പഴയകാല കേരളത്തിൽ നിലവിലിരുന്ന ഉത്പാദന വിനിമയ രീതിയായിരുന്നു കാണപ്പാട്ട സമ്പ്രദായം. [1]ഭൂമിയിൽ സർവ്വ അവകാശങ്ങളും ഉള്ളവനും ഉത്പാദനത്തിന്റെ പ്രധാനഭാഗം കൃഷിയെടുത്തിരുന്ന പാട്ടക്കാരിൽ നിന്നും അനുഭവിക്കാൻ സ്വാതന്ത്ര്യം ഉള്ളവരുമായിരുന്ന ജന്മിമാർ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ഏർപ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. പാട്ടത്തിനു വാങ്ങുമ്പോൾ കുടിയാൻ ജന്മിക്കു കൊടുക്കുന്ന തുകയാണ്‌ കാണം അഥവാ കാണപ്പണം. നിശ്ചിതമായ പ്രതിഫലം ഉറപ്പിച്ചു കൃഷിക്കുള്ള അവകാശം മറ്റൊരാളെ ഏല്പിക്കുന്നതി പാട്ടം എന്ന് പറയുന്നു. ഭൂമി പാട്ടക്കാരനു പണയമായി നൽകുന്നതു പോലെയാണ് കാണപ്പാട്ടം വ്യവസ്ഥകൾ. മലബാറിലാണ് പാട്ട വ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്നത്. തീയരും, മാപ്പിളയും ആണ് വെറും പാട്ടക്കാർ.[2] ഇവർ ജന്മികളുടെ കയ്യിൽ നിന്ന് കാണാപ്പണം കൊടുത്ത് ഭൂമി പാട്ടത്തിന് എടുക്കുന്നത് പതിവായിരുന്നു. നമ്പുതിരി മുതൽ ചില നായനമാർ മുകളിൽ കാണക്കാരായും, തിയ്യമാരും മാപ്പിളമാരും നടുവിൽ വെറുമ്പട്ടക്കാരായും,[2] ശേഷം കരകൗശലത്തൊഴിലാളികളും ആശാരി, തട്ടാൻ, കൊല്ലൻ സേവന ജാതികളും അവർക്ക് താഴെയുള്ള ചെറുജന്മക്കാരായും[2] താഴെ മലിനീകരിക്കുന്ന പുലയർ, ചെറുമക്കൾ താഴെ കർഷകത്തൊഴിലാളികളായും ഒരു ശ്രേണി രൂപീകരിച്ചത് ഈ വലിയ കർഷകവർഗമാണ്. മലബാറിൽ ഈ രീതിയിൽ പാട്ട വ്യവസ്ഥ നിലനിന്നു.[2]


കുഴിക്കാണം, കുറ്റിക്കാണം, വെട്ടുകാണം, തേട്ടക്കാണം, നീർക്കാണം, കൈക്കാണം, നടുക്കാണം എന്നിങ്ങനെ കാണം പലവിധമുണ്ട്. തിരുവിതാംകൂറിലെ ഭൂരിഭാഗം നിലങ്ങളും കാണപ്പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടക്കാരൻ ഭൂവുടമക്ക് ഭൂമിയുടെ യഥാർത്ഥവിലയേക്കാളും കുറവുള്ള തുക പണയത്തുകയായി ആദ്യം നൽകണമായിരുന്നു. ആണ്ടുതോറും പലിശകുറച്ചുള്ള പാട്ടവും ഭൂവുടമക്ക് അവകാശപ്പെട്ടതായിരുന്നു. പാട്ടക്കാരനെ കാണക്കാരൻ എന്നു വിളിച്ചുവന്നു. കാണക്കാരന് ഉത്പാദനത്തിന്റെ ഒരു ഭാഗം മുൻ‌കൂർ കൊടുത്ത തുകയുടെ പലിശയായും മറ്റൊരു ഭാഗം നിലം സംരക്ഷിക്കുന്നതിന്റെ കൂലി എന്ന നിലയിലും സ്വന്തമാക്കാമായിരുന്നു. കാണക്കാരൻ മിക്കവാറും ഒരു ഇടനിലക്കാരൻ മാത്രമായിരുന്നു. കാണക്കാരനും ജന്മിക്കും ഉള്ള പങ്കിന്റെ ബാക്കി മാത്രമായിരുന്നു യഥാർത്ഥ കർഷകന് ലഭിച്ചിരുന്നത്.

കാണം തിരുത്തുക

 
പാട്ടശ്ശീട്ട്

പൂർണ്ണ അവകാശമുള്ള വസ്തുക്കൾക്കാണ്‌ കാണം എന്നു പറഞ്ഞിരുന്നത്‌. കാണം എന്ന വാക്കിന്‌ നികുതി എന്നാണ്‌ പൊതുവായ അർത്ഥം. പണയപ്പാട്ടം എന്നതു കൂടാതെ രൊക്കം പണം എന്ന അർത്ഥത്തിലും പ്രയോഗിക്കാറുണ്ട്‌.[3]. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല്‌ പ്രസിദ്ധമാണ്‌. ഇവിടെ തറവാട്ടു വസ്തു എന്നണർത്ഥം.കാണമുള്ളവൻ ധനവാൻ എന്ന് ഗുണ്ടർട്ടെഴുതി. പ്രാണങ്ങൾ നൽകുവൻ കാണങ്ങൾ പിന്നെയോ? എന്ന് കൃഷ്ണഗാഥയിൽ കാണാം. പാട്ടവസ്തു അല്ല സ്ഥിരാവകാശമുള്ള വസ്തു എന്നാണിവിടെ അർത്ഥം. കാണുക എന്നതിൽ നിന്നാണ്‌ കാണം ഉണ്ടായതെന്നു ഗുണ്ടർട്ട്‌. കാണുക എന്നാൽ ഉണ്ടാക്കുക എന്നർഥം. കാണുതൽ= ഉണ്ടാക്കുതൽ. നിന്റെ അപ്പൻ കണ്ട വസ്തുക്കൾ നീയായിട്ടു കളയരുത്‌ എന്നിങ്ങനെ പറയാറുണ്ട്‌, കാണം വസ്തു എന്നു പറഞ്ഞാൽ പൂർവ്വികസ്വത്ത്‌. പൂർവ്വിക സ്വത്തിനുടമ എന്ന അർത്ഥത്തിൽ കാണപ്പുലയൻ എന്നും പറഞ്ഞിരുന്നു.

