രാമായണം

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം.
(യുദ്ധകാണ്ഡം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം .[1] രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്. [2]

രാമായണം
First edition title page
രാമ-രാവണ യുദ്ധം ചിത്രകാരന്റെ ഭാവനയിൽ
കർത്താവ്ഇതിഹാസ്
ISBNലഭ്യമല്ല

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്‌. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ്‌ എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു‌.[3], [4] [5] രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ‍ കൂടുതലും കാണുന്നത് കാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്‌. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്‌. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.

രാമായണം ബൗദ്ധകൃതിയെ അടിസ്ഥാനപ്പെടുത്തിയതാണെന്നും; ക്രി.മു. മൂന്നാം ശതകത്തിൽ എഴുതപ്പെട്ട ദശരഥജാതകത്തിലെ സ്രോതസ്സായ രാമകഥയാണ്‌ (ഇത് വളരെക്കാലം മുൻപേ വായ്മൊഴിയായി പ്രചരിച്ചിരുന്നു) രാമായണത്തിനടിസ്ഥാനം എന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നു. [6] [7]

ഐതിഹ്യം തിരുത്തുക

രാമായണം കാവ്യരൂപത്തിൽ രചിക്കാനിടയായ സംഭവത്തെ കുറിച്ചുള്ള ഐതിഹ്യം അനുസരിച്ച് വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുള്ള വാല്മീകിയുടെ ചോദ്യം

ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ

അതായത് ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഏറെക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു.

പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം[a]

"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"

എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു.

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തിൽ അദ്ദേഹം എഴുതിത്തീർത്തു. അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതിൽ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദമുണ്ട്[8][9].

രചയിതാവ് തിരുത്തുക

 
വാല്മീകിയുടെ എണ്ണഛായ
 
ദശരഥപുത്രന്മാരുടെ ജന്മം

വാല്മീകി മഹർഷിയാണ്‌ രാമായണത്തിന്റെ രചയിതാവ് എന്നാണ് ലഭിച്ചിട്ടുള്ള രേഖകളിൽ നിന്ന് അനുമാനിക്കുന്നത്. ഈ കവിയുടെ ജീവചരിത്രത്തെപ്പറ്റിയുള്ള പ്രാമാണികമായ തെളിവുകളുടെ അഭാവം ഉണ്ട് എന്നത് നിസ്തർക്കമാണ്. പാരമ്പര്യമനുസരിച്ച് അദ്ദേഹം ആദ്യം ഒരു കൊള്ളക്കാരനായിരുന്നു. എന്നാൽ സന്യാസം സ്വീകരിച്ച ശേഷം ദീർഘകാലത്തെ തപസ്സിനു ശേഷം അദ്ദേഹം രാമായണം രചിക്കാനുള്ള സാമർത്ഥ്യം നേടിയെടുത്തു. അദ്ദേഹം ഒരു ശിവഭക്തനായിരുന്നു. ഇതു സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. എന്നാൽ ഇതിന്റെ പ്രാചീനതയെക്കുറിച്ച് സന്ദേഹമുയർന്നിട്ടുണ്ട്. കാരണം സ്കന്ദപുരാണത്തിലെ കൂടുതൽ വിവരങ്ങളും എട്ടാം നൂറ്റാണ്ടിനുശേഷമുള്ളതാണ് എന്നതും ധാരാളം പ്രക്ഷിപ്തങ്ങൾ കലർന്നതുമാണെന്നതാണ്‌.

പ്രമാണിക രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയിലല്ലാതെ ഒരിടത്തും വാല്മീകിയെക്കുറിച്ച് പ്രസ്താവമില്ല. എന്നാൽ പിന്നീടെഴുതപ്പെട്ട രാമായണത്തിൽ ബാലകാണ്ഡത്തിലും, ഉത്തരകാണ്ഡത്തിലും പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. [b] മഹാഭാരതത്തിലെ അനുശാസനപർവ്വത്തിൽ ഒരു വാദത്തിൽ വാല്മീകിയെ ബ്രഹ്മഘ്നൻ എന്നാക്ഷേപിക്കുന്നുണ്ട്. വാല്മീകി കൊള്ളക്കാരനായിരുന്നു എന്ന കഥകൾ പ്രചരിപ്പിക്കാൻ ഈ അനുമാനമായിരിക്കണം എന്നു കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു.

തൈത്തീര്യപ്രാതിശാഖ്യത്തിൽ വൈയാകരണനായ ഒരു വാല്മീകി മഹർഷിയെപ്പറ്റി പറയുന്നു. ഇദ്ദേഹം ആദികവിയിൽ നിന്നും വ്യത്യസ്തനാണ് എന്ന് യാക്കോബിയും വെബ്ബറും അഭിപ്രായപ്പെടുന്നു. മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിലെ സുപർണ്ണ വാല്മീകിയെപ്പറ്റി പറയുന്നുണ്ട്. സുപർണ്ണവംശം ക്ഷത്രിയരായിരുന്നതിനാൽ ആദികവിയും, സുപർണ്ണവാല്മീകിയും വ്യത്യസ്തരായിരിക്കണം.

ബാലകാണ്ഡത്തിന്റേയും, ഉത്തരകാണ്ഡത്തിന്റേയും രചനയോടെയാണ്‌ ആദികവി വാല്മീകിയും, മഹർഷി വാല്മീകിയും ഒന്നാണെന്ന ധാരണ പരക്കെ സ്വീകരിക്കപ്പെട്ടു തുടങ്ങിയത്. ബാലകാണ്ഡത്തിന്റെ പ്രാരംഭത്തിൽ വാല്മീകി നാരദനിൽ നിന്ന് രാമകഥ കേൾക്കുന്നതിനിടയായതിനേയും പിന്നീടു രാമായണം എഴുതിയശേഷം ഗായകരായ തന്റെ രണ്ട് ശിഷ്യന്മാരോട് രാമകഥ പ്രചരിപ്പിക്കാൻ നിർദ്ദേശിച്ചതിനേയും സൂചിപ്പിച്ചിരിക്കുന്നു. ഉത്തരകാണ്ഡത്തിൽ സീതാ പരിത്യാഗത്തിനുശേഷം സീതയെ വാല്മീകി സം‌രക്ഷിക്കുന്നതിനേയും മറ്റും പറയുന്നു. ഉത്തരകാണ്ഡത്തിൽ വാല്മീകി താൻ പ്രചേതസ്സിന്റെ പത്താമത്തെ പുത്രനാണെന്ന് പറയുന്നു. അനേകായിരം വർഷം അദ്ദേഹം തപസ്സു ചെയ്തിരുന്നുവെന്നും സൂചിപ്പിക്കുന്നു.(ദക്ഷീണാത്യരാമായണത്തിൽ -ഉത്തരകാണ്ഡം 111, 11) എന്നാൽ ഉത്തരകാണ്ഡത്തിന്റെ രചയിതാവിൻ വാല്മീകി ഒരു കൊള്ളക്കാരനായിരുന്നു എന്ന കഥ സ്വീകാര്യമായിരുന്നില്ല എന്ന അനുമാനമാണ്‌ ഇതു നൽകുന്നത്. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആദികവിയും വാല്മീകി മഹർഷിയും ഒന്നാണെന്നത് സർവ്വസമ്മതമായി തുടങ്ങുകയും വാല്മീകിയെ രാമായണത്തിന്റെ സംഭവങ്ങളുടെ സമകാലീനാക്കിത്തീർക്കുകയും ചെയ്തു തുടങ്ങി. ഉത്തരകാണ്ഡത്തിന്റെ രചനാകാലത്ത് വാല്മീകിയും അയോദ്ധ്യയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് സ്ഥാപിച്ചു തുടങ്ങി. വാല്മീകിയെ ദശരഥന്റെ സുഹൃത്തായും ചിത്രീകരിക്കുന്നു.

പില്ക്കാലത്തെ പലരചനകളിലും വാല്മീകിയും ഭാർഗ്ഗവ ച്യവനമഹർഷിയും ഒന്നാണെന്ന സങ്കല്പം പ്രചരിച്ചു തുടങ്ങി. ച്യവനമഹർഷി അനേകായിരം വർഷം തപസ്സിരുന്ന് ശരീരം മുഴുവൻ ചിതല്പുറ്റ് (വാല്മീകം) വന്നു മൂടിയെന്ന കഥ വാല്മീകിയുമായി ബന്ധപ്പെടുത്തിക്കാണുന്നു.

രാമായണത്തിന്റെ രചനാകാലം തിരുത്തുക

 
രാമലീല ഉത്സവത്തിൽ രാവണന്റെ വേഷത്തിൽ
 
Ramayana Fresco, Wat Phra Kaew, Bangkok
 
Deities Sita (far right), Rama (center), Lakshmana (far left) and Hanuman (below seated) at Bhaktivedanta Manor, Watford, England.

രാമായണത്തിന്റെ രചനാകാലത്തെക്കുറിച്ച് വിവരിക്കുമ്പോൾ മിക്ക പണ്ഡിതന്മാരും ആദിരാമായണത്തിനും(പ്രാമാണിക ഗ്രന്ഥം) പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നു. വാല്മീകി എഴുതിയ രാമായണത്തിനും രണ്ടാമത്തേതിനും തമ്മിൽ വളരെക്കാലത്തെ അന്തരം കാണുന്നുണ്ട്. ചെറുതും വലുതുമായ പ്രക്ഷിപ്തങ്ങൾ ഒഴിച്ചുള്ള പ്രചാരത്തിലിരിക്കുന്ന വാല്മീകിരാമായണത്തിന്റെ ആധുനികരൂപം കുറഞ്ഞത് ക്രി.വ. രണ്ടാം ശതകത്തിലേതാണെന്നാണ്‌ ഫാദർ. കാമിൽ ബുൽകെ അഭിപ്രായപ്പെടുന്നു. കൂടുതൽ പേരും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

ആദിരാമായണത്തിന്റെ രചനാകാലത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ തരുന്ന രേഖകൾ കുറവാണ്‌. ഋഗ്വേദത്തിലോ മറ്റ് വേദങ്ങളിലോ രാമകഥയെപ്പറ്റി സൂചനകൾ ഇല്ല. രാമായണത്തിൽ മഹാഭാരത വീരന്മാരെപറ്റിയും പരാമർശമില്ല. എങ്കിലും മഹാഭാരതത്തിൽ രാമകഥകൾ (പ്രക്ഷിപ്തമാണെങ്കിലും) നിരവധി കാണപ്പെടുന്നുണ്ട്. തന്മൂലം രാമയണത്തിന്റെ രചനാകാലം വേദങ്ങൾക്കു ശേഷവും മഹാഭാരതത്തിനു മുൻപുമാണെന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു. പാണിനിയുടെ അഷ്ടാധ്യായിനിയിൽ മഹാഭാരതത്തിലെ പ്രമുഖ കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും താരതമ്യേന അപ്രധാനികളായ ശുർപ്പണഖ, കൈകേയി, കൗസല്യ എന്നിവരെ പരാമർശിക്കുന്നുണ്ട്. അത് പാണിനിയുടെ കാലത്തും രാമായണം അല്ലെങ്കിലും രാമകഥ പ്രചാരത്തിലിരുന്നതായി കാണിക്കുന്നു.

ഒരു നൂറ്റാണ്ടിനു മുന്പ് മാത്രമാണ് പാശ്ചാത്യലോകത്ത് രാമായണം അറിയപ്പെട്ടുതുടങ്ങിയതെങ്കിലും ഇതിനകം അതിനെപ്പറ്റി വിവിധപഠനങ്ങൾ അവിടെ നടന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാരും പിന്നീട് രാമായണത്തെപ്പറ്റി ശാസ്ത്രീയമായി പഠിക്കാനാരംഭിച്ചു. ആദ്യകാലങ്ങളിൽ രാമായണം അതിപ്രാചീനമാണ് എന്ന അഭിപ്രായമായിരുന്നു. എങ്കിലും ഇന്ന് പണ്ഢിതരെല്ലാം തന്നെ ആദിരാമായണ (വാല്മീകി) ഗ്രന്ഥത്തിനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണത്തിനും പ്രത്യേകം രചനാകാലം നിർദ്ദേശിക്കുന്നുണ്ട്.

ആദിരാമായണത്തിൽ ബൗദ്ധസ്വാധീനങ്ങളോ ബൗദ്ധകഥകളോ ഒന്നും കാണാത്തതിനാൽ ഇത് ബുദ്ധനുമുൻപേ രചിക്കപ്പെട്ടതാണെന്നാണ് മോർണിയർ വില്യംസ് അവകാശപ്പെടുന്നത്. എന്നാൽ ത്രിപിടകത്തിന്റെ രചനാകാലത്ത് രാമകഥയെപ്പറ്റിയുള്ള വ്യക്തമായ ആഖ്യാനങ്ങൾ നിലവിലുള്ളത് ഇതിനെ ഖണ്ഡിക്കാനായി സി.വി. വൈദ്യയും മറ്റും ഉപയോഗിക്കുന്നുമുണ്ട്.

വിവിധ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം രചനാകാലം താഴെക്കൊടുക്കുന്നു.

പണ്ഡിതൻ രചനാകാലം പ്രധാനകാരണം
എച്ച്. ശ്ലേഘൽ ക്രി.മു. 11 ശതകം -
ജി. ഗൊരേസി ക്രി.മു. 12 ശതകം -
എം. മോണിയർ വില്യംസ് ക്രി.മു. 5-ആം ശതകം പ്രാമാണിക വാല്മീകിരാമായണത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം ഇല്ലാത്തത്
ഡോ യാക്കോബി ക്രി.മു. 6-8 ശതകങ്ങൾ ബൗദ്ധ സ്വാധീനം ഇല്ലാത്തത്
എ.എ. മക്‌ഡൊണാൾഡ് ക്രി.മു. നാലാം നൂറ്റാണ്ടിന്റെ മധ്യം പാലി ഗീതങ്ങൾ, രാമയണ കാവ്യ വ്യാകരണം എന്നിവ അപഗ്രഥിച്ചതിൽ നിന്ന്..
എ.ബി. കീഥസ് ക്രി.മു. 4-ആം ശതകം യാക്കോബിക്ക് തെറ്റ് പറ്റിയതത്രെ
എം. വിന്റ്രനിസ് ക്രി.മു. 3-ആം ശതകം കീഥ്സിനോട് യോജിക്കുന്നു
സി.വി. വൈദ്യ ക്രി.മു. ത്രിപിടകത്തിലെ രാമകഥയുടെ വികാസം

ചില ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം കോസല ദേശത്തെ നാടോടിപ്പാട്ടുകളാണ്‌ രാമന്റെ കഥ. വാല്മീകി അവ ശേഖരിക്കുകയും മെച്ചപ്പെടുത്തുകയും ഒന്നിച്ച്‌ ഒരു കാവ്യമാക്കുകയും ചെയ്തിരിക്കാനാണ്‌ സാധ്യതയെന്ന് അവർ കരുതുന്നു[അവലംബം ആവശ്യമാണ്] എച്ച്. ഡി. സങ്കല്യയുടെ അഭിപ്രായത്തിൽ വാല്മീകി രാമായണത്തിറ്റ്നെ രചനാകാലം 3-4 നൂറ്റാണ്ടാണ്. വിവരണങ്ങളിൽ ഉള്ള വെള്ളി, ഇരുമ്പ്, വീഞ്ഞ്, ഒട്ടകം, ആന എന്നിവയെ ആധാരപ്പെടുത്തിയാണ് അദ്ദേഹം ഈ നിഗമനങ്ങളിൽ എത്തിച്ചേരുന്നത്. [10]

ലേഖനവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പാണ്‌ രാമായണം രചിക്കപ്പെട്ടത്‌ എന്നൊരു വാദമുണ്ട്. രാമായണത്തിലെ പല കഥകളും ശ്ലോകങ്ങളും രാമായണ കഥതന്നെയും മഹാഭാരതത്തിൽ ഉദ്ധരിച്ചിരിക്കുന്നത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു. രാമായണത്തിൽ ദക്ഷിണേന്ത്യ കൊടും വനം ആണെന്നും അവിടെ വാനരന്മാരും ആദിവാസികളും മാത്രമേ താമസിക്കുന്നുള്ളുവെന്നും പറയുമ്പോൾ മഹാഭാരതത്തിൽ ദക്ഷിണഭാരതത്തിലെ പല രാജ്യങ്ങളുടേയും പേരുകൾ പരാമർശിക്കുന്നു. അർജ്ജുനൻ പാണ്ഡ്യരാജാക്കന്മാരെയും മറ്റും പരാജയപ്പെടുത്തിയ കഥ ഏറെ പ്രസിദ്ധമാണല്ലോ. [2]അങ്ങനെ നോക്കുമ്പോൾ രാമായണം മഹാഭാരതത്തേക്കാളും ഏതാനും നൂറ്റാണ്ടുകൾ മുമ്പെങ്കിലും രചിക്കപ്പെട്ടിരിക്കണം. മഹാഭാരതത്തിന്റെ കാലം ക്രിസ്തുവിനു മുമ്പ്‌ അഞ്ചാം നൂറ്റാണ്ടാണെന്നത്‌ ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [അവലംബം ആവശ്യമാണ്] എന്നാൽ വാല്മീകിക്ക് അക്കാലത്തെ ഭാരതീയ ഭൂമിശാസ്ത്രവും വ്യാപാരബന്ധങ്ങളെക്കുറിച്ചും കാര്യമായ അറിവ് ഉണ്ടായിരുന്നില്ല എന്നതാണ് മേൽ പറഞ്ഞതിനു കാരണം എന്ന് വാല്മീകിരാമായണത്തിലെ ശ്ലോകങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

ഒരു ബൌദ്ധകൃതിയായ ദശരഥജാതകം മിക്കവാറും രാമായണത്തെ അനുവർത്തിക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ 38-ൽ ആണ്‌ പാലി ഭാഷയിലെ ഈ കൃതി രചിക്കപ്പെട്ടത്‌. ക്രിസ്തുവിനു മുമ്പ്‌ 480-ൽ നിർമ്മിക്കപ്പെട്ട പാടലീപുത്രം എന്ന നഗരം വരെ കഥാകേന്ദ്രത്തിനു സമീപമുള്ള സ്ഥലമായിട്ടു കൂടി രാമായണത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. കഥാ കേന്ദ്രമായ അയോദ്ധ്യയെന്നത് കാല്പനികമായ ഒരു സ്ഥലമായതായിരിക്കണം ഇതിനു കാരണം. പിന്നീട് ഗുപ്തകാലത്ത് അയോദ്ധ്യ അന്വേഷിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നെങ്കിലും പാടലീപുത്രത്തിനടുത്തായിരിക്കണം എന്ന ഊഹത്തിലെത്തുകയായിരുന്നു. ഇനി ബാലകാണ്ഡവും ഉത്തരകാണ്ഡവും പിന്നീട്‌ കൂട്ടിച്ചേർത്തവയാണെങ്കിൽ കൂടി ആ കൂട്ടിച്ചേർക്കൽ ക്രിസ്തുവിനു മുമ്പ്‌ രണ്ടാം നൂറ്റാണ്ടിലെങ്കിലും നടന്നിരിക്കണം. കാരണം, ക്രി. മു. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അശ്വഘോഷനും കാളിദാസനും എല്ലാം രാമായണത്തെ അതിന്റെ ഇന്നത്തെ രൂപത്തിൽ തന്നെയാണ്‌ കണ്ടിരിക്കുന്നത്‌ . [11]ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത്‌ രാമായണത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത്‌, ക്രിസ്തുവിനു മുമ്പ്‌ ആറാം നൂറ്റാണ്ടെങ്കിലും ആകണം എന്നാണ്‌.

