വെൺമണിപ്രസ്ഥാനത്തിന്റെ പുഷ്കലകാലത്ത് രൂപംകൊണ്ട സാഹിത്യവിനോദങ്ങളായിരുന്നു കവികളെ വിവധ പ്രകൃതിസൃഷ്ടികളായോ പുരാണകഥാപാത്രങ്ങളായോ അധ്യാരോപണം ചെയ്യുക എന്നത്. വെൺമണി അച്ഛൻ, പട്ടത്തുകുഞ്ഞുണ്ണിനമ്പ്യാർ, അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാൾ തുടങ്ങിയവർ ചേർന്നു രചിച്ച കവിപക്വാവലി, വെണ്മണി മഹന്റെ കവിപുഷ്പമാല, ഒടുവിൽ കുഞ്ഞികൃഷ്ണമേനോന്റെ കവിമൃഗാവലി, മൂലൂർ പദ്മനാഭപ്പണിക്കർ രചിച്ച കവിരാമായണം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റെ കവിഭാരതം, തുടങ്ങിയവ ഉദാഹരണം. കൂടാതെ കവിശാകുന്തളം, കവിനൈഷധം, കവിമത്സ്യാവലി, കവിപക്ഷിമാല തുടങ്ങി കുറേ അപ്രസിദ്ധകൃതികളും ഈ പരമ്പരയിൽ ഉണ്ടായിട്ടുണ്ട്.

കവിപക്വാവലിക്കുശേഷം അടുത്തുണ്ടായ കൃതിയാണ് കാത്തുള്ളിൽ അച്യുതമേനോന്റെ കവിപുഷ്പമാല. എന്നാൽ ഈ കൃതി പൂർണ്ണരൂപത്തിൽ പ്രകാശിതമായിരുന്നില്ല. അച്യുതമേനോൻ തന്റെ കൃതിയുടെ കൈയെഴുത്തുപ്രതി വെണ്മണി മഹൻ നമ്പൂതിരിയുടെ അഭിപ്രായമറിയാൻ അയച്ചുകൊടുത്തെന്നും അതിലെ ചില പരാമർശങ്ങൾ കണ്ട് ക്ഷുഭിതനായ മഹൻ നമ്പൂതിരി നിശിതവിമർശനരൂപത്തിലെഴുതിയ കൃതിയാണ് കവിപുഷ്പമാലയായി പുറത്തുവന്നത് എന്നും പറയപ്പെടുന്നു. മുപ്പത്തൊമ്പത് ശ്ലോകങ്ങളാണ് ഇതിലുള്ളത്. അച്യുതമേനോന്റെ കൃതിയിൽ പല കവികൾക്കും അർഹമായ സ്ഥാനം കൊടുത്തില്ലെന്നും അനർഹരെ ഉയർത്തിക്കാട്ടിയെന്നും വെണ്മണി മഹൻ കടുത്തഭാഷയിൽത്തന്നെ ആരോപിക്കുന്നുണ്ട്.[1]

അവലംബം തിരുത്തുക

  1. ചെങ്ങാരപ്പള്ളി നാരായണൻപോറ്റി (1987). മലയാളസാഹിത്യസർവസ്വം (1 ed.). കേരളസാഹിത്യ അക്കാദമി. p. 230.
"https://ml.wikipedia.org/w/index.php?title=കവിപുഷ്പമാല&oldid=2293978" എന്ന താളിൽനിന്ന് ശേഖരിച്ചത്