കേരളത്തിൽ കോട്ടയം ജില്ലയിലെ കോട്ടയം നഗരഹൃദയമായ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം(9°35′25.64″N 76°31′7.17″E / 9.5904556°N 76.5186583°E / 9.5904556; 76.5186583). 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിയ്ക്കപ്പെടുന്നു [1]. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ [1] ഭഗവാൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം.[2] തിരുവിതാംകൂർ പിടിയ്ക്കും മുമ്പ് കോട്ടയവും സമീപപ്രദേശങ്ങളും വാണിരുന്ന തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ ശ്രീ പരമേശ്വരൻ. പാർവ്വതീ സമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗ, വടക്കുന്നാഥൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വടക്കുംനാഥക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്. ദിവസവും അവിടെ പരിപാടികൾ നടക്കാറുണ്ട്. കോട്ടയം വഴി കടന്നുപോകുന്ന ഏതൊരാളും തിരുനക്കര ക്ഷേത്രത്തിന്റെ ഏതെങ്കിലുമൊരു മൂലയിലൂടെയല്ലാതെ കടന്നുപോകില്ല. മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും പ്രധാനം. ഇത് കോട്ടയം നഗരത്തിന്റെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഈ മൂന്ന് ഉത്സവങ്ങൾ കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

തിരുനക്കര മഹാദേവക്ഷേത്രം
തിരുനക്കര ക്ഷേത്രം കിഴക്കേ ഗോപുരം
തിരുനക്കര ക്ഷേത്രം കിഴക്കേ ഗോപുരം
തിരുനക്കര മഹാദേവക്ഷേത്രം is located in Kerala
തിരുനക്കര മഹാദേവക്ഷേത്രം
തിരുനക്കര മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°40′25″N 76°33′36″E / 9.67361°N 76.56000°E / 9.67361; 76.56000
പേരുകൾ
മറ്റു പേരുകൾ:Thirunakara Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:തിരുനക്കര
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:തിരുനക്കര തേവർ
പ്രധാന ഉത്സവങ്ങൾ:അല്പശി, പൈങ്കുനി, ആനി
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം തിരുത്തുക

സ്ഥലനാമം തിരുത്തുക

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തുനിന്ന് അല്പദൂരം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനം. ഏതൊരു രാജാവിനെയും പോലെ അവരും തങ്ങളുടെ രാജധാനിയ്ക്കുചുറ്റും കോട്ടകൾ പണിതു. ഇങ്ങനെ കോട്ടയ്ക്കകത്തിരിയ്ക്കുന്ന സ്ഥലങ്ങൾ കോട്ടയ്ക്കകം എന്നും പിൽക്കാലത്ത് കോട്ടയം എന്നും അറിയപ്പെട്ടു.

ക്ഷേത്ര ഉത്പത്തി തിരുത്തുക

തെക്കുംകൂർ രാജവംശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയ്ക്കുപിന്നിൽ. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള കഥയാണിത്. അതിങ്ങനെ:

ഒരിയ്ക്കൽ, തൃശ്ശിവപ്പേരൂർ വടക്കുംനാഥനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന ഒരു തെക്കുംകൂർ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയ്ക്കടുത്ത് അന്ന് തളിക്കോട്ട ക്ഷേത്രമുണ്ടായിരുന്നു. അവിടെ അദ്ദേഹം നിത്യവും പോയി തൊഴുകയും ചെയ്തിരുന്നു. എന്നാൽ, വടക്കുംനാഥനെ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച തൃശ്ശൂരിൽ പോയിത്തൊഴുതില്ലെങ്കിൽ അദ്ദേഹത്തിന് തൃപ്തിയാകുമായിരുന്നില്ല. ഇന്നത്തെപ്പോലെ വാഹനസൗകര്യമില്ലാത്ത അക്കാലത്ത് തോണിയിലേറിയും നടന്നുമാണ് അദ്ദേഹം പോയിരുന്നത്. ഏകദേശം മൂന്നുദിവസമെടുക്കുമായിരുന്നു അന്ന് കോട്ടയത്തുനിന്നും തൃശ്ശൂരിലെത്താൻ. എന്നാൽ, തമ്പുരാന് പ്രായമായതോടെ വടക്കുംനാഥനെ പോയിത്തൊഴാൻ നിർവ്വാഹമില്ലാതെയായി. അദ്ദേഹം മനമുരുകി വടക്കുംനാഥനോട് പ്രാർത്ഥിച്ചു. ഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ട് തമ്പുരാൻ തന്നെത്തേടി ഇനി തൃശ്ശൂർ വരെ വരേണ്ടെന്നും തമ്പുരാന്റെ നാട്ടിൽ തന്നെ താൻ കുടികൊള്ളുന്നതാണെന്നും അരുൾ ചെയ്തു. അങ്ങനെ, രാജാവ് നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങുംവഴി വൈക്കത്തും അദ്ദേഹം ദർശനത്തിന് വന്നു. അവിടെ ദർശനം നടത്തുന്ന സമയത്ത് അദ്ദേഹം ഒരു ദരിദ്രബ്രാഹ്മണനെ കണ്ടു. ദേഹമാസകലം ഭസ്മം പൂശി, രുദ്രാക്ഷമാലകൾ ധരിച്ച്, താടിയും മുടിയും നീട്ടിവളർത്തിയ ആ മഹാബ്രാഹ്മണനെ കണ്ട തമ്പുരാൻ ഉടനെ അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം ഇങ്ങനെ പറഞ്ഞു:

ഇതറിഞ്ഞ തമ്പുരാൻ നമ്പൂതിരിയോട് തന്റെ കൂടെ വന്നാൽ എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞു. അങ്ങനെ നമ്പൂതിരി തമ്പുരാനോടൊപ്പം തളിക്കോട്ടയിൽ താമസമാക്കി. അടുത്ത ഭജനദിവസത്തിനുള്ള ദിവസമാകാറായപ്പോൾ ചില രാജഭടന്മാർ പ്രതിനിധിയെ വിട്ട് വടക്കുംനാഥന് വഴിപാട് നടത്തിയ്ക്കാൻ തമ്പുരാനോട് പറഞ്ഞു. എന്നാൽ, അദ്ദേഹത്തിനത് ഇഷ്ടമായില്ല. ഒരു ദിവസം രാത്രിയിൽ തമ്പുരാന് ഭഗവാന്റെ സ്വപ്നദർശനമുണ്ടായി. ഭഗവാൻ അതിൽ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:

അല്ലയോ ഭക്താ, നിന്റെ അതിർത്തിയ്ക്കുള്ളിലെ നക്കരക്കുന്നിൽ സ്വയംഭൂവായി ഞാൻ അവതരിയ്ക്കാം. എന്റെ വാഹനമായ നന്ദി എന്റെ മുന്നിലും, വെളുത്ത ചെത്തിച്ചെടി എന്റെ പിന്നിൽ അല്പം ഇടതുമാറിയും കാണാം. അവിടെ നീ എനിയ്ക്കൊരു ക്ഷേത്രം പണിയുക. കാലാന്തരത്തിൽ, അത് പ്രശസ്തമാകും.'

ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന നക്കരക്കുന്ന്, അന്ന് കാടുപിടിച്ചുകിടക്കുകയായിരുന്നു. വന്യജന്തുക്കൾ അതുവഴി സ്വൈരവിഹാരം നടത്തിപ്പോന്നു. ആനയെ തളയ്ക്കാനായി ഈ കാട് ഉപയോഗിച്ചിരുന്നുവെന്നും, അതുവഴി 'ആനക്കരക്കുന്ന്' എന്ന് സ്ഥലത്തിന് പേരുവന്നുവെന്നും അതാണ് നക്കരക്കുന്നായതെന്നുമാണ് വിശ്വാസം. അക്കാലത്ത് ക്ഷേത്രത്തിന് വടക്കുകിഴക്കുഭാഗത്ത് ഒരു സ്വാമിയാരുമഠമുണ്ടായിരുന്നു. അവിടത്തെ ചില പണിക്കാർ ഒരുദിവസം കാടുതെളിയ്ക്കാനായി കുന്നിലെത്തിയപ്പോൾ മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ തങ്ങളുടെ അരിവാളുകൾ ഉരച്ചു. അപ്പോൾ ആ കല്ലിൽ നിന്ന് രക്തപ്രവാഹമുണ്ടായി. അവർ ഉടനെ പ്രശ്നം വച്ചുനോക്കി. സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് അവർ കണ്ടെത്തി. തുടർന്ന് രാജധാനിയിലേയ്ക്ക് ഓടിപ്പോയ അവർ രാജാവിനെയും വിവരമറിയിച്ചു. അദ്ദേഹം ഭടന്മാർക്കൊപ്പം സന്തോഷാധിക്യത്താൽ ശിവലിംഗത്തിനടുത്തേയ്ക്ക് നടന്നുവന്നു. അപ്പോഴേയ്ക്കും കാട് മുഴുവൻ വെട്ടിത്തെളിച്ചിരുന്നു. സ്വപ്നത്തിൽ കണ്ടപോലെ അവിടെ ശിവലിംഗത്തിന് നേരെമുന്നിൽ നന്തിയും പിന്നിൽ അല്പം ഇടതുമാറി വെളുത്ത ചെത്തിച്ചെടിയുമുണ്ടായിരുന്നു. തമ്പുരാന്റെ കണ്ണിൽ നിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. അദ്ദേഹം, തന്റെ രാജ്യത്തെയും പ്രജകളെയുമെല്ലാം ഭഗവദ്പാദങ്ങളിൽ സമർപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന്, തന്റെ രാജ്യത്തെ ഏറ്റവും വലിയൊരു ക്ഷേത്രം തമ്പുരാൻ അവിടെ തന്റെ ഇഷ്ടദേവന് പണികഴിപ്പിച്ചു. നാലുഭാഗത്തും ഗോപുരങ്ങൾ, കൂത്തമ്പലം, ശ്രീകോവിൽ, ഉപദേവതാലയങ്ങൾ, നമസ്കാരമണ്ഡപം - അങ്ങനെ മഹാക്ഷേത്രലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു ക്ഷേത്രമായിരുന്നു അത്. പേരേപ്പറമ്പ് നമ്പൂതിരിയെ അവിടത്തെ ശാന്തിക്കാരനാക്കി. തരണനല്ലൂർ നമ്പൂതിരിയായിരുന്നു തന്ത്രി. തുടർന്ന്, തമ്പുരാൻ അവിടെ വന്നുതൊഴുത് മുക്തിയടഞ്ഞു.[2]

