കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

മധ്യകേരളത്തിൽ, തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കുഴൂർ എന്ന ഗ്രാമത്തിലെ പ്രധാനക്ഷേത്രമാണ് കുഴൂർ സുബ്രമണ്യസ്വാമിക്ഷേത്രം. ബാലഭാവത്തിലുള്ള സുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണ്. ഗണപതിയും അയ്യപ്പനും ശിവനും ഭദ്രകാളിയും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും ഉപപ്രതിഷ്ഠകളാണ്. വൃശ്ചികമാസത്തിൽ തൃക്കാർത്തിക ആറാട്ടായി പത്തുദിവസത്തെ ഉത്സവവും മകരമാസത്തിലെ തൈപ്പൂയവും തുലാമാസത്തിലെ സ്കന്ദഷഷ്ഠിയുമാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. കൂടാതെ, എല്ലാ മാസവും വരുന്ന വെളുത്തപക്ഷത്തിലെ ഷഷ്ഠിനാളുകൾ, ചൊവ്വാഴ്ചകൾ, കാർത്തിക-വിശാഖം-പൂയം എന്നീ നക്ഷത്രങ്ങൾ എന്നിവയും അതിവിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

കുഴൂർ_ശ്രീ_സുബ്രമണ്യ_സ്വാമി_ക്ഷേത്രം-ഗോപുര വാതിൽ
കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
കൊടിമരം-കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

ഐതിഹ്യം

തിരുത്തുക

ക്ഷേത്രനിർമ്മിതി

തിരുത്തുക

കുഴൂർ ഗ്രാമത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ ബസ് റൂട്ട് കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നു നോക്കിയാൽത്തന്നെ ക്ഷേത്രപരിസരം മുഴുവൻ കാണാവുന്നതാണ്. കുഴൂർ പോസ്റ്റ് ഓഫീസ്, പെട്രോൾ പമ്പ്, അക്ഷയ സെന്റർ, ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി കാണാം. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും മറ്റും ദർശനത്തിനെത്തുന്നത്. ഇവിടെത്തന്നെയാണ് ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ടും. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. അവ പണിയാൻ ആലോചനയുണ്ട്. കിഴക്കുവശം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇപ്പോഴും ഗ്രാമീണത്തനിമ പോകാതെ നിൽക്കുന്നു. കിഴക്കേ നടയിലെ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് ആനകളുടെ രൂപങ്ങൾ കാണാം. ഇവയെ കണ്ടുകൊണ്ടാണ് ക്ഷേത്രദർശനത്തിന് പോകുന്നത്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ വലിയ ആനക്കൊട്ടിലിലേയ്ക്കാണ് എത്തുന്നത്. അസാമാന്യവലുപ്പവും നീളവുമുള്ള ഈ ആനക്കൊട്ടിലിന് പതിനാറ് തൂണുകളാണുള്ളത്. അവയിലെല്ലാം വിവിധ ദേവീദേവരൂപങ്ങൾ കാണാം. അവയ്ക്കപ്പുറമാണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം കാണുന്നത്. തേക്കിൻതടിയിൽ തീർത്ത്, എട്ടോളം ചെമ്പുപറകൾ ഇറക്കിവച്ച ഈ കൊടിമരത്തിന് ഏകദേശം നൂറടി ഉയരം കാണും. ഇതിനപ്പുറം ബലിക്കൽപ്പുര കാണാം. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അസാമാന്യ വലുപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറത്തുനിന്നുനോക്കിയാൽ ഇവിടെ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ഭഗവാന്റെ മുഖ്യസൈന്യാധിപനായ ധൂർത്തസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന്റെ ചുവട്ടിലായി അപ്പം പോലെ വേറെയും എട്ട് ചെറിയ ബലിക്കല്ലുകൾ കാണാം. അവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്നു. ദേവസേനാപതി, അഗ്നിലോചനൻ, ദണ്ഡഹസ്തൻ, അസിധാരിണി, പാശപാലൻ, ധ്വജശേഖരൻ, ഗതി, ശൂലവാസി എന്നിവരാണ് ഈ ഉപസൈന്യാധിപന്മാർ. എന്നാൽ ഇവർക്ക് ഇവിടങ്ങളിൽ ബലിതൂകാറില്ല. പകരം, ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ അതാത് സ്ഥാനത്ത് ഇവർക്ക് സ്ഥാനം അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിലാണ് ബലിതൂകാറുള്ളത്. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരാണകഥകളും മൃഗമാല, പക്ഷിമാല, ഭൂതമാല തുടങ്ങിയവയും ഇവിടെ കാണാം. ഇവയെല്ലാം ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് കുഴൂർ ക്ഷേത്രത്തിലേത്. ഇതിനകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. തെക്കുകിഴക്കേമൂലയിൽ, മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. ഏകദേശം ഒരടി ഉയരം വരുന്ന, വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ഒരു ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മഞ്ഞൾ-കുങ്കുമ അഭിഷേകങ്ങൾ, ചെത്തിമാല ചാർത്തൽ, കടുംപായസം തുടങ്ങിയവയാണ് ഇവിടെ ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. ഇതിന് സമീപമുള്ള ഒരു തറയിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ഏകദേശം ഒരടി ഉയരം വരുന്ന, ശിവലിംഗരൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെയും ബ്രഹ്മരക്ഷസ്സിന്. പാൽപ്പായസമാണ് ഇവിടെയും പ്രധാന വഴിപാട്.

