പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി നഗരസഭയുടെ ഭാഗമായ പെരുന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ്. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ദർശനം നടത്തിയ ക്ഷേത്രമാണിത്. 1937-ൽ നടത്തിയ കേരളസന്ദർശനത്തിനിടയിലാണ് അദ്ദേഹം ഇവിടെ വന്നതും സുബ്രഹ്മണ്യനെ ഭജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടിയതും. വൃശ്ചികമാസത്തിൽ തൃക്കാർത്തികനാളിൽ കൊടിയേറി നടത്തുന്ന പത്തുദിവസത്തെ ഉത്സവം, മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാമാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠി, ചൊവ്വാഴ്ച തുടങ്ങിയവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രം

ഐതിഹ്യം തിരുത്തുക

ഏകദേശം അഞ്ഞൂറുവർഷം മുമ്പ് പെരുന്നയ്ക്കടുത്ത് ഉമ്പിഴി എന്നൊരു ഗ്രാമമുണ്ടായിരുന്നു.[i] പെരുന്നയെപ്പോലെ പേരുകേട്ട ഒരു ബ്രാഹ്മണസങ്കേതമായിരുന്നു ഇവിടവും. എന്നാൽ, പെരുന്ന ഗ്രാമക്കാർ തികഞ്ഞ സാത്വികരായിരുന്നെങ്കിൽ ഉമ്പിഴി ഗ്രാമക്കാർ ദുർമന്ത്രവാദികളും ദുഷ്ടന്മാരുമായിരുന്നു. ശൈവരായിരുന്ന പെരുന്ന ഗ്രാമക്കാരുടെ ഗ്രാമക്ഷേത്രം, ഇന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സ്ഥിതിചെയ്യുന്ന കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രമായിരുന്നു. ശിവന്റെ അനുഗ്രഹം മൂലം പെരുന്നക്കാർ ശക്തരാകുന്നത് ഉമ്പിഴിക്കാരെ കുറച്ചൊന്നുമല്ല അസൂയപ്പെടുത്തിയത്. അവർ നിരവധി ഹീനപ്രവർത്തികൾ പെരുന്നയ്ക്കുനേരെ പ്രയോഗിച്ചു. എന്നാൽ, കീഴ്ക്കുളങ്ങര മഹാദേവന്റെ അനുഗ്രഹം മൂലം പെരുന്നക്കാർ അത്തരം ദുരന്തങ്ങളെ ശക്തമായി അതിജീവിച്ചു. ഇത് ഉമ്പിഴിക്കാരെ വീണ്ടും പ്രകോപിപ്പിച്ചു. അവർ കീഴ്ക്കുളങ്ങര ക്ഷേത്രം ആക്രമിയ്ക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. എന്നാൽ, അവിടത്തെ ശിവലിംഗം അത്യദ്ഭുതകരമായി രക്ഷപ്പെട്ടു.[ii]

ഇതിൽ ദുഃഖിതരായി മാറിയ പെരുന്ന ദേശക്കാർ, തുടർന്ന് പ്രശ്നം വച്ചുനോക്കിയപ്പോൾ സുബ്രഹ്മണ്യസ്വാമിയുടെ ഒരു ക്ഷേത്രമുണ്ടാകേണ്ടതിന്റെ ആവശ്യം തെളിയുകയും സുബ്രഹ്മണ്യപ്രീതിയ്ക്കായുള്ള വഴി ആരായുകയും ചെയ്തു. പ്രശ്നത്തിൽ തെളിഞ്ഞതനുസരിച്ച് പടിഞ്ഞാറ്റുംഭാഗം ഇടമനയില്ലത്തെ നമ്പൂതിരി[iii] പ്രസിദ്ധമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ പോയി ഭജനമിരിയ്ക്കുകയും ഭജനത്തിന്റെ അവസാനദിവസം അദ്ദേഹത്തിന് സുബ്രഹ്മണ്യസ്വാമി സ്വപ്നദർശനം നൽകുകയും ചെയ്തു. പത്തനംതിട്ടയ്ക്കടുത്ത് കൊടുന്തറ എന്ന സ്ഥലത്തുള്ള തന്റെ ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന അച്ചൻകോവിലാറ്റിൽ മഹർഷീശ്വരന്മാർ പൂജിച്ചുവന്നിരുന്ന തന്റെയൊരു വിഗ്രഹമുണ്ടെന്നും അതെടുത്തുകൊണ്ടുവന്ന് പെരുന്നയിൽ പ്രതിഷ്ഠിയ്ക്കണമെന്നും സ്വപ്നത്തിൽ സുബ്രഹ്മണ്യസ്വാമി അരുൾ ചെയ്തു. ഈ ദർശനത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തിയ നമ്പൂതിരി, ഏതാനും സഹായികളോടൊപ്പം കൊടുന്തറയിലെത്തുകയും അച്ചൻകോവിലാറ്റിൽ നിന്ന് വിഗ്രഹം കണ്ടെടുക്കുകയും ആഘോഷമായി പെരുന്നയിലേയ്ക്ക് എഴുന്നള്ളിയ്ക്കുകയും ചെയ്തു. വരുന്ന വഴിയിൽ തിരുവല്ലയ്ക്കടുത്തുള്ള വേങ്ങൽ എന്ന സ്ഥലത്ത് ഇവർ തങ്ങുകയുണ്ടായി. ഇതിന്റെ സ്മരണയിൽ അവിടെയും ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഉയർന്നുവരികയുണ്ടായി. ഇന്ന് അത് പെരുന്ന സുബ്രഹ്മണ്യന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നു.

