പല മതഗ്രന്ഥങ്ങളിലും പൊതുവായുള്ള പ്രതിപാദ വിഷയങ്ങളിൽ ഒന്നാണ് മരണശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങൾ. സ്വർഗ്ഗത്തിലെ നിത്യസമ്മാനത്തിന്റേയോ നരകത്തിലെ ശിക്ഷയുടേയോ രൂപത്തിലുള്ള മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിലും ഇസ്ലാം മതവിശ്വാസികളുടെ പവിത്ര ഗ്രന്ഥമായ ഖുർ ആനിലും കാണാം. റബൈനിക യഹൂദതയും ഈ വിശ്വാസം ഏറെക്കുറെ പിന്തുടരുന്നു. നിത്യരക്ഷപോലെ നരകശിക്ഷയും നിത്യകാലത്തേക്കുള്ളതാണ് എന്നാണ് മുഖ്യധാരാ ക്രൈസ്തവസഭകളുടെ വിശ്വാസം.[1] [2] എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട്.

നിത്യരക്ഷ ക്രിസ്തീയ വീക്ഷണത്തിൽ തിരുത്തുക

ദൈവത്തോടൊത്ത് നിത്യവും വസിക്കേണ്ടതിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ സ്വതന്ത്രമായ ഇച്ഛാശക്തിയും, തിരഞ്ഞെടുക്കുവാനുള്ള അവകാശവും തെറ്റായി വിനിയോഗിച്ച ആദിമനുഷ്യനായ ആദം ദൈവത്തോട് അനുസരണക്കേട് കാണിച്ച് ദൈവിക കൂട്ടായ്മയിൽ നിന്നും അകന്നുപോയി. പാപത്തിന്റെ ശിക്ഷയായ നിത്യമരണത്തിന് അവൻ അർഹനായി തീർന്നു. ബൈബിൾ പ്രഖ്യാപിക്കുന്നത്, എല്ലാ മനുഷ്യരും പാപികളാണ് എന്നാണ്. [3] ആദമിന്റെ സന്തതിപരമ്പരയായ മാനവവംശം പാപത്തിന്റെ അടിമത്തത്തിലായി. നീതിമാനായ ദൈവത്തിന് പാപത്തെ ശിക്ഷിക്കാതിരിക്കുവാൻ സാധിക്കില്ല. പാപത്തിന്റെ ശമ്പളം മരണമത്രേ എന്ന് ദൈവവചനം വ്യക്തമാക്കുന്നു.[4] പാപിയായിതീർന്ന മനുഷ്യരുടെ കേവലമായ ഏതെങ്കിലും കർമ്മങ്ങളോ, സത്പ്രവർത്തികളോ, സ്വയംപീഡകളോ, ധാനധർമ്മങ്ങളോ, അനുഷ്ഠാനങ്ങളോ അവന് ദൈവവുമായുണ്ടായിരുന്ന ബന്ധത്തിലേക്ക് തിരിച്ച് പോകുവാൻ സാധ്യമല്ല. എന്നാൽ സ്നേഹവാനായ ദൈവം ഒരു രക്ഷാമാർഗ്ഗം ഒരുക്കി. ദൈവിക ത്രിത്വത്തിലെ മൂന്നാമനായ പുത്രനെ (യേശുക്രിസ്തുവിനെ) ഭൂമിയിലേക്ക് അയച്ചു. സർവ്വ മാനവരാശിയുടെയും സകല തെറ്റുകളും സ്വയം ഏറ്റെടുത്തുകൊണ്ട് അവർക്ക് പകരമായി യേശുക്രിസ്തു കാൽവറി ക്രൂശിൽ പാപപരിഹാരബലിയായി തന്റെ ജീവനെ അർപ്പിച്ചു.[5] പിതാവായ ദൈവം തന്റെ പുത്രന്റെ പാപപരിഹാരബലിയിൽ പ്രസാദിച്ചതിന്റെ അടയാളമായി യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു.[6] [7] [8] ഉയിർത്തെഴുന്നേറ്റ ക്രിസ്തു നാല്പത് ദിവസങ്ങളോളം [9] അഞ്ഞൂറിൽ അധികം പേർക്കു പ്രത്യക്ഷനായി താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് സ്ഥാപിച്ചതിന് ശേഷം സ്വർഗ്ഗാരോഹണം ചെയ്തു.[10]