കാണപ്പണം തിരുത്തുക

ആധാരം അഥവാ പ്രമാണം എഴുതുമ്പോൾ അതിൽ വസ്‌തുവിന്റെ അവസ്ഥ പ്രതിപാദിക്കുന്നത്‌ ഇപ്രകാരമാണ്‌ - നീർകാണം, ഒപ്പുകാണം, കുഴിക്കാണം, നടുക്കാണം, ഒറ്റിക്കാണം, കുറ്റിക്കാണം. മലബാറിലെ രാജാക്കന്മാരുടെ പ്രധാന കാണവരുമാന ഇനങ്ങൾ അങ്കം, ചുങ്കം, പിഴ, കോഴ, തപ്പ്‌, പുരുഷാന്തരം, പുലയാട്ടു പെണ്ണുകാഴ്‌ച, ദത്തുകാഴ്‌ച, പൊന്നരിപ്പ്‌, അറ്റാലടക്കം, അടിമപ്പണം, തലപ്പണം, വലപ്പണം, ചങ്ങാത്തം, രക്ഷാഭോഗം എന്നിവയായിരുന്നു. ‌കണ്ണൂരിലെ അറക്കൽ ബീബി തന്റെ ഗുദാമുകളിൽ വളർത്തിയിരുന്ന പൂച്ചകൾക്ക്‌ തീറ്റി കൊടുക്കാനായി പൂച്ചക്കാണം എന്ന പ്രത്യേക നികുതി ഏർപ്പെടുത്തിയിരുന്നുവത്രേ. ഇന്ന്‌ സേവന നികുതി ഈടാക്കുന്നതുപോലെ അക്കാലത്ത്‌ വേശ്യാവൃത്തിക്കും നികുതി ഏർപ്പെടുത്തിയതായി കാണാം.

കാണത്തിന്‌ ഭൂമി വാങ്ങുമ്പോൾ ചെയ്യുന്ന കൈമാറ്റ ആധാരങ്ങളിൽ, അവകാശികളും ബന്ധുക്കളും അയൽപക്കക്കാരനും രാജപ്രതിനിധിയും കൈയെഴുത്തുകാരനും സാക്ഷികളായി ഒപ്പിടണമെന്നുവന്നു. അതോടെ കരണം എഴുതുന്നവന്‌ കൊടുക്കുന്ന പണം തൂശിക്കാണവും ഒപ്പിടുന്നവർക്ക്‌ കൊടുക്കുന്ന പണം ഒപ്പുകാണവുമായി. മലബാറിൽ സ്‌ത്രീയുടെ കല്യാണസമയത്ത്‌ മുറച്ചെറുക്കന്‌ നൽകുന്ന നഷ്‌ടപരിഹാരത്തെ കാണപ്പണം എന്നാണ്‌ പറയുന്നത്‌. ഇത്‌ കല്യാണപ്പന്തലിൽവെച്ചാണ്‌ നൽകുന്നത്‌. കാണത്തിന്‌ നിയമസംബന്ധമായ അർത്ഥം റൊക്കം പണം എന്നത്‌ ഇവിടെ അന്വർഥമാകുന്നതായി കാണാം.

“കാണം വിറ്റും ഓണം ഉണ്ണണം” എന്ന ചൊല്ലിന്‌ മലബാർ മേഖലയിലെ അർത്ഥം, പാട്ടത്തിനെടുത്ത സ്ഥലമായാലും ഓണം ആഘോഷിക്കുവാൻ അത്‌ കൈമാറുന്നതിൽ തെറ്റില്ല എന്നാണ്‌. ഓണമെന്നതിന്‌ ശബ്ദതാരാവലിയിൽ മുതിര എന്നും ചക്കിൽകൊള്ളുന്ന അളവെന്നുമൊക്കെ അർത്ഥം നൽകിയിട്ടുണ്ട്‌. കാണം വിറ്റിട്ടായാലും ഓണമുണ്ണണമെന്നാണ്‌ തിരുവിതാംകൂറിലെ പ്രമാണം.

പേരിനു പിന്നിൽ തിരുത്തുക

കാണുക എന്ന ദ്രാവിഡ ശബ്ദത്തിൽ നിന്നായിരിക്കാം പദോല്പത്തി എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തുന്നത്. കഹാവണ എന്ന പ്രാകൃതപദത്തിൽ നിന്നാണ്‌ കാണം എന്ന വാക്കുണ്ടായത് എന്ന് ഡോ.പി.എം.ജോസഫ് അഭിപ്രായപ്പെടുന്നത്.[4]ഇയാൾ വസ്തുവിന്റെ യഥാർത്ഥ ഉടമയല്ല. പാടത്തെ സംബന്ധിക്കുന്നതാണ്‌ പാട്ടം ആയത്. വീടകം വീടും കാടകം കാടും ആയതു പോലെ പാടകം അഥവാ കര അല്ലെങ്കിൽ തീരം പാടമായി. പാടത്തിൽ നിന്നുള്ള വരുമാനത്തിന്റെ വിഹിതം പാട്ടവും. ബ്രാഹ്മണനാണ്‌ ജന്മി എങ്കിൽ കാണപ്പാട്ടവും മറ്റു ജാതിക്കാരാണ്‌ ജന്മി എങ്കിൽ പിടിപാട് പാട്ടം എന്നുമാണ്‌ പറയുക. [5]

ചരിത്രം തിരുത്തുക

പ്രാചീന കേരളത്തിൽ നിലനിന്ന കാർഷികവൃത്തിയെ ആസ്പദമാക്കിയ സാമ്പത്തിക സം‌വിധാനമഅയിരുന്നു ജന്മി സമ്പ്രദായം. ഇത് എങ്ങനെയാണ്‌ തുടക്കമിട്ടതെന്നതിനെപറ്റി വിവിധ അഭിപ്രായങ്ങളാണ്‌ ചരിത്രകാരന്മാർക്കിടയിൽ നിലനിൽകുന്നത്. പരശുരാമനാണ്‌ അടിയായ്മ, കുടിയായ്മ, ഊരാണ്മ എന്നിവ ഏർപ്പെടുത്തിയതെന്നാണ്‌ കേരളോല്പത്തിയിൽ കാണുന്നത്.

