കേരളസാഹിത്യം അല്ലെങ്കിൽ കേരളത്തിലെ സാഹിത്യം എന്നത് 1956-ലെ കേരള സംസ്ഥാന പുനഃസംഘടന മുതൽ കേരളത്തിലോ, അതിനു മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിലോ, പ്രാചീന ദക്ഷിണേന്ത്യയിൽ കേരളം ഉൾപെടുന്ന പ്രദേശങ്ങളിലോ നിന്ന് നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്ത സാഹിത്യസൃഷ്ടികളെയാണ് കുറിക്കുന്നത്. ഭൂരിഭാഗം സൃഷ്ടികളും മലയാളത്തിലാണെങ്കിലും, തമിഴ്, കന്നഡ, സംസ്കൃതം, ഹിന്ദി, കൊങ്കണി, അറബി, തുളു, ഉർദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സാഹിത്യ സംഭാവനകൾ ഈ മേഖലയിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

മലയാള സാഹിത്യം തിരുത്തുക

സാഹിത്യചരിത്രഘട്ടങ്ങൾ. മലയാളസാഹിത്യത്തിന്റെ ചരിത്രഘട്ടങ്ങൾ പണ്ഡിതന്മാർ നിർദേശിക്കുന്നത് ഇപ്രകാരം സംക്ഷേപിക്കാം. ആദിമമലയാളം ബി.സി. 600 മുതൽ എ.ഡി. 800 വരെ, മധ്യമലയാളം 800 മുതൽ 1500 വരെ, നവീന മലയാളം 1500 മുതൽ (ആദ്യ ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള). ആദ്യഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം, യഥാക്രമം 825-1325, 1325-1625, 1625- മുതൽ (ഏ.ആർ. രാജരാജവർമ) പ്രാചീന സാഹിത്യകാലം, നവീന സാഹിത്യകാലം അദ്യതന സാഹിത്യകാലം യഥാക്രമം കൊല്ലം 700 വരെ, 700 മുതൽ 1030 മുതൽ (ഉള്ളൂർ എസ്. പരമേശ്വരയ്യർ), പ്രാചീനകാലം 13-ാം ശ. വരെ, മധ്യകാലം 16-ാം ശ. വരെ, പിന്നെ ആധുനികകാലം (പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ), പ്രാചീനകാലഘട്ടം, എഴുത്തച്ഛന്റെ കാലഘട്ടം വരെ, തുടർന്ന് ആധുനിക കാലഘട്ടം (ഡോ. കെ.എം. ജോർജ്). വിവിധ തരംഗദൈർഘ്യമുള്ള ഒരു അനുസ്യൂത പ്രവാഹമാണ് കേരളസാഹിത്യചരിത്രത്തിനുള്ളത്. അതെവിടെയും നിന്നു പോകുന്നില്ല. സംഘകാലം, രാമചരിതകാലം, എഴുത്തച്ഛന്റെയും കുഞ്ചൻനമ്പ്യാരുടെയും കാലം, ഉണ്ണായിവാര്യരുടെ കാലം, ആധുനിക കാലം എന്നിങ്ങനെ ആ പ്രവാഹം തുടരുന്നു. സംഘകാല സമകാലികത, ആര്യപാരമ്പര്യസമീകരണം, സംസ്കൃത കാവ്യരൂപങ്ങളുടെ സ്വാധീനത, ഗദ്യത്തിന്റെ കഥാപരവും കഥേതരവുമായ വിവിധതരം വികാസങ്ങൾ എന്നിവയെല്ലാം ഉൾച്ചേർന്നതാണ് ഈ സാഹിത്യതരംഗം. എന്നാൽ പ്രാചീന മലയാളം എന്നത് തികച്ചും അയഥാർഥമായ ഒരു സങ്കല്പമാണെന്നും ആധുനികമലയാളത്തിന്റെ മുൻഗാമി എന്നതാണ് സത്യമെന്നും വാദമില്ലായ്കയില്ല. കാരണം പ്രാചീന കാലത്തു ഇന്നത്തെ ഭാരതീയ ഭാഷകൾ രൂപപ്പെട്ടിരുന്നില്ല എന്ന് ഈ വാദം ചൂണ്ടിക്കാണിക്കുന്നു.

പദ്യസാഹിത്യം തിരുത്തുക

പാട്ട്, മണിപ്രവാളം തുടങ്ങിയവ. സാഹിത്യത്തിൽ, ഗദ്യത്തിന്റെയും പദ്യത്തിന്റെയും വിവിധവും സമ്പന്നവുമായ വികാസ രീതികളാണ് കേരളഭാഷയിൽ കാണുന്നത്. ലഭ്യമായിട്ടുള്ള ആദ്യത്തെ മലയാള ലിഖിതരചന ഭാഷാകൗടലീയത്തിന്റെ പരിഭാഷയാണ്. ഈ ഗദ്യകൃതി ഭാഷയുടെ അന്നത്തെ വ്യവസ്ഥിതിയുടെ സാക്ഷ്യപത്രമാകുന്നു. പദ്യത്തിന്റെ കാര്യത്തിൽ നിയമങ്ങളും നിയന്ത്രണങ്ങളും കുറേക്കൂടി പ്രകടമാണ്. ആദ്യത്തെ മലയാള പദ്യരചന എന്ന സ്ഥാനം ചീരാമകവി രചിച്ച ഇരാമചരിതം എന്ന രാമചരിതത്തിനാണ്. പദ്യസാഹിത്യത്തിന്റെ ഏറ്റവും പ്രബലമായ ഒരു വിഭജനം ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപോലെ സ്ഥാനം നൽകുന്നതായിരുന്നു. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ലീലാതിലകം എന്ന മണിപ്രവാള ലക്ഷണശാസ്ത്രത്തിലാണ് ഈ വിഭജനം നിർവചിക്കപ്പെട്ടിട്ടുള്ളത്. പാട്ട്, മണിപ്രവാളം എന്നിങ്ങനെയാണ് വിഭജനം. ദ്രാവിഡ ഭാഷയിൽ ലഭ്യമായ ലിപി ഉപയോഗിച്ച് തമിഴിൽ പ്രചുരമായ വൃത്തങ്ങളിൽ 'എതുക', 'മോന' എന്നീ പ്രാസങ്ങൾ ഉപയോഗിച്ച് രചിക്കപ്പെടുന്നതാണ് പാട്ട്. ബ്രാഹ്മണരും അവരുടെ പാർശ്വവർത്തികളുമടങ്ങുന്ന ത്രൈവർണികർ സംസ്കൃതത്തോട് പക്ഷപാതം കാണിച്ചെഴുതിയതാണ് പൊതുവേ മണിപ്രവാളം. രാജഭാഷ എന്നനിലയ്ക്ക് തമിഴിനും കേരളത്തിലെ മതാധികാര കോയ്മകളുടെ ഭാഷ എന്ന നിലയ്ക്ക് സംസ്കൃതത്തിനും പ്രാമാണ്യം തുല്യമായിരുന്നു. ചീരാമകവി ത്രൈവർണികനാണെങ്കിലും അദ്ദേഹം അന്നത്തെ സാധാരണക്കാരുടെ ഭാഷയും ഭാഷണസംസ്കൃതിയും ഉപയോഗപ്പെടുത്തിയത് ആസ്വാദകവിവേചനത്തിന്റെ ഫലമായാണ്. 'ഊഴിയിൽ ചെറിയവർക്കു' വേണ്ടിയാണ് താൻ രാമകഥാഖ്യാനം നടത്തുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലെ യുദ്ധകാണ്ഡമാണ് നൂറ്റി അറുപത്തിനാല് പടലങ്ങളിലായി ആയിരത്തി എണ്ണൂറ്റി പതിനാലുപാട്ടുകളുള്ള ഈ ഗാനകാവ്യത്തിലെ പ്രമുഖ കഥാംശം. വാങ്മയ കവിതയുടെ എല്ലാ അംശങ്ങളും കൂട്ടിച്ചേർത്ത് അദ്ദേഹം അത് ജനപ്രിയമാക്കി. വാല്മീകി രാമായണത്തിൽ ഇല്ലാത്ത കവിഭാവനകളും പ്രകൃതി വർണനകളും തന്റെ കൃതിയിൽ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

പാട്ട് തിരുത്തുക

കേരളചരിത്രവും ആചാരങ്ങളും ദേവതാ സങ്കല്പങ്ങളും ഇഴ ചേർന്ന തിരുനിഴൽമാല, രാമചരിതത്തിന്റെ പാട്ടു പാരമ്പര്യത്തിൽ തുടർന്നുളള മുന്നേറ്റം കുറിക്കുന്നു. ഇതെഴുതിയത് ഗോവിന്ദൻ എന്നൊരു കവിയാണെന്ന് കൃതിയിൽ സൂചനയുണ്ട്. തിരുവാറന്മുളയപ്പന്റെ തിരുനിഴൽ കൊണ്ടാടുന്നത് മൂന്നു ഭാഗമായി ഇതിൽ വർണിക്കുന്നു. ഒന്നാം ഭാഗത്ത് ചരിത്രപരമായ പശ്ചാലത്തിന്റെ കാവ്യാത്മക വർണനയാണ്. രണ്ടാം ഭാഗത്ത് ദേവന്മാരും ദേവിമാരും ഋഷികളും പങ്കെടുക്കുന്ന തൂവലുഴിയലും, ദേവന്മാരും, ഊരാളർ, നാടികൾ, തളിയാന്മാർ, പൊതുവാണന്മാർ, ചാക്യാന്മാർ, പുഷ്കന്മാർ, വാര്യാന്മാർ, ഓതിക്കന്മാർ തുടങ്ങിയവരുടെ നാകൂറുമാണ് പ്രതിപാദ്യം. മൂന്നാംഭാഗത്ത് മലയരുടെ ബലിയാണ് വർണിക്കപ്പെടുന്നത്. ഇതാണ് തിരുനിഴൽമാലയിലെ പ്രധാന അംശം. തമിഴ്ച്ചുവ കുറഞ്ഞ മലയാള ഭാഷയാണ് ഈ ഗ്രന്ഥത്തിലേത്. സാമാന്യജനതയുടെ ദേശഭാഷ എത്രത്തോളം വ്യത്യസ്തമായ വളർച്ച പ്രാപിച്ചു എന്ന് ഈ രചന നമുക്ക് അറിവ് തരുന്നു. നാടൻശീലുകളും തമിഴ് വിരുത്തങ്ങളും കൊണ്ട് സംസ്കൃത ചമ്പു എന്ന 'ഗദ്യപദ്യമയം' കാവ്യത്തിന് സമാന്തരമായൊരു ധാര ഇതിൽ പ്രകടമാകുന്നു. പ്രബലമായ ഒരു 'മലനാട്ടു കവിഗണം' ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്ന് ഈ കൃതി സൂചന നൽകുന്നു. കേരളത്തിന്റെ തനത് ആചാരങ്ങൾ, ചരിത്രം, അധികാരഘടന, സമുദായ വൈചിത്ര്യം ഇവയിലേക്കെല്ലാം ഈ കൃതി ആദ്യമായി കാല്പനികതയ്ക്കൊപ്പം വെളിച്ചം വീശുന്നു.

രാമകഥാപ്പാട്ട് എന്ന ജനകീയ മഹാകാവ്യം മലയാളം, തമിഴ്, സംസ്കൃതം എന്നിവയുടെ സവിശേഷമായ മിശ്രണമുള്ള കാവ്യശൈലിയിൽ രചിച്ചതാണ്. 'ചന്ദ്രവളയം' എന്ന സംഗീതോപകരണത്തിന്റെ അകമ്പടിയോടെ പാടുന്നതിന് രചിക്കപ്പെട്ട രാമകഥാപ്പാട്ട് രചിച്ചത് ആയിരത്തിനാനൂറാമാണ്ടോടുകൂടി കോവളത്ത് ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാനാണ്. മലയാളത്തിലെ ആദ്യത്തെ പൂർണരാമായണ കൃതിയാണ് രാമകഥാപ്പാട്ട്. ദ്രാവിഡ വൃത്തങ്ങളിലും ഗാനശീലുകളിലുമായി ഇതിൽ 279 വിഭാഗങ്ങളുണ്ട്; ആകെ 3163 ശീലുകൾ. ഈ ഗ്രന്ഥത്തിന്റെ പകുതിയിലേറെ യുദ്ധകാണ്ഡമാണ്. പാട്ടിന് ലീലാതിലകകാരൻ നിർദേശിച്ച ലക്ഷണത്തെ അതിലംഘിച്ചെങ്കിലും പാട്ടിന്റെ മൗലികതയായ ദ്രാവിഡത്വം അദ്ദേഹം തിരസ്കരിക്കുന്നില്ല. ശ്രദ്ധേയമാണ് ഭാഷാപരമായ ഈ പരിണാമം. രാമകഥാപ്പാട്ട് വെറും ഭക്തി കാവ്യമായല്ല രചിച്ചിരിക്കുന്നത്. തെക്കൻ തിരുവിതാംകൂറിൽ കണ്ഠഗതപ്രാണമായിരുന്ന ഈ പാട്ട് ഡോ. പി.കെ. നാരായണപിള്ള പ്രസാധനം ചെയ്തിട്ടുണ്ട്. ദ്രാവിഡത്തനിമ പ്രകടിപ്പിക്കുന്ന മാവാരതം പാട്ട് രചിച്ചത് അയിനിപ്പിള്ളയാണ്.

ഈ കൃതികൾക്കൊപ്പം, ഐതിഹ്യനിഷ്ഠമായ ഒട്ടേറെ ദേശചരിതങ്ങളും നാടോടി എന്നു വിശേഷിപ്പിക്കപ്പെടാതെ രചിക്കപ്പെട്ടിട്ടുണ്ട്. ഉലകുടപെരുമാൾ പാട്ട്, അഞ്ചുതമ്പുരാൻ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവൻകാട്ടുനീലിപ്പാട്ട്, കുഞ്ചുത്തമ്പിപ്പാട്ട്, കന്നടിയൻ പോര്, പുരുഷാദേവിയമ്മപ്പാട്ട് തുടങ്ങിയവ ഇതിൽപ്പെടുന്നു. ഇവയെ 'തെക്കൻപാട്ട്' എന്ന് പൊതുവേ വിളിക്കാറുണ്ട്. തെക്കൻപാട്ടിൽ തെക്കൻ പ്രദേശങ്ങളിലെ ദേശ്യഭാഷയിൽ അവിടത്തെ വീരകഥാപാത്രങ്ങളെക്കുറിച്ച് പാടുമ്പോൾ, വടക്കൻപാട്ടിൽ വടക്കൻ പ്രദേശങ്ങളിലെ വീരപുരുഷന്മാരാണ് കഥാപാത്രങ്ങൾ. ഭാഷാപരമായ വികാസം കേരളത്തിലെവിടെയും ഒരുപോലെയല്ലെന്ന് ഈ പാട്ടുകൾ വ്യക്തമാക്കുന്നു.

