കഥകളി

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപം

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്.കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെയുള്ള വേഷങ്ങളായാണ് അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു[1] .

കഥകളി കഥാപാത്രം
കഥകളിയിലെ കൃഷ്ണമുടി വേഷം

വിവരണംനാട്യം, നൃത്തം, നൃത്യമെന്നിവയെ ആംഗികമെന്ന അഭിനയോപാധിയിലൂടെ സമന്വയിപ്പിച്ചവതരിപ്പിക്കുകയാണു കഥകളിയിൽ. ഒരു വാചകത്തിൽപ്പറഞ്ഞാൽ ആംഗികമാണു കഥകളിയുടെ മർമ്മം. തിരുത്തുക

[കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നണിയിൽനിന്നു പാടുകയും നടന്മാർ അഭിനയത്തിലൂടെ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്തവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയിൽ നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങളടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലുംകൂടെ ഇതിവൃത്തം അരങ്ങത്തവതരിപ്പിച്ച്, രസാനുഭൂതിയുളവാക്കുന്ന കലയാണു കഥകളി.

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസസമ്മേളനമാണു കഥകളി. ഇതുകൂടാതെ, സാഹിത്യമൊരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായിക്കരുതപ്പെടുന്നു.

കളിതുടങ്ങുന്നതിനുമുമ്പ്, മദ്ദളകേളി (അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, മേളപ്പദം(മഞ്ജുതര)തുടങ്ങിയ പ്രാരംഭച്ചടങ്ങുകളുണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും നടന്മാർ അരങ്ങത്തഭിനയിച്ചാണ്‌, കഥകളിയിൽ കഥപറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായിത്തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം) കത്തി രാജസകഥാപാത്രങ്ങളുമാണ്. (രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങൾ.) കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്നതാടി താമസസ്വഭാവമുള്ള (വളരെ ക്രൂരന്മാരായ) രാക്ഷസർമുതലായവരും കറുത്തതാടി കാട്ടാളർമുതലായവരുമാണ്‌. കലിയുടെ വേഷം കറുത്തതാടിയാണ്. ഹനുമാനു വെള്ളത്താടിയാണു വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു കൊണ്ട്പ റയുന്നു.എപ്പോഴും എല്ലാവർക്കും കഥകളി ഇഷ്ട്ടം ആണ്.

ചരിത്രം തിരുത്തുക

AD-17-ആം നൂറ്റാണ്ടിലാണു കഥകളിയുദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. രാമനാട്ടകർത്താവായ കൊട്ടാരക്കരത്തമ്പുരാനെയാണ് ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.

ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽനിന്നുടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അക്കാലത്ത്, വടക്കൻദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടുപിടിച്ചു സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നുമിടയിലാണു രാമനാട്ടം രചിച്ചതെന്നാണു പറയപ്പെടുന്നത്[2]. കൊട്ടാരക്കരത്തമ്പുരാൻ എട്ടു ദിവസത്തെ കഥയാക്കി വിഭജിച്ചുനിർമ്മിച്ച രാമനാട്ടമാണ്, പിൽക്കാലത്തു കഥകളിയായിപ്പരിണമിച്ചത്.

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയുംചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെനിറുത്തുന്നരീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തുമെല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണു വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്[അവലംബം ആവശ്യമാണ്]. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്, കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.

രാമായണകഥയെ ഒമ്പതു ഭാഗങ്ങളാക്കിത്തിരിച്ച് എട്ടുദിവസംകൊണ്ടായിരുന്നു ആദ്യകാലഅവതരണം. സംഘക്കളി, അഷ്ടപദിയാട്ടം, തെയ്യം, പടയണി, കൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽനിന്നു പലതും കഥകളി സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്കു മാറ്റംസംഭവിച്ചത്, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടെയാണ്. അഭിനേതാവുതന്നെ ഗാനംചൊല്ലിയാടുന്ന രാമനാട്ടരീതിക്ക് മാറ്റംവരുത്തി. പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടനഭിനയിക്കുന്ന രീതി കൊണ്ടുവന്നത്, വെട്ടത്തുനാടൻസമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകളേർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കമാണ്, കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരംനടന്നത്.

[[വെട്ടത്തുനാടൻ സമ്പ്രദായ|കഥകളി]] രാമനാട്ടം, കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന്, വെട്ടത്തുരാജാവു വരുത്തിയ മാറ്റങ്ങളിവയാണ്.