പ്രതിഷ്ഠാദിവസമായപ്പോഴേയ്ക്കും ഉമ്പിഴി ഗ്രാമക്കാർ തോൽവി മണത്തുതുടങ്ങിയിരുന്നു. അവസാനത്തെ ശ്രമമെന്നോണം അവർ ഒരു ദുർദേവതയെ പ്രീതിപ്പെടുത്തുകയും പെരുന്ന ക്ഷേത്രം തകർക്കാനായി അതിനെ പറഞ്ഞുവിടുകയും ചെയ്തു. ഈ വിവരം മനസ്സിലാക്കിയ ഇടമന നമ്പൂതിരി ഉടനെ ഉമ്പിഴി ഗ്രാമത്തിലേയ്ക്ക് പുറപ്പെടുകയും ദുർദേവതയെ അടക്കാനും ക്ഷേത്രത്തെ സംരക്ഷിയ്ക്കാനുമായി അതീതീവ്രമായ ഒരു ആവാഹനക്രിയ നടത്തുകയും ചെയ്തു. നമ്പൂതിരിയുടെ ആത്മമിത്രമായിരുന്ന ഒരു നായർ പ്രമാണി ദുർദേവതയ്ക്ക് സ്വജീവൻ ബലിനൽകി. ഇത് നമ്പൂതിരിയെ ദുഃഖിതനാക്കിയെങ്കിലും അദ്ദേഹം യാതൊരു ലോപവും കൂടാതെ ക്രിയകൾ പൂർത്തിയാക്കുകയും ഉമ്പിഴി ഗ്രാമം പൂർണ്ണമായും നശിച്ചുപോകുകയും ചെയ്തു. താൻ ആവാഹിച്ചെടുത്ത ദേവതയെ നമ്പൂതിരിയെ പിന്നീട് ഒരു ഭദ്രകാളീവിഗ്രഹത്തിൽ ചേർത്ത് പുതിയൊരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രമാണ് ഇപ്പോൾ മരണത്തുകാവ് എന്ന പേരിൽ അറിയപ്പെടുന്നത്. അങ്ങനെ പെരുന്ന ഗ്രാമവും ക്ഷേത്രവും പ്രൗഢിയിൽ വിളങ്ങാൻ തുടങ്ങി.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രപരിസരവും മതിലകവും തിരുത്തുക

പെരുന്ന ദേശത്തിന്റെ ഒത്തനടുക്ക്, മെയിൻ സെൻട്രൽ റോഡിൽ നിന്ന് അല്പം പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. പ്രധാനപാതയിൽ നിന്ന് തിരിയുന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ അലങ്കാരഗോപുരം കാണാം. ഇതിനടുത്തായി ധാരാളം കടകംബോളങ്ങൾ കാണാം. ചങ്ങനാശ്ശേരി വില്ലേജ് ഓഫീസ്, ഗവ. ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, ബസ് സ്റ്റോപ്പ് തുടങ്ങിയവയും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ വഴിയിലൂടെ അല്പദൂരം യാത്രചെയ്താൽ വടക്കുവശത്തായി ശിവക്ഷേത്രം കാണാം. കീഴ്ക്കുളങ്ങര ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ, പെരുന്നയിലെ സുബ്രഹ്മണ്യന്റെ പിതാവാണെന്ന് വിശ്വസിച്ചുവരുന്നു. വളരെ ചെറിയൊരു ക്ഷേത്രമാണിത്. മൂന്ന് ശ്രീകോവിലുകളും പ്രധാന ശ്രീകോവിലിനുമുന്നിലായി ഒരു നമസ്കാരമണ്ഡപവും മാത്രമേ ഇവിടെയുള്ളൂ. പ്രധാനപ്രതിഷ്ഠയായ ശിവൻ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഉപദേവതകളായി ഗണപതിയും അയ്യപ്പനുമുണ്ട്. ശിവരാത്രിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ക്ഷേത്രത്തോടനുബന്ധിച്ച് ശിവഗംഗ ഓഡിറ്റോറിയം എന്നപേരിൽ ചെറിയൊരു ഓഡിറ്റോറിയവുമുണ്ട്. ഇതും കഴിഞ്ഞ് അല്പദൂരം കൂടി മുന്നോട്ടുപോയാൽ ക്ഷേത്രത്തിന് മുന്നിലെത്താം. തമിഴ് ശൈലിയിൽ തീർത്ത അതിഗംഭീരമായ ഒരു ഗോപുരമാണ് ക്ഷേത്രത്തിലുള്ളത്. ഇതിൽ ഒരുവശത്ത് സുബ്രഹ്മണ്യസ്വാമിയുടെ രൂപവും അടിയിലായി ശിവൻ, ഗണപതി, ശ്രീകൃഷ്ണൻ തുടങ്ങിയവരുടെ രൂപങ്ങളും കാണാം. അതിവിശാലമായ ക്ഷേത്രക്കുളം ഇതിന് വടക്കുകിഴക്കുവശത്ത് സ്ഥിതിചെയ്യുന്നു. ഇതിനടുത്തുതന്നെയാണ് വാഹനപാർക്കിങ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്.

ക്ഷേത്ര ആചാരങ്ങൾ തിരുത്തുക

വഴിപാടുകൾ തിരുത്തുക

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

കുറിപ്പുകൾ തിരുത്തുക

  1. ഇപ്പോൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
  2. ഇന്നും അതേ ശിവലിംഗമാണ് ക്ഷേത്രത്തിലുള്ളത്.
  3. താമരശ്ശേരി നമ്പൂതിരിയാണെന്നും പറയുന്നു.