മാണി മാധവചാക്യാർ

കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനും
(മാണി മാധവ ചാക്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുരു മാണി മാധവ ചാക്യാർ (ജനനം - 1899 ഫെബ്രുവരി 14, മരണം - 1990 ജനുവരി 14) കേരളത്തിൽ നിന്നുള്ള പ്രശസ്തനായ രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്നു. മഹാനായ ചാക്യാർ കൂത്ത് കലാകാരനും കൂടിയാട്ടം കലാകാരനും ഈ കലകളിലെ സമീപകാലത്തെ ഏറ്റവും വിശാരദനായ പണ്ഡിതനുമായി അദ്ദേഹം കരുതപ്പെടുന്നു. [1][2][3][4][5][6]

മാണി മാധവ ചാക്യാർ

ജനനം 1899 ഫെബ്രുവരി 14
മരണം 1990 ജനുവരി 14
ഒറ്റപ്പാലം
പൗരത്വം ഭാരതീയൻ
രംഗം കൂടിയാട്ടം,ചാക്യാർ കൂത്ത്, രസാഭിനയം
പരിശീലനം ഗുരു മാണി പരമേശ് വരചാക്യാർ, ഗുരു മാണി നീലകണ്ഠ ചാക്യാർ, ഗുരു മാണി നാരായണ ചാക്യാർ
(സംസ്കൃതം) പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട്, രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ.
പുരസ്കാരങ്ങൾ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1964)
ന്യൂയോർക്ക് പദരേവ്സ്കി ഫൗണ്ടേഷൻ പുരസ്കാരം (1964‌)
കേരള സാഹിത്യ അക്കാദമി അവാർഡ് (1975, നാട്യകല്പദ്രുമം എന്ന അദ്ദേഹത്തിന്റെ കൃതിക്ക്)
കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976)
കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976)
ഭാരത സർക്ക്കാരിന്റെ എമെരിറ്റസ് ഫെല്ലോഷിപ്പ് (1982)
കാളിദാസ അക്കാദമി ഫെല്ലോഷിപ്പ് (1982)
കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് (1983)
മദ്ധ്യപ്രദേശ് സർക്കാരിന്റെ തുളസീ സമ്മാൻ (1987)
ഗുരുവായൂരപ്പൻ സമ്മാനം (1990)

പാരമ്പര്യമനുസരിച്ചുള്ള എല്ലാ കൂടിയാട്ടങ്ങളിലും ചാക്യാർ കൂത്തിനു ഉപയോഗിക്കുന്ന എല്ലാ പ്രബന്ധങ്ങളിലും അദ്ദേഹം വിചക്ഷണനായിരുന്നു. കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും കുറിച്ചുള്ള എല്ലാ ആശയങ്ങളും സമ്പ്രദായങ്ങളും വ്യവസ്ഥകളും ലളിതവും ശാസ്ത്രീയവുമായി സാധാരണക്കാരനു മനസ്സിലാക്കി തരുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രവും കേരളത്തിലെ പലവിധ അഭിനയ സമ്പ്രദായങ്ങളെയും അദ്ദേഹം ഗാഢമായി പഠിച്ചു. കൂടിയാട്ടത്തിന്റെ ശാസ്ത്രത്തിലും അവതരണത്തിലുമുള്ള അദ്ദേഹത്തിന്റെ അവഗാഹം മികച്ചതായിരുന്നു. അഭിനയത്തിന്റെ ചക്രവർത്തിയായി അദ്ദേഹം അറിയപ്പെട്ടു.

ജീവചരിത്രം തിരുത്തുക

 
മാണി മാധവ ചാക്യാർ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രാവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 89-ആമത്തെ വയസ്സിൽ തൃപ്പൂണിത്തറയിൽ ആയിരുന്നു ഇത്. അദ്ദേഹത്തിന്റെ അവസാനത്തെ കൂടിയാട്ട അവതരണങ്ങളിൽ ഒന്നായിരുന്നു ഇത്.

ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു. പണ്ഡിതന്മാരും വിശാരദരുമായ തന്റെ അമ്മാവന്മാരിൽ നിന്നുമായിരുന്നു അദ്ദേഹം പഠിച്ചത്. ഗുരു മാണി പരമേശ് വരചാക്യാർ, ഗുരു മാണി നീലകണ്ഠ ചാക്യാർ, ഗുരു മാണി നാരായണ ചാക്യാർ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ‌മാർ. രസാഭിനയത്തിനും വാചികാഭിനയത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന കൂടിയാട്ടത്തിലെയും ചാക്യാർ കൂത്തിലെയും പ്രശസ്തമായ "മാണി" സമ്പ്രദായത്തിലാണ് അദ്ദേഹം അഭ്യസിച്ചത്. ഒരു ഉയർന്ന സംസ്കൃത പണ്ഡിതനുമായിരുന്നു അദ്ദേഹം. സംസ്കൃതത്തിൽ അദ്ദേഹം പഠിപ്പിച്ചിരുന്നു. അലങ്കാരശാസ്ത്രം, നാട്യശാസ്ത്രം, വ്യാകരണം, ന്യായം, ജ്യോതിഷം, തുടങ്ങിയവ അദ്ദേഹം പഠിച്ചു. പണ്ഡിതരത്നം പഴേടത്ത് ശങ്കരൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. എല്ലാ കാലത്തെയും പണ്ഡിതന്മാരിൽ ശ്രേഷ്ഠനായി കരുതപ്പെടുന്ന തിരുമനസ്സ് ദർശനകലാനിധി രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ (കൊച്ചി രാജ്യത്തെ മഹാരാജാവ്) അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. നാട്യശാസ്ത്രത്തിലും ന്യായശാസ്ത്രത്തിലും അദ്ദേഹത്തിന്റെ കീഴിൽ മാണി മാധവ ചാക്യാർ ഉന്നത പഠനം നടത്തി.

രസാഭിനയത്തിന്റെ (വിവിധ ഭാവങ്ങളെ അവയുടെ പൂർണതയിൽ അവതരിപ്പിക്കുന്ന കല), പ്രത്യേകിച്ച് നേത്രാഭിനയത്തിന്റെ (കണ്ണുകളുടെ ചലനങ്ങാൾ ഉപയോഗിച്ച് മാത്രം വിവിധ ഭാവങ്ങളെ അവതരിപ്പിക്കുന്ന കല), എക്കാലത്തെയും മികച്ച കലാകാരനായി മാണി മാധവ ചാക്യാർ കരുതപ്പെടുന്നു. കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം പ്രശസ്തമാണ്. പല കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം കലാകാ‍രന്മാരെയും കലാകാരികളെയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണൻ നായർ, ഗുരു കേളു നായർ, ആനന്ദ ശിവറാം, തുടങ്ങിയ പല കഥകളി നടൻ‌മാരും അദ്ദേഹത്തിന്റെ ശിഷ്യൻ‌മാരായിരുന്നു. കഥകളിക്ക് കണ്ണുകൾ നൽകിയ കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.

 
ശൃംഗാര രസാഭിനയം മാണി മാധവ ചാക്യാർ, 89-ആം വയസ്സിൽ.

അഭിനയത്തിൽ ഒരു പണ്ഡിതനായി അദ്ദേഹം കരുതപ്പെട്ടു. അദ്ദേഹത്തിന്റെ അഭിനയം “സമ്പൂർണം“ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നേത്രാഭിനയം കലാലോകത്തെ ഒരു അൽഭുതമായി കരുതപ്പെടുന്നു. ഇതിനെ പ്രശസ്ത നിരൂപകനായ ഡോ. വി.കെ. നാരായണ മേനോൻ ബിഥോവന്റെ സിമ്ഫണികളോട് ഉപമിക്കുന്നു.[7]

പ്രശസ്ത കഥക് കലാകാരനായ ബിർജു മഹാരാജ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച നടനായി കരുതുന്നു. “മാണി മാധവ ചാക്യാർക്ക് തന്റേതായ ശൈലി ഉണ്ടായിരുന്നു. തന്റെ വിചാരങ്ങളെ അദ്ദേഹത്തിന് ഭാവങ്ങളായി അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നയന ചലനങ്ങൾ അവർണനീയമായിരുന്നു” എന്ന് ബിർജു മഹാരാജ് പറയുന്നു. പ്രശസ്ത പണ്ഡിതനായ സ്റ്റെല്ലാ ക്രാമ്ര്രിഷ് (ഫിലഡെല്ഫിയ കലാ മ്യൂസിയത്തിലെ കലാ ശേഖരണത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു) മാണി മാധവ ചാക്യാരുടെ നേത്രാഭിനയം കണ്ടതിനുശേഷം അദ്ദേഹത്തെ ലോകത്തിലെ മഹാനായ കണ്ണുകളുടെ മാന്ത്രികൻ എന്ന് വിശേഷിപ്പിച്ചു.

