ദുഃഖവെള്ളിയാഴ്ച

ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയാഴ്ച
(Good Friday എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

ദുഃഖ വെള്ളി (വലിയ വെള്ളി)
തരംക്രിസ്ത്യൻ
പ്രാധാന്യംയേശുക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിക്കുന്നു.
ആഘോഷങ്ങൾപരമ്പരാഗതമായ ആഘോഷങ്ങളൊന്നുമില്ല
അനുഷ്ഠാനങ്ങൾപ്രാർത്ഥന, ഉപവാസം,കുരിശിന്റെ വഴി
തിയ്യതിഈസ്റ്റർ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പുള്ള വെള്ളിയാഴ്ച
2023-ലെ തിയ്യതിഏപ്രിൽ 7 (പാശ്ചാത്യം)
ഏപ്രിൽ 14 (പൗരസ്ത്യം)

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ബൈബിൾ വിവരണം തിരുത്തുക

സുവിശേഷങ്ങൾ അനുസരിച്ച്, ഗെത്ത് ശെമന എന്ന തോട്ടത്തിൽ വെച്ചു തന്റെ ശിഷ്യനായ യൂദാസ് സ്കറിയോത്താ മുപ്പതു വെള്ളിക്കാശിന് (മത്തായി 26:14-16) പട്ടാളകാർക്കും,മഹാപുരോഹിതന്മാർക്കും,പരീശന്മാർക്കും യേശുവിനെ കാണിച്ചുകൊടുത്തു.അവർ അവനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു ഹന്നാവിൻറെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തു. ഫലം ഇല്ലായ്കയാൽ ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തെക്ക് അയച്ചു.(യോഹന്നാൻ 18:1-24)

അവിടെവെച്ച് മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;കള്ളസ്സാക്ഷികൾ പലരും വന്നിട്ടും ഒന്നും ഫലിച്ചില്ല.ഒടുവിൽ മഹാപുരോഹിതൻ അവനോടു "നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ എന്ന് ചോദിച്ചു?" അതിന് ഞാൻ ആകുന്നു; എന്നു ഉത്തരം നൽകി. ഇതു കേട്ട ഉടൻ മഹാപുരോഹിതൻ വസ്ത്രം കീറി ഇവൻ ദൈവദൂഷണം പറഞ്ഞു എന്നു ഉത്തരം പറഞ്ഞു. (മത്തായി 26:57-66) പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടി വിചാരിച്ചു,അവനെ ബന്ധിച്ചു നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തൊസ് യേശുവിനെ വിസ്ഥരിച്ചതിനു ശേഷം മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല. (ലൂക്കോസ് 23:1-5)

 
ആ മനുഷ്യൻ ഇതാ പീലാത്തോസ് യേശുവിനെ ജനക്കൂട്ടത്തിന് കാണിച്ചു കൊടുക്കുന്നു

യേശു ഗലിലക്കാരൻ ആണെന് പീലാത്തൊസ് അറിഞ്ഞപ്പോൾ, യേശുവിനെ ഗലില ന്യായാധിപനായ ഹെരോദാവിന്റെ അടുക്കലേക്കു അയച്ചു. ഹെരോദാവും മരണയോഗ്യമായ യാതൊന്നും അവനിൽ കണ്ടില്ല.അതിനാൽ അവൻ യേശുവിനെ തിരിച്ചു പീലാത്തൊസിന്റെ അടുക്കലേക്ക് അയച്ചു. പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.അവരോടു ഞാനും ഹെരോദാവും വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല; അതുകൊണ്ട് "ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;" അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. (ലൂക്കോസ് 23:3-16) അതിനു ജനം, ഇവനെ ക്രൂശിക്ക; കലഹവും കുലയും ഹേതുവായി തടവിലായ ബറബ്ബാസിനെ വിട്ടു തരിക എന്നു വിളിച്ചു പറഞ്ഞു ,ജനത്തിന്റെ നിർബന്ധത്തിനു വഴങ്ങി അവൻ യേശുവിനെ ക്രൂശിക്കേണ്ടതിന്നു അവർക്കും ഏല്പിച്ചുകൊടുത്തു. (മർക്കൊസ് 15:6-15)

യേശു ക്രൂശിനെ ചുമന്നു കൊണ്ടു എബ്രായ ഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.അവിടെ അവർ അവനെയും അവനോടു കൂടെ വേറെ രണ്ടു കള്ളന്മാരെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടവിലുമായി ക്രൂശിച്ചു. (യോഹന്നാൻ 19:17-18). ആറാംമണി നേരം മുതൽ ഒമ്പതാംമണി (12:00 - 3:00pm) നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.6 മണിക്കൂർ തീവ്രവേദന അനുഭവിച്ചു ഹൃദയം പിളരുന്ന ഒരു നിലവിളിയോടുകുടി യേശു പ്രാണനെ വിട്ടു.അപ്പോൾ ദേവാലയത്തിൻറെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു. (മത്തായി 27:45-53)

അരിമത്യയിലെ യോസഫ് യേശുവിന്റെ ശരീരം എടുത്തു കൊണ്ടുപോകുവാൻ പീലാത്തൊസിനോടു അനുവാദം ചോദിച്ചു. പീലാത്തൊസ് അനുവദിക്കയാൽ യോസഫ് വന്നു അവന്റെ ശരീരം എടുത്തു. യോസഫ് പാറയിൽ വെട്ടിയിരുന്ന തന്റെ പുതിയ കല്ലറയിൽ യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലയിൽ പൊതിഞ്ഞു യേശുവിനെ അവിടെ വെച്ചു. (യോഹന്നാൻ 19:36-39)

ചരിത്രം തിരുത്തുക

ക്രരിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിർത്തെഴുന്നേല്പാണ് ഭക്തിപുരസ്സരം അനുസ്മരിക്കപ്പെട്ടിരുന്നത്. എന്നാൽ എ.ഡി. രണ്ടാം ശതകത്തിൽ, യേശുക്രിസ്തു കല്ലറയ്ക്കുള്ളിൽ കഴിഞ്ഞ നാല്പതു മണിക്കൂറുകളുടെ ഓർമയ്ക്കായി ക്രൈസ്തവർ ഉപവാസം അനുഷ്ഠിച്ചിരുന്നു. എ.ഡി. 3-ആം ശതകത്തിൽ ഈസ്റ്റർ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവിൽവന്നു. 6-ആം ശതകം വരെ റോമിൽ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളിയാഴ്ച ആചരിച്ചിരുന്നത്. ബൈബിൾ വായനയും പ്രാർഥനയും മാത്രമാണ് ഈ ചടങ്ങുകളിൽ നടന്നിരുന്നത്. ആദിമക്രൈസ്തവരുടെ കാലം മുതൽ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്.[1]

എ.ഡി. നാലാം ശതകത്തിൽ ജെറുസലേമിലെ ക്രൈസ്തവർ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാൽവരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവൻ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തിൽ വിശ്വാസികൾ ചുംബിക്കുകയും മൌനപ്രാർഥന നടത്തുകയും പതിവാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ മൂന്ന് മണിവരെ ഇവർ വീണ്ടും കാൽവരിയിൽ സമ്മേളിക്കുകയും പ്രവാചകന്മാരുടെ പുസ്തകങ്ങളിൽനിന്ന് കുരിശുമരണത്തെ സംബന്ധിക്കുന്ന ഭാഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സങ്കീർത്തനങ്ങളും വായിച്ചുകേൾക്കുകയും ചെയ്തുവന്നു.

ഏഴാം ശതകത്തോടുകൂടി ജെറുസലേമിലെ ആചാരങ്ങൾ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീർത്തനം പാടുന്ന വേളയിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലിക്കയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും പ്രചരിച്ചു. 'കുരിശു കുമ്പിടീൽ' എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീൻ ആരാധനാക്രമത്തിൽ ഇന്നും വളരെ പ്രാധാന്യമുണ്ട്. ചില കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാൽ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്. ക്രൂശിതനായ യേശുവിന് കുടിക്കുവാൻ പുളിച്ച വീഞ്ഞ് നല്കിയതിന്റെ ഓർമയ്ക്കായി വിശ്വാസികൾ കയ്പുവെള്ളം കുടിക്കുന്ന പതിവുമുണ്ടായിരുന്നു. ക്രമേണ ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വർധിച്ചു.

പുരാതനകാലത്ത് ദേവാലയങ്ങളിൽ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എ.ഡി. എട്ടാം ശ.-ത്തോടുകൂടി അന്നേദിവസം കുർബാന സ്വീകരിക്കുവാൻ തത്പരരായ വ്യക്തികൾക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. പില്ക്കാലത്ത്, തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുർബാന കൊള്ളുവാൻ അനുവദിക്കുന്ന രീതി ആരംഭിച്ചു. മധ്യകാലഘട്ടത്തിൽ, പുരോഹിതൻ കുർബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അർപ്പിക്കുകയും ചെയ്യുന്ന പതിവ് നിലവിൽവന്നു. ക്രമേണ, ബൈബിൾ പാരായണം, പ്രാർഥന, കുരിശു കുമ്പിടീൽ, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി.

എ.ഡി. 16-ആം ശതകത്തോടുകൂടി കുരിശിന്റെ വഴി ആസ്പദമാക്കിയിട്ടുള്ള ധ്യാനവും ക്രിസ്തുവിന്റെ അന്ത്യവചനങ്ങൾ കേന്ദ്രീകരിച്ചുള്ള മൂന്നുമണിക്കൂർ ആരാധനയും ആരംഭിച്ചു. ക്രിസ്തുവിന്റെ അന്ത്യവചനങ്ങളെ ആസ്പദമാക്കിയുള്ള പ്രാർഥനയ്ക്ക് പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളിൽ വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സാധാരണയായി ഉച്ചയ്ക്കുശേഷമാണ് ഈ പ്രാർഥന നടക്കുന്നത്.

