സമുദ്രനിരപ്പിൽ നിന്നും 3500 അടിയിൽ അധികം ഉയരത്തിൽ മലമുകളിൽ സ്ത്രീകൾ പൊങ്കാല അർപ്പിക്കുന്ന ഏക ഭഗവതി സ്ഥാനമാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളറടക്കു സമീപം കേരളാ-തമിഴ്നാട് അതിർത്തിയിൽ വരമ്പതി മലനിരയിൽ സ്ഥിതി ചെയ്യുന്ന കാളിമല ശ്രീ ലോകാംബിക ക്ഷേത്രം.[1] സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്. പരാശക്തിയുടെ മാതൃരൂപമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. അതോടൊപ്പം തുല്യ പ്രാധാന്യത്തോടെ ഒരു ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, ഗണപതിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. ആയിരക്കണക്കിനു ആളുകൾ ചിത്ര പൌർണമി പൊങ്കാല ദിവസം ഇവിടെ എത്താറുണ്ട്. ചൊവ്വ,വെള്ളി,ഞായർ, നവരാത്രി വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിൻറെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പം അതാണ് കാളിമല. ഇവിടെ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രത്തിൻറെ പഴക്കം ആർക്കും തന്നെ നിശ്ച്ചയമില്ല. പ്രാചീന, ചരിത്രാധീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും ഈ വിശ്വാസ സങ്കൽപ്പത്തിന്.[2]

കാളിമല
ഭദ്രകാളിക്ഷേത്രം
Coordinates: 8°28'36"N 77°12'59"E
Country India
StateKerala,Tamilnadu
Districtതിരുവനന്തപുരം ,കന്യാകുമാരി
Languages
 • Officialമലയാളം,തമിഴ്
സമയമേഖലUTC+5:30 (IST)

ഐതിഹ്യങ്ങൾ തിരുത്തുക

വരമ്പതിമലയിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനിയുടെ തപസ്സിൽ സന്തുഷ്ടനായ ശ്രീധർമ്മശാസ്താവ് അഗസ്ത്യമുനിക്ക് നേരിട്ട് ദർശനമേകിയെന്നും. മുനിയുടെ തപഃശക്തിയിൽ മലമുകളിൽ രൂപംകൊണ്ട ഉറവയിൽനിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലിൽ വറ്റാത്ത ഉറവയായി ശക്തിതീർത്ഥം അഥവാ ദേവിതീർത്ഥം എന്ന പേരിൽ ഇത് അറിയപെടുന്നു. ദുരിതശാന്തിക്കായി ഗംഗാതീർത്ഥം പോലെ കാളീതീർത്ഥവും വീടുകളിൽ കൊണ്ടുപോയി പവിത്രമായി ഭക്തർ സൂക്ഷിക്കുന്നു. ചിത്രാപൗർണമി നാളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നത് ഈ ശക്തിതീർത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സർപ്പം കല്ലായി കിടക്കുന്നുണ്ട് എന്ന വിശ്വാസവും നിലവിൽ ഉണ്ട്. എന്നാൽ എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാർത്താണ്ഡവർമ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നും മാർത്താണ്ഡവർമ മഹാരാജാവ് ക്ഷേത്രത്തിൻറെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകി എന്നും മറ്റൊരു ഐതിഹ്യം കൂടെയുണ്ട്.

കുറിപ്പുകൾ തിരുത്തുക

വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ പൂജ അർപ്പിക്കുവാൻ ഭക്തജനങ്ങൾ എത്തിച്ചേരുന്നു. കാളിമലയിൽ അന്നൂരി നെല്ല് എന്ന ഒരു അത്ഭുത നെല്ല് ഉണ്ടായിരുന്നു എന്നും . രാവിലെ കതിരാവുകയും ഉച്ചയോടുകൂടി നെല്ലായി അസ്തമയത്തിനുമുമ്പായി പഴുത്തു പൊഴിയുകയും ചെയ്യുന്ന ദൈവികശക്തിയുള്ള നെല്ലാണ് അന്നൂരി നെല്ല് എന്ന് പറയപ്പെടുന്നുണ്ട് . ഈ നെല്ല് ഉതിർത്ത് ഭക്തർ കൊണ്ടുവരുന്ന അരിയുടെ കൂടെ ചേർത്ത് പൊങ്കാല അർപ്പിക്കുമായിരുന്നു. പുണ്യമായ അന്നൂരി നെല്ല് പൊങ്കാലക്കലത്തിൽ ഉണ്ടായിരുന്നാൽ ഒറ്റവറ്റുപോലും അവശേഷിക്കാതെ പൊങ്കാല മുഴുവൻ തിളച്ച് പുറത്തേക്ക് പോകുമെന്നും പറയപെടുന്നുണ്ട്. കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച വളരെ മനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും നെയ്യാർഡാമും കണ്ണിനു കുളിർമ നൽക്കുന്നു . അഗസ്ത്യാർകൂടത്തിന്റെയും നിബിഡവനങ്ങളുടെയും കാഴ്ച കാളി മലയുടെ മാത്രം സവിശേഷതയാണ് അതി ശക്തകമായ തെക്കൻ കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ ഇവിടേയ്ക്കുള്ള യാത്ര വിനോദ സഞ്ചാരികളെയും ഇവിടേയ്ക്ക് ആകർഷിക്കുന്നു.[3][4]

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാളിമല&oldid=4075514" എന്ന താളിൽനിന്ന് ശേഖരിച്ചത്