മഹാശിലാകാലഘട്ടത്തിൽ തന്നെ വരുന്ന സംഘം കൃതികളിൽ നിന്ന് അക്കാലത്തെ ഉത്പാദനക്രിയയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നു. അക്കാലത്ത് കാർഷികവൃത്തിയിലേർപ്പെട്ടിരുന്നത് വെള്ളാളർ ആണ്‌. അഞ്ചു തിണകളിലുള്ളവർ പരസ്പര വിനിമയമാണ്‌ അക്കാലത്ത് നടന്നിരുന്നത്. രാജാക്കന്മാർക്ക് കർഷകർ നേരിട്ട് പങ്ക് നലകണമായിരുന്നു. അത് ചിലപ്പോൾ കൊള്ളയായും മാറിയിരുന്നു. നാണയങ്ങൾ നിലവിലിരുന്നില്ല. എന്നാൽ നദീതടങ്ങൾ ഉപയോഗ്യമാക്കപ്പെട്ടതോടെ മറ്റു ജാതിക്കാർ മലകളിൽ നിന്ന് അങ്ങോട്ട് കുടിയേറിപ്പാർക്കുകയും ചെയ്തു. നദീതടങ്ങൾ കൃഷിയോഗ്യമാക്കിയത് ബുദ്ധജൈനമതക്കാരാണ്‌. ഇത് ക്ര്.വ. 5-11 നൂറ്റാണ്ടുകൾ വരെയായിരുന്നു. ഉത്പാദനരീതിക്ക് മാറ്റങ്ങൾ സംഭവിക്കുകയും തിണകളായുള്ള വിഭജനം അപ്രത്യക്ഷമാവുകയും ചെയ്തു. അതിരുകൾ നിശ്ചയിക്കപ്പെടാനും വിളവുകൾ നിർണ്ണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്‌. വെള്ളാളർ എന്ന ഉഴവർ തിരിഞ്ഞ് പല വിഭങ്ങളായി. കുടികൾ, അടിയാർ, കാരാളർ എന്നിവരായി പ്രധാനവിഭാഗങ്ങൾ. കാരാളരായിരുന്നു പ്രധാന കർഷകര്. നദീതടങ്ങളിലേയും മറ്റും ഭൂമികൾ ബ്രഹ്മണർക്കും ക്ഷേത്രങ്ങൾക്കും ദാനം ചെയ്തതോടെ കാരളർ ബ്രാഹ്മണര്ക്കധീനരായി. അതോടെ രാജാവിന്‌ നൽകേണ്ടിയിരുന്ന പങ്ക് ഇവർക്കായി. ജാതി സമ്പ്രദായം ആരംഭിച്ചതോടുകൂടി ബൗദ്ധികവ്യവഹാരങ്ങളിൽ ഏർപ്പെട്ടിരുന്ന നമ്പൂതിരിമാർക്കും രാജ്യഭാരം ചെയ്യുന്ന നാടുവാഴികൾക്കും പടനായകന്മാർക്കും വിളവിലെ ഒരു പങ്ക് കൊടുക്കുന്ന സമ്പ്രദായമുണ്ടായെന്നും അത് പിന്നീട് അവകാശമായെന്നുമാണ്‌ വില്യം ലോഗൻ കരുതുന്നത് [6] എന്നാൽ നൂറ്റാണ്ടു യുദ്ധത്തെയാണ്‌ ഇലം കുളം ഇതിന്‌ കൂട്ട് പിടിക്കുന്നത്. ആ യുദ്ധത്തിനു ശേഷം ക്ഷേത്രരേഖകൾ നശിച്ചിരിക്കാമെന്നും രാജ്യഭരണം കാര്യക്ഷമമല്ലാതായതു മുതലെടുത്ത് നമ്പൂതിരിമാർ ഭൂവുടമകളായി എന്നുമാണ്‌ അദ്ദേഹം കരുതുന്നത്. എന്നാൽ പി.കെ. ബാലകൃഷ്ണൻ നൂറ്റാണ്ടു യുദ്ധത്തെതന്നെ പാടെ എതിർക്കുന്നു. [7]

നാടുവാഴികൾ മുതൽ സാധാരണ കർഷകർ വരെ ബ്രാഹ്മണര്ക്ക് കീഴിലുള്ള പൊതുവിഭാഗമഅയിരുന്നു കാരാളർ. കൃഷിസ്ഥലത്ത് താമസിച്ച് കൃഷി ചെയ്തിരുന്നവരായിരുന്നു കുടിയാന്മാർ അഥവാ കുടികൾ. താമസിക്കനുള്ള അവകാശം കുടിയായ്മ എന്നും അറിയപ്പെട്ടു. ഇതിനു താഴെയുള്ളവരെ അടിയാർ എന്നാണ്‌ വിളിച്ചിരുന്നത്. നേരിട്ട് അദ്ധ്വാനം ചെയ്തിരുന്നത് ഇവരാണ്‌. 9-ആം നൂറ്റാൺറ്റിലെ പാർത്ഥിവപുരം ശാസനത്തിൽ ഭൂമി പുലയർക്ക് ദാനം ചെയ്തതായും പിൽക്കാല ചേരശാസനങ്ങളിൽ ഭൂമിയോടൊപ്പം അടിയാന്മാരെ (പുലയർ) കൈമാറ്റം ചെയ്തതായും രേഖകൾ ഉണ്ട്. [1]

ആദിമകാലത്ത് ഉത്പാദന പുനർ വിനിമയത്തിന്‌ വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നില്ല. രാജാവിന്റെ ഇഷ്ടപ്രകാരമുൾല പുനർ വിതരണമായിരുന്നു നടന്നിരുന്നത്. എന്നാൽ ക്ഷേത്രങ്ങളിലേക്കും മറ്റും നൽകേണ്ടിയിരുന്ന പങ്കിന്‌ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടായി. വിളവിന്റെ മൂന്നിലൊന്ന്, അഞ്ചിലൊന്ന് എന്ന ക്രമത്തിൽ കാരാളർ ഉടമകൾക്ക് പാട്ടം നൽകി വന്നു. അങ്ങനെ പാട്ട വ്യവസ്ഥ നിലവിൽ വന്നു. ക്ഷേത്രങ്ങൾക്ക് നൽകിയിരുന്ന ഉത്പന്നങ്ങൾ ക്ഷേത്ര ജീവനക്കാർക്കും സേവകർക്കും ലഭ്യമായി. നാടുവാഴിയുടേയും മറ്റും പൊതുച്ചെലവുകൾ ഈ മിച്ചം ഉത്പന്നത്തിൽ നിന്ന് നടക്കാൻ തുടങ്ങി.

പിൽക്കാല ചേരകാലത്ത് വളർന്നു വന്ന കാർഷികോത്പാദനം മദ്ധ്യകാലത്തോടെ കൂടുതൽ ശക്തി പ്രാപിച്ചു. 11 മുതൽ 15 വരെയുള്ള നൂറ്റാണ്ടുകളിൽ പ്രാഗ്-ആധുനിക ഉത്പാദന രൂപങ്ങൾ ഏതാണ്ട് പൂർണ്ണതയിലെത്തി. ഉത്പാദന പ്രക്രിയ അപ്പോഴും കുടികളുടേയും അടിയാരുടേയും കൈകളിലായിരുന്നു. കാരളന്മാർ ക്രമേണ അധഃപതിക്കുകയും ചെയ്തു. ഭൂമിയുടെ മേലുള്ള ഒരു പ്രത്യേക അവകാശമായി കാരാണ്മ മാറി. കുടികളുടെ ഭൂവുടമാവകഅശങ്ങളിൽ വൈവിധ്യം വന്നു. ഉടമകളുടെ ഭൂമി പാട്ടമായെടുക്കുന്നവരെ പൊതുവായി കുടികൾ എന്ന് വിളിച്ചു തുടങ്ങി.

  • പാട്ടത്തിന്റെ സ്വഭാവത്തിലും വൈവിധ്യങ്ങൾ വന്നു.
  1. വിളവിന്റെ ഒരു പങ്ക് സ്ഥിരമായി മൽകിപ്പോരുന്ന പാട്ടക്കാർ- അവരായിരുന്നു അധികവും.
  2. ചിലർ ഭൂമി പണയമെടുത്ത് കൃഷി ചെയ്തുവന്നു
  3. പണയ സംഖ്യയുടെ പലിശ കഴിച്ച് ബാക്കി വരുന്ന മിച്ച് ഔല്പന്നം പാട്ടമായി കൊടുക്കുന്ന ഏർപ്പാടും ഉണ്ടായി. ഇത് തെക്കൻ കേരളത്തിൽ ഒറ്റി എന്നും മറ്റു ഭാഗങ്ങളിൽ കാണം എന്നുമാണ്‌ അറിയപ്പെട്ടിരുന്നത്. സാധാരണ ഒന്നു മുതൽ മൂന്നു വർഷത്തേക്ക് നൽകി വന്നിരുന്ന ഒറ്റി/കാണം പിന്നീട് ഒരു വ്യാഴവട്ടമായി വർദ്ധിച്ചു. [1]

ഉരാണ്മയെയും കാരാണ്മയേക്കുറിച്ചും ഹുജൂർ ശാസനം മുതൽ തെളിവുകൾ ഉണ്ട്. ക്രി.വ 917ൽ രാജ്യം ഭരിച്ചിരുന്ന കോതരവി എന്ന പരാമര്ശമുള്ള നിത്യവിചാര ക്ഷേത്രത്തിലേക്ക് നൽകിയ ഭൂമിയുടെ പാട്ടം ക്ഷേത്രത്തിനു വേണ്ടി പൊതുവാൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തളിക്ഷേത്രരേഖയിലാണ്‌ പാട്ടം എന്ന പദം ആദ്യമായി പ്രയോഗിച്ച് കാണുന്നത്. [5]

ആരായാലും ശേഖരിച്ച ഭക്ഷ്യവസ്തു പൊതുസ്വഭാവത്തിൽ വീതം വയ്ക്കുന്ന പ്രാക് സോഷ്യലിസത്തിന്റെ മാതൃകയിലായിരുന്നു കേരളത്തിലെ സാമ്പത്തിക വ്യവസ്ഥകൾ. ഇത് ദേവാലയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് കുടുംബങ്ങൾ ഉണ്ടായി വരികയും സ്വകാര്യ സ്വത്തവകാശം ഉണ്ടായി വരികയും ഉല്പന്നത്തിലൊരംശം ദേവാലയത്തിനെന്ന നില വന്നു. അത് നൽകാതായപ്പോൾ ദേവൻ തന്നെ തന്റെ പങ്ക് സ്വീകരിക്കാനായി എത്തുന്ന രീതിയും വന്നു. പറയെടുപ്പ് എന്ന ആചാരം ഇതിന്റെ സ്മരണ നിലനിർത്തി ഇന്നും നടന്നു വരുന്നു

നമ്പൂതിരിമാർക്ക് കൃഷി നിഷിദ്ധമായിരുന്നു. അവർക്ക് കലപ്പ , കാള എന്നിവ മൂലമുള്ള കൃഷി ഒഴിവാക്കണമെന്ന് വിധിയുണ്ട്. എന്നാൽ മറ്റു ബ്രാഹ്മണരിൽ നിന്ന് ഒറ്റപ്പെട്ട നിലപാട് സ്വീകരിച്ച അവർ സ്വീകരിച്ച സമ്പ്രദായമായിരിക്കണം ജന്മി സമ്പ്രദായം എന്നാണ്‌ ഡോ. അജിത്ത്കുമാർ കരുതുന്നത്. അവർ നേരിട്ട് കൃഷി ചെയ്യാതെ ഇടത്തട്ടിൽ നായന്മാരെ കുടിയാന്മാരായി നിർത്തി ആപദ്ധർമ്മനുഷ്ഠിച്ചു.

