റാം ജത്മലാനി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Ram Jethmalani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാം ബൂൽചന്ദ് ജത്മലാനി (ജീവിതകാലം : 14 സെപ്റ്റംബർ 1923 - 8 സെപ്റ്റംബർ 2019)[2] ഒരു ഇന്ത്യൻ നിയമജ്ഞനും രാഷ്ട്രീയക്കാരനുമായിരുന്നു. കേന്ദ്രസർക്കാരിൽ നിയമമന്ത്രിയായും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒട്ടനവധി പ്രമാദവും പ്രമുഖവുമായ കേസുകൾക്കുവേണ്ടി അദ്ദേഹം കോടതികളിൽ വാദിക്കുകയും ഇതിന്റെപേരിൽ പലപ്പോഴും കടുത്ത വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായിരുന്നു അദ്ദേഹം.

റാം ജത്മലാനി
Member of the Rajya Sabha
ഓഫീസിൽ
8 July 2016 – 8 September 2019
മുൻഗാമിGulam Rasool Balyawi, JD(U)
മണ്ഡലംBihar
ഓഫീസിൽ
5 July 2010 – 4 July 2016
മണ്ഡലംRajasthan
Minister of Law and Justice
ഓഫീസിൽ
June 1999 – July 2000
പ്രധാനമന്ത്രിAtal Bihari Vajpayee
മുൻഗാമിM. Thambidurai
പിൻഗാമിArun Jaitley
Minister of Urban Development
ഓഫീസിൽ
19 March 1998 – 14 June 1999
പ്രധാനമന്ത്രിAtal Bihari Vajpayee
Minister of Law and Justice
ഓഫീസിൽ
16 May 1996 – 1 June 1996
പ്രധാനമന്ത്രിAtal Bihari Vajpayee
Member of Parliament ,Lok Sabha
ഓഫീസിൽ
1977–1984
മുൻഗാമിHari Ramchandra Gokhale
പിൻഗാമിSunil Dutt
മണ്ഡലംMumbai North-West
വ്യക്തിഗത വിവരങ്ങൾ
ജനനം(1923-09-14)14 സെപ്റ്റംബർ 1923
Shikharpur, Bombay Presidency, British India
(now in Sindh, Pakistan)
മരണം8 സെപ്റ്റംബർ 2019(2019-09-08) (പ്രായം 95)
New Delhi, India
രാഷ്ട്രീയ കക്ഷിBharatiya Janata Party (till 2013)
Rashtriya Janata Dal (2016–)
പങ്കാളികൾ
Durga Jethmalani
(m. 1941; his death 2019)

Ratna Jethmalani
(m. 1947; his death 2019)
വസതിs2, Akbar Road, New Delhi, India[1]
അൽമ മേറ്റർS.C. Shahani Law College, Karachi- University of Bombay
തൊഴിൽLawyer, Jurist, Professor of Law, Politician, Entrepreneur, Philanthropist
വെബ്‌വിലാസംwww.ramjethmalanimp.in

റാം ജത്മലാനി തന്റെ പതിനേഴാമത്തെ വയസിൽ[3] എൽ‌എൽ‌ബി ബിരുദം നേടുകയും ഇന്ത്യ വിഭജനം വരെ ഇന്നത്തെ പാകിസ്താനിലുൾപ്പെട്ട തന്റെ ജന്മദേശത്ത് നിയമ പരിശീലനം നടത്തുകയും ചെയ്തു. അദ്ദേഹം ആദ്യം ദുർഗ ജത്മലാനിയെയും പിന്നീട് രത്‌ന ജെത്മലാനിയെയും വിവാഹം കഴിച്ചു.[4] രാജ്യത്തിൻറെ വിഭജനം അദ്ദേഹത്തെ ഒരു അഭയാർത്ഥിയാക്കി മാറ്റുകയും മുംബൈയിലേക്ക് പ്രവൃത്തിമേഖല മാറാൻ നിർബന്ധിതനാക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം പുതുതായി അദ്ദേഹം ജീവിതം പടുത്തുയർത്താനാരംഭിച്ചു. അദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. 2017 സെപ്റ്റംബർ 10 ന് അദ്ദേഹം നിയമ മേഖലയിലെ തൊഴിലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ആറാമത്തെയും ഏഴാമത്തെയും ലോക്സഭയിൽ മുംബൈയിൽ നിന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ടിക്കറ്റിൽ പാർലമെന്റ് അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി പദവിയിലിരിക്കെ അദ്ദേഹം നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്നു. 2004 ലെ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം വാജ്പേയിക്കെതിരെ ലഖ്‌നൗ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നിരുന്നാലും, 2010 ൽ ബിജെപിയിൽ തിരിച്ചെത്തിയ അദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാരണത്താൽ അദ്ദേഹത്തെ ഒരു അവസരവാദ രാഷ്ട്രീയക്കാരനാമെന്ന് ആക്ഷേപം ഉയർന്നിരുന്നു.[5]

