രാവണീശ്വരം നെല്ലെടുപ്പ് സമരം

രണ്ടാം ലോകമഹായുദ്ധഫലമായി മലബാറിൽ തുടങ്ങിയ കടുത്ത ഭക്ഷ്യക്ഷാമകാലത്തു് ജൻമിമാർ നെല്ല് പൂഴ്ത്തിവെച്ചു് കരിഞ്ചന്തയിൽ വിലക്കുന്നതിനെതിരെ, കർഷകസംഘത്തന്റേയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിൽ ജനങ്ങൾ നടത്തിയ കാർഷിക സമരങ്ങളിലൊന്നാണു് രാവണീശ്വരം നെല്ലെടുപ്പ് സമരം.

പശ്ചാത്തലം തിരുത്തുക

1940 -കളിൽ നടന്ന രാഷ്ട്രീയ സമരങ്ങളെ തുടർന്നു് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് കർഷകരിൽ നിന്നും തൊഴിലാളികളിൽ നിന്നും നല്ല അംഗീകാരം കിട്ടിതുടങ്ങിയിരുന്നു. രണ്ടാം ലോകയുദ്ധഫലമായി തുടങ്ങിയ ഭക്ഷ്യക്ഷാമം വടക്കേമലബാറിൽ സ്വാതന്ത്ര്യത്തിനു് ശേഷവും തുടർന്നു. നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും വളരെ വർധിച്ചു. സർക്കാർ മുമ്പ് ഏർപ്പെടുത്തിയിരുന്ന റേഷനിങ് സമ്പ്രദായം കോൺഗ്രസ് സർക്കാർ എടുത്തുകളഞ്ഞതു് കരിഞ്ചന്തക്കാർക്കു് സഹായകരമായി. കർഷകസംഘവും കമ്മ്യൂണിസ്റ്റുകാരം ഇതിനെ എതിർത്തു. ഭക്ഷണക്ഷാമം നാട്ടിൽ രൂക്ഷമായപ്പോൾ. കർഷകസംഘം വീണ്ടും റേഷനിങ് സമ്പ്രദായം നടപ്പിലാക്കാനും അഴിമതിയില്ലാത്ത ഒരു നെല്ലെടുപ്പ് വ്യവസ്ഥ നടപ്പിൽ വരുത്താനും ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി

ജന്മിമാർ തങ്ങളുടെ സ്വന്തം ആവശ്യത്തിനുള്ള നെല്ല് കഴിച്ച് ബാക്കി സർക്കാരിന് കൊടുക്കണമെന്നാണ് നിയമം. അവരത് ചെയ്യാതെ നെല്ല് പൂഴ്ത്തിവെച്ചു് കരിഞ്ചന്തയിൽ വിറ്റ് കൊള്ളലാഭമുണ്ടാക്കി. ജനങ്ങൾക്ക് പണം കൊടുത്താലും അരി കിട്ടാനില്ലത്തപ്പോൾതന്നെ കരിഞ്ചന്തയിൽ അമിതവിലയ്ക്ക് ഇഷ്ടംപോലെ നെല്ലുകിട്ടും എന്ന അവസ്ഥ വന്നു.. ഈ പശ്ചാത്തലത്തിലായിരുന്നു കൽക്കത്തയിൽ 1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസ് നടന്നതു് സ്വാതന്ത്ര്യത്തെയും ഇന്ത്യയിലെ സ്ഥിതികളും സമ്മേളനം വിലയിരുത്തുകയും കൽക്കത്ത തീസിസ് അംഗീകരിക്കുകയും ചെയ്തു.‌ഇതേ തുടർന്നു് വടക്കേമലബാറിൽ നെല്ലെടുപ്പ് സമരങ്ങൾ ശക്തമായി.

