മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു[2]. ജെ.സി ദാനിയേൽ (English: J. C. Daniel). മലയാള സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിഗതകുമാരന്റെ ഛായാഗ്രഹണവും നിർവഹിച്ചത് ദാനിയേലാണ്.

ഡോ.ജെ. സി. ദാനിയേൽ
(മലയാള സിനിമയുടെ പിതാവ്‌)
ജെ.സി. ദാനിയേൽ യുവാവായി
ജനനം26 ഫെബ്രുവരി1900
തൊഴിൽസംവിധായകൻ, നടൻ, ദന്തചികിത്സകൻ
സജീവ കാലം1926–1928
ജീവിതപങ്കാളി(കൾ)ജാനറ്റ്
കുട്ടികൾസുന്ദരം,സുലോചന, വിജയ, ലളിത, ഹാരിസ്
മാതാപിതാക്ക(ൾ)ഡോ.എൻ.ജെ.ദാനിയേൽ
- ജ്ഞാനമ്പാൾ

ജീവചരിത്രം തിരുത്തുക

1893 ഏപ്രിൽ 19-ന് അഗസ്തീശ്വരത്ത് ജനിച്ച[3] ദാനിയേൽ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ് അദ്ദേഹം ചലച്ചിത്രസംവിധാനം പഠിച്ചത്.

വിഗതകുമാരൻ തിരുത്തുക

മുംബൈയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.

1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും[4] നാഗർകോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി 'സ്റ്റാർ തിയേറ്ററി'ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകൻ സുന്ദർ ‍തന്നെയായിരുന്നു ചിത്രത്തിലെ നായകൻ.

ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയിൽ അഭിനയിക്കുന്നതറിഞ്ഞു യഥാസ്ഥിതികരായ സവർണർ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു[5]. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല[5].

ശേഷജീവിതം തിരുത്തുക

 
ദാനിയേൽ വാർദ്ധക്ക്യകാലത്തെ ചിത്രം.

ചിത്രം പരാജയമായിരുന്നു. ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റു. ജീവിക്കാൻ നിവൃത്തിയില്ലാതെ അഗസ്തീശ്വരത്തേക്ക് മടങ്ങി. ഉപജീവനത്തിന് ദന്തചികിത്സകനാകാൻ തീരുമാനിച്ച ദാനിയേൽ മുംബെയിലും ചെന്നൈയിലുമായി ഇതിനുവേണ്ടി പഠനം നടത്തി. മദിരാശി[5] നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ ദന്താശുപത്രികൾ നടത്തി.

സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു[3]. നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി[3]. വസ്തുതകൾ ബോധിപ്പിക്കാൻ ദാനിയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടു[3].

സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ദാനിയേൽ 1975ൽ അന്തരിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വിധവ ജാനറ്റ് ദാനിയേലിന് സർക്കാർ പെൻഷൻ അനുവദിച്ചു[3].

ജെ.സി. ദാനിയേൽ പുരസ്കാരം തിരുത്തുക

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ദാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

സെല്ലുലോയ്ഡ് തിരുത്തുക

ദാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രം 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 7 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു[6]. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേൽ ജീവചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്[7].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-29. Retrieved 2009-04-01.
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 712. 2011 ഒക്ടോബർ 17. Retrieved 2013 മാർച്ച് 27. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 3.3 3.4 "അതു കരുണാകരനും മലയാറ്റൂരും തന്നെ, മനോരമ ഓൺലൈൻ, Story Dated: Friday, February 22, 2013 21:17 hrs IST". Archived from the original on 2013-02-24. Retrieved 2013-02-23.
  4. "'വിഗതകുമാരൻ' അന്ന് ആലപ്പുഴയിൽ എത്തിയപ്പോൾ, മാതൃഭൂമി ഓൺലൈൻ, posted on: 07 Nov 2010". Archived from the original on 2011-04-17. Retrieved 2013-02-23.
  5. 5.0 5.1 5.2 "ജെ.സി. ഡാനിയേൽ സാമൂഹിക പരിഷ്‌കർത്താവ് -കമൽ , മാതൃഭൂമി ഓൺലൈൻ, 15 Feb 2013". Archived from the original on 2013-02-22. Retrieved 2013-02-23.
  6. "സെല്ലുലോയ്ഡ് വിവാദമാവുന്നു, മാതൃഭൂമി ഓൺലൈൻ, Published on 23 Feb 2013". Archived from the original on 2013-02-23. Retrieved 2013-02-23.
  7. റോസി സെല്ലുലോയ്ഡിലൂടെ വീണ്ടും, മാതൃഭൂമി ഓൺലൈൻ, Posted on: 05 Nov 2012[പ്രവർത്തിക്കാത്ത കണ്ണി]

കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെ.സി._ദാനിയേൽ&oldid=3710843" എന്ന താളിൽനിന്ന് ശേഖരിച്ചത്