1955-ൽ പയസ് XII മാർപാപ്പ ആരാധനാ ക്രമത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതോടെ കത്തോലിക്കാ ദേവാലയങ്ങളിലും പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളിലെന്നപോലെ ദുഃഖവെള്ളിയാഴ്ചയിലെ പ്രത്യേക ശുശ്രൂഷ ഉച്ചയ്ക്കുശേഷം നടത്തപ്പെട്ടുതുടങ്ങി. ഹോശേയയിൽ യാതനയെക്കുറിച്ചും ഉയിർത്തെഴുന്നേല്പിനെക്കുറിച്ചും പരാമർശിക്കുന്ന ഭാഗം (ഹോശേയ 6 : 1- 6) വായിച്ചുകൊണ്ടാണ് റോമൻ ആചാരങ്ങൾ ആരംഭിക്കുന്നത്. യഹൂദർ സർവനാശത്തിൽനിന്നു രക്ഷനേടുന്നതായി പറയുന്ന പുറപ്പാട് പുസ്തകത്തിലെ പ്രസക്ത ഭാഗമാണ് (പുറപ്പാട് 12 : 1-11) പിന്നീട് വായിക്കുന്നത്. യോഹന്നാന്റെ സുവിശേഷപ്രകാരമുള്ള പീഡാനുഭവ വിവരണം ഇതിനുശേഷം വായിക്കുന്നു. അടുത്ത ദിവസം ജ്ഞാനസ്നാനം ചെയ്യപ്പെടുന്ന, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കായുള്ള പ്രത്യേക പ്രാർഥനയും നടക്കുന്നു. ഇതിനുശേഷം വിശ്വാസികൾ തിരശ്ശീല നീക്കി കുരിശിനെ ആദരിക്കുന്നു. ഈ അവസരത്തിൽ എ.ഡി. ഏഴാം ശതകത്തിൽ സിറിയയിൽ രചിക്കപ്പെട്ട 'ഇംപ്രോപീരിയ' (Improperia) എന്ന ഗാനം ആലപിക്കുന്നു. തന്നോടു കാണിച്ച അന്തസ്സില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ യേശുക്രിസ്തു ജനങ്ങളെ ശകാരിക്കുന്നതാണ് ഈ ഗാനത്തിന്റെ ഇതിവൃത്തം. 'പാങ്ഗെ ലിംഗ്വാ ഗ്ലോറിയോസി' (Pange lingua gloriosi) എന്നാരംഭിക്കുന്ന സ്തോത്രവും ആലപിക്കപ്പെടുന്നു. തുടർന്ന് ഇരുപത്തിരണ്ടാം സങ്കീർത്തനം ആലപിക്കപ്പെടുമ്പോൾ തിരുവത്താഴശുശ്രൂഷ നടക്കുകയും, തിരുവത്താഴം കൈക്കൊള്ളുവാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ലഭിക്കുകയും ചെയ്യുന്നു.

ആധുനികകാല ചടങ്ങുകൾ തിരുത്തുക

ക്രൈസ്തവ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളുടെ വായനയും ഉണ്ട്‌. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവുമുണ്ട്. സഭകളുടെ അംഗീകൃത ആചാരമല്ലെങ്കിലും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങളിൽ വർഷം തോറും ചില വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ദിനത്തിൽ പ്രതീതാത്മക കുരിശേറൽ നടത്താറുണ്ട്.

കത്തോലിക്ക സഭയുടെ ആചാരങ്ങളിൽ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി(Way of the Cross) ഈ ദിവസത്തെ ആചാരങ്ങളിൽ മുഖ്യമായതാണ്‌. കേരളത്തിൽ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ,‍ വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളിൽ വലിയ കുരിശും ചുമന്നു കാൽനടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.

ഓർത്തഡോക്സ് സഭകൾ ദീർഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങൾ, കുരിശു കുമ്പിടീൽ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികൾ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്.

പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളിൽ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാർത്ഥനകളോടൊപ്പം മനുഷ്യനോടുള്ള ദൈവത്തിന്റെ നിസ്സീമമായ സ്നേഹത്തെയും രക്ഷാകര പദ്ധതിയേയും ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്.

എന്നാൽ ബാപ്റ്റിസ്റ്റ്, പെന്തക്കൊസ്ത് വിഭാഗങ്ങളിൽ പെടുന്ന ചില സഭകൾ ദുഃഖവെള്ളിയാഴ്ച ആചരണത്തെ എതിർക്കുകയും തികച്ചും വിജാതീയമായ ഒരു ചടങ്ങായി ഇതിനെ കരുതുകയും ചെയ്യുന്നു.

ചിത്രസഞ്ചയം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദുഃഖവെള്ളിയാഴ്ച എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Good Friday
"https://ml.wikipedia.org/w/index.php?title=ദുഃഖവെള്ളിയാഴ്ച&oldid=3797803" എന്ന താളിൽനിന്ന് ശേഖരിച്ചത്