തെക്കുപടിഞ്ഞാറേമൂലയിൽ ഒറ്റതിരിഞ്ഞ ഒരു ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടയുള്ളത്. ഇരിയ്ക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹത്തിന്, ശബരിമല ക്ഷേത്രത്തിലെ വിഗ്രഹവുമായി നല്ല രൂപസാദൃശ്യമുണ്ട്. നീരാജനം, നെയ്യഭിഷേകം, എള്ളുപായസം എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ. ഇവിടെ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. 2021-ൽ ഈ ശ്രീകോവിൽ പുതുക്കിപ്പണിയുകയുണ്ടായി. ആ രൂപത്തിലാണ് ഇപ്പോൾ ഇത് കാണപ്പെടുന്നത്. ശാസ്താവിന്റെ ശ്രീകോവിലിനും തെക്കുപടിഞ്ഞാറായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന കാവിൽ, പരിവാരങ്ങളായി നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി എന്നീ പ്രതിഷ്ഠകളുമുണ്ട്. നൂറും പാലും നേദിയ്ക്കുന്നതാണ് നാഗദൈവങ്ങൾക്കുള്ള പ്രധാന വഴിപാട്. എല്ലാ മാസവും വരുന്ന ആയില്യം നാളുകൾ ഇവിടെ അതിവിശേഷമാണ്. അവയിൽ, കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുണ്ടാകും.

വടക്കുപടിഞ്ഞാറേമൂലയിൽ ദേവസ്വം ഓഫീസ് പണിതിട്ടുണ്ട്. വളരെ പഴക്കം ചെന്ന ഒരു നിർമ്മിതിയാണ് ദേവസ്വം ഓഫീസിന്റേത്. തന്മൂലം, നവീകരണം അത്യാവശ്യമാണ് ഇവിടെ. കൊച്ചിൻ ദേവസ്വം ബോർഡിനുകീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് കുഴൂർ ദേവസ്വം. മുമ്പ് ഗ്രാമക്ഷേത്രമായിരുന്ന ഐരാണിക്കുളം മഹാദേവക്ഷേത്രം അടക്കം കുഴൂരിലെയും സമീപഗ്രാമങ്ങളിലെയും എട്ടുക്ഷേത്രങ്ങൾ ഇതിന്റെ പരിധിയിൽ വരും. ഇതിന്റെ നേരെ മുന്നിലായി ക്ഷേത്രം വക വെടിപ്പുര കാണാം. വെടിവഴിപാട് ഇവിടെ ഭഗവാന് അതിപ്രധാനമാണ്. പുലർച്ചെ പള്ളിയുണർത്തുന്നതുമുതൽ രാത്രി പള്ളിയുറക്കുന്നതുവരെയുള്ള എല്ലാ പ്രധാന ചടങ്ങുകൾക്കും ഇവിടെ വെടിശബ്ദമുണ്ടാകും. കുഴൂരപ്പന്ന് വെടിവഴിപാട് നടത്തിയാൽ സർവ്വാഭീഷ്ടസിദ്ധിയാണെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. വടക്കുഭാഗത്ത് ക്ഷേത്രം വക ഊട്ടുപുരയുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ വിശേഷാൽ സദ്യയുണ്ടാകും.