ഭാഷാപരിണാമ (എ.ഡി. 1400-1500) ഘട്ടത്തിൽ അടുത്തതായി വിലയിരുത്തപ്പെടേണ്ടവരാണ് നിരണം കവികൾ. ത്രൈവർണികരുടെ മണിപ്രവാള സംസ്കാരത്തിന് ബദലായ വിഷയവും ഭാഷയും അവതരിപ്പിച്ച നിരണം കവികൾ ഒരു കവികൂട്ടായ്മ എന്ന നിലയിൽ വേറിട്ടുനില്ക്കുന്നു. ഗാനാത്മകത തികഞ്ഞ സംസ്കൃത വൃത്തം, ദ്രാവിഡരീതിയിൽ വളർത്തിയെടുത്തതാണ് നിരണം വൃത്തം. സംസ്കൃത വ്യാകരണവും ഭാഷാവ്യാകരണവും അവർ കൂട്ടിക്കലർത്തി. മൂന്നുപേരാണ് നിരണം കവികൾ-മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ. ഇവരുടെ പൂർവികനായ കണ്ണശ്ശപ്പണിക്കർ ഒരു ഉഭയകവീശ്വരനാണെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമപ്പണിക്കരുടേതാണ് കണ്ണശ്ശരാമായണം. മഹാഭാരതത്തിന്റെ മലയാളത്തിലുണ്ടായ ആദ്യ സംഗ്രഹം ശങ്കരപ്പണിക്കരുടെ ഭാരതമാലയാണ്. ഭഗവദ്ഗീതയ്ക്ക് ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയിലുണ്ടായ ആദ്യ തർജുമ മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീതയുമാകുന്നു.

പുരാണങ്ങളിലുള്ള അവഗാഹതയും അവ കേരളീയ സമൂഹത്തിന് പ്രത്യേകരീതിയിൽ പകർന്നുകൊടുക്കുന്നതിലുള്ള ക്രാന്തദർശിത്വവും നിരണം കവികളെ വ്യതിരിക്തരാക്കുന്നു. കണ്ണശ്ശ ഭാഗവതവും ഭാരതമാലയും കണ്ണശ്ശരാമായണവും ഭഗവദ്ഗീതാ വിവർത്തനവും പില്ക്കാലത്ത് എഴുത്തച്ഛൻ വികസിപ്പിച്ച ഭക്തി സാഹിത്യ സംസ്കാരത്തിന് മാർഗദർശിത്വം വഹിച്ചിട്ടുണ്ട്.

ഇക്കാലത്ത് വടക്കൻ കേരളത്തിൽ പിറന്ന കൃതിയാണ് മഹാകാവ്യലക്ഷണങ്ങൾ നിറഞ്ഞുനില്ക്കുന്ന കൃഷ്ണഗാഥ അഥവാ കൃഷ്ണപ്പാട്ട്. കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമൻ എന്ന രാജാവിന്റെ ആജ്ഞ അനുസരിച്ച് ചെറുശ്ശേരി നമ്പൂതിരി രചിച്ചതാണ് ഈ ഗാഥ. മലയാളവൃത്തത്തിൽ രചിക്കപ്പെടുന്ന ആദ്യമഹാകാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഭാഗവതം ദശമസ്കന്ധത്തെയാണ് രചനയ്ക്ക് ആധാരമാക്കിയിട്ടുള്ളത്. നവരസങ്ങളും തികഞ്ഞ ഈ കാവ്യത്തിൽ ശൃംഗാരത്തിനും ഭക്തിക്കും പ്രത്യേകസ്ഥാനം നൽകിയിരിക്കുന്നു. നമ്പൂതിരിക്കവിതകളുടെ ഹാസ്യബോധം ഗാഥയെ സജീവമാക്കുന്നു. തത്ത്വചിന്തകൾ സുലഭമാണെങ്കിലും അവ കവിതാഭംഗിക്ക് ദാസ്യം വഹിക്കുന്നുവെന്ന് കാണാം. സാമ്യോക്തി അലങ്കാരങ്ങളുടെ നിബിഡത കൃഷ്ണഗാഥയുടെ സവിശേഷതയാണ്. പുരാണങ്ങളിൽ നിന്നും കാളിദാസാദികളുടെ കൃതികളിൽ നിന്നും ധാരാളം വാങ്മയങ്ങൾ കൃഷ്ണഗാഥാ കർത്താവ് സർഗാത്മകമായി മിനുക്കിയെടുത്തിട്ടുണ്ട്. പാട്ടിന്റെ ഭാഷാപരമായ വളർച്ചയും മണിപ്രവാള കവിതയുടെ വിഷയാപഗ്രഥന രീതികളും വിളക്കിയെടുത്തതാണ് കൃഷ്ണഗാഥയുടെ സമഗ്രശില്പം.

മണിപ്രവാളം തിരുത്തുക

പാട്ടിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനുമുമ്പ് ത്രൈവർണികർ വളർത്തിയെടുത്ത മണിപ്രവാള സംസ്കാരത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ പ്രത്യേകതകൾ അവലോകനം ചെയ്യേണ്ടതുണ്ട്. മണിപ്രവാളത്തിന് ലീലാതിലകകാരൻ നൽകിയിട്ടുള്ള നിർവചനം 'ഭാഷാസംസ്കൃതയോഗോ മണിപ്രവാളം' എന്നാണ്. മണിപ്രവാളത്തിലെ ആദികാവ്യങ്ങളിൽ ഒന്നാണ് വൈശികതന്ത്രം. എന്നാൽ തോലകവി രചിച്ചതെന്ന് വിശ്വസിക്കുന്ന ധാരാളം ഒറ്റ ശ്ളോകങ്ങൾ പൂർവകാല മണിപ്രവാളത്തിലുണ്ട്. ലീലാതിലകകാരൻ ഭാഷയ്ക്കും സംസ്കൃതത്തിനുമുള്ള വിവിധതരം ചേർച്ചകളും സഹൃദയഹൃദയങ്ങളെ ആനന്ദിപ്പിക്കുന്നതിലുള്ള കഴിവും മുൻനിർത്തി മണിപ്രവാളത്തെ ത്രൈവർണിക ഭാഷയുടെ സൌന്ദര്യശാസ്ത്രമാക്കി ഉയർത്തി. ഭാഷയ്ക്കും വ്യംഗ്യത്തിനും പ്രാധാന്യമുള്ള രചനയെ ഉത്തമമണിപ്രവാളം എന്നദ്ദേഹം വിശേഷിപ്പിച്ചു. സംസ്കൃതത്തിനും വാച്യാർഥത്തിനും പ്രാധാന്യമുള്ളത് അധമ മണിപ്രവാളം. ഈ നാല് അംശങ്ങളുടെ വിവിധ ചേർച്ചകളിലൂടെ മണിപ്രവാളത്തിന്റെ വിപുലമായ സാധ്യതകൾ അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തി. അതിലൂടെ കേരളത്തിന്റെ ഭാഷാരീതിയിൽ പുതിയൊരു സമന്വയത്തിന് സാധ്യത തെളിയുകയും ചെയ്തു.

