്നാണ് പ്രതികരിച്ചത്[60]. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീകളെ കണ്ടാൽ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടും എന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണെന്നും എം. ലീലാവതി അഭിപ്രായപ്പെട്ടിരുന്നു[61].

തന്ത്രികുടുംബത്തെ പ്രതിനിധീകരിച്ച് കണ്ഠരര് രാജീവരര്, വിധി നിരാശാജനകമെങ്കിലും അംഗീകരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്[62][63]. കേരള പുലയർ മഹാസഭയുടെ അദ്ധ്യക്ഷൻ പുന്നല ശ്രീകുമാർ ആലുവയിൽ നടത്തിയ പ്രസംഗത്തിൽ വിധിയെ സർവ്വാത്മനാ സ്വാഗതം ചെയ്യുകയും, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോട് ചേർത്ത് കാണേണ്ട വിധിയാണ് സുപ്രീംകോടതി നടത്തിയത് എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എൻ.എസ്.എസ്. ആദ്യം മുതൽക്കേ തന്നെ വിധിയേയും വിധി പാലിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിനേയും വിമർശിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു[64]. കോൺഗ്രസ് എം.എൽ.എ. ആയ വി.ടി. ബൽറാം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും, ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ 'രാഹുൽ ഈശ്വറല്ല, രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവ്' എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു[65]. ഐക്യമലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ. സജീവ് കോടതി വിധിയെ സ്വാഗതം ചെയ്യുകയും, വിധി അയ്യപ്പന്റെ നിർദ്ദേശമായാണ് കാണുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു[66]. വിധിയെ സംബന്ധിച്ച ടെലിവിഷൻ ചാനൽ ചർച്ചയിൽ താഴമൺ മഠം, മലയരയരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തതാണ് ക്ഷേത്രം എന്ന് സജീവ് ആരോപിച്ചിരുന്നു[67].

സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി നൽകിയവരിൽ ഒരാളായ പ്രേരണാ കുമാരി വിധിയെ തള്ളിക്കളയുകയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ് ഹർജി നൽകിയതെന്ന് ആർ.എസ്.എസ്. മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിലൂടെ അവകാശപ്പെടുകയും ചെയ്തു[68]. ബി.ജെ.പി. ജനറൽ സെക്രട്ടറി ആയ കെ. സുരേന്ദ്രൻ സുപ്രീം കോടതി വിധി വന്നപ്പോൾ വിധിയെ സ്വാഗതം ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി ആണെന്നാൽ സ്ത്രീവിരോധി ആണെന്ന് അർത്ഥമില്ല എന്നായിരുന്നു സുരേന്ദ്രൻ സമർത്ഥിച്ചത്, എന്നാൽ പിന്നീട് അദ്ദേഹം അത് നീക്കം ചെയ്ത് വിധിയെ പിന്തുണയ്ക്കുന്ന സി.പി.ഐ.(എം) ചാമ്പലാകും എന്ന് പോസ്റ്റിട്ടത് വിമർശനത്തിനും വിവിധ ട്രോളുകൾക്കും കാരണമായിരുന്നു[69][70]. കേരളത്തിൽ സ്ത്രീ പ്രവേശന വിരുദ്ധ പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ബി.ജെ.പി. എം.പി. സുബ്രഹ്മണ്യൻ സ്വാമി പട്ടാളത്തെ ഇറക്കിയാണെങ്കിലും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്നഭിപ്രായപ്പെട്ടിരുന്നു[71]. എന്നാൽ ഇതേ സമയം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാടിൽ നിന്ന സർക്കാരിനെതിരെ ഉള്ള പ്രക്ഷോഭമായി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയിടുകയോ രസീതെടുത്ത് വഴിപാട് ചെയ്യുകയോ ചെയ്യരുതെന്ന് കെ.പി. ശശികല ആഹ്വാനം ചെയ്തിരുന്നു[72].

യുവതീപ്രവേശം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണത്തിൽ, ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയിലെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്നും അന്ന് അഭിപ്രായപ്പെട്ടിരുന്നു[73]. തിരുവനന്തപുരത്ത് 2019 ജനുവരിയിൽ നടന്ന ശബരിമല കർമ്മസമിതിയുടെ സമ്മേളനത്തിൽ ശബരിമലയിൽ ആചാരലംഘനം നടത്തരുത് എന്ന് അമൃതാനന്ദമയി മുൻനിലപാട് തിരുത്തുകയുണ്ടായി[28][29].

വിധിയെ തുടർന്ന് തനിക്ക് ഭീഷണികൾ വന്നിരുന്നതായി, വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് പറഞ്ഞിരുന്നു[74][75][76].

സുപ്രീം കോടതി വിധിക്കെതിരെയുള്ള ഹർജികൾ തിരുത്തുക

സുപ്രീം കോടതിയുടെ വിധിയെ നിയമപ്രകാരം നേരിടുന്നതിനായി നിരവധി പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വിവിധ സംഘടനകളും വ്യക്തികളും സമർപ്പിക്കുകയുണ്ടായി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്[77] പുനഃപരിശോധനാ ഹർജികൾ ചേംബറിൽ, 2018 നവംബർ 13-ന് പരിശോധിക്കുകയും 2019 ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കാനായി മാറ്റി വെക്കുകയും ചെയ്തു[78]. റിട്ട് ഹർജികൾ അക്കൂടെ പരിഗണിക്കുന്നതാണ്. അതുവരെ നിലവിലുള്ള ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആകെ മൂന്ന് റിട്ട് ഹർജികളും[79] എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളുമാണുള്ളത്[80].

നാലുമാസത്തിനുശേഷം 2019 ഫെബ്രുവരി 5-ന് 65 ഹർജികളിലും 4 പുതിയ റിട്ട് ഹർജികളിലും വാദങ്ങൾ കേട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗഭരണഘടനാബെഞ്ച് കേസ് വിധിപറയാനായി മാറ്റിവച്ചു. ഇതിനിടെ തങ്ങളുടെ നേരത്തെയുള്ള നിലപാടിൽ നിന്നും മാറി ദേവസ്വം ബോർഡ് ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശത്തെ തങ്ങൾ അനുകൂലിക്കുന്നതായി സുപ്രീം കോടതിയെ അറിയിക്കുകയും എല്ലാപ്രായത്തിലുമുള്ള സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള പരമോന്നതകോടതിയുടെ നേരത്തെയുള്ള വിധി പുനഃപരിശോധിക്കുന്നതിനെ എതിർക്കുകയും ചെയ്തു.[81][82] 2019 നവംബർ 13 -ന് പുനഃപരിശോധനാഹർജികളിലെ വിധി നവംബർ 14 -ന് രാവിലെ 10.30 ന് പറയുമെന്ന് കോടതി വൃത്തങ്ങൾ അറിയിച്ചു.[83] ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശപ്രശ്നവുമായി സമാനതാല്പര്യമുള്ള മറ്റു ഹർജികളും ഒരുമിച്ച് പുനഃപരിശോധനനടത്തേണ്ടതുണ്ടോ എന്നു പരിഗണിക്കാൻ ഏഴംഗഭരണഘടനാബെഞ്ചിന് വിടുകയാണുണ്ടായത്,[84] 2018 -ലെ വിധിക്ക് പ്രത്യക്ഷത്തിൽ സ്റ്റേ ഇല്ല എങ്കിലും പ്രായോഗികമായി സ്റ്റേ ഉണ്ട് [85] നവംബർ 16 -ന് ദർശനത്തിനെത്തിയ 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളെ പോലീസ് തടയുകയുണ്ടായി.[86]

യുവതീ പ്രവേശത്തിനുള്ള ശ്രമങ്ങൾ തിരുത്തുക

പൊതുവേ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും പുരോഗമനപ്രസ്ഥാനങ്ങളും വിധിയെ സ്വാഗതം ചെയ്യുകയും യുവതീപ്രവേശനത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തെങ്കിലും; സംഘപരിവാർ, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ യാഥാസ്ഥിതികപക്ഷം വിധിയെ നിരാകരിക്കുകയും അവരുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നത് തടയുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. ശബരിമലയിലെ തന്ത്രികളായ താഴമൺ കുടുംബം, ശബരിമല അയ്യപ്പന്റെ പൈതൃകം അവകാശപ്പെടുന്ന പന്തളം ക്ഷത്രിയ കുടുംബം തുടങ്ങിയവർ യാഥാസ്ഥിതിക പക്ഷത്തായിരുന്നു. എൻ.എസ്.എസ്., താലൂക്ക് യൂണിയനുകൾ വഴിയുള്ള സമുദായാംഗങ്ങൾക്കുള്ള വിരുദ്ധാശയ പ്രചരണമാണ് നടത്തിയത്[87]. സംഘപരിവാർ സംഘടനകളും ബി.ജെ.പി.യും പമ്പയിലും ശബരിമലയിലും വിധിക്കെതിരെ പ്രത്യക്ഷസമരത്തിലും, ക്ഷേത്രത്തിൽ പ്രവേശിക്കുന്നവരെ നേരിട്ട് പരിശോധിക്കുന്ന തലത്തിലും എത്തിയിരുന്നു. ആദ്യഘട്ടത്തിൽ നിലയ്ക്കൽ-പമ്പ പ്രദേശത്തുണ്ടായ സമരത്തെ കായികമായി നേരിട്ട പോലീസ് മൂവായിരത്തിലധികം പ്രതിഷേധക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു[88][89].

വിധിയെ തുടർന്ന് നിരവധി യുവതികൾ പമ്പയിലെത്തുകയും അതിൽ കുറേപ്പേർ മലചവിട്ടുകയും ചെയ്തെങ്കിലും, പമ്പയിലും പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള വഴിയിലും ഉണ്ടായ എതിർപ്പുകൾ മൂലം 2018-ൽ ആർക്കും സന്നിധാനത്തെത്തി അയ്യപ്പദർശനം സാദ്ധ്യമായിരുന്നില്ല.

തുലാമാസപ്പൂജ (2018) തിരുത്തുക

കൊല്ലവർഷം 1194-ലെ തുലാമാസപൂജയ്ക്കായി ഒക്ടോബർ 17-ന് ആണ് ശബരിമല നട തുറന്നത്[90]. സ്ത്രീപ്രവേശനമനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ ആദ്യ നടതുറക്കലായിരുന്നു ഇത്[91]. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറായ സുഹാസിനി രാജ് ഒക്ടോബർ 18-ന് റിപ്പോർട്ടിങിനായി മലകയറാൻ ശ്രമിച്ചെങ്കിലും പമ്പയിൽ നിന്ന് അധികം ചെല്ലും മുമ്പ് തന്നെ തടയപ്പെട്ടിരുന്നു.[92] മലയാളി ആക്ടിവിസ്റ്റ് ആയ രഹന ഫാത്തിമയും തെലങ്കാനയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തക കവിത ജക്കാലയും 2018 ഒക്ടോബർ 19-ന് സന്നിധാനത്തെ നടപ്പന്തൽ വരെ എത്തിയെങ്കിലും അവിടെയുണ്ടായ പ്രതിഷേധം മൂലം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. കവിത റിപ്പോർട്ടിങിന് ആയാണ് ക്ഷേത്രത്തിൽ പോകാൻ ശ്രമിച്ചത്. ഇവരുടെ സുരക്ഷയ്ക്കായി പോലീസ് ഹെൽമറ്റും ജാക്കറ്റും നൽകിയത് വിവാദമാവുകയുമുണ്ടായി. ക്ഷേത്രം അടച്ചിടും എന്ന തന്ത്രി പറഞ്ഞതും, സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് പോലീസ് ബോദ്ധ്യപ്പെടുത്തിയതുകൊണ്ടും ആയിരുന്നു ഇരുവരും ക്ഷേത്രത്തിൽ പ്രവേശിക്കാതെ തിരിച്ചു വന്നത്[93]. അന്നു തന്നെ മേരി സ്വീറ്റി എന്നൊരു യുവതി ക്ഷേത്രദർശനത്തിനായി പമ്പയിൽ വരെ എത്തിയെങ്കിലും പോലീസുമായുള്ള ചർച്ചയ്ക്ക് ശേഷം മടങ്ങുകയുണ്ടായി. ക്ഷേത്രദർശനത്തിനായി എത്തിയ ലിബിയ എന്ന യുവതിയെ പ്രതിഷേധക്കാർ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞ് വെക്കുകയും പിന്നീടവർ യാത്ര ഉപേക്ഷിക്കുകയും ഉണ്ടായി[94]. പിന്നീട് ഒക്ടോബർ 21-ന് തെലങ്കാനയിൽ നിന്നുള്ള യുവതികൾ എത്തിയിരുന്നെങ്കിലും പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. തുലാമാസ പൂജയ്ക്കിടെ ബിന്ദു തങ്കം കല്യാണി, കേരളാ ദളിത് മഹിളാ ഫെഡെറേഷൻ നേതാവ് എസ്.പി. മഞ്ജു എന്നീ രണ്ട് യുവതികളും ക്ഷേത്രദർശനത്തിനായി പമ്പയിൽ എത്തിയിരുന്നെങ്കിലും അവർക്കും മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല[95][96].

മണ്ഡലകാലം (2018) തിരുത്തുക

കൊല്ലവർഷം 1194-ലെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നത് നവംബർ 16-ന് ആയിരുന്നു. മണ്ഡലകാല ദർശനത്തിന് വിർച്വൽ ക്യൂ സംവിധാനത്തിൽ 550 യുവതികൾ രജിസ്റ്റർ ചെയ്തിരുന്നു[97]. നട തുറന്ന അന്നു തന്നെ തൃപ്തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി മുംബൈയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാനാകാതെ തിരിച്ചുപോവുകയാണുണ്ടായത്[98]. ശബരിമല ദർശനത്തിനായി ഒരു സംഘം ട്രാൻസ്‌ജെൻഡറുകൾ മണ്ഡലകാലത്ത് എത്തിയിരുന്നു, അവരെയും ആദ്യം തടഞ്ഞിരുന്നെങ്കിലും തന്ത്രിയുടെയും മറ്റും അനുമതി ലഭിച്ചതോടെ അവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിച്ചിരുന്നു[99]. തമിഴ്‌നാട്ടിൽ നിന്നുള്ള മനിതി സംഘടനയുടെ വളരെയധികം അംഗങ്ങൾ വ്യത്യസ്ത സംഘങ്ങളായി മണ്ഡലകാലത്ത് ശബരിമലയിൽ എത്താൻ ശ്രമിച്ചിരുന്നു. ഒരു സംഘത്തെ തമിഴ്‌നാട് അതിർത്തിയിൽ നിന്നും പോലീസ് അകമ്പടിയോടെ പമ്പവരെ എത്തിച്ചിരുന്നു. എതിർപ്പിനെ തുടർന്ന് അവർക്ക് ശബരിമല സന്ദർശിക്കാനായില്ല. ഒരു ഘട്ടത്തിൽ പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാരുടെ പിടിയിൽ നിന്നും അവർക്ക് ഓടി രക്ഷപെടേണ്ട അവസ്ഥയുണ്ടായി[100]. മനിതിയുടെ മറ്റ് സംഘങ്ങളും സുരക്ഷാകാരണങ്ങളാൽ മല ചവിട്ടിയില്ല. ആദിവാസി അവകാശ പ്രവർത്തക കെ. അമ്മിണിയും ശബരിമല പ്രവേശത്തിനു ശ്രമിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ തന്നെ എരുമേലിയിൽ നിന്ന് പമ്പയ്ക്കുള്ള മാർഗ്ഗമദ്ധ്യേ ശ്രമം ഉപേക്ഷിക്കുകയുണ്ടായി[101]. പിന്നീട് ശബരിമലയിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും ഡിസംബർ 24-നും ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ചന്ദ്രാനന്ദൻ റോഡിലെ പ്രതിഷേധത്തെ മറികടക്കാനാകാതെ വന്നതോടെ തിരിച്ചിറങ്ങുകയാണുണ്ടായത്[102].

