ശക്തൻ തമ്പുരാൻ
കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ'.(1790-1805) ശരിയായ പേര് രാജാ രാമവർമ്മ'കുഞ്ഞി പിള്ള തമ്പുരാൻ എന്നാണ്.(ജനനം - 1751, മരണം - 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരം തുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു.
Shakthan Thampuran | |
---|---|
Maharaja
| |
![]() | |
ശക്തൻ തമ്പുരാൻ | |
ഭരണകാലം | 1790 - 1805 |
കിരീടധാരണം | 1791 |
മുൻഗാമി | Rama Varma VIII |
Rama Varma X | |
ജീവിതപങ്കാളി | Chummukutty Nethyar Amma |
പേര് | |
Raja Rama Varma Kunhjipilla Thampuran | |
രാജവംശം | കൊച്ചി രാജവംശം |
പിതാവ് | Chennose Anujan Namboodiripad |
മാതാവ് | Ambika Thampuratti |
മതം | ഹിന്ദു |
തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്. കേരള-ഡച്ച് വാസ്തുവിദ്യാശൈലിയിൽ ഈ കൊട്ടാരം 1795-ൽ പുനർനിർമ്മിച്ചിരുന്നു.
ജീവിത രേഖ തിരുത്തുക
- 1751 ജനനം
- 1754 അമ്മയുടെ മരണം
- 1761 നാലാംകൂർ സ്ഥാനം
- 1776 മൂന്നാംകൂർ
- 1782 ആദ്യവിവാഹം
- 1790 രാജാവായി
- 1791 ഇംഗ്ലീഷുകാരുമായി സന്ധി
- 1805 മരണം
ബാല്യം തിരുത്തുക
1751-ൽ വെള്ളാരപ്പിള്ളി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ജനനം പൂയ്യം നക്ഷത്രത്തിലെ അമാവാസി നാളിലായിരുന്നു. പിറന്ന നാൾ ജ്യോതിഷപ്രകാരം ശുഭപ്രദമല്ലാതാകയാൽ ചെറുപ്പത്തിലേ വളരെ ശ്രദ്ധയോടെയാണ് അദ്ദേഹത്തെ വളർത്തിയത്. അദ്ദേഹത്തിന് മൂന്നു വയസുള്ളപ്പോൾ അമ്മത്തമ്പുരാട്ടി മരണമടഞ്ഞു. അതിനുശേഷം അദ്ദേഹത്തെ വളർത്തിയത് ഇളയമ്മയായിരുന്നു. അദ്ദേഹം ചിറ്റമ്മയെ സ്വന്തം അമ്മയെപ്പോലെയാണ് കരുതിയിരുന്നത്.
ചെറുപ്പത്തിലേ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. കോവിലകത്തുള്ളവർ താമസം തൃപ്പൂണിത്തുറയിലേക്ക് മാറിയതിനാൽ പിന്നീടുള്ള വിദ്യാഭ്യാസം അവിടെ വച്ചായിരുന്നു. അദ്ദേഹത്തിന് പത്ത് വയസുള്ളപ്പോൾ നാലാം കൂർ സ്ഥാനം ലഭിച്ചു. അപ്പോൾ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പെട്ടു. 'ശക്തൻ' എന്ന് നാമധേയം ലഭിക്കുകയും ചെയ്തു. [1] കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പിലാക്കുന്നതിലുള്ള കടുത്ത രീതികൊണ്ടാണ് ആ പേര് വന്നതെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നു. 29 വയസ്സായപ്പോൾ അദ്ദേഹത്തിന് വീരകേരളസ്ഥാനം ലഭിച്ചു (മൂന്നാം കൂർ)