  • നടന്മാർക്കു വാചികാഭിനയം വേണ്ടെന്നു തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടിവേഷങ്ങൾക്കു തിരനോട്ടമേർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ടയേർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനംകൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയംകൊണ്ടുവന്നു.

വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌, കഥകളിയെ ഒരു നല്ല നൃത്തകലയാക്കിത്തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയാണ്. ഇന്നുകാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾവരുത്തി.

കപ്ലിങ്ങാടൻ കഥകളിയിൽവരുത്തിയ മാറ്റങ്ങൾ തിരുത്തുക

  • കത്തി, താടി, കരി എന്നിവയ്ക്കു മൂക്കത്തും ലാടമദ്ധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
  • ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
  • മുനിമാർക്കു മഹർഷിമുടി നിർദ്ദേശിച്ചു.
  • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിനു പ്രാധാന്യംനൽകിയിരുന്നു.

കല്ലുവഴിച്ചിട്ട:- പുതിയ കഥകളിയുടെ ആവിഷ്കരണം തിരുത്തുക

19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാവിർഭവിച്ച ശൈലിയാണിത്. കുയിൽത്തൊടി ഇട്ടിരാരിശ്ശി മേനോനാണ് ആവിഷ്കർത്താവ്. ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിനു ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണു പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികളവലംബിച്ചുമാണ്, കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

ഐതിഹ്യം തിരുത്തുക

കോഴിക്കോട്ടെ മാനവേദൻ രാജാവ്‌, എട്ടുദിവസത്തെക്കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞ്, കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടംകളിക്കുവാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും തെക്കുള്ളവർക്കു കൃഷ്ണനാട്ടംകണ്ടു രസിക്കാനുള്ളകഴിവില്ലെന്നു പറഞ്ഞ്, മാനവേദൻ അതു നിരസിച്ചെന്നും ഇതിൽ വാശിതോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചതെന്നും ഒരൈതിഹ്യമുണ്ട്‌.

തിരുവിതാംകൂർരാജാക്കന്മാരുടെ സംഭാവന തിരുത്തുക

തിരുവിതാംകൂർരാജാക്കന്മാർ കഥകളിക്കു നൽകിയിട്ടുള്ള സംഭാവനകളേറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചതു കാർത്തിക തിരുനാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തികതിരുനാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ്, രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടക്കഥകൾ. കാർത്തികതിരുനാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവു കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടക്കഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചർച്ചക്കാരനായിരുന്നു.

ആട്ടക്കഥ തിരുത്തുക

കഥകളിയുടെ സാഹിത്യരൂപമാണ്, ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃകപിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽനിന്നു വ്യത്യസ്തമായി, മലയാളത്തിൽ ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്[3]. പദങ്ങളായും ശ്ലോകങ്ങളായുമാണ് ആട്ടക്കഥ രചിക്കുന്നത്. ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടിയഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാരോപാധിയായാണ് ഉപയോഗിക്കുന്നത്. കൂടാതെ അരങ്ങിലവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെയവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാനശാഖകൂടെയാണ്, ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽപ്പെടുന്നു.

പ്രധാന ആട്ടക്കഥകൾ തിരുത്തുക

ചടങ്ങുകൾ തിരുത്തുക

കേളികൊട്ട് തിരുത്തുക

കഥകളിയുണ്ടെന്നു നാട്ടുകാരെയറിയിക്കുന്ന മേളമാണു കേളി. സന്ധ്യയ്ക്കുമുമ്പാണു കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ചുകൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.

അരങ്ങുകേളി തിരുത്തുക

കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവവാദ്യമായ മദ്ദളം, ആദ്യമായി അരങ്ങത്തെത്തിക്കുന്നതുകൊണ്ട്, പ്രത്യേക ഐശ്വര്യംകൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീപ്പേരുകളും ഈ ചടങ്ങിനുണ്ട്.