പത്തിലധികം യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മണ്ഡലകാലത്തും യുവതികളാർക്കും ശബരിമല ക്ഷേത്രത്തിൽ എത്തിച്ചേരാനായില്ലെന്നാണ് പോലീസ് റിപ്പോർട്ട്[103].

മകരവിളക്ക് ഉത്സവം (2018 - 2019) തിരുത്തുക

കൊല്ലവർഷം 1194-ലെ മകരവിളക്ക് ഉത്സവത്തിനായി 2018 ഡിസംബർ 30-ന് തുറന്നിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു അമ്മിണി, മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുർഗ്ഗ എന്നിവർ 2019 ജനുവരി 2-ന് പുലർച്ചെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുകയും ദർശനം നടത്തുകയും ചെയ്തു[104]. മണ്ഡലകാലത്തും ഇവർ ശബരിമല പ്രവേശത്തിന് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. മുമ്പത്തെ തവണ വൻപോലീസ് സന്നാഹത്തോടെയാണ് ദർശനത്തിന് ശ്രമിച്ചതെങ്കിൽ, വിജയിച്ച പ്രാവശ്യം യുവതികൾക്ക് ശബരിമലയിലേക്കുള്ള പാതയിൽ സുരക്ഷാപ്രശ്നങ്ങളുണ്ടായാൽ ഇടപെടാനായി മഫ്തിയിലുള്ള പോലീസുകാരുടെ അകമ്പടി മാത്രമായിരുന്നു ഉണ്ടായിരുന്നത്[105]. ജനുവരി ഒന്നാം തീയതി ഇടതുപക്ഷം നടത്തിയ വനിതാമതിലിൽ കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും ശബരിമല പ്രവേശം തടസ്സമില്ലാതെയാക്കാൻ കാരണമായി എന്ന് കരുതപ്പെടുന്നു. നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്നൊരു ഫേസ്‌ബുക്ക് കൂട്ടായ്മയിൽ അംഗമായിരുന്നു ഇരുവരും[106][107]. ക്ഷേത്രപ്രവേശനത്തെ തുടർന്ന് തന്ത്രിയുടെ നിർദ്ദേശത്താൽ മേൽശാന്തി നടയടച്ച് ശുദ്ധി കർമ്മങ്ങൾ ചെയ്തിരുന്നു[108].

ഒരു ശ്രീലങ്കൻ തമിഴ് വംശജയായ യുവതി ജനുവരി 3-ന് ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തി എന്ന് വാദമുണ്ടെങ്കിലും, ഇക്കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്[109][110]. ശബരിമലയിൽ 39 വയസ്സുള്ള മഞ്ജു 2019 ജനുവരി 9-ന് ദർശനം നടത്തുകയുണ്ടായി.[111] ക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ മകരവിളക്കിന് ശബരിമല നടതുറന്ന ശേഷം 51 യുവതികൾ ശബരിമലയിൽ ദർശനം നടത്തുകയുണ്ടായി എന്ന് സർക്കാർ പ്രസ്താവന നൽകുകയുണ്ടായി[112][113]. എന്നാൽ ഈ പട്ടികയിൽ നിരവധി പിഴവുകളുണ്ടായിരുന്നതിനാൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതി പട്ടിക പുനഃപരിശോധിച്ച് 17 യുവതികളാണ് മകരവിളക്ക് കാലത്ത് ശബരിമലയിൽ പ്രവേശിച്ചതെന്ന പുതുക്കിയ റിപ്പോർട്ടിന് ശുപാർശ ചെയ്യുകയുണ്ടായി[114][115].

ബന്ധപ്പെട്ട സംഭവങ്ങൾ തിരുത്തുക

തുലാമാസപ്പൂജയ്ക്ക് (2018) നടതുറന്നപ്പോൾ പമ്പയിൽ പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. ആദ്യഘട്ടത്തിൽ രാഹുൽ ഈശ്വർ സമരരംഗത്ത് സജീവമായി ഉണ്ടായിരുന്നു. യുവതികളെ ശബരിമലയിലേക്കുള്ള വഴിയിൽ തടഞ്ഞതിനെ തുടർന്ന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയുണ്ടായി. ശബരിമല സന്നിധാനത്തും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. നിരോധനാജ്ഞ ഭക്തർക്ക് ബാധകമായിരുന്നില്ല. കെ. സുരേന്ദ്രൻ തുലാമാസപ്പൂജക്കിടെ ഇരുമുടി കെട്ടി മല ചവിട്ടിയത് മാതാവ് മരിച്ചതിന്റെ പുല കഴിയുന്നതിന് മുമ്പായിരുന്നുവെന്നും അതുകൊണ്ട് ആചാരലംഘനം ആയിരുന്നു എന്നാരോപണമുണ്ടായിരുന്നു[116]. പത്തനംതിട്ടയിൽ നിന്ന് ശബരിമലക്ക് പോയ ഭക്തനെ കാണാതെ പോവുകയും പിന്നീട് പോലീസ് നടപടി ഉണ്ടായ നിലയ്ക്കലിൽ നിന്ന് 16 കിലോമീറ്റർ അകലെ ളാഹയ്ക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അദ്ദേഹം നിലയ്ക്കലിൽ നടന്ന പോലീസ് നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന് ബി.ജെ.പി. ആരോപിക്കുകയും പത്തനംതിട്ടയിൽ ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് നടപടി നടന്ന ശേഷവും അദ്ദേഹം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കൾ അറിയിച്ചതായി പോലീസ് വെളിപ്പെടുത്തുകയുണ്ടായി[117]. യുവതികൾ ക്ഷേത്രസന്നിധിയിൽ എത്തിയാൽ ‘പ്ലാൻ ബി പ്രകാരം കൈമുറിച്ച് രക്തം വീഴ്ത്തി ക്ഷേത്രം അശുദ്ധമാക്കി നട അടപ്പിക്കാൻ ആളെ നിർത്തിയിട്ടുണ്ടായിരുന്നു‘ എന്ന് രാഹുൽ ഈശ്വർ പറഞ്ഞത്[118][119] വൻവിവാദമായി. തുടർന്ന് ശബരിമല തന്ത്രി ആയ കണ്ഠരര് മോഹനരര് രാഹുലിനെ തള്ളിപ്പറയുകയും തന്ത്രികുടുംബവുമായി രാഹുലിന് ബന്ധമില്ലെന്ന് വ്യക്തമാക്കുകയും ഉണ്ടായി[120][121]. പ്രക്ഷോഭത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാക്കി-ടോക്കികളുമായി നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ചും[122] രാഹുൽ വിവാദത്തിലായിരുന്നു.

പമ്പയിലേയും മറ്റും പോലീസ് നടപടികളെക്കുറിച്ചുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കെ, ശബരിമലയിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിനായി മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ചിരുന്നു[123]. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ, ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ഫയർഫോഴ്സ് ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങൾ[124].

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പി. യതീഷ് ചന്ദ്രയുമായി നിലയ്ക്കലിൽ തർക്കമുണ്ടാവുകയും പിന്നീട് പൊൻരാധാകൃഷ്ണൻ പാർലമെന്റിൽ യതീഷ് ചന്ദ്രയ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്[125]. മുമ്പ് സ്ത്രീപ്രവേശം സംബന്ധിച്ച സമരത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിരുന്നെങ്കിലും, സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്ന കാരണത്താൽ, രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാവുകയും വീണ്ടും അറസ്റ്റിലാവുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശബരിമല പ്രതിഷേധങ്ങൾക്കിടെ ജാതി അധിക്ഷേപങ്ങളും നടന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മ പിണറായിയുടെ ജാതിയും അസഭ്യവാക്കും ചേർത്ത് അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായിരുന്നു[126]. ഇവർക്കെതിരെ കേസ് എടുത്തിരുന്നു[127]. തെങ്ങ് കയറ്റണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം എന്ന് പ്രക്ഷോഭങ്ങൾക്കിടെ ജന്മഭൂമി ദിനപത്രം കാർട്ടൂൺ വരച്ചിരുന്നു[128][129]. സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിക്കുന്നതിനിടെ പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദം എന്ന് ബി.ജെ.പി.യുടെ സംസ്ഥാന ഉപാധ്യക്ഷൻ എൻ. ശിവരാജൻ പറഞ്ഞിരുന്നു[130]. പിതാവും സഹോദരങ്ങളും ചെത്തുതൊഴിലാളികൾ ആയിരുന്നെന്നു കരുതി താനും ആ പണി തന്നെ ചെയ്യണമെന്ന് പറയരുതെന്നും കാലം മാറിയെന്നും അധിക്ഷേപങ്ങൾക്ക് പിണറായി മറുപടി പറഞ്ഞിരുന്നു[131].

സംഘപരിവാർ ഇടപെടലുകൾ തിരുത്തുക

സുപ്രീം കോടതി വിധിക്ക് മുമ്പ് പൊതുവേ ആർ.എസ്.എസും മറ്റും സ്ത്രീപ്രവേശനത്തിനനുകൂലമായ നിലപാടാണ് എടുത്തിരുന്നതെങ്കിലും[25][26][31], വിധിക്ക് ശേഷം സംഘപരിവാർ സ്ത്രീപ്രവേശനത്തിനെതിരായുള്ള നിലപാടുകളെ പിന്തുണയ്ക്കുകയാണുണ്ടായത്. സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിൽ ബി.ജെ.പി. മുഖ്യ പങ്ക് വഹിച്ചു. വിവിധ ഘടകങ്ങളോട് പമ്പയിലെയും ശബരിമലയിലേയും പ്രതിഷേധത്തിന് ആളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.ജെ.പി.യുടെ സർക്കുലർ ചോരുകയും പത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു[132][133]. പമ്പയിലേയും സന്നിധാനത്തെയും പ്രതിഷേധം ഭക്തരുടേതാണെന്നും ബി.ജെ.പി. അവരെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. പ്രതിഷേധം അക്രമാസക്തമായപ്പോൾ നിലയ്ക്കലും പമ്പയിലും പോലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു[134]. പിന്നീട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ബി.ജെ.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ കെ. സുരേന്ദ്രൻ തുടങ്ങിയവർ പമ്പയിലെ സമരത്തിന്റെ മുൻനിരക്കാരായി. ശബരിമല രാഷ്ട്രീയപരമായി ഒരു സുവർണ്ണാവസരമാണെന്നും ശബരിമലയിലെ സമരത്തിൽ നടപ്പിലാക്കിയത് ബി.ജെ.പി.യുടെ അജെൻഡ ആണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീധരൻ പിള്ള യുവമോർച്ച സമ്മേളനത്തിൽ പറഞ്ഞതിന്റെ വീഡിയോ വാർത്തയായിരുന്നു[135][136]. ശബരിമല സന്നിധാനത്ത് പ്രതിഷേധക്കാരെ ശാന്തരാക്കുവാൻ ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ്. നേതാവായ വൽസൻ തില്ലങ്കേരിയെ, പോലീസ് സമീപിച്ചതും പോലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാൻ അനുവദിച്ചതും വിവാദമായിരുന്നു[137]. വൽസൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത് ആചാരലംഘനമാണെന്നും ആരോപണമുയർന്നായിരുന്നു[138]. സന്നിധാനത്തെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചിരുന്നു എന്ന് പിന്നീട് വൽസൻ തില്ലങ്കേരി അവകാശപ്പെട്ടിരുന്നു[139]. സുപ്രീംകോടതി വിധി ഹൈന്ദവ വികാരങ്ങളെ വേദനിപ്പിച്ചു എന്ന് ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവത് ആരോപിച്ചിരുന്നു[140][141].

ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ആർ.എസ്.എസ്. മുൻകൈയെടുത്ത് രൂപീകരിച്ച സമരസംഘടനയാണ് ശബരിമല കർമ്മ സമിതി[142][143]. ശബരിമലയിൽ സമരം ചെയ്തത് ആർ.എസ്.എസ്. തന്നെയാണെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണൻ സ്ഥിരീകരിച്ചിരുന്നു[144]. മണ്ഡലപൂജ (2018) തുടങ്ങിയപ്പോൾ പമ്പയിൽ പ്രതിഷേധസംഘത്തോടൊപ്പം ചേർന്ന കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തി. പോലീസിന്റെ നിയന്ത്രണങ്ങൾ മറികടന്ന് രാത്രി മല കയറാൻ ശ്രമിച്ച കെ. സുരേന്ദ്രനും മണ്ഡലകാലത്തിന്റെ തുടക്കത്തിൽ അറസ്റ്റിലായിരുന്നു. പോലീസ് ക്രൂരമായി പെരുമാറി, ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തുടങ്ങിയ ആരോപണങ്ങൾ അറസ്റ്റിലായ കെ. സുരേന്ദ്രൻ ഉന്നയിക്കുകയുണ്ടായി. മറുപടിയായി കെ. സുരേന്ദ്രൻ സ്വയം ഇരുമുടിക്കെട്ട് നിലത്തിടുന്ന, ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യം കടകംപള്ളി സുരേന്ദ്രൻ പുറത്തുവിടുകയുണ്ടായി[145][146]. വിവിധ കേസുകളിൽ പ്രതിയായിരുന്നത് മൂലം 23 ദിവസങ്ങൾക്ക് ശേഷമായിരുന്നു സുരേന്ദ്രന് ജാമ്യം ലഭിച്ചത്[147]. ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയടക്കമുള്ള കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം[148]. കെ. സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത് സർക്കാർ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് ബി.ജെ.പി. പമ്പയിൽ നിന്ന് സമരത്തിന്റെ കേന്ദ്രം സെക്രട്ടറിയേറ്റ് പടിക്കലോട്ട് മാറ്റിയിരുന്നു[149].

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി, ബി.ജെ.പി., എൻ.എസ്.എസ്. എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി എന്ന പ്രതിഷേധ പരിപാടി 2018 ഡിസംബർ 26-ന് നടത്തിയിരുന്നു[150]. ആചാരസംരക്ഷണത്തിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാൻ ചലോ ശബരിമല എന്ന ആഹ്വാനത്തോടെ ആർ.എസ്.എസ്. പ്രചരണം നടത്തിയിരുന്നു[151].