ഇന്ത്യയിലെ നിയമ സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു റാം ജത്മലാനി. അദ്ദേഹം വിരാജിച്ചിരുന്ന മേഖല ക്രിമിനൽ നിയമമാണെങ്കിലും പ്രാധാന്യമുള്ള പല സിവിൽ കേസുകളിലും അദ്ദേഹം ഹാജരായിരുന്നു. 1993 മുതൽ 1998 വരെ ഹർഷദ് മേത്ത ഉൾപ്പെട്ട അഴിമതിക്കേസിലും നരസിംഹറാവു ഉൾപ്പെട്ട കോഴക്കേസിലും ഇരുവരേയും പ്രതിനിധീകരിച്ച അഭിഭാഷകരിൽ ഒരാളായിരുന്നു അദ്ദേഹം.[6] 2010 മെയ് 7 ന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[7][8]

ജീവിതരേഖ തിരുത്തുക

ഇപ്പോൾ പാകിസ്താന്റെ ഭാഗമായ മുൻകാല ബോംബെ പ്രസിഡൻസിയിലെ സിന്ധ് ഡിവിഷനിലുൾപ്പെട്ട സിന്ധിലെ ഷിക്കാർപൂരിൽ ബൂൾചന്ദ് ഗുർമുഖ്ദാസ് ജത്മലാനിയുടെയും പാർബതി ബൂൾചന്ദിന്റെയും കുടുംബത്തിലാണ് റാം ജെത്‌മലാനി ജനിച്ചത്.[9] സ്കൂളിൽ ഇരട്ട പ്രമോഷൻ നേടിയി അദ്ദേഹം തന്റെ 13 ആം വയസ്സിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കി. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് 17 വയസ്സുള്ളപ്പോൾ ഒന്നാം ക്ലാസോടെ അദ്ദേഹം ഒരു എൽ‌എൽ‌ബി നേടി. അക്കാലത്ത് അഭിഭാഷകനാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആയിരുന്നു, എന്നാൽ ചട്ടത്തിൽ ഇളവിനുള്ള ഒരു പ്രത്യേക ഉത്തരവു പ്രകാരം (മിനിമം വയസു സംബന്ധിച്ച് കോടതിയിൽ അദ്ദേഹം സമർപ്പിച്ച അപേക്ഷയുടെ ഫലമായി പ്രായം) 18 വയസിൽ അഭിഭാഷകനാകാൻ അദ്ദേഹം അനുവദിക്കപ്പെട്ടു.[4] അക്കാലത്ത് സിന്ധിന് സ്വന്തമായി ഒരു സർവകലാശാല ഇല്ലാതിരുന്നതിനാൽ ബോംബെ സർവകലാശാലയിൽ നിന്ന് അദ്ദേഹത്തിന് LL.M ലഭിച്ചു.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച ഒരു പരമ്പരാഗത വിവാഹച്ചടങ്ങിൽവച്ച് 18 വയസ്സിന് അൽപ്പം മുകളിൽ പ്രായമുണ്ടായിരുന്ന ജത്മലാനി, ദുർഗയെ വിവാഹം കഴിച്ചു. വിഭജനത്തിന് തൊട്ടുമുമ്പ് 1947 ൽ അദ്ദേഹം അഭിഭാഷകവൃത്തി ചെയ്തിരുന്ന രത്‌ന ഷഹാനിയെന്ന യുവതിയെയും വിവാഹം കഴിച്ചിരുന്നു. പാകിസ്താനിൽ ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഇന്നത്തെ കുടുംബത്തിൽ രണ്ടു പത്നിമാരും നാല് മക്കളും ഉൾപ്പെട്ടിരുന്നു -  ദുർഗ്ഗയിലുള്ള മൂന്നുപേരും (റാണി, ശോഭ, മഹേഷ്), രണ്ടാമത്തെ പത്നി രത്‌നയിലുള്ള ഒരാളും (ജനക്).[4] അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളിലും രണ്ട് പെൺമക്കളിലും മഹേഷ് ജത്മലാനി, റാണി ജത്മലാനി എന്നിവർ സുപ്രീം കോടതി അഭിഭാഷകരും മഹേഷ് ബിജെപി നേതാവും റാണി ഒരു സാമൂഹിക പ്രവർത്തകയുമാണ്.[10]

തൊഴിൽരംഗം തിരുത്തുക

അഭിഭാഷകൻ തിരുത്തുക

ഇന്ത്യാ വിഭജനത്തിന് മുമ്പ് സിന്ധിൽ നിയമജ്ഞനായും പ്രൊഫസറായും രാം ജത്മലാനി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു.[11] കറാച്ചിയിൽ തന്നേക്കാൾ ഏഴുവർഷം സീനിയറായിരുന്ന സുഹൃത്ത് എ.കെ. ബ്രോഹിയുമായിച്ചേർന്ന് സ്വന്തമായി ഒരു നിയമ കാര്യാലയം തുറന്നു.[4] 1948 ഫെബ്രുവരിയിൽ, കറാച്ചിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുഹൃത്തായിരുന്ന ബ്രോഹിയുടെ ഉപദേശപ്രകാരം അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്തു. അന്ന് ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കീശയിൽ ആകെയുണ്ടായിരുന്നത് ഒരു ഒറ്റപ്പൈസ നാണയം മാത്രമായിരുന്നു. ആ നാണയവുമായി അദ്ദേഹം അഭയാർഥി കേന്ദ്രത്തിൽ ഏതാനും ദിവസം താമസിച്ചു.

സിന്ധിലെ ബാർ കൗൺസിൽ പാസാക്കിയ മിനിമം പ്രായം സംബന്ധിച്ച നിയമത്തിനെതിരേ ജസ്റ്റിസ് ഗോഡ്ഫ്രി ഡേവിസിന്റെ കീഴിൽ 17 ആം വയസ്സിൽ സിന്ധ് കോടതിയിലാണ് റാം ജത്മലാനി തന്റെ ആദ്യത്തെ കേസ് നടത്തിയത്. 2017 ജൂണിൽ ആൾജിബ്രയിൽ നടത്തിയ ഒരു പ്രസംഗത്തിൽ, അഭയാർഥിയായി ഇന്ത്യയിലെത്തിയശേഷം നടന്ന തന്റെ ആദ്യത്തെ കേസിനേക്കുറിച്ച് ജത്‌മലാനി വിവരിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മൊറാർജി ദേശായി പാസാക്കിയ ഒരു പുതിയ നിയമം (ബോംബെ അഭയാർത്ഥി നിയമം എന്നറിയപ്പെട്ടത്) അഭയാർഥികളോട് മോശമായും ദയാരഹിതമായും പെരുമാറിയിരുന്നു. ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സമാനമായ രീതിയിലാണ് ഈ നിയമം അഭയാർഥികളോട് പെരുമാറിയത്. എപ്പോൾ വേണമെങ്കിലും അവരെ ഏങ്ങോട്ടുവേണമെങ്കിലും സ്ഥലം മാറ്റാനും ചോദ്യം ചെയ്യാനും ഈ നിയമം സംസ്ഥാനത്തെ അനുവദിച്ചു. നിയമം ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജത്‌മലാനി ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തു.[3]

1959 ൽ കെ. എം. നാനാവതിയും മഹാരാഷ്ട്ര സംസ്ഥാനവും തമ്മിലുള്ള ഒരു കേസിൽ പിൽക്കാലത്ത് ഇന്ത്യയുടെ ചീഫ് ജസ്റ്റീസായി മാറിയ യെശ്വന്ത് വിഷ്ണു ചന്ദ്രചൂഡിനൊപ്പം ഹാജരായിക്കൊണ്ട് റാം ജത്മലാനി അടുത്ത ഒരു ദശകത്തിനുശേഷം ശ്രദ്ധേയനായിത്തീർന്നു. 1960 കളുടെ അവസാനത്തിൽ കള്ളക്കടത്തുകാരുടെ സംഘങ്ങളെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയതോടെ കള്ളക്കടത്തുകാരുടെ അഭിഭാഷകനെന്ന നിലയിലായി അദ്ദേഹത്തിന്റെ പ്രതിച്ഛായ. അപ്പോഴും അഭിഭാഷകനെന്ന നിലയിലുള്ള തന്റെ കടമ നിർവ്വഹിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.[12]

1954 ൽ അദ്ദേഹം മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ ബിരുദ, ബിരുദാനന്തര പഠനത്തിനായി ഒരു പാർട്ട് ടൈം പ്രൊഫസറായി ചേർന്നു. മിഷിഗനിലെ ഡെട്രോയിറ്റിലെ വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ലോയിൽ അദ്ദേഹം താരതമ്യനിയമം (വിവിധ രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസങ്ങളും സമാനതകളും വിഷയമായത്) പഠിപ്പിച്ചു.[11] അടിയന്തരാവസ്ഥയ്ക്ക് മുമ്പും ശേഷവും നാല് പ്രാവശ്യം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു അദ്ദേഹം. 1996 ൽ ഇന്റർനാഷണൽ ബാർ അസോസിയേഷനിൽ അംഗമായിരുന്നു. 2003 മുതൽ അദ്ദേഹം പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ പ്രൊഫസർ എമെറിറ്റസ് ആയിരുന്നു.

രാഷ്ട്രീയജീവിതം തിരുത്തുക

ഉല്ലാസ്‍നഗറിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി റാം ജത്മലാനി മത്സരിച്ച സമയത്ത് ശിവസേനയും ഭാരതീയ ജനസംഘവും അദ്ദേഹത്തെ ഒരുപോലെ പിന്തുണച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ പരാജയം നുണയാനായിരുന്നു വിധി.[11] 1975-1977 ലെ അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു അദ്ദേഹം. അക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഒരു നിശിത വിമർശകനായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്ന് അദ്ദേഹത്തിനെതിരെ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നാനി പാൽഖിവാല നേതൃത്വം നൽകിയ മുന്നൂറിലധികം അഭിഭാഷകർ അദ്ദേഹത്തിന് വേണ്ടി ഹാജരായപ്പോൾ ബോംബെ ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. ജബൽപൂർ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വി. ശിവകാന്ത് ശുക്ല[13] പുറപ്പെടുവിച്ച ഹേബിയസ് കോർപ്പസ് വിധി മൂലം ഈ സ്റ്റേ അസാധുവാക്കപ്പെടുകയും അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രചാരണം നടത്തിയ റാം ജെത്മലാനി കാനഡയിലേയ്ക്കു പോകുകയും ചെയ്തു. അടിയന്തരാവസ്ഥ നീക്കം ചെയ്ത് 10 മാസത്തിന് ശേഷം അദ്ദേഹം ഇന്ത്യയിലേയ്ക്കു മടങ്ങിയെത്തി. കാനഡയിൽ ആയിരുന്നപ്പോൾ ബോംബെ നോർത്ത് വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്ന് അദ്ദേഹം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കുകയും 1980 ലെ പൊതുതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തുകയും ചെയ്തുവെങ്കിലും 1985 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുനിൽ ദത്തിനോട് അദ്ദേഹം പരാജയപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977 ലെ പൊതുതെരഞ്ഞെടുപ്പിൽ ബോംബെ ലോക്സഭാ സീറ്റിൽ നിയമമന്ത്രി എച്ച് ആർ ഗോഖലെയെ പരാജയപ്പെടുത്തിയതോടെ പാർലമെന്റേറിയൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കംകുറിച്ചു.[4] അദ്ദേഹത്തിന്റെ ജീവിതശൈലി അംഗീകരിക്കാതെയിരുന്ന മൊറാർജി ദേശായി അദ്ദേഹത്തെ നിയമമന്ത്രിയാക്കാൻതാൽപര്യപ്പെട്ടില്ല.[5]

1988 ൽ അദ്ദേഹം രാജ്യസഭയിൽ അംഗമായി. 1996 ൽ അടൽ ബിഹാരി വാജ്‌പേയി നയിച്ച സർക്കാരിൽ കേന്ദ്ര നിയമ, നീതി, കമ്പനി കാര്യ മന്ത്രിയായി നിയമിതനായി. അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാം ഭരണകാലത്ത് 1998 ൽ കേന്ദ്ര നഗരകാര്യ, തൊഴിൽ മന്ത്രിയുടെ പദവി അദ്ദേഹത്തെ തേടിയെത്തി. എന്നാൽ 1999 ഒക്ടോബർ 13 ന് അദ്ദേഹം വീണ്ടും കേന്ദ്ര നിയമ, നീതി, കമ്പനി കാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്നത്തെ ചീഫ് ജസ്റ്റിസ് ആദർശ് സെയ്ൻ ആനന്ദ്, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ സോളി സോറാബ്ജി എന്നിവരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പ്രധാനമന്ത്രി അദ്ദേഹത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വിശ്വാസം പിടിച്ചുപറ്റുന്നതിൽ ജത്‌മലാനി ഒരു തികഞ്ഞ പരാജയമായിരുന്നുവെന്നാമ് പൊതുവേ കരുതപ്പെടുന്നത്. ആഭ്യന്തരമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ നിർബന്ധത്തിന്മേൽ അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.[14]

തന്റെ സേവനങ്ങൾ രാഷ്ട്രത്തിനു വാഗ്ദാനം ചെയ്തുകൊണ്ട് അദ്ദേഹം സ്വയമേവ രാഷ്ട്രപതി സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും 1987 ൽ ഭാരത് മുക്തി മോർച്ച എന്ന പേരിൽ സ്വന്തം രാഷ്ട്രീയ മുന്നണി ഒരു ബഹുജന പ്രസ്ഥാനമായി ആരംഭിക്കുകയും 1995 ൽ “ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത” എന്ന മുദ്രാവാക്യമുയർത്തി പവിത്ര ഹിന്ദുസ്ഥാൻ കഴകം എന്ന സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.[12]

2004 ലെ പൊതുതെരഞ്ഞെടുപ്പിൽ ലഖ്‌നൗ നിയോജകമണ്ഡലത്തിൽ നിന്ന് അടൽ ബിഹാരി വാജ്‌പേയിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ സീറ്റിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല എന്നിരുന്നാലും, അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് 2010 ൽ രാജസ്ഥാനിൽ നിന്ന് ഭാരതീയ ജനത പാർട്ടി അദ്ദേഹത്തിന് രാജ്യസഭാ ടിക്കറ്റ് നൽകി. ഉദ്യോഗസ്ഥസഞ്ചയം, പൊതു ആവലാതികൾ, നിയമവും നീതിയും എന്നിവ സംബന്ധിച്ച സമിതിയിലെ അംഗവുംകൂടിയായിരുന്നു അദ്ദേഹം. ഹൃദ്യമായി സംസാരിക്കുന്നതിന്റെ പേരിൽ  അറിയപ്പെടുന്ന വ്യക്തിയായിരുന്നു ജത്മലാനി. 2011 ജൂലൈ 28 ന് ഇന്ത്യാ സന്ദർശനത്തിനെത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖാറിന് പാകിസ്താൻ ഹൈക്കമ്മിഷൻ നൽകിയ സ്വീകരണത്തിൽ,[12] മുൻ നിയമമന്ത്രിയും രാജ്യസഭാ എംപിയുമായിരുന്ന റാം ജത്മലാനി പങ്കെടുക്കുകയും ചൈനീസ് അംബാസഡറുടെ സാന്നിധ്യത്തിൽ ചൈനയെ ഇന്ത്യയുടേയും പാകിസ്താന്റേയും പൊതു ശത്രു എന്ന് വിളിക്കുകയും ചൈനക്കതിരേ ജാഗരൂഗരായിരിക്കുവാൻ ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.[15]

ജുഡീഷ്യൽ നിയമനങ്ങൾക്കുള്ള ശുപാർശകൾ, ബാധകമായ ഹൈക്കോടതികളിലെ ബാറുകളിലെ അംഗങ്ങളുടെ അവലോകനം ഉൾപ്പെടെ ഒരു പൊതു ചർച്ചയ്ക്ക് ശേഷം മാത്രമേ നൽകാവൂ എന്ന കാര്യം തങ്ങൾ പര്യലോചിക്കുന്നതായി 2009 ഡിസംബറിൽ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി കമ്മിറ്റി പ്രസ്താവിച്ചു. ജസ്റ്റിസുമാരായ സി. കെ. പ്രസാദ്, പി. ഡി. ദിനകരൻ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു ഈ പ്രസ്താവന. ഈ പ്രസ്താവനയിൽ റാം ജത്മലാനിയോടൊപ്പം ശാന്തി ഭൂഷൺ, ഫാലി സാം നരിമാൻ, അനിൽ ബി. ദിവാൻ, കാമിനി ജയ്‌സ്വാൾ, പ്രശാന്ത് ഭൂഷൺ എന്നിവരും ഒപ്പിട്ടിരുന്നു.[16]

ഭരണകക്ഷിയായ രണ്ടാം യുപി‌എ സർക്കാരിനെക്കുറിച്ച് ആരോപിക്കപ്പെട്ട വൻ അഴിമതിക്കെതിരെ പ്രതിപക്ഷ ബിജെപി നേതാക്കൾ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് 2012 ൽ റാം ജത്മമലാനി അന്നത്തെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രസിഡന്റ് നിതിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ബിജെപിയ്ക്ക് രോഗം ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.[17] ജത്മലാനിയുടെ കത്ത്[18] ഇന്റർനെറ്റിൽ പരസ്യമായി. അതേ വർഷം നവംബറിൽ നിതിൻ ഗഡ്കരിയെ ബിജെപി പ്രസിഡന്റുപദത്തിൽനിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് റാം ജത്മലാനി ബിജെപി നേതാവ് എൽ.കെ. അദ്വാനിക്കു കത്തെഴുതി.[19] ഗഡ്കരിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് തന്റെ ആവശ്യത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.[19] ഗഡ്കരിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായ സ്ഥിതിക്ക്, അദ്ദേഹം തൽസ്ഥാനത്തുനിന്നു മാറിനിൽക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.[19] ഗഡ്കരി ബിജെപി പ്രസിഡന്റായി തുടർന്നെങ്കിലും അദ്ദേഹം ഗഡ്കരിയെ പരസ്യമായി വിമർശിച്ചുകൊണ്ടിരുന്നു. ബിജെപിയെ നിയന്ത്രിക്കുന്ന മാതൃ സംഘടനയായ രാഷ്ട്രീയ സ്വയം സേവക് (ആർ.എസ്.എസ്) പോലും ഗഡ്കരിയെ പിന്തുണക്കുന്നതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ജത്മലാനി മറുപടി പറഞ്ഞത്, ആർഎസ്‌എസ് ബിജെപിയുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു.[19]

അവലംബം തിരുത്തുക

  1. "Members Webpage – Rajyasabha". Rajyasabha, Parliament of India. Archived from the original on 29 May 2011. Retrieved 9 February 2013.
  2. Sep 8. "Ram Jethmalani, eminent lawyer and former Union law minister, passes away | India News - Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 2019-09-08. Retrieved 2019-09-08.{{cite web}}: CS1 maint: numeric names: authors list (link)
  3. 3.0 3.1 "Ram Jethmalani's most candid interview on Modi, BJP and his sole ambition in life at 94}". youtube.com.
  4. 4.0 4.1 4.2 4.3 4.4 Ram Jethmalani: In black and white: Times New Network, 12 May 2002. http://timesofindia.indiatimes.com/city/delhi-times/Ram-Jethmalani-In-black-and-white/articleshow/9580860.cms Archived 4 November 2012 at the Wayback Machine.
  5. 5.0 5.1 "Karan Thapar Ram Jethmalani". Archived from the original on 22 ജൂലൈ 2011. Retrieved 30 ഡിസംബർ 2010.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Will he walk away?". India Today. 14 June 1993. Archived from the original on 31 October 2016. Retrieved 31 October 2016.
  7. "Jethmalani new SCBA president". The Hindu. Chennai, India. 8 May 2010. Archived from the original on 14 May 2010. Retrieved 4 August 2010.
  8. Legally India. "Breaking: Ram Jethmalani elected as SCBA president to repair damage done". Archived from the original on 12 മേയ് 2010. Retrieved 7 ജൂൺ 2010.
  9. "Top most Indian Lawyer: Sindhi Genius Of Indian Law : Ram Jethmalani". The Sindhu World. Archived from the original on 27 ഡിസംബർ 2012. Retrieved 10 ഫെബ്രുവരി 2013.
  10. Deshpande, Vinaya (1 January 2012). "Social activist Rani Jethmalani passes away". The Hindu (in Indian English). Archived from the original on 2021-03-08. Retrieved 8 September 2019.
  11. 11.0 11.1 11.2 "Ram Jethmalani". Archived from the original on 15 July 2011. Retrieved 30 December 2010.[പ്രവർത്തിക്കാത്ത കണ്ണി]
  12. 12.0 12.1 12.2 Devil's advocate: Jethmalani http://www.hindustantimes.com/Devil-s-advocate-Jethmalani/Article1-171537.aspx[പ്രവർത്തിക്കാത്ത കണ്ണി]
  13. "Additional District Magistrate of Jabalpur v. Shiv Kant Shukla". Archived from the original on 27 September 2007.
  14. "The Wrath of Ram: India Today". Archived from the original on 24 നവംബർ 2010. Retrieved 30 ഡിസംബർ 2010.
  15. Shubhajit Roy for The Indian Express, New Delhi, dated Thursday, 28 July 2011, 01:48 hrs
  16. J. VENKATESAN (20 December 2009). "Promotions should be transparent: judicial accountability panel". The Hindu. Chennai, India. Archived from the original on 13 July 2012. Retrieved 30 April 2012.
  17. "Jethmalani writes to Gadkari, says BJP is sick", Hindustan Times, New Delhi, 26 May 2012 Archived 28 June 2012 at the Wayback Machine.
  18. "Jethmalani Letter". scribd.com. Archived from the original on 27 December 2016. Retrieved 26 December 2016.
  19. 19.0 19.1 19.2 19.3 "'I plead guilty to being a bad husband. But avatars like Ram don't do so'". www.telegraphindia.com. Archived from the original on 2021-03-08. Retrieved 2019-09-08.
"https://ml.wikipedia.org/w/index.php?title=റാം_ജത്മലാനി&oldid=3789650" എന്ന താളിൽനിന്ന് ശേഖരിച്ചത്