രാവണേശ്വരം നെല്ലെടുപ്പ് തിരുത്തുക

ഭക്ഷ്യക്ഷാമം കഠിനമായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സമരപരിപാടികൾ ആസൂത്രണം ചെയ്യാനായി രാവണേശ്വരത്ത് പ്രതിനിധികളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. ജന്മിമാരുടെ നെല്ല് പൂഴ്ത്തിവയ്പിനെതിരായ സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പണംകൊടുത്ത് നെല്ലെടുക്കണമോ, കൊടുക്കാതെ നെല്ലെടുത്ത് വിതരണം ചെയ്യണമോ എന്ന കാര്യത്തിൽ ചർച്ച നടന്നു. താലൂക്കു് നേതാക്കളായ കെ. മാധവൻ, പി. അമ്പു നായർ, പി. ചാത്തു. എം. ഹരിദാസ് എന്നിവർ ഈ ചർച്ചകളിൽ പങ്കെടുത്തു..തുടർന്നു് ജന്മിമാർക്ക് പണം കൊടുത്ത് നെല്ലെടുത്ത് വിതരണം ചെയ്യണം എന്ന തീരുമാനമെടുത്തു[1].

1948 ഏപ്രിൽ 16-നു് പി. അമ്പു നായരുടെയും, എം. ഹരിദാസിന്റെയും നേതൃത്വത്തിൽ കർഷകർ പുല്ലൂരിലെ കുണ്ടിലായരുടെ ഇല്ലത്ത് നെല്ലെടുപ്പിനായി എത്തി. നാട്ടുകാരുടെ ദുരിതം ഇവർ കുണ്ടിലായരെ അറിയിചു. 30 പറ നെല്ലെടുത്തു് അവിടെവച്ചുതന്നെ വിതരണം ചെയ്തു. നെല്ലു് വാങ്ങാനായി എത്തിയ ആളുകൾക്കെല്ലാവർക്കും നെല്ല് കൊടുക്കാൻ തികയാതെവന്നപ്പോൾ, ജന്മിയായ മണിയൻ പട്ടരുടെ മഠത്തിലേക്ക് ജാഥയായി ചെന്നു. ജനങ്ങളുടെ നിർബന്ധത്തിനു വഴങ്ങി നെല്ലുകൊടുത്തുവെങ്കിലും പണം വാങ്ങാൻ കൂട്ടാക്കിയില്ല. പണം മുറുക്കാൻ ചെല്ലത്തിലിട്ട് അവർ മടങ്ങി.

പോലീസ് മർദ്ദനം തിരുത്തുക

നെല്ലെടുപ്പിനെത്തുടർന്ന് പോലീസ് ഭീകരമായ മർദ്ദനമഴിച്ചുവിട്ടു. അടോട്ട്, രാവണേശ്വരം എന്നിവിടങ്ങളിലാണ് കടുത്ത മർദ്ദനങ്ങൾ നടന്നത്. വീട്ടിൽകയറി സ്ത്രീകളെയും കുട്ടികളെയും അടക്കം മർദ്ദിച്ചു. പാത്രങ്ങളും മറ്റും തച്ചുടച്ചു. നിരവധിപേരെ അറസ്റ്റുചെയ്തു. എം. ഹരിദാസ്, അടക്കമുള്ള നേതാക്കൾ ഒളിവിൽപ്പോയി. ദുസ്സഹമായ ഒളിവുജീവിതം നയിച്ചു രോഗിയായ ഹരിദാസിനെ കോട്ടച്ചേരി കുന്നുമ്മലിൽവച്ച് അറസ്റ്റുചെയ്തു. കടുത്തമർദ്ദനമേറ്റ് 7 മാസവും 13 ദിവസവും ഹോസ്ദുർഗ് ലോക്കപ്പിലിട്ടു. നെല്ലെടുപ്പ് കേസിൽ പി. അമ്പുനായർ, എം. ഹരിദാസ്, കല്ലുവരമ്പത്ത് അപ്പക്കുഞ്ഞി, എൻ. കുഞ്ഞിക്കണ്ണൻ നായർ, ടി. കുഞ്ഞിക്കണ്ണൻ പണിക്കർ, കല്ലുവരമ്പത്ത് കണ്ണൻ, ടി. ഗോവിന്ദൻ നായർ തുടങ്ങി 20 പേർ പ്രതികളായി.

അവലംബം തിരുത്തുക

  1. വടക്കൻ പെരുമ