കാണപ്പാട്ട വിളംബരം തിരുത്തുക

തിരുവിതാംകൂറിൽ ഭൂപരിഷ്കരണത്തിൽ 1867 ൽ വന്ന നിയമം. ഈ നിയമമനുസരിച്ച് പദ്മനാഭസ്വാമി ക്ഷേത്രം വക ഭൂമിയിലെ കുടിയാന്മാർക്ക് ലഭിച്ച അവകാശം ജന്മി ഭൂമിയിലെ കുടിയാന്മാർക്കും കിട്ടുകയുണ്ടായി. 1860 കളിൽ തിരുവിതാംക്കുറിൽ പുറപ്പെടുവിക്കപ്പെട്ട പണ്ടാരപ്പാട്ടവിളംബരവും ജന്മി കുടിയാൻ വിളംബരവും പതിനായിരക്കണക്കിന്‌ കുടിയാന്മാരെ സർക്കാരിനോടും ജന്മിമാരോടുമുള്ള അവരുടെ ബാദ്ധ്യതകളിൽ നിന്ന് മോചിപ്പിച്ചു.[8] ചെറുകിടക്കാരായ കർഷകരുടെ ഒരു വിഭാഗം വളർന്ന് വരുകയും ഭൂമി അവരുടെ സ്വന്തമാവുകയും വിളകൾ ഉല്പാദിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുകയും ചെയ്തു.

വ്യവസ്ഥകൾ തിരുത്തുക

ഭൂമിയുടെ ഗുണം നോക്കിയാണ്‌ കാണം നിശ്ചയിക്കുക. ഇതിൽ പണത്തിന്റെ പലിശ കഴിച്ചുള്ള തുകയായ മിച്ചവാരം അഥവാ പുറപ്പാട് ജന്മിക്ക് നൽകണം. ജന്മിയുടെ കൈയിലെ ജന്മം ഭൂമി കാണക്കാരൻ കൈയേന്തിക്കഴിയുമ്പോൾ കാണംഭൂമിയാകുന്നു. സർക്കാർ രജിസ്റ്ററിലും നിലം കാണഭൂമിയായി പതിച്ചുവന്നു[9]. പട്ടയവും കാണക്കാരനായിരുന്നു.

ആധാരത്തിൽ വ്യക്തമായി പറഞ്ഞിട്ടിലെങ്കിൽ 12 വർഷത്തേക്കാണ്‌ കാലാവധി. ആദ്യകാലത്ത് 12 വർഷത്തേക്കായിരുന്നു കാണം നൽകിയിരുന്നതെങ്കിലും പിന്നീട് 24, 36 ,48 വർഷങ്ങളായിത്തീർന്നു. കാലക്രമേണം ഇത് സ്ഥിരമായി ഒരു കാണക്കാരന്റെ കൈയിലായിത്തീരുകയും ചെയ്തുവന്നു.[10] എങ്കിലും 12 വർഷത്തിനു ശേഷം വീണ്ടും ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ട് കാണപ്പാട്ടം പൊളിച്ചെഴുതാനുള്ള സ്വാതന്ത്ര്യം ജന്മിക്കുണ്ടായിരുന്നു. കാലാവധി കഴിഞ്ഞതിനുശേഷം കാണക്കാരുടെ തന്നെ കുടുംബാംഗങ്ങത്തിനു തന്നെ വീൺറ്റും ഭൂമി എഴുതിക്കൊടുക്കുമായിരുന്നു. പലകുടങ്ങളും പരമ്പരാഗതമായിത്തന്നെ കാണം ഭൂമികൾ കൈവശം വച്ചു. കാണാധാരം പൊളിച്ചെഴുതുമ്പോൾ ജന്മിയുടെ അവകാശങ്ങൾ കാണക്കാരൻ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. കാണക്കാരന് പാട്ടഭൂമി പണയം വെക്കുവാനും വിൽക്കാൻ തന്നെയും ജന്മിയുടെ സമ്മതത്തോടെ കഴിയുമായിരുന്നു. കാണം വിറ്റും ഓണം കൊള്ളണം എന്ന പഴഞ്ചൊല്ലിന്റെ ഉത്ഭവം അതാണ്‌. കൃഷിസംബന്ധമായും നിബന്ധനകൾ ഒന്നുമുണ്ടായിരുന്നില്ല. പലകുടുംബങ്ങളും കാണംഭൂമിയെ പരമ്പരാഗതമായി തന്നെ കൈവശം വച്ചു പോന്നു. കാലം ചെല്ലും തോറും കാണപ്പാട്ടക്കാരന്റെ കുടുംബവും കുടുംബക്ഷേത്രവും കാണംഭൂമിയിലായി. കാണക്കാരന്റെ കുടുംബപ്പേരുതന്നെ കാണംഭൂമിയുടെ പേരിലായി[11]. ബ്രാഹ്മണനോ ദേവസ്വമോ ജന്മിയായ ഭൂമി ജന്മംഭൂമിയായിരിക്കുമ്പോൾ നികുതിരഹിതമായിരുന്നെങ്കിലും കാണംഭൂമിക്ക് കാണക്കാരൻ നികുതി അടക്കേണ്ടതുണ്ടായിരുന്നു. രാജാക്കന്മാർ സ്ഥാനപ്പേരുകൾ നൽകിയിരുന്നതും കാണഭൂമിയുടെ നാമത്തിലായിരുന്നു[12].

സാങ്കേതിക പദങ്ങൾ തിരുത്തുക

മുദ്രോല തിരുത്തുക

പാട്ടപ്രമാണമെഴുതാൻ മണ്ഡപത്തും‍‍വാതുക്കൽ നിന്നും വാങ്ങേണ്ട രാജമുദ്രവച്ച ഓലയാണ്‌ മുദ്രോല. രാജമുദ്രയില്ലെങ്കിൽ അതിനു പകരം വെള്ളോല എന്നു പറഞ്ഞിരുന്നു. (ഇന്നത്തെ മുദ്രക്കടലാസ്.

പാട്ടപ്പടി തിരുത്തുക

ഉറപ്പിനു മുമ്പാട്ടമായി പാട്ടക്കാരനിൽ നിന്ന് മുൻ‍കൂറായി വാങ്ങിയിരുന്ന പണാമാണ് പാട്ടപ്പടി. പാട്ടപ്പതിവ്വാട, തലപ്പാട്ടമ്മ്മ്, മുപ്പാട്ടം, കണക്കാണം, മാരായപ്പാട്ടം, പാട്ടകറ്റി എന്നും ഇതിന്‌ പേരുണ്ട്.