ചെറുപ്പത്തിൽ തന്നെ ഭരണകാര്യങ്ങളിൽ വലിയ തല്പരനായിരുന്നു അദ്ദേഹം. മാർത്താണ്ഡ വർമ്മ യുടെ ഭരണത്തിൽ ആകൃഷ്ടനായ അദ്ദേഹം അതേ മാതിരിയുള്ള കാഴ്ചപ്പാടാണ് വളർത്തിയെടുത്തത്. ധർമ്മരാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂറിലെ കാത്തിക തിരുനാൾ രാമവർമ്മ മഹാരാജാവ് അദ്ദേഹത്തിന്റെ സമകാലികനും സുഹൃത്തുമായിരുന്നു. പതിനെട്ടു വയസ്സാകുന്നതിനു മുന്നേ തന്നെ ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിക്കാൻ തുടങ്ങിയ അദ്ദേഹം 1769-നു ശേഷം ഭരണപരമായ എല്ലാ തീരുമാനങ്ങളും വഹിക്കാൻ തുടങ്ങി. ഇംഗ്ലീഷുകാരോടും മൈസൂർ, തിരുവിതാംകൂർ, കോഴിക്കോട് എന്നീ അയൽ രാജ്യങ്ങളോടും ഉള്ള നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രിയും ഫലത്തിൽ അദ്ദേഹമായിരുന്നു. [2]
മുപ്പതാം വയസ്സിൽ അദ്ദേഹം തൃശ്ശൂരിൽ നിന്നും വിവാഹം കഴിച്ചു . അതിൽ ഒരു പെൺ കുഞ്ഞ് ജനിക്കുയും ചെയ്തു. എന്നാൽ അദ്ദേഹവും ഭാര്യയും തമ്മിൽ ചേർച്ചപ്പെടാതെ വരികയാൽ തമ്പുരാട്ടിയെ വേറെ താമസിക്കാൻ ഏർപ്പാടാക്കുകയായിരുന്നു. പിന്നീട് അദ്ദേഹം തൃശ്ശൂരിലെ തന്നെ കരിമ്പേറ്റ് ചുമ്മുക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഇത് അദ്ദേഹം രാജാവായതിനു ശേഷമായിരുന്നു. അദ്ദേഹത്തിന്റെ മുപ്പത്തിയൊൻപതാം വയസ്സിൽ അദ്ദേഹം സിംഹാരോഹണാഭിഷക്തനായി. വലിയ തമ്പുരാൻ മരണമടയുന്നതിനുമുന്നേ ഇളമുറത്തമ്പുരാനും മരിക്കയാൽ ശക്തനായിരുന്നു അടുത്ത മൂത്ത രാജകുമാരൻ.
സിംഹാസനത്തിൽ തിരുത്തുക
അദ്ദേഹം ആദ്യമായി ചെയ്തത് തൃശ്ശിവപേരൂരും തൃപ്പൂണിത്തുറയും ഒരോ കോട്ടയും കിടങ്ങും ഉണ്ടാക്കുകയായിരുന്നു. തൃശ്ശൂരിലെ കോട്ടക്ക് നടുവിൽ ഒരു കോവിലകവും പണിയിച്ചു. കോവിലകത്തിനു തൊട്ടായി മറ്റൊരു കോട്ടയും ഉണ്ടാക്കി.അദ്ദേഹത്തിന്റെ വേനൽക്കാല വസതി ചാലക്കുടിക്കടുത്ത പരിയാരം ഗ്രാമത്തിലെ കാഞ്ഞിരപ്പിള്ളി കൊട്ടാരമായിരുന്നു. ശക്തൻ തമ്പുരാൻ്റെ സേനയിൽ അക്കാലത്ത് കാവൽ ഭടൻമാർ ഉൾപ്പെടെ ഒരു പാട് തീയ്യർ സമുദായത്തിലെ പടയാളികൾ ഉണ്ടായിരുന്നു.[3][4] മാത്രവുമല്ല അടുത്തുള്ള നായർ വീടുകളിൽ നിന്നെല്ലാം ഒരാളെങ്കിലും സൈന്യത്തിൽ ചേരണമെന്ന വ്യവസ്ഥയിൽ പതിനായിരത്തോളം ഭടന്മാർ സൈന്യത്തിൽ ചേർത്തിരുന്നു. അവരുടെ മേധാവിയായി പണിക്കരു വലിയ കപ്പിത്താൻ എന്നൊരാളെയും നിയമിച്ചു. അദ്ദേഹം കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കിന് വീരശൂരപരാക്രമിയായിരുന്നു.