സംഘപരിവാർ ഇടപെടൽ സംബന്ധിച്ച തർക്കം തിരുത്തുക

സ്ത്രീപ്രവേശന വിഷയത്തിൽ 2019 മെയ് മാസത്തിൽ സംഘപരിവാർ പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായി[152]. ശബരിമല കർമ്മ സമിതിയിലെ നേതാക്കൾ, റെഡി റ്റു വെയ്റ്റ് കാമ്പൈൻ നേതാക്കൾ തുടങ്ങിയവർ ഒരു ഭാഗത്തും, ആർ.എസ്.എസിൽ, ആർ. ഹരിയെ പിന്തുണയ്ക്കുന്ന പക്ഷം മറുഭാഗത്തുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ ചേരിപ്പോരുണ്ടായി[153][154]. ആർ.എസ്.എസിന്, ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച എതിർപ്പ് ലോൿസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവുനയം മാത്രം ആയിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉള്ള ആയുധം മാത്രമായിരുന്നുവെന്നും റെഡി റ്റു വെയിറ്റ് ആരോപിച്ചിരുന്നു[155]. ആർ.എസ്.എസ്. നിലപാടിൽ നിന്ന് വീണ്ടും മാറി സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നത്, ശബരിമലയെ വിനോദകേന്ദ്രമാക്കി മാറ്റുന്നത് വഴി ആർ. ഹരിക്ക് വ്യക്തിപരമായ താത്പര്യമുള്ള ബിലീവേഴ്സ് ചർച്ച് ഉടമ കെ.പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന വിമാനത്താവളത്തിന്റെ വിജയത്തിനാണെന്നും ആരോപണം ഉയർന്നു[156][157]. ആർ. ഹരി ഗൗഡസാരസ്വത ബ്രാഹ്മണൻ ആയതിനാൽ, കേരളീയ താന്ത്രികവിദ്യയിൽ വിശ്വാസം ഇല്ലാത്തയാളാണെന്നും ആരോപണമുണ്ടായി[158]. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.പി. ശശികല റെഡി റ്റു വെയിറ്റിനെ തള്ളിപ്പറയുകയും, അവർ സംഘപരിവാറിനൊപ്പം സമരം ചെയ്തവരല്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു[159]. എന്നാൽ പിന്നീട് ശശികലയ്ക്ക് റെഡി റ്റു വെയിറ്റുമായി ബന്ധമുണ്ടെന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു[160]. റെഡി റ്റു വെയിറ്റ് മുഖ്യസംഘാടക പദ്മ പിള്ള, ശശികലയെ വെല്ലുവിളിക്കുകയും എതിർവാദങ്ങൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു[161][162]. തർക്കങ്ങൾ നിയന്ത്രിക്കാൻ ആർ.എസ്.എസ്. ശ്രമം നടത്തിയിരുന്നു[163]. കെ.പി. ശശികല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ആർ.എസ്.എസ്. നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞിരുന്നു[164]. റെഡി റ്റു വെയിറ്റ് കാമ്പൈൻ സംഘാടക പത്മ പിള്ള "വിശ്വാസികളെ വഞ്ചിച്ചാൽ ആർ.എസ്.എസിനെതിരെയും തെരുവിലിറങ്ങി നാമജപസമരം നടത്തും" എന്ന് അവകാശപ്പെട്ടിരുന്നു[165][166]. റെഡി റ്റു വെയിറ്റും സംഘപരിവാറും തമ്മിൽ ശബരിമല വിഷയത്തിലെ തർക്കം സംബന്ധിച്ച് മദ്ധ്യസ്ഥചർച്ച നടന്നിരുന്നു[167][168].

നേരത്തെ സമാനവിധത്തിൽ ഉണ്ടായ മറ്റൊരു തർക്കവും പരസ്യചർച്ചക്കുള്ള വെല്ലുവിളിയും ആർ.എസ്.എസ്. ഇടപെട്ട് ഒഴിവാക്കിയിരുന്നു[169]. ശബരിമലയിലെ സ്ത്രീ പ്രവേശ വിവാദം സൃഷ്ടിച്ചത് തീവ്രഹിന്ദു, തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു[170].

സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങൾ തിരുത്തുക

ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ 2018 ഡിസംബർ 3 മുതൽ ബി.ജെ.പി.യുടെ നേതൃത്വത്തിൽ ഉപവാസസമരം ആരംഭിച്ചിരുന്നു. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എം.പി. ആയിരുന്നു സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആയിരുന്നു നിരാഹാരസത്യാഗ്രഹം തുടങ്ങി വെച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ, ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ. ശിവരാജൻ, പി.എം. വേലായുധൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി.‌ടി. രമ, ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സമരത്തിൽ നിരാഹാരമനുഷ്ഠിച്ചു[171][172]. സമരം തുടങ്ങി 49-ാം ദിനം ബി.ജെ.പി. സമരം അവസാനിപ്പിച്ചു[172][173]. സമരത്തിനിടെ ബി.ജെ.പി.യിൽ ഭിന്നത ഉണ്ടായതിനെ തുടർന്ന് വി. മുരളീധരനും കെ. സുരേന്ദ്രനും സമരത്തിന്റെ സമാപനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു[174][175]. സമരം വിജയമായിരുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞിരുന്നു[173][176][177]. നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുന്നതിനിടെ, ശോഭാ സുരേന്ദ്രൻ ഗ്ലാസിൽ നിന്ന് എന്തോ കുടിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു[178][179].

ശബരിമലയിലെ സർക്കാർ നടപടികൾക്കെതിരെ യു.ഡി.എഫ്. എം.എൽ.എ.മാരായ വി.എസ്. ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ. ജയരാജ് എന്നിവർ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹസമരം നടത്തിയിരുന്നു[180]. ഈ സമരം 2018 ഡിസംബർ മൂന്നിന് തുടങ്ങി, പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14-ന് നിയമസഭക്ക് മുന്നിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി അവസാനിപ്പിച്ചിരുന്നു[181].

യുവതീപ്രവേശത്തെ തുടർന്നുണ്ടായ സംഭവങ്ങൾ തിരുത്തുക

ശബരിമലയിൽ യുവതിപ്രവേശം നടന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ശബരിമല കർമ്മസമിതിയും ബി.ജെ.പി.യും 2019 ജനുവരി 3-ന് കേരളം മുഴുവൻ ഹർത്താലാണെന്ന് പ്രഖ്യാപിച്ചു. നിരന്തരമായുള്ള ഹർത്താലുകളെ തുടർന്ന് ഇനി ഹർത്താലുകൾക്കും കടകളും മറ്റും തുറന്ന് പ്രവർത്തിക്കും എന്ന് വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചതിന് ശേഷമുണ്ടായ ആദ്യ ഹർത്താലായിരുന്നു ഇത്. പന്തളത്ത് ശബരിമല കർമ്മസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ സി.പി.ഐ.(എം) ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ ബി.ജെ.പി. പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു[182][183].

ഹർത്താൽ ദിനത്തിൽ കോഴിക്കോട് മിഠായിത്തെരുവ്, എറണാകുളം എം.ജി. റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താലനുകൂലികളും വ്യാപാരി വ്യവസായി സംഘടനയുടെ അംഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഹർത്താലനുകൂലികൾ പലയിടത്തും സി.പി.ഐ.(എം) പ്രവർത്തകരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു. എടപ്പാളിൽ ഹർത്താൽ അനുകൂലികളെ ജനങ്ങൾ തല്ലി ഓടിക്കുകയുണ്ടായി[184][185]. തെരുവ് യുദ്ധം എന്നായിരുന്നു മാദ്ധ്യമങ്ങൾ അവസ്ഥയെ വിശേഷിപ്പിച്ചത്[186][187][188][189][190].

ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ് ഉണ്ടായി. ബോംബ് എറിഞ്ഞയാൾ ആർ.എസ്.എസ്. ജില്ലാ പ്രചാരക് ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു[191][192]. കോഴിക്കോട്, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽ സി.പി.ഐ.(എം), ബി.ജെ.പി. പ്രവർത്തകരുടെ വീടുകളെ ലക്ഷ്യമാക്കി ഹർത്താൽ ദിനത്തിന് ശേഷം ബോംബേറ് ഉണ്ടായി. എ.എൻ. ഷംസീർ[193] എം.എൽ.എ.യുടെയും, പി. ശശിയുടേയും[194], വി. മുരളീധരൻ എം.പി.യുടെയും[195] വീടുകൾക്ക് നേർക്കും ഇതിനിടെ ബോംബേറ് നടന്നിരുന്നു. പ്രശ്നങ്ങളെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളും ബ്രിട്ടനും കേരളം സന്ദർശിക്കുന്ന തങ്ങളുടെ പൗരർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു[196].

യുവതീപ്രവേശത്തെ തുടർന്ന് നട അടച്ച് ശുദ്ധികർമ്മങ്ങൾ ചെയ്ത തന്ത്രിയെ മന്ത്രി ജി. സുധാകരൻ ബ്രാഹ്മണരാക്ഷസൻ എന്ന് വിശേഷിപ്പിച്ചിരുന്നു[197]. യുവതീപ്രവേശത്തെ തുടർന്ന് 2019 ജനുവരി 3 യു.ഡി.എഫ്. കരിദിനമായി ആചരിച്ചു[198][199]. കരിദിനത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് പാർലമെന്റിൽ പ്രവേശിക്കാൻ തുടങ്ങിയ കോൺഗ്രസ് എം.പി.മാരെ സോണിയ ഗാന്ധി വിലക്കുകയും 'ലിംഗസമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും ഒപ്പമാണ് കോൺഗ്രസ്' എന്ന് പറയുകയും ചെയ്തിരുന്നു[200][201]. എന്നാൽ കോൺഗ്രസ് എം.പി.മാർ വീണ്ടും പ്രതിഷേധ സൂചകമായി കറുപ്പ് ബാഡ്ജണിഞ്ഞ് പാർലമെന്റിലെത്തുകയും, പിന്നീട് സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ലോകസഭയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം നടത്താൻ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.[202] പിന്നീട് നടന്ന പത്രസമ്മേളനത്തിൽ നിലപാട് ആവർത്തിച്ച കോൺഗ്രസ്സിന്റെ മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല  സംസ്ഥാനത്തെ ക്രമസമാധാനനില നിലനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും ബി.ജെ.പി. സംസ്ഥാനത്ത് ശബരിമലയുടെ പേരിൽ അക്രമം നടത്തുകയാണെന്നും ആരോപിച്ചു.[203][204] ശബരിമലയിൽ പ്രവേശിച്ച യുവതികൾക്കുനേരെ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ അവർക്ക് മുഴുവൻ സമയവും പോലീസ് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.[205]

ഹർത്താലുകൾ തിരുത്തുക

 
ഹർത്താലിനോടനുബന്ധിച്ച് ബി.ജെ.പി. പ്രവർത്തകർ ദേശീയ പാത ഉപരോധിച്ച് നടത്തിയ പ്രതിഷേധ മാർച്ച്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ 97 ദിവസത്തിനുള്ളിൽ ഏഴ് ഹർത്താലാണ് ബി.ജെ.പി., യുവമോർച്ച, ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഹ്വാനത്താൽ നടത്തപ്പെട്ടത്(൨). ഈ ഹർത്താലുകളിൽ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ബാക്കി രണ്ടെണ്ണം പത്തനംതിട്ടയിലും, ഒന്ന് തിരുവനന്തപുരത്തുമാണ് നടത്തിയത്. ഇതിൽ നാല് ഹർത്താലും 2018-ലെ ശബരിമല തീർത്ഥാടനകാലത്ത് തന്നെയായിരുന്നു. [206]

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ പമ്പയിൽ അപമാനിച്ചു എന്നാരോപിച്ച്, അദ്ദേഹത്തിന്റെ മണ്ഡലം ഉൾക്കൊള്ളുന്ന തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും ബി.ജെ.പി. പ്രവർത്തകർ ഹർത്താൽ നടത്തിയിരുന്നു[207].

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (2019) ചെലുത്തിയ സ്വാധീനം തിരുത്തുക

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനെതിരെ, കോൺഗ്രസും ബി.ജെ.പി.യും നടത്തിയ സമരം രാഷ്ട്രീയപ്രേരിതമാണെന്ന് ആദ്യമേ ആരോപണമുണ്ടായിരുന്നു[208][209][210]. ലോൿസഭാ തെരഞ്ഞെടുപ്പ് 23 ഏപ്രിൽ 2019-ന് നടക്കുമെന്ന് പ്രഖ്യാപിച്ച ശേഷം, ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശവിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിരുന്നു[211][212]. ഇതിനെതിരെ ബി.ജെ.പി. രംഗത്ത് വന്നിരുന്നു[213][214]. തുടർന്ന് മീണയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോവുകയുണ്ടായി[215]. ഒളിഞ്ഞും തെളിഞ്ഞും ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ചയായി[216][217]. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ പത്തനംതിട്ടയിലും ഹൈന്ദവ വോട്ടുകൾ ഏറെക്കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ തിരുവനന്തപുരത്തും ശബരിമലക്ഷേത്രത്തിലെ സ്ത്രീ പ്രവേശ വിഷയം ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പ് വിജയം നൽകാൻ ശേഷിയുള്ളതാണെന്ന് വിലയിരുത്തലുകളുണ്ടായി[218]. വിജയസാദ്ധ്യതയുള്ള മണ്ഡലമെന്ന നിലയിൽ സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങളെത്തുടർന്ന് പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയെ ഏറെ വൈകിയാണ് പ്രഖ്യാപിച്ചത്[219]. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ, വൃതനിഷ്ഠയിൽ ശബരിമല ദർശിക്കുന്ന ഭക്തരുടെ രൂപത്തിനു സമാനമായ വിധത്തിൽ കറുപ്പുടുത്ത്, താടി വളർത്തിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുത്തത്[220][221]. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങൾ ശരണം വിളിയോടെ തുടങ്ങാനും തീരുമാനമുണ്ടായിരുന്നു[222][223].

ശബരിമല കർമ്മ സമിതി "മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്" എന്ന മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് പ്രചരണം നടത്തിയിരുന്നു[224][225]. ഇതിനെതിരെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി[225][226]. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ഫ്ലെക്സുകൾ, പെരുമാറ്റചട്ടം പ്രകാരം നീക്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നൽകിയിരുന്നു[227]. കർമ്മ സമിതി രാഷ്ട്രീയകക്ഷി അല്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടുള്ള മതധ്രുവീകരണത്തെ തടയുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചിരുന്നു[228]. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമലയിൽ അയോദ്ധ്യാ മാതൃകയിലുള്ള പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി[229]. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരൻ, ബിന്ദു അമ്മിണി പഠിപ്പിക്കുന്ന നിയമബിരുദ ക്ലാസിൽ വോട്ടഭ്യർത്ഥിച്ച് ചെല്ലുകയും ശബരിമല ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണിയുമായി തർക്കമുണ്ടാവുകയും ചെയ്തു[230][231]. തൃശ്ശൂർ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായ സുരേഷ് ഗോപി, അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനു വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.[232]

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ 19 എണ്ണത്തിലും യു.ഡി.എഫ്. വിജയിച്ചു, എൽ.ഡി.എഫിന് വൻപരാജയം സംഭവിച്ചത് ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചത് കൊണ്ടാണെന്ന് വിലയിരുത്തലുകളുണ്ടായി[233][234][235][236]. ശബരിമല വിവാദത്തിൽ പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടും ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായില്ല[237][238][239]. ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും ഉൾപ്പെടുന്ന, യുവതികളുടെ ശബരിമല പ്രവേശത്തിനായി പ്രവർത്തിച്ച ഫേസ്‌ബുക്ക് കൂട്ടായ്മ യു.ഡി.എഫിനായി വോട്ട് തേടിയിരുന്നു എന്ന് സ്വയം വെളിപ്പെടുത്തിയിരുന്നു[240][241].

ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താനായുണ്ടായ ഇടതുപക്ഷ യോഗത്തിൽ ശബരിമല വിഷയത്തിൽ വീഴ്ചപറ്റിയെന്ന് ആത്മവിമർശനമുണ്ടായി[242][243]. വിശ്വാസികളുടെ വോട്ട് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്ന് സി.പി.ഐ.(എം) കേന്ദ്രകമ്മറ്റിയിൽ നിരീക്ഷണമുണ്ടായി[244]. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമലയിലെ നിലപാട് വ്യക്തമാക്കി വോട്ട് തേടാതിരുന്നത് തിരിച്ചടിയായതായി സി.പി.ഐ.(എം) സംസ്ഥാനസമിതി നിരീക്ഷിച്ചിരുന്നു[245][246]. വിശ്വാസികളുടെ പ്രതികരണം മുൻകൂട്ടി കാണാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു[247][248].