രാമകഥയുടെ മൂല സ്രോതസ്സ് തിരുത്തുക

 
സീതയെ അപഹരിച്ച രാവണനെ നേരിടുന്ന ജടായു - രാജാരവി വർമ്മയുടെ എണ്ണച്ഛായ ചിത്രം

ആദികവി വാല്മീകിക്കു മുന്പേ തന്നെ രാമകഥ സംബന്ധിച്ച ആഖ്യാനകാവ്യം പ്രചരിച്ചു കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാല്മീകി രാമായണം രചിച്ചു എന്ന് മിക്കവാറും എല്ലാ പണ്ഡിതരും ഏകാഭിപ്രായക്കാരാണ്‌. എന്നാൽ മൂലസ്രോതസ്സിനെക്കുറിച്ച് പണ്ഡിതരുടെ ഇടയിൽ വിഭിന്നമായ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

എം.വെബ്ബർ തിരുത്തുക

ഡോ. വെബ്ബറുടെ അഭിപ്രായമനുസരിച്ച് രാമകഥയുടെ മൂലരൂപം ബൗദ്ധദശരഥജാതകത്തിലുള്ളതാണ്‌. ആദ്യഭാഗങ്ങൾ ഇതിൽ നിന്നെടുത്തവയാണെങ്കിൽ സീതാപഹരണവും, രാവണനുമായുള്ള യുദ്ധവും ഹോമർ വർണ്ണിച്ചിരിക്കുന്ന പാരീസിനാലുള്ള ഹെലന്റെ അപഹരണവും, ട്രോയ് നഗരാക്രമണവുമാണെന്നാണ്‌ അദ്ദേഹം കരുതുന്നത്. ഇതനുസരിച്ച് ദശരഥകജാതകവും, ഹോമറിന്റെ കാവ്യവുമാണ്‌ രാമകഥയുടെ പ്രഭവസ്ഥാനങ്ങൾ. എന്നാൽ ദശരഥജാതകം രാമകഥയുടെ അടിസ്ഥാനമാണെന്നുള്ളതിനോട് മിക്ക പണ്ഡിതരും യോജിക്കുന്നുവെങ്കിലും ഹോമറിന്റെ കാവ്യം അടിസ്ഥാനമാക്കാനാവില്ലെന്ന് എല്ലാവരും തന്നെ ശക്തിയുക്തം എതിർത്തിട്ടുണ്ട്. [12]

എച്ച്. യാക്കോബി തിരുത്തുക

ഡോ. വെബറേ പോലെ തന്നെ രാമകഥക്കു പ്രധാനമായ രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടെന്ന് യാക്കോബിയും കരുതുന്നു. ഒന്നാമത്തെ ഭാഗം അയോദ്ധ്യയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ദശരഥൻ പ്രധാന നായകനാണ്. ഇത് ഏതോ നാടുകടത്തപ്പെട്ട ഇക്ഷ്വാകു വംശത്തിലെ രാജകുമാരന്റെ സംഭവവുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ആ മൂലകഥ പ്രകാരം രാജകുമാരനെ പുറത്താക്കുകയും അയാൾ ഇക്ഷുമതീ തീരം വിട്ട് കോസല രാജ്യത്ത് എത്തുകയും താമസിയാതെ അവിടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ പി‍ല്ക്കാലത്ത് അയാൾ വസിച്ചിരുന്ന ഇക്ഷുമതിയിലാണെന്ന ഓർമ്മ ഇല്ലാതെ വന്നപ്പോൾ അയോദ്ധ്യയിൽ നിന്ന് പുറത്താക്കപ്പെട്ട രാജകുമാരനാണെന്ന് വിശ്വസിച്ചു പോന്നു. രണ്ടാമത്തെ ഭാഗത്തിന്റെ അടിസ്ഥാനം യാക്കോബി വൈദിക സാഹിത്യത്തിനാണ് നൽകുന്നത്. എന്നാൽ കൃഷിയുടെ അധിഷ്ഠാന ദേവതയായി സങ്കല്പിക്കുന്ന സീതയുടെ സ്വഭാവ ചിത്രീകരണം വൈദിക സാഹിത്യത്തിലില്ലെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ടെങ്കിലും വൈദിക സീതയുടെ വ്യക്തിത്വത്തിൽ നിന്നാണ് രാമായണത്തിലെ സീത വികാസം പ്രാപിച്ചിരിക്കാൻ സാദ്ധ്യത എന്നാണ് അദ്ദേഹം കരുതുന്നത്. ഇതിനെ രമേശ് ചന്ദ്രദത്ത് പോലുള്ള ചില ചരിത്രകാരന്മാർ പിന്താങ്ങുന്നുമുണ്ട്. [13] [14]

ആര്യന്മാരുടെ ദേവതയായ ഇന്ദ്രൻ തന്നെയാണ് പിന്നീട് കൂടുതൽ സാംസ്കാരികവും നാഗരികവുമായ വികസനം കൈവന്നപ്പോഴാണ് രാമനായിത്തീർന്നത് എന്നാണ് യാക്കോബി അഭിപ്രായപ്പെടുന്നത്. കൃഷിയുടെ പ്രാധാന്യം വരുന്നതിനു മുമ്പ് പ്രധാന ദേവതകൾ പ്രകൃതിശക്തികൾ മാത്രമായിരുന്നു. അതിലൊരാളാണു ഇന്ദ്രനും. ഇന്ദ്രന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം വെള്ളം തടഞ്ഞു വച്ച വൃത്രാസുരനെ വധിക്കുകയും വെള്ളം മോചിപ്പിക്കുകയുമാണ്. രാവണന്റെയും, വൃത്രന്റെയും മൂലരൂപം ഒന്നാണെന്നു അദ്ദേഹം കരുതുന്നത് അതുകൊണ്ടാണ്. കൃഷിയുടെ പ്രധാന ആവശ്യം വെള്ളമാണ്, അതിനെ തടഞ്ഞ് വച്ചത് ആദ്യകാലത്ത് വൃത്രനായിരുന്നു.എങ്കിലും പില്ക്കാലത്ത് കൃഷിയുടെ ദേവതയായ സീതയെ അധിനിവേശം ചെയ്ത രാവണനെയാണ് താദാത്മ്യപ്പെടുത്തിയിരിക്കുന്നത് എന്നു മാത്രം.

ഇന്ദ്രന്റെ രണ്ടാമത്തെ ജോലി പണിയരാൽ മോഷ്ടിക്കപ്പെട്ട പശുക്കളെ വീണ്ടെടുക്കലാണ്. (ഋഗ്വേദം 2-12) വൈദിക കാലത്ത് പശുക്കൾക്കുണ്ടായിരുന്ന അതേ സ്ഥാനമാണ് കൃഷി വികസിച്ചശേഷം കലപ്പക്കും അതിൻറെ ചാലിനും ഉണ്ടായിരുന്നത്. തൽഫലമായി പശുക്കളുടെ അധിനിവേശം സീതാഹരണമായിപ്പോയി എന്ന് മാത്രം. സരമ ഇന്ദ്രനെ സഹായിക്കുന്നതു പോലെ ഹനുമാൻ രാമനെ സഹായിക്കാനെത്തുന്നു.

ദിനേശചന്ദ്രൻ തിരുത്തുക

വെബ്ബറിനേയും യാക്കോബിയേയും പോലെ ദിനേശചന്ദ്രനും രാമകഥക്ക് രണ്ട് പ്രഭവസ്ഥാനങ്ങൾ ഉണ്ടെന്നു കരുതുന്നു. ഒന്ന് ഉത്തരഭാരതത്തിൽ രാമായണത്തിനു മുന്നേ പ്രചാരമുണ്ടായിരുന്ന ദശരഥജാതകം, രണ്ട് ദക്ഷിണഭാരതത്തിൽ പ്രചാരത്തിലിരുന്ന രാവണ സംബന്ധിയായ ആഖ്യാനം. മൂന്നാമത്തേത് അപ്രധാനമാണ്. പ്രാചീനകാലത്ത് നില നിന്നിരുന്ന വാനരപൂജയുടെ അവശിഷ്ടങ്ങളാണ് അതിൽ പ്രധാനം.

രാവണൻ എന്ന രാക്ഷസരാജാവ് രാമകഥയേക്കാൾ മുന്നേ പ്രശസ്തി നേടിക്കഴിഞ്ഞു. അദ്ദേഹത്തിൻറെ ധാർമ്മികത, തപസ്സ്, മഹത്ത്വം എന്നിവയെപ്പറ്റി പ്രത്യേകം ആഖ്യാനം നിലനിന്നിരുന്നു. ദ്രാവിഡരുടെ പ്രതീകമായി രാവണനേയും, ആര്യന്മാരുടെ പ്രതീകമായി രാമനേയും ചിത്രീകരിച്ചതാവാം. രാവണൻ ധർമ്മകീർത്തിയും ആദർശവാനുമായ ബൌദ്ധരാജാവായിരുന്നു എന്നും ദിനേശചന്ദ്രൻ തർക്കമുന്നയിക്കുന്നു.

എന്നാൽ രാവണൻ ലങ്കാ രാജാവായിരുന്നു എന്നതിന് അവിടത്തെ അതിപ്രാചീനമായ ഗ്രന്ഥങ്ങളിൽ പോലും തെളിവ് ലഭിക്കുന്നില്ല. ദീപവംശവും (ക്രി.വ. 4) മഹാവംശവും (ക്രി.വ. 5) സിംഹള ദ്വീപിലെ അതി പ്രാചീനമായ ഗ്രന്ഥങ്ങളാണ് ഇതിലെല്ലാം രാമകഥയുടെ സൂചനകൾ ഉണ്ടെങ്കിലും രാവണനെപ്പറ്റി എങ്ങും പ്രസ്താവിക്കുന്നില്ല എന്നതും ദിനേശചന്ദ്രൻ ആധാരമാക്കിയ ബൗദ്ധലങ്കാവതാരസൂത്രത്തിലെ ആദ്യ അദ്ധ്യായം (രാവണനും ബുദ്ധനും തമ്മിൽ സംഭാഷണം നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം) പ്രക്ഷിപ്തമാണെന്നും തെളിവ് ലഭിച്ചതും ദിനേശചന്ദ്രന്റെ വാദങ്ങളെ ഖണ്ഡിക്കുന്നവയാണ്‌. ചീനാ പരിഭാഷയിൽ ഈ അദ്ധ്യായമില്ല എന്നതും ശ്രദ്ധേയമാണ്‌.

വാല്മീകി രാമായണത്തിന്റെ മൂന്നു പാഠങ്ങൾ തിരുത്തുക

വാല്മീകി രാമായണത്തിലെ പാഠങ്ങൾ എല്ലാം ഒരുപോലെയല്ല. ഇന്ന് വാല്മീകിരാമായണത്തിന്‌ മൂന്ന് പാഠഭേദങ്ങൾ നിലവിലുണ്ട്. അവ താഴെ പറയുന്നവയാണ്‌

  1. ദാക്ഷിണാത്യപാഠം: തെക്കൻ പതിപ്പ്; കൂടുതൽ പ്രചാരത്തിലുള്ള പതിപ്പാണിത്. ഗുജറാത്തി പ്രിന്റിങ്ങ് പ്രസ് (മുംബൈ) നിർണ്ണയസാഗർ പ്രിന്റിങ്ങ് പ്രസ് (മുംബൈ)
  2. ഗൗഡീയപാഠം: ഗോരേസിയോ (പാരീസ്) പതിപ്പും കൽക്കട്ട സംസ്കൃത സിരീസിന്റെ പതിപ്പും
  3. പശ്ചിമോത്തരീയ പാഠം: ദയാനന്ദമഹാവിദ്യാലയ (ലാഹോർ) ത്തിന്റെ പതിപ്പ്.

ഒരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങൾ കാണുന്നുണ്ട്. ദാക്ഷിണാത്യപാഠവും ഗൗഡീയപാഠവും താരതമ്യപ്പെടുത്തുമ്പോൾ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നും മാത്രമേ ഓരോന്നിലും ഓരോ പാഠത്തിലും കാണപ്പെടുന്നുള്ളൂ. വാല്മീകി രാമായണം പ്രാരംഭകാലത്ത് വാമൊഴിയായി പ്രചരിച്ച് വിഭിന്ന തലമുറകളിലൂടെ പ്രചരിച്ച് ലേഖനവിദ്യ നടപ്പിലായ കാലത്ത് വരമൊഴിയിലായിത്തീർന്നതാവണം ഈ പാഠഭേദങ്ങൾക്ക് കാരണം.

സംക്ഷിപ്തം തിരുത്തുക

 
സീതയോടൊപ്പം ഇരിക്കുന്ന രാമൻ. സമീപത്ത് നിൽക്കുന്നത് ലക്ഷ്മണൻ. ഹനുമാൻ അനുഗ്രഹം വാങ്ങിക്കുന്നു.
 
സാഹീബ്ദീന്റെ ഭാവനയിൽ ലങ്കായുദ്ധം

മഹാവിജ്ഞനും ബ്രഹ്മർഷിമാരിൽ പ്രധാനിയുമായ വാല്മീകി യുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദനോട് വാല്മീകി മഹർഷി 'ധൈര്യം, വീര്യം, ശമം, സത്യവ്രതം, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ഏതെങ്കിലും മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന ചോദ്യം ചോദിക്കുകയും അതിനുത്തരമായി നാരദൻ മഹർഷിക്ക് രാമകഥ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നിടത്താണ്‌ രാമായണം ആരംഭിക്കുന്നത്. നാരദന്റെ അഭിപ്രായത്തിൽ ശ്രീരാമന്‌ സദൃശനായി മറ്റൊരാളുണ്ടായിരുന്നില്ല. ഗാംഭീര്യത്തിൽ സമുദ്രത്തേയും സൗന്ദര്യത്തിൽ പൂർണ്ണചന്ദ്രനെയും ക്രോധത്തിൽ കാലാഗ്നിയേയും ക്ഷമയിൽ ഭൂമിദേവിയേയും രാമനു സമാനമായി അദ്ദേഹം വിവരിച്ചു. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥമഹാരജാവിന്റെ പട്ടമഹിഷിയായ കൗസല്യയിൽ ഉണ്ടായ ആദ്യപുത്രനാണ്‌ രാമൻ. മറ്റു ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനെന്നും ശത്രുഘ്നനെന്നും കൈകേയിയിൽ ഭരതനെന്നും മറ്റ് മൂന്ന് പുത്രന്മാരും അദ്ദേഹത്തിനുണ്ടായിരുന്നു. ദശരഥൻ മൂത്തപുത്രനെന്ന നിലയിൽ അനന്തരാവകാശിയായി രാമനെയാണ്‌ കണ്ടിരുന്നത്. പ്രജകളുടെ ഹിതത്തിനനുസരിച്ച് രാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങിയ വേളയിൽ ചില നാടകീയ സംഭവങ്ങൾ ഉണ്ടായി.


തന്റെ മകൻ ഭരതൻ രാജാവാകണമെന്ന് അതിയായി ആഗ്രഹിച്ച കൈകേയി പണ്ടെന്നോ രാജാവ് തനിക്ക് നൽകിയ വരത്തിന്റെ പിൻ‌ബലത്താൽ ഭരതനെ രാജാവാക്കണമെന്നും രാമനെ വാനപ്രസ്ഥത്തിനയക്കണമെന്നും ശഠിച്ചു. സത്യവ്രതനായ ദശരഥപുത്രൻ പിതാവിന്റെ മാനം രക്ഷിക്കാനായി സഹോദരനായ ലക്ഷ്മണനോടും ഭാര്യ സീതയോടും ഒപ്പം യാതൊരു പരിഭവവുമില്ലാതെ വനത്തിലേക്ക് തിരിച്ചു. നിഷാദരാജാവായ ഗുഹൻ അവരെ ഗംഗ കടത്തിവിടുകയും കാട്ടിൽ വച്ച് ഭരദ്വാജമുനിയെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ചിത്രകൂടത്തിൽ താമസിക്കാനാരംഭിക്കുകയും ചെയ്തു. ആ നാളുകളിൽ ദശരഥൻ ചരമമടഞ്ഞു. യുവരാജാവായി ഭരണം തുടരാൻ ഭരതൻ വിസമ്മതിച്ചു. രാമനെ അന്വേഷിച്ച് ഭരതൻ കാട്ടിലേക്ക് പോകുകയും രാമനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഭരതന്റെ അഭ്യർത്ഥനപ്രകാരം സിംഹാസനത്തിലേക്ക് തിരിച്ചു ചെല്ലാൻ രാമൻ വിസമ്മതിച്ചു. സാന്ത്വനങ്ങളോടെ ഭരതനെ അദ്ദേഹം തിരിച്ചയച്ചു. രാമന്റെ പാദുകങ്ങളെ സ്വീകരിച്ച് അത് മുൻനിർത്തി ഭരതൻ രാജ്യഭാരം നിർവഹിക്കുന്നു.

വീണ്ടും നഗരത്തിൽ നിന്ന് ആളുകൾ എത്തിയെങ്കിലോ എന്ന ആശങ്കകൊണ്ട് രാമൻ കൂടുതൽ ദുർഗ്ഗമമായ ദണ്ഡകാരണത്തിലേക്ക് താമസം മാറ്റി. വിരാധനെന്ന് രാക്ഷസനെ അദ്ദേഹം വധിക്കുന്നു. അഗസ്ത്യമഹർഷിയുടെ ആശ്രമത്തിൽ നിന്ന് ദേവേന്ദ്രന്റെ വില്ലും ബാണങ്ങളൊഴിയാത്ത ആവനാഴിയും അദ്ദേഹം നേടുന്നു. മുനിമാർക്ക് രക്ഷക്കായി രാക്ഷസന്മാരെ വധിക്കാൻ അദ്ദേഹം സഹായിക്കാമെന്നേൽക്കുന്നു. രാക്ഷസരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഛേദം വരുത്തുന്നത് ഇക്കാലത്താണ്‌. രാവണൻ ശൂർപ്പണഖയുടെ ആഗ്രഹപ്രകാരം പ്രതികാരത്തിനായി പതിനാലായിരം ഘോരരാക്ഷസന്മാരെ അയക്കുന്നു. എന്നാൽ ഇവരെയെല്ലാം രാമൻ എതിർത്ത് തോല്പിക്കുന്നു. മാരീചൻ എന്ന രാക്ഷസന്റെ മായകൊണ്ട് രാവണൻ സീതയെ അപഹരിച്ച് തന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. ഇതിനെ തടഞ്ഞ ജടായുവിനെ രാവണൻ വധിച്ചു.

സീതയെ അന്വേഷിച്ചു നടക്കുന്ന രാമലക്ഷ്മണന്മാർ പമ്പാ തീരത്തുവച്ച് ഹനുമാനെ കാണുന്നു. ഹനുമാന്റെ ആഗ്രഹപ്രകാരം സുഗ്രീവനേയും അവർ പരിചയപ്പെടുന്നു. സുഗ്രീവനെ സ്വന്തം ജ്യേഷ്ഠനായ ബാലിയുടെ നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിച്ച് ബാലിവധം നടത്തുന്നു. പകരമായി സീതയെ അന്വേഷിക്കുന്ന ചുമതല സുഗ്രീവൻ തന്റെ വാനരസേനയെ ഏല്പിക്കുന്നു.

വാനരപ്പടയിൽ പക്ഷിശ്രേഷ്ഠനും ജടായുവിന്റെ സഹോദരനുമായ സമ്പാതിയിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ഹനുമാൻ നൂറുയോജന വിസ്താരമുള്ള ദക്ഷിണമഹാസമുദ്രം ലംഘിച്ച് ലങ്കയിലെത്തുന്നു. അശോകവനിയിൽ വച്ച് സീതയെ കാണുകയും രാമന്റെ വിശേഷങ്ങൾ അറിയിക്കുകയും ചെയ്തു, രാമന്റെ മുദ്രാമോതിരം കാണിച്ച് വിടവാങ്ങി വരും വഴിക്ക് രാവണനു പിടികൊടുത്ത ഹനുമാന്റെ വാലിനു തീവക്കാൻ രാവണൻ കല്പിക്കുന്നു. വാലിലെ തീയുമായി ഓടിനടന്ന ഹനുമാൻ കൊട്ടാരത്തിനു തീ കൊടുത്ത് നേരമ്പോക്ക് നടത്തുകയും ചെയ്യുന്നു. രാവണന്റെ സേനാപതികളെയും ഇളയമകനായ അക്ഷയകുമാരനെയും ഹനുമാൻ കൊന്നൊടുക്കുന്നു. രാവണനെ വെല്ലുവിളിച്ചശേഷം സമുദ്രം തിരിച്ച് ചാടിക്കടന്ന് രാമനടുത്തെത്തി വിവരം അറിയിക്കുന്നു.

രാമൻ യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് സമുദ്രതീരത്തെത്തുന്നു. സേതുബന്ധനം ചെയ്ത് വാനരസേനകളോടൊത്ത് ലങ്കയിലെത്തി യുദ്ധം ചെയ്യുന്നു. യുദ്ധത്തിൽ രാവണനെ വധിക്കുകയും തുടർന്ന് സീതയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. വിഭീഷണനെ രാജാവായി വാഴിച്ചശേഷം രാമൻ തിരിച്ചു പോരുന്നു. സീതയോട് രാമൻ ക്രൂരമായാണ്‌ സംസാരിച്ചത്. എന്നാൽ സീത അഗ്നിയിൽ തന്റെ വിശുദ്ധി തെളിയിച്ച് രാമന്റെ മനസ്സിനെ വിജയിക്കുന്നു.

ശ്രീരാമൻ അയോദ്ധ്യയിൽ വൻ വരവേല്പ് നൽകുകയും അദ്ദേഹം സിംഹാസനാവരോഹണം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രജകൾ കൃതയുഗത്തിലെന്ന പോലെ മംഗളകരമായി കഴിഞ്ഞുകൂടി. രോഗങ്ങൾ, ബാലമരണം, വിധവകൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയൊന്നുമില്ലാത്ത രാമരാജ്യം അവർക്ക് ലഭിച്ചു. ഒടുവിൽ തന്റെ പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച ശേഷം ശ്രീരാമൻ സരയൂനദിയിലിറങ്ങി സ്വർഗ്ഗാരോഹണം ചെയ്തു.


പ്രധാനമായും രണ്ടുഭാഗമായാണ്‌ രാമായണം വികസിച്ചിരിക്കുന്നത്‌ എന്നാണ്‌ പാശ്ചാത്യചരിത്രകാരന്മാരുടെ അഭിപ്രായം. അഞ്ചു കാണ്ഡങ്ങൾ മാത്രമുള്ള രാമായണത്തിൽ ബാലകാണ്ഡം, ഉത്തരകാണ്ഡം എന്നിവ പിന്നീട്‌ കൂട്ടിച്ചേർത്തവയാണ്‌ എന്നാണ്‌.

രാമായണത്തിലെ കാണ്ഡങ്ങൾ തിരുത്തുക

ബാലകാണ്ഡം തിരുത്തുക

അയോദ്ധ്യ രാജാവായ ദശരഥൻ കുലഗുരു വസിഷ്ഠന്റെ നിർദേശപ്രകാരം , ഋശ്യശൃംഗ മുനിയുടെ നേതൃത്വത്തിൽ പുത്രകാമേഷ്ടി യാഗം നടത്തുന്നു.യാഗാന്ത്യത്തിൽ പ്രജാപതിയുടെ പ്രതിപുരുഷൻ യജ്ഞ കുണ്ഡത്തിൽ നിന്നു പ്രത്യക്ഷനായി ,ദേവന്മാർ തയ്യാറാക്കിയ പായസം രാജാവിന് സമർപ്പിച്ചിട്ടു രാജപത്നിമാർക്കു നൽകണമെന്നും അപ്രകാരം ചെയ്താൽ ഉത്തമരായ നാലു പുത്രന്മാർ ജനിക്കുമെന്നുപറഞ്ഞു അനുഗ്രഹിക്കുന്നു. രാജാവ് പായസത്തിന്റ പകുതി കൗസല്യ ദേവിക്കും ശേഷിച്ചതിന്റെ പകുതി കൈകെയിക്കും ബാക്കിയായതിന്റെ പകുതി സുമിത്രക്കും, ശേഷിച്ച ഭാഗം , ഒന്നു ആലോചിച്ചതിനുശേഷം സുമിത്രക്കു തന്നെ നൽകുന്നു.

ഇതേ സമയം തന്നെ, രാവണന്റെ ഉപദ്രവങ്ങൾകൊണ്ടു പൊറുതി മുട്ടി തന്റെ മുന്നിൽ അഭയം പ്രാപിച്ച പശു വേഷധാരിണിയായ ഭൂദേവിയോടും ഇന്ദ്രാദി ദേവന്മാരോടും താൻ ദശരഥപുത്രന്മാരായി ജനിച്ചു രാവണനെ വധിച്ചു ലോകർക്കു സങ്കട നിവർത്തിയുണ്ടാക്കാമെന്ന് മഹാവിഷ്ണു വാക്കു കൊടുക്കുന്നു. അതിൻ പ്രകാരം വിഷ്ണു സ്വചൈതന്യത്തെ നാലായി പകുത്തു രാമനായി കൗസല്യയുടെയും ,ഭരതനായി കൈകെയിയുടെയും ലക്ഷ്മണൻ ശത്രുഘ്‌നൻ എന്നിങ്ങനെ സുമിത്രയുടെയും പുത്രന്മാരായി പിറക്കുന്നു. ദശരഥൻ അത്യധികം സന്തോഷത്തോടെ പുത്രന്മാരോടും പത്നിമാരോടുമൊപ്പം ആയോധ്യയിൽ വാണരുളി.

നാല് രാജകുമാരന്മാരും ഒന്നിച്ചു കളിച്ചും പഠിച്ചും ഉണ്ടും ഉറങ്ങിയും ഒരിക്കലും കൂട്ടുപിരിയാതെ ഒരുമയോടും സഹോദര സ്നേഹത്തോടും ജീവിച്ചു. ലക്ഷ്മണൻ രാമന്റെയും ശത്രുഘ്‌നൻ ഭരതന്റേയും സന്ദഹസഹചാരികളായിരുന്നു.

ഒരുനാൾ അയോധ്യയിൽ എത്തിച്ചേർന്ന വിശ്വാമിത്ര മഹർഷി രാമലക്ഷ്മണന്മാരെ തന്റെ യാഗത്തിന്റെ രക്ഷയ്ക്കായി കൂട്ടികൊണ്ടുപോകുന്നു. രാജകുമാരന്മാരേ വിശപ്പും ദാഹവും ക്ഷീണവും ക്ലേശിപ്പിക്കാതിരിക്കുവാനായി മഹർഷി അവർക്ക് ബല അതിബല എന്ന മന്ത്രങ്ങൾ ഉപദേശിക്കുന്നു . വഴിയിൽ താടകവനത്തിൽവെച്ചു (മുൻപ് മലദം കരുഷം എന്നീ ജനപദങ്ങൾ) താടക എന്ന വൃദ്ധയും വികൃതരൂപിണിയുമായ യക്ഷിണിയെ രാമൻ ദുർജ്ജയമായ അസ്ത്രമയച്ചു വധിച്ചു. മഹർഷി വിശ്വാമിത്രൻ പ്രീതിച്ചു , ഇന്ദ്രന്റെ നിർദേശപ്രകാരം രാമന് അമോഘങ്ങളായ ബ്രഹ്മശിരസ്സ്, വിഷ്ണുചക്രം, ഐന്ദ്രാസ്ത്രം മുതലായ അസ്ത്രശസ്ത്രങ്ങൾ നൽകിയനുഗ്രഹിക്കുന്നു.രാമൻ ഇവയൊക്കെ ലക്ഷ്മണനും നൽകുന്നു.

പിന്നീട് വിശ്വാമിത്രന്റെ ആശ്രമത്തിൽ അഞ്ചുദിനരാത്രങ്ങൾ രാമലക്ഷ്മണന്മാർ യാഗത്തിനു കാവൽ നിൽക്കുന്നു. ആറാം ദിവസം യാഗം മുടക്കാനെത്തിയ സുബാഹുവിനെ രാമൻ ആഗ്നേയാസ്ത്രം കൊണ്ടു വധിച്ചു , മാരീചനെ മാനവാസ്ത്രമെയ്തു 100 യോജന ദൂരം സാഗരത്തിൽ വീഴ്ത്തി.

നിർവിഘ്നം യാഗം പൂർത്തിയായ ശേഷം മൂവരും വിദേഹ രാജ്യത്തേക്ക് പുറപ്പെട്ടു. ദേവേന്ദ്രന്റെ മായയാൽ കബളിപ്പിക്കപ്പെട്ടു , തന്റെ ഭർത്താവായ ഗൗതമ മുനിയുടെ ശാപമേറ്റു ആയിരം വർഷം ദുഃഖമയിയായി വായു മാത്രം ഭക്ഷിച്ചു ആരുടെയും കണ്ണിൽ പെടാതെ ഗൗതമാശ്രമത്തിൽ മൂടൽ മഞ്ഞിൽ എന്നപോലെ വെണ്ണീരിൽ മറഞ്ഞു കിടന്ന ബ്രഹ്മപുത്രിയായ അഹല്യയെ അവരുടെ പാദങ്ങളിൽ നമസ്കരിച്ചു രാമൻ പൂർവസ്ഥിയിലാക്കി.

മിഥിലയിലെത്തിയ രാമൻ രുദ്രഭഗവാന്റെ വില്ലു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും , 5000 പേർ എടുത്തുകൊണ്ടുവന്നു 8 ചക്രങ്ങളുള്ള കൂറ്റൻ ഇരുമ്പു പേടകത്തിൽ സ്ഥാപിച്ചിരുന്ന ആ പടുകൂറ്റൻ വില്ലു അനേകരാജാക്കന്മാരുടെ മുന്നിൽ വെച്ചു രാമൻ ഞാണേറ്റുകയും , രാമന്റെ കരബലം താങ്ങാനാവാതെ വില്ലു രണ്ടായി ഒടിഞ്ഞു നിലം പതിക്കുകയും ചെയ്തു. ആർക്കും ഇന്നേ വരെ കുലയേറ്റൻ സാധിക്കാത്ത വില്ലു രാമൻ ഒടിച്ചതിനാൽ , അയോനിജയയായി ഉഴവുചാലിൽ നിന്നും ലഭിച്ച മഹാലക്ഷ്മിയുടെ അവതാരമായ ജനകന്റെ വളർത്തുമകൾ സീത രാമന്റെ ധർമ്മ പത്നിയായി തീർന്നു. ലക്ഷണൻ സീതയുടെ സഹോദരി ഊർമിളയും ഭരതൻ ജനകസഹോദരപുത്രി മാണ്ഡവിയെയും ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം ചെയ്യുന്നു.

പിന്നീട് ഏവരും അയോധ്യയിലേക്കു മടങ്ങുന്ന വഴിക്ക് പരശുരാമനെ കണ്ടുമുട്ടുന്നുന്നു. ശിവധനുസ്സ് രാമൻ മുറിച്ചതിൽ കോപിഷ്ഠനായ പരശുരാമൻ ശ്രീരാമനോട് തന്റെ കൈവശമുള്ള വൈഷ്ണവധനുസ്സ് കുലയേറ്റൻ ആവശ്യപെടുന്നു. ശ്രീരാമൻ അപ്രകാരം ചെയ്‌തപ്പോൾ അദ്ദേഹം സാക്ഷാൽ വിഷ്‌ണുഭഗവാൻ തന്നെ എന്നു തിരിച്ചറിഞ്ഞ ഭാർഗവൻ തന്നിൽ ശേഷിച്ച വൈഷ്ണവാംശവും ശ്രീരാമന് നൽകി മടങ്ങി. അയോദധ്യയിൽ തിരിച്ചെത്തി എല്ലാവരും സസന്തോഷം ചിരകാലം വസിച്ചു .

കൈകെയിയുടെ അച്ഛനായ അശ്വപതി രാജാവിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പുത്രനായ യുധാജിത് ഭരതശത്രുഘ്നൻമാരെയും പത്നിമാരെയും ദശരഥന്റെ അനുമതിയോടെ കേകേയത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.അവർ പോയി ആനേകകാലം കേകേയത്തിൽ താമസിച്ചെങ്കിലും പ്രിയപുത്രനായ രാമന്റെ സാന്നിധ്യം മൂലം ദശരഥനു യാതൊരു പ്രയാസവുമുണ്ടായില്ല.

അയോധ്യകാണ്ഡം തിരുത്തുക

ഒരുനാൾ ദശരഥൻ , ധർമ്മിഷ്ഠനും നീതിമാനും സത്യവ്രതനും പ്രജകൾക്കു പ്രിയപ്പെട്ടവനും തന്റെ മൂത്ത പുത്രനുമായ രാമനെ അടുത്ത ദിവസത്തെ ശുഭമുഹൂർതത്തിൽ യുവരാജാവായി വാഴിക്കുകയാണെന്നു രാജസഭയിൽ സർവസദസ്യരുടെയും മുന്നിൽവെച്ച് പ്രഖ്യാപിച്ചു.

കോസല രാജ്യം ആഹ്ലാദത്തിൽ അലതല്ലി. എന്നാൽ കൈകെയിയുടെ കൂനിയായ ദാസി മൻഥരയുടെ ശക്തമായ ഉപജാപം മൂലം മനസ്സ് മാറിയ കൈകേയി രാജാവിനോട് 2 വരങ്ങൾ ആവശ്യപെടുന്നു (പണ്ട് ദേവസുരയുദ്ധത്തിൽ തൻറെ ജീവൻ രക്ഷിച്ചതിന്റെ പ്രത്യുപകാരമായി രാജാവ് കൈകെയിക്കു നൽകിയതാണ് ആ 2 വരങ്ങൾ).ഒന്നു ഭരതനെ യുവരാജാവായി വാഴിക്കണം എന്നും , അടുത്തതു രാമൻ 14 വർഷം മുനിവേഷത്തിൽ വനത്തിൽ വസിക്കണമെന്നും . ഇതു കേട്ട് മൂർച്ഛിച്ച് വീണ രാജാവ് കൈകെയിയോട് ഭരതനെ യുവരാജാവായി വാഴിക്കാം,അതിനുവേണ്ടി രാമനെ വനത്തിൽ അയക്കരുതെയെന്നു കെഞ്ചി പറഞ്ഞിട്ടും കൈകേയിയുടെ മനസ്സലിഞ്ഞില്ല.

അച്ഛന്റെ വാക്കുപാലിക്കാനായി മഹാത്മാവായ രാമൻ രാജ്യവും സകല സുഖഭോഗങ്ങളുമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിൽ പോകാൻ തയ്യാറാകുന്നു. രാമൻ എവിടേക്കാണോ അവിടെ താനും ഒപ്പമുണ്ടെന്നു പറഞ്ഞു സീതയും രാമനെ അനുഗമിക്കാൻ തയ്യാറാകുന്നു. പിതാവിനെ തടവറയിലാക്കി ജ്യേഷ്ഠനെ താൻ രാജാവായി അവരോധിക്കുമെന്നു പറഞ്ഞു കോപിഷ്ഠനായ നിന്ന ലക്ഷ്മണനെ രാമൻ ശാന്തനാക്കുന്നു, ജ്യേഷ്ഠനെ പിരിഞ്ഞു തനിക്കു ജീവിക്കാൻ സാധിക്കില്ല എന്നു പറഞ്ഞുകൊണ്ട് ലക്ഷ്മണനും വനവാസത്തിനു പുറപ്പെടുന്നു.

രാമനെ ദശരഥനായി കരുതി, സീതയെ തന്നെപോലെ കരുതി,  വനത്തെ അയോദ്ധ്യ പോലെയും കരുതി സുഖമായി പോയി വരൂ എന്നു സുമിത്ര ലക്ഷ്മണനെ ഉപദേശിക്കുന്നു.

രാമനും സീതയ്ക്കും ലക്ഷ്മണനും വനവാസത്തിനു അണിയാണുള്ള മരവുരി. കൈകേയി തന്നെ അവർക്ക് നൽകുന്നു . ഇതിൽ കോപിഷ്ഠനായ വസിഷ്ഠ മഹർഷി , കൈകേയി രാമനു മാത്രമേ വനവാസം വിധിച്ചുള്ളുവെന്നും സീത സാധാരണ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെ കാട്ടിൽ പോകുമെന്ന് അറിയിക്കുന്നു.

പിതാവിനോടും മാതാക്കളോടും ഗുരുവിനോടും പൗരജനങ്ങളോടും യാത്ര ചോദിച്ചുകൊണ്ട് വനവാസത്തിനു വേണ്ടുന്ന ആവശ്യവസ്തുക്കളും ആയുധങ്ങളുമായി , സുമന്ത്രർ തെളിക്കുന്ന തേരിൽ മൂവരും വനവാസത്തിനു പുറപ്പെട്ടു. ദശരഥരാജാവ് ക്രോധത്തിൽ , "നിന്റെ പുത്രനോട് കൂടി നിന്നെ ഞാൻ ഉപേക്ഷിച്ചു" എന്നു കൈകേയിയെ ശപിക്കുന്നു. തന്നെ കൗസല്യയുടെ അന്തപുരത്തിൽ എത്തിക്കാൻ രാജാവ് സേവകരോട് കല്പിച്ചു. ദശരഥന്റെ ബോധം മറയുകയും ഇടക്ക് തെളിയുകയും , അദ്ദേഹം സദാ രാമ..... രാമ.... എന്നു വിളിച്ചു വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാമനോടുള്ള സ്നേഹം നിമിത്തം ജനങ്ങൾ തേരിന് പിന്നാലെ ഓടിയെങ്കിലും, അവർ അന്നു രാത്രി തന്ത്രപൂർവം ജനങ്ങളെ ഒഴിവാക്കി തമസാനദി കടന്നു വടക്കോട്ടു ശൃംഗവേര പുരത്തിലേക്ക് പോയി. നിരാശരായ പ്രജകൾ അയോധ്യയിൽ തിരിച്ചെത്തി വിലപിച്ചു.

ശൃംഗവേരത്തിലെ നിഷാദരാജാവായ ഗുഹൻ രാമനെ സ്വീകരിച്ചു സൽക്കാരം അരുളിയെങ്കിലും തനിക്കു അവ ഒക്കെ ഇപ്പോൾ വർജ്ജ്യമാണെന്നു പറഞ്ഞു കൊണ്ട് രാമൻ സ്‌നേഹത്തോടെ നിരസിച്ചു. തുടർന്ന് രാമൻ അന്ന് രാത്രി അവിടെ മരച്ചുവട്ടിൽ വിശ്രമിക്കുന്നു . ഗുഹൻ കൊണ്ടു വന്ന വടവൃക്ഷത്തിന്റെ പാലുപയോഗിച്ചു വനവാസികളെ പോലെ ജടാമകുടമണിഞ്ഞ രാമലക്ഷ്മണന്മാർ സുമന്ത്രരെ അയോധ്യയിലേക്കു മടക്കി അയക്കുന്നു.ഗുഹൻ തോണിയിൽ അവരെ ഗംഗ കടത്തുന്നു, 14 വര്ഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടാമെന്നു രാമൻ ഗുഹന് വാക്കു കൊടുക്കുന്നു.

ഗംഗ കടന്ന മൂവർ സംഘം ഭരധ്വജ മുനിയെ കണ്ടു വണങ്ങുന്നു . മഹർഷി അവരോട് ചിത്രകൂടത്തിൽ പോയി വസിക്കാൻ മാർഗനിർദേശം നൽകുന്നു. പിന്നീട് അവിടെ നിന്നും കാളിന്ദി കടന്നു വാൽമീകി മഹർഷിയെ ദർശിച്ചു അവർ ചിത്രകൂടത്തിലെത്തി പർണശാല നിർമിച്ചു മനോഹരമായ ആ കാനനപ്രദേശത്തു വസിച്ചു.

സുമന്ത്രർ അയോധ്യയിലെത്തി, രാമലക്ഷണന്മാരും സീതയും കാനനത്തിലേക്കു യാത്രയായതായി എല്ലാവരെയും അറിയിക്കുന്നു. ദശരഥന്റെ നില കൂടുതൽ മോഷമാകുന്നു. പ്രിയപുത്രന്റെ വിരഹവും , മുൻപ് താൻ ആളറിയാതെ ആനയാണെന്നു കരുതി ഇരുട്ടത്ത് അസ്ത്രമെയ്തു കൊന്ന ശ്രവണകുമാരന്റെ അന്ധരും വൃദ്ധരുമായ മാതാപിതാക്കൾ നൽകിയ ശാപം മൂലവും അത്യധികമായ പുത്രവിയോഗദുഃഖത്താൽ മഹാരാജാവ് ദശരഥൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

വസിഷ്ഠനിർദേശത്തിൽ രാജാവിന്റെ ശവ ശരീരം കേടുകൂടാതെ എണ്ണതോണിയിൽ സൂക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടു , ഭരതനെ കൂട്ടികൊണ്ടുവരാനായി കേകയത്തിലേക്കു ദൂതരെ അയച്ചു. അയോധ്യയിലെ സംഭവവികാസങ്ങളെ പറ്റി ആരെയും ഒന്നും അറിയിക്കരുത് എന്നു പ്രത്യേകം ശട്ടംകെട്ടി.കേകയത്തിൽ നിന്നു മടങ്ങുന്ന വഴിക്ക് ഭരതശത്രുഘ്നൻമാർ അനവധി ദുർനിമിത്തങ്ങൾക്കും സാക്ഷ്യം വഹിച്ചു .അയോധ്യയിലെ ശോകമായ അന്തരരീക്ഷവും കണ്ടു ഭയന്ന ഭരതന്റെ നിര്ബന്ധത്തിനു വഴങ്ങി കൈകേയി എല്ലാം തുറന്നു പറയുന്നു. ഞെട്ടിത്തരിച്ചു ഭരതൻ ഉഗ്രകോപതോടെ കൈകെയിയെ തള്ളിപ്പറഞ്ഞു. അച്ഛനെ കൊല്ലിച്ച ജ്യേഷ്ഠനെ കാട്ടിലേക്കയച്ച കൈകേയി രാക്ഷസി ആണെന്നും , "മേലിലാരും ഒരു പെണ്കുട്ടിക്കും കൈകേയിയുടെ പേരു നല്കുന്നുന്നതല്ല" എന്നും അമ്മയെ ശപിക്കുന്നു. ഭരതൻ കൗസല്യയോട് മാപ്പപേക്ഷിക്കുന്നു .കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു . ക്രുദ്ധനായ ശത്രുഘ്‌നൻ മൻഥരയെ മർദ്ധിക്കുമ്പോൾ ഭരതൻ തടയുകയും ,"ഹീനയാണെങ്കിലും അവൾ ഒരു സ്ത്രീയല്ലേ , അവളെ വധിക്കരുതു" എന്നു പറഞ്ഞു. അവൾ പ്രാണരക്ഷാർഥം ഓടിഒളിക്കുകയും ചെയ്തു.

അച്ഛന്റെ ജഡം യഥാവിധി സംസ്കരിച്ചിട്ടു ശേഷക്രിയകളും ചെയ്‌തു ഭരതശത്രുഘ്നൻമാർ രാമനെ തിരിച്ചു കൊണ്ടു വരാനായി ആചാര്യന്മാരോടും മാതാക്കളോടും ചതുരംഗസേനയോടും പൗരപ്രജകളോടും സർവവിധ രാജകീയ ചിഹ്നങ്ങളോടും കൂടെ കാട്ടിലേക്ക് പുറപ്പെടുന്നു. വഴിയിൽ ഗുഹനെ കണ്ടുമുട്ടുകയും അവരൊന്നിച്ചു ഭരദ്വാജാശ്രമത്തിലെത്തി മുനിയെ കണ്ടതിനു ശേഷം ചിത്രകൂടം ലക്ഷ്യമാക്കി സഞ്ചരിച്ചു. ദൂരെ നിന്നും പടയോട് കൂടിയ ഭരതന്റെ വരവ് കണ്ട ലക്ഷണൻ തെറ്റിദ്ധരിച്ചു ഭരതനോടു യുദ്ധത്തിനൊരുങ്ങുമ്പോൾ രാമൻ തടയുന്നു. ദൂരെ നിന്നു തന്നെ രാമനെ കണ്ട ഭരതൻ ഓടിവന്നു രാമന്റെ പാദങ്ങളിൽ വീഴുന്നു. അച്ഛന്റെ മരണവർത്തായറിഞ്ഞ രാമൻ മൂർച്ഛിച്ച് വീഴുകയും ബോധം തെളിഞ്ഞപ്പോൾ കുട്ടികളെ പോലെ വാവിട്ടു കരയുകയും ചെയ്തു. ശേഷം രാമലക്ഷ്മണർ മന്ദാകിനിയിലിറങ്ങികുളിച്ച് പഴക്കാമ്പു കൊണ്ടു അച്ഛന് ബലിപിണ്ഡം സമർപ്പിച്ചു.

രാമനെ തിരിയെ അയോധ്യയിലേക്ക് മടക്കി കൊണ്ടു വന്നു രാജാവായി വാഴിക്കാൻ ഭരതൻ ആവോളം ശ്രമിച്ചിട്ടും രാമൻ തന്റെ തീരുമാനത്തിൽ നിന്നും അണുവിട ഇളകിയില്ല. രാമന്റെ തീരുമാനം മാറ്റാൻ നിരാഹാരത്തിനൊരുങ്ങിയ ഭരതനെ സിദ്ധന്മാരും ദേവർഷികളും കൂടി പിന്തിരിപ്പിച്ചു. 14 വർഷത്തിന് ശേഷം വനവാസം പൂർത്തിയാകുമ്പോൾ താൻ അയോധ്യയിൽ തിരിച്ചെത്തി രാജാവായി വാണു കൊള്ളാമെന്നു രാമൻ ഭരതന് ഉറപ്പു നൽകുന്നു. അവസാനം ഭരതൻ രാമന്റെ പാദുകങ്ങൾ ആവശ്യപ്പെടുകയും, അവയെ രാജാസിംഹാസനത്തിൽ വെച്ചു പൂജിച്ചു രാമന്റെ പ്രതി പുരുഷനായി രാമനെ പോലെ തന്നെ താപസവേഷത്തിൽ അയോധ്യക്കുപുറത്തു നന്ദിഗ്രാമത്തിൽ വസിച്ചു കൊണ്ട് നാട് ഭരിക്കുമെന്നു ഭരതൻ സമ്മതിക്കുന്നു. 14 വർഷം പൂർത്തിയാകുന്ന ദിവസം രാമൻ അയോധ്യയിൽ വന്നെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേഷം ചെയ്യുമെന്നും കൂടി ഭരതൻ പറഞ്ഞു. രാമപാദുകങ്ങളും ശിരസ്സിൽ ഏറ്റികൊണ്ടു ഭരതനും പരിവാരങ്ങളും മടങ്ങി പോയി.

ഭരതനും അമ്മമാരും ജനങ്ങളും വിടപറഞ്ഞ ആശ്രമത്തിൽ വസിച്ചാൽ തന്നിൽ പലപല ഓർമ്മകളും അങ്കുരിക്കുമെന്നു കരുതിയ രാമൻ ചിത്രകൂടമുപേക്ഷിച്ചു ദണ്ഡകാരണ്യത്തിന്റെ ഉൾപ്രദേശങ്ങളിലോട്ട് യാത്രയായി.അത്രി മഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്ന അവരെ മുനി സ്നേഹാദരവോടെ സ്വീകരിച്ചു. മഹർഷി പത്‌നി അനസൂയ സീതയെ മകളെ പോലെകണ്ടു ദിവ്യമായ ആഭരണങ്ങൾ സമ്മാനിച്ചു. ദിവ്യാഭരണങ്ങൾ അണിഞ്ഞ സീത മഹാലക്ഷ്മിയെപ്പോലെ ശോഭിച്ചു

ആരണ്യകാണ്ഡം തിരുത്തുക

അത്രിമഹർഷിയോട് വിട പറഞ്ഞു മൂവരും യാത്ര തുടരവേ വിരാധൻ എന്ന രാക്ഷസൻ സീതയെ അപഹരിച്ചു. ആയുധങ്ങളേറ്റു മരിക്കില്ല എന്നു വരബലമുള്ള വിരാധനെ രാമലക്ഷ്മണന്മാർ അംഗഭംഗം വരുത്തി മണ്ണിൽ കുഴിച്ചിട്ടപ്പോൾ വിരാധനു മോക്ഷം ലഭിക്കുകയും , അവൻ വീണ്ടും തുമ്പുരു എന്ന ഗന്ധർവനായി തീരുകയും ചെയ്തു. വിരാധനിർദ്ദേശപ്രകാരം അവർ സുതീഷ്‌ണ മുനിയെ ദർശിച്ചു. രാമന്റെ ദർശനം ലഭിച്ചു സായൂജ്യമടഞ്ഞ മുനി അവരുടെ മുന്നിൽ വെച്ചു അഗ്നിപ്രവേശം ചെയ്തു ബ്രഹ്മലോകം പൂകി.അതിനുശേഷം അവിടെയുള്ള മുനിമാരുടെ പേടിസ്വപ്നമായ രാക്ഷസന്മാരെ വധിച്ചു കൊള്ളാമെന്നു രാമൻ പ്രതിജ്ഞ ചെയ്തു.

പിന്നീട് ശരഭംഗ മുനിയെ കണ്ടു വന്ദിച്ച് വീണ്ടും അവിടെ എത്തുമെന്ന് രാമൻ വാക്കു കൊടുത്തു. ഇങ്ങനെ ഓരോ പുണ്യാശ്രമങ്ങൾ സന്ദര്ശിച്ചു 10 വർഷത്തിനുശേഷം മൂവരും വീണ്ടും ശരഭംഗാശ്രമത്തിൽ എത്തിച്ചേർന്നു . മുനിയുടെ നിര്ദേശമനുസരിച്ചു മൂവരും അഗസ്ത്യാശ്രമത്തിലേക്കു പുറപ്പെട്ടു. മാനംമുട്ടേ വളർന്ന വിന്ധ്യന്റെ അഹങ്കാരം ശമിപ്പിച്ച, കാവേരിയെ ദക്ഷിണഭാരതത്തിൽ എത്തിച്ച, മഹാസമുദ്രം കൈക്കുമ്പിളിലാക്കി കുടിച്ചു വറ്റിച്ച, വാതാപിയെയും ഇല്വലനേയും വധിച്ച മഹാത്മാവായ കുംഭസംഭവൻ ആഗസ്ത്യ മുനി അത്യധികം സന്തോഷത്തോടെ മൂവരെയും സ്വീകരിച്ചുപചരിച്ചു.പണ്ട് ദേവന്മാർക്കു വേണ്ടി മഹാവിഷ്ണു അസുരനാശം വരുത്താനുപയോഗിച്ച വില്ലും അമ്പൊഴിയാത്ത 2 ആവനാഴിയും മുനി രാമനു സമ്മാനിച്ചു. മഹർഷിയുടെ നിർദേശപ്രകാരം സീതാരാമലക്ഷ്മണൻമാർ ശേഷിച്ച വനവാസകാലം ഗോദാവരിയുടെ തീരത്തുള്ള പഞ്ചവടി എന്ന സ്ഥലത്തു പർണാശാല കെട്ടി സസുഖം ജീവിച്ചു.പഞ്ചവടിയിലെ ഒരു വട വൃക്ഷത്തിന്റെ കൊമ്പിൽ മൂവരും ദശരഥന്റെ സുഹൃത്തും അരുണന്റെ പുത്രനും ഭീമാകാരനുമായ ജടായു എന്ന കഴുകനെ പരിചയപെട്ടു. തന്റെ പുത്രിയെപോലെ സീതയെ എന്നും രക്ഷിച്ചു കൊള്ളാമെന്നു ജടായു രാമനു വാക്കു നൽകുന്നു.

ഒരു ദിവസം പഞ്ചവടിയിൽ എത്തിചേർന്ന രാവണ സഹോദരി ശൂർപ്പണഖ രാമനെ കണ്ടു മോഹിതയായി , അദ്ദേഹത്തെ പതിയാക്കാനുള്ള അത്യാഗ്രഹത്തോടെ രാമനെ സമീപിച്ചു. താൻ ഏകപത്നി വ്രതൻ ആണെന്ന് പറഞ്ഞു രാമനെ അവളെ ലക്ഷ്മണനു സമീപമയച്ചു. താൻ ജ്യേഷ്ഠന്റെ വെറും സേവകൻ മാത്രമാണെന്നും പറഞ്ഞു ലക്ഷണൻ അവളെ തിരിച്ചു രാമന്റെ സമീപത്തേക്കും അയച്ചു. ഇതു തുടർന്നപ്പോൾ കോപിഷ്ഠയായ ശൂർപ്പണഖ സീതയെ കൊല്ലാൻ ശ്രമിക്കുകയും ലക്ഷ്മണൻ അവളുടെ മൂക്കും ചെവികളും ഛേദിച്ചു നിലത്തിടുകയും ചെയ്തു.

ശൂർപ്പണഖ നേരെ ചെന്നു ആർദ്ധസഹോദരന്മാരായ ഖര ദൂഷണന്മാരോട് ആവലാതി പറഞ്ഞു. ഖരൻ അയച്ച 14 രാക്ഷവീരന്മാരെ രാമൻ വധിച്ചു. കോപിഷ്ഠനായ വന്ന ഖരനെയും ദൂഷണനെയും ത്രിശിരസ്സിനെയും അവരുടെ 14000 വരുന്ന രാക്ഷസൈന്യത്തെയും രാമൻ ഒറ്റക്ക് നിന്നു വെറും മൂന്നേ മുക്കാൽ നാഴിക കൊണ്ടു കാലപുരിക്കയച്ചു.

യുദ്ധത്തിൽ കൊല്ലപ്പെടാതെ ശേഷിച്ച അകമ്പനൻ എന്ന രാക്ഷസനോടൊപ്പം ശൂർപ്പണഖ ലങ്കയിലേക്കു ആകാശമാർഗേണ പോയി.രാമന്റെ കരവിരുതിന്റെ സ്മരണ തന്നെ വിറപ്പിക്കുന്നെണ്ടെങ്കിലും സഹോദരനായ രാവണനു മാത്രമേ രാമനെ തോല്പിക്കാനാകു എന്നു അവൾ മനസ്സിന്നെ സ്വയം വിശ്വസിപ്പിച്ചു . സീതയെ രാവണനുവേണ്ടി താൻ കൊണ്ടു വരാൻ നോക്കിയപ്പോഴാണ് തനിക്കു ഈ ദുർവിധി ഉണ്ടായതെന്നു അവൾ കള്ളം പറഞ്ഞു. രാവണന്റെ മുന്നിൽ അവൾ സീതയുടെ വിശദമായ സൗന്ദര്യവർണ്ണന നടത്തി. രാമനെ കൊന്നു സീതയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ രാവണനെ പോലെ ഭാഗ്യവാനായി വേറെയാരും ഉണ്ടാകില്ല എന്നവൾ വ്യക്തമാക്കി .

ഏതു വിധേനയും സീതയെ സ്വന്തമാക്കാൻ രാവണൻ തീർച്ചപ്പെടുത്തി. രാവണൻ അമ്മാവനായ മാരീചനെ ഭീഷണിപെടുത്തി തന്നോടൊപ്പം സീതയെ അപഹരിക്കാനായി കൂടെ കൊണ്ടു പോയി. ദുഷ്ടനായ രാവണന്റെ കയ്യാൽ മരിക്കുന്നതിലും ശ്രേഷ്ഠം ധർമ്മിഷ്ഠനായ രാമന്റെ കൈകൊണ്ടുള്ള മരണമാണെന്നു കരുതി മാരീചൻ സ്വന്തം വിധി സ്വയം തെരഞ്ഞെടുത്തു.

പഞ്ചവടിയിൽ എത്തിച്ചേർന്ന മാരീചൻ രാവണന്റെ ഇച്ഛ പോലെ ഇന്ദ്രനീലശോഭയാർന്ന ഒരു മാനായി മാറി. മാനിനെ കണ്ട സീത അതിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. മായാമാനിൽ ലക്ഷ്മണൻ സംശയം പ്രകടിപ്പിച്ചെങ്കിലും സീതയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ രാമൻ , ലക്ഷ്മണനെ സീതയുടെ കാവലിനു നിറുത്തി മാനിന്റെ പിന്നാലെ പോയി. മാരീചനായ മാൻ രാമനെ പർണശാലയിൽ നിന്നു ദൂരെ അകറ്റി. ഒടുവിൽ രാമൻ, മാൻ രാക്ഷസമായ ആണെന്നു തിരിച്ചറിഞ്ഞു അതിനെ ലക്ഷ്യമാക്കി ബാണം എയ്തു.രാമബാണമേറ്റ മാരീചൻ മരിക്കുന്നതിന് മുന്നേ രാമന്റെ ശബ്ദത്തിൽ രക്ഷിക്കണേ എന്നു ഉറക്കെ കരഞ്ഞു. അതു കേട്ടു ഭയപ്പെട്ടു സീത ലക്ഷ്മണനോട് രാമനെ തിരഞ്ഞു ഉടൻ തന്നെ പുറപ്പെടാൻ ആവശ്യപെടുന്നു. ഇതു രാക്ഷസന്റെ മായയാണ് എന്നൊക്കെ ലക്ഷ്മണൻ സീതയോട് പറഞ്ഞെങ്കിലും സീത ഒന്നും ചെവിക്കൊണ്ടില്ല. ലക്ഷ്മണനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കുത്തുവാക്കുകൾ സീത പറയുന്നു. ഒടുവിൽ സീത ആത്‍മഹത്യ ഭീഷണി കൂടെ മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ ലക്ഷ്മണൻ രാമനെ തിരഞ്ഞു പോയി.

ഇതേ സമയം ആശ്രമത്തിനു സമീപം മറഞ്ഞു നിന്നു രാവണൻ ഒരു മുനിയുടെ വേഷത്തിൽ വന്നു സീതയോട് ഭിക്ഷ അവശ്യപ്പെട്ടു . ഭിക്ഷ നല്കാതിരിക്കുന്നത് പാപം ആണെന്ന് കരുതി പുറത്തിറങ്ങിയ സീതയോട് താൻ ആരെന്നു രാവണൻ വെളിപ്പെടുത്തുന്നു. ശേഷം ഭയന്നു പോയ സീതയെ രാവണൻ ബലപൂർവം പുഷ്പകവിമാനത്തിൽ പിടിച്ചിരുത്തി ലങ്കയിലേക്കു യാത്രയായി.

സീതയുടെ നിലവിളി കേട്ട ജടായു അങ്ങോട്ടു കുതിച്ചെത്തി രാവണനോട് സീതയെ മോചിപ്പിക്കാൻ ആവശ്യപെടുന്നു. രാവണനോട് പൊരുതി ജടായു , അവനെ മുറിവേല്പിക്കുന്നു .എന്നാൽ അധികം വൈകാതെ വയോവൃദ്ധനായ ജടായു ചിറകിൽ രാവണന്റെ വാളിന്റെ വെട്ടേറ്റു നിലമ്പതിച്ചു.

രാവണൻ സീതയും കൊണ്ടു യാത്ര തുടർന്നു. ഒരു പർവതത്തിനു മുകളിൽ അഞ്ചു വാനരന്മാർ വട്ടം കൂടി ഇരിക്കുന്നതു കണ്ട സീത തന്റെ ആഭരണങ്ങൾ പട്ടു ചേലയിൽ പൊതിഞ്ഞു താഴെക്കിന്‌ ഇട്ടു . തന്നെ അന്വേഷിച്ചു വരുന്ന രാമനു തന്നെ രാവണൻ കൊണ്ടു പോയ ദിശ മനസ്സിലാകാനുള്ള സൂചനക്കുവേണ്ടിയാണ് സീത ഇങ്ങനെ ചെയ്തത്. ലങ്കയിൽ എത്താൻ വെമ്പിനിന്ന രാവണൻ ആകട്ടെ ഇതു കണ്ടില്ല.

ലങ്കയിൽ എത്തിയ രാവണൻ സീതയ വശത്താക്കാൻ ശ്രമിച്ചെങ്കിലും പരാജിതനായി. ക്രോധിതനായ രാവണൻ സീത തനിക്കു വശം വദയാകാൻ ഒരു വർഷം അവധി നൽകുന്ന , അല്ലാത്ത പക്ഷം സീതയെ വെട്ടിനുറുക്കി പ്രാതലായി ഭക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.സീതയെ ഉഗ്രകളായ രാക്ഷസിമാരുടെ ശക്തമായ കാവലിൽ അശോകവനികയിലെ ശിംശപ വൃക്ഷച്ചുവട്ടിൽ രാവണൻ പാർപ്പിച്ചു.മറ്റാരെയും സീതയെ കാണാൻ അനുവദിക്കരുതെന്നും ഏതു മാർഗം ഉപയോഗിച്ചും സീതയെ വശത്താക്കാനും രാവണൻ രാക്ഷസിമാരോട് കൽപ്പിച്ചു.

തന്നെ അന്വേഷിച്ചു വരുന്ന ലക്ഷ്മണനിൽ നിന്നു നടന്ന കാര്യങ്ങൾ ഗ്രഹിച്ച രാമൻ സംഭീതനായ ആശ്രമത്തിലേക്കു ഓടുന്നു അവിടെയെങ്ങും സീതയെ കാണാതെ പരിഭ്രമിച്ച രാമൻ സീതയെ രാക്ഷസർ അപഹരിച്ചു എന്നു തീർച്ചപ്പെടുത്തുന്നു. മനോനില തെറ്റിയവനെ പോലെ പെരുമാറിയ രാമൻ വൃക്ഷങ്ങളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്നു പുലമ്പുന്നു. ലക്ഷമണന്റെ ആശ്വാസവചനങ്ങളിൽ സമചിത്താനായ രാമൻ അനുജനോടൊപ്പം സീതയെ അന്വേഷിച്ചിറങ്ങുന്നു.

വഴിയിൽ ഒരിടത്തു കണ്ട ഭീകരരൂപി സീതയെ ഭക്ഷിച്ച രാക്ഷസൻ ആണോയെന്നു രാമൻ തെറ്റിദ്ധരിക്കുന്നു.എന്നാൽ അതു രാവണന്റെ വെട്ടേറ്റു വീണ ജടായുവായിരുന്നു. സീതയെ രാവണൻ എന്ന രാക്ഷസൻ അപഹരിച്ചു തെക്കു ദിശയിലേക്കു കൊണ്ടുപോയെന്നു രാമനോടു പറഞ്ഞിട്ടു ജടായു അന്ത്യശ്വാസം വലിച്ചു.പിതാവിനെ എന്ന പോലെ ഇരുവരും ജടായുവിന്റെ ജഡം സംസ്‌കരിച്ചു ശേഷക്രിയകളും ചെയ്തു. ജടായു പറഞ്ഞതനുസരിച്ചു ഇരുവരും സീതയെ തിരഞ്ഞു തെക്ക് ദിക്കിലേക്ക് യാത്രയാകുന്നു.

ഇരുവരും മുന്നോട്ടു പോയപ്പോൾ അയോമുഖി എന്ന രാക്ഷസി ഒരു ഗുഹയിൽ നിന്നും ഇറങ്ങി വന്നു ലക്ഷ്മണനെ കാമപുരസരം കടന്നു പിടിക്കുന്നു. കോപിഷ്ഠനായ ലക്ഷ്മണൻ അവളുടെ സ്തനങ്ങൾ വെട്ടിയരിയുന്നു. ഒരലർച്ചയോടെ അവൾ ഓടിയൊളിച്ചു.പിന്നീട് മുന്നോട്ടു പോയ ഇരുവരും കബന്ധൻ എന്ന വിചിത്രരൂപിയായ രാക്ഷ്സന്റെ കയ്യിൽ അകപ്പെട്ടു. കബന്ധനവരെ ഭക്ഷിക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും അവന്റെ ഓരോ കൈകൾ വെട്ടിവീഴ്ത്തി. രാമലക്ഷ്മണന്മാരെ തിരിച്ചറിഞ്ഞ കബന്ധൻ തന്നെ ചിതയിൽ ദഹിപ്പിക്കാനാവശ്യപ്പെടുന്നു . അപ്രചാരം ചെയ്തപ്പോൾ അവൻ ശാപമുക്തനായി വീണ്ടും ദനു എന്ന ഗന്ധർവനായിത്തീരുന്നു. ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവൻ എന്ന വാനരനുമായി അഗ്നിസാക്ഷിയായി സഖ്യം ചെയ്യാനും അതു സീതാന്വേഷണത്തിൽ രാമനു വളരെ സഹായകമാകുമെന്നും കാരണം ഭൂമിയിൽ സുഗ്രീവനറിയാത്ത സ്ഥലം ഇല്ലെന്നും ദനു രാമനോട് നിർദ്ദേശിക്കുന്നു. ദനുവിൽ നിന്നു മാതംഗശിഷ്യയായ ശബരി എന്ന വൃദ്ധതാപസിയെക്കുറിച്ചറിഞ്ഞ രാമൻ അവരെ സന്ദർശിക്കുന്നു.രാമനെ ശബരി സൽക്കരിക്കുന്നു. രാമനെ ദർശിച്ചു ധന്യയായ ശബരി അഗ്നിപ്രവേശം ചെയ്തു മോക്ഷമടഞ്ഞു.