മൂന്ന് ഘട്ടമായി മണിപ്രവാളത്തെ വിഭജിക്കാറുണ്ട്. പ്രാചീന മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ. പ്രാചീന മണിപ്രവാളത്തിൽ തോലനുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ഒറ്റശ്ലോക സംസ്കാരത്തിന് ഒപ്പം ആദ്യകാലത്തെ മൂന്ന് അച്ചീചരിതങ്ങളായ ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീചരിതം, ഉണ്ണിച്ചിരുതേവീചരിതം എന്നിവയും ഉൾപ്പെടുന്നു. പതിനാലാം ശതകത്തിലേതാണ് ഉണ്ണിയാടീ ചരിതം. കർത്താവ് ഒരു ദാമോദര ചാക്യാർ. ഉണ്ണിച്ചിരുതേവി ചരിതത്തിന്റെ കർത്താവ് ആരെന്ന് വ്യക്തമല്ല. മധുര മലയാണ്മയുടെ ഗാനാത്മകത, ശബ്ദപ്രാസങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക്, കേരളപ്രകൃതിയുടെ മനംമയക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ, ദ്രാവിഡവൃത്തമെന്ന ചമ്പുഗദ്യം എന്നിവയുടെ അകമ്പടിയോടെ അലൌകിക സൌന്ദര്യം അലതല്ലുന്ന നായികമാരെ വർണിക്കലാണ് മൂന്ന് അച്ചീചരിതങ്ങളുടെയും ഉള്ളടക്കം.

ധാരാളം ലഘുകവനങ്ങൾ നായികാ വർണനകളായി, പ്രാചീനമണിപ്രവാളത്തിലുണ്ട്. കാവ്യരൂപത്തിന്റെ സൌകുമാര്യത്തിന് ഉതകുന്ന പരിചിത ജീവിതങ്ങളുടെ അനുഭൂതി മണ്ഡലമാണ് ഒരുതരത്തിൽ ഈ ദന്തഗോപുരവാസികൾ ആവിഷ്കരിക്കാൻ ശ്രമിച്ചത്.

കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാതൃക മണിപ്രവാള കവികളെ വശീകരിച്ചിട്ടുണ്ട്. ശുകസന്ദേശം, ഭ്രമരസന്ദേശം, മയൂരദൂതം, കോകില സന്ദേശം, സുഭഗസന്ദേശം തുടങ്ങിയവ കേരളീയ കവികളുടെ സംസ്കൃത സന്ദേശകാവ്യങ്ങളാകുന്നു. ഉണ്ണുനീലീസന്ദേശം, കോകസന്ദേശം എന്നിവയാണ് ഇക്കാലത്തെ മികച്ച മണിപ്രവാള സന്ദേശകാവ്യങ്ങൾ. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള മാർഗ വിവരണവും അതിനിടെ കാണാവുന്ന ക്ഷേത്രങ്ങൾ, ദേവദാസി ഗൃഹങ്ങൾ തുടങ്ങിയവയുടെ വർണനയും സന്ദേശവുമാണ് ഉണ്ണുനീലീസന്ദേശത്തിന്റെ ഉള്ളടക്കം. പൂർണമായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കോകസന്ദേശത്തിൽ (1400-ന് അടുത്ത് രചിക്കപ്പെട്ടത്) ചേതിങ്കനാട്ടിൽ നായികയോടു കൂടി വസിക്കുന്ന നായകൻ, തന്നെ ഒരു ആകാശചാരി പൊക്കിക്കൊണ്ടുപോകുകയും വെള്ളാട്ടുകരെ വിടുകയും ചെയ്യുന്നത് സ്വപ്നം കാണുന്നു. സ്വപ്നത്തിൽത്തന്നെ നായികയ്ക്ക് കോകം വഴി സന്ദേശം അയയ്ക്കുകയും ചെയ്യുന്നു. കിട്ടിയ തൊണ്ണൂറ്റാറു ശ്ലോകങ്ങളിൽ ഗുരുവായൂരിനടുത്തുള്ള വെള്ളാട്ടുകര മുതൽ ഇടപ്പള്ളി വരെയുള്ള സ്ഥലങ്ങളുടെ വർണന കാണാം. ഇക്കാലത്തുതന്നെ നിരവധി സ്ത്രോത്രകൃതികളും രചിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ശ്രദ്ധേയമാണ് ചെല്ലൂർ നാഥോദയം.

ഏതു സംവേദനരീതിയും ചെടിച്ചു പോയാൽ അതിനോടുള്ള പ്രതികരണം പ്രതിഭാശാലികളിൽ നിന്നുണ്ടാകും. സന്ദേശകാവ്യങ്ങളെ പരിഹസിക്കുന്ന കാകസന്ദേശം അത്തരത്തിലുള്ള ഒരു കൃതിയാണ്. എന്നാൽ ദേവദാസീസംസ്കാരത്തിന് വിടുപണിചെയ്യുന്ന ഒരു സമൂഹത്തെ മുഴുവൻ സമർഥമായി വിമർശിക്കുകയും ആഴത്തിൽത്തന്നെ പരിഹസിക്കുകയും ചെയ്യുന്ന മണിപ്രവാളകാവ്യമാണ് 1500-ന് അടുത്ത് രചിക്കപ്പെട്ട ചന്ദ്രോത്സവം.

സംസ്കൃത ചമ്പുക്കളുടെ ക്ളാസ്സിക്കൽ മാതൃകകൾ ആണ് മധ്യകാല മണിപ്രവാളകവികൾ പിന്തുടർന്നത്. സംസ്കൃത ശ്ളോകങ്ങൾ പദ്യമെന്നും ദ്രാവിഡവൃത്തത്തിലുള്ളത് ഗദ്യമെന്നും പരിഗണിക്കപ്പെട്ടു. ശ്ലോകങ്ങൾ മണിപ്രവാളത്തിലും സംസ്കൃതത്തിലും ഉണ്ടെന്നത് കേരളീയ ചമ്പുക്കളുടെ പ്രത്യേകതയാണ്.