മിച്ചവാരവും ഏറ്റർത്ഥവും തിരുത്തുക

പാട്ടം പൊളിച്ചെഴുതുമ്പോൾ എഴുതുന്ന വാടക തുകയും ഓണക്കാഴ്ചയും അടങ്ങിയ തുകയാണ് മിച്ചവാരം. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മിച്ചവാരം പൊളിച്ചെഴുതുമ്പോൾ ജന്മിക്ക് ഉയർത്താം. ഉയർത്തി എഴുതുന്ന മിച്ചവാരവും പഴയ മിച്ചവാരവും തമ്മിലുള്ള വ്യത്യാസമാണ് ഏറ്റർത്ഥം. മിച്ചവാരം ഉയർത്തി പുതുക്കിയാൽ കാണക്കാരൻ ഏറ്റർത്ഥം മാത്രം നൽകിയാൽ മതിയായിരുന്നു.

ഒപ്പുറവുമൊഴിയോല തിരുത്തുക

ആധാരം പൊളിച്ചെഴുതുമ്പോൾ പുത്തനാധാരം പിടിക്കുന്ന ഓലയെ (അന്നത്തെ കടലാസ്) ഒപ്പുറവുമൊഴിയോല എന്നാണ്‌ പറഞ്ഞിരുന്നത്.

ഒപ്പുസൂചി തിരുത്തുക

ആധാരം പുതുക്കുമ്പോൽ ജന്മിക്ക് നൽകേണ്ട വിഹിതം.

ഓലപ്പണം തിരുത്തുക

ഓലയിൽ ആധാരം എഴുതുന്നതിനു ജന്മിയുടെ കാര്യസ്ഥൻ കാണക്കാരനിൽ നിന്നും ഈടാക്കിയിരുന്ന തുകയാണ് ഓലപ്പണം. പിൽക്കാലത്ത് ഓലപ്പണവും ജന്മിയുടെ അവകാശമായി.

തൂസിക്കാണം തിരുത്തുക

കാര്യസ്ഥൻ എഴുതിയ കാണാധാരം ഒപ്പുവെക്കുന്നതിനായി ജന്മി ഈടാക്കിയിരുന്ന തുകയാണ് തൂസിക്കാണം. തൂസിക്കാണം-ഒപ്പുതൂസി, ഒപ്പുകാണം എന്നിങ്ങനേയും അറിയപ്പെട്ടിരുന്നു[13]

കുറ്റിക്കാനം തിരുത്തുക

വടക്കൻ മലബാറിൽ ജന്മി വ്യവസ്തയുടെ ഭാഗമായി നിലനിന്നിരുന്ന ഒരു കാണം.പുനം കൃഷിക്ക് ഉപയോഗിക്കുന്ന സ്ഥലം ഒരുക്കുമ്പോൾ മുറിച്ച് മാറ്റിയ മരങ്ങളുടെ കുറ്റി എണ്ണിക്കണക്കാക്കി തീർച്ചപ്പെടൂത്തുന്ന കാണം.കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ്‌ പുനം കൃഷി ചെയ്യുന്നത്

വ്യാഴവട്ടപ്പൊളിച്ചെഴുത്ത് തിരുത്തുക

പന്ത്രണ്ടുവർഷത്തിലൊരിക്കൽ പാട്ടക്കരാർ വ്യവസ്ഥകൾ പൊളിച്ചെഴുതുന്നതിനേയാണ്‌ വ്യാഴവട്ടപ്പൊളിച്ചെഴുത്ത് എന്ന് പറയുന്നത്.

അട്ടിപ്പേറ് തിരുത്തുക

ഭൂമിയുടെ അവകാശം കരണസാധുതയോടെ ജന്മിയിൽ നിന്ന് കുടിയാനിൽ പ്രാപിക്കുന്ന ചടങ്ങാണിത്. അട്ടിപ്പേറിനു മുന്നായി മറ്റു ചില കരണങ്ങൾ ഉണ്ട്. അവ കഴിഞ്ഞാൺ അട്ടിപ്പേറ് നടക്കുന്നത്

  • കുഴിക്കാണം- ഭൂമിയുടെ എട്ടിലൊന്നവകാശം ജന്മിക്ക് നഷ്ടപ്പെടുന്നു.
  • കാണം-നാലിലൊന്നവകാശം നഷ്ടപ്പെടുന്നു
  • ഒറ്റി-ഭൂമിയുടെ പകുതി അവകാശം നഷ്ടപ്പെടുന്നു.
  • ഒറ്റിക്കുമ്പുറം - നാലിൽ മൂന്നവകാശം നഷ്ടപ്പെടുന്നു.
  • ജന്മപ്പണയം- ഭൂമിയുടെ മുക്കാലേ അരയ്ക്കാൽ (എട്ടിലേഴ്) അവകാശം നഷ്ടപ്പെടുന്നു.

മേൽ പറഞ്ഞ അഞ്ചു കരണങ്ങൾ കഴിഞ്ഞാണ്‌ ജന്മി അട്ടിപ്പേറ് നടത്തുക. അട്ടിപ്പേറ് നടക്കുന്നതു വരെ ജന്മിക്ക് സ്ഥലം വീണ്ടെടുക്കാം എന്നാൽ അട്ടീപ്പേറ് കഴിഞ്ഞാൽ അതിനുള്ള അവകാശമില്ല. സ്ഥലം പൂർണ്ണമായും കുടിയാന്റെ കീഴിലാകുന്നു. അട്ടിപ്പേറ് നടത്തുക എന്നത് ജന്മിയെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ സംഭവമാണ്‌.

ശീല മര്യാദകൾ തിരുത്തുക

കാണപ്പാട്ട സമ്പ്രദായത്തിൽ അനേകം മര്യാദകൾ നിലനിന്നിരുന്നു. അവയിൽ ഏറിയപങ്കും ജന്മി കാണക്കാരനിൽ നിന്ന് ഈടാക്കിയിരുന്നതാണ്[14] .