കിഷ്കിന്ധാകാണ്ഡം തിരുത്തുക

പമ്പാ സരസ് കടന്നു രാമലഷ്‌മണന്മാർ ഋശ്യമൂകം ലക്ഷ്യമാക്കി നീങ്ങുന്നു. അതി മനോഹരമായ പ്രകൃതി ഭംഗി രാമനിൽ സീതാസ്മരണയുണർത്തുന്നു. പർവതത്തിന്റെ മുകളിൽ ഇരുന്ന സുഗ്രീവൻ ആയുധ ധാരികളായ രണ്ടു പുരുഷന്മാരെ ദൂരെ കണ്ടു , അവർ തന്നെ വധിക്കാൻ ജ്യേഷ്ഠൻ ബാലി അയച്ച ചാരന്മാർ ആണോയെന്നു സംശയിക്കുന്നു.സത്യാവസ്‌തയറിഞ്ഞു വരാൻ തന്റെ ബുദ്ധിമാനായ മന്ത്രി ഹനുമാനെ സുഗ്രീവൻ അങ്ങോട്ടയച്ചു.എന്തെങ്കിലും ചതി പറ്റാതെ ഇരിക്കുവാനായി സന്യാസിവേഷത്തിൽ ഇരുവരുടെയും മുന്നിൽ എത്തിയ ഹനുമാന്റെ കഴിവിലും ജ്ഞാനത്തിലും വാക്സാമർഥ്യത്തിലും രാമനു പ്രീതിയുണ്ടാകുന്നു. ലക്ഷമണനിൽ നിന്നും വാസ്തവം ഗ്രഹിച്ച ഹനുമാൻ താനാരെന്നു വെളിപ്പെടുത്തുന്നു.തുടർന്ന് ഹനുമാൻ സ്വന്തം രൂപത്തിൽ രണ്ടു പേരെയും തോളിൽ ചുമന്നു സുഗ്രീവന്റെ അടുത്തെത്തിച് എല്ലാ കാര്യങ്ങളും വിശദമാക്കുന്നു .

സുഗ്രീവനും കൂട്ടരും വാനര രൂപം വെടിഞ്ഞു മനുഷ്യരൂപത്തിൽ ഇരുവരുടെയും മുന്നിൽ എത്തി.രാമനും സുഗ്രീവനും ഹനുമാന്റെ നിർദേശപ്രകാരം അഗ്നി കൊളുത്തി സഖ്യം ചെയ്യുന്നു.സുഗ്രീവനെ നിഷ്കരുണം രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്തു അദ്ദേഹത്തിന്റെ പത്നിയെ തട്ടിയെടുത്ത ക്രൂരനായ ജ്യേഷ്ഠനും കിഷ്കിന്ധയുടെ രാജാവുമായ ബാലിയെ വധിച്ചു സുഗ്രീവനെ രാജാവായി വാഴിക്കാമെന്നു രാമനും പകരം തന്റെ സേനയെ ഉപയോഗിച്ചു സീതയെ കണ്ടെത്തി വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും പരസ്പരം വാക്കു കൊടുത്തു.ആ അവസരത്തിൽ രാവണന്റെയും ബാലിയുടെയും സീതയുടെയും ഇടത്തെ കണ്ണു അടിക്കടി തുടിച്ചുകൊണ്ടിരുന്നു.

പിന്നീട് വർത്തമാനം പറയുന്ന സന്ദർഭത്തിൽ ഒരു പെണ്കുട്ടിയേ ക്രൂരനായ ഒരു രാക്ഷസൻ ആകാശമാർഗമായി കൊണ്ടു പോകുന്നത് കണ്ടു എന്നു പറഞ്ഞ സുഗ്രീവൻ , അവൾ താഴേക്കു ഇട്ടു കൊടുത്ത ആഭരണപൊതി എടുത്തു കൊണ്ട് വന്നു രാമനു കാണിച്ചുകൊടുത്തു. അവ സീതയുടെ ആഭരങ്ങളാണെന്നു രാമൻ തിരിച്ചറിഞ്ഞു, താങ്ങാനാവാത്ത ദുഃഖത്തോടെ നിലത്തുവീണു രാമൻ വിലപിച്ചു. ലക്ഷ്മണനെ രാമൻ ആ ആഭരണങ്ങൾ കാണിച്ചു. എന്നാൽ സീതയുടെ പാദസരങ്ങൾ മാത്രമേ ലക്ഷ്മണൻ തിരിച്ചറിഞ്ഞുള്ളൂ, മറ്റു ആഭരണങ്ങൾ അദ്ദേത്തിന് ആരുടേതാണെന്ന് മനസ്സിലായില്ല.കാരണം നിത്യം സീതയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മണന് പാദസരങ്ങൾ സീതയുടെയാണെന്നു തിരിച്ചറിയാൻ സാധിച്ചു.

നാഹാം ജാനാമി കേയൂരേ
നാഹാം ജാനാമി കുണ്ഡലെ
നൂപുരേത്വഭി ജാനാമി ന
നിത്യം പാദാദി വന്ദനാൽ

രാമനെ സുഗ്രീവൻ ആശ്വസിപ്പിച്ചു.രാമൻ സ്വസ്ഥമായ മനസോടെ സുഗ്രീവനെ ആലിംഗനം ചെയ്തു , താൻ ഏറ്റ കാര്യം ഒന്നുകൂടെ ഓർമിപ്പിച്ചു.ശ്രീരാമന്റെ വാക്കുകൾ കേട്ട് താൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും നടന്നു കഴിഞ്ഞതായി സുഗ്രീവന് ബോധ്യമായി.

സുഗ്രീവൻ രാമനോടു ബാലിയും താനുമായുള്ള ശത്രുതയുടെ കഥ പറഞ്ഞു കേൾപ്പിച്ചു .

പിതാവായ ഋഷരജസ്സിന്റെ കാല ശേഷം മൂത്ത പുത്രനായ ബാലി കിഷ്കിന്ധയിൽ വാനരരാജാവായും അനുജൻ സുഗ്രീവൻ അദ്ദേഹത്തെ ഭരണത്തിൽ സഹായിച്ചുകൊണ്ടും വാണു. ഒരിക്കൽ മായാവി എന്ന രാക്ഷസൻ കിഷ്കിന്ധയിലെത്തി ബാലിയെ പോരിന് വെല്ലുവിളിച്ചു. രാത്രി സമയം രക്ഷസന്മാരുടെ മായക്കു ശക്തി കൂടും എന്നു സുഗ്രീവന്റെ മുന്നറിയിപ്പ് അവഗണിച്ചിട്ടു ബാലി മായാവിയോട് യുദ്ധത്തിനിറങ്ങി . ബാലിയുടെ അടി കൊണ്ടവശനായ മായാവി പിന്തിരിഞോടി. പുറകേ ബാലിയും ഒപ്പം സുഗ്രീവനും.ഓടിയോടി മായാവി ഒരു ഗുഹയിൽ കേറി ,സുഗ്രീവനെ പുറത്തു കാവലിരുത്തിയിട്ടു ബാലിയും അകത്തു കയറി.കുറേനാൾ കഴിഞ്ഞിട്ടും ബാലി മടങ്ങി വന്നില്ല .ഒരു വർഷത്തിന് ശേഷം ഗുഹയിൽ നിന്നും ബാലിയുടെ നിലവിളിയും മായാവിയുടെ അട്ടഹാസവും സുഗ്രീവൻ കേട്ടു.ഗുഹാമുഖത്തു രക്തം പതഞ്ഞു ഒഴുകുന്നത് കണ്ടു ബാലി മരിച്ചു എന്നു നിജപ്പെടുത്തിയ സുഗ്രീവൻ, മായാവി ഗുഹയിൽ നിന്നു രക്ഷപ്പെടാതെ ഇരിക്കാനായി വലിയൊരു പാറകല്ലു കൊണ്ടു ഗുഹാമുഖം അടച്ചു വെച്ചു. കിഷ്കിന്ധയിലെത്തിയ സുഗ്രീവൻ ദുഃഖിതനായി കഴിഞ്ഞുകൂടി. രാജ്യം അനാഥമാകാതിരിക്കാനായി മന്ത്രിമാരുടെ നിർബന്ധപ്രകാരം സുഗ്രീവൻ രാജാവായി.

വാസ്തവത്തിൽ ബാലി മരിച്ചു എന്നു സുഗ്രീവന് തോന്നിയത് മായാവിയുടെ മായ കൊണ്ടായിരുന്നു. മായാവിയെ കൊന്നു ഗുഹയുടെ വാതിലിലെത്തിയ ബാലി ഒറ്റ ചവിട്ടിനു പാറ കല്ല് ദൂരെ തെറിപ്പിച്ചു. തന്നെ കൊല്ലാൻ വേണ്ടി സുഗ്രീവൻ മനപ്പൂർവ്വം ഗുഹ പാറകൊണ്ടടച്ചു എന്നു വിശ്വസിച്ച ബാലി , കിഷ്കിന്ധയിൽ ഒരു കൊടുങ്കാറ്റു പോലെ പാഞ്ഞെത്തി . ബാലിയെ കണ്ടു സുഗ്രീവൻ സർവസ്വവും അദ്ദേഹത്തിന് അടിയറ വച്ചിട്ടും ബാലി ശാന്തനായില്ല. സുഗ്രീവനെയും അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്മാരെയും ബാലി കിഷ്കിന്ധയിൽ നിന്നും ആട്ടിപ്പായിച്ചു . സുഗ്രീവന്റെ പത്നിയായ രുമയെ ബാലി ബലമായി അപഹരിച്ചു.

ബാലിയുടെ ശക്‌തി ശ്രീരാമൻ മനസ്സിലാക്കാൻ വേണ്ടി സുഗ്രീവൻ തുടർന്നു :

ബാലി മഹാഗിരികൾ എടുത്തു അമ്മാനമാടും , വൻവൃക്ഷങ്ങൾ പറിച്ചൊടിക്കും.അച്ഛനായ ദേവേന്ദ്രൻ കൊടുത്ത നൂറു പൊന്താമരകൾ കൊരുത്ത മാല എപ്പോഴും ബാലിയുടെ കഴുത്തിലുണ്ടാകും. ഇന്ദ്രന്റെ വരപ്രസാദത്താൽ എതിരാളിയുടെ പകുതി ശക്തി ബാലിയിൽ വന്നു ചേരും. ബ്രഹ്മമുഹൂർത്തത്തിനും മുന്നേ ഉണരുന്ന ബാലി സൂര്യോദയത്തിനു മുന്നേ നാലു മഹാസാഗരങ്ങളിലും തർപ്പണം ചെയ്‌തു മടങ്ങി എത്തും. ഒരിക്കൽ ഒരു കൂറ്റൻ പോത്തിന്റെ രൂപത്തിൽ തന്നോട് പോരിന് വന്ന ദുന്ദുഭി എന്ന അസുരനെ വധിച്ചു , അവന്റെ ജഡം ബാലി 1 യോജന ദൂരം വലിച്ചെറിഞ്ഞു . ജഡം വന്നു വീണതു മാതംഗ മുനിയുടെ ആശ്രമത്തിലായിരുന്നു. തന്റെ അശ്രമം ജഡം വീഴ്ത്തി ആശുദ്ധമാക്കിയവൻ ആ പ്രദേശത്തിന്റെ ഒരു യോജന ചുറ്റളവിൽ കാലു കുത്തിയാൽ തല പൊട്ടി തെറിച്ചു മരിക്കട്ടെ എന്നു മുനി ശപിച്ചു. അതിൻപ്രകാരമാണ് ബാലി കാൽ കുത്താത്ത ഏക സ്ഥലം എന്നുള്ള രീതിയിൽ ആ പ്രദേശത്തിന് അകത്തുള്ള ഋശ്യമൂക പർവതത്തിൽ ബാലിയെ പേടിച്ചു സുഗ്രീവൻ അഭയം തേടിയത്.

തന്റെ ശക്തിയിൽ സുഗ്രീവനു വിശ്വാസമുണ്ടാകാൻ വേണ്ടി ശ്രീരാമൻ ദുന്ദുഭിയുടെ അസ്ഥികൂടം കാൽ കൊണ്ട് തോണ്ടി 10 ജോജന ദൂരെ വീഴ്ത്തി മാത്രമല്ല ബാലിയുടെ കരബലം നിരന്തരം ഏറ്റിട്ടും വീഴാതെ നിന്ന 7 സാലവൃക്ഷങ്ങളെ ഒരൊറ്റ ബാണം കൊണ്ടു രാമൻ തുളച്ചു.

സുഗ്രീവൻ രാമന്റെ പിൻബലത്തിൽ കിഷ്കിന്ധയിലെത്തി ബാലിയെ വെല്ലുവിളിച്ചു. ബാലിയും സുഗ്രീവനും തമ്മിൽ യുദ്ധം ചെയ്യുന്നതിന്റെ ഇടക്ക് ബാലിയെ മറഞ്ഞിരുന്നു ബാണം എയ്‌തു വധിക്കാൻ ശ്രമിച്ച രാമനു സഹോദരന്മാർ രണ്ടുപേരും തമ്മിലുള്ള രൂപസാദൃശ്യം മൂലം ബാലിയെ തിരിച്ചറിഞ്ഞു അസ്ത്രമയക്കാൻ സാധിച്ചില്ല. ബാലിയുടെ മർദനത്താൽ അവശനായ സുഗ്രീവൻ ഓടി രക്ഷപ്പെട്ടു. സുഗ്രീവനെ യുദ്ധത്തിനിടയിൽ തിരിച്ചറിയാൻ വേണ്ടി രാമൻ അദ്ദേഹത്തെ ഒരു പൂമാല അണിയിപ്പിച്ചു. ബാലിയെ വീണ്ടും വെല്ലുവിളിച്ച സുഗ്രീവനോട് , ബാലിയുടെ പത്നിയായ താര തടഞ്ഞിട്ടു കൂടി ബാലി യുദ്ധത്തിന് ഇറങ്ങി. പോരിനിടയിൽ ബാലിയെ രാമൻ ഒളിയമ്പെയ്തു .മരണക്കിടക്കയിൽ കിടന്നു കൊണ്ടു , മര്യാദപുരുഷോത്തമനായ രാമൻ തന്നെ ഒളിയമ്പെയ്‌തതു മൂലം അധർമം പ്രവർത്തിച്ചു എന്നൊക്കെ പറഞ്ഞു രാമനെ ബാലി ഉഗ്രമായി വിമർശിക്കുന്നു.

ഇക്കാണുന്ന ഭൂമി മുഴുവൻ പരിപാലിക്കുന്ന ഇക്ഷ്വാകുവംശ രാജാവായ ഭരതന്റെ ഭരണത്തിന് കീഴിൽ, സ്വപുത്രിയെ പോലെ സംരക്ഷിക്കേണ്ട അനുജന്റെ പത്നിയെ കാമാന്ധനായി ബലപൂർവം അപഹരിച്ചു അധർമ്മം പ്രവർത്തിച്ച ബാലിയെ ശിഷിക്കേണ്ടതു തന്റെ കടമയാണെന്നു രാമൻ ഉണർത്തിച്ചു. രാമന്റെ യുക്തിപൂർവ്വമായ മറുപടി കേട്ടു തന്റെ തെറ്റു മനസ്സിലാക്കിയ ബാലി പശ്ചാത്താപവിവശനായി. ബാലിയുടെ അവസാന നിമിഷങ്ങൾ കണ്ട സുഗ്രീവനും അത്യധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. ബാലി കിഷ്കിന്ധയുടെ അധികാരവും തന്റെ പത്നി താരയുടെയും പുത്രൻ അംഗദന്റെയും സംരക്ഷണം സുഗ്രീവനെ ഏൽപിച്ചിട്ടു അന്ത്യശ്വാസം വലിച്ചു. ബാലിയുടെ ജഡം വിധിപൂർവം സംസ്‌കരിച്ചു.

സുഗ്രീവൻ കിഷ്കിന്ധയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു , അംഗദനെ യുവരാജാവായും വാഴിച്ചു.കിഷ്കിന്ധയിലേക്കുള്ള സുഗ്രീവന്റെ ക്ഷണം രാമൻ സ്നേഹപൂർവം നിരസിച്ചു.ഇനിയുള്ള മഴക്കാലം സീതാന്വേഷണത്തിന് പറ്റിയതല്ലെന്നു പറഞ്ഞ രാമൻ സുഗ്രീവനോടു നാലു മാസങ്ങൾ രാജഭോഗങ്ങൾ ആവോളം അനുഭിച്ചു സുഖമായി കഴിയാൻ പറഞ്ഞു ശേഷം രാമലക്ഷമണന്മാർ പ്രസവണം എന്ന പർവതത്തിലെ ഗുഹയിൽ താമസം മാറ്റി.

നാലു മാസങ്ങൾക്കു ശേഷവും സുഗ്രീവൻ സീതാന്വേഷണത്തിൽ താല്പര്യം കാട്ടാത്തത് കണ്ട രാമൻ ദുഃഖിതനായി. രാമന്റെ ദുഃഖം കണ്ടിട്ടു ലക്ഷ്മണൻ ക്രുദ്ധനായി കിഷ്കിന്ധയിലെത്തി രോഷത്തോടെ സുഗ്രീവനെ തന്റെ ശപഥത്തെകുറിച്ചു ഓർമ്മിപ്പിക്കുന്നു. ബാലി പോയ വഴി അടഞ്ഞിട്ടില്ലെന്നു കൂടി ലക്ഷ്മണൻ സുഗ്രീവനെ ഭീഷണി കലർന്ന സ്വരത്തിൽ ഓർമ്മിപ്പിച്ചു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം താര ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു .

സുഗ്രീവൻ ഉടൻ തന്നെ രാമന്റെ മുന്നിൽ എത്തി , താൻ വാനരന്മാരെയെല്ലാം കിഷ്കിന്ധയിൽ എത്തി ചേരാൻ കല്പന കൊടുത്തായി അറിയിക്കുന്നു . അതിൻപ്രകാരം വന്നു ചേർന്ന കോടിക്കണക്കിനു വാനരന്മാരെ സുഗ്രീവൻ നാലു ദിശയിലും സീതയെ തിരയാൻ പറഞ്ഞയക്കുന്നു. ഒരു മാസം അവധി സുഗ്രീവൻ എല്ലാവർക്കും ഇതിനായി നൽകി. തെക്കു ദിക്കിൽ സീതയെ തിരയാൻ സുഗ്രീവൻ അയച്ചത് അംഗദൻ , ജാംബവാൻ, ഹനുമാൻ എന്നിവരുടെ സംഘത്തെയായിരുന്നു.സീതയെ കണ്ടെത്തിയാൽ തന്റെ ദൂതനാണ് ഹനുമാന് എന്നു തെളിവ് കാണിക്കാനായി രാമൻ തന്റെ മുദ്രമോതിരം ഹനുമാനെ ഏൽപ്പിക്കുന്നു.

ഒരു മാസത്തിനു ശേഷം ബാക്കി മൂന്നു സംഘങ്ങളും കിഷ്കിന്ധയിൽ നിരാശയോടെ മടങ്ങി എത്തി. എന്നാൽ തെക്കോട്ടു പോയ ഹനുമാനും കൂട്ടരും അനവധി ദിവസത്തെ തിരച്ചിലിനോടുവിൽ ദാഹിച്ചു വലഞ്ഞു വെള്ളമന്വേഷിച്ചു ഒരു ഗുഹയിൽ പ്രവേശിക്കുന്നു. അവിടെ വെച്ചു സ്വയംപ്രഭ എന്ന ദിവ്യ അവരെ സൽക്കരിച്ചു വിശപ്പും ദാഹവും മാറ്റുന്നു. ശേഷം സ്വയംപ്രഭ തൻറെ ദിവ്യശക്തിയിൽ അവരെ സമുദ്രക്കരയിൽ എത്തിച്ചു . മഹാസമുദ്രം കടന്നു എങ്ങനെ സീതയെ തിരയും എന്നോർത്തു ദുഃഖിതരായ അംഗദനും സംഘവും ജടായുവിന്റെ ജ്യേഷ്ഠനായ, ചിറകു നഷ്ടപ്പെട്ട സമ്പാതി എന്ന പക്ഷിയെ കണ്ടുമുട്ടി. വാനരന്മാരെ കണ്ടു മുട്ടിയ സമ്പാദിക്കു നഷ്ടപ്പെട്ട ചിറകു വീണ്ടും മുളച്ചു. സമ്പാതി ഉയരത്തിൽ പറന്നു തന്റെ ജന്മസിദ്ധമായ ദീർഘദൃഷ്ടി ഉപയോഗിച്ചു സീത ലങ്കയിൽ ഉണ്ടെന്നു കണ്ടെത്തി വാനരരെ അറിയിച്ചു.

ആരു നൂറു യോജന ദൂരം കടൽ ചാടി ലങ്കയിൽ എത്തുമെന്നു ഓർത്തു വാനരന്മാർ ചിന്താകുലരാകുന്നു. മാഹാശക്തനായ ഹനുമാനെ തന്റെ കഴിവുകളെ കുറച്ചു ജാമ്പവാൻ ബോധ്യപ്പെടുത്തുന്നു. ഹനുമാൻ സമുദ്രം ലംഘിക്കാൻ വളർന്നു വലുതായി. സൃഷ്ടികർത്താവായ ബ്രഹ്‌മാവിനെയും ത്രിലോകനാഥനായ ഇന്ദ്രനെയും സർവ പ്രാണികൾക്കുമുള്ളിൽ പ്രാണാനായി കുടികൊള്ളുന്ന പിതാവ് വായുദേവനെയും മനസാ സ്മരിച്ചുകൊണ്ടു ഹനുമാൻ കടൽ ചാടികടക്കാനൊരുങ്ങി.