മൂന്നു ചമ്പുക്കളാണ് മധ്യകാലമണിപ്രവാളത്തിൽ ഏറെ ശ്രദ്ധേയം. പുനം നമ്പൂതിരിയുടെ രാമായണംചമ്പു, ഭാരതംചമ്പു, മഴമംഗലം നമ്പൂതിരിയുടെ നൈഷധം ചമ്പു എന്നിവ. ഇരുപതു ഖണ്ഡങ്ങളിലായി രാമായണകഥ പ്രപഞ്ചനം ചെയ്യുന്ന രാമായണം ചമ്പൂപ്രതിഭയുടെ ആഴവും പരപ്പും കൊണ്ട് നിസ്തുലമാണ്. മാനവിക്രമസദസ്സിലെ കവിരാജനായ നമ്പൂതിരിയെ ഭാഷാകവി ആയതുകൊണ്ട് അരക്കവി എന്നാണ് വിളിച്ചിരുന്നത്. പതിനാലു ഖണ്ഡങ്ങളായി ആഖ്യാനം ചെയ്തിട്ടുള്ള ഭാരതം ചമ്പുവും ഇദ്ദേഹത്തിന്റേതുതന്നെ എന്നു വിശ്വസിച്ചുപോരുന്നു. മേല്പുത്തൂർ പതിമൂന്ന് ചമ്പുക്കളും മഴമംഗലം നൈഷധം, രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം എന്നീ നാലു ചമ്പുക്കളും രചിച്ചിട്ടുണ്ട്. നീലകണ്ഠകവിയുടെ തെങ്കൈലനാഥോദയം ചമ്പു വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ്. പുരാണകഥകൾ അല്ലാത്ത ചമ്പുക്കളിൽ പൊതുവേ ഒരു നവ ചമ്പുസംസ്കാരമാണ് നിറഞ്ഞു നില്ക്കുന്നത്. ഭാരതസംസ്കൃതിയോട് കേരള മനസ്സിനെ അടുപ്പിക്കുന്ന ദൗത്യത്തിന്റെ ഭാഗിക പുരാണമായി ഇതിനെ കണക്കാക്കാം.

ചമ്പൂകവികളെ അത്യന്തം ആകർഷിച്ച കാവ്യരൂപങ്ങളിൽ ദണ്ഡകവൃത്തവും മുക്തകങ്ങളും പ്രധാനപ്പെട്ടതാണ്. ഗദ്യങ്ങൾ വിവരണാത്മകവും പ്രാസനിർഭരവും ഹാസ്യപ്രധാനവും പലപ്പോഴും സൂക്ഷ്മനിരീക്ഷണപരവുമാണ്. ഏറെ ശക്തമായിരുന്നു മധ്യകാലചമ്പുക്കളുടെ നവശ്രേഷ്ഠ പ്രഭാവം. ചാക്യാർ കൂത്തിന്റെയും പാഠകത്തിന്റെയും ബന്ധത്തോടെ സുഘടിതമാണ് ഈ കാവ്യ സർഗാത്മകത.


തുഞ്ചത്തെഴുത്തച്ഛൻ. തുഞ്ചത്തെഴുച്ഛന്റെ പേർ രാമൻ എന്നാണെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഭൂസ്വത്തിന്റെ രേഖ തെളിയിക്കുന്നു. രാമാനന്ദൻ എന്ന് ആശ്രമജീവിതകാലത്ത് സന്ന്യാസനാമം സ്വീകരിക്കാമെന്ന് ചിറ്റൂർ ഗുരുമഠത്തിലെ രാമാനന്ദാഗ്രശാല എന്ന പേരും തെളിവാണ്. അദ്ദേഹം സ്വന്തമായി വാങ്ങി കളരിയും ആശ്രമവും അഗ്രഹാരങ്ങളും വേദശാസ്ത്രപാഠശാലയും സ്ഥാപിച്ച വിപ്ളവാത്മകമായ സാമൂഹിക പരിവർത്തനത്തിന് വഴിതെളിച്ച് തെക്കേഗ്രാമം കേരളീയന്റെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാനമാകുന്നു.

ഭക്തിയുടെ ഉന്നതാശയങ്ങളും സന്ദർഭങ്ങളും പാമരനു പോലും പ്രയോഗിച്ചു നോക്കാവുന്ന ജപസംസ്കാരത്തോട് സംയോജിപ്പിച്ച് എഴുത്തച്ഛൻ കേരളജനതയുടെ ചിന്താസംസ്കാരവും ഭക്തിമാർഗവും പുനർനിർവചിച്ചു. പണ്ഡിതന്റെയും പാമരന്റെയും ചിന്താമാർഗങ്ങൾ സമന്വയിപ്പിച്ചതാണ് എഴുത്തച്ഛന്റെ ചരിത്രപരമായ സംഭാവന. കേരളമൊട്ടാകെ സ്വീകരിക്കപ്പെടുന്ന ഒരു ഭാഷാന്തരീക്ഷം എഴുത്തച്ഛൻ സൃഷ്ടിച്ചു. തെക്കും വടക്കും കണ്ണശ്ശക്കവികൾ, ചെറുശ്ശേരി തുടങ്ങിയവരുടെ കൃതികളിലൂടെ പ്രാദേശികമായി വളർന്നുവന്ന ഭാഷയ്ക്ക് സാമാന്യവത്കരണത്തിന്റെ മഹിമ ലഭിച്ചത് എഴുത്തച്ഛൻ കൃതികളിലൂടെയാണ്. ഭാഷയ്ക്കും ഭാവത്തിനും ലഭിച്ച നവത്വവും അതിന്റെ സാമാന്യവത്കരണവും അദ്ദേഹത്തിന് 'ഭാഷയുടെ പിതാവ്' എന്ന ആലങ്കാരികപദവി നൽകി. സാംസ്കാരിക ബോധത്തിന് സമഗ്രമായ പരിവർത്തനം വരുത്താൻ എഴുത്തച്ഛന്റെ ഭാഷയും കാവ്യവിഷയങ്ങളും സമർഥമായി.

തുഞ്ചത്തെഴുത്തച്ഛൻ അധ്യാത്മരാമായണം, മഹാഭാരതം എന്നിവയുടെ പരിഭാഷ രചിച്ചു. ഉത്തരരാമായണം, ബ്രഹ്മാണ്ഡപുരാണം, ഭാഗവതത്തിൽ കാളിയമർദനം വരെയുള്ള ഭാഗങ്ങൾ, ദേവീമാഹാത്മ്യം, ശതമുഖരാമായണം എന്നിവയും അദ്ദേഹത്തിന്റെ രചനകളാണെന്ന് ഉള്ളൂരിനെപ്പോലുള്ളവർ വിശ്വസിക്കുന്നു. ഹരിനാമകീർത്തനം എഴുത്തച്ഛന്റെ കൃതിയാണെന്ന് വിശ്വസിക്കുന്നവർ കുറവല്ല. ഇതിഹാസ പരിഭാഷകൾക്കൊപ്പം കേരളം മുഴുവൻ പ്രചരിക്കുകയും വിളക്കു വച്ച് വായിക്കപ്പെടുകയും ചെയ്ത കൃതിയാണ് ഹരിനാമകീർത്തനം. മറ്റൊരു കൃതിക്കും അത്തരം സ്ഥാനം വ്യാപകമായി ലഭിച്ചിട്ടില്ല. ഇത്ര ഭക്തിസാന്ദ്രത എഴുത്തച്ഛന്റെ ഇതിഹാസ തർജുമകളിലേ കാണുന്നുമുള്ളൂ. ഭക്തിഗൗരവം കൊണ്ട് അവ ഏകകർത്തൃകമാണെന്ന് വാദിച്ചാൽ തെറ്റില്ല.