യുവതീ പ്രവേശത്തിനെതിരെയുള്ള നിയമനിർമ്മാണ ശ്രമങ്ങൾ തിരുത്തുക

പാർലമെന്റിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കാനുള്ള നിയമനിർമ്മാണത്തിനായി കൊല്ലം ലോക്‌സഭാമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായ എൻ.കെ. പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചിരുന്നു[249]. പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യബിൽ ആയിരുന്നു ഇത്[250]. എന്നാൽ ഈ ബിൽ ചർച്ചക്ക് എടുക്കപ്പെട്ടില്ല[251]. പത്തനംതിട്ടയിൽ നിന്നുള്ള ലോക്‌സഭാംഗം ആന്റോ ആന്റണി, തിരുവനന്തപുരത്ത് നിന്നുള്ള ലോക്‌സഭാംഗം ശശി തരൂർ എന്നിവർ ചോദിച്ച, കേന്ദ്രസർക്കാർ സ്ത്രീ പ്രവേശം തടയാൻ നിയമനിർമ്മാണത്തിന് മുതിരുമോ എന്ന ലോക്‌സഭാ ചോദ്യത്തിന് "വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്" എന്ന മറുപടിയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നൽകിയത്[252][253]. സുപ്രീം കോടതി വിധിയെ മറികടന്ന് ഓർഡിനൻസ് കൊണ്ടുവരാനാവില്ലെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി പറഞ്ഞിരുന്നു[254][255]. തുടർന്ന് ശബരിമലയിലെ സാഹചര്യം മാറിയെന്ന് ബി.ജെ.പി. കേരളസംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അവകാശപ്പെട്ടിരുന്നു[256].

കുറിപ്പുകൾ തിരുത്തുക

നമ്പർ ഹർത്താൽ തീയതി ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെട്ട വിഷയം
1 7 ഒക്ടോബർ 2018 പത്തനംതിട്ട ജില്ല ബി.ജെ.പി., യുവമോർച്ച ശബരിമല സ്ത്രീപ്രവേശന വിധിയിൽ പുനഃപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് പത്തനംതിട്ടയിൽ ഹർത്താൽ നടത്തി.[257]
2 18 ഒക്ടോബർ 2018 കേരളം ബി.ജെ.പി. യുവതികൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ പ്രതിഷേധിച്ച്.[258]
3 2 നവംബർ 2018 പത്തനംതിട്ട ജില്ല ബി.ജെ.പി. ശിവദാസൻ എന്ന ശബരിമല തീർത്ഥാടനത്തിന് പോയ ലോട്ടറി വിൽപ്പനക്കാരൻ ളാഹയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടതിന് പത്തനംതിട്ടയിൽ ഹർത്താൽ നടത്തി.[259][260][261][262]
4 17 നവംബർ 2018 കേരളം ഹിന്ദു ഐക്യവേദി, ബി.ജെ.പി., ശബരിമല കർമ്മസമിതി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക ഹർത്താൽ.[263][264][265][266][267]
5 11 ഡിസംബർ 2018 തിരുവനന്തപുരം ജില്ല ബി.ജെ.പി. ശബരിമല പ്രശ്നത്തിൽ സമരം ചെയ്തവരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ബി.ജെ.പി. തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തി.[268][269][270][271]
6 14 ഡിസംബർ 2018 കേരളം ബി.ജെ.പി. സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിൽ മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താൽ.[272][273][274][275]
7 3 ജനുവരി 2019 കേരളം ശബരിമല കർമ്മസമിതി, ബി.ജെ.പി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ ശബരിമല കർമസമിതി ആഹ്വാനം ചെയ്തു.[276][277][278][279]