ശക്തൻ തമ്പുരാൻ ഗതാഗത സൗകര്യം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. നാടുനീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. വീഥികൾക്ക് ചേർന്ന് താമസിക്കുന്നവർ ദിവസവും അവരുടെ മുന്നിലുള്ള വഴികളും കൂടി വൃത്തിയാക്കണം എന്ന കൽപനയും പുറപ്പെടുവിച്ചു.
തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിൻ കാട് വെട്ടിത്തെളിച്ച് മൈതാനമാക്കിയതും അത് നാട്ടുകാർക്ക് സുഗമമായി സഞ്ചരിക്കാൻ യോഗ്യമാക്കിയതും ശക്തന്റെ കാലത്താണ്. [5]
അദ്ദേഹം കൊട്ടാരം വകയായി വളരെയധികം ഭൂമി പിടിച്ചെടുത്ത് അവിടെയെല്ലാം കണ്ടു കൃഷി ചെയ്തു. ഈ ഭൂമി പാവപ്പെട്ടവരുടേതാണെങ്കിൽ അതിനു നഷ്ടപരിഹാരം കൊടുത്തിരുന്നു, എന്നാൽ ജന്മിമാരുടേതിന് യാതൊരു നഷ്ടപരിഹാരവും കൊടുത്തിരുന്നില്ല. രാജ്യത്ത് നിലനിൽക്കുന്ന അക്രമങ്ങൾ അറിയുന്നതിനായി രാത്രി കാലങ്ങളിൽ ഗൂഡമായി നാടുചുറ്റിയിരുന്നു. ശക്തമായ ഒരു ചാരശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. വേഷപ്രച്ഛന്നനായി അദ്ദേഹം തിരുവനന്തപുരം വരെയും കൂട്ടിനാരുമി ല്ലാതെ പോയി മുറജപവും മറ്റും കണ്ടതായി പറയുന്നു.
ജന്മിത്തത്തിന്റെ അവസാനം തിരുത്തുക
ശക്തൻ തമ്പുരാന്റെ ഭരണകാലം കൊച്ചിരാജ്യ ചരിത്രത്തിലെ ജന്മിമാരുടെ ആധിപത്യത്തിന്റെ അവസാനത്തേയും ആധുനിക യുഗത്തിന്റെ ആരംഭത്തേയും കുറിക്കുന്നു. ശക്തരായ പ്രഭുക്കന്മാരുടേയും തൃശ്ശൂർ വടക്കും നാഥ ക്ഷേത്രത്തിലേയും പെരുമനം ക്ഷേത്രത്തിലേയും ഊരാണ്മക്കാരായ പോറ്റിമാരുടേയും ഭീഷണി രാജ്യാധികരത്തിനു ഗൗരവതരമായ ഭീഷണി ഉയർത്തിയിരുന്നു. ഇതിനെതിരായി അവരുടെ ശക്തിയെ അടിച്ചമർത്താനും തന്റെ അധീശത്വം ഉറപ്പിക്കാനും അദ്ദേഹം കർക്കശമായ നടപടികൾ സ്വീകരിച്ചു. ഓരോ സ്ഥലത്തും നമ്പൂതിരി യോഗങ്ങൾക്ക് വേണ്ടി യോഗാതിരിപ്പാടുമാരെ തിരഞ്ഞെടുക്കുമായിരുന്നു. ഇവരാണ് പുരോഹിത വർഗ്ഗം.ഇവരുടെ നേതൃത്വത്തിൽ തൃശ്ശൂരിലെ നമ്പൂതിരികുടുംബങ്ങൾ കൊച്ചിയും കോഴിക്കോടും തമ്മിലുണ്ടായ യുദ്ധത്തിൽ അഭ്യന്തര കലാപം സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹം ഈ യോഗാതിരിപ്പാടുമാരുടെ പ്രവർത്തനങ്ങൾക്ക് വിരാമമിട്ടു. പ്രഭുക്കന്മാരുടെ വസ്തുവകകൾ പണ്ടാരവകയിലേയ്ക്ക് ചേർത്ത് അവരെ തരം താഴ്ത്തി അവരുടേതായ മറ്റു പ്രമാണിമാരുടേയും അധികാരങ്ങൾ അദ്ദേഹം നേരിട്ട് നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകി. ദേവസ്വം ഭരണം സർക്കാർ നേരിട്ടു നടത്താൻ തുടങ്ങി. അതോടെ നമ്പൂതിരി യോഗങ്ങൾക്ക് പഴയ ശക്തിയും സ്വാധീനവും നഷ്ടപ്പെട്ടു തുടങ്ങി.