പാപമോചനം പ്രാപിക്കുന്നതിനുള്ള മാർഗ്ഗം തിരുത്തുക

ഒരു വ്യക്തി താൻ ഒരു പാപിയാണെന്ന് ദൈവത്തോട് സമ്മതിക്കുകയും, തന്റെ തെറ്റുകൾ ഏറ്റുപറയുകയും, യേശുക്രിസ്തുവിന്റെ മരണം തന്റെ പാപങ്ങൾക്ക് പകരമായിട്ടാണെന്ന് വിശ്വസിക്കയും, മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിനെ തന്റെ ജീവിതത്തിന്റെ നാഥനും കർത്താവുമായി അംഗീകരിക്കുകയും ചെയ്യുമ്പോൾ ആ വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ദൈവവുമായുള്ള ബന്ധം യഥാസ്ഥാനപ്പെട്ട് നിത്യജീവന് [11] അവകാശിയായി തീരുമെന്നും ബൈബിൾ വ്യക്തമാക്കുന്നു. ദൈവമക്കളാകുക, രക്ഷിക്കപ്പെടുക[12], വീണ്ടും ജനനം പ്രാപിക്കുക[13] എന്നീ പ്രയോഗങ്ങളെല്ലാം ഇതാണ് അർത്ഥമാക്കുന്നത്. നിത്യരക്ഷ ദൈവം സൗജന്യമായി[14] [15] നൽകുന്നതും വിശ്വാസത്താൽ ഓരോ വ്യക്തികളും ഏറ്റെടുക്കേണ്ടതുമാണ് എന്നതിന് അനേക വാക്യങ്ങൾ വേദപുസ്തകത്തിൽ തെളിവായുണ്ട്. യേശുക്രിസ്തുവിന്റെ ജനനത്തിന് അനേക നുറ്റാണ്ടുകൾക്ക് മുമ്പ് എഴുതപ്പെട്ട ബൈബിൾ പഴയനിയമ പുസ്തകങ്ങളിലും യേശുക്രിസ്തുവിന്റെ ജനനവും, ശുശ്രൂഷയും, മരണവും, ഉയിർത്തെഴുന്നേല്പുമെല്ലാം പ്രവചന രൂപത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിവൃത്തീകരണം പുതിയനിയമ പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുക്രിസ്തു വീണ്ടും വരുന്നു തിരുത്തുക

തന്നിൽ വിശ്വസിക്കുന്നവരെ ചേർത്തുകൊള്ളാനും വിശ്വസിക്കാത്തവരെ ന്യായംവിധിക്കുവാനും[16] [17] യേശുക്രിസ്തു വീണ്ടും വരുമെന്നും ബൈബിൾ വ്യക്തമാക്കുന്നു.

അവലംബം തിരുത്തുക

  1. ദാനീയേൽ 12:2; യെശയ്യാ 26:19; സഭാപ്രസംഗി 12:14; തെസ്സലൊനീക്യർ 1 4:14
  2. കൊരിന്ത്യർ 2 5:10 - അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
  3. നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു.റോമർ 3:9,10
  4. പാപത്തിൻ ശമ്പളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുവിൽ നിത്യജീവൻ തന്നെ. റോമർ 6:23
  5. ക്രിസ്തുവോ, നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. റോമർ.5:8
  6. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന്‌ ഉയിർത്തിരിക്കുന്നു.1കൊരി.15:20
  7. ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ. അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ.മത്തായി 28:5,6
  8. നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു? അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു; മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു.ലൂക്കോസ് 24:5-7
  9. അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 1:2,3
  10. പിന്നെ അവൻ (യേശുക്രിസ്തു) അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു . തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും; അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു. അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു. അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു (സ്വർഗ്ഗാരോഹണം ചെയ്തു).സത്യവേദപുസ്തകം, ലൂക്കോസ് 24:44-51
  11. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ (യേശുക്രിസ്തുവിനെ)നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹ.3:16
  12. യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ്കൊണ്ട് രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു. റോമർ 10:9,10
  13. അവൻ മരിച്ചവരുടെ ഇടയിൽ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി...വീണ്ടും ജനിപ്പിച്ചിരിക്കുന്നു.1പത്രോ.1:3,4
  14. അവന്റെ (ദൈവത്തിന്റെ) കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. റോമർ 6:24
  15. കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങൾ കാരണമല്ല: ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരുപ്പാൻ പ്രവർത്തികളും കാരണമല്ല.എഫെ.2:8,9
  16. ഒരിക്കൽ മരണവും പിന്നീട്‌ ന്യായവിധിയും മനുഷന്‌ നിയമിച്ചിരിക്കുന്നു.സത്യവേദപുസ്തകം, എബ്ര.9:27
  17. പുത്രനിൽ (യേശുക്രിസ്തുവിൽ) വിശ്വസിക്കുന്നവന്‌ നിത്യജീവൻ ഉണ്ട്‌; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല: ദൈവ ക്രോധം അവന്റെ മേൽ ഇരിക്കുന്നതേയുള്ളൂ.സത്യവേദപുസ്തകം,യോഹ. 3:36
"https://ml.wikipedia.org/w/index.php?title=നിത്യരക്ഷ&oldid=3544153" എന്ന താളിൽനിന്ന് ശേഖരിച്ചത്