തിരുനക്കരയിലെ നന്ദി തിരുത്തുക

ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവന്റെ നടയ്ക്ക് നേരെമുന്നിലോ, അല്പം മാറിയോ ശിവവാഹനമായ നന്ദിയുടെ പ്രതിഷ്ഠയുണ്ടാകും. ശിവക്ഷേത്രങ്ങളിലെ കൊടിമരത്തിന് മുകളിലും നന്ദിയുടെ രൂപമുണ്ടാകാറുണ്ട്. ശിവനെ തൊഴുന്നതിനുമുമ്പ് നന്ദിയെ തൊഴണമെന്നാണ് ചിട്ട. നന്ദിയുടെ ചെവിയിൽ ഭക്തർ ആഗ്രഹങ്ങൾ പറഞ്ഞാൽ അദ്ദേഹം അവ ഭഗവാന്റെ അടുത്തുചെന്ന് പറയുമെന്നാണ് വിശ്വാസം. എങ്കിലും നന്ദിയ്ക്ക് വിശേഷാൽ പ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ കുറവാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രത്തിലെ ശിവലിംഗത്തോടൊപ്പം ഉദ്ഭവിച്ചതാണ് ഇവിടത്തെ നന്ദിവിഗ്രഹവും. മാത്രവുമല്ല, നന്ദിയെ ഒരു ദേവനായിത്തന്നെ ഇവിടെ ആരാധിച്ചുവരുന്നു. നന്ദിയ്ക്ക് നിത്യവും വിളക്കുവയ്പും നിവേദ്യവുമുണ്ട്. ഇത്തരത്തിൽ വരാൻ കാരണമായ ഒരു സംഭവമുണ്ട്. മേല്പറഞ്ഞ ഐതിഹ്യത്തിന്റെ തുടർച്ചയായി കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പറയുന്ന കഥയാണിത്. അതിങ്ങനെ:

തിരുനക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അന്നാട്ടുകാർക്ക് ഒരു വലിയ ഉപദ്രവമുണ്ടായി. തിരുനക്കരയിലും അടുത്തുള്ള സ്ഥലങ്ങളിലും നെല്ലോ സസ്യലതാദികളോ കൃഷിചെയ്താൽ എത്രയൊക്കെ വേലികെട്ടി വച്ചാലും അവയെല്ലാം പൊളിച്ചുകൊണ്ട് രാത്രിയിൽ ഒരു വെളുത്ത കാള കടന്നുവന്ന് അവയെല്ലാം തിന്നാൻ തുടങ്ങി. ഈ കാള ആരുടേതാണെന്നോ എവിടെനിന്ന് വരുന്നുവെന്നോ ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. നല്ല നിലാവുള്ള രാത്രികളിൽ ദൂരെനിന്ന് നോക്കിയാൽ അവനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ, അടുത്തെത്തുമ്പോഴേയ്ക്കും അവൻ അപ്രത്യക്ഷനായിക്കളയും! ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചപ്പോൾ ജനങ്ങൾ കഷ്ടപ്പെട്ടു. അവർ രാജാവിനടുത്ത് പരാതി പറയുകയും രാജാവ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഉപദ്രവങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിയ്ക്കേ നല്ല നിലാവുള്ള ഒരു രാത്രിയിൽ, തിരുനക്കരയിൽ നിന്ന് അല്പം പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന 'വേളൂർ' എന്ന സ്ഥലത്ത് ഒരു പാടത്ത് മേല്പറഞ്ഞ കാള പ്രത്യക്ഷപ്പെടുകയും വിളകൾ തിന്നാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കാഴ്ച കണ്ട അവിടത്തെ പണിക്കാരനായ ഒരു പറയൻ, കാളയ്ക്കുനേരെ കല്ലെറിയുകയും അതിനെ ആട്ടിയോടിയ്ക്കുകയും ചെയ്തു. ആ സമയത്തുതന്നെ രാജാവിന് ഒരു സ്വപ്നദർശനമുണ്ടായി. ഒരു വെളുത്ത കാള തന്റെയടുത്തുവന്ന് ഇങ്ങനെ പറയുന്നതായായിരുന്നു സ്വപ്നം:

മഹാരാജൻ, അങ്ങ് ഭഗവാന് വേണ്ടതെല്ലാം ഒരുക്കിവയ്ക്കുന്നുണ്ടല്ലോ. ഉപദേവതകൾക്കും ആവശ്യത്തിനുണ്ടാകുന്നുണ്ടല്ലോ. എന്താണ് എനിയ്ക്കുമാത്രം ഇല്ലാത്തത്? ഞാൻ ഭഗവാന്റെ വാഹനമല്ലേ? എനിയ്ക്കൊന്നും കിട്ടാത്തതുകൊണ്ടല്ലേ ഞാൻ നാട്ടുകാരുടെ വിളവുമുഴുവൻ തിന്നുതീർക്കുന്നത്. അതുമൂലം എനിയ്ക്കിന്ന് ഒരു പറയന്റെ കല്ലേറ് കൊള്ളുകയും ചെയ്തു. ഇങ്ങനെയൊക്കെയായാൽ എന്തുചെയ്യും? കഷ്ടം തന്നെ!

പിറ്റേന്ന് രാവിലെ, സ്ഥലത്തെ പ്രധാന ജ്യോത്സ്യരെ വിളിപ്പിച്ച രാജാവ് തനിയ്ക്കുണ്ടായ സ്വപ്നത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത്, സ്വപ്നത്തിൽ കണ്ട കാള, ശിവവാഹനമായ നന്ദി തന്നെയാണെന്നും അതിനുകൂടി നിവേദ്യം വേണമെന്നാണ് ദേവഹിതമെന്നുമാണ്. തുടർന്ന് രാജാവ്, വേളൂരിൽ കാളയ്ക്ക് ഏറുകൊണ്ട സ്ഥലം തിരുനക്കര ദേവസ്വം വകയാക്കുകയും, അവിടത്തെ നെല്ലുകൊണ്ട് നിവേദ്യമുണ്ടാക്കണമെന്ന് നിർദ്ദേശിയ്ക്കുകയും ചെയ്തു. അങ്ങനെയാണ് നന്ദിയ്ക്ക് നിവേദ്യം തുടങ്ങിയത്.

ഈ നന്ദിവിഗ്രഹത്തിൽ ഇടയ്ക്ക് ചില വ്രണങ്ങളുണ്ടാകാറുണ്ട്. ഇത് മറ്റൊരു അത്ഭുതമാണ്. എന്നാൽ, ഇത്തരം വ്രണങ്ങളുണ്ടാകുന്നത് ഒരു അപശ്ശകുനമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് വലിയ അത്യാഹിതങ്ങൾ നടക്കുമ്പോഴാണ് വ്രണമുണ്ടാകുന്നതും അവ പൊട്ടുന്നതും എന്നാണ് കഥ. തിരുവിതാംകൂർ രാജാക്കന്മാർ നാടുനീങ്ങിയ (അന്തരിച്ച) വർഷങ്ങളിലെല്ലാം ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ വൻ ദുരന്തങ്ങൾക്കുമുമ്പും ഇത്തരത്തിൽ വന്നിരുന്നു. ഇപ്പോൾ ഈ നന്ദിവിഗ്രഹം പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ടെങ്കിലും വ്രണമുണ്ടാകുന്നത് തുടർന്നുകൊണ്ടേയിരിയ്ക്കുന്നു.[2]

ബ്രഹ്മരക്ഷസ്സ് തിരുത്തുക

കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും ഉപപ്രതിഷ്ഠയാണ് ബ്രഹ്മരക്ഷസ്സ്. വേദപുരാണശാസ്ത്രാദികളിൽ പ്രാവീണ്യം നേടിയവരും അപമൃത്യുവിനിരകളായവരുമായ ബ്രാഹ്മണരുടെ പ്രേതങ്ങളാണ് ബ്രഹ്മരക്ഷസ്സ് എന്നാണ് വ്യാഖ്യാനം. എന്നാൽ, ചരിത്രപരമായി ഇത്തരം മൂർത്തികളുടെ ആരാധന ആദിദ്രാവിഡസംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. രക്തം കുടിയ്ക്കുന്ന പ്രേതത്തിനാണ് 'രക്ഷസ്സ്' എന്ന് പറയുക. ഒരുപാട് ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി ഉണ്ടാകാറുണെങ്കിലും ബ്രഹ്മരക്ഷസ്സിന് സവിശേഷപ്രാധാന്യം ലഭിയ്ക്കുന്ന ക്ഷേത്രങ്ങൾ അപൂർവ്വമാണ്. തിരുനക്കര ക്ഷേത്രം അവയിലൊന്നാണ്. ക്ഷേത്രമതിലകത്ത് വടക്കുകിഴക്കുഭാഗത്താണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന മടപ്പള്ളി നമ്പൂതിരിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസ്സായി ആരാധിയ്ക്കപ്പെടുന്നത്. ഈ പ്രതിഷ്ഠ ഇവിടെ വരാൻ കാരണമായ ഒരു സംഭവമുണ്ട്. അതിങ്ങനെ:

