ജനാർദ്ദനൻ നെടുങ്ങാടി
ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനസംഗീതജ്ഞനായിരുന്നു ജനാർദ്ദനൻ നെടുങ്ങാടി (ജീവിതകാലം: 1928 - 21 ആഗസ്റ്റ് 2019). ഗുരുവായൂർ ക്ഷേത്രത്തിൽ വർഷങ്ങളായി ഏപ്രിൽ 5നു സംഗീതോത്സവമായി നടത്തിയിരുന്ന ‘ജയദേവഗീത മേള’യുടെ സംഘാടകനായിരുന്നു. കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരവും കേരള സംഗീത നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.[1]
ജീവിതരേഖതിരുത്തുക
ചെർപ്പുളശ്ശേരിക്കടുത്തെ നെല്ലായ ഗ്രാമത്തിൽ 1928ൽ ഉണ്ണിരാരിച്ചൻ തിരുമുൽപ്പാടിന്റെയും ദേവകി കോവിലമ്മയുടെയും മകനായാണു ജനാർദ്ദനൻ നെടുങ്ങാടി ജനിച്ചത്. പരേതയായ പത്മിനിയമ്മയാണ് അദ്ദേഹത്തിന്റെ പത്നി. ഉണ്ണിക്കൃഷ്ണൻ, വാസുദേവൻ, രാധിക, തുളസി എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ. സോപാന ഗായകനായിരുന്ന പിതാവിനൊപ്പം സഹായിയായി 1952 മുതൽ ജനാർദ്ദനൻ നെടുങ്ങാടി പാടാൻ തുടങ്ങി. 66 വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൊട്ടിപ്പാടി സേവ നടത്തി. 23ാം വയസ്സിൽ ഗുരുവായൂർ ദേവസ്വത്തിൽ വാദ്യകലാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1984 ൽ ദേവസ്വത്തിൽ നിന്ന് വിരമിച്ചു. സോപാന സംഗീത രംഗത്ത് പാണിക് എന്ന ആലാപന ശൈലിയുടെ ഉപജ്ഞാതാവാണ്. ഈ ശൈലി പിന്നീട് ഗുരുവായൂർ ശൈലി എന്ന പേരിലാണ് അറിയപ്പെട്ടത്.[2]
ഗുരുവായൂർ ശൈലിതിരുത്തുക
സോപാന സംഗീതത്തിൽ ഗമഗങ്ങളെ വേറിട്ട ശൈലിയിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയായുണ്ടായിരുന്നു. ഭൂപാളം, ബലഹരി, ശ്രീരാഗം തുടങ്ങിയ രാഗങ്ങളിൽ കീർത്തനങ്ങൾ പതികാലത്തിൽ ഭക്തിക്കും ശൃംഗാരത്തിനും പ്രാധാന്യം നൽകുന്ന ഗുരുവായൂർ ശൈലിയിലാണ് ആലപിച്ചിരുന്നത്. കേരളമെമ്പാടുമായി സോപാന സംഗീതത്തിൽ നിരവധി ശിഷ്യർ ഇദ്ദേഹത്തിനുണ്ട്. 1969-ൽ ഡൽഹിയിൽ നടന്ന ദേശീയ സോപാന സംഗീത സമ്മേളനത്തിൽ പങ്കെടുത്തു. 1985-ൽ ദേവസ്വത്തിൽ നിന്നും ഔദ്യോഗികമായി വിരമിച്ചെങ്കിലും ഗുരുവായൂരപ്പന് മുന്നിൽ സോപാന സംഗീതാർച്ചന നടത്തുന്നത് തുടർന്നിരുന്നു.
കൃതികൾതിരുത്തുക
ഗീതാഗോവിന്ദത്തിന് രാധാകൃഷ്ണപ്രേമം അഥവാ അഷ്ടപദി എന്ന വ്യഖ്യാനം
പുരസ്കാരംതിരുത്തുക
- കേന്ദ്രസംഗീത നാടക അക്കാദമി പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- ഷട്കാല ഗോവിന്ദമാരാർ പുരസ്‌കാരം,
- ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ പുരസ്കാരം