സുന്ദരകാണ്ഡം തിരുത്തുക

ഹനുമാൻ വിരാട് രൂപം കൈക്കൊണ്ടു സമുദ്രത്തിനു മുകളിലൂടെ ലങ്കയിലേക്കു കുതിച്ചു.വഴിക്ക് വെച്ചു സാഗരനിർദ്ദേശപ്രകാരം തന്നെ സൽക്കരിക്കാൻ കടലിൽ നിന്നും പൊന്തിവന്ന മൈനാക പർവതത്തിന്റെ സൽക്കാരം ഹനുമാൻ നിരസിച്ചു. തന്നെ പരീക്ഷിക്കാൻ ദേവന്മാർ അയച്ച നാഗമാതാവ് സുരസ്സയുടെ പരീക്ഷണത്തിലും ഹനുമാൻ വിജയിച്ചു. നിഴൽ തടഞ്ഞു നിർത്തി ജീവികളെ പിടികൂടി ഭക്ഷിക്കുന്ന അംഗാരകസിംഹിക എന്ന രാക്ഷസിയെ ഹനുമാൻ സംഹരിച്ചു.

ലങ്കയിൽ എത്തിയ ഹനുമാൻ സൂഷ്മരൂപം കൈകൊണ്ടു അകത്തേക്ക് പ്രവേശിച്ചപ്പോൾ ലങ്കയുടെ കാവൽ ദേവതയായ ലങ്കാശ്രീ അദ്ദേഹത്തെ തടഞ്ഞു. ഹനുമാന്റെ കൈപ്പത്തി കൊണ്ടുള്ള ഇടിയേറ്റ ലങ്കാനഗരദേവത ലങ്ക ഉപേക്ഷിച്ചു യാത്രയായി. ലങ്കയുടെ പ്രൗഢിയും രാവണന്റെ അന്തഃപുരവും പുഷപകവിമാനവും രാവണനെയും തൊട്ടടുത്തു കണ്ട ഹനുമാൻ വിസ്മയഭരിതനായി . അവിടെ മണ്ഡോദരിയെയും മറ്റു സ്ത്രീകളെയും കണ്ടെങ്കിലും സീതയെ മാത്രം ഹനുമാൻ കണ്ടില്ല. ഒടുവിൽ കൂടുതൽ അന്വേഷിച്ചപോൾ അശോകവനത്തിൽ ശിംശപ വൃക്ഷച്ചുവട്ടിൽ മലിനവസ്ത്രദാരിണിയും ദുഃഖിതയും രാക്ഷസിമാരാൽ ഭയചകിതയുമായ സീതയെ ഹനുമാൻ കണ്ടെത്തി.

സീതയുടെ മുന്നിൽ ഉടനെ പ്രത്യക്ഷപ്പെടാതെ ഹനുമാൻ മരത്തിന്റെ മുകളിൽ ഒളിച്ചിരുന്നു രംഗം വീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാവണൻ അവിടേക്ക് എഴുന്നള്ളി സീതയോട് തനിക്കു വശംവദയാകാൻ വീണ്ടും അഭ്യർത്ഥിക്കുന്നു. സീത രാവണന്റെ നേർക്ക് നോക്കാതെ ഒരു പുൽകൊടിയിൽ നോക്കി ദുർബുദ്ധിയായ രാവണന്റെ അന്ത്യമടുത്തു എന്നും മറ്റും പറഞ്ഞു രാവണനെ നിരാകരിക്കുന്നു. സീതയോട് കോപിച്ച രാവണനെ ധാന്യമാലിനി എന്ന പത്നി അവിടെ നിന്നും കൂട്ടി കൊണ്ടു പോകുന്നു . കാവൽരാക്ഷസിമാർ സീതയെ വീണ്ടും ഭയപ്പെടുത്തുമ്പോൾ ത്രിജട എന്ന വൃദ്ധയും ബുദ്ധിമതിയുമായ രാക്ഷസി അവരെ തടഞ്ഞിട്ടു , താൻ കണ്ട സ്വപ്നത്തിൽ സീത രാമനോട് ചേരുന്നതും രാവണന്റെയും പുത്രന്മാരുടെയും സർവനാശവും കണ്ടതായി അറിയിച്ചു.അതിനാൽ സീതയെ ബഹുമാനിക്കാൻ ത്രിജട മറ്റുള്ളവരെ ഉപദേശിച്ചു.

രാക്ഷസിമാർ ഉറങ്ങിയപ്പോൾ തന്നെ രക്ഷിക്കാൻ ആരും വരില്ലായെന്നു ചിന്തിച്ചു നിരാശയായ സീത ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ ഹനുമാൻ രാമന്റെ ജീവിത കഥ സീത കേൾക്കാൻ വേണ്ടി പാടി.അതിനു ശേഷം സീതയുടെ മുന്നിലെത്തിയ ഹനുമാനെ സീത ആദ്യം വിശ്വസിച്ചില്ല. രാമലക്ഷ്മണമാരുടെ ശരീരത്തിന്റെ ലക്ഷണങ്ങൾ ഹനുമാൻ വിസ്തരിച്ചു പറഞ്ഞു, രാമന്റെ മോതിരം കൂടി ഹനുമാൻ സീതയെ ഏല്പിച്ചപ്പോൾ സീതക്കു ഹനുമാനെ പൂർണ വിശ്വാസമായി. സുഗ്രീവനുമായിട്ടുള്ള രാമന്റെ സഖ്യവും താൻ സുഗ്രീവ നിർദ്ദേശത്താലാണ് സീതയെ തിരിഞ്ഞു വന്നത്‌ എന്നും മറ്റുമുള്ള കാര്യങ്ങളും ഹനുമാൻ വിവരിച്ചു. രാമലക്ഷ്മണന്മാരും തന്നെക്കാൾ ശക്തരായ മറ്റു വാനരന്മാരും ഉടനെ ലങ്കയിൽ എത്തി രാവണനടക്കമുള്ള രാക്ഷസന്മാരെ സംഹരിച്ചു സീതയെ രക്ഷിച്ചുകൊള്ളുമെന്നു ഹനുമാൻ സീതക്കു ഉറപ്പുനൽകി.സീത രാമനു നൽകാൻ ഹനുമാന്റെ കൈവശം തൻറെ ചൂഡാരത്നം കൊടുത്തയച്ചു. തെളിവിനയായി തനിക്കും രാമനും മാത്രമറിയാവുന്ന കാക വൃത്താന്തവും സീത ഹനുമാനെ പറഞ്ഞു കേൾപ്പിച്ചു. തന്നെ കാക്കയുടെ രൂപത്തിൽ വന്നു ഉപദ്രവിച്ചു ഇന്ദ്രപുത്രൻ ജയന്തനോട് പോലും ബ്രാഹ്‌മാസ്ത്രം പ്രയോഗിച്ചു അവന്റെ ഒരു കണ്ണ് നശിപ്പിച്ച രാമൻ, തന്നെ അപഹരിച്ചുകൊണ്ടുപോയ രാവണനെ എന്തു കൊണ്ട് ശിക്ഷിക്കുന്നില്ല എന്നുപറഞ്ഞു സീത ദുഃഖം പ്രകടിപ്പിച്ചു. സീതയെ വീണ്ടും നമസ്‌കരിച്ചു ഹനുമാൻ യാത്ര പറഞ്ഞു ഇറങ്ങി.

സീതയെ കണ്ടതിനു ശേഷം രാവണനെ നേരിട്ടു കണ്ടു സംസാരിക്കാൻ ഹനുമാൻ ആഗ്രഹിച്ചു , അതിനു വേണ്ടി അദ്ദേഹം അശോകവനിക നശിപ്പിക്കാൻ തുടങ്ങി. ഭയന്നുപോയ രാക്ഷസിമാർ ഉടനെ കാവൽ സൈനികരെ വിവരമറിയിച്ചു. തന്നെ പിടികൂടാനെത്തിയ സൈനികരെ ഒരു കൊടിമരം പിഴുതെടുത്തുകൊണ്ട് ഹനുമാൻ അടിച്ചു കൊന്നു.വിവരമറിഞ്ഞ രാവണൻ കൂടുതൽ സൈന്യത്തെ അയച്ചു. രാവണന്റെ അനവധി സേനാപതിമാരെയും മന്ത്രിപുത്രന്മാരെയും സൈനികരെയും മാരുതി കാലപുരിക്കയച്ചു. തന്റെ പുത്രൻ അക്ഷകുമാരനും ഹനുമാന്റെ കൈകൊണ്ടു കൊല്ലപ്പെട്ടപ്പോൾ രാവണന്റെ മൂത്ത പുത്രൻ മേഘനാഥൻ എന്ന ഇന്ദ്രജിത്തിനെ രാവണൻ രംഗത്തിറക്കി. യാതൊരു വിധത്തിലും ഹനുമാനെ കീഴടക്കാൻ സാധിക്കില്ലയെന്നു മനസ്സിലാക്കിയ ഇന്ദ്രജിത്ത് ഗത്യന്തരമില്ലാതെ ബ്രാഹ്‌മാസ്ത്രം തന്നെ മാരുതിക്കു നേരെ പ്രയോഗിച്ചു.

ബ്രഹ്‌മാസ്ത്രമേറ്റു ബോധം മറഞ്ഞു ഹനുമാൻ വീണു.എങ്കിലും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ബോധം തെളിഞ്ഞു കാരണം ബ്രഹ്‌മാസ്ത്രമേറ്റലും അതിന്റെ പ്രഭാവം കുറച്ചു നേരം മാത്രമേ ഹനുമാനിൽ നിലനിൽക്കുവെന്നു ബ്രഹ്‌മാവ് ഹനുമാനു പണ്ട് വരം നൽകിയിരുന്നു.രക്ഷസന്മാർ ഹനുമാനെ കയർ കൊണ്ടു കെട്ടിവരിഞ്ഞപ്പോൾ ശേഷിച്ച ബ്രഹ്‌മാസ്ത്രപ്രഭാവവും അദ്ദേഹത്തിൽ നിന്നും വിട്ടകന്നു. ഇന്ദ്രജിത്തിന്റെ നിർദേശപ്രകാരം മാരുതിയെ രാവണന്റെ മുന്നിൽ ഹാജരാക്കി. ഹനുമാനെ കണ്ടിട്ടു പണ്ട് തന്നെ ശപിച്ച നന്ദികേശനാണോയെന്നു രാവണൻ സംശയിച്ചു. മാരുതിയെ ചോദ്യം ചെയ്യാൻ പ്രഹസ്തനെ രാവണൻ ചുമതലപ്പെടുത്തി.

പ്രഹസ്തന്റെ ചോദ്യങ്ങൾക്ക് താൻ സുഗ്രീവന്റെ മന്ത്രിയാണെന്നും ഇപ്പോൾ ശ്രീരാമന്റെ ദൂതനായിട്ടാണ് താൻ വന്നിരിക്കുന്നതെന്നും , ശ്രീരാമന്റെ പത്നി സീതയെ ആദരപൂർവം അദ്ദേഹത്തിന് തിരിച്ചു നൽകാത്ത പക്ഷം രാമലക്ഷമണന്മാരുടെ നിശിത ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും മുഴുവനും നശിക്കുമെന്നും ഹനുമാൻ രാവണനെ അറിയിച്ചു. ഹനുമാന്റെ മറുപടി കേട്ടു അത്തതെവ കോപിഷ്ഠനായ രാവണൻ ഹനുമാനെ വധിക്കാൻ ഉത്തരവിട്ടെങ്കിലും , ദൂതവധം പാപമാണെന്നു പറഞ്ഞുകൊണ്ട് രാവണന്റെ അനുജൻ വിഭീഷണൻ അദ്ദേഹത്തെ തടഞ്ഞു. അതുകേട്ട് ഒന്നു ആലോചിച്ച ശേഷം , ഹനുമാൻ ഒരു വാനരനായതിനാൽ വാനരന്റെ പ്രധാന ശരീരഭാഗമായ വാലിൽ തീവെക്കാൻ രാവണൻ കൽപ്പിച്ചു.

രാക്ഷസൻമാർ ഹനുമാന്റെ വാലിൽ തുണിയും ചുറ്റി എണ്ണയും നെയ്യും ഒഴിച്ചു തീകത്തിച്ചു നഗരപ്രദക്ഷിണം ചെയ്യിച്ചു. ഹനുമാന്റെ വാലിൽ തീ കൊളുത്തപ്പെട്ടു എന്നറിഞ്ഞ സീത , തന്റെ പാതിവ്രത്യത്തിനു ശക്തിയുണ്ടെങ്കിൽ അഗ്നിദേവൻ ഹനുമാന് കുളിർമ്മയേകട്ടെ എന്നു പ്രാർത്ഥിച്ചു. ലങ്ക ആകമാനം വീക്ഷിച്ച ഹനുമാൻ ഒരാട്ടഹാസത്തോടെ തന്നെ ബന്ധിച്ച കയർ പൊട്ടിച്ചു , മാളികകളിൽ നിന്നും മാളികകളിലേക്കു ചാടി ലങ്കാനഗരത്തിന് തീവെച്ചു. ലങ്കാനഗരത്തിൽ മുഴുവൻ ഹനുമാൻ തീ പടർത്തിയെങ്കിലും വീഭിഷണന്റെ ഗൃഹത്തിന് ഹനുമാൻ തീ വെച്ചില്ല. ലങ്കയിൽ ആളിപടർന്ന തീ , സീത വസിക്കുന്ന അശോകവനത്തിലും എത്തിയില്ല. സമുദ്രത്തിൽ വാൽ മുക്കി തീ അണച്ചതിനു ശേഷം സീതയെ ഒന്നു കൂടെ കണ്ടു നമസ്കരിച്ചു , ഹനുമാൻ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി.

ആഹ്ലാദാരവങ്ങളോടെ വാനരവൃന്ദം ഹനുമാനെ സ്വാഗതം ചെയ്തു. "കണ്ടു സീതയെ" എന്ന രണ്ടു വാക്കിൽ ഹനുമാൻ കൂട്ടുകാരെ കാര്യം ഗ്രഹിപ്പിച്ചു. കോലാഹലത്തോടെ കിഷ്കിന്ധയിലേക്ക് മടങ്ങിയ വാനരന്മാർ സുഗ്രീവന്റെ പ്രിയപ്പെട്ട തോട്ടമായ മധുവനത്തിൽ പ്രവേശിച്ചു ആവോളം മധു പാനം ചെയ്തു ബോധം നഷ്ടപെട്ടു തോട്ടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും കാവൽക്കാരനായ ദധിമുഖനെ അടിച്ചിടുകയും ചെയ്യുന്നു. ദധിമുഖൻ സുഗ്രീവനോട് ചെന്നു പരാതി പറഞ്ഞെങ്കിലും സുഗ്രീവൻ സന്തോഷിക്കയാണ് ചെയ്‌തതു , കാരണം സീതയെ വാനരവീരന്മാർ കണ്ടെത്തിയെന്നും അതിന്റെ ആഹ്ലാദപ്രകടനമാണ് അവർ കാട്ടുന്നതെന്നും അദ്ദേഹത്തിന് പിടികിട്ടി.

ഹനുമാൻ രാമന്റെ മുന്നിലെത്തി അദ്ദേഹത്തെ പ്രണമിച്ചിട്ടു സീതയെ താൻ കണ്ടു എന്നറിയിച്ചു . സീതയുടെ ചൂഡാരത്‌നം മാരുതി രാമനു സമർപ്പിച്ചിട്ടു സർവകാര്യങ്ങളും അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. രാമലക്ഷ്മണന്മാരും വാനരപ്പടയും ഒട്ടും വൈകാതെ ലങ്കയിൽ എത്തിച്ചേരുമെന്നു ദേവിക്കു താൻ ഉറപ്പ് നൽകി എന്നും ഹനുമാൻ രാമനെ അറിയിച്ചു.

യുദ്ധകാണ്ഡം തിരുത്തുക

സീത ലങ്കയിലുണ്ടെന് മാരുതി രാമനെ അറിയിച്ചു.അത്യധികം സന്തുഷ്ടനായ രാമൻ തന്റെ സിദ്ധികൾ ഹനുമാനു പകർന്നു കൊടുക്കുന്ന രീതിയിൽ അദ്ദേഹത്തെ ഗാഢമായി ആശ്ലേഷിച്ചു. ഹനുമാന്റെ വിവരണങ്ങളിൽ നിന്നും കോട്ടകളും കിടങ്ങുകളാലും ലക്ഷക്കണക്കിന് രാക്ഷസന്മാരാലും സംരക്ഷിക്കപ്പെട്ട , ശിലായന്ത്രങ്ങളും ബാണയന്ത്രങ്ങളും കൊണ്ടു സുസജ്ജമായ ത്രികൂട പർവത്തിന്‌ മുകളിൽ സ്ഥിതി ചെയ്യുന്ന സുവർണലങ്കയെ കുറിച്ചു രാമനു വ്യക്തമായ ചിത്രം ലഭിച്ചു.

എത്രയും പെട്ടന്ന് രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുന്നതിനായി രാമനും സംഘവും ഉത്രം നക്ഷത്രത്തിലെ 'വിജയം' എന്ന ശുഭമുഹൂർത്തത്തിൽ വൻപടയോട് കൂടെ ലങ്കയിലേക്കു പുറപ്പെട്ടു. അംഗദൻ, ഹനുമാൻ, ജാമ്പവാൻ , നളൻ, നീലൻ, ദ്വിവിതൻ , മൈന്ദൻ , പനസൻ ,ശരഭൻ, ഗജൻ, ഗവാഷൻ, സുഹേഷ്‌ണൻ, ശതബലി, വേഗദർശി, ഗന്ധമാദനൻ , വിനതൻ , കുമുദൻ , പ്ലവഗൻ എന്നീ ശക്തരായ വാനരന്മാർ നേതൃത്ത്വം നൽകുന്ന സുഗ്രീവന്റെ വാനരസൈന്യം കടലിളകി വരുന്നതുപോലെ മുന്നോട്ടു നീങ്ങി. സമുദ്രതീരതെത്തിയ രാമനും ലക്ഷ്മണനും സുഗീവനും വാനരപ്പടയും അവിടെ തമ്പടിച്ചു , സമുദ്രം കടക്കുന്ന മാർഗങ്ങളെക്കുറിച്ചു ആലോചിച്ചു.

ഹനുമാൻ ലങ്കയിൽ വരുത്തിയ നാശങ്ങൾക്കു ശേഷം രാവണൻ മന്ത്രിസഭ വിളിച്ചുകൂട്ടി ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. രാമനുമായുള്ള യുദ്ധം അനിവാര്യമാണെന്നു മിക്കവരും അഭിപ്രായപ്പെട്ടു. എന്നാൽ സീതയെ രാമനു തിരിച്ചു നൽകി യുദ്ധം ഒഴിവാക്കി രാക്ഷസകുലത്തെ രക്ഷിക്കണം എന്നഭിപ്രായപ്പെട്ട രാവണന്റെ അനുജൻ വിഭീഷണനെ രാവണനും ഇന്ദ്രജിത്തും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. കോപിഷ്ടനും നിരാശനുമായ വിഭീഷണൻ , അനിലൻ , അനലൻ , ഹരൻ , സമ്പാതി എന്നീ വിശ്വസ്തരായ നാലു സേവകരോടൊപ്പം ലങ്കയുപേക്ഷിച്ചു രാമന്റെ മുന്നിൽ എത്തി അഭയം അഭ്യർഥിച്ചു. രാമൻ വിഭീഷണനു അഭയം നൽകുക മാത്രമല്ല അദ്ദേഹത്തെ സമുദ്രജലം കൊണ്ട് അഭിഷേകം ചെയ്തു ലങ്കയുടെ രാജാവായി പ്രഖ്യാപിച്ചു

സുഗ്രീവനെ പാട്ടിലാക്കി കിഷ്കിന്ധയിലേക്ക് തിരിച്ചയക്കാൻ വേണ്ടി രാവണൻ തന്റെ വിശ്വസ്ത മന്ത്രിയായ ശുകനെ അയച്ചു. പക്ഷി വേഷത്തിലെത്തിയ ശുകൻ ആകാശത്തു നിന്നുകൊണ്ട് സുഗ്രീവനെ വശത്താക്കാൻ ശ്രമിച്ചു .ശുകന്റെ വാക്കുകൾ കേട്ട് കുപിതനായ സുഗ്രീവൻ വാനാരന്മാരോട് അവനെ പിടികൂടാൻ പറഞ്ഞു . ശുകനെ ചാടി പിടികൂടിയ വാനരൻമ്മാർ അവനെ ഇടിക്കാനും തൊഴിക്കാനും തൂവലുകൾ പറിച്ചെടുക്കാനും തുടങ്ങി.വാനര പീഡനത്താൽ അവശനായ ശുകനെ രാമന്റെ മുന്നിൽ ഹാജരാക്കി. ശുകൻ ദൂതനായത് കൊണ്ട് അവനെ വെറുതെ വിടാൻ രാമൻ കല്പിച്ചു.