ഭരണ സംവിധാനം തിരുത്തുക
മാടമ്പിമാരുടെ സ്വാധീനം അറുത്തുമാറ്റുന്നതിനോടൊപ്പം രാജാധികാരം ശക്തമാക്കാനുള്ള ഭരണ പരിഷ്കാരം നടത്തുകയും ചെയ്തു. ഗ്രാമമായിരുന്നു ഏറ്റവും ചെറിയ ഘടകം. ഇത് പർവതീകാരർ എന്നു പറയുന്ന ഉദ്യോഗസ്ഥരുടേ മേൽനോട്ടത്തിലാക്കി. അവർക്കായിരുന്നു നികുതികൾ പിരിക്കാനുള്ള അവകാശം. മുൻപ് ഇത് നാട്ടിലെ പ്രഭുക്കന്മാരാണ് കൈകാര്യം ചെയ്തിരുന്നത്. ചെറിയ കുറ്റങ്ങൾക്ക് വിധി നടപ്പിലാക്കിയിരുന്നതും അവരായിരുന്നു. നിരവധി ഗ്രാമങ്ങൾ ചേർന്ന് താലൂക്കുകളായി മാറ്റി. ഇതിനെ കോവിലകത്തുംവാതിക്കൽ എന്നാണ് വിളിച്ചിരുന്നത്. രണ്ട് താലൂക്കുകൾ ചേർന്ന് ഒരു സൂബ എന്ന സംവിധാനം ഉണ്ടാക്കി. സൂബകൾക്ക് പ്രത്യേക അധികാരമുണ്ടായിരുന്നു. അതിനു പ്രത്യേകം ഉദ്യോഗസ്ഥരും. വ്യവഹാരങ്ങൾക്ക് കച്ചേരികൾ നിർമ്മിച്ചു. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന് ഈ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. കുറ്റം കണ്ടുപിടിച്ച തെളിയിച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കു പോലും കടുത്ത ദണ്ഡനകൾ കൊടുത്തിരുന്നു. സ്വത്തുക്കൾ കണ്ടുകെട്ടുക, ചാട്ടവാറടി, തടവ് എന്നിങ്ങനെ ഉദ്യോഗസ്ഥരുടെ സാന്മാർഗ്ഗികത നിലനിർത്താൻ വേണ്ട ചട്ടങ്ങൾ കൊണ്ടുവന്നു. രാജാവ് തന്നെ വ്യാപാരം കൈയാളി. അങ്ങനെ രാജ ഭണ്ഡാരം നിറഞ്ഞു.
മറ്റു ജാതിക്കാരോടുള്ള സമീപനം തിരുത്തുക
കൊങ്ങിണികളും ക്രിസ്ത്യാനികളുമായിരുന്നു അന്ന് വ്യാപാരരംഗത്ത് കുത്തക കൈയ്യാളിയിരുന്നത്. അവർക്ക് ഡച്ചുകാരുമായ നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സാധിച്ചു. അങ്ങനെ അവർ സമൂഹത്തിലെ ധനികന്മാരായിത്തീർന്നു. ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു. എന്നാൽ അവർ ഡച്ചു സ്വാധീനമുപയോഗിക്കാനും വരവുകളിൽ കൃത്രിമം കാണിക്കാനും തുടങ്ങി. ഇതിൽ കുപിതനായ രാജാവ് അവരുടെ പ്രധാന ക്ഷേത്രമായ തിരുമല ദേവസ്വം ക്ഷേത്രങ്ങളിൽ അവർ സൂക്ഷിച്ചിരുന്ന നിധിയിൽ നിന്ന് ഒരു ഭാഗം പിടിച്ചെടുക്കാനായി ഉദ്യോഗസ്ഥരെ അയച്ചു. എന്നാൽ ദേവരേശകിണി എന്ന പ്രമാണിയുടെ നേതൃത്വത്തിൽ അവർ വിലപിടിപ്പുള്ള സാധങ്ങൾ ആലപ്പുഴയിലേയ്ക്ക് മാറ്റാൻ ശ്രമിച്ചു. ഇത് പരാജയപ്പെടുത്തിയ ശക്തൻ ദേവരേശകിണിയടക്കം മൂന്നു പേരെ വധിക്കുകയും വിധി പണ്ടാരവക വെയ്ക്കുകയും ചെയ്തു.
ലത്തീൻ ക്രിസ്ത്യാനികളായിരുന്നു ശക്തന്റെ കറുത്ത മുഖം കാണേണ്ടി വന്ന മറ്റൊരു വിഭാഗം. പോർത്തുഗീസുകാർ ഉണ്ടായിരുന്ന സമയത്ത് അന്നത്തെ കൊച്ചീ രാജാക്കന്മാർ മത പരിവർത്തനത്തിന് സഹായകരമായ നിലപാടെടുത്തിരുന്നു. ഇതിനായി ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് പലതരം നികുതിയിളവുകൾ നൽകി. ഇത് മുതലെടുക്കാനായി നിരവധി പേർ മത പരിവർത്തനം നടത്തി. എന്നാൽ പോർട്ടൂഗീസുകാർകു ശേഷം അത്രയും പ്രവർത്തനങ്ങൾ ഡച്ചുകാരും ഇംഗ്ലീഷുകാരും നടത്തിയില്ല, അതിനായി തമ്പുരാന്റെ പ്രത്യേക സഹായം ആവശ്യമായിരുന്നില്ല. മാത്രവുമല്ല അന്ന് തമ്പുരാൻ യൂറോപ്പിലും മറ്റും നടക്കുന്ന സംഭവങ്ങൾ അറിയുന്നുണ്ടായിരുന്നു. മറ്റ് ഒരു സ്ഥലത്തും ഇല്ലാത്ത ആനുകൂല്യങ്ങൾ അവർ അനുഭവിക്കുന്നു എന്ന് അദ്ദേഹം അറിയിക്കുകയും അതിന് അറുതി വരുത്താൻ ഉത്തരവ് ഇറക്കുകയും ചെയ്തു. 1763-ൽ അദ്ദേഹം പൊതുവായ ഒരു ഭൂമിക്കരം ഏർപ്പെടുത്തുകയും 1776-ൽ കരം പുതുക്കി നിശ്ചയിക്കപ്പെടുകയും ചെയ്തു. എന്നാൽ ലത്തീൻ ക്രിസ്ത്യാനികൾ നികുതി നൽകാൻ വിസമ്മതിക്കുകയും ആഭ്യന്തര കലാപങ്ങൾ പൂഴ്‌ത്തി വയ്പ് എന്നിവ ആരംഭിച്ചു. കുറേ കാലം ക്ഷമിച്ചു കഴിഞ്ഞ തമ്പുരാൻ ക്ഷമകെട്ട് മർദ്ദനമുറകൾ ആരംഭിച്ചു. നിരവധി ക്രിസ്ത്യാനികൾക്ക് ഭൂമി നഷ്ടപ്പെട്ടു. പലരേയും നാടു കടത്തി.