ഒരുകാലത്ത് തിരുനക്കര ക്ഷേത്രമടക്കം കേരളത്തിലെ മിയ്ക്ക ക്ഷേത്രങ്ങളിലും ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത് മൂത്തതുമാരാണ്. നമ്പൂതിരിമാരുടെ ഒരു ഉപവിഭാഗമാണ് ഇവരെങ്കിലും ഇവർക്ക് വേദാദ്ധ്യായനമില്ല. ക്ഷേത്രങ്ങൾ വകയായി ഇവർക്ക് ധാരാളം ഭൂസ്വത്തുക്കളുമുണ്ടായിരുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം തുടങ്ങി ഒരുപാട് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശവും ഇവർക്കായിരുന്നു. തിരുനക്കര ക്ഷേത്രത്തിൽ ഇവർക്ക് ഉടമസ്ഥാവകാശമുണ്ടായിരുന്നില്ലെങ്കിലും വലിയ സ്ഥാനമായിരുന്നു. ചെങ്ങഴശ്ശേരി, പുന്നശ്ശേരി എന്നീ രണ്ട് കുടുംബക്കാരാണ് ക്ഷേത്രത്തിൽ ശീവേലിയ്ക്ക് എഴുന്നള്ളിച്ചിരുന്നത്. ഇവർ ഓരോ ദിവസവും മാറിമാറി അവകാശം കൈകാര്യം ചെയ്തുവന്നു. അവരിലെ പുന്നശ്ശേരി കുടുംബത്തിൽ പെട്ട ഒരു മൂത്തതുമായി ബന്ധപ്പെട്ടാണ് താഴെപ്പറയുന്ന സംഭവമുണ്ടാകുന്നത്.

ഒരു തെക്കുംകൂർ രാജാവിന് അന്നത്തെ പുന്നശ്ശേരി മൂത്തതുമായി അഗാധമായ ആത്മബന്ധമുണ്ടായിരുന്നു. ക്ഷേത്രജോലി കഴിഞ്ഞുവരുന്ന അവസരങ്ങളിൽ മിയ്ക്കവാറും താമസം താഴത്തങ്ങാടിയിലെ രാജകൊട്ടാരത്തിലായിരുന്നു. ഇരുവരും തമ്മിൽ പല കാര്യങ്ങളും സംസാരിച്ചിരിയ്ക്കും രാജാവ് കാഴ്ചയിൽ അതിവിരൂപനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പത്നി അതിസുന്ദരിയായിരുന്നു. കാഴ്ചയിൽ സുന്ദരനായിരുന്ന മൂത്തതിൽ രാജപത്നിയ്ക്ക് കണ്ണുടക്കുകയും, തുടർന്ന് ഇരുവരും പ്രേമബന്ധത്തിലാകുകയും ചെയ്തു. രാജാവില്ലാത്ത സമയങ്ങളിൽ ഇവർ തമ്മിൽ ചില രഹസ്യവേഴ്ചകൾ പോലുമുണ്ടായി. ഇത് ഒടുവിൽ രാജാവ് അറിയാനിടവരികയും, മൂത്തതിനെ വധിയ്ക്കാൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. പരിഭ്രാന്തനായ മൂത്തത് ക്ഷേത്രസങ്കേതത്തിൽ തന്നെ താമസിയ്ക്കാൻ തീരുമാനിച്ചു. ഇത് രാജാവിനെ ഒന്നുകൂടി കോപാസക്തനാക്കി. ക്ഷേത്രത്തിൽ വച്ചായാലും മൂത്തതിനെ വധിയ്ക്കാൻ തന്നെ അദ്ദേഹം ഭടന്മാർക്ക് കല്പന കൊടുത്തു. ഈ സംഭവം മൂത്തത് അറിയുകയും അയാൾ വ്യാജ തലവേദന അഭിനയിച്ച് ക്ഷേത്രത്തിൽ കിടക്കുകയും ചെയ്തു. അന്നത്തെ ശീവേലിയ്ക്ക് എഴുന്നള്ളിയ്ക്കാനുള്ള അവകാശം മൂത്തത് മടപ്പള്ളി നമ്പൂതിരിയെ ഏല്പിച്ചു. ഈ സംഭവവികാസങ്ങളൊന്നുമറിയാതിരുന്ന മടപ്പള്ളി ഇത് പൂർണ്ണമനസ്സോടെ സ്വീകരിയ്ക്കുകയും ചെയ്തു. മടപ്പള്ളി തിടമ്പുമായി പുറത്തുകടന്നതിന് പിന്നാലെ മൂത്തത് സ്ഥലം വിടുകയും ചെയ്തു.

ഈ സമയം, മൂത്തതിനെ വധിയ്ക്കാനുള്ള സന്നാഹങ്ങളുമായി രാജഭടന്മാർ ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് കാത്തുനിൽക്കുകയായിരുന്നു. ശീവേലി എഴുന്നള്ളിപ്പ് വടക്കേ നടയിലെത്തിയപ്പോൾ അവർ മൂത്തതാണെന്ന് തെറ്റിദ്ധരിച്ച് മടപ്പള്ളിയെ വെടിവച്ചുകൊന്നു [i]. ആ സമയത്ത് അകമ്പടിയായി ചെണ്ട കൊട്ടിക്കൊണ്ടിരുന്ന മാരാർ തന്റെ ചെണ്ടകൊണ്ട് വെടിയുണ്ട തടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉണ്ട നെഞ്ചത്തുതറച്ച മടപ്പള്ളി തത്ക്ഷണം മരിച്ചുവീണു. ഈ വിവരമറിഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് ഓടിവന്ന അദ്ദേഹത്തിന്റെ പത്നിയായ അന്തർജനം, ശ്രീകോവിലിന് മുന്നിൽ നിന്ന് താൻ പതിവ്രതയാണെങ്കിൽ ഈ കൊടുംപാപത്തിന്റെ ഫലം തെക്കുംകൂർ അനുഭവിയ്ക്കുമെന്ന് പറയുകയും തന്റെ കഴുത്തിലുണ്ടായിരുന്ന താലിമാല വലിച്ചൂരി സോപാനപ്പടിയിൽ തല മുട്ടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. വധിയ്ക്കപ്പെട്ട കീഴ്ശാന്തിയുടെ ആത്മാവ് ബ്രഹ്മരക്ഷസ്സായി മാറുകയും ക്ഷേത്രത്തിൽ വിവിധ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. പലതവണ പൂജകൾ മുടങ്ങിപ്പോകുന്നതും ക്ഷേത്രവളപ്പിൽ അപകടങ്ങളുണ്ടാകുന്നതും പതിവായി. പിന്നീട് ബ്രഹ്മരക്ഷസ്സിനെ ഓടുകൊണ്ടുള്ള ഒരു വിഷ്ണുവിഗ്രഹത്തിൽ ആവാഹിച്ച് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം സ്ഥാനത്ത് പ്രതിഷ്ഠിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഇപ്പോൾ ഏതൊരു ശുഭകർമ്മവും ഈ ബ്രഹ്മരക്ഷസ്സിനെ പ്രീതിപ്പെടുത്തിയേ നടത്താറുള്ളൂ.

ഇതിനിടയിൽ തെക്കുംകൂർ രാജാവ്, ക്ഷേത്രത്തിൽ അന്തർജനങ്ങൾക്ക് പ്രവേശനമില്ലെന്നും ശീവേലിയ്ക്ക് മൂത്തതുമാർ എഴുന്നള്ളിയ്ക്കരുതെന്നും നിർദ്ദേശങ്ങൾ വച്ചു. എങ്കിലും അന്തർജനത്തിന്റെ ശാപം ഒടുവിൽ ഫലിച്ചു. എ.ഡി. 1750-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ നടത്തിയ യുദ്ധത്തിൽ തെക്കുംകൂർ തോൽക്കുകയും തുടർന്ന് അത് തിരുവിതാംകൂറിന്റെ ഭാഗമാകുകയും ചെയ്തു.

ചരിത്രം തിരുത്തുക

തിരുനക്കര ക്ഷേത്രത്തിന്റെ ചരിത്രം, കോട്ടയം നഗരത്തിന്റെ ചരിത്രത്തോട് ചേർന്നുകിടക്കുന്നു. കോട്ടയത്തെക്കുറിച്ച് വിവരിയ്ക്കുമ്പോൾ തിരുനക്കര ക്ഷേത്രത്തെ ഒഴിവാക്കാൻ സാധിയ്ക്കുന്നതല്ല. അത്രമേൽ ഇഴുകിച്ചേർന്നുകിടക്കുന്നതാണ് തിരുനക്കര ക്ഷേത്രവും കോട്ടയം നഗരവും. ക്ഷേത്രത്തിൽ മീനമാസത്തിൽ നടക്കുന്ന ഉത്സവം കോട്ടയത്തിന്റെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതിനോടനുബന്ധിച്ചുള്ള പകൽപ്പൂരം പ്രസിദ്ധമാണ്. നിരവധി ആളുകളാണ് ഇത് കാണാനായി കോട്ടയത്തെത്തുന്നത്.