വിഭീഷണന്റെ അഭിപ്രായ പ്രകാരം ജലാധി ദേവനായ വരുണനെ പ്രസാദിപ്പിച്ചു സമുദ്രത്തെ തരണം ചെയ്യാൻ മാർഗം കാട്ടിത്തരാൻ വേണ്ടി രാമൻ മൂന്നു ദിവസം സമുദ്രതീരത്തു ദർഭ വിരിച്ചു കിഴക്കോട്ടു തലവെച്ചുകിടന്നു ധ്യാനമിരുന്നെങ്കിലും സാഗരദേവൻ പ്രത്യക്ഷപെട്ടില്ല. കുപിതനായ രാമൻ ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചു സമുദ്രത്തെ വറ്റിക്കാൻ ഒരുങ്ങിയപ്പോൾ സാഗരദേവൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ മീതെ വാനരന്മാരെ കൊണ്ടു ചിറ കെട്ടിച്ചു ലങ്കയിലേക്കു കടക്കാനും , താൻ അതു തിരമാലകൾ മൂലം ചിതറിപ്പോവാതെ പൃഷ്‌ടോപരി താങ്ങി നിർത്തികൊള്ളാമെന്നും വരുണൻ രാമനെ അറിയിച്ചു. രാമൻ തൊടുത്ത ബ്രഹ്‌മാസ്ത്രത്തെ തന്റെ വടക്കു ഭാഗത്തായി , ക്രൂരരാക്ഷസന്മാർ നിവസിക്കുന്ന ദ്രുമകല്യ എന്ന സ്ഥലം ലക്ഷ്യമാക്കി പ്രയോഗിക്കാൻ വരുണൻ അഭ്യർഥിച്ചു.

വരുണദേവന്റെ നിർദ്ദേശമനുസരിച്ചും രാമന്റെ കല്പനയിലും വിശ്വകർമ്മാവിന്റെ പുത്രനായ നളന്റെ മേൽനോട്ടത്തിലും കോടിക്കണക്കിന് വരുന്ന വാനരപ്പട വൻപാറകളും മുള , കടമ്പു, കരിമ്പന, കരിമരുത് , നീർമരുത്, കുടകപ്പാല തുടങ്ങിയ മരങ്ങളും കടലിലേക്ക് പറിച്ചിട്ടു. നളന്റെയും നീലന്റെയും നേത്രത്വത്തിൽ വെറും അഞ്ചു ദിവസം കൊണ്ടു നൂറു യോജന നീളം സമുദ്രത്തിനു മീതെക്കൂടെ ലങ്കയിലേക്കുള്ള സേതുവിന്റെ നിർമ്മാണം വാനരപ്പട പൂർത്തീകരിച്ചു. രാമനും വാനര സൈന്യവും സേതുമാർഗ്ഗം ലങ്കയിൽ പ്രവേശിച്ചു.

ലങ്കയിലെത്തിയ രാമനും സൈന്യവും സുവേല പർവതത്തിന്റെ താഴ്വരയിൽ തമ്പടിച്ചു .വാനരസൈന്യത്തിന്റെ ശക്തിയും ബലവും എണ്ണവും ഉള്ളുകളികളും അറിഞ്ഞു വരാൻ രാവണനിർദ്ദേശത്താൽ വീണ്ടും ശുകനും ഒപ്പം സാരണനും വാനരവേഷത്തിൽ രാമന്റെ സൈന്യത്തിൽ കടന്നു കൂടി വിവരങ്ങൾ ശേഖരിക്കവേ വിഭീഷണൻ അവരെ തിരിച്ചറിഞ്ഞു പിടികൂടി രാമന്റെ മുന്നിൽ എത്തിച്ചു. വന്നകാര്യം പൂർത്തികരിച്ചു മടങ്ങാനും കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിഭീഷണൻ പറഞ്ഞു തരുമെന്നും , തന്റെ ബാണങ്ങളേറ്റു രാവണനും രാക്ഷസകുലവും ഒടുങ്ങാൻ തയ്യാറാക്കുക എന്നു രാവണനെ അറിയിക്കുക എന്നും രാമൻ അവരോട് പറഞ്ഞ ശേഷം വിട്ടയച്ചു.

രാവണന്റെ മുന്നിലെത്തിയ ശുകസാരണന്മാർ നടന്നതെല്ലാം രാക്ഷസരാജനെ അറിയിച്ചു. രാമനും ലക്ഷ്മണും സുഗ്രീവനും വിഭീഷണനും നാലു പേർ മതി ലങ്കയെ നശിപ്പിക്കാണെന്നും വാനരസേന വെറും കാഴ്ച്ചക്കാരായി നോക്കി നിന്നാൽ മാത്രം മതിയെന്നും അവർ രാവണനെ അറിയിച്ചു. വാനരന്മാരുടെ ഉപദ്രമമേറ്റത് കൊണ്ടാണ് ശുകസാരണന്മാർ ഇപ്രകാരം വിഢിത്തം പറയുന്നതെന്ന് രാവണൻ പരിഹസിച്ചു. ഒരുന്നത ഗോപുരത്തിന് മുകളിൽനിന്നു കൊണ്ടു രാവണൻ വിശാലമായ വാനാരസേനയെ വീക്ഷിച്ചു. ശുകസാരണന്മാർ ഓരോ വാനരവീരൻമ്മാരെക്കുറിച്ചും രാവണനോടു വിശദീകരിച്ചു.

വാനരന്മാരും രാക്ഷസന്മാരും തിരുത്തുക

രാമകഥയിലെ വാനരന്മാരും ഋക്ഷന്മാരും രാക്ഷസന്മാരും വിന്ധ്യപ്രദേശത്തിലേയും മദ്ധ്യഭാരതത്തിലേയും ആദിവാസികളായ അനാര്യ(ദ്രാവിഡരും മറ്റും) ഉപജാതികളായിരുന്നു. ഇത് മിക്കവാറും എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്നു. വാല്മീകി രാമായണത്തിൽ ഈ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തിൽ ഇവരെല്ലാം തന്നെ മനുഷ്യരായി കരുതപ്പെട്ടിരുന്നു എന്ന് ആദികാവ്യത്തിലെ അനേകം സ്ഥലങ്ങളിൽ നിന്നും മനസ്സിലാക്കാം. രാമയണത്തിലെ വാനരന്മാർ മനുഷ്യരെപ്പോലെ ബുദ്ധിസമ്പന്നരാണ്‌, മനുഷ്യരുടെ ഭാഷ, സംസ്കാരം എന്നിവ അവർക്കുമുണ്ട്.

വാനരന്മാരുടെ പേര്‌, അവരെ കുരങ്ങുകളുടെ പോലെ കാണപ്പെട്ടതിനാലാണെന്നൊരു കൂട്ടം ചരിത്രകാരന്മാർ വാദിക്കുമ്പോൾ ജൈനരാമായണം അനുസരിച്ച് അവരുടെ കൊടിയുടെ അടയാളം അപ്രകാരമായിരുന്നതിനാൽ കവി വാനരന്മാർ എന്ന് വിശേഷിപ്പിച്ചു എന്നാണ്‌ മറ്റൊരു വിഭാഗം കരുതുന്നത്. കരടിയുടെ ചിഹ്നം കൊടിയിലുണ്ടായിരുന്നവരെ ഋഷന്മാരെന്നും വിളിച്ചിരുന്നതിക്കാരണത്താലാണ്‌.

മറ്റൊരനുമാനം ഇക്കാലത്തെ ആദിവാസികളേയും പോലെ തന്നെ ഈ ജാതികൾ വിഭിന്നമായ മൃഗങ്ങളേയും സസ്യങ്ങളേയും ആരാധിച്ചിരുന്നുവെന്നും ഏത് മൃഗത്തേയും സസ്യത്തേയും ആരാധിച്ചിരുന്നുവോ അതേ പേരിൽ തന്നെ വിളിക്കപ്പെടുകയും അതേ രീതിയിൽ വസ്ത്രധാരണം നടത്തുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു . ഇതിനെ ടോട്ടം എന്ന ഗോത്രവിഭാഗത്തിൽ പെടുത്തിയാണ്‌ ആധുനിക ചരിത്രകാരന്മാർ കാണുന്നത്. [15] ജടായു, സമ്പാതി,(ഗരുഡൻ) ജാംബവാൻ(കരടി) സുഗ്രീവൻ (വാനരൻ) രാവണൻ(രാക്ഷസൻ) എന്നീ ടോട്ടങ്ങളെ രാമയണത്തിൽ പ്രസ്താവിച്ചിരിക്കുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

വാല്മീകിക്ക് ദക്ഷിണഭാരതത്തിലേയും, മദ്ധ്യഭാരതത്തിലേയും ഭൂമിശാസ്ത്രവുമായി പരിചയമില്ലായിരുന്നു എന്ന് രാമായണത്തിൽ നിന്ന് തെളിവുകൾ ലഭിക്കുന്നുണ്ട്. അദ്ദേഹം കൂടുതലായും അനുമാനത്തേയും കല്പനയേയുമാണ്‌ ആശ്രയിച്ചത്. അതിനെ പിന്തുടർന്നു വന്ന വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ അനുമാനത്തിനു പുറമേ ചിന്തിച്ചുകാണുന്നില്ല എന്ന് പ്രോഫ: കാമിൽ ബുൽകേ അഭിപ്രായപ്പെടുന്നു. രാമായണം എഴുതപ്പെട്ടതിനും വളരെ മുൻപേ തന്നെ വിവിധ ദേശങ്ങളുമായി സമുദ്രമാർഗ്ഗം ഭാരതം ബന്ധപ്പെട്ടിരുന്നെങ്കിലും അതിനെക്കുറിച്ചൊന്നും പരാമർശമില്ലാത്തതും വാല്മീകിക്ക് ഭൂമിശാസ്ത്രത്തിലുണ്ടായിരുന്ന പരിചയക്കുറവ് വ്യക്തമാക്കുന്നു.

രാമായണം വിശകലനം ചെയ്തിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ [16] [17] [18] [19] രാവണന്റെ ലങ്ക, ഇന്നത്തെ ശ്രീലങ്കയല്ല മറിച്ച് ചോട്ടാ നാഗ്പൂർ സമതലങ്ങളിൽ (മധ്യപ്രദേശ്-ഒറിസ) എവിടെയോ ആണ്. രാമായണത്തിൻറ്റെ രചയിതാവിന് അക്കാലത്തെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലാത്തതാണിതിനു കാരണം എന്ന് പറയപ്പെടുന്നു. രാമായണം രചിച്ചകാലത്തെ ഭൂമിശാസ്ത്രത്തെ പറ്റി പഠനം നടത്തിയ ഡോ. പരമേശ്വര അയ്യർ പറയുന്നത് രാമായണത്തിലെ ലങ്ക, ജബൽപൂരിനു 25 കിലോ മീറ്റർ വടക്കായുള്ള ത്രികുത്തമലകൾ ആണെന്നാണ്. ഈ അഭിപ്രായത്തെ നിരാകരിക്കുന്നതാണ് ഏഴായിരത്തോളം വർഷത്തെ പഴക്കം കണക്കാക്കുന്ന ഭാരതത്തിൽ നിന്നും ശ്രീലങ്ക യിലേക്ക് കാണപ്പെടുന്ന രാമസേതു എന്ന രാമായണത്തിൽ സൂചിപ്പിച്ചിരിക്കുന്ന പാലം.ഇത് സ്വയം രൂപപ്പെട്ടതല്ലെന്നും BCE 5000-ൽ രചിക്കപ്പെട്ട രാമായണത്തിൽ പറയപ്പെടുന്ന രാമസേതു ഇതുതന്നെയായിരിക്കണമെന്നും ആധുനികതയുടെ വെളിച്ചത്തിൽ ഗവേഷകർ പറയുന്നു.ef>എസ്. എൻ., സദാശിവൻ (2000). എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. എ.പി.എച്ച്. പബ്ലീഷേർസ്. p. 163.</ref>

ചരിത്രവീക്ഷണം തിരുത്തുക

അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ്‌ രാമായണം. ബിംബങ്ങളും പ്രതിബിംബങ്ങളും വർണ്ണനയും ഇതിനെ മനോഹരമാക്കുന്നു. കഥാപാത്രബിംബങ്ങളെ അടിസ്ഥാനമാക്കി രാമായണത്തെ രണ്ടു ഭാഗമായി തിരിക്കാം. മകന്റെ ഉന്നതി ആഗ്രഹിക്കുകയും അതിനായി എന്തും ചെയ്യുകയും ചെയ്യുന്ന മാനുഷികവികാരങ്ങളുടെ അതിപ്രസരമുള്ള അയോദ്ധ്യാകാണ്ഡം മുതലായവയും, ദൈവികഭാവങ്ങളും അമാനുഷിക തലങ്ങളും നിറഞ്ഞു നിൽക്കുന്ന ആരണ്യകാണ്ഡം എന്നിങ്ങനെ.

പാശ്ചാത്യചിന്തകന്മാരുടെ അഭിപ്രായപ്രകാരം ദക്ഷിണഭാരതത്തിൽ ജീവിച്ചിരുന്ന ദ്രാവിഡർക്കു മേൽ ആര്യന്മാർക്കുണ്ടായ വിജയമത്രെ രാമായണം.[അവലംബം ആവശ്യമാണ്] ഈ വാദം പൗരസ്ത്യ ചരിത്രകാരന്മാർ അംഗീകരിക്കുന്നില്ല. രാമൻ ഹിന്ദുവാണെന്നതിനും ആര്യവംശസ്ഥാപകൻ ആണെന്നുള്ളതിനും യാതൊരു തെളിവും ലഭിച്ചിട്ടില്ല, കൂടാതെ താൻ പിടിച്ചടക്കിയ കിഷ്കിന്ധയും ലങ്കയും മറ്റും രാമൻ അർഹരായവർക്കു തന്നെ തിരിച്ചുനൽകുകയും ചെയ്തല്ലോ.

വാല്മീകി എഴുതിയ രാമായണം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. കാണ്ഡങ്ങളെ വീണ്ടും സർഗങ്ങളായും തിരിച്ചിരിക്കുന്നു.[അവലംബം ആവശ്യമാണ്] രാമയണത്തെ വാല്മീകി സമീപിക്കുന്നത് തികച്ചും മാനുഷിക കഥാപാത്രങ്ങളുമായാണ്‌. എന്നാൽ പിന്നീടുണ്ടായ കൈകടത്തലുകൾ രാമന്‌ ദൈവികപരിവേഷം നൽകുകയും വിഷ്ണുവിന്റെ അവതാരമാക്കിമാറ്റുകയും ചെയ്തു. ഇത് രാജഭരണത്തിനു പ്രാധാന്യം വന്നു ചേർന്നകാലത്തായിരിക്കണം. (ആദ്യകാലങ്ങളിൽ ഇന്ത്യൻ ഭൂഭാഗം റിപ്പബ്ലിക്കൻ രീതിയായിരുന്നത് ഓർക്കുക)

  1. രാമായണത്തിന്റെ താത്വികമായ അവസ്ഥ രാമന്റെ കിരീടധാരണത്തിൽ തീരുന്നു. അതുകൊണ്ട്‌ ഉത്തരകാണ്ഡം എന്ന അതിനുശേഷമുള്ള ഭാഗം പിന്നീട്‌ കൂട്ടിച്ചേർത്തതാകണം. കൂടാതെ ഭാരതീയ കവികൾ തങ്ങളുടെ കൃതികൾ എപ്പോഴും ശുഭപര്യവസായി ആയാണ്‌ നിലനിർത്തുക. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാമായണം തികച്ചും ദുഃഖപര്യവസായി ആണ്‌. ശ്രീരാമപട്ടാഭിഷേകം വരെ എടുക്കുകയാണെങ്കിൽ കഥ തികച്ചും ശുഭപര്യവസായി ആണ്‌. ഇതും മേൽപറഞ്ഞ വാദത്തിന്‌ ബലം പകരുന്നു.
  2. ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും രാമൻ മഹാവിഷ്ണുവിന്റെ അവതാരമാണ്‌. എന്നാൽ മറ്റു കാണ്ഡങ്ങളിൽ രാമൻ സാധാരണ മനുഷ്യനാണ്‌.
  3. ബാലകാണ്ഡത്തിന്റെ ഒന്നാം സർഗത്തിൽ നാരദമുനി വാല്മീകിക്ക്‌ രാമായണ കഥ ചുരുക്കത്തിൽ പറഞ്ഞുകൊടുക്കുന്നുണ്ട്‌. അതിൽ ഉത്തരകാണ്ഡത്തിലേയും ബാലകാണ്ഡത്തിലേയും ഭാഗങ്ങൾ ഒന്നും തന്നെ ഇല്ല.

രാമായണം വ്യാഖ്യാനങ്ങൾ/സ്വതന്ത്രകൃതികൾ‍ തിരുത്തുക

പേര്‌ കൃതി വിസ്തൃതി പ്രത്യേകത
മഹാരാമായണം ശങ്കരപാർവതീ സം‌വാദം 3,50,000 ശ്ലോകങ്ങൾ രാമന്റെ 99 രാസലീലകളുടെ വർണ്ണന
സം‌വൃതരാമായണം നാരദകൃതം 24,000 ശ്ലോകങ്ങൾ സ്വയംഭുവന്റേയും ശതരൂപയുടേയും തപസ്സ്(ദശരഥൻ കൗസല്യ എന്നിവരുടെ മുജ്ജന്മം)
ലോമശരമായണം ലോമശ ഋഷീകൃതം 32,000 ശ്ലോകങ്ങൾ ദശരഥനും കൗസല്യയുടേയും മുജ്ജന്മം- കുമുദരാജാവായും വീരമതിയായും
അഗസ്ത്യരാമായണം അഗസ്ത്യകൃതം 16.000 ശ്ലോകങ്ങൾ കുന്തളരാജാവും സിന്ധുമതിയും ദശരഥ-കൗസല്യ മുജ്ജന്മങ്ങളായി
മഞ്ജുളരാമായണം സുതീക്ഷ്ണകൃതം 1,20,000 ശ്ലോകങ്ങൾ ഭാനുപ്രതാപ അരിമർദ്ദനന്റെ കഥ, ശബരിയോട്
രാമൻ നവധാഭക്തിയെപ്പറ്റി വിവരിക്കുന്നത്.
സൗപദ്മരാമയണം അത്രിഋഷീ 1,20,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം
രാമായണമഹാമാല ശിവ-പാർവ്വതീസം‌വാദം 56,000 ശ്ലോകങ്ങൾ ഭുശുണ്ഡിയുടെ ഗരുഡവിമോഹനനിവാരണം
സൗഹാർദ്ദരാമായണം ശരഭംഗഋഷി 40,000 ശ്ലോകങ്ങൾ രാമലക്ഷ്മണന്മാർ വാനരരുടെ ഭാഷ മനസ്സിലാക്കുന്നതിനെപ്പറ്റിയും സംസാരിക്കുന്നതിനെപ്പറ്റിയുമുള്ള സൂചനകൾ
രാമായണമണിരത്നം വസിഷ്ഠ-അരുന്ധതീ സം‌വാദം 36,000 ശ്ലോകങ്ങൾ മിഥിലയിലും അയോദ്ധ്യയിലും രാമൻ വസന്തോത്സവം ആഘോഷിക്കുന്നത്
സൗര്യരാമായണം ഹനുമാൻ-സൂര്യസം‌വാദം 62,000 ശ്ലോകങ്ങൾ ശുകചരിത്രവും ശുകൻ രാജകനായിത്തീരുന്നതുകാരണം സീതാത്യാഗം നടക്കുന്നതു
ചാന്ദ്രരാമായണം ഹനുമാന്റേയും ചന്ദ്രന്റേയും സം‌വാദം 75,000 ശ്ലോകങ്ങൾ കേവടന്റെ പൂർവ്വജന്മകഥ
മൈന്ദരാമായണം മൈന്ദ-കൗരവ സം‌വാദം 52,000 ശ്ലോകങ്ങൾ പൂന്തോട്ടത്തിന്റെ സന്ദർഭം
സ്വയംഭൂവരാമായണം ബ്രഹ്മാ നാരദസം‌വാദം 18,000 ശ്ലോകങ്ങൾ മണ്ഡോദരീഗർഭത്തിൽ നിന്നും സീതയുടെ ജനനം
സുവർച്ചസരാമായണം സുഗ്രീവ-താരാ സം‌വാദം 15,000 ശ്ലോകങ്ങൾ സുലോചനയുടെ കഥ, രാവണന്റെ ചിത്രം കാരണം ശാന്ത സീതയെ പരിഹസിക്കുന്നതും
പകരം സീത ശാന്തയെ ശപിക്കുന്നതും ശാന്തക്ക് പക്ഷിയോനി ലഭിക്കുന്നതും,
മഹാരാവണവദ്ഹം
ശ്രവണരാമായണം ഇന്ദ്ര-ജനക സം‌വാദം 1,25,000 ശ്ലോകങ്ങൾ മന്ഥരയുടെ ഉൽപത്തി, ചിത്രകൂടത്തിലേക്ക് ഭരതന്റെ യാത്രാ സമയത്ത് ജനകന്റെ വരവ്
ദുരന്തരാമായണം വസിഷ്ഠ-ജനക സം‌വാദം 61.000 ശ്ലോകങ്ങൾ ഭരതന്റെ മഹിമാ വർണ്ണന
രാമായന ചമ്പു ശിവ-നാരദ സം‌വാദം 15,000 ശ്ലോകങ്ങൾ സ്വയം വരം