ശ്രീകോവിൽ

തിരുത്തുക

ദീർഘചതുരാകൃതിയിൽ നിർമ്മിച്ച അതിഭീമാകാരമായ ഒരു നിർമ്മിതിയാണ് ഇവിടത്തെ ശ്രീകോവിൽ. ഒരുപാട് ദൂരെനിന്നുതന്നെ ഇതിന്റെ മേൽക്കൂര കാണാൻ കഴിയുമെന്നതാണ് വലിയ പ്രത്യേകത. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ഇതിന്റെ അധിഷ്ഠാനം തന്നെ ഏകദേശം നാലടി കാണും. ശ്രീകോവിലിലേയ്ക്ക് നേരെ കയറാൻ കഴിയുന്ന വിധത്തിലാണ് ഇവിടെയുള്ള സോപാനപ്പടികൾ. ഇതിന്റെ തുടക്കത്തിൽ ഇരുവശത്തുമായി വ്യാളീരൂപങ്ങളുണ്ട്. ഇരുവശങ്ങളിലുമായി ശിവപാർവ്വതിമാരുടെ രൂപങ്ങളും കാണാം. അകത്തേയ്ക്ക് കടന്നാൽ മൂന്നുമുറികൾ കാണാം. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം ആറടി ഉയരം വരുന്ന സുബ്രഹ്മണ്യസ്വാമിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ബാലസുബ്രഹ്മണ്യന്റെ സങ്കല്പമാണ് പ്രതിഷ്ഠയ്ക്ക് നൽകുന്നതെങ്കിലും വിഗ്രഹത്തിന് ഉയരം ഇത്രയധികമുള്ളതിനാൽ ദേവസേനാപതിയുടെ ഭാവവും കണ്ടുവരുന്നു. രണ്ടുകൈകളേ വിഗ്രഹത്തിനുള്ളൂ. അവയിൽ വലതുകൈ മടക്കിവച്ച രൂപത്തിലാണ്; ഇടതുകൈ അരയിൽ കുത്തിനിൽക്കുന്നുണ്ട്. ആയുധമായ വേൽ നെഞ്ചിനുകുറുകെ ചാരിവച്ച രൂപത്തിലാണ്. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ കുഴൂരപ്പൻ ശ്രീലകത്ത് വാഴുന്നു.

നിലവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല ഈ ശ്രീകോവിൽ. എന്നാൽ, ശില്പകലാവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമാണ്. സോപാനപ്പടികൾ കൂടാതെ മുഖമണ്ഡപത്തിലേയ്ക്ക് (ശ്രീകോവിലിനകത്ത് ഏറ്റവും മുന്നിലെ മുറി) നേരിട്ട് കയറാനായി പ്രത്യേകം പടികൾ കൂടി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഇത് അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രമാണ് കാണാൻ സാധിയ്ക്കുന്നത്. പൂജകൾ കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോൾ വിഗ്രഹത്തിനുനേരെ പുറകുവശം വരാതെ പോകാൻ ഇതുമൂലം സാധിയ്ക്കുന്നു. ശ്രീകോവിലിനകത്തേയ്ക്കുള്ള വാതിലിന്റെ ഇരുവശവും പതിവുപോലെ രണ്ട് ദ്വാരപാലകരൂപങ്ങൾ കാണാം. ഇവയും കരിങ്കല്ലിൽ തീർത്തവയാണ്. ഇവരെ തൊഴുത്, മണിയടിച്ച് ഇവരുടെ അനുവാദം വാങ്ങിയേ ശ്രീകോവിലിനകത്ത് പ്രവേശിയ്ക്കാവൂ എന്നാണ് ചിട്ട. വടക്കുവശത്ത് അഭിഷേകതീർത്ഥം ഒഴുക്കിവിടാനായി ഓവ് പണിതിട്ടുണ്ട്. അതിഗംഭീരമായ ഒരു നിർമ്മിതിയാണ് ഇവിടെയുള്ള ഓവും. പ്രത്യേകതരം വലയങ്ങളോടുകൂടിയ യാത്രാപഥവും, ഗോമുഖത്തോടുകൂടിയ അറ്റവുമുള്ള ഈ ഓവ്, ഇവിടെയുള്ള ഒരു പ്രധാന ആകർഷണമാണ്. ഇതിന്റെ ചുവട്ടിലായി സിംഹത്തിന്റെ ഒരു രൂപവും കൊത്തിവച്ചിട്ടുണ്ട്. അങ്ങനെ ശില്പകലാവൈദഗ്ധ്യത്തിന്റെ ഉദാഹരണമായി ഈ ശ്രീകോവിൽ മാറുന്നു.

നാലമ്പലം

തിരുത്തുക

അനുബന്ധക്ഷേത്രങ്ങൾ

തിരുത്തുക
 
കുഴൂർ നാരായണൻ‌കുളങ്ങര ക്ഷേത്രം.

അടുത്ത ക്ഷേത്രങ്ങളായ നാരായണംകുളങ്ങര ക്ഷേത്രം, കാവിൽകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ ഇതിന്റെ അനുബന്ധ ക്ഷേത്രങ്ങളാണ്. വർഷം തോറും നടക്കുന്ന ഷഷ്ഠി - പൂയ്യ ഉത്സവങ്ങളിൽ ഈ ക്ഷേത്രങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക