ബൈബിൾ വെളിച്ചത്തിന്റെ കവചം

ബൈബിളിന്റെ സൗന്ദര്യത്തിന്റേയും ആദർശത്തിന്റേയും ആസ്വാദനമായി, മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് ബൈബിൾ വെളിച്ചത്തിന്റെ കവചം. തന്റെ ചിന്തയുടേയും സാഹിത്യ സംസ്കാരത്തിന്റേയും മുഖ്യ സ്രോതസ്സുകളിലൊന്നെന്ന ബൈബിളിന്റെ സ്ഥാനം ഏറ്റുപറയുന്ന ഗ്രന്ഥകാരൻ, ഈ കൃതിയിൽ വേദപുസ്തകത്തെ സമീപിക്കുന്നത് മതേതരമായ കാഴ്ച്ചപ്പാടിലെന്നതിനു പകരം ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ്. വായനക്കാർക്ക് "മതഭക്തിയുടെ അന്തരീക്ഷം" അനുഭവപ്പെടുന്ന കൃതി എന്നും[1] "രാത്രിയുടെ നിശ്ശബ്ദസൗന്ദര്യത്തിരുന്ന്" ഗ്രന്ഥകാരൻ "പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളെന്നും", ബൈബിളിന്റെ വെളിച്ചത്തിലേക്കു വായനക്കാരനെ ദത്തെടുക്കുന്ന "പുതിയ ജ്ഞാനസ്നാനം" എന്നും[2]ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ബൈബിൾ വെളിച്ചത്തിന്റെ കവചം
Cover
പുറംചട്ട
കർത്താവ്കെ.പി. അപ്പൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1994
ISBN81-7130-380-3

ഈ ലഘുഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1994-ലാണ്. 'ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ' എന്ന പേരിൽ ഈ പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.[3]

ഉള്ളടക്കം തിരുത്തുക

നൂറിൽ താഴെ പുറങ്ങളുള്ള ഈ കൃതി രണ്ടു ഭാഗങ്ങൾ അടങ്ങിയതാണ്. ഒന്നാം ഭാഗം 10 അദ്ധ്യായങ്ങളും രണ്ടാം ഭാഗം 4 അദ്ധ്യായങ്ങളും ചേർന്നതാണ്. ബൈബിളുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിക്കുന്ന ഒരദ്ധ്യായത്തിൽ തുടങ്ങുന്ന ഗ്രന്ഥം അതേവിധത്തിലുള്ള മറ്റൊരദ്ധ്യായത്തിൽ അവസാനിക്കുന്നു.[4]

ഒന്നാം ഭാഗം തിരുത്തുക

 
കുരിശിൽ കിടക്കുന്ന യേശു

ഈ ആദ്യഭാഗത്തെ അദ്ധ്യായങ്ങൾ താഴെപ്പറയുന്നവയാണ്.

  • അലങ്കരിച്ച ദേവദാരു: ബൈബിളിന്റെ ലോകത്തിലേക്ക് താൻ എങ്ങനെ കടന്നുവന്നുവെന്നും വേദപുസ്തകത്തിന്റെ സംസ്കാരം തന്നിൽ എങ്ങനെ വളർന്നുവെന്നും ഇവിടെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
  • എപ്പിഫെനി: ക്രൈസ്തവപാരമ്പര്യത്തിലെ ദൈവദർശനസങ്കല്പമായ "എപ്പിഫെനി"-യുടെ (Epiphany) വിശദീകരണവും ജെയിംസ് ജോയ്സ് ഉൾപ്പെടെയുള്ള മഹാപ്രതിഭകളുടെ ഭാവനാലോകത്തിൽ അതു ചെലുത്തിയ സ്വാധീനത്തിന്റെ ലഘുചരിത്രവും ആണ് ഇതിന്റെ ഉള്ളടക്കം.
  • ഭൂമിയുടെ അതിരുകൾ സ്വന്തമാക്കിയവൻ: ഭൂമിയിലേക്ക് സ്നേഹത്തിന്റെ ദിവ്യാത്ഭുതമായി കടന്നു വന്ന യേശുവിനെ പിന്തുടരുന്ന ഗ്രന്ഥകാരൻ, കാലാകാലങ്ങളിലെ ചിന്തകന്മാരെയും കലാ-സാഹിത്യപ്രതിഭകളേയും ക്രിസ്തുവിന്റെ വ്യക്തിത്വവും ആദർശവും എങ്ങനെ സ്വാധീനിച്ചുവെന്നു പരിശോധിക്കുന്നു.
  • കുരിശിൽ ചൊരിഞ്ഞ രക്തം: അപമാനത്തിന്റെ ചിഹ്നമായിരുന്ന "കുരിശിനു പുനർജ്ജന്മം നൽകിയ" ക്രിസ്തുവിന്റെ പീഡാസഹനമാണ് ഇതിന്റെ വിഷയം
  • ക്രിസ്തുവിലേക്ക് എത്ര ദൂരം?: "കാരുണ്യത്തിന്റെ ഭവനത്തിലേക്ക് മനുഷ്യരെ ദത്തെടുത്ത" ക്രിസ്തുവിന്റെ മഹത്ത്വവും മനുഷ്യന്റെ പരിമിതികളും തമ്മിലുള്ള അകലത്തിന്റെ പ്രശ്നമാണ് ഈ അദ്ധ്യായത്തിൽ പരിഗണിക്കപ്പെടുന്നത്.
  • വിശുദ്ധ കന്യക: പരിശുദ്ധമറിയത്തിന്റെ അപദാനകീർത്തനമായ ഈ അദ്ധ്യായത്തിനൊടുവിൽ ഗ്രന്ഥകാരൻ, കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന ഏത് അമ്മയിലും ഉണ്ണിയേശുവിനെ എടുത്തുനിൽക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകൾ വീണുകിടക്കുന്നു എന്നു പറയുന്നു. ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക എന്നതിനാൽ മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്.[൧]
  • നിക്കോദേമൊസിന് സ്തുതിയുടെ മേലങ്കി: തന്റേതായ രീതിയിൽ യേശുവിനെ പിന്തുടർന്നിട്ടും പിൽക്കാലചരിത്രത്തിൽ തെറ്റിദ്ധരിക്കപ്പെടുകയും "സ്തുതിയുടെ മേലങ്കി" കിട്ടാതെ പോവുകയും ചെയ്ത യേശുശിഷ്യൻ നിക്കോദേമൊസിന്റെ കഥയാണിതിൽ.
  • വിളിക്കപ്പെട്ടവരുടെ കുരിശ്: യേശുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച സത്യസന്ധമായ സുവിശേഷാഖ്യാനങ്ങളും കുരിശിന്റെ വഴിയിൽ അവരുടെ പിൽക്കാലയാത്രയുടെ ചരിത്രവും ഐതിഹ്യങ്ങളും ഇവിടെ പരിശോധിക്കുന്നു.
  • രണ്ടാം വരവിന്റെ അർഥധ്വനികൾ: യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ സ്വപ്നമാണ് ഈ അദ്ധ്യായത്തിന്റെ വിഷയം. രണ്ടാമത്തെ ആഗമനം അക്ഷരാർത്ഥത്തിൽ നടക്കാതിരുന്നിട്ടും ഭൂമി യേശുവിന്റെ മഹത്ത്വത്താൽ നിറഞ്ഞു നിൽക്കുന്നെന്നും അതിനാൽ രണ്ടാം വരവെന്ന സങ്കല്പം യേശുവിന്റെ വ്യക്തിപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതാകണമെന്നില്ലെന്നും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
  • പുതിയ ജെറുസലേം: പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ചിത്രം അവതരിപ്പിക്കുന്ന വെളിപാടു പുസ്തകത്തെക്കുറിച്ചാണ് ഈ അദ്ധ്യായം. "വിശ്വസ്തസാക്ഷികളായ വാക്കുകൾ കൊണ്ട് രചിച്ചിരിക്കുന്ന" ആ ഗ്രന്ഥത്തിലെ പ്രവചനവാക്യങ്ങൾ ഗ്രന്ഥകാരനെ, "തിളങ്ങുന്ന പ്രഭാതനക്ഷത്രങ്ങളെ" ഓർമ്മിപ്പിക്കുന്നു.

രണ്ടാം ഭാഗം തിരുത്തുക

പുസ്തകത്തിന്റെ രണ്ടാം ഭാഗത്തെ നാലു ലേഖനങ്ങൾ താഴെപ്പറയുന്നവയാണ്.

 
ഇയ്യോബിന്റെ കഷ്ടപ്പാട്, കലാകാരന്റെ ഭാവനയിൽ
  • സൃഷ്ടിയുടെ പ്രഹേളികാ സൗന്ദര്യം: "ദൈവത്തിന്റെ അനീതിയെക്കുറിച്ച്" ഉഗ്രമായ സംശയങ്ങൾ ഉന്നയിച്ച ശേഷം ഭൂമി നടുങ്ങാതിരിക്കാൻ, അവിശ്വസനീയമായ ശുഭസമാപ്തിയുടെ സൗന്ദര്യതന്ത്രം കൊണ്ട് അവയെ ബോധപൂർവം മറയ്ക്കുന്ന ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചാണ് ഈ അദ്ധ്യായം. "മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന" ഇയ്യോബിന്റെ കഥയെ ഗ്രന്ഥകാരൻ "ആപൽക്കരമായ പുസ്തകം" എന്നു വിളിക്കുന്നു. "ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച്‌ മലയാളത്തിലെ ഏറ്റവും നല്ല ലേഖനം" എന്ന് ഈ അദ്ധ്യായം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]
  • പാറയെ തകർക്കുന്ന ചുറ്റിക: തോമസ് അക്കെമ്പിസിന്റെ ക്രിസ്ത്വനുകരണം എന്ന ധ്യാനാത്മകഗ്രന്ഥത്തിന്റെ ഹ്രസ്വമായ ആസ്വാദനമാണ് ഈ അദ്ധ്യായം. ബൈബിളിന്റെ ചൈതന്യത്തിൽ എഴുതപ്പെട്ട ആ കൃതി തനിക്കു മറ്റൊരു ബൈബിളായി അനുഭവപ്പെട്ടതും തന്റെ വായനയുടെ പല്ലവിയായതും ഗ്രന്ഥകാരൻ വിവരിക്കുന്നു. പാപങ്ങളെ കഴുകിക്കളയുന്ന ആകാശജലമെന്ന് ക്രിസ്ത്വനുകരണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നു.
  • വെളിച്ചത്തിന്റെ കവചം: സഭയെ നിരാകരിച്ചപ്പോഴും, "സംശയിക്കുന്ന മനസ്സിനെ വിശുദ്ധീകരണത്തിനു വിളിക്കുന്ന" ക്രിസ്തുവിനോട് "ബുദ്ധിയുള്ള ആരാധന" പ്രകടിപ്പിച്ച സാഹിത്യപ്രതിഭകളെപ്പറ്റിയാണ് ഈ അദ്ധ്യായം. ക്രിസ്തുമതത്തിനെതിരെ ചിന്തയെ കഠിനമാക്കിയ നീത്ഷ പോലും ക്രിസ്തുവുമായി അബോധപരമായ ഐക്യത്തിലായിരുന്നെന്ന് അപ്പൻ പറയുന്നു.
  • വേദപുസ്തകവും ഞാനും: ബൈബിളുമായുള്ള ഗ്രന്ഥകാരന്റെ പരിചയത്തിന്റെ അയവിറക്കലാണ് ഈ അദ്ധ്യായം. കലാസൃഷ്ടികളെ ആദ്ധ്യാത്മികമായ തലത്തിൽ സ്വീകരിക്കാൻ പഠിപ്പിക്കുകയും ശൈലിയെ നിരന്തരം നവീകരിക്കാൻ സൗന്ദര്യശിക്ഷണം നൽകുകയും മതകർമ്മത്തിന്റെ പരിശുദ്ധിയോടെ ഖണ്ഡനവിമർശനത്തിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാധീനമായും അതിനൊക്കെയുപരി 'നിത്യരക്ഷയുടെ' തന്നെ സ്രോതസ്സയും വേദപുസ്തകത്തെ അദ്ദേഹം ഈ അദ്ധ്യായത്തിൽ തിരിച്ചറിയുന്നു.

കുറിപ്പുകൾ തിരുത്തുക

^ അപ്പൻ പിന്നീടെഴുതിയ "മധുരം നിന്റെ ജീവിതം" എന്ന കൃതി, മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയ രചന എന്നു വിശേഷിപ്പിക്കപെട്ടിട്ടുണ്ട്.[5]

അവലംബം തിരുത്തുക

  1. 1.0 1.1 വി.വിജയകുമാർ, ബൈബിളും സാഹിത്യവിമർശനവും, 2009 ഡിസംബറിൽ, കെ.പി. അപ്പന്റെ ഒന്നാം ചരമവാർഷികത്തിൽ സമകാലീനമലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം
  2. കെ.പി. അപ്പൻ, "ബൈബിൾ വെളിച്ചത്തിന്റെ കവചം", പ്രസാധനം, ഡി.സി.ബുക്ക്സ്, കോട്ടയം, പ്രസാധകക്കുറിപ്പ്
  3. വൺ ഇന്ത്യ മലയാളം - 2003 ഓഗസ്റ്റ് 2-നു പ്രസിദ്ധീകരിച്ച വാർത്ത: അപ്പന്റെ കൃതി ഫ്രഞ്ചിലേക്ക്
  4. ബൈബിൾ വെളിച്ചത്തിന്റെ കവചം: "അലങ്കരിച്ച ദേവദാരു", "വേദപുസ്തകവും ഞാനും" എന്നീ അദ്ധ്യായങ്ങൾ
  5. കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]