ക്ഷേത്രത്തിന്, മേൽ വിവരിച്ച ഐതിഹ്യമനുസരിച്ച് ഏകദേശം അഞ്ഞൂറു വർഷം പഴക്കം കാണും. എങ്കിലും, അതിനെക്കാളുമൊക്കെ പഴക്കം ക്ഷേത്രത്തിനുള്ളതായി പറയപ്പെടുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ പേരുള്ളതാണ് മേൽ വിവരിച്ച കാരണം. അതനുസരിച്ചുനോക്കുമ്പോൾ കുറഞ്ഞത് അയ്യായിരം വർഷത്തെ പഴക്കമെങ്കിലും ക്ഷേത്രത്തിനുണ്ട്. പിന്നീടൊരു കാലത്ത് ക്ഷേത്രം നശിച്ചുപോയതാകാമെന്നും ഇത് സൂചിപ്പിയ്ക്കുന്നു. എങ്കിലും, ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ ചരിത്രം ഐതിഹ്യവുമായി ചേർന്നുകിടക്കുന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് തെക്കുംകൂർ രാജാക്കന്മാർ കോട്ടയം എന്ന നഗരം തന്നെ സൃഷ്ടിച്ചെടുത്തത്. അക്കാലത്തെ മാതൃകാ നഗരങ്ങളിലൊന്നായിരുന്നു അത്. കോട്ടയത്തെ പ്രധാനപ്പെട്ട ഭരണസ്ഥാപനങ്ങൾ പലതും ഒരുകാലത്ത് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിരുന്നത്. സബ് ജയിൽ, ജില്ലാ ജയിൽ, ജില്ലാ കോടതി, കളക്ടറേറ്റ്, അങ്ങനെ പോകുന്നു ആ നിര. കാലാന്തരത്തിൽ, താഴത്തങ്ങാടിയിലെ തളിക്ഷേത്രത്തിന് പ്രാധാന്യം നഷ്ടമാകുകയും തിരുനക്കര ക്ഷേത്രം എല്ലാ പ്രൗഢിയോടും കൂടി വാഴുകയും ചെയ്തു. തെക്കുംകൂർ രാജാക്കന്മാർ ക്ഷേത്രത്തെ ഭക്തിപൂർവ്വം ആചരിച്ചുപോന്നു.

എന്നാൽ, തെക്കുംകൂർ തിരുവിതാംകൂറിന്റെ ഭാഗമായതോടെ കോട്ടയത്തിന്റെ പ്രാധാന്യം ഇല്ലാതാകുകയും തിരുനക്കര ക്ഷേത്രം, തിരുവിതാംകൂറിലെ എണ്ണം പറഞ്ഞ ക്ഷേത്രങ്ങളിലൊന്നായി ഒതുക്കപ്പെടുകയും ചെയ്തു. പേരുകേട്ട വാണിജ്യകേന്ദ്രം എന്ന പദവിയും കോട്ടയത്തിന് നഷ്ടമായി. 1880 വരെ ഈ സ്ഥിതി തുടർന്നു. തിരുവിതാംകൂറിൽ വന്ന ശേഷമുള്ള ആദ്യകാലങ്ങളിൽ, ചേർത്തല ആസ്ഥാനമായിരുന്ന വടക്കൻ ഡിവിഷനിൽ പെട്ട ഒരു താലൂക്ക് മാത്രമായിരുന്നു കോട്ടയം. 1879-ൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന നാണുപിള്ള, വടക്കൻ ഡിവിഷന്റെ ആസ്ഥാനമാകാൻ എന്തുകൊണ്ടും യോഗ്യത കോട്ടയത്തിനാണെന്ന് പറയുകയുണ്ടായി. എന്നാൽ, അന്ന് നാടുവാണിരുന്ന ആയില്യം തിരുനാൾ ബാലരാമവർമ്മ രാജാവിന് ഇത് സമ്മതമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം സ്ഥാനമേറ്റ വിശാഖം തിരുനാൾ രാമവർമ്മയുടെ കാലത്താണ് വടക്കൻ ഡിവിഷന്റെ ആസ്ഥാനം കോട്ടയത്തേയ്ക്ക് മാറ്റിയത്. ഇത് കോട്ടയത്തിനും, അതുവഴി തിരുനക്കര ക്ഷേത്രത്തിനും ഒരു പുത്തൻ ഉണർവ് നൽകി. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലായി. 1950-കളിൽ ക്ഷേത്രത്തിൽ വൻ തോതിൽ മാറ്റങ്ങൾ നടന്നു. ചുവർച്ചിത്രങ്ങൾ പുതുതായി വരച്ചുചേർത്തതും, ഗോപുരങ്ങൾ പുതുക്കിപ്പണിതതും, പുതിയ സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചതുമെല്ലാം ഈ കാലയളവിലാണ്. അന്നത്തെ ബോർഡ് മെമ്പറായിരുന്ന വേലുപ്പിള്ളയാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്ന് തിരുനക്കരയാണ്. വൻ ഭക്തജനത്തിരക്കാണ് ദിവസവും ക്ഷേത്രത്തിലുണ്ടാകുന്നത്. തിങ്കളാഴ്ച, ശിവരാത്രി, പ്രദോഷവ്രതം, ഉത്സവം തുടങ്ങിയ അവസരങ്ങളിൽ ഇത് ഇരട്ടിയാകും. ശബരിമല തീർത്ഥാടനകാലത്ത് കോട്ടയത്തെത്തുന്ന ഭക്തർ തിരുനക്കര ക്ഷേത്രത്തിൽ തൊഴാതെ പോകാറില്ല.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്ര പരിസരവും മതിലകവും തിരുത്തുക

 
പ്രവേശന ഗോപുരം

കോട്ടയം നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിൽ നിന്ന് 400 മീറ്റർ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ്, കോട്ടയം നഗരസഭ കാര്യാലയം, ഹെഡ് പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പ്രധാന നിരത്തിൽ നിന്ന് ഒരല്പം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. തൊട്ടുമുന്നിൽ അതിവിശാലമായ ക്ഷേത്രമൈതാനം കാണാം. ഉത്സവക്കാലത്ത് ഇവിടെ നടക്കുന്ന ചെണ്ടമേളം ശ്രദ്ധേയമാണ്. മൈതാനത്തിലേയ്ക്ക് കയറുന്ന സ്ഥലത്ത് ഒരു ചെറിയ ഗണപതിക്ഷേത്രം കാണാം. വളരെയടുത്ത കാലത്ത് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. ഹൈന്ദവവിശ്വാസപ്രകാരം സർവ്വവിഘ്നവിനാശകനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാനെ വന്ദിച്ചിട്ടേ ഭക്തർ പരമശിവനെ തൊഴാൻ പോകാറുള്ളൂ. ഐതിഹ്യത്തിൽ പരാമർശിയ്ക്കപ്പെടുന്ന സ്വാമിയാർ മഠം ഇന്നും ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുണ്ട്. തൃക്കൈക്കാട്ട് സ്വാമിയാർ മഠം എന്നാണിതിന്റെ പേര്. തൃശ്ശൂരിലെ പ്രമുഖ സന്ന്യാസിമഠമായിരുന്ന ഇടയിൽ മഠത്തിന്റെ പിന്മുറക്കാരാണ് ഈ മഠത്തിലുള്ളത്. സ്വാമിയാർ മഠത്തിന്റെ വകയായി ഒരു ശ്രീരാമ-ഹനുമാൻ ക്ഷേത്രമുണ്ട്. ഇതിന് തൊട്ടടുത്താണ് പ്രസിദ്ധമായ തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം. മൂന്ന് ക്ഷേത്രങ്ങൾക്കും കൂടി ഒറ്റ ക്ഷേത്രക്കുളമാണ് ഇവിടെ. രണ്ടേക്കറിലധികം വരുന്ന അതിവിശാലമായ ക്ഷേത്രക്കുളമാണിത്.

മൈതാനം കടന്നാൽ പടിക്കെട്ടുകളുടെ ഒരു നിരയാണ്. ഏതാനും പടിക്കെട്ടുകൾ കഴിയുമ്പോൾ ഒരു ചെറിയ നിരപ്പ് വരും. ഇതിനടുത്ത് ഒരു വലിയ അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാലിനെ ത്രിമൂർത്തിസ്വരൂപമായി കണക്കാക്കിവരുന്നു. ബുദ്ധ-ജൈനമതങ്ങളിലും അരയാലിന് വളരെയധികം പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാലാണ്. ദിവസവും രാവിലെ അരയാലിനെ ഏഴുതവണ വലം വയ്ക്കുന്നത് പുണ്യമായി കണക്കാക്കിവരുന്നു. അരയാൽ കടന്നാൽ വീണ്ടും കുറച്ച് പടികൾ കാണാം. അവയും പിന്നിട്ടുവേണം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താൻ. രണ്ടുനിലകളോടുകൂടിയ കിഴക്കേ ഗോപുരം ചെമ്പുമേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഗോപുരത്തിനുമുകളിൽ 'ഓം നമഃ ശിവായ' എന്ന് എഴുതിയ ഫ്ലക്സ്ബോർഡ് കാണാം.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യം വലിയ ആനക്കൊട്ടിൽ കാണാം. മൂന്നാനകളെ നിർത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ഇതിന് തൊട്ടുപുറകിൽ വൃഷഭാരൂഢമായ സ്വർണ്ണക്കൊടിമരം കാണാം. 1960-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. 42 അടി മാത്രം ഉയരമേ ഇതിനുള്ളൂവെങ്കിലും ഏറ്റവും തിളക്കം കൂടിയ കൊടിമരങ്ങളിലൊന്നാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണപ്പറകൾ ഇറക്കിയ ഈ കൊടിമരമായിരുന്നു 2017 വരെ തിരുവിതാംകൂർ ദേശത്ത് അവസാനമായി മരത്തിൽ തീർത്ത കൊടിമരം. 2017-ൽ പ്രതിഷ്ഠിച്ച ശബരിമലയിലെ കൊടിമരമാണ് പിന്നീട് തടിയിൽ തീർത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ട കൊടിമരം. അതുവരെ വന്ന എല്ലാ കൊടിമരങ്ങളും കോൺക്രീറ്റ് കൊടിമരങ്ങളായിരുന്നു. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര കാണാം. ഇവിടെയാണ് വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. സാമാന്യം വലിപ്പമുള്ള ബലിക്കല്ലാണെങ്കിലും പ്രധാനമൂർത്തിയുടെ ദർശനം മറയ്ക്കുന്ന രീതിയിലല്ല നിർമ്മാണം. ഗുരുവായൂരിലേതുപോലെ ഇവിടെയും പ്രധാന കവാടത്തിന് പുറത്തുനിന്നുനോക്കിയാൽത്തന്നെ പ്രധാന പ്രതിഷ്ഠയെ കാണാം. ബലിക്കല്ല് പിച്ചള പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിരിയ്ക്കുന്നു. ഇതിന് മുകളിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയിൽ നിന്ന് നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനിരുവശവും ശിവകുടുംബത്തിന്റെയും ചരിഞ്ഞുപോയ ഒരു ആനയുടെയും ചിത്രങ്ങൾ കാണാം.