നവരസങ്ങളെ അതിന്റെ പാരമ്യത്തിൽ അഭിനയിച്ച് ഭലിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. അദ്ദേഹം നവരസങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ പല പ്രശസ്ത കലാകേന്ദ്രങ്ങളിലും സംഗീത നാടക അക്കാദമി തുടങ്ങിയ അക്കാദമികളിലും ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും ഇന്ന് ശേഖരിച്ച് വെച്ചിരിക്കുന്നു.

ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ നിന്നും കൂടിയാട്ടത്തെയും ചാക്യാർ കൂത്തിനെയും പുറത്തുകൊണ്ടുവന്നത് മാണി മാധവ ചാക്യാരാണ്[8]. കേരളത്തിനു പുറത്തുള്ള ആദ്യത്തെ കൂടിയാട്ടം അവതരണം മദ്രാസിൽ 1962-ൽ അദ്ദേഹത്തിന്റെ സംഘം അവതരിപ്പിച്ചു. ഇന്ത്യയിലെമ്പാടും കൂടിയാട്ടം അവതരിപ്പിച്ച് അദ്ദേഹം ഈ കലയെ ജനപ്രിയമാക്കി. അദ്ദേഹവും സംഘവും ദില്ലി, ബനാറസ്, ഉജ്ജയിൻ, ബോംബെ, മദ്രാസ്, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിച്ചു.

കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, വിക്രമോർവശീയം, മാളവികാഗ്നിമിത്രം, ഭാസന്റെ സ്വപനവാസവദത്തം, പഞ്ചതന്ത്രം എന്നിവ ചിട്ടപ്പെടുത്തി കൂടിയാട്ടത്തിന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങത്തെത്തിച്ചത് അദ്ദേഹമാണ്.

 
ഗുരു മാണി മാധവ ചാക്യാർ ചാക്യാർ കൂത്ത് അവതരിപ്പിക്കുന്നു

അദ്ദേഹത്തിന്റെ ഗുരുവായ ദർശനകലാനിധി രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിർന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തിൽ അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാൻ ഇത് അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിൽ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതൻ‌മാർ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗൽഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂർണരൂപത്തിൽ അവതരിപ്പിച്ചു.

അഖിലേന്ത്യാ റേഡിയോ, ദൂരദർശൻ എന്നിവയ്ക്കു വേണ്ടി ആദ്യമായി കൂടിയാട്ടവും ചാക്യാർ കൂത്തും അവതരിപ്പിച്ചത് അദ്ദേഹമാണ്. ഇത് തനതുകലകളിലേക്ക് ആയിരക്കണക്കിന് ശ്രോതാക്കളെ ആകർഷിച്ചു. കൂടിയാട്ടത്തെ ജനപ്രിയമാക്കുവാൻ കൂടിയാട്ട പ്രദർശങ്ങൾ ആരംഭിച്ചത് അദ്ദെഹമാണ്.

വള്ളത്തോൾ നാരായണ മേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോൾ മാണി മാധവ ചാക്യാരെ കഥകളി വിദ്യാർത്ഥികൾക്ക് രസാഭിനയം പഠിപ്പിക്കുവാനായി സ്വാഗതം ചെയ്തു. പിന്നീട് കേരള കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി. നാട്യസംഘം,പേരൂർ ഗാന്ധി സദനം കഥകളി അക്കാദമി എന്നിവ അദ്ദേഹത്തെ ഒരു സന്ദർശക അദ്ധ്യാപകനായി വിളിച്ച് അദ്ദേഹത്തിന്റെ മഹത്തായ കഴിവുകളെ ഉപയോഗിച്ചു.

 
ഗുരു മാണി മാധവ ചാക്യാർ രചിച്ച നാട്യകല്പദ്രുമം

കൂടിയാട്ടത്തെക്കുറിച്ച് അദ്ദേഹം രചിച്ച നാട്യകല്പദ്രുമം എന്ന പുസ്തകം(1975) കേരള സാഹിത്യ അക്കാദമി പുരസ്കാരം കരസ്ഥമാക്കി. ഈ പ്രശസ്ത കൃതി ഇന്ന് പണ്ഡിതന്മാരും വിദ്യാർത്ഥികളും ഒരു ആധാര ഗ്രന്ധമായി പരിഗണിക്കുന്നു. ഈ കൃതി കൂടിയാട്ടത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രീയവും നിരൂപണാത്മകവുമായ വെളിച്ചം വീശുന്നു. ഈ പുസ്തകം ഹിന്ദിയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാണി മാധവീയം എന്ന അദ്ദേഹത്തിന്റെ ജീവചരിത്രം ( കേരള സർക്കാർ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചത് ) അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ ഒരു സുന്ദരമായ വിവരണം നൽകുന്നു.

ചാക്യാർ-നമ്പ്യാർ സമുദായാംഗമല്ലാത്ത ഒരാൾക്ക് ആദ്യമായി കൂടിയാട്ടം പഠിപ്പിച്ചത് അദ്ദേഹമാണ്. പോളണ്ടിൽ നിന്നുള്ള വാഴ്സോ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയായ ക്രിസ്റ്റഫർ ബൈർസ്കി (ബനാറസ് സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി) അദ്ദേഹത്തിന്റെ അടുത്തുവന്ന് സംസ്കൃതത്തിലുള്ള ഏക പുരാതന നാടകകലയായ കൂടിയാട്ടം 1960-കളിൽ പഠിച്ചു. അദ്ദേഹം മാണി മാധവ ചാക്യാരുടെ ഭവനത്തിൽ താമസിച്ച് കൂടിയാട്ടം അതിന്റെ തനതായ രീതിയിൽ പഠിച്ചു. അമേരിക്കയിലെ ജോർജ്ജിയ സർവകലാശാലയിലെ ഡോ. ഫാർലി റിച്ച്‌മണ്ട് എന്ന പ്രശസ്ത സംസ്കൃത നാടക പണ്ഡിതൻ കിള്ളിക്കുറിശ്ശിമംഗലത്തുള്ള മാണി മാധവ ചാക്യാരുടെ ഭവനത്തിൽ താമസിച്ച് കൂടിയാട്ടം എന്ന പുരാതന സംസ്കൃത കലാരൂപത്തെക്കുറിച്ച് പഠിച്ചു.

പുരസ്കാരങ്ങൾ തിരുത്തുക

അനവധി പുരസ്കാരങ്ങളും പട്ടങ്ങളും ബിരുദങ്ങളും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ പ്രധാന പുരസ്കാരം 22-ആം വയസ്സിൽ കൊടുങ്ങല്ലൂർ കോവിലകത്തെ പ്രശസ്തനായ ഭട്ടൻ തമ്പുരാനിൽ നിന്ന് ആയിരുന്നു. ഭട്ടൻ തമ്പുരാൻ അദ്ദേഹത്തിന് 1921-ൽ ഒരു മുദ്രമോതിരം സമ്മാനിച്ചു. പിൽകാ‍ലത്ത് പല പുരസ്കാരങ്ങളും ലഭിച്ചെങ്കിലും മരണം വരെ മാണി മാധവ ചാക്യാർ ഈ മുദ്രമോതിരം തനിക്കു ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി കരുതിപ്പോന്നു. 1923-ൽ അദ്ദേഹത്തിന് പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് വീരശൃംഖല ലഭിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. ഈ ഉപഹാരം സമ്മാനിക്കുന്നത് പണ്ഡിതശ്രേഷ്ഠൻ‌മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ്. മാണി മാധവ ചാക്യാർക്കു ശേഷം മറ്റാർക്കും ഈ പണ്ഡിത സദസ്സിൽ നിന്ന് വീരശൃംഖല സമ്മാനിച്ചിട്ടില്ല. 1930-ൽ കടത്തനാട് വലിയതമ്പുരാൻ അദ്ദേഹത്തിന് “നാട്യാചാര്യ“ എന്ന പദവി സമ്മാനിച്ചു. 1952-ൽ കോട്ടക്കൽ നിന്നും 1961-ൽ കാഞ്ചി മഠത്തിലെ ശങ്കരാചാര്യരിൽ നിന്നും 1964-ൽ സാമൂതിരിയിൽ നിന്നും 1989-ൽ തൃപ്പൂണിത്തറയിൽ നിന്നും അദ്ദേഹത്തിന് വീരശൃംഖലകൾ ലഭിച്ചു. 1954-ൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും അദ്ദേഹത്തിന് വിദൂഷകരത്നം പട്ടം ലഭിച്ചു. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂർണ്ണതയ്ക്ക് ആയിരുന്നു ഇത്. ഇന്ത്യാ സർക്കാർ അദ്ദേഹത്തിന് 1974-ൽ പത്മശ്രീയും 1982-ൽ എമെറിറ്റസ് ഫെല്ലോഷിപ്പും സമ്മാനിച്ചു. ബനാറസ് ഹിന്ദു സർവകലാശാല അദ്ദേഹത്തിന് 1964-ൽ വിശിഷ്ട ബിരുദം സമ്മാനിച്ചു.