തോടയം തിരുത്തുക

ഇത്, ഇഷ്ടദേവതാപൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്കു പുറകിൽനിന്നുനടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയറമാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനുമായുള്ള അഥവാ ശിവനും ശക്തിയുമായുള്ള കൂടിച്ചേരലിലൂടെ സൃഷ്ടിനടക്കുന്നുവെന്ന, പ്രതീകാത്മകമായുള്ള അവതരണംകൂടെയാണു തോടയം. എല്ലാ നടന്മാരും തോടയംകെട്ടിയതിനുശേഷമേ അവരവരുടെ വേഷംകെട്ടാവൂ എന്നാണു നിയമം. തോടയത്തിനു ചെണ്ടയുപയോഗിക്കുകയില്ല. കഥകളിയിലുപയോഗിക്കുന്ന ചെമ്പട, ചമ്പ, പഞ്ചാരി, അടന്ത എന്നീ നാലുതാളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിലുപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണു കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തമ്പുരാനും കാർത്തിക തിരുനാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

വന്ദനശ്ലോകം തിരുത്തുക

തോടയംകഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാസ്തുതിപരമായ വന്ദനശ്ലോകങ്ങളാലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. കോട്ടയത്തു തമ്പുരാൻ രചിച്ച, "മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..............." എന്നുതുടങ്ങുന്ന ശ്ലോകമാണ്, സാധാരണയായി ആദ്യം ചൊല്ലുന്നത്. തുടർന്നു മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.

പുറപ്പാട് തിരുത്തുക

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീലനീക്കി രംഗത്തുചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണു പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. അഞ്ചുവേഷത്തോടുകൂടെ പകുതി പുറപ്പാട് എന്നരീതിയിലും ഈ ചടങ്ങു നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. സാധാരണയായി തുടക്കകാരാണ്‌, (കുട്ടിത്തരക്കാർ) രംഗത്തു പുറപ്പാടവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാക്കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാടുചെയ്തുറപ്പിക്കുന്ന കലാകാരന്, മറ്റു വേഷങ്ങൾ രംഗത്തവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.

മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുടതാളത്തിൽ കാർത്തിക തിരുനാളിന്റെ "ദേവദേവ ഹരേ കൃപാലയ....." എന്ന നിലപ്പദം പാടുന്നു (ഭാരതകഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ടയുപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടുകൂടെയാണു പുറപ്പാടു നിർവ്വഹിക്കുന്നത്.[4]

മേളപ്പദം തിരുത്തുക

പുറപ്പാടിനുശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 21-ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജതല കേളീസദനേ” എന്നതിന്റെ ആദ്യത്തെ എട്ടു ചരണങ്ങൾ വ്യത്യസ്തരാഗങ്ങളിൽ പാടുന്നതാണു മേളപ്പദം. സാധാരണയായി ആറു ചരണങ്ങളാണു പാടാറുള്ളത്. ചമ്പതാളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതരയെന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതിയെന്ന ചരണം മദ്ധ്യമാവതിയിലുമാണ് പാടാറുള്ളത്.

മുമ്പോട്ടുവന്ന്‌, അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.

മോഹനം - ചമ്പ

മഞ്ജുതര കുഞ്ജതല കേളീസദനേ ഇഹവിലസ രതിരഭസ ഹസിതവദനേ പ്രവിശരാധേ, മാധവസമീപം

നവഭവദശോകദളശയനസാരേ ഇഹവിലസ കുചകലശതാരളഹാരേ, പ്രവിശരാധേ, ഇഹവിലസ മദനരസസരസഭാവേ, പ്രവിശരാധേ,

നാട്ട

കുസുമചയരചിതശുചി വാസഗേഹേ ഇഹവിലസ കുസുമസുകുമാരദേഹേ പ്രവിശ രാധേ,

കല്യാണി - ചമ്പ

മധുരതരപികനികര നിനദമുഖരേ ഇഹവിലസദശനരുചി വിജിതശിഖരേ പ്രവിശരാധേ,

ആരഭി

വിതത ബഹുവല്ലീ നവപല്ലവഘനേ ഇഹവിലസ ചിരമലസപീനജഘനേ പ്രവിശരാധേ,

മധ്യമാവതി

വിഹിതപദ്മാവതി സുഖസമാജേ ഭണിത ജയദേവ കവിരാജരാജേ കുരുമുരാരേ മംഗലശതാനി

കഥാരംഭം തിരുത്തുക

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.


കഥകളിസംഗീതം തിരുത്തുക

തോടയത്തിന്, ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിനു പ്രാധാന്യംനൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാംചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനുമുമ്പ് വന്ദനശ്ലോകം ചൊല്ലുകയെന്ന ഒരേർപ്പാടുകൂടെ ഇദ്ദേഹം തുടങ്ങിവെച്ചു.

അഭിനയം തിരുത്തുക

 
സംസ്ഥാന സ്കൂൾ കലോത്സവം-2019

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണു കഥകളിയെന്നുപറയാമെങ്കിലും അരങ്ങിൽ, കഥാപാത്രങ്ങൾ ഒന്നുംതന്നെ സംസാരിക്കുന്നില്ല. മാത്രമല്ലാ, പശ്ചാത്തലത്തിൽനിന്നു പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾമുഖേന കഥപറയുകയാണുചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നിവ. പദങ്ങൾചൊല്ലി ആടാൻതുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന സമസ്യയ്ക്ക് ഉത്തരമെന്നനിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.

മുദ്രകൾ തിരുത്തുക

കഥകളിപ്പദങ്ങളുടെ രംഗഭാഷയാണു മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണു കഥകളിയിലനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു.[5] വ്യത്യസ്തശാസ്ത്രവിഭാഗങ്ങളിൽ ഒരേപേരിലുള്ള മുദ്രകളുണ്ടെങ്കിലും അവ, രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനംതന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നതു സന്ദർഭാനുസരണം മനസ്സിലാകുന്നതാണു നല്ലത്. കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കിക്കാണിക്കാറുണ്ട്. 24 അടിസ്ഥാനമുദ്രകൾ താഴെക്കൊടുക്കുന്നു.

1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.

പരികല്പനകൾ തിരുത്തുക

പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ രണ്ടു പരികല്പനകൾ എങ്ങനെ രംഗത്തവതരിപ്പിക്കണമെന്നു സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണംചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവുമായിപ്പറയുന്നു. ഭാവത്തിന്റെ സ്ഥാനത്തു പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്തു വാക്യാർത്ഥത്തേയും സങ്കല്പിച്ച്, ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു. അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്കുചേർന്ന ഭാവങ്ങൾകൊണ്ടഭിനയിക്കുമ്പോൾ അതു പദാർത്ഥത്തേയുംചെയ്യുന്നു.

വേഷങ്ങൾ തിരുത്തുക

 
കഥകളിക്ക് ചുട്ടികുത്തുന്നു
 
ചുട്ടികുത്തുന്ന പച്ചവേഷം

കഥകളിയിൽ പ്രധാനമായി ആറുതരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണു വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങളനുസരിച്ചു വ്യത്യസ്തമാണ്.

പച്ച തിരുത്തുക

സാത്വികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ചവേഷത്തിലവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണു പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ തുടങ്ങിയവർക്കു പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ചു ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽവെട്ടി മീതെവച്ചുപിടിപ്പിക്കുന്നു. നെറ്റിയുടെ മദ്ധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നുപറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്കു നാമംവയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത്, കറുത്തമഷിയുപയോഗിക്കുന്നു.

 
കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ

കത്തി തിരുത്തുക

രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണു സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്കു കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്കു താഴെയായി നാസികയോടു ചേർത്തും പുരികങ്ങൾക്കു മുകളിലുമായി കത്തിയുടെ ആകൃതിയിൽ അല്പംവളച്ച് ചുവപ്പു ചായംതേച്ച് ചുട്ടിമാവുകൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി”യെന്നും “നെടുംകത്തി”യെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൾതടങ്ങൾക്കു താഴെ, കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി, കൺപോളകളുടെ അഗ്രങ്ങൾവരെയെത്തിച്ചു വരച്ചാൽ നെടുംകത്തിയുമാകുന്നു. ശൃംഗാരരസമഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെയായിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്നവരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകയുംചെയ്യുന്നു. വസ്ത്രാഭരണങ്ങളെല്ലാം പച്ചവേഷംപോലെതന്നെയാണ്.

താടി തിരുത്തുക

പ്രധാനമായും മൂന്നു തരത്തിലുള്ള താടിവേഷങ്ങളാണുള്ളത്.

വെള്ളത്താടി : ഹനുമാൻ, ജാംബവാൻപോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരുമായ കഥാപാത്രങ്ങൾക്ക്, വെള്ളത്താടിവേഷമാണു നൽകുക.
ചുവന്നതാടി: തമോഗുണരും രജോഗുണരുമായ കഥാപാത്രങ്ങൾക്കാണു ചുവന്നതാടി നൽകുക. ഉദാ: ബകൻ, ബാലി, സുഗ്രീവൻ, ദുശ്ശാസനൻ, ത്രിഗർത്തൻ
കറുത്തതാടി: ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്തതാടിവേഷം
 
കാട്ടാളൻ കരിവേഷത്തിൽ

കരി തിരുത്തുക

താമസസ്വഭാവികളായ വനചാരികൾക്കാണു കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ: കാട്ടാളൻ പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയുമുണ്ടായിരിക്കും. ഉദാ: നക്രതുണ്ടി , ശൂർപ്പണഖ, ലങ്കാലക്ഷ്മി.