അവലംബങ്ങൾ തിരുത്തുക

  1. "Ayyappan: Hindu deity". Encyclopedia Britannica (in ഇംഗ്ലീഷ്). Britannica. Retrieved 20 October 2018.
  2. "ശബരിമല കേസിന്റെ നാൾ വഴി". ട്വന്റിഫോർ ന്യൂസ്. 28 സെപ്റ്റംബർ 2018. Archived from the original on 24 ഏപ്രിൽ 2019. Retrieved 24 ഏപ്രിൽ 2019.
  3. 3.0 3.1 3.2 3.3 3.4 "ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി". Indian Kanoon. Archived from the original on 24 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019. {{cite web}}: |archive-date= / |archive-url= timestamp mismatch; 24 മാർച്ച് 2019 suggested (help)
  4. "Sabarimala Temple: India's Supreme Court lifts ban on women entering shrine". CNN. Retrieved 23 October 2018.
  5. "Sabarimala verdict: SC upheld Constitution in letter and spirit by giving preference to equality in recent judgments". firstpost.com. FirstPost. Retrieved 23 October 2018.
  6. "ചരിത്ര വിധി; ശബരിമലയിൽ സ്ത്രീപ്രവേശനം ആകാം, എല്ലാ ക്ഷേത്രങ്ങൾക്കും ബാധകം". Manorama Online. Retrieved 3 March 2019.
  7. "Sabarimala Temple protests: What is happening in Kerala". The Indian Express. Retrieved 20 October 2018.
  8. "Explain Who Is A Devotee, Says Woman Who Couldn't Enter Sabarimala". NDTV.com. Retrieved 20 October 2018.
  9. "As Women Return, Sabarimala Head Priest Says "We Stand With Devotees": Highlights". NDTV.com. Retrieved 20 October 2018.
  10. [1]|ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി.
  11. [2]|മനോരമ
  12. [3]|Desabhimani Online
  13. "What you might want to know about Sabarimala". The Economic Times. 18 October 2018. Retrieved 20 October 2018.
  14. Long, Jeffery D. (2011). Historical Dictionary of Hinduism (in ഇംഗ്ലീഷ്). Scarecrow Press. ISBN 9780810879607.
  15. "Here's why women are barred from Sabarimala; It is not because they are 'unclean' - Firstpost". www.firstpost.com. FirstPost. Retrieved 20 October 2018.
  16. "Legend of Sabarimala: Love story that kept women from Lord Ayyappa". India Today (in ഇംഗ്ലീഷ്). Retrieved 20 October 2018.
  17. "മാളികപ്പുറത്തമ്മ". ജന്മഭൂമി. 13 ജനുവരി 2015. Archived from the original on 2 ജൂലൈ 2015. Retrieved 5 ജനുവരി 2019.
  18. "ശബരിമല; വിവാദങ്ങളും 'ട്വിസ്റ്റു'കളുമായി നീണ്ട നിയമപോരാട്ടം". മാതൃഭൂമി. 29 സെപ്റ്റംബർ 2018. Archived from the original on 29 സെപ്റ്റംബർ 2018. Retrieved 10 മാർച്ച് 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 1 ഒക്ടോബർ 2018 suggested (help)
  19. "'ശബരിമല അയ്യപ്പൻ ബ്രഹ്മചാരി; സ്ത്രീ സാന്നിധ്യം നിഷിദ്ധം'". മലയാള മനോരമ. 26 ജൂലൈ 2018. Archived from the original on 30 ജൂലൈ 2018. Retrieved 28 മാർച്ച് 2019.
  20. "ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; സ്ത്രീസാന്നിധ്യം പാടില്ല -എൻ.എസ്.എസ്". മാതൃഭൂമി. 26 ജൂലൈ 2018. Archived from the original on 28 മാർച്ച് 2019. Retrieved 28 മാർച്ച് 2019.
  21. ഡോ. ബീന സരസ്വതി (25 ഓഗസ്റ്റ് 2016). "ലിംഗസമത്വം ശബരിമലയിൽ". ജന്മഭൂമി. Archived from the original on 25 ഓഗസ്റ്റ് 2016. Retrieved 28 മാർച്ച് 2019.
  22. "ശബരിമലയിൽ സ്ത്രീ പ്രവേശിച്ചാൽ മഹാദുരന്തം : പ്രയാർ". 1 ഓഗസ്റ്റ് 2016. Archived from the original on 2 ഓഗസ്റ്റ് 2016. Retrieved 28 മാർച്ച് 2019.
  23. P.M, Jitheesh. "Appropriation of Ayyappa Cult: The History and Hinduisation of Sabarimala Temple". The Wire. The Wire. Retrieved 22 October 2018.
  24. സദാശിവൻ, എസ്.എൻ. "Buddhism in Kerala". A Social History of India (in ഇംഗ്ലീഷ്). p. 121. ISBN 9788176481700.
  25. 25.0 25.1 സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കണം, ഒ. രാജഗോപാൽ, ശബരിമല തീർത്ഥാടന സപ്ലിമെന്റ്, മാതൃഭൂമി, 1999
  26. 26.0 26.1 "Women's Sabarimala entry: RSS nails its parivar honchos in Kerala" (in ഇംഗ്ലീഷ്). മനോരമ ഓൺലൈൻ. Retrieved 4 ജനുവരി 2019.
  27. "'സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു'; യതി അന്നേ പറഞ്ഞു". https://www.azhimukham.com. അഴിമുഖം. 5 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019. {{cite web}}: External link in |website= (help)
  28. 28.0 28.1 "'പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു കയറാനാവില്ല എന്നു പറയുന്നത് അധർമ്മം'; യുവതീ പ്രവേശനത്തിൽ അമൃതാനന്ദമയിയുടെ നിലപാടു മാറ്റം ഇങ്ങനെ". ന്യൂസ്റപ്റ്റ്. 22 ജനുവരി 2019. Archived from the original on 28 ഫെബ്രുവരി 2019. Retrieved 28 ഫെബ്രുവരി 2019.
  29. 29.0 29.1 "അന്ന് സ്ത്രീകൾക്ക് ഒപ്പം ഇപ്പോൾ സംഘപരിവാറിനൊപ്പം: ശബരിമല വിഷയത്തിൽ മാതാ അമൃതാനന്ദമയി മലക്കം മറിഞ്ഞു". ജനയുഗം. 22 ജനുവരി 2019. Archived from the original on 24 ജനുവരി 2019. Retrieved 28 ഫെബ്രുവരി 2019.
  30. "സ്ത്രീപ്രവേശനത്തെ അന്നേ അനുകൂലിച്ചു; ഇന്നും കൂരമ്പുകളേറ്റുവാങ്ങി കെ.സുരേന്ദ്രന്റെ കുറിപ്പ്". മനോരമ ന്യൂസ്. 28 സെപ്റ്റംബർ 2018. Archived from the original on 28 സെപ്റ്റംബർ 2018. Retrieved 28 മാർച്ച് 2019.
  31. 31.0 31.1 "ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് ആർ.എസ്.എസ് നേതാവിന്റെ പുസ്തകം". മീഡിയവൺ ടി.വി. 16 നവംബർ 2018. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  32. ആർ. ഹരി. മാറ്റുവിൻ ചട്ടങ്ങളെ. കുരുക്ഷേത്ര പ്രകാശൻ. ISBN 9789384693350. Archived from the original on 2019-05-07. Retrieved 7 മേയ് 2019.
  33. "ശബരിമല ക്ഷേത്രം ഇനി 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം'". മാതൃഭൂമി. 21 നവംബർ 2016. Archived from the original on 2019-03-05. Retrieved 4 ജനുവരി 2019.
  34. "ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികൾക്ക് പിന്നിൽ". അഴിമുഖം. 14 ഒക്ടോബർ 2017. Retrieved 4 ജനുവരി 2019.
  35. "ശബരിമല ക്ഷേത്രം പേര് മാറ്റി". ദേശാഭിമാനി. 22 നവംബർ 2016. Archived from the original on 23 നവംബർ 2016. Retrieved 10 മാർച്ച് 2019.
  36. "'റെഡി ടു വെയിറ്റ്'; സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ എതിർത്ത് സ്ത്രീകളുടെതന്നെ ഹാഷ്ടാഗ് കാമ്പെയിൻ". മംഗളം. 29 ഓഗസ്റ്റ് 2016. Archived from the original on 7 മേയ് 2019. Retrieved 7 മേയ് 2019.
  37. "ഞങ്ങൾ കാത്തിരിക്കാൻ തയ്യാർ...ഹാഷ് ടാഗുമായി സ്ത്രീകൾ". മലയാള മനോരമ. 30 ഓഗസ്റ്റ് 2016. Archived from the original on 30 ഓഗസ്റ്റ് 2016. Retrieved 7 മേയ് 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 3 മാർച്ച് 2017 suggested (help)
  38. "Age proof now a must for women to offer worship in Sabarimala" (in ഇംഗ്ലീഷ്). Hindustan Times. 4 January 2018. Retrieved 20 October 2018.
  39. "Kerala for allowing women of all ages into Sabarimala temple". The Hindu (in Indian English). 8 February 2008. Retrieved 26 October 2018.
  40. "സ്ത്രീകൾക്ക് കടക്കാൻ സാധിക്കാത്ത പ്രായത്തിൽ സേതു പാർവ്വതി ബായ് ശബരിമലയിൽ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌". അഴിമുഖം. 5 ഒക്ടോബർ 2018. Archived from the original on 2 ഫെബ്രുവരി 2019. Retrieved 2 ഫെബ്രുവരി 2019.
  41. "Sabarimalaശബരി cinema shoot involving actresses forced rigid curbs on women". OnManorama. Retrieved 20 October 2018.
  42. 42.0 42.1 "ശബരിമലയിലെ പ്രവേശനവിലക്ക് കർശനമായത് ഈ സിനിമയുടെ ചിത്രീകരണശേഷം". മനോരമ ന്യൂസ്. 29 സെപ്റ്റംബർ 2018. Archived from the original on 29 സെപ്റ്റംബർ 2018. Retrieved 24 ജനുവരി 2019.
  43. "Interview: Jayamala who entered Sabarimala in 1986, now advocates women rights" (in ഇംഗ്ലീഷ്). One India. 2016-01-15. Retrieved 20 October 2018.
  44. "Karnataka minister Jayamala hails Sabarimala verdict, calls it historic". The New Indian Express. Retrieved 20 October 2018. {{cite web}}: no-break space character in |title= at position 45 (help)
  45. 45.0 45.1 Philip, Shaju (29 September 2018). "Sabarimala temple: Women entry issue first came up in Kerala High Court 28 years ago". The Indian Express. The Indian Express. Retrieved 20 October 2018.
  46. 46.0 46.1 M.G, Radhakrishnan. "Ban on women of prohibited age group visiting Sabarimala shrine comes under scrutiny". India Today (in ഇംഗ്ലീഷ്). India Today. Retrieved 20 October 2018.
  47. "6 വർഷം മുൻപ് സന്നിധാനത്ത് യുവതികൾ കയറി, ശബരിമലയിൽ രാഹുൽ ഈശ്വറിന്റെ ഇരട്ടമുഖം പുറത്ത്". വൺ ഇന്ത്യ മലയാളം. 10 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  48. "'നട തുറന്നപ്പോൾ മുതൽ സ്ത്രീകൾ സന്നിധാനത്ത് എത്തുന്നു'; 1981ലെ മാതൃഭൂമി റിപ്പോർട്ട് ചർച്ചയാകുന്നു". ഡൂൾന്യൂസ്. 30 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  49. "മേൽശാന്തിയുടെ മകളുടെ ശബരിമല പ്രവേശം: പരിഹാരക്രിയകൾ നടത്തും". ജന്മഭൂമി. 10 മേയ് 2014. Archived from the original on 20 ഒക്ടോബർ 2014. Retrieved 4 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 20 ഒക്ടോബർ 2018 suggested (help)
  50. "ശബരിമല യുവതീപ്രവേശം: കേസിന്റെ പശ്ചാത്തലവും ലഘുചരിത്രവും". ശബരിമല: സ്ത്രീകളുടെ ആരാധനാവകാശം സുപ്രീംകോടതി വിധി (സംഗ്രഹം). ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സർക്കാർ. p. 10. Retrieved 7 ജനുവരി 2019.[പ്രവർത്തിക്കാത്ത കണ്ണി]
  51. 51.0 51.1 ബി.ആർ.പി. ഭാസ്കർ (5 ഒക്ടോബർ 2018). "ശബരിമല വിധിയുടെ മുതലെടുപ്പുകാലം". മാധ്യമം. Archived from the original on 17 ഒക്ടോബർ 2018. Retrieved 7 ജനുവരി 2019.
  52. ജസ്റ്റിസ് കെ.ടി. തോമസ് (1 ഒക്ടോബർ 2018). "ശബരിമല വീക്ഷണം സ്വീകാര്യം". ജന്മഭൂമി. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  53. "Sabarimala controversy: women lawyers move Supreme Court". The Hindu. 31 ജൂലൈ 2006. Archived from the original on 30 ജൂൺ 2018. Retrieved 23 ജൂൺ 2019.
  54. "RSS leaders moved SC in 2006, seeking entry of all women into Sabarimala" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 11 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  55. "Sabarimala temple verdict: A chronology of events" (in ഇംഗ്ലീഷ്). ദ് ഇന്ത്യൻ എക്സ്പ്രെസ്സ്. 28 സെപ്റ്റംബർ 2018. Archived from the original on 18 ഒക്ടോബർ 2018. Retrieved 10 ജനുവരി 2019.
  56. "Women Of All Ages Can Enter Sabarimala Temple, Says Top Court, Ending Ban". NDTV.com. Retrieved 2018-09-28.
  57. 57.0 57.1 Rautray, Samanwaya (29 September 2018). "Women of all ages can enter Sabarimala Temple, rules Supreme Court". The Economic Times. Retrieved 20 October 2018.
  58. "Indian Young Lawyers Association vs The State Of Kerala on 28 September, 2018 (സുപ്രീം കോടതി വിധി)". indiankanoon.org (in ഇംഗ്ലീഷ്). Archived from the original on 4 ഒക്ടോബർ 2018. Retrieved 30 ഏപ്രിൽ 2019.
  59. "ശബരിമല: സാവകാശം നൽകാനാവില്ലെന്നു പിണറായി, വിധി ഉടൻ നടപ്പാക്കണം". മലയാള മനോരമ. 30 സെപ്റ്റംബർ 2018. Retrieved 4 ജനുവരി 2019.
  60. "ശബരിമല സ്ത്രീപ്രവേശം: പ്രതികരണങ്ങൾ". മലയാള മനോരമ. 28 സെപ്റ്റംബർ 2018. Retrieved 4 ജനുവരി 2019.
  61. "'സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്' : എം ലീലാവതി". അഴിമുഖം. 5 ഒക്ടോബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  62. "കോടതി വിധി അംഗീകരിക്കുന്നു, പക്ഷേ നിരാശാജനകം- തന്ത്രി കണ്ഠരര് രാജീവര്". മാതൃഭൂമി. 28 സെപ്റ്റംബർ 2018. Retrieved 4 ജനുവരി 2019.
  63. "സുപ്രീംകോടതി വിധി നിരാശജനകം -തന്ത്രി കുടുംബം". മാധ്യമം. 28 സെപ്റ്റംബർ 2018. Retrieved 4 ജനുവരി 2019.
  64. "ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണം: കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി". മലയാള മനോരമ. 30 ഒക്ടോബർ 2018. Archived from the original on 30 ഒക്ടോബർ 2018. Retrieved 7 ജനുവരി 2019.
  65. "ഓർക്കുക, രാഹുൽ ഗാന്ധിയാണ്, അല്ലാതെ രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്; ശബരിമല വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് വി.ടി ബൽറാം". ഡൂൾന്യൂസ്. 26 ഒക്ടോബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  66. "ശബരിമല; പന്തളം കൊട്ടാരത്തെ തള്ളി മലയരയ വിഭാഗം രംഗത്ത്". മീഡിയവൺ. 24 ഒക്ടോബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  67. ""ശബരിമലയുടെ ആദ്യ പൂജാരി കരിമലയരയനാണ്, ഞങ്ങളുടെ പൂർവ്വികരെ ഓടിച്ചതാണ്". മാതൃഭൂമി. 22 ഒക്ടോബർ 2018. Archived from the original on 24 ഒക്ടോബർ 2018. Retrieved 7 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 22 ഒക്ടോബർ 2018 suggested (help)
  68. Adv Prerna Kumari (16 ഒക്ടോബർ 2018). "A Sabarimala Petitioner Explains How She Misunderstood the Issue" (in ഇംഗ്ലീഷ്). ഓർഗനൈസർ. Archived from the original on 16 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  69. "പണ്ടത്തെ പോസ്റ്റ് മുക്കി; സിപിഎം ചാമ്പലാകുമെന്ന് പുതിയ പോസ്റ്റ്, ട്രോൾ". മനോരമ ന്യൂസ്. 4 ഒക്ടോബർ 2018. Archived from the original on 4 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  70. "ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന കെ. സുരേന്ദ്രൻറെ എഫ്ബി പോസ്റ്റ് അപ്രത്യക്ഷം". ഏഷ്യാനെറ്റ് ന്യൂസ്. 4 ഒക്ടോബർ 2018. Archived from the original on 3 ജനുവരി 2019. Retrieved 4 ജനുവരി 2019.
  71. "പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും ശബരിമലയിൽ സ്ത്രീകളെ കയറ്റണം! ബിജെപിയുടെ തലയ്ക്കടിച്ച് നേതാവ്". വൺ ഇൻഡ്യ മലയാളം. 6 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  72. "ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്, വഴിപാട് രശീത് എടുക്കരുത്, സർക്കാരിനെ പൂട്ടാൻ 'ശശികല ഫോർമുല'". വൺഇൻഡ്യ മലയാളം. 8 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  73. "ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടത്, ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം: നരേന്ദ്ര മോദി". ഡൂൾന്യൂസ്. 1 ജനുവരി 2019. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  74. "Sabarimala: Received threats for last year's verdict, says Justice Chandrachud". ദ് വീക്ക്. 2 ഒക്ടോബർ 2019. Archived from the original on 2 ഒക്ടോബർ 2019. Retrieved 10 ഒക്ടോബർ 2019.
  75. "'വന്നതിലേറെയും ഭയപ്പെടുത്തുന്നത്'; ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ ഭീഷണി നേരിട്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്". ദ് ക്യൂ.ഇൻ. 2 ഒക്ടോബർ 2019. Archived from the original on 10 ഒക്ടോബർ 2019. Retrieved 10 ഒക്ടോബർ 2019.
  76. "ശബരിമല വിധിക്കു ശേഷം ഭീഷണിയുണ്ടായി: വെളിപ്പെടുത്തി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്". മലയാള മനോരമ. 2 ഒക്ടോബർ 2019. Archived from the original on 2 ഒക്ടോബർ 2019. Retrieved 10 ഒക്ടോബർ 2019.
  77. "ശബരിമല: റിട്ട് ഹർജികൾ പരിഗണിക്കുന്നത് മാറ്റി; വൈകിട്ട് റിവ്യൂ ഹർജികൾക്ക് ശേഷം പരിഗണിക്കും". ഏഷ്യാനെറ്റ്. 13 നവംബർ 2018. Retrieved 4 ജനുവരി 2019.
  78. "ശബരിമല: പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിലേക്ക്; സ്‌റ്റേ ഇല്ല". റിപ്പോർട്ടർ. 13 നവംബർ 2018. Archived from the original on 4 ജനുവരി 2019. Retrieved 4 ജനുവരി 2019.
  79. "ശബരിമല: പുനഃപരിശോധനാ ഹർജികൾ 42; സാധ്യതകൾ ചികഞ്ഞ് നിയമലോകം". മാതൃഭൂമി. 7 നവംബർ 2018. Archived from the original on 2021-02-28. Retrieved 4 ജനുവരി 2019.
  80. "ശബരിമല: റിട്ട് ഹർജികൾ പരിഗണിക്കുന്നത് പുനപരിശോധന ഹർജികൾക്ക് ശേഷം, തുറന്ന കോടതിയിൽ കേൾക്കില്ല". കേരളകൗമുദി. 13 നവംബർ 2018. Archived from the original on 4 ജനുവരി 2019. Retrieved 4 ജനുവരി 2019.
  81. https://www.ndtv.com/india-news/supreme-court-to-hear-sabarimala-review-petitions-today-live-updates-1989011
  82. https://www.indiatoday.in/india/story/sabarimala-review-pleas-supreme-court-reserves-judgement-1449413-2019-02-06
  83. https://www.ndtv.com/india-news/supreme-court-verdict-tomorrow-on-review-petitions-against-its-orders-on-entry-of-women-into-sabarim-2131705
  84. Gogoi, Ranjan. "Supreme Court Review Petition Judgement" (PDF). Supreme Court of India. Supreme Court of India. Retrieved 19 November 2019.
  85. https://economictimes.indiatimes.com/news/politics-and-nation/sabarimala-supreme-court-verdict-women-ayyappa-temple-kerala/liveblog/72049462.cms
  86. https://economictimes.indiatimes.com/news/politics-and-nation/sabarimala-temple-opens-cops-block-entry-of-women-below-50/will-women-of-all-ages-get-the-right-to-enter-sabarimala/slideshow/72093483.cms
  87. "ശബരിമലയിൽ വിശ്വാസികൾക്കൊപ്പമുള്ള എൻ.എസ്.എസ് ഇനി ബി.ജെ.പിക്കൊപ്പമോ ? പ്രവർത്തകയോഗങ്ങൾ വിളിച്ച് എൻ.എസ്. എസ്". കേരളകൗമുദി. 26 നവംബർ 2018. Archived from the original on 27 ഫെബ്രുവരി 2019. Retrieved 27 ഫെബ്രുവരി 2019.
  88. "ശബരിമല; അറസ്റ്റ് തുടരുന്നു; വിലങ്ങ് വീണത് 2825 പേർക്ക്; സ്ത്രീകളെ ഒഴിവാക്കും". മനോരമ ന്യൂസ്. 27 ഒക്ടോബർ 2018. Archived from the original on 27 ഒക്ടോബർ 2018. Retrieved 27 ഫെബ്രുവരി 2019.
  89. "ശബരിമല: ഇതുവരെ 3345 അറസ്റ്റ്". മനോരമ ഓൺലൈൻ. 29 ഒക്ടോബർ 2018. Archived from the original on 27 ഫെബ്രുവരി 2019. Retrieved 27 ഫെബ്രുവരി 2019.
  90. "സമര കേന്ദ്രമായി നിലക്കൽ; നേരിടാൻ വൻ പൊലീസ് സന്നാഹം". മാധ്യമം. 16 ഒക്ടോബർ 2018. Archived from the original on 27 ഓഗസ്റ്റ് 2019. Retrieved 27 ഓഗസ്റ്റ് 2019.
  91. "പമ്പ കടക്കാൻ പ്രായം തെളിയിക്കണം, പൊളിച്ച സമരപന്തൽ പുനസ്ഥാപിച്ചു". മലയാള മനോരമ. 17 ഒക്ടോബർ 2018. Archived from the original on 17 ഒക്ടോബർ 2018. Retrieved 27 ഓഗസ്റ്റ് 2019.
  92. "മലകയറിയ സുഹാസിനിയുടെ ധീരകൃത്യങ്ങൾ വേറെയും; എന്നും സാഹസങ്ങളുടെ സഹയാത്രിക". മനോരമ ന്യൂസ്. 18 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  93. "തിരിച്ചുപോകാതെ നിവൃത്തിയില്ല; മാധ്യമങ്ങളോട് പ്രതികരിച്ച് രഹനാ ഫാത്തിമ". ചന്ദ്രിക. 19 ഒക്ടോബർ 2018. Archived from the original on 19 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  94. "എപ്പോൾ പോണമെന്ന് ആരാണ് തിരുമാനിക്കേണ്ടത്? സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലിബി". വൺഇൻഡ്യ മലയാളം. 19 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  95. "ശബരിമലയിൽ പോകുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ബിന്ദു തങ്കം കല്യാണി". ട്വന്റിഫോർ ന്യൂസ്. 28 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  96. "ശബരിമല ദർശനം വേണ്ടെന്നു വച്ച് മഞ്ജു മടങ്ങി". മാതൃഭൂമി. 20 ഒക്ടോബർ 2018. Retrieved 4 ജനുവരി 2019.
  97. "ശബരിമല ദർശനത്തിനായി 550 യുവതികൾ രജിസ്റ്റർ ചെയ്തു". മാധ്യമം. 9 നവംബർ 2018. Archived from the original on 4 ജനുവരി 2019. Retrieved 4 ജനുവരി 2019.
  98. "ശബരിമല കയറാനെത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടർന്ന് തിരിച്ചുപോയി". മാതൃഭൂമി. 16 നവംബർ 2018. Retrieved 4 ജനുവരി 2019.
  99. "ട്രാൻസ്‌ജെൻഡേഴ്‌സ് ശബരിമലയിൽ ദർശനം നടത്തി". മാതൃഭൂമി. 18 ഡിസംബർ 2018. Retrieved 4 ജനുവരി 2019.
  100. "പ്രതിഷേധം കാരണം ശബരിമല ദർശനം നടത്താതെ മനിതി സംഘം മടങ്ങി". മീഡിയവൺ. 23 ഡിസംബർ 2018. Retrieved 4 ജനുവരി 2019.
  101. "പ്രതിഷേധം: ആദിവാസി വനിതാ നേതാവ് യാത്ര പൂർത്തിയാക്കാതെ മടങ്ങി". മലയാള മനോരമ. 24 ഡിസംബർ 2018. Retrieved 4 ജനുവരി 2019.
  102. "പ്രതിഷേധം കനത്തു, യുവതികളുമായി പോലീസ് ആംബുലൻസിൽ തിരിച്ചിറങ്ങി". മാതൃഭൂമി. 24 ഡിസംബർ 2018. Retrieved 4 ജനുവരി 2019.
  103. "മണ്ഡലകാലത്ത് യുവതികളാരും ശബരിമലയിൽ ദർശനം നടത്തിയില്ലെന്ന് പൊലീസ് റിപ്പോർട്ട്". മീഡിയവൺ. 28 ഡിസംബർ 2018. Retrieved 4 ജനുവരി 2019.
  104. "ശബരിമല സന്നിധാനത്ത്‌ യുവതികളെത്തി ; ബിന്ദുവും കനകദുർഗയും ദർശനം നടത്തി". ദേശാഭിമാനി. 2 ജനുവരി 2019. Archived from the original on 2 ജനുവരി 2019. Retrieved 5 ജനുവരി 2019.
  105. "യുവതികൾ ശബരിമലയിൽ ദർശനം നടത്തി; തൊഴുത് മടങ്ങിയത് ബിന്ദുവും കനകദുർഗയും". ഏഷ്യാനെറ്റ് ന്യൂസ്. 2 ജനുവരി 2019. Archived from the original on 5 ജനുവരി 2019. Retrieved 5 ജനുവരി 2019.
  106. "ശബരിമലയിൽ കയറിയ സ്ത്രീകൾ; ഒരാൾ ദളിത്, മറ്റേയാൾ ബ്രാഹ്മണ സമുദായാംഗം". ഏഷ്യാനെറ്റ് ന്യൂസ്. 2 ജനുവരി 2019. Archived from the original on 27 മേയ് 2019. Retrieved 27 മേയ് 2019.
  107. "ഞങ്ങൾ പൊലീസിനെയാണ് ഉപകരണമാക്കിയത്: ബിന്ദു, കനകദുർഗ". മലയാള മനോരമ. 4 ജനുവരി 2019. Archived from the original on 3 ഫെബ്രുവരി 2019. Retrieved 27 മേയ് 2019.
  108. "നട അടച്ചു: സന്നിധാനത്ത് നിന്നും ഭക്തരെ മാറ്റി, ശബരിമലയിൽ ശുദ്ധികലശം". കേരള കൗമുദി. 2 ജനുവരി 2019. Archived from the original on 5 ജനുവരി 2019. Retrieved 5 ജനുവരി 2019.
  109. "ശ്രീലങ്കൻ യുവതി ദർശനം നടത്തി; കള്ളം പറഞ്ഞത് സുരക്ഷയ്ക്കായി: തെളിവായി ദൃശ്യങ്ങൾ". മനോരമ ന്യൂസ്. 4 ജനുവരി 2019. Archived from the original on 2019-01-04. Retrieved 5 ജനുവരി 2019.
  110. "ശ്രീലങ്കൻ യുവതി ശബരിമലദർശനം നടത്തിയെന്ന് സർക്കാർ; നിഷേധിച്ച് യുവതി". മാതൃഭൂമി. 5 ജനുവരി 2019. Archived from the original on 2019-01-05. Retrieved 5 ജനുവരി 2019.
  111. https://www.ndtv.com/kerala-news/36-year-old-kerala-woman-claims-she-entered-sabarimala-temple-on-tuesday-1975332
  112. "Defying protests, 51 women entered India's Sabarimala temple in January". സി.എൻ.എൻ. 18 ജനുവരി 2019. Retrieved 24 ജനുവരി 2019.
  113. "ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ; പട്ടിക സമർപ്പിച്ചു". മലയാള മനോരമ. 18 ജനുവരി 2019. Archived from the original on 18 ജനുവരി 2019. Retrieved 24 ജനുവരി 2019.
  114. "ശബരിമല പട്ടിക: യുവതികൾ 17 പേർമാത്രം". മാതൃഭൂമി. 24 ജനുവരി 2019. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  115. "ശബരിമല പട്ടിക; യുവതികൾ 17 മാത്രമെന്ന് തിരുത്തൽ". അഴിമുഖം.കോം. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  116. "സുരേന്ദ്രൻ മല ചവിട്ടിയത് അമ്മ മരിച്ച് ഒരു വർഷമാകും മുൻപ്: മന്ത്രി കടകംപള്ളി". മലയാള മനോരമ. 18 നവംബർ 2018. Archived from the original on 18 നവംബർ 2018. Retrieved 6 ജനുവരി 2019.
  117. "ശിവദാസൻറെ മരണം പൊലീസ് നടപടിയിലല്ല; ശരിവച്ച് മകനും; ബിജെപി കള്ളം പൊളിഞ്ഞു". മനോരമ ന്യൂസ്. 2 നവംബർ 2018. Archived from the original on 2 നവംബർ 2018. Retrieved 6 ജനുവരി 2019.
  118. "'പ്ലാൻ ബി, ശബരിമലയിൽ രക്തം ചിന്തൽ ' പരാമർശം; രാഹുൽ ഈശ്വറിൻറെ ഹർജി ഇന്ന് ഹൈക്കോടതിയിൽ". ഏഷ്യാനെറ്റ് ന്യൂസ്. 7 ഡിസംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  119. "ശബരിമലയിലെ 'രക്ത'ച്ചൊരിച്ചിൽ; രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്; കുരുക്ക്". മനോരമ ന്യൂസ്. 26 ഒക്ടോബർ 2018. Archived from the original on 26 ഒക്ടോബർ 2018. Retrieved 6 ജനുവരി 2019.
  120. "രാഹുൽ ഈശ്വറിനെ തളളിപ്പറഞ്ഞ് തന്ത്രി കുടുംബം". റിപ്പോർട്ടർ ടി.വി. 29 ഒക്ടോബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  121. "രാഹുൽ ഈശ്വർ തന്ത്രി കുടുംബാംഗമല്ലെന്ന് തന്ത്രി കുടുംബം". ഏഷ്യാനെറ്റ് ന്യൂസ്. 28 ഒക്ടോബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  122. "മലമുകളിൽ യുദ്ധത്തിന് ഒരുങ്ങി രാഹുൽ ഈശ്വർ; പ്രക്ഷോഭക്കാർക്ക് ആശയവിനിമയത്തിന് വാക്കി ടോക്കി". ഡൂൾന്യൂസ്. 26 ഒക്ടോബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  123. "സന്നിധാനത്ത് പ്രതിഷേധങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി, ശബരിമലയിൽ മൂന്നംഗ നിരീക്ഷണ സമിതി". കേരള കൗമുദി. 27 നവംബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  124. "ശബരിമല തീർഥാടനത്തിന്റെ പൂർണ മേൽനോട്ടം നിരീക്ഷകസമിതിക്ക്; ഉറപ്പിച്ച് ഹൈക്കോടതി". മനോരമ ന്യൂസ്. 30 നവംബർ 2018. Archived from the original on 30 നവംബർ 2018. Retrieved 7 ജനുവരി 2019.
  125. "എസ്.പി. യതീഷ് ചന്ദ്രയ്ക്കെതിരേ മന്ത്രി പൊൻരാധാകൃഷ്ണന്റെ അവകാശലംഘന നോട്ടീസ്". മാതൃഭൂമി. 20 ഡിസംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  126. "മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞ് അധിക്ഷേപം; വിഡിയോയ്ക്കെതിരെ വ്യാപക രോഷം". മനോരമ ന്യൂസ്. 10 ഒക്ടോബർ 2018. Archived from the original on 10 ഒക്ടോബർ 2018. Retrieved 7 ജനുവരി 2019.
  127. "മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീയ്‌ക്കെതിരെ കേസെടുത്തു". ഡൂൾന്യൂസ്. 11 ഒക്ടോബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  128. "'സി കേശവനും പൽപ്പുവിനും ടി കെ മാധവനും കിട്ടിയ അതേ ആക്ഷേപം പിണറായിക്ക് ലഭിക്കുമ്പോൾ ചരിത്രനിയോഗം വ്യക്തം'". ദേശാഭിമാനി. 24 ഡിസംബർ 2018. Archived from the original on 25 ഡിസംബർ 2018. Retrieved 7 ജനുവരി 2019.
  129. "'തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർമിക്കണം'- പിണറായിക്കെതിരെ ജന്മഭൂമി ജാതി പറയുന്നു". വൺഇന്ത്യ മലയാളം. 24 ഡിസംബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  130. "പിണറായി തെങ്ങുകയറാൻ പോകട്ടെ, മുഖ്യമന്ത്രിക്കെതിരെ വീണ്ടും ബിജെപിയുടെ ജാതി അധിക്ഷേപം". ഏഷ്യാനെറ്റ് ന്യൂസ്. 2 ജനുവരി 2019. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  131. "'അതെ, ഞാനൊരു ചെത്ത് തൊഴിലാളിയുടെ മകനാണ്': ജാതി പറഞ്ഞ് ആക്ഷേപിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ ലളിതമായ മറുപടി/ വീഡിയോ". അഴിമുഖം. 3 ജനുവരി 2019. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  132. "സന്നിധാനത്ത് പ്രതിഷേധക്കാർ എത്തിയത് ബി.ജെ.പിയുടെ സംഘടനാ തീരുമാനമനുസരിച്ച്: തെളിവായി ബി.ജെ.പിയുടെ സർക്കുലർ". മീഡിയവൺ. 19 നവംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  133. "'ബി.ജെ.പി പല സർക്കുലറും ഇറക്കും'; 'രഹസ്യം' പൊളിഞ്ഞെന്ന് സ്ഥിരീകരണം: കുരുക്ക്". മനോരമ ന്യൂസ്. 20 നവംബർ 2018. Archived from the original on 20 നവംബർ 2018. Retrieved 6 ജനുവരി 2019.
  134. "നിലയ്ക്കലും പമ്പയിലും ലാത്തിച്ചാർജ്; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി". ഏഷ്യാനെറ്റ്. 17 ഒക്ടോബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  135. "'ശബരിമലയിലേത് ബിജെപി അജൻഡ'; ശ്രീധരൻ പിള്ളയുടെ 'ഗുരുതര' പ്രസംഗം പുറത്ത്: വിഡിയോ". മനോരമ ന്യൂസ്. 5 നവംബർ 2018. Archived from the original on 5 നവംബർ 2018. Retrieved 6 ജനുവരി 2019.
  136. "'ഇത് ഗോൾഡൻ ഓപ്പർച്യൂണിറ്റി' ; ശ്രീധരൻ പിള്ള യുവമോർച്ച യോഗത്തിൽ വെളിപ്പെടുത്തിയത്". ഏഷ്യാനെറ്റ് ന്യൂസ്. 5 നവംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  137. "ഇടപെട്ടത് സംഘർഷം ഒഴിവാക്കാൻ; പടിചവിട്ടിയത് ഇരുമുടിക്കെട്ടുമായി: വൽസൻ തില്ലങ്കേരി". മലയാള മനോരമ. 6 നവംബർ 2018. Archived from the original on 7 നവംബർ 2018. Retrieved 6 ജനുവരി 2019.
  138. "ആചാര ലംഘനം; വത്സൻ തില്ലങ്കേരി പരിഹാരപൂജ നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്". അഴിമുഖം. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  139. "വനിതാ പൊലീസുകാരുടെ പ്രായം: വത്സൻ തില്ലങ്കേരിയുടെ പ്രസ്താവന വിവാദത്തിലേക്ക്". മലയാള മനോരമ. 13 നവംബർ 2018. Archived from the original on 13 നവംബർ 2018. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 20 ഡിസംബർ 2018 suggested (help)
  140. "ശബരിമല: സുപ്രിംകോടതി ഹിന്ദു വികാരങ്ങളെ വേദനിപ്പിച്ചു- ആർ.എസ്.എസ്". മാധ്യമം. 31 ജനുവരി 2019. Archived from the original on 31 ജനുവരി 2019. Retrieved 8 മേയ് 2019.
  141. "ശബരിമല; സുപ്രീം കോടതി ഹിന്ദുക്കളുടെ വികാരം പരിഗണിച്ചില്ലെന്ന് ആർ.എസ്.എസ് അധ്യക്ഷൻ". മംഗളം. 31 ജനുവരി 2019. Archived from the original on 31 ജനുവരി 2019. Retrieved 8 മേയ് 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 3 ഫെബ്രുവരി 2019 suggested (help)
  142. "ഹർത്താൽ അക്രമം:ശബരിമല കർമസമിതിക്ക് ഹൈക്കോടതിയുടെ ഇരുട്ടടി". മാതൃഭൂമി. 22 ഫെബ്രുവരി 2019. Archived from the original on 22 ഫെബ്രുവരി 2019. Retrieved 8 മേയ് 2019.