രാമായണം ഭാരതീയ ഭാഷകളിൽ തിരുത്തുക

തമിഴ് രാമായണം തിരുത്തുക

പ്രധാന ലേഖനം: കമ്പ രാമായണം

ദ്രാവിഡ ഭാഷകളിലെ രാമകഥ സംബന്ധിച്ച എറ്റവും പ്രാചീനമായ കൃതി ക്രി.വ. 12-ാം ശതകത്തിൽ കമ്പർ‌‌ രചിച്ച രാമായണമാണ്‌ ഇതിൽ വാല്മീകിയുടെ രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവൻ കഥയും സ്വതന്ത്രരൂപത്തിൽ വർണ്ണിക്കുകയും അനേകം പുതിയ കഥകൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.[20] കമ്പർക്കു മുന്പ് ഓട്ടക്കൂതൻ തമിഴിൽ രാമായണം എഴുതിത്തുടങ്ങിയെന്നും കമ്പരുടെ കാവ്യം വായിച്ചശേഷം അദ്ദേഹം തന്റെ സൃഷ്ടി നശിപ്പിച്ചു കളയാൻ തുടങ്ങിയെന്നും എന്നാൽ ഇതറിഞ്ഞ കമ്പർ അദ്ദേഹത്തിനടുക്കലെത്തിയെന്നും ഉത്തരകാണ്ഡത്തെ രക്ഷിച്ചെടുക്കാൻ സാധിച്ചുവെന്നും ഐതിഹ്യമുണ്ട്. ഇക്കാരണത്താൽ തമിഴ് രാമായണത്തിലെ ഉത്തരകാണ്ഡം രചിച്ചത് കമ്പരല്ല എന്ന് ബി.എം. ഗോപാലകൃഷ്ണാചാര്യർ അവകാശപ്പെടുന്നു. [21]

തെലുങ്കുരാമായണം തിരുത്തുക

തെലുങ്കു സാഹിത്യത്തിൽ രാമകഥയെ സംബന്ധിച്ച ഏറ്റവും മഹത്തരമായ ഗ്രന്ഥം രംഗനാഥന്റെ ദ്വിപദരാമായണമാണ്‌ 14-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. കവിയായ ഗോനബുദ്ധറെഡ്ഡിയുടെ ആശ്രിതനായ അദ്ദേഹം കഥയുടെ കീർത്തി റെഡ്ഡിക്ക് നൽകിയിരുന്നു എങ്കിലും പിൽക്കാലത്ത് രംഗനാഥരാമായണം എന്ന പേരിൽ തന്നെ ഇത് പ്രശസ്തി നേടി. ജനപ്രീതി നേടിയ ദ്വിപദം എന്ന പേരിലുള്ള ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണം തെലുങ്ക് ജനതക്കിടയിൽ വളരെയധികം പ്രചാരം നേടി. [22] തെലുങ്കുസാഹിത്യത്തിലെ ആദ്യത്തെ രാമായണാഖ്യാനം തിക്കണ്ണ രചിച്ച നിർ‌വചനോത്തരരാമായണമാണ്‌. ഇത് ക്രി.വ. 13-ാം ശതകത്തിലാണ്‌ ഇത് രചിച്ചത്. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാസ്കരരാമായണമാണ്‌ ഏറ്റവും കലാത്മകവും സാഹിത്യപരവുമായി കരുതപ്പെടുന്നത്. ഇത് വാല്മീകി രാമായണത്തിന്റെ തെലുങ്കു പരിഭാഷയാണ്‌ എന്ന് പറയപ്പെടുന്നു, 16-ാം നൂറ്റാണ്ടിൽ രാമഭദ്രൻ രചിച്ച രാമാഭ്യുദയം, പിംഗലിസുരനാര്യ രചിച്ച രാഘവപാൺദവീയം, കദു കൂരിരുദ്രൻ രചിച്ച സുഗ്രീവവിജയ്‌മു എന്നിവയും പ്രശസ്തി നേടിയ രാമായണ കഥകളാണ്‌. തെലുങ്കിലെ സാധാരണജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായ രാമായണം മൊല്ലരാമായണമാണ്‌. കട്ടവരദരാജു ക്രി.വ. 17-ാം ശതകത്തിൽ വിസ്തൃതമായ ദ്വിപദരാമായണം രചിച്ചു. അതിൽ വാല്മീകി രാമായണകഥ തന്നെയാണ്‌ അദ്ദേഹം അവതരിപ്പിക്കുന്നത്. [23]

മലയാളരാമായണം തിരുത്തുക

ആദിവാസി രാമകഥകൾ തിരുത്തുക

ആദിവാസികളുടെ സാഹിത്യം സുരക്ഷിതമായിരുന്നിട്ടില്ലാത്തതിനാൽ അതിന്റെ മൂലരൂപം അന്വേഷിക്കുന്നത് ശ്രമകരമായിരിക്കും. രാമായണത്തിലെ വാനരന്മാർ, ഋക്ഷന്മാർ, രാക്ഷസന്മാർ എന്നിവർ വാസ്തവത്തിൽ ആദിവാസികളോ ദക്ഷിണേന്ത്യയിലെ ആദ്യകാല വാസികൾ തന്നേയോ ആണെന്ന് കാമിൽ ബുൽകേ പറയുന്നു.

ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്.

ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (ഹരപ്പൻ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്. അതിപ്രകാരമാണ്‌

  1. ഗുരുവിന്റെ ആജ്ഞാനുസരണം മാമ്പഴം തിന്ന ദശരഥപത്നിമാർ ഗർഭിണികളായിത്തീരുന്നത്.
  2. കൈകേയിയുടെ ഗർഭത്തിൽ നിന്ന് ഭരതശത്രുഘ്നന്മാർ ജനിക്കുന്നു
  3. രാവണവധത്തിനു ശേഷം മടങ്ങി വന്ന രാമൻ സന്ധാളരുടെ സ്ഥലത്ത് താമസിക്കുകയും ശിവക്ഷേത്രം സ്ഥാപിക്കുകയും അവിടെ ദിവസവും സീതയോടൊത്ത് പൂജ ചെയ്യുകയും ചെയ്തിരുന്നു.
  4. സീതാന്വേഷണം നടത്തുന്ന സമയത്ത് അണ്ണാൻ കുഞ്ഞിനും ഇലന്തമരത്തിനും രാമൻ വരങ്ങൾ നൽകുന്നത്, കൊക്കിനു ശിക്ഷ നൽകുന്നത്, ലക്ഷ്മണനും ഹനുമാനും ആദ്യം കണ്ടുമുട്ടുമ്പോൾ ദ്വന്ദ്വയുദ്ധം നടത്തുന്നത്, ഹനുമാൻ രാമബാണത്തിന്റെ സഹായത്തോടെ സമുദ്രം താണ്ടുന്നത് തുടങ്ങിയ കഥകൾ ആദിവാസികൾക്കിടയിൽ പ്രചരിച്ചിട്ടുണ്ട്. [24]

ശരശ്ചന്ദ്രറായി രചിച്ച ദി ബീർഹോർസ് എന്ന ഗ്രന്ഥത്തിൽ ബീർഹോർസ് എന്ന ആദിവാസി ജാതിയിൽ പ്രചാരത്തിലുള്ള രാമകഥയെപ്പറ്റി പ്രസ്താവം ഉണ്ട്. അതിൻ പ്രകാരം ദശരഥന്‌ 7 ഭാര്യമാരാണുള്ളത്. സീത മുറ്റം മെഴുകുന്നതിനായി ശിവന്റെ വില്ല് ഉയർത്തുന്നതും സീതാന്വേഷണത്തിലെ അണ്ണാൻ കുഞ്ഞ്, ഇലന്ത മരം, കൊക്ക് എന്നിവയെ പറ്റിയും പ്രസ്താവമുണ്ട്. എന്നാൽ ഈ കഥയിൽ രാവണനെ വധിക്കുന്നത് ലക്ഷ്മണനാണ്‌.

മുണ്ഡാ ജാതിയിൽ പ്രചരിച്ചിട്ടുള്ള കഥയിലും കൊക്കിന്റെ കഴുത്ത് രാമൻ വലിച്ചു നീട്ടി അതിനെ ശിക്ഷിക്കുന്നതിന്റേയും ഇലന്തമരം സീതയുടെ സാരിയുടെ കഷണങ്ങൾ രാമനു നൽകി അനശ്വരതയുടെ വരം നേടുന്നതും മറ്റും ഉണ്ട്. അണ്ണാൻ കുഞ്ഞ് സീതയുടെ മാർഗ്ഗം പറഞ്ഞു കൊടുക്കുന്നതിനാൽ രാമൻ തലോടുന്നതായാണ്‌ അവരുടെ കഥകളിൽ ഉള്ളത്. [25]

മദ്ധ്യപ്രദേശിലെ ബൈഗാ-ഭൂമിയ എന്ന ജാതികളിൽ പ്രചാരത്തിലുള്ള ഐതിഹ്യം സീതയെ കൃഷിയുടെ അധിഷ്ഠാനദേവതയുമായി ബന്ധപ്പെടുത്തുന്നു. അതനുസരിച്ച് മാതാവായ ജാനകിയുടെ കൈവിരലിൽ ആറു വിരലുകൾ ഉണ്ടായിരുന്നു എന്നും അതിലൊന്ന് മുറിച്ച് ഭൂമിയിൽ നട്ടതിൽ നിന്നാണ്‌ ലോകത്തിലെ എല്ലാ ഇനങ്ങളിലുമുള്ള വിത്തുകൾ മുളച്ച് വന്നതെന്നും കാണുന്നു. [26]

രാമായണം വിദേശഭാഷകളിൽ തിരുത്തുക

 
അറബിയിലുള്ള വാല്മീകി രാമായണം. മഷിയും ചായങ്ങളും ഉപയോഗിച്ച് 16-‍ാം നൂറ്റാണ്ടിന്റെ അവസാനം രചിച്ചത്.

സിംഹളരാമകഥ തിരുത്തുക

സിംഹളരാമകഥയിൽ രാമൻ ഒറ്റക്കാണ്‌ വനവാസം നടത്തുന്നത്.അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്‌. ബാലി ലങ്കാദഹനം തടത്തി സീതയെ രാമന്റെ അടുക്കലെത്തിക്കുന്നു. രാവണന്റെ ചിത്രം കാരണം രാമൻ സീതയെ ത്യാഗം ചെയുന്നു. സീതക്ക് ഒരു പുത്രൻ ജനിക്കുന്നു. വാല്മീകി മറ്റു രണ്ടുപേരെക്കൂടി സൃഷ്ടിക്കുന്നു. ഈ മൂന്നു പേരും പിന്നീട് രാമസേനയുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും പ്രസ്താവനയുണ്ട്. സിംഹള ദ്വീപിലെ കൊഹോബോയക്കം എന്ന ആചാരവേളകളിൽ കാവ്യാത്മകങ്ങളായ കഥകൾ പാരായണം ചെയ്യപ്പെടുന്നു. ഈ അവസരത്തിൽ പ്രധാനപ്പെട്ട കഥകളിൽ പ്രധാനം സീതാത്യാഗത്തിന്റെയും സിംഹളത്തിന്റെ ആദ്യരാജാവായ വിജയന്റെയും മറ്റും കഥകളുമാണ്.

ടിബറ്റ് രാമായണം തിരുത്തുക

രാമകഥ പ്രാചീനകാലം മുതൽക്കേ വടക്കോട്ട് പ്രചരിക്കാൻ തുടങ്ങിയിരുന്നു. ടിബറ്റ് ഭാഷയിൽ അത് 8-9 ശതകങ്ങളിലെത്തിച്ചേർന്നിരിക്കാം എന്ന് അനുമാനിക്കുന്നു. രാവണചരിതം മുതൽ സീതാത്യാഗവും രാമസീതാസം‌യോഗവും വരെയുള്ള മുഴുവൻ രാമകഥയുടേയും കൈയെഴുത്തു പ്രതികൾ തിബറ്റിൽ ലഭിച്ചിട്ടുണ്ട്. ദശരഥനിതിൽ രണ്ട് പത്നിമാർ മാത്രമാണുള്ളത്. ഇളയ ഭാര്യയിൽ നിന്ന് ആദ്യം രാമൻ ജനിക്കുന്നു. വിഷ്ണു തന്നെ വീണ്ടും ജ്യേഷ്ഠത്തിയിൽ ലക്ഷ്മണനായി ജനിക്കുന്നുണ്ട്. സീത മുൻജന്മത്തിൽ രാവണപുത്രിയായി കരുതുന്നു. പിതാവിനെ നശിപ്പിക്കുമെന്ന് ജാതകത്തിലുള്ളതിനാൽ അവളെ നദിയിൽ എറിയുന്നു. എന്നാൽ സീതയെ ഭാരതത്തിലെ മുക്കുവർ രക്ഷിക്കുകയും അവരിലാരോ ഒരാൾ വളർത്തുകയും ചെയ്യുന്നു. ലീലാവതി എന്നാണതിൽ സീതയുടെ പേര്. ലക്ഷ്മണനെ രാജാവാക്കാനായി രാമൻ സ്വമേധയാ രാജ്യം വിട്ട് കാട്ടിൽ പോകുകയും രാജ്യം ചുറ്റുകയും അവിടെ വച്ച് സീതയെ കണ്ടുമുട്ടി വിവാഹം കഴിക്കുകയും ചെയ്യുന്നു. കർഷകരുടെ അഭ്യർത്ഥന പ്രകാരം തിരികെ ചെന്ന് രാജ്യം ഭരിക്കുകയും ചെയ്യുന്നു. അനന്തരം സീതാപഹരണം. ഇത് നടക്കുന്നത് രാജധാനിക്കടുത്തുള്ള അശോകവനത്തിൽ നിന്നാണ്‌. പിന്നീട് സീതാന്വേഷണം, വാനരന്മാരോട് സൗഹൃദം, ഹനുമാന്റെ ലങ്കാദഹനം മുതൽ രാവണ വധം വരെ കാണാം.

മറ്റു രാജ്യങ്ങളിലെ രാമായണങ്ങൾ തിരുത്തുക

ഉപസംഹാരം തിരുത്തുക

വാല്മീകി പദപ്രയോഗങ്ങളിൽ അദ്വിതീയനായിരുന്നു. കരുണാരസത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട രാമായണമാകട്ടെ കാവ്യങ്ങളിൽ വച്ച്‌ ഉന്നതസ്ഥാനം വഹിക്കുന്നു. കാളിദാസൻ, ഭവഭൂതി മുതലായവർ തുടങ്ങി അനേകർക്ക്‌ പ്രചോദനമാകാൻ കവിക്ക്‌ കഴിഞ്ഞു. അതുകൊണ്ടാണ്‌ കവിയെ ആദികവിയെന്നും, കാവ്യത്തെ ആദികാവ്യം എന്നും വിളിച്ച്‌ നിരൂപകർ ആദരിക്കുന്നതും[28][29][30].

ഇവകൂടി കാണുക തിരുത്തുക

കുറിപ്പുകൾ തിരുത്തുക

a.^ ലീലാലോലരായ ക്രൗഞ്ചപ്പക്ഷികളെ കണ്ട് മഹർഷിയുടെ മനുഷ്യഹൃദയത്തിൽ പൂർവാശ്രമത്തിലെ മിഥുനജീവിതസ്മൃതി ഉണർന്നിരിക്കേ ആയിരിക്കാം വേടന്റെ അമ്പ് അവയിലൊന്നിനെ കൊന്നതെന്ന് മലയാളത്തിലെ സാഹിത്യചിന്തകൻ കൊടുപ്പുന്ന അഭിപ്രായപ്പെട്ടിട്ടുണ്ട്. വാല്മീകിയുടെ തീവ്രപ്രതികരണത്തിന്റെ പ്രേരകവികാരമായി കരുണാശോകങ്ങൾക്കൊപ്പം രതിയും ഉണ്ടായിരുന്നിരിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു.[31]


b.^ മഹാഭാരതത്തിലെ ദ്രോണപർവ്വത്തിലും ശാന്തിപർവ്വത്തിലും മാത്രമാണ്‌ വാല്മീകി കവിയാണെന്ന വ്യക്തമായ സൂചനകൾ ലഭിക്കുന്നത്. ശാന്തിപർവ്വത്തിൽ ഒരു ഭാർഗ്ഗവകവിയെപ്പറ്റിയും അനുശാസനപർവ്വത്തിൽ യശോധനനായ ഒരു വാല്മീകിയെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. മഹാഭാരതത്തിലെ മറ്റു പർവ്വങ്ങളിൽ വാല്മീകിയെപ്പറ്റിയുള്ള പരമാർശങ്ങൾ ഉണ്ടെങ്കിലും കവിയാണെന്ന സൂചന ഇല്ല.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-09. Retrieved 2008-01-05.
  2. 2.0 2.1 കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48
  3. കൊളാടി ഗോവിന്ദൻകുട്ടി വാല്മീകി രാമായണം
  4. ജെ.കെ. ത്രിഖ; രാമന്റെ കഥ
  5. കാമിൽ ബുൽക്കെ രാമകഥ വിവ:അഭയദേവ്. കേരള സാഹിത്യ അക്കാദമി. തൃശൂർ പേജ് 48
  6. ഡോ.വെബ്ബർ, ഓൺ ദി രാമായണ (Ueber das Ramayana Abhabdlungen der koenigl. Akademie der Wissensch, ZuRich, Berlin 1870 page 1-80 English Translation by D.C. Boyd. Bombay 1873
  7. ദിനേശചന്ദ്ര; ദി ബംഗാളി രാമായണാസ്.
  8. Bose, Mandakranta (2004). The Ramayana Revisited. ISBN 9780198037637.
  9. Debroy, Bibek (29 January 2018). "The Beauty of the Valmiki Ramayana by Bibek Debroy" (in ഇംഗ്ലീഷ്). Retrieved 11 April 2018.
  10. H. D. Sankaliya. in Times of India, Newdelhi, November 26, 1967 എസ്. എൻ. സദാശിവന്റെ എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിൽ നിന്ന്
  11. കാമിൽ ബുൽക്കെ, വിവ:അഭയദേവ്. രാമകഥ . കേരള സാഹിത്യ അക്കാദമി. തൃശൂർ.
  12. യാക്കോബി എച്ച്; രാമായണം - ദാസ് രാമായണ, (വിവർത്തനം) ബോൺ 1893)
  13. രമേശ് ചന്ദ്രദത്ത് എ ഹിസ്റ്ററി ഓഫ് സിവിലിയസേഷൻ ഇൻ ആൻഷ്യൻറ് ഇന്ത്യ. പേജ് 211 ബോംബെ
  14. എസ്.കെ ബേൽവൽക്കർ; ഉത്തമ രാമചരിത്രം ഭൂമിക പേജ് 59
  15. എസ്.എൻ., സദാശിവൻ. എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. p. 167.
  16. എം.ബി കീബേ. ഇ.ഹി,ക്വാ പേജ് 693-702
  17. ഹീരാലാൽ ത്ധാ; കോമെമ്മറേഷൻ വാല്യം പേജ് 151-161 കേശവോസ്തവ സ്മാരക ഗ്രന്ഥം
  18. റായ് കൃഷ്ണദാസ്; രാമവനത്തിന്റെ ഭൂമിശാസ്ത്രം
  19. എപപ്പിക് ആൻഡ് പുരാണിക് സ്റ്റഡീസ്. ഭണ്ഡാർക്കർ ഇൻസ്റ്റിറ്റ്യൂട്ട്
  20. എസ്. വയ്യ്യാപുരി. ഹിസ്റ്ററി ഓഫ് തമിഴ് ലാങ്വേജ് ആൻഡ് കൾച്ചർ. 1956. മദ്രാസ്. പേജ് 103
  21. ബി.എം. ഗോപാലകൃഷ്ണാചാര്യർ കമ്പരാമായണ; ബാലകാണ്ഡം
  22. ഡോ. കാമിൽ ബുൽകേ. രാമകഥ
  23. കട്ടവരദരാജു; ശ്രീരാമായണമു ഓഫ് കട്ടവരദരാജു; മദ്രാസ് യൂണിവേർസിറ്റി; മദ്രാസ് 1950 ഭൂമിക.
  24. ഗോപാലലാൽ വർമ്മ, സന്ധാളീ നാടോടിപ്പാട്ടുകളിൽ ശ്രീരാമൻ; സാരംഗം പബ്ലിക്കേഷൻസ്; ഡൽഹി. 1960
  25. എം.സി. മിത്ര: ജേർണൽ ഓഫ് ഡിപാർട്ട്മെന്റ് ഓഫ് ലെറ്റേർസ്. കൽക്കത്ത ഭാഗം 4 303-304 പ്രസ്താവിച്ചിരിക്കുന്നത് -കാമിൽ ബുൽകേ രാമകഥ
  26. എസ്. ഫുക്സ്. ദി ഗോണ്ഡേ ആൻഡ് ഭൂമിയ ഓഫ് ഈസ്റ്റേർൺ മണ്ഡല: ബോംബെ 1960
  27. The Ramayana Tradition in Asia-edited by V.Raghavan published by Sahithya academi,India 1998
  28. http://www.eng.vedanta.ru/library/vedanta_kesari/ramayana.php
  29. http://www.sociology.ed.ac.uk/sas/papers/panel49_mbrockington.rtf[പ്രവർത്തിക്കാത്ത കണ്ണി]
  30. http://www.archaeologynews.org/link.asp?ID=248828&Title=Why%20modern%20India%20misses%20Sankalia
  31. കൊടുപ്പുന്ന : ആദികവിയുടെ ശില്പശാല - രതി, പിന്നെ ശോകം എന്ന ലേഖനം.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമായണം എന്ന താളിലുണ്ട്.
(in Sanskrit)സംസ്കൃതത്തിൽ
(in English) വിവർത്തനങ്ങൾ
ഗവേഷണ ലേഖനങ്ങൾ