സുറിയാനി ക്രിസ്ത്യാനികൾ വ്യാപാരം നടത്തുന്നവരും പണ്ടു മുതലേ ക്രിസ്തീയമതം സ്വീകരിച്ചവരുമായിരുന്നു. ഇവർ വ്യക്തമായ നികുതി ഒടുക്കിയിരുന്നവരും പ്രത്യേകം നികുതിയിളവുകൾ ഇല്ലാത്തവരും ആയിരുന്നു. മാത്രമല്ല അതിൽ കൂടുതൽ പേരും അഭ്യസ്തവിദ്യരുമായിരുന്നു. ശക്തൻ തമ്പുരാന് ഇവരോട് പ്രത്യേക സ്നേഹവും ആദരവും ഉണ്ടായിരുന്നു. അവർക്ക് ഭൂമി ഉദാരമായ വ്യവസ്ഥകളിൽ നൽകുകയും വ്യാപാര പോഷണത്തിനായി നിരവധി സുറിയാനി കുടുംബങ്ങളെ അങ്കമാലിയിൽ നിന്നും മറ്റും ചാലക്കുടി, തൃശ്ശൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ കുടിയിരുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മ ദേശമായ വെള്ളാരപ്പള്ളിയിലെ കാഞ്ഞൂർ പള്ളിയിൽ അദ്ദേഹം സംഭാവന ചെയ്ത വെങ്കലത്തിൽ പണിതീർത്ത ആനവിളക്ക് അദ്ദേഹവും ഈ സമൂഹവുമായുണ്ടായിരുന്ന സൗഹൃദത്തിന് സാക്ഷ്യം വഹിക്കുന്നു.
സാംസ്കാരിക സംഭാവനകൾ തിരുത്തുക
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനു് എകദേശം 200 വർഷത്തെ ചരിത്രം പറയുവാനുണ്ട്.*[1] സാംസ്കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശിവപേരൂരിലെ പൂരം കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവമായി തുടരുന്നു. ശക്തൻ തമ്പുരാന്റെ കാലത്തു് ദക്ഷിണ കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് പൂരങ്ങളുടെ പൂരമായി കരുതിയിരുന്ന ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിൽ നിന്നും ദേവകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവൻമാരും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നായിരുന്നു വിശ്വാസം. ഒരു തവണയിലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമ്മേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട്കാവ് , നെയ്തലക്കാവ്, കണിമംഗലം ശാസ്താവ് എന്നീ പൂരങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ലത്രെ. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ പൂരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുന്നാഥൻ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ ( 977 മേടം) സാംസ്കാരികകേരളത്തിന്റെ തിലകക്കുറിയായി മാറിയ തൃശ്ശൂർ പൂരം ആരംഭിച്ചു.
അവസാനകാലം തിരുത്തുക
അവലംബം തിരുത്തുക
- ↑ കൊട്ടാരത്തിൽ, ശങ്കുണ്ണി (1994) [1909-1934]. ഐതിഹ്യമാല. 1-8 (6th പതിപ്പ്.). കറന്റ് ബുക്സ്. ISBN 81-240-00107.