ഓണക്കാഴ്ച, ഉത്സവക്കോപ്പ് തിരുത്തുക

ജന്മിക്ക് ഓണക്കാലത്ത് നൽകേണ്ട അനുഭവങ്ങളാണ് ഓണക്കാഴ്ച, ഉൽപ്പന്നങ്ങളായിരുന്നു ഓണക്കാഴ്ചയായി നൽകേണ്ടിയിരുന്നത്. ജന്മി ദേവസ്വമാണെങ്കിൽ ക്ഷേത്രത്തിലെ ഉത്സവകാലത്തായിരുന്നു ഇത് നൽകേണ്ടത്, അപ്പോളിതിനു ഉത്സവക്കോപ്പെന്നോ ഉത്സവക്കാഴ്ചയെന്നോ പറഞ്ഞുവന്നു. ഇതും ഒരു പാട്ടവിഹിതമായി കണ്ടുവന്നു. ഈ പാട്ടവിഹിതം ലഭിച്ചില്ലങ്കിൽ ജന്മിക്ക് പലിശ ഈടാക്കാൻ അവകാശമുണ്ടായിരുന്നു[15].

ആറുകാഴ്ച തിരുത്തുക

ബ്രാഹ്മണജന്മിക്ക് കാണക്കാരൻ നൽകിയിരുന്ന പാട്ടവിഹിതമാണ് ആറുകാഴ്ച. ജന്മികുടുംബത്തിലെ ആറുവിശേഷാവസരങ്ങളിലായിരുന്നു ഇവ നൽകേണ്ടിയിരുന്നത്. ചോറൂണ്, ഉപനയനം, സമാവർത്തം, വേളി, പിണ്ഡം, മാസം തുടങ്ങിയവയായിരുന്നു അവ.

കളശ്ശവരി തിരുത്തുക

ദേവസ്വംജന്മിക്ക് ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം, ശുദ്ധികലശം തുടങ്ങിയ വിശേഷാവസരങ്ങളിൽ നൽകിയിരുന്ന പാട്ടക്കാഴ്ചയാണ് കളശ്ശവരി.

അടുക്കുവത് തിരുത്തുക

പന്ത്രണ്ടുവർഷത്തിലൊരിക്കൽ കാണക്കാരൻ ജന്മിക്ക് നൽകിയിരുന്ന തുകയാണ് അടുക്കുവത്. പാട്ടം പൊളിച്ചെഴുതുമ്പോൾ നൽകുന്ന പണം അവകാശം എന്നു പറഞ്ഞിരുന്നു.

ബന്ധപ്പെട്ട മറ്റു സാമ്പത്തിക ഇടപാടുകൾ തിരുത്തുക

കാണപ്പാട്ടവുമായി ബന്ധപ്പെട്ട പലവിധ ഇടപാടുകൾ നിലനിന്നിരുന്നു.

  • വെറും പാട്ടഭൂമിയിലെ കൃഷിയുടെ പ്രതിഫലം നിശ്ചയിച്ചു കാണമായി കണക്കാക്കിയാൽ അതു വെട്ടുകാണം അഥവാ ചമയക്കാണം എന്നറിയപ്പെട്ടിരുന്നു. കടം വാങ്ങിയ പണത്തിന്റെ രക്ഷക്കായി പാട്ടം വകവച്ച് കൊടുക്കുന്നതിന്റെ പാട്ടപ്പണയം എന്നാണ്‌ പറയുക. പുനര്വായ്പയുടെ പലിശ മിച്ചവാരത്തിൽ നിന്നെടുക്കാൻ അനുവദിക്കുന്നതിനെ പുറങ്കടം അഥവാ പുറം വായ്പ എന്നറിയപ്പെട്ടു. കടം വാങ്ങിയ മുതലിന്റെ പലിശക്ക് പകരം വസ്തുവിന്റെ ആദായം കടം കൊടുക്കുന്നതിനെ ഉണ്ടറുതി എന്നും ഇത് തന്നെ മിച്ചവാരമില്ലാതെ കൊടുത്താൽ നേർപ്പണയം എന്നോ പലിശമടക്ക എന്നോ അറിയപ്പെട്ടിരുന്നു. കടം പണമായോ നെല്ലായോ രാജാവിൽ നിന്ന് പറ്റിയാൽ അതിന്‌ ഉഭയം പലിശ നൽകേണ്ടതുണ്ട്. (ഉഭയത്തിന്‌ തെക്കൻ തിരുവിതാം‌കൂറിൽ നെൽ‌വയൽ എന്നാണർത്ഥം) കടം വാങ്ങുമ്പോൾ 'കടമുറി'യും ഒറ്റിയാകുമ്പോൾ 'ഒറ്റിമുറി'യും നൽകണം. കടം വാങ്ങിയ തുകയുറ്റെ പലിശക്കു പകരം കുടിയാനിൽ നിന്ന് കട്ടേണ്ട മിച്ചവാരം നേരിട്ടു കൈപ്പറ്റിക്കൊള്ളാൻ ജന്മി കുടിയാനു നൽകുന്ന അനുവാദത്തെ കുടിയിരുമ്പാറ്റ, കുടിയിരുമ്പാട്, കുടിതരുമ്പാട് എന്നൊക്കെയാണ്‌ പറഞ്ഞിരുന്നത്. വെറുമ്പാട്ടഭൂമിയിൽ കുടിയാന്റെ കൃഷിയായ കുഴിക്കൂടുകൾ വില നിശ്ചയിച്ചു കാണമായി ചാർത്തുന്ന അവകാശമാണ്‌ കുഴിക്കാണം. ഭൂമിയുടെ വില നിഴ്ചയിച്ച് ഒറ്റി കൊടുക്കുന്നതിനെയാണ്‌ ചേറാ ഒറ്റി, ഒറ്റി വാങ്ങിയ ഭൂമി മറ്റൊരാൾക്ക് വിൽകുന്നതിനെ ചിറ്റൊറ്റി എന്നൊക്കെ പറഞ്ഞിരുന്നത്.