ക്ഷേത്രവളപ്പിന് ഏകദേശം നാലേക്കർ വിസ്തീർണ്ണം വരും. പ്രദക്ഷിണവഴി കരിങ്കല്ല് പാകിയും ചുറ്റുമുള്ള സ്ഥലങ്ങൾ മണലിട്ടുമാണ് നിൽക്കുന്നത്. ധാരാളം മരങ്ങളും ചെടികളും ക്ഷേത്രമുറ്റത്ത് നിൽക്കുന്നു. തെക്കുകിഴക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലങ്ങളിലൊന്നാണിത്. ശില്പചാതുരിയുടെ ഉത്തമ ഉദാഹരണമാണ് ഈ കൂത്തമ്പലം. രാമായണം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിൽ നിന്നുള്ള രംഗങ്ങളാണ് ദാരുശില്പങ്ങളായി പുനർജനിച്ചിരിയ്ക്കുന്നത്. അരങ്ങത്ത് കൂത്തോ കൂടിയാട്ടമോ നടക്കുമ്പോൾ കാണികൾക്ക് കഥ മനസ്സിലാക്കാനുള്ള ഉപാധി കൂടിയാണ് ഈ ശില്പരൂപങ്ങൾ. രാമരാവണയുദ്ധം, ഹനുമാൻ ലങ്കയിലേയ്ക്ക് ചാടുന്നത്, അശോകവനത്തിലെ സീത, ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.

തെക്കേ നടയിൽ പ്രദക്ഷിണവഴിയ്ക്കകത്ത് ഗണപതിയുടെയും അവിടെനിന്ന് ഒരല്പം മാറി അയ്യപ്പന്റെയും ശ്രീകോവിലുകൾ കാണാം. രണ്ടിനും മുഖപ്പുകളുണ്ട്. ഈ ശ്രീകോവിലുകൾക്കടുത്താണ് നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നത്. ക്ഷേത്രപരിസരത്ത് പലയിടത്തായി ചിതറിക്കിടന്നിരുന്ന നാഗദൈവങ്ങൾക്ക് 2015-ലാണ് ഇവിടെ സ്ഥാനമൊരുങ്ങിയത്. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകി കുടികൊള്ളുന്ന കാവിൽ, കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്നതാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്ത് ഐതിഹ്യപ്രസിദ്ധമായ വെളുത്ത ചെത്തിച്ചെടി കാണാം. ഇതിന് കിഴക്കുമാറി സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, വടക്കുംനാഥൻ തുടങ്ങിയ ഉപപ്രതിഷ്ഠകൾ കാണാം. ഇവർക്കും മുഖപ്പുകളുണ്ട്. വടക്കുംനാഥന്റെ നടയിൽ പ്രത്യേകമായി നന്ദിയുടെ പ്രതിഷ്ഠയുമുണ്ട്. വടക്കുകിഴക്കേമൂലയിൽ ബ്രഹ്മരക്ഷസ്സ് സാന്നിദ്ധ്യമരുളുന്നു. ഓടുകൊണ്ടുള്ള ഒരു മഹാവിഷ്ണുവിഗ്രഹത്തിലാണ് ബ്രഹ്മരക്ഷസ്സിനെ ആവാഹിച്ചിരിയ്ക്കുന്നത്. ഐതിഹ്യപ്രകാരം ക്ഷേത്രത്തിനകത്തുവച്ച് വധിയ്ക്കപ്പെട്ട കീഴ്ശാന്തിയുടെ പ്രേതമാണ് ബ്രഹ്മരക്ഷസ്സ്. ബ്രഹ്മരക്ഷസ്സിന്റെ ശ്രീകോവിലിനപ്പുറത്ത് വഴിപാട് കൗണ്ടറുകൾ കാണാം. സാധാരണ ശിവക്ഷേത്രങ്ങളിലേതുപോലെ ധാര, പിൻവിളക്ക്, കൂവളമാല, മൃത്യുഞ്ജയഹോമം തുടങ്ങിയ വഴിപാടുകൾ തന്നെയാണ് ഇവിടെയും പ്രധാനം. പാർവ്വതീസമേതനായ ശിവനായതിനാൽ ഉമാമഹേശ്വരപൂജയും അതിവിശേഷമാണ്.

ശ്രീകോവിൽ തിരുത്തുക

സാമാന്യം വലിപ്പമുള്ള രണ്ടുനില ചതുരശ്രീകോവിലാണ് തിരുനക്കര ക്ഷേത്രത്തിലുള്ളത്. മുഖമണ്ഡപത്തോടുകൂടിയ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ മുകളിൽ മനോഹരമായ സ്വർണ്ണത്താഴികക്കുടം തിളങ്ങിനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവകൊണ്ട് വിഗ്രഹത്തിന്റെ നല്ലൊരു ഭാഗവും മൂടിയിട്ടിട്ടുണ്ടാകും. സ്വയംഭൂലിംഗമായതിനാൽ, മിനുക്കുപണികളൊന്നും തന്നെ നടത്തിയിട്ടില്ല. ശിവലിംഗത്തിനടുത്ത് കഷ്ടിച്ച് അരയടി മാത്രം ഉയരമുള്ള ഒരു പാർവ്വതീപ്രതിഷ്ഠയുമുണ്ട്. വളരെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ പഞ്ചലോഹനിർമ്മിതമായ ഈ കൊച്ചുവിഗ്രഹം കാണാൻ കഴിയൂ. ശിവലിംഗത്തിൽ നിന്ന് വീണുകിടക്കുന്ന മാലകൾ ഈ ദേവീപ്രതിഷ്ഠയെയും മൂടും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് പരബ്രഹ്മസ്വരൂപനായ സാക്ഷാൽ തിരുനക്കരമഹാദേവൻ, സ്വയംഭൂവായി പാർവ്വതീസമേതനായി ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ടും ദാരുശില്പങ്ങൾ കൊണ്ടും അലംകൃതമാണ്. ശിവകഥകൾ, ദശാവതാരം തുടങ്ങിയവ അവയിൽ പ്രധാനമാണ്. അഷ്ടദിക്പാലകർ, മഹേശ്വരൻ, പാർവ്വതി, ഗണപതി തുടങ്ങിയ ശില്പങ്ങളും, ശാസ്താവ്, നരസിംഹാവതാരം, ത്രിപുരസുന്ദരി, പാർവ്വതിയുടെ തപസ്സ്, പാലാഴിമഥനം, ദുർഗ, ബ്രഹ്മാവ്], വേണുഗാനം തുടങ്ങിയ ചുവർച്ചിത്രങ്ങളും അവയിൽ ഏറ്റവും പ്രധാനമാണ്. ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ഇത്തരം ചിത്രങ്ങൾ ആകർഷിയ്ക്കുന്നു. ശ്രീകോവിലിന്റെ മുകളിൽ കിഴക്കുഭാഗത്ത് ഇന്ദ്രന്റെയും തെക്കുഭാഗത്ത് ദക്ഷിണാമൂർത്തിയുടെയും പടിഞ്ഞാറുഭാഗത്ത് നരസിംഹമൂർത്തിയുടെയും വടക്കുവശത്ത് ബ്രഹ്മാവിന്റെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഇവ അതാത് ദിക്കുകളിലെ ആധിപത്യത്തെ കാണിയ്ക്കുന്നു. വടക്കുവശത്ത് വ്യാളീമുഖത്തോടുകൂടി ഓവ് നിർമ്മിച്ചിരിയ്ക്കുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം തിരുത്തുക

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. സാമാന്യം വലിപ്പമുള്ള നാലമ്പലമാണ് ഇവിടെയുള്ളത്. ഓടുമേഞ്ഞ നാലമ്പലത്തിലേയ്ക്ക് കടക്കുന്ന വഴിയിൽ ഇരുവശത്തും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ വച്ചാണ് നിത്യേനയുള്ള വിശേഷാൽ പൂജകളും ഹോമങ്ങളും നടത്തുന്നത്; വടക്കേ വാതിൽമാടത്തിൽ വാദ്യമേളങ്ങളും നാമജപവും. പൂജാസമയമൊഴികെയുള്ളപ്പോഴെല്ലാം ഇവിടെ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. ശ്രീകോവിലിന്റെ തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ ക്ഷേത്രക്കിണറും കാണാം.