{{cite book}}
: Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help); Unknown parameter|month=
ignored (help) - ↑ കെ. എം പണിക്കരുടെ അഭിപ്രായത്തിൽ “കൊച്ചീ രാജ്യം സംഭാവന ചെയ്ത ദീർഘവീക്ഷണത്തോട് കൂടിയ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം.. കൊടുങ്കാറ്റിനു കീഴടങ്ങാൻ മടി കാണിച്ചില്ല പക്ഷേ, കിട്ടിയ സന്ദർഭങ്ങളിലെല്ലാം തല ഉയർത്തിപ്പിടിക്കാനും ആ സന്ദർഭങ്ങളെ ശരിക്കു മുതലെടുക്കുവാനും തക്ക വണ്ണമുള്ള സാമർത്ഥ്യം പ്രകടിപ്പിച്ചു. ബുദ്ധിമാനായ ഒരു നയതന്ത്രജ്ഞൻ, ശക്തനായ ഒരു ഭരണാധികാരി, സാമ്പത്തികനയത്തിൽ കാലത്തിനപ്പുറത്തേക്കു കാണാൻ കഴിഞ്ഞ വ്യക്തി, നിരവധി നിലകളിൽ ശോഭിച്ചു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന വൈദേശികാധിപത്യം മൂലം രാജ്യത്തിന്റെ അധികാരം ചുരുങ്ങിച്ചുരുങ്ങി ശൂന്യതയുടെ വക്കു വരെ എത്തിയപ്പോൾ ആ വ്യവസ്ഥയിൽ നിന്ന് ചിട്ടയോടു കൂടിയ ഒരു ഭരണക്രമം അദ്ദേഹം രൂപം നൽകി“ . പ്രതിപാദിച്ചിരിക്കുന്നത് കേരളചരിത്രശില്പികൾ.എ. ശ്രീധരമേനോൻ നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
- ↑ Abraham Eraly (2006). Tales Once Told Legends of Kerala. puengin books limited Google books. ISBN 9789352141012.
- ↑ കൊട്ടാരത്തിൽ ശങ്കുണ്ണി, ഐതിഹ്യമാല, കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട്
- ↑ "പ്രദക്ഷിണവഴിയിൽ തേക്കിൻ കാട് മൈതാനം". മലയാള മനോരമ. 2007-04-22. മൂലതാളിൽ നിന്നും 2007-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-2൩.
{{cite news}}
: Check date values in:|accessdate=
(help)
കുറിപ്പുകൾ തിരുത്തുക
- ^ "ഇവിടെ ആണ്ടുതോറും മേടമാസത്തിൽ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം; അതിനു നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ് ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞ് സംഘം ചേർന്ന് അത് നടത്തണം. അന്നു സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ച് വടക്കുന്നാഥ സന്നിധിയിൽ കൊണ്ടു വരണം. അവയിൽ തിരുവമ്പാടിയിൽ നിന്നും പാറമേക്കാവിൽ നിന്നുമുള്ള എഴുന്നള്ളിപ്പുകൾ പ്രധാനമായിരിക്കണം. ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങൾ തന്നെ വീതിച്ചെടുത്തു ചെലവു ചെയ്യിക്കണം. പിന്നെ വേണ്ടുന്ന സഹായങ്ങൾ എല്ലാം നാം ചെയ്തു തരികയും ചെയ്യാം' എന്നാണ് ശക്തൻ തമ്പുരാൻ കലപന പുറപ്പെടുവിച്ചത്. എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെല്ലാം അദ്ദേഹം തന്നെ പ്രത്യേകം കൽപിക്കുകയും ചെയ്തു. പൂരം തുടങ്ങിയ കാലം മുതൽ അദ്ദേഹം ജീവിച്ചിരുന്നതു വരെയുള്ള കാലമത്രയും അദ്ദേഹം പൂരത്തിനും എഴുന്നള്ളിയിരുന്നു. ഇന്ന് കാണുന്ന ചടങ്ങുകൾ അത്രയും അദ്ദേഹം വിഭാവനം ചെയ്തവ തന്നെയാണ് . എന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത്.
ചിത്രശാല തിരുത്തുക
-
തൃശ്ശൂർ നഗരത്തിലെ ശക്തൻ തമ്പുരാൻ നഗറിൽ സ്ഥാപിച്ചിട്ടുള്ള ശക്തൻ തമ്പുരാൻ പ്രതിമ.
ഇതും കാണുക തിരുത്തുക
പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക
- ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ ഉപഗ്രഹ ചിത്രം
- ശക്തൻ തമ്പുരാൻ
- കേരള ടൂറിസം
- കൊച്ചി രാജകുടുംബം വെബ് വിലാസം