  143. "അയ്യപ്പനെ രക്ഷിക്കാനിറങ്ങിയ ശബരിമല കർമ്മ സമിതി നേതാക്കൾക്ക് കോടതി വക മുട്ടൻ പണി". ANN NEWS. 22 ഫെബ്രുവരി 2019. Archived from the original on 27 മാർച്ച് 2019. Retrieved 8 മേയ് 2019.
  144. "ശബരിമലയിൽ കർമ്മ സമിതിയുടെ പേരിൽ സമരത്തിന് നേതൃത്വം നൽകിയത് ആർ.എസ്.എസ്;ന്യൂസ് അവറിൽ ബി. ഗോപാലകൃഷണൻ". ഏഷ്യാനെറ്റ്. 29 നവംബർ 2018. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  145. "ഇരുമുടിക്കെട്ട് നിലത്തിട്ട് കെ സുരേന്ദ്രൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ". സമകാലിക മലയാളം. 18 നവംബർ 2018. Archived from the original on 2018-11-23. Retrieved 6 ജനുവരി 2019.
  146. "ഇരുമുടിക്കെട്ട് നിലത്തിട്ടത് കെ. സുരേന്ദ്രൻ; ദൃശ്യങ്ങൾ പുറത്ത്". മീഡിയവൺ ടി.വി. 18 നവംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  147. "കെ.സുരേന്ദ്രന് കർശന ഉപാധികളോടെ ജാമ്യം; പത്തനംതിട്ടയിൽ പ്രവേശിക്കാനാവില്ല". മലയാള മനോരമ. 7 ഡിസംബർ 2018. Archived from the original on 8 ഡിസംബർ 2018. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 10 ഡിസംബർ 2018 suggested (help)
  148. "കെ സുരേന്ദ്രന് ജാമ്യം; ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന് ഉപാധി". ഏഷ്യാനെറ്റ് ന്യൂസ്. 23 നവംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  149. "ശബരിമല സമരത്തിന്റെ ദിശമാറ്റി ബി.ജെ.പി, സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ടാഴ്‌ചത്തെ നിരാഹാര സമരം". കേരള കൗമുദി. 29 നവംബർ 2018. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  150. "വനിതാ മതിലിനെതിരേ സംസ്ഥാനത്തുടനീളം അയ്യപ്പ ജ്യോതി തെളിയിക്കും: ശബരിമല കർമ സമിതി". മെട്രോ വാർത്ത. 12 ഡിസംബർ 2018. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  151. "'ചലോ ശബരിമല'യുമായി ആർ.എസ്.എസ്, ആയിരക്കണക്കിന് പ്രവർത്തകർ ആചാര സംരക്ഷണത്തിനായി പുറപ്പെട്ടു". കേരള കൗമുദി. 18 ജനുവരി 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  152. "ശബരിമല യുവതി പ്രവേശനം; സംഘപരിവാറിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്ത്". മാതൃഭൂമി. 8 മേയ് 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  153. "ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളെ രാഷ്ട്രീയമായി മുതലെടുത്തുവെന്ന് ആക്ഷേപം, സോഷ്യൽ മീഡിയയിൽ പോര് മുറുകുന്നു". കേരള കൗമുദി. 8 മേയ് 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  154. "'ശബരിമല പ്രക്ഷോഭം പിണറായിയെ എതിർക്കാൻ മാത്രം, റെഡി ടു വെയിറ്റ് എന്നാൽ വേശ്യാലയം'; സോഷ്യൽമീഡിയയിൽ പരസ്പരം പോർവിളിയുമായി സംഘപരിവാർ". ദേശാഭിമാനി. 8 മേയ് 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  155. "'ശബരിമല വിഷയം ആർഎസ്എസിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവ് നയം മാത്രമായിരുന്നു': റെഡി ടു വെയ്റ്റ്". ട്വന്റിഫോർ ന്യൂസ്. 8 മേയ് 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  156. "ആർഎസ്എസ് (യോഹന്നാൻ) vs ആചാര സംരക്ഷകർ; ശബരിമലയെച്ചൊല്ലി സംഘപരിവാർ അനുകൂലികൾ തമ്മിൽ സൈബർ പോര് കൊഴുക്കുന്നു". സമകാലിക മലയാളം. 8 മേയ് 2019. Archived from the original on 2019-05-08. Retrieved 8 മേയ് 2019.
  157. "Questions raised over RSS leader's stand". ടൈംസ് ഓഫ് ഇന്ത്യ. 8 മേയ് 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  158. "ശബരിമല യുവതി പ്രവേശം: സംഘപരിവാർ അനുഭാവികൾക്കിടയിൽ സൈബർ പോര് രൂക്ഷം". ന്യൂസ് 18 മലയാളം. 8 മേയ് 2019. Archived from the original on 10 മേയ് 2019. Retrieved 10 മേയ് 2019.
  159. "'Ready to wait' campaigner wasn't with us: KP Sasikala" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 10 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  160. "ശശികലയ്ക്കെതിരേ പത്മ പിള്ള.. റെഡി ടു വെയ്റ്റ് ക്യാംപയിനുമായ ശശികലയ്ക്ക് ബന്ധമുണ്ടായിരുന്നതിന് തെളിവുകൾ പുറത്ത്". മംഗളം. 11 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  161. "ശബരിമല: സംഘ്പരിവാറിലെ ചേരിപ്പോര് രൂക്ഷം; ശശികലയെ വെല്ലുവിളിച്ച് പത്മപിള്ള". മാധ്യമം. 11 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  162. "ശബരിമല ആചാര സംരക്ഷണത്തിനിറങ്ങയവർക്കിടയിൽ ഭിന്നത; കെ.പി ശശികലക്കെതിരെ രൂക്ഷവിമർശനവുമായി പത്മ പിള്ള". 11 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  163. "ശബരിമല യുവതിപ്രവേശന വിവാദത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ഭാരവാഹികളോട് ആർഎസ്എസ്; ആചാര സംരക്ഷകരിൽ തർക്കം". ഏഷ്യാനെറ്റ് ന്യൂസ്. 10 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  164. "ശബരിമല സ്ത്രീ പ്രവേശനം; 'ചില നേതാക്കളുടെ' അഭിപ്രായങ്ങൾ വ്യക്തിപരം, തീരുമാനമാകും വരെ സമരമെന്ന് ശശികല". ഏഷ്യാനെറ്റ് ന്യൂസ്. 12 മേയ് 2019. Archived from the original on 14 മേയ് 2019. Retrieved 14 മേയ് 2019.
  165. "വിശ്വാസികളെ വഞ്ചിച്ചാൽ ആർഎസ്എസിനെതിരെയും തെരുവിലിറങ്ങി നാമജപസമരം നടത്തും: പത്മ പിള്ള". ഏഷ്യാനെറ്റ് ന്യൂസ്. 14 മേയ് 2019. Archived from the original on 16 മേയ് 2019. Retrieved 16 മേയ് 2019.
  166. "'വിശ്വാസികളെ വഞ്ചിച്ചാൽ ആർ.എസ്.എസിനെതിരെ സ്ത്രീകൾ തെരുവിലിറങ്ങി നാമജപസമരം നടത്തും' പത്മപിള്ള". മംഗളം. 13 മേയ് 2019. Archived from the original on 13 മേയ് 2019. Retrieved 16 മേയ് 2019.
  167. "സംഘപരിവാറും റെഡി ടു വെയ്റ്റുകാരും തമ്മിൽ വെടിനിർത്തൽ, ശബരിമല വിഷയത്തിൽ ഇനി വിഴുപ്പലക്കലില്ല". മാതൃഭൂമി. 14 മേയ് 2019. Archived from the original on 16 മേയ് 2019. Retrieved 16 മേയ് 2019.
  168. "റെഡി ടു വെയ്റ്റ് പ്രവർത്തകരും സംഘപരിഹാറും തമ്മിൽ സന്ധി ചർച്ച; മധ്യസ്ഥനായി സ്വാമി ചിദാനന്ദപുരി". മംഗളം. 14 മേയ് 2019. Archived from the original on 16 മേയ് 2019. Retrieved 16 മേയ് 2019.
  169. "ആർ.എസ്.എസ് ഇടപെട്ടു; ശബരിമല സംവാദത്തിൽ നിന്നും വിദ്യാസാഗർ ഗുരുമൂർത്തി പിന്മാറി". മനോരമ ന്യൂസ്. 30 ഏപ്രിൽ 2019. Archived from the original on 8 മേയ് 2019. Retrieved 8 മേയ് 2019.
  170. "ജെല്ലിക്കെട്ടിൽ ഓടിയത് പരമശിവൻ; ശബരിമലയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികൾ: രാഹുൽ ഈശ്വർ; വിഡിയോ". മനോരമ ന്യൂസ്. 8 മേയ് 2019. Archived from the original on 11 മേയ് 2019. Retrieved 11 മേയ് 2019.
  171. "ബി.ജെ.പി.യുടെ നിരാഹാര സമരം ഒരുമാസം പിന്നിടുന്നു". മാതൃഭൂമി. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  172. 172.0 172.1 "ശബരിമല: ബി.ജെ.പി നിരാഹാര സമരം അവസാനിപ്പിച്ചു". കേരള കൗമുദി. 21 ജനുവരി 2019. Archived from the original on 2019-01-23. Retrieved 24 ജനുവരി 2019.
  173. 173.0 173.1 "49-ാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ച് ബി.ജെ.പി; ആവശ്യങ്ങളൊന്നും നേടിയെടുക്കാതെ മടക്കം". മാതൃഭൂമി. 20 ജനുവരി 2019. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  174. "ബി.ജെ.പി യിൽ വിയോജിപ്പ്: സമരം എങ്ങുമെത്തിക്കാനാവാതെ അവസാനിപ്പിക്കേണ്ടി വന്നു എന്ന് മുരളീധര പക്ഷം". ഡൂൾ ന്യൂസ്. 21 ജനുവരി 2019. Archived from the original on 24 ജനുവരി 2019. Retrieved 24 ജനുവരി 2019.
  175. "ശബരിമല സമരം അവസാനിപ്പിച്ച് ബിജെപി; പങ്കെടുക്കാതെ വി.മുരളീധരനും കെ.സുരേന്ദ്രനും". മലയാള മനോരമ. 20 ജനുവരി 2019. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  176. "ബി.ജെ.പി നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും; പൂർണ്ണ വിജയമല്ലെന്ന് പിള്ള". മാധ്യമം. 19 ജനുവരി 2019. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  177. "ആരും ശ്രദ്ധിച്ചില്ല, 49 ദിവസത്തെ സമരം പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ബിജെപി അവസാനിപ്പിച്ചു". വെബ് ദുനിയ. 20 ജനുവരി 2019. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  178. "നിരാഹാര പന്തലിൽ വെച്ച് ശോഭാസുരേന്ദ്രൻ സ്റ്റീൽ ഗ്ലാസിൽ കുടിച്ചത് ജ്യൂസോ; സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ". ഡൂൾ ന്യൂസ്. 28 ഡിസംബർ 2018. Archived from the original on 24 ജനുവരി 2019. Retrieved 24 ജനുവരി 2019.
  179. "'ഇത് നിരാഹാരമല്ല; 'നീരാഹാര'മാണ്'; ശോഭ സുരേന്ദ്രന് ട്രോൾ മഴ". നാരദ് ന്യൂസ്. 29 ഡിസംബർ 2018. Archived from the original on 2019-01-24. Retrieved 24 ജനുവരി 2019.
  180. "ശബരിമല: യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്". ഏഷ്യാനെറ്റ് ന്യൂസ്. 4 ഡിസംബർ 2018. Archived from the original on 24 ജനുവരി 2019. Retrieved 24 ജനുവരി 2019.
  181. "യുഡിഎഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിച്ചു". മലയാള മനോരമ. 14 ഡിസംബർ 2018. Archived from the original on 24 ജനുവരി 2019. Retrieved 24 ജനുവരി 2019.
  182. "പന്തളത്ത് കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചു". കേരള കൗമുദി. 2 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  183. "പന്തളത്ത് കല്ലേറിൽ പരുക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു". സിറാജ് ഡെയിലി. 2 ജനുവരി 2019. Archived from the original on 2 ജനുവരി 2019. Retrieved 6 ജനുവരി 2019.
  184. "എടപ്പാളിൽ സംഘപരിവാർ അക്രമകാരികളെ നാട്ടുകാർ തല്ലിയോടിച്ചു, വീഡിയോ". ഡൂൾന്യൂസ്. 3 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  185. "ആ ഹർത്താൽ ഓട്ടക്കാരന് പിന്നീട് എന്തു സംഭവിച്ചു; വീഡിയോ വൈറൽ, ചില ഹർത്താൽ തമാശകൾ". വൺഇൻഡ്യ മലയാളം. 4 ജനുവരി 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  186. "ഹർത്താൽ ദിനത്തിൽ പോർവിളിച്ച് കേരളം; തെരുവുയുദ്ധം". മലയാള മനോരമ. 4 ജനുവരി 2019. Archived from the original on 5 ജനുവരി 2019. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 6 ജനുവരി 2019 suggested (help)
  187. "സെക്രട്ടറിയേറ്റിനുമുന്നിൽ തെരുവുയുദ്ധം". ജനയുഗം. 2 ജനുവരി 2019. Archived from the original on 2 ജനുവരി 2019. Retrieved 6 ജനുവരി 2019.
  188. "ശബരിമല: തലസ്ഥാനത്ത് തെരുവുയുദ്ധം". മീഡിയവൺ ടിവി. 2 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  189. "തെരുവുയുദ്ധം, ബോംബേറ്, കത്തിക്കുത്ത്; ഹർത്താലിൽ അക്രമം തുടരുന്നു". മാതൃഭൂമി. 3 ജനുവരി 2019. Archived from the original on 3 ജനുവരി 2019. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 6 ജനുവരി 2019 suggested (help)
  190. "സംസ്ഥാനത്ത് വ്യാപക സംഘർഷം; തലസ്ഥാനത്ത് തെരുവുയുദ്ധം; സിപിഎം - ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി". ഏഷ്യാനെറ്റ് ന്യൂസ്. 2 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  191. "നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് RSS പ്രചാരക്; CCTV ദൃശ്യം പുറത്ത്". ന്യൂസ് 18 മലയാളം. 5 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  192. "നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ബോംബേറ്: പ്രതി പ്രവീണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്; സഹോദരൻ കസ്റ്റഡിയിൽ". സമകാലിക മലയാളം. 6 ജനുവരി 2019. Archived from the original on 2019-01-06. Retrieved 6 ജനുവരി 2019.
  193. "എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്". ഏഷ്യാനെറ്റ് ന്യൂസ്. 4 ജനുവരി 2019. Archived from the original on 4 ജനുവരി 2019. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 6 ജനുവരി 2019 suggested (help)
  194. "എ.എൻ. ഷംസീർ എം.എൽ.എയുടെയും പി. ശശിയുടെയും വീടിനുനേരെ ബോംബേറ്". മാധ്യമം. 4 ജനുവരി 2019. Archived from the original on 4 ജനുവരി 2019. Retrieved 6 ജനുവരി 2019.
  195. "കണ്ണൂരിൽ അക്രമം തുടരുന്നു; വി. മുരളീധരന്റെ വീടിന് നേരെ ബോംബേറ്". ന്യൂസ് 18 മലയാളം. 5 ജനുവരി 2019. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  196. "കേരളം സന്ദർശിക്കുന്ന പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ബ്രിട്ടനും അമേരിക്കയും". മാതൃഭൂമി. 5 ജനുവരി 2019. Archived from the original on 5 ജനുവരി 2019. Retrieved 6 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 6 ജനുവരി 2019 suggested (help)
  197. "തന്ത്രി ബ്രാഹ്മണനല്ല ബ്രാഹ്മണ രാക്ഷസൻ: ജി സുധാകരൻ". ജനയുഗം. 5 ജനുവരി 2019. Archived from the original on 5 ജനുവരി 2019. Retrieved 7 ജനുവരി 2019.
  198. "പ്രക്ഷോഭവുമായി യുഡിഎഫും; നാളെ കരിദിനം; അക്രമത്തോട് യോജിപ്പില്ല". മനോരമ ന്യൂസ്. 2 ജനുവരി 2019. Archived from the original on 2 ജനുവരി 2019. Retrieved 6 ജനുവരി 2019.
  199. "യു.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും സെക്രട്ടറിയേറ്റിലേക്ക് മാർച്ച്". മാധ്യമം. 2 ജനുവരി 2019. Archived from the original on 2 ജനുവരി 2019. Retrieved 6 ജനുവരി 2019.
  200. "'ആ നിലപാട് നമുക്കില്ല'; കോൺഗ്രസ് എംപിമാരുടെ ശബരിമല‌ പ്രതിഷേധം വിലക്കി സോണിയ". മനോരമ ന്യൂസ്. 4 ജനുവരി 2019. Archived from the original on 7 ജനുവരി 2019. Retrieved 7 ജനുവരി 2019.
  201. "സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം വേണ്ട: കോൺഗ്രസ് എംപിമാരെ വിലക്കി സോണിയ ഗാന്ധി". മാതൃഭൂമി. 4 ജനുവരി 2019. Archived from the original on 4 ജനുവരി 2019. Retrieved 7 ജനുവരി 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 6 ജനുവരി 2019 suggested (help)
  202. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-04. Retrieved 2019-01-13.
  203. https://www.indiatvnews.com/news/india-sabarimala-row-congress-accuses-bjp-of-instigating-violence-central-govt-only-adding-fuel-to-fire-rather-than-finding-solution-497523
  204. https://www.firstpost.com/politics/sabarimala-protests-congress-says-centre-adding-fuel-to-the-fire-instead-of-finding-peaceful-solution-5846541.html
  205. https://www.thenewsminute.com/article/sabarimala-sc-grants-24x7-police-protection-bindu-and-kanakadurga-95239
  206. https://www.asianetnews.com/news/sabarimala-6th-harthal-at-kerala-with-in-4month-pkp576
  207. "പൊൻ രാധാകൃഷ്ണനെ അപമാനിച്ചെന്ന് ആരോപണം; കന്യാകുമാരിയിൽ നാളെ ബിജെപി ഹർത്താൽ". ഏഷ്യാനെറ്റ് ന്യൂസ്. 22 നവംബർ 2018. Archived from the original on 6 ജനുവരി 2019. Retrieved 6 ജനുവരി 2019.