അടിയായ്മ തിരുത്തുക

ജന്മിമാരുടെ കൃഷിപ്പണിക്കു മേൽനോട്ടം വഹിച്ച് കുടുംബത്തിന്റെ ഭാഗമായിത്തീരുന്ന അവസ്ഥയെയാണ്‌ അടിയായ്മ എന്ന് വിളിച്ചിരുന്നത്. ഉടമക്കും അടിമക്കും ഇടക്കാണ്‌ അടിയാന്റെ സ്ഥാനം. അയാളുടെ കുടുംബം മുഴുവൻ ജന്മിയുടെ പരിചാരകർ ആയിരിക്കും. കൃഷിസ്ഥലം മറ്റൊരാൾക്ക് കൈമാറുകയാണെങ്കിൽ ആ കുടുംബം മുഴുവനും പുതിയ ആൾക്ക് അടിയാന്മാരായിത്തീരും. ഇത് പൊതുവായുള്ളതാണെങ്കിലും നമ്പൂതിരി കുടുംബങ്ങളിൽ പ്രത്യേക വ്യവസ്ഥയുണ്ടായിരുന്നു. നായർ കുടുംബങ്ങളാണ്‌ അവിടെ സ്ഥിരമായി പരിചാരക വൃത്തി ചെയ്യേണ്ടിയിരുന്നത്. കുടുംബാങ്ങളെല്ലാം നമ്പൂതിരി ഇല്ലത്ത് വന്ന് നെയ്ക്കിണ്ടി വച്ച് അടിയായ്മ സ്ഥാനം സ്വീകരിച്ചിരിക്കണം. ഇതിനെ ഇല്ലത്ത് നായർ എന്നാണ്‌ വിളിച്ചിരുന്നത്. നമ്പൂതിരിമാരുടെ ദൈനം ദിന ജീവിതത്തിൽ ശ്രൂദ്രനുള്ള സ്ഥാനം പ്രാധാന്യമർഹിച്ചിരുന്നു. നിരവധി വേളകളിൽ അവരുടെ സമ്മതവും പരിചരണവും നമ്പൂതിരിമാർക്ക് ആവശ്യമായിരുന്നു.

അവസാനം തിരുത്തുക

ബ്രിട്ടീഷുകാർ തിരുവിതാംകൂർ നേരിട്ടു ഭരിച്ചില്ലങ്കിലും അവർ തിരുവിതാംകൂറിനേയും സ്വാധീനിച്ചിരുന്നു. കർഷകനെ നേരിട്ടു സ്വാധീനിച്ച് പുതിയ ഉത്പാദന വിതരണക്രമത്തിനായി നടന്ന ഭരണപരിഷ്കാരങ്ങൾ കാണപ്പാട്ടക്കാർക്ക് സംരക്ഷണം നൽകി. ബിട്ടീഷ് നിയമാവലികൾ നാട്ടുമര്യാദകളെ നീക്കം ചെയ്തു. സാധാരണ കർഷകന് അവ ഏറെ ഗുണം ചെയ്തില്ലങ്കിലും ഭൂമിയുടെ ക്രയവിക്രയങ്ങൾ ചെയ്തുവന്ന കാണപ്പാട്ടക്കാരന് അവ പൂർണ്ണ സംരക്ഷണം നൽകി. കാണപ്പാട്ടക്കാരൻ ഭൂമിയുടെ അവകാശിയായും സ്വതന്ത്ര കർഷകനായും മാറി. കേരളത്തിൽ 1957-ലെ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പുതന്നെ കാണപ്പാട്ട സമ്പ്രദായം മിക്കവാറും നാമാവശേഷമായിരുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 കെ.എൻ., ഗണേഷ് (1997). കേരളത്തിന്റെ ഇന്നലെകൾ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. 2.0 2.1 2.2 2.3 P.Radhakrishnan (1989). Peasant Struggles, Land Reforms and Social Change: Malabar 1836-1982. Radhakrishnan. p. 32. ISBN 9781906083168.
  3. http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1224&general_ns_dt=2008-09-15&general_archive_display=yes&Farc=[പ്രവർത്തിക്കാത്ത കണ്ണി]
  4. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. 5.0 5.1 എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. വില്യം ലോഗൻ മലബാർ മാനുവൽ, പേജ് 649 മാതൃഭൂമി പബ്ലിക്കേഷൻസ് . കോഴിക്കോട്.
  7. പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരള ചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4. {{cite book}}: Check |isbn= value: invalid character (help)
  8. കെ.എൻ., ഗണേഷ് (1997). കേരളത്തിന്റെ ഇന്നലെകൾ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  9. റ്റി. മാധവ റാവു, മെമോ ഓൺ കാണപ്പാട്ടം റിന്യൂവർ, പുറം 30, File 15128 of 1867, കേരള സംസ്ഥാന ആർക്കൈവ്‌സ്, തിരുവനന്തപുരം
  10. കെ.എൻ., ഗണേഷ് (1997). കേരളത്തിന്റെ ഇന്നലെകൾ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. {{cite book}}: Cite has empty unknown parameter: |coauthors= (help)
  11. റ്റി. മാധവ റാവു, മെമോ ഓൺ കാണപ്പാട്ടം റിന്യൂവർ, പുറം 24, File 15128 of 1867, കേരള സംസ്ഥാന ആർക്കൈവ്‌സ്, തിരുവനന്തപുരം
  12. റ്റി. മാധവ റാവു, മെമോ ഓൺ കാണപ്പാട്ടം റിന്യൂവർ, പുറം 26, File 15128 of 1867, കേരള സംസ്ഥാന ആർക്കൈവ്‌സ്, തിരുവനന്തപുരം
  13. റെഗുലേഷൻസ് ആൻഡ് പ്രോക്ലമേഷൻസ് ഓഫ് ട്രാവൻ‌കൂർ, വാല്യം 2, പുറം 1420, വർഷം- 1928
  14. എൻ.ആർ. കൃഷ്ണപിള്ള, എ പ്ലീ ഫോർ കാണംഡാഴ്സ്, പുറം-7, ജനുവരി 9-1918, തിരുവനന്തപുരം
  15. റെഗുലേഷൻസ് ആൻഡ് പ്രോക്ലമേഷൻസ് ഓഫ് ട്രാവൻ‌കൂർ, വാല്യം 2, പുറം 1420, വർഷം- 1928

ഇളങ്കുളം കുഞ്ഞൻ പിള്ള,ജന്മിസമ്പ്രദായം കേരളത്തിൽ.NBS1966 പേജ്‌ 112-113

"https://ml.wikipedia.org/w/index.php?title=കാണപ്പാട്ട_സമ്പ്രദായം&oldid=3833980" എന്ന താളിൽനിന്ന് ശേഖരിച്ചത്