ചാക്യാർ കൂത്തിനും കൂടിയാട്ടത്തിനുമുള്ള എല്ലാ പ്രധാന പുരസ്കാരങ്ങളും ആദ്യമായി ലഭിച്ചത് അദ്ദേഹത്തിനാണ്. ഇവയിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1964), ന്യൂയോർക്ക് പദരേവ്സ്കി ഫൌണ്ടേഷൻ പുരസ്കാരം (1964‌), പത്മശ്രീ (1974), കേരള സാഹിത്യ അക്കാദമി അവാർഡ് (1975, നാട്യകല്പദ്രുമം എന്ന അദ്ദേഹത്തിന്റെ കൃതിക്ക്), കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976), കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1976), ഇന്ത്യാ സർക്കരിന്റെ എമെരിറ്റസ് ഫെല്ലോഷിപ്പ് (1982), കാളിദാസ അക്കാദമി ഫെല്ലോഷിപ്പ് (1982), കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് (1983), മദ്ധ്യപ്രദേശ് സർക്കാരിന്റെ തുളസീ സമ്മാൻ (1987), ഗുരുവായൂർ ദേവസ്വം അവാർഡ് എന്നിവ ഇവയിൽ ചിലതാണ്.

മരണം തിരുത്തുക

91-ആമത്തെ വയസ്സിൽ 1990 ജനുവരി 14-നു ആ ധന്യ ജീവിതം അവസാനിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ഇവയും കാണുക തിരുത്തുക

 
മാണി മാധവ ചാക്യാരും സംഘവും തോരണയുദ്ധം കൂടിയാട്ടം അവതരിപ്പിക്കുന്നു(1962- ചെന്നൈ). മാണി മാധവ ചാക്യാർ‌ രാവണനായും, മാണി നീലകണ്ഠ ചാക്യാർ‌ ഹനുമാനായും, മാണി ദാമോദര ചാക്യാർ വിഭീഷണനായും, പി.കെ.ജി നമ്പ്യാർശങ്കുകർണ്ണനായും രംഗത്ത്

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. L.S. Rajagopal, The Wizard of Eyes, Journal of Madras Music Academy, 1974
  2. L.S Rajagopalan, Mani Madhava Chakyar- A Titan of A Thespian, Sruti, August 1990 issue (71)
  3. P.T. Narendra Menon, Kulapati of Koodiyattam, Sruti, August 1990 issue (71)
  4. M.K.K. Nayar, Classical Arts of Kerala, Current Books, 1990
  5. Kavalam N. Panikar, Mani Madhava Chakkyar: The Master at Work (film- English), Sangeet Natak Akademi, New Delhi, 1994
  6. Dr. Akavoor Narayanan, Vyakthivivekam, Poorna Publishers, 2006
  7. (Illustrated Weekly of India, Vol. XCIX- 37, Oct. 1-7, 1978, New Delhi, India)
  8. http://www.mathrubhumi.com/nri/section/print.php?id=12864[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മാണി_മാധവചാക്യാർ&oldid=3656152" എന്ന താളിൽനിന്ന് ശേഖരിച്ചത്