  208. "ശബരിമലയുടെ രാഷ്ട്രീയം". മാധ്യമം. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  209. "ശബരിമലയുടെ പേരിൽ രാഷ‌്ട്രീയപ്രേരിത സമരം: കോടിയേരി". ദേശാഭിമാനി ദിനപത്രം. 15 ഒക്ടോബർ 2018. Archived from the original on 3 നവംബർ 2018. Retrieved 26 ഏപ്രിൽ 2019.
  210. "ശബരിമല സ്ത്രീപ്രവേശം: സാമൂഹിക ധ്രുവീകരണമെന്നത് പാഴ്‌സ്വപ്‌നം". ജനയുഗം ദിനപത്രം. 5 ഒക്ടോബർ 2018. Archived from the original on 7 ഒക്ടോബർ 2018. Retrieved 26 ഏപ്രിൽ 2019.
  211. "ശബരിമല വിഷയം മിണ്ടരുത്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്". കേരള കൗമുദി. 11 മാർച്ച് 2019. Archived from the original on 25 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  212. "ശബരിമല വിഷയം പ്രചരണമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ടിക്കാറാം മീണ; ബിജെപി പരാതി നൽകി". 12 മാർച്ച് 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  213. "ശബരിമല തമസ്കരിക്കാനാകില്ല; ടിക്കാറാം മീണയുടെ അധികാരം ചോദ്യം ചെയ്ത് കുമ്മനം". ഏഷ്യാനെറ്റ് ന്യൂസ്. 13 ഏപ്രിൽ 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  214. "ശബരിമല വിഷയം പ്രചരണ വിഷയമാക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അധികാരമില്ലെന്ന് കെ. സുരേന്ദ്രൻ". മംഗളം ദിനപത്രം. 11 മാർച്ച് 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  215. "ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി". ട്വന്റിഫോർ ന്യൂസ്. 12 മാർച്ച് 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  216. "ഒളിച്ചും തെളിച്ചും ശബരിമല പ്രചാരണ വിഷയം". മലയാള മനോരമ. 14 ഏപ്രിൽ 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  217. "അജൻഡ ശബരിമല കയറി: കേരളത്തിൽ നാളെ കൊട്ടിക്കലാശം". കേരള കൗമുദി. 20 ഏപ്രിൽ 2019. Archived from the original on 24 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  218. "കേരളത്തിൽ മൂന്ന് സീറ്റിൽ വിജയമുറപ്പിച്ച് ബി.ജെ.പി, ഇടതുവലതു മുന്നണികൾ വോട്ടുമറിച്ചില്ലെങ്കിൽ ചരിത്രം തിരുത്തും". കേരള കൗമുദി. 23 മാർച്ച് 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  219. "എല്ലാവരും നോട്ടമിട്ടത് പത്തനംതിട്ട: സസ്‌പെൻസിനൊടുവിൽ 'സുവർണാവസരം' സുരേന്ദ്രൻ". മാതൃഭൂമി. 20 മാർച്ച് 2019. Archived from the original on 21 മാർച്ച് 2019. Retrieved 26 ഏപ്രിൽ 2019.
  220. "താടി വളർത്തി കറുത്ത ഷർട്ടണിഞ്ഞ് സുരേന്ദ്രൻ, ചെല്ലുന്നിടങ്ങളിലെല്ലാം ശരണം വിളികളുമായി ആവേശത്തോടെ എതിരേറ്റ് അണികളും". കേരള കൗമുദി. 26 മാർച്ച് 2019. Archived from the original on 24 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  221. "കറുപ്പുടുത്ത് താടിവളർത്തി സുരേന്ദ്രൻ; ആവേശം അണപൊട്ടി ശരണം വിളിച്ച് എതിരേറ്റ് അണികൾ". മംഗളം. 26 മാർച്ച് 2019. Archived from the original on 27 മാർച്ച് 2019. Retrieved 26 ഏപ്രിൽ 2019.
  222. "ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ സജീവമാക്കാൻ ഒരുങ്ങി ബി.ജെ.പി". മാധ്യമം. 13 ഏപ്രിൽ 2019. Archived from the original on 15 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  223. "ബിജെപി കളിമാറ്റുന്നു; ശരണം വിളിച്ച് യോഗങ്ങൾ, ശബരിമല തന്നെ ആയുധം, മൂന്നിടത്ത് പിന്തുണയേറി". വൺഇന്ത്യാ മലയാളം. 13 ഏപ്രിൽ 2019. Archived from the original on 14 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  224. "'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്'; ശബരിമല കർമ്മസമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്". സമകാലിക മലയാളം. 13 ഏപ്രിൽ 2019. Archived from the original on 2019-04-13. Retrieved 26 ഏപ്രിൽ 2019.
  225. 225.0 225.1 "യുവതിപ്രവേശം വിഷയമാക്കി കർമ സമിതി; സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം". മനോരമ ന്യൂസ്. 12 ഏപ്രിൽ 2019. Archived from the original on 25 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  226. "'മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുത്'; പ്രചാരണം ശക്തമാക്കി ശബരിമല കർമ്മസമിതി". ഏഷ്യാനെറ്റ് ന്യൂസ്. 12 ഏപ്രിൽ 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  227. "ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത്‌ സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു തുടങ്ങി". ട്വന്റിഫോർ ന്യൂസ്. 17 ഏപ്രിൽ 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  228. "തിര. ചട്ടം ശബരിമല കർമസമിതിക്ക് ബാധകമല്ലെന്ന് സ്വാമി ചിദാനന്ദപുരി, പരാതി നൽകുമെന്ന് എൽഡിഎഫ്". മനോരമ ന്യൂസ്. 13 ഏപ്രിൽ 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  229. "Yogi Adityanath likens Sabarimala to Ayodhya, says there have been 'attempts to insult believers'". ഹിന്ദുസ്ഥാൻ ടൈംസ്. 15 ഫെബ്രുവരി 2019. Archived from the original on 15 ഫെബ്രുവരി 2019. Retrieved 26 ഏപ്രിൽ 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 16 ഫെബ്രുവരി 2019 suggested (help)
  230. "ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!". വൺഇന്ത്യ മലയാളം. 21 മാർച്ച് 2019. Archived from the original on 2019-04-25. Retrieved 26 ഏപ്രിൽ 2019.
  231. "ജെല്ലിക്കെട്ട് പോലെയല്ല സർ ശബരിമല; സുധാകരന് ബിന്ദുവിന്റെ മറുപടി; കയ്യടിച്ച് ക്ലാസ്". മനോരമ ന്യൂസ്. 21 മാർച്ച് 2019. Archived from the original on 26 ഏപ്രിൽ 2019. Retrieved 26 ഏപ്രിൽ 2019.
  232. https://www.thenewsminute.com/article/bjp-s-suresh-gopi-issued-notice-invoking-ayyappa-s-name-seek-votes-99608
  233. "പരാജയ കാരണങ്ങളിൽ ഒന്ന് ശബരിമല: സി ദിവാകരൻ". അഴിമുഖം. 24 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  234. "ശബരിമല പരാജയത്തിന് കാരണമായി; പിണറായിയെ തള്ളി സിപിഎം സെക്രട്ടേറിയറ്റ്". ന്യൂസ്18. 24 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  235. "ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ". ട്വന്റിഫോർന്യൂസ്. 24 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  236. "കേരളത്തിൽ യുഡിഎഫ് തരംഗം; ശബരിമലയിൽ തിരിച്ചടി നേരിട്ട് എൽഡിഎഫ്". മലയാള മനോരമ. 23 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  237. "ശബരിമല സുവർണാവസരമായില്ല: ബിജെപിക്ക് മുന്നിൽ വാതിലടച്ച് കേരളം". ഏഷ്യാനെറ്റ് ന്യൂസ്. 23 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  238. "ശബരിമല കത്തി ജ്വലിച്ചിട്ടും ശബരിമലയിൽ സംഭവിച്ചതെന്ത്? ബി.ജെ.പിയ്‌ക്ക് പിഴച്ചതെവിടെ?". കേരള കൗമുദി. 24 മേയ് 2019. Archived from the original on 25 മേയ് 2019. Retrieved 25 മേയ് 2019.
  239. "ശബരിമല പ്രക്ഷോഭം ബിജെപിക്ക് ഗുണംചെയ്തില്ല, മണ്ണുംചാരി നിന്നവർ പെണ്ണുംകൊണ്ടു പോയി- രാജഗോപാൽ". മാതൃഭൂമി. 24 മേയ് 2019. Archived from the original on 24 മേയ് 2019. Retrieved 25 മേയ് 2019.
  240. "കോൺഗ്രസിനു വേണ്ടി തങ്ങൾ വോട്ടു മറിച്ചെന്ന് സിപിഎമ്മിനൊപ്പം നിന്ന നവോത്ഥാന കൂട്ടായ്മ". മലയാള മനോരമ. 25 മേയ് 2019. Archived from the original on 26 മേയ് 2019. Retrieved 27 മേയ് 2019.
  241. "കോൺഗ്രസിന് വേണ്ടി വോട്ട് പിടിച്ചു; യുവതികളെ ശബരിമലയ്ക്ക് എത്താൻ സഹായിച്ച സംഘടന". ഏഷ്യാനെറ്റ് ന്യൂസ്. 25 മേയ് 2019. Archived from the original on 27 മേയ് 2019. Retrieved 27 മേയ് 2019.
  242. "ശബരിമലയിൽ വീഴ്ചപറ്റി; ഇടതുയോഗത്തിൽ ഘടകകക്ഷികളുടെ വിമർ‍ശനം". മാതൃഭൂമി. 12 ജൂൺ 2019. Archived from the original on 13 ജൂൺ 2019. Retrieved 13 ജൂൺ 2019.
  243. "തെരഞ്ഞെടുപ്പിൽ അടിതെറ്റിച്ചത് ശബരിമലയെന്ന് ഇടതുമുന്നണി; വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് എ വിജയരാഘവൻ". ന്യൂസ് 18 മലയാളം. 11 ജൂൺ 2019. Archived from the original on 13 ജൂൺ 2019. Retrieved 13 ജൂൺ 2019.
  244. "ശബരിമല: വിശ്വാസികളെ തിരികെക്കൊണ്ടു വരണം, സംസ്ഥാനഘടകത്തോട് സിപിഎം കേന്ദ്ര കമ്മിറ്റി". ഏഷ്യാനെറ്റ് ന്യൂസ്. 9 ജൂൺ 2019. Archived from the original on 13 ജൂൺ 2019. Retrieved 13 ജൂൺ 2019.
  245. "ശബരിമലയിൽ നിലപാട് പറഞ്ഞ് വോട്ടുപിടിച്ചില്ല; ഇത് ദോഷമായെന്ന് സിപിഎമ്മിൽ വിമർശനം". മലയാള മനോരമ. 1 ജൂൺ 2019. Archived from the original on 2 ജൂൺ 2019. Retrieved 13 ജൂൺ 2019.
  246. "ശബരിമലയിലെ 'മൗനം' തിരിച്ചടിയായി ; പാർട്ടി ഒളിച്ചോടിയെന്ന് ആക്ഷേപം ; സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം". സമകാലിക മലയാളം. 1 ജൂൺ 2019. Archived from the original on 2019-06-08. Retrieved 13 ജൂൺ 2019.
  247. "ശബരിമല: വിശ്വാസികളുടെ പ്രതികരണം മുൻകൂട്ടി കാണാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ലെന്ന് കാനം". മാതൃഭൂമി. 13 ജൂൺ 2019. Archived from the original on 13 ജൂൺ 2019. Retrieved 13 ജൂൺ 2019.
  248. "ശബരിമല‌യിൽ സർക്കാർ ശരി; വിശ്വാസികളുടെ വികാരം കണ്ടില്ല: കാനം". മലയാള മനോരമ. 13 ജൂൺ 2019. Archived from the original on 13 ജൂൺ 2019. Retrieved 13 ജൂൺ 2019.
  249. "ശബരിമല യുവതീ പ്രവേശനം തടയൽ: എൻ.കെ പ്രേമചന്ദ്രൻറെ സ്വകാര്യ ബില്ലിന് അനുമതി". മാധ്യമം. 18 ജൂൺ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019.
  250. "എൻ.കെ പ്രേമചന്ദ്രൻ ശബരിമല ബിൽ അവതരിപ്പിച്ചു, 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബിൽ". കേരളകൗമുദി. 21 ജൂൺ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019.
  251. "ശബരിമല: നറുക്ക് വീണില്ല; പ്രേമചന്ദ്രൻറെ സ്വകാര്യബിൽ ചർച്ചക്കെടുക്കില്ല". ന്യൂസ് 18 മലയാളം. 25 ജൂൺ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019.
  252. "ശബരിമല ഓർഡിനൻസ് കൊണ്ടുവരുമോ? പ്രശ്നം സുപ്രീം കോടതിയിലെന്ന് മറുപടി നൽകി കേന്ദ്രസർക്കാർ". ഏഷ്യാനെറ്റ് ന്യൂസ്. 3 ജൂലൈ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019.
  253. "ശബരിമലയിൽ യുവതീപ്രവേശം തടയാൻ നിയമനിർമ്മാണം ഉടനില്ല: കേന്ദ്ര സർക്കാർ". മലയാള മനോരമ. 3 ജൂലൈ 2019. Archived from the original on 4 ജൂലൈ 2019. Retrieved 13 ജൂലൈ 2019.
  254. "ശബരിമലയിൽ ഓർഡിനൻസോ?; കടമ്പകൾ ഏറെയുണ്ടെന്ന് ബിജെപി". ഇന്ത്യൻ എക്സ്പ്രസ് മലയാളം. 21 ജൂൺ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 21 ജൂൺ 2019 suggested (help)
  255. "ശബരിമല ഓർഡിനൻസ്: സുപ്രീം കോടതിയെ മറികടന്ന് നിലപാടെടുക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി". മാതൃഭൂമി. 21 ജൂൺ 2019. Archived from the original on 13 ജൂലൈ 2019. Retrieved 13 ജൂലൈ 2019. {{cite news}}: |archive-date= / |archive-url= timestamp mismatch; 30 ജൂൺ 2019 suggested (help)
  256. "ശബരിമല: സാഹചര്യം മാറിയെന്ന് ശ്രീധരൻപിള്ള; കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് സെൻകുമാർ". മാതൃഭൂമി. 3 ജൂലൈ 2013. Archived from the original on 2019-07-09. Retrieved 13 ജൂലൈ 2019.{{cite news}}: CS1 maint: bot: original URL status unknown (link)
  257. "BJP-sponsored hartal peaceful in Pathanamthitta". thehindu.com. Retrieved 3 January 2019.
  258. "Sabarimala hartal turns violent, KSRTC buses wrecked". thehindu.com. Retrieved 3 ജനുവരി 2019.
  259. "Ayyappa devotee found dead; BJP hartal in Pathanamthitta begins". manoramaonline.com. Retrieved 3 January 2019.
  260. "Sivadasan's mysterious death: BJP hartal in Pathanamthitta today". keralakaumudi.com. Retrieved 3 January 2019.
  261. "Ayyappa Devotee Found Dead, BJP Calls for Strike in Kerala District". ndtv. Retrieved 3 January 2019.
  262. "BJP calls for 12-hour strike in Kerala's Pathanamthitta today". indiatoday. Retrieved 3 January 2019.
  263. "Kerala hartal triggered by arrest of Hindu Aikya Vedi leader who wanted to go to Sabarimala". indianexpress.com. Retrieved 3 January 2019.
  264. "State-wide hartal in Kerala after KP Sasikala arrested from Sabarimala". thenewsminute.com. Retrieved 3 January 2019.
  265. "Sabarimala: Hartal called in Kerala after Hindu woman leader". timesofindia.indiatimes.com. Retrieved 3 January 2019.
  266. "Sabarimala: Hartal called in Kerala after Hindu woman leader's arrest". economictimes.indiatimes.com. Retrieved 3 January 2019.
  267. "Sabarimala row: BJP protest KP Sasikala's arrest; Terms it outrageous". newindianexpress.com. Retrieved 3 January 2019.
  268. "BJP's secretariat march turns violent, hartal in Thiruvananthapuram". timesofindia.indiatimes.com. Retrieved 3 January 2019.
  269. "BJP march over Sabarimala issue turns violent; hartal in Thiruvananthapuram on Tuesday". newindianexpress.com. Retrieved 3 January 2019.
  270. "BJP-Yuva Morcha protest turns violent, hartal in Thiruvananthapuram on Tuesday". thenewsminute.com. Retrieved 3 January 2019.
  271. "BJP March over Sabarimala Issue Turns Violent; Hartal in Thiruvananthapuram on Tuesday". news18.com. Retrieved 3 January 2019.
  272. "Ayyappa devotee's dying declaration suggests he was frustrated with life". theweek.in. Retrieved 3 January 2019.
  273. "Kerala hartal HIGHLIGHTS: Nair's dying declaration states he took extreme step out of depression, say police". indianexpress.com. Retrieved 3 January 2019.
  274. "Hartal affects normal life in Kerala". uniindia.com. Retrieved 3 January 2019.
  275. "Ayyappa devotee's dying declaration suggests he was frustrated with life". thenewsminute.com. Retrieved 3 January 2019.
  276. "Sabarimala protests: Activist succumbs to injuries, Kerala on edge after 2 women enter temple". indiatoday.in. Retrieved 3 January 2019.
  277. "Sabarimala issue live updates - Journalists attacked in Thiruvananthapuram". thehindu.com. Retrieved 3 January 2019.
  278. "Protests erupt in Kerala after two women enter Sabarimala; BJP, Congress attack Vijayan govt". indianexpress.com. Retrieved 3 January 2019.
  279. "Hartal Over Entry of Women Into Sabarimala Begins in Kerala; Vehicles Blocked". thewire.in. Retrieved 3 January 2019.