അധ്യാത്മരാമായണത്തിന് കൂടുതൽ ഗാഢമായ ഭാവസംക്രമണം തന്നെ നൽകി, കേരളത്തിലെ ഹൈന്ദവ മനസ്സുകളിൽ രാമപ്രതിഷ്ഠ നടത്തിയത് യഥാർഥത്തിൽ എഴുത്തച്ഛന്റെ അധ്യാത്മരാമായണപരിഭാഷയാണ്. പക്വതയുള്ള ദ്രാവിഡ ശീലുകളിൽ എഴുതിയ ഈ കിളിപ്പാട്ട് മലയാളിയുടെ ആലാപന സംസ്കാരത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠത വരുത്തിയത് എഴുത്തച്ഛന്റെ ആഖ്യാനഭാഷയാണ്. ആർജവവും ലാളിത്യവും ഭാവാനുസൃതമായ ആഖ്യാനവൈവിധ്യങ്ങളുമുള്ളതാണ് ആ ഭാഷ.

കവിത്വത്തിന് എഴുത്തച്ഛൻ കൂടുതൽ പ്രാധാന്യം നൽകിയത് മഹാഭാരത തർജുമയിലാണ്. നാനാരസഭാവതരംഗിതവും സംഭവബഹുലവുമായ മഹാഭാരതം മുഖ്യ സന്ദർഭങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ആഖ്യാന സൌന്ദര്യത്തിന് പോറലേല്പിക്കാതെ അവിസ്മരണീയമായ വേദാന്താശയങ്ങൾ വിന്യസിച്ച് സ്വതന്ത്ര ശില്പത്തിന്റെ മൗലികതയോടെ അദ്ദേഹം ഭാഷാന്തരം ചെയ്തു. അധർമവും കലഹവും ഹിംസയും ദുഷിച്ച രാജധർമങ്ങളും നിറഞ്ഞ സമകാലികതയോടെ, ധർമത്തെ, സത്യത്തെ ഈശ്വരനെ പൂജിക്കുക എന്ന ആഹ്വാനമാണ് എഴുത്തച്ഛന്റെ കാവ്യധർമത്തിന്റെ പൊരുൾ. നിയതാർഥത്തിൽ എഴുത്തച്ഛന്റേത് കേരളീയ സമൂഹത്തിന് ലഭിച്ച പിതൃശാസനയാണ്.

പില്ക്കാല തലമുറ. കീർത്തനങ്ങളിലൂടെയും ആത്മനിഷ്ഠമായ കഥാഗാനങ്ങളിലൂടെയും ഏതു പാമരനും ഹൃദ്യമായ ഭക്തി സാഹിത്യം രചിച്ച പൂന്താനത്തെ നമ്പൂതിരിക്കവികളുടെ വൈഷയിക പാപങ്ങൾ കഴുകിക്കളഞ്ഞ ശ്രേഷ്ഠ പ്രതിഭയായി പില്ക്കാലത്ത് നാം അറിയുന്നു (കാലം 1547-1640). ഇരുപതിലേറെ ഭക്തി കൃതികൾ മലയാളത്തിലും കുറേയെണ്ണം തമിഴിലും പൂന്താനം നമ്പൂതിരി രചിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം ഭഗവദ്ഗീതയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന, ഘനസംഘം, ആനന്ദനൃത്തം തുടങ്ങിയവ ഭക്തിലഹരിയിൽ സ്വയം മറന്നു പാടിയവയാണ്. നരജന്മത്തിന്റെ മഹത്ത്വവും, അതിൽ നിറഞ്ഞു നില്ക്കുന്ന ശോകത്തെ ഇല്ലാതാക്കാനുള്ള മാർഗങ്ങളും അദ്ദേഹത്തിന്റെ മുഖ്യ ആഖ്യാന വിഷയങ്ങളാകുന്നു. ഭക്തിയും ജ്ഞാനവും മാത്രമല്ല, കർമശുദ്ധിയും ആ കവിതകളിലൂടെ അദ്ദേഹം പഠിപ്പിച്ചു കൊടുക്കുന്നു. തുടർന്ന് രാമപുരത്തുവാര്യരുടെ (1703-1763) ഏറെ പ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ആത്മാംശഭരിതമായ ഖണ്ഡകാവ്യം വിരചിതമായി. ഈ തത്സമയ കവിത ലളിതവും ഒട്ടേറെ ഭാഗങ്ങൾ വികാരവത്തുമാണ്. കുചേലന്റെ ആത്മസംഭാഷണത്തിൽ കവിയുടെ സ്വന്തം മനസ് നിറഞ്ഞു നില്ക്കുന്നുണ്ടെന്നാണ് ഐതിഹ്യം.

ഇക്കാലത്ത് പണ്ഡിതനായ ഒരു കവി ബൃഹത്തായ ഒരു ഗീതപ്രബന്ധം രചിച്ചത് സാഹിത്യഗവേഷകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. പൊതുവേ പണ്ഡിതോചിതമായ ഭാഷയിൽ രചിക്കപ്പെട്ട ഗിരിജാകല്യാണം, ക്ലിഷ്ട കല്പനകളുടെ പ്രദർശന ശാലയാണ്. അപൂർവമാണ് ഇത്തരം ഒരു കാവ്യോദ്യമം എന്ന് ഈ ഗീതപ്രബന്ധത്തെ വിലയിരുത്താതെ വയ്യ.

ക്രൈസ്തവഭവനങ്ങളിൽ പാരായണം ചെയ്തിരുന്ന പുത്തൻപാന (അർണോസ്പാതിരി രചിച്ചത്) ക്രൈസ്തവ ഭക്തിഗാഥയിലെ ഏറ്റവും മികച്ച പൂർവിക കൃതിയാണ്. ചേകോട്ടാശാൻ, ചാക്കോമാപ്പിള തുടങ്ങി കേരളീയ കവികളും ക്രൈസ്തവ ഭക്തി പോഷിപ്പിച്ചവരാണ്.

കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടം, കോട്ടയത്ത് തമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം എന്നിവ കഥകളിയുടെ വികാസപരിണാമങ്ങളുമായി ബന്ധപ്പെട്ട ആട്ടക്കഥകളാണ്. നാട്യപോഷണത്തിന് യുക്തമായ രചനകളാണ് കോട്ടയം കഥകൾ.