 
ദ്രൗപദി മിനുക്കുവേഷത്തിൽ

[6]മിനുക്ക് തിരുത്തുക

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല, വെള്ളംചേർത്തരച്ച്, മുഖത്തു തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നുപറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടെച്ചേർത്താൽ ഇളംചുവപ്പുനിറം കിട്ടും. സ്ത്രീകഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണു നൽകുക. ഇവർക്ക്, തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ടാണു നൽകുക. സ്ത്രീകൾക്കു കണ്ണെഴുത്ത്, ചുണ്ടുചുവപ്പിക്കൽ തുടങ്ങിയവ മനോധർമ്മംപോലെചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവയണിയുന്നു. തലയിൽ കൊണ്ടകെട്ടി, പട്ടുവസ്ത്രംകൊണ്ടു മറയ്ക്കുന്നു.

പഴുപ്പ് തിരുത്തുക

ദേവകളായ ചില കഥാപാത്രങ്ങൾക്കുമാത്രമാണു പഴുപ്പുവേഷം. ഉദാ: ആദിത്യൻ, ശിവൻ, ബലഭദ്രൻ.[അവലംബം ആവശ്യമാണ്]

വാദ്യങ്ങൾ തിരുത്തുക

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്ക്ക, ശംഖ് എന്നിവയാണ് ഉപയോഗിക്കുന്നത് .

കഥകളി അരങ്ങത്ത് തിരുത്തുക

ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.[7] മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.[8]

വഴിപാട് തിരുത്തുക

[[തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രം|ശ്രീ വല്ലഭ ക്ഷേത്രത്തിൽ കഥകളി വഴിപാടായി നടത്തുന്നു. കാഴ്ച്ക്കാർക്കു വേണ്ടിയല്ലാതെ ഭഗ്ഗവാന് കാണുന്നതിനായാണ് ഇവിടെ കഥകളി നടത്തുന്നത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞാൽ കായംകുളത്തിനടുത്തുള്ള ഏവൂർ‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഏറ്റവും കൂടുതൽ കഥകളി വഴിപാടായി നടത്തുന്നത്.[അവലംബം ആവശ്യമാണ്] കലാമൺഡലം ഉപ കേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവ് ദേവീ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേർത്തല മരുത്തൂർവട്ടം ധന്വന്തരിക്ഷേത്രത്തിലും നാൽപ്പത്തെണ്ണീശ്വരം ശിവക്ഷേത്രത്തിലും കഥകളി വഴിപാടുകൾക്ക് പ്രാധാന്യം ഉണ്ട്. കൊല്ലം നഗരത്തിലെ കൊല്ലൂർവിള ഭരണിക്കാവ് ദേവി ക്ഷേത്രത്തിലും കഥകളി വഴിപാടായി നടത്തിവരുന്നു. കഥകളി യോഗം സ്വന്തമായുള്ള ഏക ക്ഷേത്രമാണ് തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം

പ്രസിദ്ധരായ കഥകളി കലാകാരന്മാർ തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ (2000). കഥകളി വിജ്ഞാനകോശം. കറൻറ് ബുക്സ്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  2. കഥകളിരംഗം, കെ.പി.എസ്. മേനോൻ, താൾ 5
  3. പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ (2000). കഥകളി വിജ്ഞാനകോശം. കറൻറ് ബുക്സ്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  4. കഥകളിപ്രവേശിക - പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള
  5. Kerala, CyberNet Communications. "Kathakali Mudras". www.cyberkerala.com. Retrieved 2018-09-06.
  6. Red.
  7. മടവൂർ ഭാസി രചിച്ച “ലഘുഭരതം”
  8. വിജയഭാനു രചിച്ച “നൃത്യപ്രകാശിക”

പുറത്തേക്കുള്ള കണ്ണിക്കൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ കഥകളി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:



"https://ml.wikipedia.org/w/index.php?title=കഥകളി&oldid=4020497" എന്ന താളിൽനിന്ന് ശേഖരിച്ചത്