മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.

പി. കൃഷ്ണപിള്ള എഴുത്തുമേശയായി ഉപയോഗിച്ചിരുന്ന പത്തായം

നിർമ്മാണം തിരുത്തുക

തേക്ക്, ഈട്ടി, പ്ലാവ് തുടങ്ങിയ ഈട് നിൽക്കുന്ന മരം കൊണ്ടാണ് നിർമ്മാണം. ചതുരാകൃതിയിൽ, നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിത്, തുറന്നിരിക്കുന്ന വശം, നിരപ്പലകകൾ ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടിൽപ്പത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. കട്ടിലായും എഴുത്തുമേശയായും ഇത്തരം പത്തായങ്ങളെ ഉപയോഗിക്കാറുണ്ടായിരുന്നു.

പത്തായപ്പുര തിരുത്തുക

 
അറക്കൽക്കൊട്ടാരത്തിലെ പത്തായം

വലിയ തറവാടുകളിൽ, പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയിൽ പത്തായവും അതിനോട് ചേർന്ന് മുറികളും മാളികയും പണിത പത്തായപുരകളും‍‍ സാധാരണയായി നിർമ്മിക്കാറുണ്ടായിരുന്നു.[1] ചില ആരാധനാലയങ്ങളോടനുബന്ധിച്ച് പത്തായപ്പുരകൾ നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്.[2]

പത്തായച്ചൊല്ലുകൾ തിരുത്തുക

അച്ഛൻ പത്തായത്തിലുമില്ല തട്ടിൻ പുറത്തുമില്ല എന്നത് പ്രശസ്തമായ ചൊല്ലാണ്. പത്തായവുമായി ചേർത്ത് നിരവധി പഴഞ്ചൊല്ലുകൾ മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ-

  1. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
  2. പത്തായക്കാരനോട് കടം കൊള്ളണം
  3. പത്തായത്തെ പട്ടിണിക്കിടരുത്.
  4. പത്തായമുള്ളേടം പയറുമുണ്ടാവും/പയറും കാണും

അവലംബം തിരുത്തുക

  1. "ഇ എം എസിന്റെ ഓർമകളിൽ പുളിങ്കാവിലെ "പത്തായപ്പുര'". deshabhimani.com.[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആറാട്ടുപുഴ ക്ഷേത്രം പത്തായപ്പുര". Irinjalakuda.com.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പത്തായം&oldid=3805858" എന്ന താളിൽനിന്ന് ശേഖരിച്ചത്