എന്നാൽ സാഹിത്യകൃതി എന്ന നിലയ്ക്ക് ഉണ്ണായിവാര്യരുടെ നളചരിതത്തിനുള്ള ഔന്നത്യം മറ്റൊരു ആട്ടകഥയ്ക്കുമില്ല. അത് നാട്യകൃതി മാത്രമല്ല സാഹിത്യകൃതിയും കൂടിയാണ്. 'വെങ്കലഭാഷ' എന്നാണ് നളചരിതഭാഷയെ ഏ.ആർ. രാജരാജവർമ വിശേഷിപ്പിച്ചത്. നാലു ദിവസമായി ആടാൻ സംവിധാനം ചെയ്ത ഈ ആട്ടക്കഥ ഭാഷയുടെ ഉച്ഛൃംഖലത കൊണ്ട് അഭിനയ കലാകാരന്മാരെ വിഷമിപ്പിക്കും. എന്നാൽ കഥാപാത്രങ്ങളുടെ ഹൃദയാന്തരാളത്തിലേക്ക് ഇത്രയേറെ കടന്നുചെന്ന ഒരു കവിയില്ലെന്ന് ഇതിന്റെ വ്യാഖ്യാനതലങ്ങൾ നമ്മെ അനുഭവപ്പെടുത്തുന്നു. മലയാളിയുടെ ശാകുന്തളമാണിതെന്ന് മുണ്ടശ്ശേരി പ്രശംസിക്കുമ്പോൾ ഈ കൃതിയുടെ ഭാവഗൗരവമാണ് നിർദേശിക്കപ്പെടുന്നത്. ശ്ലോകങ്ങൾക്ക് മലയാളിത്തവും ഊർജസ്വലതയും നല്കുന്നതിൽ മാത്രമല്ല, വിവിധ രസങ്ങൾ ഏറ്റവും ഹൃദ്യമായ രീതിയിൽ ആവിഷ്കരിക്കുന്നതിലും ഉണ്ണായിവാര്യർ മഹാകവിത്വം കാണിച്ചു.

കാർത്തികതിരുനാൾ, അശ്വതിതിരുനാൾ, ഇരയിമ്മൻതമ്പി തുടങ്ങിയവർ ആട്ടക്കഥാകൃത്തുകളെന്ന യശസ്സ് ഇന്നും കൂടുതൽ പരിവേഷത്തോടെ നിലനിർത്തുന്നു. നരകാസുരവധം (കാർത്തികതിരുനാൾ), പൂതനാമോക്ഷം, അംബരീക്ഷചരിതം, രുക്മിണീ സ്വയംവരം, പൗണ്ഡ്രകവധം (അശ്വതി തിരുനാൾ) കീചകവധം, ദക്ഷയാഗം, ഉത്തരാസ്വയംവരം (ഇരയിമ്മൻതമ്പി) എന്നിവ ഇന്നും നാട്യരംഗത്ത് സജീവമായ ആട്ടക്കഥകളാണ്. ഇരയിമ്മൻതമ്പി ഗാനലയസംവിധമായ തന്റെ രചനകൾ കൊണ്ട് ഉണ്ണായി വാര്യർക്ക് സമശീർഷനായി നില്ക്കുന്നു. കൊച്ചിയിലെ വീരകേരളവർമ തന്നെ നൂറോളം ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്. ഹൈന്ദവപുരാണങ്ങൾ പോലെ ക്രൈസ്തവപുരാണങ്ങളും മറ്റു ക്ലാസ്സിക്കുകളും കഥാവിഷയമായിട്ടുണ്ട്.


കുഞ്ചൻ നമ്പ്യാർ. ഭക്തി, ശൃംഗാരം, ഹാസ്യം ഇവയെ കേന്ദ്രീകരിച്ചാണ് മലയാള കവിതാചരിത്രം രൂപപ്പെട്ടത്. കവിതയിൽ ഹാസ്യസംസ്കാരത്തിന് ശക്തമായ അടിത്തറയിട്ടത് കലക്കത്ത് കുഞ്ചൻ നമ്പ്യാരാണ്. സമകാലികതയുടെ സമ്പർക്കം നൽകി അദ്ദേഹം പുരാണകഥകളെയും കഥാപാത്രങ്ങളെയും പുനരാവിഷ്കരിച്ചു. അന്നത്തെ കേരളത്തിന്റെ അവസ്ഥകളെ ധർമപ്രേരണ കൊണ്ട് കൂർത്ത പരിഹാസത്തോടെ അവതരിപ്പിക്കാനാണ് അദ്ദേഹം തന്റെ തുള്ളലുകൾ വഴി ഉദ്യമിച്ചത്. തുള്ളലിന് നമ്പ്യാർ നൽകിയ വിഭജനം തന്നെ അദ്ദേഹത്തിന്റെ പരിപ്രേക്ഷ്യം വിശദമാക്കും. ശീതങ്കൻ തുള്ളൽ, ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ എല്ലാം അധഃസ്ഥിതവർഗങ്ങളുമായി ബന്ധപ്പെട്ടത്. ഊഴിയിൽ ചെറിയവർക്കൊപ്പം നിന്ന പൂർവികരായ പാട്ടുകാരെക്കാൾ സാമൂഹിക പരിഷ്കരണം ദൃഢലക്ഷ്യമാക്കിയ നമ്പ്യാർ പൗരാണിക സാംസ്കാരിക ഭാവങ്ങളെ ഉടച്ചു വാർത്ത് സമകാലികതയ്ക്കുവേണ്ട കരുക്കൾ സൃഷ്ടിച്ചു. കേരളീയനിൽ പഴഞ്ചൊല്ലു പോലെ, സൂത്രവാക്യങ്ങൾ പോലെ, അവ എന്നും നിലനില്ക്കുന്നു. കണ്ണടച്ചു പ്രാർഥിക്കാനല്ല, കണ്ണും ചെവിയും തുറന്ന് ചുറ്റുമുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാനാണ് അദ്ദേഹം നിഷ്കർഷിച്ചത്. അതിനു അനുയോജ്യമായ ഭാഷയും ആഖ്യാനരീതിയും അദ്ദേഹം ബോധപൂർവം തെരഞ്ഞെടുത്തു.

പില്ക്കാലത്ത് തുള്ളലുകൾ രചിച്ചവർക്ക് കുഞ്ചൻനമ്പ്യാരുടെ പ്രതിബദ്ധത ഉണ്ടായിരുന്നില്ല. അതിനാൽ അവരുടേത് അനുകരണങ്ങൾ മാത്രമായി.

കേരളീയ സ്ത്രീകൾക്കുവേണ്ടി ഒരു പ്രത്യേക ഗാനരീതി രൂപപ്പെട്ടു: കൈകൊട്ടിക്കളിപ്പാട്ട് അഥവാ തിരുവാതിരക്കളിപ്പാട്ട്. ഇതിൽ ഏറെ കേമനായ കവി പണ്ഡിതനും ജ്യോത്സ്യനുമായ മച്ചാട്ട് ഇളയതാണ്. രണ്ടു വൃത്തം മുതൽ ഇരുപത്തിനാലു വൃത്തം വരെയുണ്ട് ഈ ഗാനങ്ങൾ. പുരാണകഥകൾ പലതും കേരളത്തിലെ ഹിന്ദു സ്ത്രീകൾക്ക് ഇത്തരം ഗാനങ്ങളായി ലഭിച്ചിട്ടുണ്ട്. 'ഓടും നരപതി', 'കല്യാണി കളവാണി' തുടങ്ങിയ മച്ചാട്ടിന്റെ പാട്ടുകൾ അവിസ്മരണീയങ്ങളാകുന്നു.

വാഗ്ഗേയകാരനായ സ്വാതിതിരുനാളിന്റെ നിരവധി ശാസ്ത്രീയ രചനകൾ, ഇരയിമ്മൻതമ്പിയുടെ രസ നിഷ്യന്ദിയായ ഗാനങ്ങൾ എന്നിങ്ങനെ മികച്ച ഭാവകാവ്യങ്ങളുടെ ഗാനരൂപങ്ങൾ ഇക്കാലത്ത് രചിക്കപ്പെട്ടത് ഇന്നും ആസ്വാദകരിൽ സജീവമാണ്. കവികളുടെ വിനോദത്തിൽപ്പെട്ട മുക്തകങ്ങൾക്കും ഒരു സദസ്സുകിട്ടി. ഒരു പരിധിവരെ കവിത ചൊല്ലുന്നതിന്റെ ഭംഗി സംരക്ഷിക്കുന്ന അക്ഷരശ്ളോകസദസ്സ് മലയാള കവിതാ ചരിത്രത്തിൽ വിസ്മരിക്കാവുന്നതല്ല.

