ദുർഗേശനന്ദിനി
ബംഗാളി ഭാഷയിലെ ലക്ഷണയുക്തമായ ആദ്യ നോവലാണ് ദുർഗേശനന്ദിനി. ബങ്കിം ചന്ദ്ര ചാറ്റർജി(1838-94)യുടെ ആദ്യ നോവലാണിത്. 1865-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് ഗ്രന്ഥകർത്താവിന്റെ ജീവിതകാലത്തുതന്നെ പതിമൂന്ന് പതിപ്പുകളുണ്ടായി. 1881-ൽ ജി. എഫ്. ബ്രൌണും ഹരിപ്രസാദ് ശാസ്ത്രിയും ചേർന്ന് റോമൻ ലിപിയിലാക്കിയ ഈ നോവൽ താക്കർ സ്പിങ്ക് ആൻഡ് കമ്പനി പ്രസിദ്ധീകരിച്ചു.
കർത്താവ് | ബങ്കിം ചന്ദ്ര ചാറ്റർജി |
---|---|
യഥാർത്ഥ പേര് | দুর্গেশনন্দিনী |
രാജ്യം | ഇന്ത്യ |
ഭാഷ | ബംഗാളി |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1865 |
മാധ്യമം | അച്ചടി |
കഥ തിരുത്തുക
അക്ബർ ചക്രവർത്തിയുടെ സേനാനായകനായ മാൻസിങ്ങിന്റെ മകൻ ജഗത്സിങ്ങിനെ നായകനാക്കി ഒരു ചരിത്രനോവലിന്റെ പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും ദുർഗേശനന്ദിനിയിൽ ചരിത്രസത്യങ്ങൾ വളരെ കുറവാണ്. കഥാപാത്രങ്ങളും ചില സംഭവങ്ങളും ചരിത്രത്തിൽ ഉള്ളവതന്നെ. ബാക്കിയുള്ളതെല്ലാം സങ്കല്പവും ഭാവനയും മാത്രമാണ്. എങ്കിലും ദുർഗേശനന്ദിനിയുടെ രചന ബംഗാളിസാഹിത്യത്തിൽ ഏറെ ശ്രദ്ധേയമായി. ബംഗാളി സാഹിത്യത്തിലെ പാശ്ചാത്യരീതിയിലുള്ള ആദ്യ നോവലും ബംഗാളി ഗദ്യസാഹിത്യത്തിലെ ആദ്യ സർഗാത്മക സൃഷ്ടിയുമായിരുന്നു ഇത്. മലയാളമുൾപ്പെടെ അനേകം ഭാഷകളിൽ ദുർഗേശനന്ദിനിക്ക് പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത്. ദ് ചീഫ്റ്റൺസ് ഡോട്ടർ എന്ന പേരിൽ 1880-ൽ ചന്ദ്ര മുക്കർജി ഇംഗ്ലീഷിലേക്കും ദുർഗേശനന്ദിനി എന്ന പേരിൽത്തന്നെ 1882-ൽ ജി. സിൻഹ ഹിന്ദിയിലേക്കും ഇത് പരിഭാഷപ്പെടുത്തി.
പുറംകണ്ണികൾ തിരുത്തുക
അവലംബം തിരുത്തുക
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദുർഗേശനന്ദിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |