അപഭ്രംശം

(അപഭ്രംശ ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാചീന ഭാരതത്തിൽ പ്രചരിച്ചിരുന്ന സംസ്കൃതേതര ഭാഷയ്ക്ക് പറഞ്ഞുവന്നിരുന്ന പേരാണ് അപഭ്രംശം. വ്യാകരണശാസ്ത്ര വിരുദ്ധങ്ങളും അപാണിനീയങ്ങളുമായ പ്രയോഗങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. അപഭ്രംശോ ? പശബ്ദഃ എന്ന് അമരകോശത്തിൽ ഇതേപ്പറ്റി പറയുന്നുണ്ട്. ഗുർജര (ആധുനിക ഗുജറാത്ത്) ദേശത്തിന്റെ തെക്കു കിഴക്കുള്ള ആഭീരദേശത്തെയും മറ്റും വിവിധ ജനവർഗങ്ങൾ വ്യവഹരിച്ചുവന്ന പ്രാകൃത ഭാഷാരൂപമാണ് അപഭ്രംശമെന്ന് ചില ചരിത്ര കൃതികളിൽ നിന്ന് അനുമാനിക്കാം.

ചരിത്രപശ്ചാത്തലം തിരുത്തുക

പ്രാചീനകാലത്ത് അപഭ്രംശ ശബ്ദത്തിന് ചില സവിശേഷാർഥങ്ങളുണ്ടായിരുന്നിരിക്കണം. കാലാന്തരത്തിൽ അത് ഒരു പ്രത്യേക ഭാഷയുടെ പേരായി മാറി. ബി.സി. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി രചിച്ച മഹാഭാഷ്യത്തിൽ, ദേശഭാഷാരൂപങ്ങളായി രൂപാന്തരപ്പെട്ട സംസ്കൃതപദങ്ങൾക്ക് അപഭ്രംശം എന്നു നാമകരണം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൌഃ എന്ന സംസ്കൃതപദത്തിന്റെ സമാനരൂപങ്ങളായി നാടോടിഭാഷയിൽ പ്രയോഗിക്കപ്പെടുന്ന ഗാവീ, ഗോണി, ഗോതാ, ഗോപോതലികാ എന്നിവ അപഭ്രംശ ശബ്ദങ്ങളാണ് (ഗൌരിത്യസ്യ ഗാവീ ഗോണീ ഗോതാ ഗോപോതലികേത്യേവമാദയോ?പഭ്രംശാ മഹാഭാഷ്യം, അ. പാ. ആഹ്നിക) എന്ന് പതഞ്ജലി അഭിപ്രായപ്പെടുന്നു.

ഭാരതത്തിന്റെ ഹൃദയഭാഗമായ മധ്യദേശത്തിന്റെ ഭാഷയാണ് കാലക്രമേണ ദേശീയഭാഷയായി പ്രതിഷ്ഠനേടിയത്. പിൽക്കാലത്ത് ഛാന്ദസം, സംസ്കൃതം, പാലി, ശൌരസേനി, പ്രാകൃതം, അപഭ്രംശം എന്നീ പേരുകളിൽ പ്രസിദ്ധങ്ങളായിത്തീർന്ന ഭാഷകളെല്ലാം തന്നെ മധ്യപ്രദേശത്ത് ഉദ്ഭവിച്ച് ഇതരഭാഗങ്ങളിലേക്ക് പ്രചരിച്ചവയാണ്. ഇന്നു രാഷ്ട്രഭാഷയായിത്തീർന്നിരിക്കുന്ന ഹിന്ദിയുടെയും സ്ഥിതി ഇതുതന്നെ. ഇവിടെ മധ്യപ്രദേശം എന്നുദ്ദേശിക്കുന്നത് മനുസ്മൃതിയിൽ (അ.2, ശ്ലോ. 21) വിവരിക്കുന്നതുപോലെ, ഹിമാലയത്തിനും വിന്ധ്യപർവതത്തിനും മധ്യേ, കുരുക്ഷേത്രത്തിനു കിഴക്കും പ്രയാഗയ്ക്കു പടിഞ്ഞാറുമായി പരന്നുകിടക്കുന്ന ഭൂവിഭാഗത്തെയാണ്.

വിനയപിടക മഹാവർഗ(5-13, 12)മനുസരിച്ച് ബിഹാറിൽ ഭഗൽപൂർ വരെയുള്ള പ്രദേശമാണ് മധ്യപ്രദേശം. ഗരുഡപുരാണമനുസരിച്ച് (1-15) മധ്യദേശത്തിന്റെ പരിധിയിൽ മത്സ്യം, അശ്വകൂടം, കുല്യം, കുന്തളം, കാശി, കോസലം, അർക്കലിംഗം, മലയം, വൃകപ്രദേശം എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നുണ്ട്. അപഭ്രംശം ഈ മധ്യപ്രദേശത്തിലെ ജനഭാഷയും സാഹിത്യഭാഷയും ആയിരുന്നു. എ.ഡി. 600 മുതൽ 1000 വരെ ഈ ഭാഷ വ്യവഹാരത്തിലിരുന്നുവെന്നതിന് ചരിത്രപരമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

വികാസപരിണാമങ്ങൾ തിരുത്തുക

ഭാരതീയഭാഷകളുടെ വികാസചരിത്രം പരിശോധിക്കുമ്പോൾ പ്രധാനമായി മൂന്നു ഘട്ടങ്ങൾ കാണാൻ കഴിയും:-

  1. പ്രാചീനഭാരതീയ ആര്യഭാഷാകാലം (ബി.സി. 1500-600);
  2. മധ്യഭാരതീയ ആര്യഭാഷാകാലം (ബി.സി. 600 മുതൽ എ.ഡി. 1000 വരെ);
  3. ആധുനികകാലം (എ.ഡി. 1000 മുതൽ).

മധ്യഭാരതീയ ആര്യഭാഷാകാലം തിരുത്തുക

മധ്യഭാരതീയ ആര്യഭാഷാകാലത്തെ പ്രഥമചരണം, ദ്വിതീയചരണം, തൃതീയചരണം എന്നു മൂന്നു ഘട്ടങ്ങളായി ഭാഷാപണ്ഡിതന്മാർ വിഭജിച്ചിട്ടുണ്ട്. പ്രഥമചരണത്തിൽ അശോകന്റെ കാലത്തെ പ്രാകൃതഭാഷകളും പാലിയും ദ്വിതീയചരണത്തിൽ ശൌരസേനി, മഹാരാഷ്ട്രി, അർധമാഗധി എന്നീ പ്രാകൃതങ്ങളും ഉൾപ്പെടുന്നു. തൃതീയചരണത്തിലെ (എ.ഡി. 600 മുതൽ 1000 വരെയുള്ള കാലം) മുഖ്യഭാഷ ശൌരസേനി അപഭ്രംശമാണ്. ഈ ശൌരസേനി അപഭ്രംശത്തിനാണ് ആചാര്യഹേമചന്ദ്രൻ, അപഭ്രംശം എന്നു പൊതുവായ പേരിട്ടത്. ഇന്നത്തെ ഗുജറാത്തിയും രാജസ്ഥാനിയും വ്രജഭാഷയും ഈ അപഭ്രംശത്തിൽ നിന്നും വികസിച്ചുവന്നവയാണ്. ഭാരതത്തിന്റെ മധ്യദേശം മുഴുവൻ വ്യാപിച്ച് ജനഭാഷയായി വികസിച്ചുകൊണ്ടിരുന്ന പ്രാകൃതം, ഇന്നത്തെ ഹിന്ദിയും ബംഗാളിയും ഗുജറാത്തിയുമായി രൂപാന്തരപ്പെടുന്നതിനു മുൻപുള്ള ഭാഷാരൂപമാണ് അപഭ്രംശം.

അപഭ്രംശകവികൾ തങ്ങളുടെ ഭാഷയ്ക്കു മറ്റു മൂന്നു പേരുകൾകൂടി നല്കിയിരുന്നു: ഭാസാ, ദേസീഭാസാ, ഗാമെല്ല ഭാഷ (ഗ്രാമീണ ഭാഷ).

മധ്യദേശത്തിലെ മൂന്നു ഭാഷാഭേദങ്ങൾ തിരുത്തുക

കാലക്രമമനുസരിച്ച്, മധ്യദേശത്തിലെ ഭാഷയെ സംസ്കൃതം, പ്രാകൃതം, അപഭ്രംശം എന്നു മൂന്നായി തരംതിരിക്കാം. ഗീതഗോവിന്ദത്തിന് നാരായണ പണ്ഡിതർ എഴുതിയ രസികസർവസ്വത്തിൽ (5-2) സംസ്കൃതത്തെക്കാൾ പ്രിയങ്കരം പ്രാകൃതമാണെന്നും പ്രാകൃതത്തെക്കാൾ പ്രിയമേറിയത് അപഭ്രംശമാണെന്നും (സംസ്കൃതാത്പ്രാകൃതം ഇഷ്ടം, അതോ?പഭ്രംശഭാഷണം) സൂചിപ്പിച്ചിരിക്കുന്നു. അഭിജ്ഞാനശാകുന്തളത്തിന്റെ ടീകാകാരനായ ശങ്കരപണ്ഡിതനും ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ('സംസ്കൃതാത്പ്രാകൃതം ശ്രേഷ്ഠം, തതോ?പഭ്രംശ ഭാഷണം, ടീക, 9-10).

ഈ അഭിപ്രായപ്രകടനങ്ങളിൽനിന്ന് സ്പഷ്ടമാകുന്നത് അപഭ്രംശം പ്രാകൃതത്തിൽനിന്നും വ്യത്യസ്തമായ ഒരു പ്രത്യേക ഭാഷയാണെന്നാണ്. വരരുചി, നമിസാധു (രുദ്രഭട്ടന്റെ കാവ്യാലങ്കാരത്തിന് ഭാഷ്യം രചിച്ച പണ്ഡിതൻ.) എന്നീ ആചാര്യൻമാരും അപഭ്രംശത്തിന്റെ മേൻമയെ അംഗീകരിച്ചിട്ടുണ്ട്.

അപഭ്രംശത്തിന്റെ ഉപവിഭാഗങ്ങൾ തിരുത്തുക

മാർക്കണ്ഡേയാചാര്യൻ അപഭ്രംശഭാഷയെ മൂന്ന് ഉപവിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു: നാഗരം, ഉപനാഗരം, ബ്രാചഡ്. മാർക്കണ്ഡേയൻ അഭീരൻമാരുടെ ഭാഷയെ വിഭാഷികളുടെ വിഭാഗത്തിൽ പെടുത്തി അത് അപഭ്രംശമാണെന്ന് അഭിപ്രായപ്പെടുന്നു. അദ്ദേഹം പാഞ്ചാലം, മാളവം, ഗൌഡം, ഔഡ്രം, കാലിംഗ്യം, കാർണാടികം, ദ്രാവിഡം, ഗൌർജരം തുടങ്ങി 26 തരത്തിലുള്ള അപഭ്രംശരൂപങ്ങളെപ്പറ്റി പ്രസ്താവിക്കുന്നുണ്ട്. അപഭ്രംശം സാധാരണ ജനതയുടെ ഭാഷ ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മതം. അപഭ്രംശത്തിന് വിവിധ രൂപങ്ങൾ ഉണ്ടെങ്കിലും അവയിൽ മുഖ്യമായത് നാഗരം ആണ്. നാഗരംഅപഭ്രംശത്തിൽനിന്നാണ് ബ്രാചഡ് അപഭ്രംശം ഉരുത്തിരിഞ്ഞു വന്നത്. നാഗരവും ബ്രാചഡും കൂടിക്കലർന്നതിന്റെ ഫലമായി ഉപനാഗരം എന്ന അപഭ്രംശരൂപം ഉടലെടുത്തു. ഈ അപഭ്രംശരൂപങ്ങൾ സിന്ധുദേശം മുതൽ ബംഗാൾ വരെ സംസാരിക്കപ്പെട്ടിരുന്നു. ശൂരസേനജനപദത്തിൽ സംസാരിച്ചുപോന്നിരുന്ന അപഭ്രംശരൂപത്തിന് ശൌരസേനി അപഭ്രംശം എന്നു പേരുണ്ടായി. ഹേമചന്ദ്രൻ എഴുതിയ പ്രസിദ്ധമായ വ്യാകരണഗ്രന്ഥം, ശൌരസേനി അപഭ്രംശത്തെ ആസ്പദമാക്കിയുള്ളതാണ്. ദേശഭേദം അനുസരിച്ച് മറ്റ് അപഭ്രംശഭാഷാരൂപങ്ങളും പ്രസിദ്ധമായിത്തീർന്നു. മഹാരാഷ്ട്രി, മാഗധി, കേകയം എന്നീ പേരുകൾ ഇതിനുദാഹരണമായി പറയാം.

നാഗര അപഭ്രംശം തിരുത്തുക

നാഗരം എന്ന പേരിലറിയപ്പെടുന്ന അപഭ്രംശം ഗുജറാത്തിലും പശ്ചിമ രാജസ്ഥാനിലും പ്രചരിച്ചിരുന്നു. ശൌരസേനീപ്രാകൃതത്തിൽനിന്നും വികസിച്ച സാഹിത്യപുഷ്കലമായ യഥാർഥ അപഭ്രംശം ഇതു തന്നെയാണ്. ഭരതമുനി ഇതിനെ ആഭീരാദികളുടെ ഭാഷ എന്നു വിളിക്കുന്നു. ഹേമചന്ദ്രൻ തന്റെ വ്യാകരണഗ്രന്ഥത്തിൽ ഈ അപഭ്രം രൂപത്തിന്റെ വിശദവിശ്ളേഷണം നടത്തിയിട്ടുണ്ട്. നാഗര അപഭ്രംശത്തിൽനിന്നാണ് ഗുജറാത്തിഭാഷ വികസിച്ചതെന്ന് ഭാഷാശാസ്ത്രജ്ഞൻമാർ കരുതുന്നു. നാഗരഅപഭ്രംശത്തിനും ശൌരസേനിഅപഭ്രംശത്തിനും തമ്മിൽ മൌലികമായി വലിയ അന്തരമില്ല. വ്രജഭാഷ, കനൌജി, ബുന്ദേലി എന്നീ ഭാഷകളുടെ ഉറവിടം ശൌരസേനി അപഭ്രംശമാണ്.

ഉപനാഗര അപഭ്രംശം തിരുത്തുക

അപഭ്രംശാചാര്യൻമാരായ മാർക്കണ്ഡേയന്റെയും നമിസാധുവിന്റെയും അഭിപ്രായമനുസരിച്ച് ഉപനാഗര അപഭ്രംശം നാഗര അപഭ്രംശത്തിന്റെയും ഗ്രാമ്യ അപഭ്രംശത്തിന്റെയും മിശ്രരൂപം മാത്രമാണ്. ഈ ഉപനാഗര അപഭ്രംശത്തിൽനിന്നാണ് രാജസ്ഥാനി ഭാഷ പൊട്ടിവിടർന്നത്. ഇത് പൂർവ സൌരാഷ്ട്രത്തിലെ ജനഭാഷ ആയിരുന്നു. ഗുജറാത്തിനും സിന്ധിനും കിഴക്കുള്ള പ്രദേശത്തു മുഴുവൻ ഉപനാഗര അപഭ്രംശം വ്യവഹരിക്കപ്പെട്ടിരുന്നു. ഇതിന് പ്രത്യേകം സാഹിത്യം ഇല്ല. എങ്കിലും ഹിന്ദീചാരണസാഹിത്യത്തിലെ ഭാഷ വിശ്ലേഷണം ചെയ്തു നോക്കുമ്പോൾ അത് ഉപനാഗരത്തിന്റെ ഒരു രൂപാന്തരമാണെന്ന് വ്യക്തമാകുന്നുണ്ട്.

ബ്രാചഡ് അപഭ്രംശം തിരുത്തുക

ബ്രാചഡ് അപഭ്രംശം സിന്ധി ഭാഷയുടെ ജനനിയാണെന്നാണ് ഭാഷാശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം. എ.ഡി. 11-ആം നൂറ്റാണ്ടു മുതൽ ബ്രാചഡ് അപഭ്രംശത്തെപ്പറ്റിയുള്ള പരാമർശം ലഭിക്കുന്നുണ്ട്; പക്ഷേ, യാതൊരു സാഹിത്യരചനയും കിട്ടിയിട്ടില്ല. 8-ആം നൂറ്റാണ്ടു തൊട്ട് സിന്ധുപ്രദേശത്ത് അറബികളുടെ ആധിപത്യം ഉണ്ടായതായി ചരിത്രരേഖകളുണ്ട്. അറബികളുടെ ഈ ആധിപത്യം അവിടത്തെ ഭാഷയേയും ശക്തിമത്തായി സ്വാധീനിച്ചു. തൻമൂലം ബ്രാചഡ് അപഭ്രംശം സിന്ധിഭാഷയായി രൂപാന്തരപ്പെട്ടപ്പോൾ അതിൽ അറബിയുടെയും പേർഷ്യന്റെയും അതിപ്രസരം ദൃശ്യമായി.

കേകയ അപഭ്രംശം തിരുത്തുക

കേകയഅപഭ്രംശം ദക്ഷിണ കാശ്മീരും പശ്ചിമ പഞ്ചാബും ഉൾപ്പെട്ട കേകയ രാജ്യത്തിൽ വ്യവഹരിച്ചു പോന്നിരുന്നു. സത്ലജ്, ബിയാസ് എന്നീ നദികളുടെ ഇടയ്ക്കുള്ള ഭൂഭാഗങ്ങളിലും ഈ ഭാഷ പ്രചരിച്ചിരുന്നു. കേകയഅപഭ്രംശത്തിൽ നിന്നാണ് ലഹം ദാ ഭാഷാ ഉദ്ഭവിച്ചത്. മാർക്കണ്ഡേയാചാര്യൻ കേകയഭാഷയെപ്പറ്റി പല പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

അപഭ്രംശത്തെപ്പറ്റിയുള്ള ഭിന്നമതങ്ങൾ തിരുത്തുക

അപഭ്രംശഭാഷയെ സംബന്ധിച്ച് രണ്ടു ഭിന്നമതങ്ങൾ നിലവിലിരിക്കുന്നു: ഒന്നാമത്തേത് നമിസാധുവിന്റെയും രണ്ടാമത്തേത് ഭാമഹൻ, ദണ്ഡി എന്നിവരുടേതുമാണ്. നമിസാധു (എ.ഡി. 1069) അപഭ്രംശത്തെ പ്രാകൃതം എന്നു വിളിക്കുന്നു; ഭാമഹനും (6-ആം നൂറ്റാണ്ട്) ദണ്ഡിയുമാകട്ടെ, അപഭ്രംശം പ്രാകൃതത്തിൽനിന്നും ഭിന്നമായ ഒരു സ്വതന്ത്രഭാഷയാണെന്ന് വാദിക്കുന്നു. പക്ഷേ, ഈ രണ്ടു വാദഗതികളെയും പറ്റി വിശദമായ അധ്യയനം നടത്തിയ യാക്കോബി എന്ന ജർമൻ പണ്ഡിതൻ, (ഭവിസ്സമത്തകഹാ എന്ന പ്രാകൃത ഗ്രന്ഥത്തിന് യാക്കോബി ജർമൻ ഭാഷയിൽ എഴുതിയ ഭൂമികയുടെ ഇംഗ്ലീഷ് പരിഭാഷ ബറോഡയിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണപത്രികയിൽ-ജൂൺ 1955 - പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.) സമർഥിക്കുന്നു. പദസമൂഹത്തെ ആസ്പദമാക്കി നോക്കുമ്പോൾ രണ്ടു ഭാഷകൾക്കും സാമാന്യമായ ചില സാദൃശ്യങ്ങളുണ്ടെങ്കിലും വ്യാകരണപരമായ സവിശേഷതകൾ പരിശോധിക്കുമ്പോൾ കേകയഅപഭ്രംശം പ്രാകൃതത്തിൽനിന്നും വ്യത്യസ്തമായ ഒരു ഭാഷതന്നെയാണ്.

രണ്ടു ഭാഷകൾക്കും തമ്മിൽ ശബ്ദപരവും വ്യാകരണപരവുമായുള്ള സാജാത്യവൈജാത്യങ്ങൾക്ക് ഏതാനും ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു:

പദങ്ങൾക്കുള്ള സാജാത്യവൈജാത്യങ്ങൾ

സംസ്കൃതം പ്രാകൃതം അപഭ്രംശം
പുത്ര പുത്ത പുത്ത
കമലം കമലം കമലം

വ്യാകരണപരമായ സാജാത്യവൈജാത്യങ്ങൾ

സംസ്കൃതം പ്രാകൃതം അപഭ്രംശം
കമലാനി (പ്ര.ബ.വ.) കമലാനി കമലഇ
പുത്രഃ (പ്ര.ഏ.വ) പുത്തോ പുത്തു
പുത്രാഃ (പ്ര.ബ.വ.) പുത്താ പുത്ത
പുത്രേണ (തൃ.ഏ.വ.) പുത്തേണ പുത്തിണ, പുത്തേം
പുത്രൈഃ (തൃ.ബ.വ.) പുത്തേഹി പുതിഹിം
പുത്രസ്യ (ഷ.ഏ.വ.) പുത്തസ പുത്തഹ
പുത്രേ (സ.ഏ.വ.) പുത്തസി പുത്തി
പുത്രേഷു (സ.ബ.വ.) പുത്തേസു പുത്തഹിം

അപഭ്രംശത്തിൽ സ്വരവത്കരണപ്രവൃത്തി മുന്തിനിൽക്കുന്നു. തന്മൂലം പ്രാകൃതത്തിലെ പുത്തോഗദോ (പുത്രൻ പോയി), പുത്താ ഗദ (പുത്രൻമാർ പോയി) എന്നീ പ്രയോഗങ്ങൾ അപഭ്രംശത്തിൽ പുത്തുഗയ ഉ, പുത്തഗയ എന്നായിത്തീരുന്നു. പ്രാകൃതത്തിലെ ദീർഘസ്വരങ്ങൾ അപഭ്രംശത്തിലെത്തുമ്പോൾ ഹ്രസ്വമായിത്തീരുന്നു. പ്രാകൃതത്തിലെ പുത്തോ അപഭ്രംശത്തിൽ പുത്തു എന്നും പുത്തേണ പുത്തിണ എന്നും ആയി മാറുന്നു; ഷഷ്ഠിയിലെ പുത്തസ്സ പുത്തഹ എന്നും. അപഭ്രംശത്തിലേക്കു വരുമ്പോൾ പ്രാകൃതത്തിലെ വിഭക്തികൾ പലതും ലുപ്തമായിത്തീരുന്ന സ്ഥിതിയാണ് കാണുന്നത്. കൂടാതെ പ്രാകൃതത്തെ അപേക്ഷിച്ച് പരസർഗങ്ങളുടെ പ്രയോഗം അപഭ്രംശത്തിൽ അധികമാണുതാനും. ഹേമചന്ദ്രന്റെ സിദ്ധഹേമശബ്ദാനുശാസനം എന്ന അപഭ്രംശവ്യാകരണഗ്രന്ഥത്തിൽ അപഭ്രംശത്തിനും പ്രാകൃതത്തിനും തമ്മിലുള്ള സാജാത്യവൈജാത്യങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

സാഹിത്യം തിരുത്തുക

അപഭ്രംശത്തിന് സമുന്നതമായ സാഹിത്യസമ്പത്തുണ്ട്. 9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വയംഭൂ എന്ന കവി, രാമായണത്തെ ആധാരമാക്കി പഇമചരി ഉ എന്ന അപഭ്രംശകാവ്യം രചിച്ചു. പിൽക്കാലത്ത് തുളസീദാസ് എഴുതിയ രാമചരിതമാനസത്തിൽ ഈ അപഭ്രംശകൃതിയുടെ സ്വാധീനത ദൃശ്യമാകുന്നുണ്ട്. മഹാകവി പുഷ്പദന്തൻ (10-ആം നൂറ്റാണ്ട്) ജൈനപരമ്പരയിൽപെട്ട 63 മഹാപുരുഷൻമാരുടെ ജീവിതചരിതത്തെ ആസ്പദമാക്കി മഹാപുരാണം എന്ന ഒരു അപഭ്രംശബൃഹത്കാവ്യം രചിച്ചു. ഈ മഹാഗ്രന്ഥത്തിൽ രാമന്റെയും കൃഷ്ണന്റെയും ചരിതവും പരാമൃഷ്ടമായിട്ടുണ്ട്. ണായകുമാരചരിഉ, ജസഹരീചരിഉ എന്ന രണ്ടു ലഘുകാവ്യങ്ങൾകൂടി പുഷ്പദന്തകവി അപഭ്രംശത്തിൽ എഴുതിയിട്ടുണ്ട്. ധനപാലന്റെ (10-ആം നൂറ്റാണ്ട്.) ഭവിസ്സയത്തകഹാ എന്ന അപഭ്രംശകഥാഗ്രന്ഥം പ്രാചീന കഥാരചനയ്ക്ക് നല്ലൊരു മാതൃകയാണ്. ആധ്യാത്മികകാര്യങ്ങളെ അധികരിച്ച് ചില ജൈനമുനിമാർ രചിച്ചിട്ടുള്ള കൃതികളും അപഭ്രംശസാഹിത്യത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ രാമസിംഹന്റെ പാഹുഡദോഹാ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. അപഭ്രംശഭാഷയിൽ ശൃംഗാരവീരരസസമ്മിശ്രങ്ങളായ നിരവധി കാവ്യങ്ങൾ നിലവിലുണ്ടായിരുന്നതായി പ്രബന്ധചിന്താമണി, സിദ്ധഹേമശബ്ദാനുശാസനം എന്നീ ലക്ഷണഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ കാണുന്നുണ്ട്.

അപഭ്രംശസാഹിത്യം സമൃദ്ധമാണെന്നുള്ളതിന് സംശയമില്ല. മഹത്ത്വമേറിയ നിരവധി ഗ്രന്ഥങ്ങൾ ഇനിയും അപ്രകാശിതാവസ്ഥയിൽ കിടപ്പുണ്ട്. 175 ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ കൈയെഴുത്തുപ്രതികൾ ഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്നും ലഭിച്ചിട്ടുള്ളതായി ഗവേഷകൻമാർ അഭിപ്രായപ്പെടുന്നു. ഹിന്ദി, മറാത്തി, ഗുജറാത്തി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷാസാഹിത്യങ്ങളിൽ അപഭ്രംശത്തിന്റെ പ്രഭാവം പ്രകടമാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപഭ്രംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപഭ്രംശം&oldid=2310257" എന്ന താളിൽനിന്ന് ശേഖരിച്ചത്