ശ്രീകോവിലിനെ ചുറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ); സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി/ബ്രഹ്മാണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), നിർമ്മാല്യധാരി (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പറഞ്ഞ സ്ഥലങ്ങളിലായി കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം, അവയിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നമസ്കാരമണ്ഡപം തിരുത്തുക

ശ്രീകോവിലിന് നേരെ മുന്നിൽ നമസ്കാരമണ്ഡപമാണ്. ചതുരാകൃതിയിൽ തീർത്ത വളരെ ചെറിയൊരു മണ്ഡപമാണിവിടെയുള്ളത്. മണ്ഡപത്തിന്റെ നല്ലൊരു ഭാഗവും സ്വയംഭൂവായ നന്ദിവിഗ്രഹം കയ്യേറിയിരിയ്ക്കുന്നു. ശിവലിംഗം, നന്ദിവിഗ്രഹം, വെളുത്ത ചെത്തിച്ചെടി - ഇവ മൂന്നും ഒരേ ശിലയുടെ ഭാഗങ്ങളാണെന്ന് പറയപ്പെടുന്നു. ഇവിടെയിരുന്ന് ജപിയ്ക്കാനും മറ്റും സ്ഥലമില്ലാത്തതിനാൽ കലശപൂജയും മറ്റുമെല്ലാം ഹോമപ്പുരയിലാണ് പതിവ്. മണ്ഡപത്തിന്റെ മേൽക്കൂരയിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. തൂണുകളിൽ വേറെ ചില രൂപങ്ങളും കാണാം.

പ്രതിഷ്ഠകൾ തിരുത്തുക

ശ്രീ തിരുനക്കരഭഗവാൻ (ശിവൻ) തിരുത്തുക

തിരുനക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പാർവ്വതീസമേതനായി രത്നപീഠത്തിലിരിയ്ക്കുന്ന സദാശിവന്റെ ഭാവമാണ് പ്രതിഷ്ഠയ്ക്ക്. അത്യന്തം ശാന്തഭാവത്തിലുള്ള ഭഗവദ്സാന്നിദ്ധ്യമാണ് കോട്ടയം നഗരത്തിന്റെ അഭിവൃദ്ധിയ്ക്ക് കാരണമെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. ഒന്നരയടി ഉയരം വരുന്ന സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായാണ് തിരുനക്കരമഹാദേവൻ കുടികൊള്ളുന്നത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല ഇവകൊണ്ട് ജ്യോതിർലിംഗത്തിന്റെ നല്ലൊരു ഭാഗവും മറഞ്ഞിരിയ്ക്കുകയായിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ച് ശ്രീ തിരുനക്കരത്തേവർ സ്വയംഭൂലിംഗമായി വിരാജിയ്ക്കുന്നു. ശംഖാഭിഷേകം, ധാര, കൂവളമാല, പിൻവിളക്ക്, ഉമാമഹേശ്വരപൂജ, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് തിരുനക്കരത്തേവരുടെ പ്രധാന വഴിപാടുകൾ.

ശ്രീ പാർവ്വതി തിരുത്തുക

തിരുനക്കരത്തേവർക്കൊപ്പമാണ് ആദിപരാശക്തിയായ ശ്രീ പാർവ്വതീ ദേവിയുടെയും പ്രതിഷ്ഠ. അരയടി ഉയരം വരുന്ന പഞ്ചലോഹ നിർമ്മിതമായ ഭഗവതി പ്രതിഷ്ഠ ശിവലിംഗത്തിന്റെ ഇടതു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ശിവലിംഗത്തിൽ ചാർത്തിയ മാലകൾ മിക്ക സമയത്തും ഈ ചെറിയ ദേവി വിഗ്രഹത്തെ മൂടും. പട്ടും താലിയും ചാർത്തൽ, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയാണ് പാർവ്വതീ ദേവിയുടെ പ്രധാന വഴിപാടുകൾ. ദേവിയുടെ പൂർണ്ണഭാവമായ ദുർഗാഭഗവതിയുടെ പ്രത്യേക പ്രതിഷ്ഠ ഈ ക്ഷേത്രത്തിൽ നടത്തിയിട്ടുണ്ട്.

ഉപദേവതകൾ തിരുത്തുക

ഗണപതി തിരുത്തുക

നാലമ്പലത്തിനുപുറത്ത് തെക്കുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. ശിലാനിർമ്മിതമായ വിഗ്രഹത്തിന് ഏകദേശം രണ്ടടി ഉയരം വരും. ഗണപതിനടയിൽ മുഖപ്പ് പണിതിട്ടുണ്ട്. ഭക്തരെ മഴ നനയാതെ നിന്നുതൊഴാൻ ഇത് സഹായിയ്ക്കുന്നു. നാളികേരമുടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗണപതിഹോമം, ഉണ്ണിയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ എന്നിവയാണ് ഗണപതിയുടെ പ്രതിഷ്ഠ. വിനായക ചതുർത്ഥിനാളിൽ ഗണപതിയ്ക്ക് വിശേഷാൽ പൂജകളുണ്ടാകും.

അയ്യപ്പൻ തിരുത്തുക

ഗണപതിയുടെ ശ്രീകോവിലിൽ നിന്ന് അല്പം തെക്കുപടിഞ്ഞാറുമാറിയാണ് ഹരിഹരപുത്രനായ അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ശബരിമലയിലെ പ്രതിഷ്ഠയുടെ അതേ രൂപമാണ് ഇവിടെയും അയ്യപ്പന്. ഒന്നരയടി ഉയരം വരുന്ന വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അയ്യപ്പന്റെ നടയിലും മുഖപ്പും നാളികേരമുടയ്ക്കാൻ സൗകര്യവുമുണ്ട്. മണ്ഡലകാലത്ത് 41 ദിവസവും ഈ നടയിൽ ശാസ്താംപാട്ട് പതിവുണ്ട്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഈ നടയിലാണ്. നീരാജനം, എള്ളുപായസം, നെയ്യഭിഷേകം എന്നിവയാണ് അയ്യപ്പന് പ്രധാനവഴിപാടുകൾ. ശനിയാഴ്ച പ്രധാന ദിവസം.

സുബ്രഹ്മണ്യൻ തിരുത്തുക

നാലമ്പലത്തിനുപുറത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യരൂപത്തിലാണ് പ്രതിഷ്ഠ. ഏകദേശം നാലടി ഉയരം വരുന്ന ശിലാവിഗ്രഹമാണ്. സുബ്രഹ്മണ്യന്റെ നടയിലും മുഖപ്പുണ്ട്. പാലഭിഷേകം, പഞ്ചാമൃതം എന്നിവയാണ് പ്രധാന വഴിപാടുകൾ. മാസം തോറുമുള്ള ഷഷ്ഠിവ്രതവും, മകരമാസത്തിലെ തൈപ്പൂയവുമാണ് സുബ്രഹ്മണ്യസ്വാമിയ്ക്ക് വിശേഷദിവസങ്ങൾ.

വടക്കുംനാഥൻ തിരുത്തുക

സുബ്രഹ്മണ്യന്റെ ശ്രീകോവിലിൽ നിന്ന് അല്പം മാറിയാണ് ശിവഭഗവാന്റെ മറ്റൊരു രൂപമായ വടക്കുംനാഥന്റെ പ്രതിഷ്ഠ. തിരുനക്കര തേവരുടെ പ്രതിഷ്ഠ സ്വയംഭൂവായതിനാൽ, ഭക്തനായ തെക്കുംകൂർ രാജാവ് പ്രത്യേകമായി വടക്കുംനാഥന് സാന്നിദ്ധ്യമൊരുക്കുകയായിരുന്നു. ഒന്നരയടി ഉയരമുള്ള ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ. എന്നാൽ തൃശ്ശൂരിലെ പ്രതിഷ്ഠയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ശിവലിംഗം നെയ്യുകൊണ്ട് മൂടിയിട്ടില്ല. എങ്കിലും നെയ്യഭിഷേകമാണ് ഇവിടെയും വടക്കുംനാഥന് പ്രധാനം. ശിവരാത്രിനാളിൽ തുടർച്ചയായി നെയ്യഭിഷേകമുണ്ടാകും.

ദുർഗ്ഗാ ഭഗവതി തിരുത്തുക

വടക്കുംനാഥന്റെ സന്നിധിയ്ക്കടുത്തുതന്നെയാണ് ശക്തി സ്വരൂപിണിയായ ദുർഗ്ഗാദേവിയുടെയും സന്നിധി. ചതുർബാഹുവായ ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ. നാലടി ഉയരമുള്ള ചതുർബാഹുവായ പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി സങ്കല്പങ്ങളും ആദിപരാശക്തി, പാർവതി ഭാവങ്ങളും ദേവിയ്ക്കുണ്ട്. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും ധരിച്ച ഭഗവതി മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുകയും മുന്നിലെ ഇടതുകൈ അരയിൽ കുത്തിവയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. നെയ്പായസം, സഹസ്രനാമാർച്ചന, പട്ടും താലിയും ചാർത്തൽ തുടങ്ങിയവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ തിരുത്തുക

ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ക്ഷേത്രമതിലകത്തിന് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ചിതറിക്കിടന്ന നാഗദൈവങ്ങൾക്കെല്ലാം കൂടി 2015-ലാണ് ക്ഷേത്രമതിലകത്ത് പ്രത്യേക പ്രതിഷ്ഠയൊരുക്കിയത്. നാഗരാജാവായി ശിവന്റെ കണ്ഠാഭരണമായ വാസുകിയും കൂടെ നാഗയക്ഷിയും നാഗചാമുണ്ഡിയും ചിത്രകൂടവും പരിവാരങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവയാണ് നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ. എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജയും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും.

ബ്രഹ്മരക്ഷസ്സ് തിരുത്തുക

ക്ഷേത്രമതിലകത്ത് വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്ന മടപ്പള്ളി നമ്പൂതിരിയുടെ ആത്മാവിനെയാണ് ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ക്ഷേത്രത്തിനകത്തുവച്ച് തെക്കുംകൂർ രാജഭടന്മാർ കൊലപ്പെടുത്തിയ മടപ്പള്ളിയുടെ ആത്മാവ് ക്ഷേത്രത്തിൽ പലവിധ വിഘ്നങ്ങളുണ്ടാക്കിയപ്പോൾ പരിഹാരമായി പ്രേതത്തെ പ്രതിഷ്ഠിയ്ക്കുകയായിരുന്നുവെന്നാണ് കഥ. ഓടുകൊണ്ടുതീർത്ത ഒരു മഹാവിഷ്ണുവിഗ്രഹത്തിലാണ് ആത്മാവിനെ ആവാഹിച്ചിരിയ്ക്കുന്നത്. ഏകദേശം രണ്ടടി ഉയരം വരും ഈ വിഗ്രഹത്തിന്. ഉപദേവതകളിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഏക പ്രതിഷ്ഠ ബ്രഹ്മരക്ഷസ്സാണ്. മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട വഴിപാടായ പാൽപ്പായസമാണ് ബ്രഹ്മരക്ഷസ്സിന് പ്രധാന വഴിപാട്.

വിശേഷദിവസങ്ങൾ തിരുത്തുക

 
2023-ലെ ഉത്സവം

മീനം ഉത്സവം തിരുത്തുക

തിരുനക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് മീനമാസം ഒന്നാം തീയതി കൊടികയറി പത്താം തീയതി ആറാട്ടോടെ സമാപിയ്ക്കുന്ന കൊടിയേറ്റുത്സവം. കോട്ടയം നഗരത്തിന്റെ മുഴുവൻ ഉത്സവമാണിത്. അങ്കുരാദി (മുളയിടലോടെ തുടങ്ങുന്ന രീതി) മുറയിൽ നടക്കുന്ന ഈ ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും താന്ത്രികച്ചടങ്ങുകളും കലാപരിപാടികളും ക്ഷേത്രത്തിലുണ്ടാകും. ഏഴാം ദിവസം നടത്തുന്ന തിരുനക്കര പകൽപ്പൂരം അതിപ്രസിദ്ധമാണ്. തൃശ്ശൂർ പൂരത്തിന്റെ അതേ രൂപത്തിൽ നടത്തുന്ന ഈ ചടങ്ങ് അതിവിശേഷമാണ്. 2008-ൽ തുടങ്ങിയ ഈ ചടങ്ങ് ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നക്ഷത്രക്കണക്കനുസരിച്ചല്ല ഈ ഉത്സവം നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഇവിടെ ഉത്സവം നടക്കുന്ന അതേ സമയത്താണ് എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിലും ഉത്സവം നടക്കുന്നത്. ഇങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ ഉത്സവത്തിനുള്ളത്.

ഉത്സവം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പുതന്നെ ക്ഷേത്രത്തിൽ മുളയിടൽ നടക്കുന്നു. ക്ഷേത്രനാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ, മുളയറ എന്നറിയപ്പെടുന്ന ചെറിയൊരു മുറിയിൽ പ്രത്യേകം തീർത്ത ഒരു പാത്രത്തിൽ മണ്ണുനിറച്ചശേഷം അതിൽ നവധാന്യങ്ങളുടെ വിത്തുകൾ കുഴിച്ചിടുന്നതാണ് ചടങ്ങ്. കൊടിയേറ്റസമയമാകുമ്പോഴേയ്ക്കും വിത്തുകൾ മുളച്ചിട്ടുണ്ടാകും. ഇവ ഭക്തർക്ക് പ്രസാദമായി നൽകുന്നു. കൊടിയേറ്റം വരെയുള്ള എല്ലാ ദിവസ്വും മുളയറയിൽ മുളപൂജയുണ്ടാകും. മീനം ഒന്നിന് രാത്രി ഏഴരയോടെയാണ് കൊടിയേറ്റം. ഭഗവദ്വാഹനമായ നന്ദിയുടെ രൂപം ആലേഖനം ചെയ്ത, ശുദ്ധമായ പട്ടിൽ തീർത്ത സപ്തവർണ്ണക്കൊടി, വിശേഷാൽ പൂജകൾക്കുശേഷം കയറിൽ കെട്ടിവച്ച്, വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും ഭക്തകണ്ഠങ്ങളിൽ നിന്നുയരുന്ന പഞ്ചാക്ഷരമന്ത്രജപത്തിന്റെയും അകമ്പടിയോടെ തന്ത്രി കൊടിമരത്തിലേറ്റുന്നു. അതിനുശേഷം നടക്കുന്ന ചുറ്റുവിളക്ക് കൊടിപ്പുറത്ത് വിളക്ക് എന്നറിയപ്പെടുന്നു. ഈ വിളക്കോടെ തിരുനക്കര ഉത്സവം അതിന്റെ പ്രൗഢിയിലേയ്ക്ക് കടക്കുന്നു. എല്ലാദിവസവും ശ്രീഭൂതബലി, വേദപാരായണം, പഞ്ചാരി-പാണ്ടിമേളങ്ങൾ, പഞ്ചവാദ്യം, നാദസ്വരം, സോപാനസംഗീതം തുടങ്ങിയ വിശേഷങ്ങൾ ക്ഷേത്രത്തിലുണ്ടാകും കൂടാതെ, ക്ഷേത്രത്തിനുപുറത്തുള്ള ദേവസ്വം ഓഡിറ്റോറിയത്തിലും ഉത്സവത്തിന് മാത്രമായി കെട്ടുന്ന സ്റ്റേജുകളിലും നിരവധി കലാപരിപാടികളുമുണ്ടാകും.

ഉത്സവത്തിന്റെ ഏഴാം ദിവസമാണ് പ്രസിദ്ധമായ പകൽപ്പൂരം. കോട്ടയം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ ദേശനാഥനായ തിരുനക്കരത്തേവരെ ദർശിയ്ക്കാനെത്തുന്നതാണ് ഈ ചടങ്ങിന്റെ പ്രധാന ആകർഷണം. പതിനൊന്ന് ക്ഷേത്രങ്ങളിൽ നിന്നാണ് ഇത്തരത്തിൽ എഴുന്നള്ളത്തുണ്ടാകുന്നത്. തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം, കാരാപ്പുഴ അമ്പലക്കടവ് ഭഗവതിക്ഷേത്രം, പള്ളിപ്പുറത്തുകാവ് ഭഗവതിക്ഷേത്രം, കൊപ്രത്ത് ദുർഗ്ഗാദേവീക്ഷേത്രം, താഴത്തങ്ങാടി തളിക്കോട്ട മഹാദേവക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിയ്ക്കൽ ക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, നാഗമ്പടം മഹാദേവക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർക്കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് ദേവീദേവന്മാർ എഴുന്നള്ളിവരുന്നത്. വൈകീട്ട് നാലുമണിയ്ക്കാണ് അതിവിശേഷമായ ഈ ദേവസംഗമം. ഈ പതിനൊന്ന് ദേവീദേവന്മാരും തേവരും ഒരുമിച്ചെത്തിയാൽ അതിവിശേഷമായ പാണ്ടിമേളം നടക്കും. നൂറിലധികം കലാകാരന്മാർ ഒരുമിച്ചുള്ള പാണ്ടിമേളം കാണികളെ ആവേശത്തിലാഴ്ത്തും. അന്നേദിവസം കോട്ടയത്തെ സർക്കാർ-അർദ്ധസർക്കാർ-വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിയ്ക്കും. അതിനാൽത്തന്നെ വൻ തിരക്കാണ് അനുഭവപ്പെടുക.

എട്ടാം ദിവസം അതിവിശേഷമായ ഉത്സവബലി നടത്തുന്നു. സാധാരണ നടക്കുന്ന ശീവേലിയെക്കാളും ഉത്സവക്കാലത്ത് നടക്കുന്ന ശ്രീഭൂതബലിയെക്കാളും വലിയ ചടങ്ങാണ് ഉത്സവബലി. സാധാരണ ബലിതൂകാത്ത ഇടങ്ങളിലും ഈ സമയത്ത് ബലിതൂകും. ഇതിന് മുന്നോടിയായി തന്ത്രിയ്ക്കും കഴകക്കാർക്കും വാദ്യക്കാർക്കും വസ്ത്രവും ദക്ഷിണയും നൽകാറുണ്ട്. അതിനുശേഷം ചോറ് ഇലയിൽ പൊതിഞ്ഞ്, അത് മൂന്നായി പകുത്ത് ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടി തൂകി അതിൽ തന്ത്രി പൂജ നടത്തുന്നു. അതിനും ശേഷമാണ് തൂകിത്തുടങ്ങുന്നത്. ദ്വാരപാലകർ, മണ്ഡപത്തിലെ ദേവവാഹനം (ഇവിടെ നന്ദി), അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, വീരഭദ്രൻ, ഗണപതി, ദക്ഷിണാമൂർത്തി, ബ്രഹ്മാവ്, ദുർഗ്ഗാദേവി, അനന്തൻ, ശാസ്താവ്, സുബ്രഹ്മണ്യൻ, നരസിംഹമൂർത്തി തുടങ്ങിയവർക്ക് പ്രത്യേകമായി ബലിതൂകുന്നു. അതിനുശേഷം സപ്തമാതൃക്കൾക്ക് മാത്രമായി വിശേഷാൽ ബലിതൂകലുണ്ട്. ഈ സമയത്ത് മാത്രമാണ് ഭക്തർക്ക് നാലമ്പലത്തിനകത്ത് ദർശനമുണ്ടാകുക. മൃദംഗം, മദ്ദളം എന്നീ വാദ്യങ്ങളോട് സാമ്യമുള്ള മരം എന്ന വാദ്യം ഈ സമയത്ത് അകമ്പടിയായുണ്ടാകും. ഇതിൽ പാണികൊട്ടിയാണ് മഹാദേവന്റെ എഴുന്നള്ളത്ത്. സപ്തമാതൃക്കൾക്കുള്ള തൂകൽ കഴിഞ്ഞാൽ പുറത്തേയ്ക്കുള്ള എഴുന്നള്ളത്ത്. പുറത്തുള്ള ബലിക്കല്ലുകളിലും ഉപദേവസന്നിധികളിലും ക്ഷേത്രപ്പറമ്പിലുമൊക്കെ ബലിതൂകി അവസാനം പ്രധാന ബലിക്കല്ലിൽ പൂർണ്ണമായും തൂകുന്നതോടെ ഉത്സവബലി സമാപിയ്ക്കുന്നു. അന്നേദിവസം എല്ലാവർക്കും ഭക്ഷണം കൊടുക്കാറുണ്ട്.

ഒമ്പതാം ദിവസം പള്ളിവേട്ട. അന്നേദിവസം വൈകീട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രമൈതാനത്ത് കൃത്രിമമായി ഉണ്ടാക്കിയ കാട്ടിൽ വിവിധ മൃഗങ്ങളുടെ രൂപങ്ങൾ അലങ്കരിച്ചുവച്ചതിൽ അമ്പെയ്യാൻ തേവർ പുറപ്പെടുന്നു. തദവസരത്തിൽ വാദ്യങ്ങളൊന്നുമുണ്ടാകില്ല. നിശ്ശബ്ദനായി പുറത്തേയ്ക്ക് പോകുന്ന തേവർ, മൃഗരൂപങ്ങളിലെല്ലാം അമ്പെയ്ത് വിജയശ്രീലാളിതനായി തിരിച്ചെഴുന്നള്ളുന്നു. ഈ സമയത്ത് അകമ്പടിയായി പാണ്ടിമേളമുണ്ടാകും. പള്ളിവേട്ട കഴിഞ്ഞാൽ നമസ്കാരമണ്ഡപത്തിൽ തേവർക്ക് കട്ടിലുണ്ടാക്കും. മുളച്ചുകഴിഞ്ഞ നവധാന്യങ്ങൾ മുഴുവൻ പാലികകളിലാക്കി ചുറ്റും വയ്ക്കും. ഈ സമയം ക്ഷേത്രപരിസരം താത്കാലികമായി പരിപൂർണ്ണ നിശ്ശബ്ദതയിലാകുന്നു. ക്ഷേത്രത്തിലെ നാഴികമണി പോലും ഈ സമയം കെട്ടിയിടും. ഭഗവാന്റെ ഉറക്കത്തിന് ഭംഗമുണ്ടാക്കുന്ന ഒന്നും ക്ഷേത്രത്തിലുണ്ടാകരുത് എന്നാണ് സങ്കല്പം.

പിറ്റേന്ന് രാവിലെ ഏറെ വൈകിയാണ് തേവർ പള്ളിയുണരുന്നത്. ഏകദേശം സൂര്യോദയത്തോടടുത്ത സമയത്തായിരിയ്ക്കും ഇത്. ആ സമയത്ത് തേവർക്ക് കണിയൊരുക്കാനായി അഷ്ടമംഗല്യം, പുരാണഗ്രന്ഥങ്ങൾ, നടയ്ക്കിരുത്തിയ ഒരു പശു തുടങ്ങിയ വസ്തുക്കളുണ്ടാകും. അന്ന് രാവിലെയുള്ള രണ്ട് പൂജകളൊഴികെയുള്ള എല്ലാ ചടങ്ങുകളുണ്ടാകും. പള്ളിയുണർത്തൽ കഴിഞ്ഞാൽ തേവരുടെ അഭിഷേകാദിക്രിയകൾ നടത്തി കണ്മഷിയും ചാന്തും അണിയിയ്ക്കുന്ന ചടങ്ങുണ്ടാകും. അന്ന് ഉച്ചതിരിഞ്ഞാണ് ഭഗവാൻ ആറാട്ടിന് പുറപ്പെടുന്നത്. കോട്ടയത്തിന് പടിഞ്ഞാറുള്ള ഇല്ലിയ്ക്കൽ എന്ന സ്ഥലത്തുള്ള കാരാപ്പുഴ അമ്പലക്കടവ് ഭദ്രകാളിക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന മീനച്ചിലാറ്റിലാണ് ആറാട്ട്. അമ്പലക്കടവിലമ്മ തിരുനക്കരത്തേവരുടെ മകളാണെന്നാണ് സങ്കല്പം. തന്മൂലം മകളെ കാണുക എന്നൊരു സങ്കല്പവും ഇവിടെയുണ്ട്. പഞ്ചവാദ്യം, ചെണ്ടമേളം, നാദസ്വരം, മയൂരനൃത്തം, ഉടുക്കുപാട്ട്, വേലകളി തുടങ്ങിയ കലാരൂപങ്ങളോടെ ചക്രവർത്തിയെപ്പോലെ എഴുന്നള്ളുന്ന തേവരെ വഴിയിൽ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. കഷ്ടിച്ച് മൂന്ന് കിലോമീറ്റർ മാത്രം ദൂരെ കിടക്കുന്ന അമ്പലക്കടവിലെത്താൻ ഏകദേശം മൂന്ന് മണിക്കൂറെങ്കിലുമെടുക്കും. കടവിലെത്തിയാൽ തന്ത്രി സമസ്ത തീർത്ഥങ്ങളെയും ആറാട്ടുകടവിലേയ്ക്ക് ആനയിയ്ക്കുന്ന ചടങ്ങ് നിർവ്വഹിയ്ക്കുന്നു. ഇതുകഴിഞ്ഞാൽ അഭിഷേകച്ചടങ്ങുകളായി. ഇളനീരും നെയ്യും പാലും അടക്കമുള്ള ദ്രവ്യങ്ങൾ കൊണ്ട് തിടമ്പിൽ അഭിഷേകം നടത്തിയശേഷം തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിയും പരികർമ്മികളും പുഴയിലിറങ്ങി മൂന്നുപ്രാവശ്യം മുങ്ങിനിവരുന്നു. തുടർന്ന് കരയിലെത്തിച്ച് മഞ്ഞൾ, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം നടത്തി വീണ്ടും മൂന്നുപ്രാവശ്യം മുങ്ങിനിവരലുണ്ട്. ഈ സമയം നിരവധി ഭക്തരും ഭഗവാനോടൊപ്പം മുങ്ങിനിവരുന്നു. തുടർന്ന് വസ്ത്രം മാറിയശേഷം തിരിച്ചെഴുന്നള്ളുന്ന ഭഗവാന് അമ്പലക്കടവ് ക്ഷേത്രത്തിൽ വച്ച് വിശേഷാൽ സ്വീകരണമുണ്ടാകും. അന്ന് സന്ധ്യയ്ക്കുള്ള ദീപാരാധന ഭഗവാനും മകളും ഒരുമിച്ചാണ്. ദീപാരാധന കഴിഞ്ഞാൽ അമ്പലക്കടവിൽ നിന്ന് വിശേഷാൽ ഒരു സ്വർണ്ണപീഠം സമർപ്പിയ്ക്കുന്ന പതിവുമുണ്ടാകും. ഇതുകഴിഞ്ഞാണ് തിരിച്ചെഴുന്നള്ളത്ത്. എഴുന്നള്ളത്തിനെടുക്കുന്ന ഏതാണ്ട് അത്രയും സമയം തിരിച്ചെഴുന്നള്ളാനുമെടുക്കും. അപ്പോഴും വിശേഷാൽ ചടങ്ങുകളോടെയാണ് വരവ്. തിരിച്ച് ക്ഷേത്രത്തിലെത്തുന്ന ഭഗവാനെ ഭക്തർ നിറപറയും നിലവിളക്കും നൽകി സ്വീകരിയ്ക്കുന്നു. തുടർന്ന് ഏഴുതവണ ക്ഷേത്രത്തിനുചുറ്റും ആനപ്പുറത്ത് പ്രദക്ഷിണം നടത്തിയശേഷം കൊടിയിറക്കുന്നതോടെ ഉത്സവം സമാപിയ്ക്കുന്നു.

തുലാം ഉത്സവം തിരുത്തുക

തുലാമാസത്തിൽ ഉത്രട്ടാതിനാളിൽ ആറാട്ടായി ആറുദിവസം ഉത്സവവും ക്ഷേത്രത്തിലുണ്ട്. മീനമാസത്തിലെ ഉത്സവവുമായി നോക്കുമ്പോൾ ഇത് തികച്ചും നിരാർഭാടവും ലളിതവുമാണ്. ധ്വജാദിമുറയിൽ (കൊടിയേറ്റത്തോടെ തുടങ്ങുന്ന മുറ) നടക്കുന്ന ഈ ഉത്സവത്തിന് എഴുന്നള്ളിപ്പുകൾ അധികവും ക്ഷേത്രപരിസരത്ത് ഒതുങ്ങിനിൽക്കുകയാണുണ്ടാകുക. ക്ഷേത്രക്കുളത്തിലാണ് ആറാട്ട്.

മിഥുനം ഉത്സവം തിരുത്തുക

ശിവരാത്രി തിരുത്തുക

തിരുവാതിര തിരുത്തുക

ദർശന സമയം തിരുത്തുക

അതിരാവിലെ 4 am മണിമുതൽ 11.30 am വരെ. വൈകുന്നേരം 5pm മുതൽ രാത്രി 8pm വരെ.

അവലംബം തിരുത്തുക

  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. 2.0 2.1 2.2 ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  1. വെട്ടിക്കൊന്നതാണെന്ന് ഒരു പക്ഷഭേദവുമുണ്ട്. ഐതിഹ്യമാലയിലാണ് വെടിവച്ചുകൊന്നെന്ന് പറയുന്നത്.