വെൺമണി അച്ഛൻ, പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാർ, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാൾ തുടങ്ങിയവർ ചേർന്നു രചിച്ച കൃതിയാണ് കവിപക്വാവലി. വെൺമണിപ്രസ്ഥാനത്തിന്റെ പുഷ്കലകാലത്ത് രൂപംകൊണ്ട സാഹിത്യവിനോദങ്ങളായിരുന്നു കവികളെ വിവധ പ്രകൃതിസൃഷ്ടികളായോ പുരാണകഥാപാത്രങ്ങളായോ അധ്യാരോപണം ചെയ്യുക എന്നത്. വെണ്മണി മഹന്റെ കവിപുഷ്പമാല, ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്റെ കവിമൃഗാവലി, മൂലൂർ എസ്. പത്മനാഭപ്പണിക്കർ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതം, തുടങ്ങിയവ ഉദാഹരണം. കൂടാതെ കവിശാകുന്തളം, കവിനൈഷധം, കവിമത്സ്യാവലി, കവിപക്ഷിമാല തുടങ്ങി കുറേ അപ്രസിദ്ധകൃതികളും ഈ പരമ്പരയിൽ ഉണ്ടായിട്ടുണ്ട്.

ഇക്കൂട്ടത്തിൽ പ്രത്യേക പരാമർശമർഹിക്കുന്ന കൃതിയാണ് കവിപക്വാവലി. ഇതിൽ കവികളെ പഴങ്ങളോടാണുപമിക്കുന്നത്. വാസ്തവത്തിൽ, കവിപക്വാവലിയെന്നപേരിൽ സാഹിത്യചരിത്രത്തിൽ സ്ഥാനംനേടിയ, ഈ കൃതി ഒരു മുക്തകം മാത്രമാണ്.

ഈ മുക്തകത്തിൽ പരാമർശിച്ചിരിക്കുന്ന പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാർ, വെൺമണി അച്ഛൻ, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാൾ, ആറാട്ടുപുഴ സ്വദേശിയായ അച്ചൻകണ്ടത്തുനമ്പ്യാർ എന്നിവർ അവരവരുടെ ഊഴമെത്തിയപ്പോൾ ചെല്ലിപ്പൂരിപ്പിച്ചതാണ് ഈ പദ്യം എന്ന് വിശ്വസിക്കപ്പെടുന്നു.[1]

അവലംബം തിരുത്തുക

  1. ചെങ്ങാരപ്പള്ളി നാരായണൻപോറ്റി (1987). മലയാളസാഹിത്യസർവസ്വം (1 ed.). കേരളസാഹിത്യ അക്കാദമി. p. 230.
"https://ml.wikipedia.org/w/index.php?title=കവിപക്വാവലി&oldid=2294235" എന്ന താളിൽനിന്ന് ശേഖരിച്ചത്