വെണ്മണികളും പൂർവകാല്പനികതയും. ഭാഷയുടെയും സാഹിത്യത്തിന്റെയും ഭാവപരിണാമത്തിന് വ്യത്യസ്തമായ ചില ചരിത്രഗതികൾ ഇവിടെ സംക്ഷിപ്തമായി പ്രതിപാദിക്കേണ്ടിയിരുന്നു. അച്ചടിക്കുള്ള സൗകര്യങ്ങൾ ലഭ്യമായത് ഗ്രന്ഥപ്രസാധനത്തിന് ആക്കം കൂട്ടി. സാഹിത്യത്തിലും വൈജ്ഞാനിക മേഖലയിലും സാമൂഹികതലത്തിലും ഇംഗ്ലീഷ്ഭാഷയും സാഹിത്യവുമായുള്ള സമ്പർക്കങ്ങൾ മനോവ്യതിയാനങ്ങൾ സൃഷ്ടിച്ചു. മതേതരമായ സാഹിത്യത്തിലേക്ക് പതുക്കെയെങ്കിലുമുള്ള മാറ്റം ഇതിന്റെ ഫലമാണ്.

ഇവിടെ ആദ്യം പരിചയപ്പെടേണ്ടത് വെണ്മണി പ്രസ്ഥാനമാണ്. സംസ്കൃത മേൽക്കോയ്മയിൽ നിന്ന് ഉപരിവർഗ കവികൾ തന്നെ സാധാരണക്കാരുടെ ഭാഷാ ശൈലിയിലേക്ക് വഴിമാറിയതിന് സാക്ഷ്യം വഹിച്ച പ്രസ്ഥാനമാണിത്. ഇവരിൽ ചിലർ മുക്തകങ്ങളിൽ റിയലിസ്റ്റിക്കായ ചിത്രങ്ങൾ ആവിഷ്കരിച്ചു. ചേലപ്പറമ്പു നമ്പൂതിരിയാണ് ഈ പ്രവണതയുടെ മുൻഗാമി. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ കളരിയിലാണ് ഈ കാവ്യകലയുടെ സമൃദ്ധ കേളികൾ ഉണ്ടായത്. പാണ്ഡിത്യം തുടികൊട്ടിനിന്ന പശ്ചാത്തലത്തിൽ ജന്മവാസനകൊണ്ട് അനുഗൃഹീതരായ പൂന്തോട്ടം നമ്പൂതിരിയും വെണ്മണി അച്ഛനും മഹനും ഈ കാവ്യരീതിക്ക് ഉന്മേഷം നൽകി. പ്രത്യേകിച്ച് മഹൻ നമ്പൂതിരി. തൃശൂർപ്പൂരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പൂരപ്രബന്ധം ശ്രദ്ധേയമാണ്. കവിതയിൽ ഒന്നാംതരം തൂലികാചിത്രങ്ങൾ ഇക്കാലത്ത് ആവിഷ്കരിക്കപ്പെട്ടു. കയ്പവള്ളിക്കുഞ്ഞുങ്ങളെ ആവിഷ്കരിച്ച അന്നത്തെ കവിയും, കയ്പവല്ലരിയെയും കാക്കയെയും സ്നേഹിച്ച ആധുനിക കവിയും സൗന്ദര്യസദാചാരത്തിന്റെ സമാനതയാണ് വെളിപ്പെടുത്തുന്നത്. ഭക്തിയും ശൃംഗാരവും വാത്സല്യവുമെല്ലാം കോരിവിളമ്പിയവരാണ് വെണ്മണികൾ. പ്രതിപാദ്യത്തിന് ആത്മനിഷ്ഠത നൽകാൻ ഏതവസരത്തിലും അവർ ശ്രദ്ധിച്ചു.

ഇതേ ആഖ്യാന പരിസരത്തിൽ വളർന്ന പ്രവണതകൾ ഏറെയാണ്. സംസ്കൃത മഹാകാവ്യത്തിന്റെ രൂപശില്പത്തിലുള്ള രാമചന്ദ്രവിലാസം (അഴകത്ത് പദ്മനാഭക്കുറുപ്പ്) തുടക്കമിട്ട മഹാകാവ്യപ്രസ്ഥാനം പാണ്ഡിത്യത്തിന്റെ പക്ഷപാതത്തിൽ വളർന്നു വന്നു. കവിപക്വാവലി, കവിപുഷ്പമാല, കവിഭാരതം, കവി മൃഗാവലി, കവിപക്ഷിമാല തുടങ്ങിയവ പില്ക്കാലത്ത് സ്വതന്ത്രകാലഘട്ടവുമായി ബന്ധപ്പെട്ട നേതാക്കളെ വിലയിരുത്താനും കവികൾ മാതൃകയാക്കിയിട്ടുണ്ട്. കാവ്യസമസ്യകൾ, കൂട്ടുകവിത, പദ്യത്തിലുള്ള കത്തെഴുത്തുകൾ, ദ്രുതകവിതകൾ, പച്ചമലയാളം, പ്രാസവാദം, വലിയകോയിത്തമ്പുരാൻ തുടങ്ങിവച്ച സംസ്കൃത നാടക തർജുമ, കവിസമാജപ്രവർത്തനങ്ങൾ, ഒറ്റശ്ലോകങ്ങളുടെ പെരുപ്പം ഇവയെല്ലാം സാഹിത്യാന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. എന്നാൽ പ്രതിഭയുടെ ഉത്തുംഗത പ്രകാശിതമായത് ഏകഹസ്തനായി വെറും ഇരുപത്തിയൊമ്പതു മാസം കൊണ്ട് കുഞ്ഞിക്കുട്ടൻ തമ്പുരാൻ നിർവഹിച്ച മഹാഭാരതം തർജുമയിലാണ് (1906). ക്ലേശപൂരിതമായ ഇത്തരമൊരു ഏകാന്തശ്രമം വള്ളത്തോളും നടത്തിയിട്ടുണ്ട്. വാല്മീകി രാമായണ തർജുമ (1907), ഉമാകേരളം, മയൂരസന്ദേശം, കേശവീയം, ശ്രീയേശുവിജയം, വേദവിഹാരം, കോമപ്പൻ എന്നിങ്ങനെ കാലഘട്ടത്തെ അതിജീവിക്കുന്ന കാവ്യങ്ങൾ അക്കാലത്ത് ആവിർഭവിച്ചു. കേരളവർമയുടെ കാലത്തു തന്നെ മുളപൊട്ടിയിരുന്ന പ്രവണതകൾ കാല്പനികതയുടെ വികാസഘട്ടത്തിലെത്തിയപ്പോൾ മലയാള കവിതയ്ക്ക് പുനർജന്മം ലഭിച്ചതുപോലെയായി.

കാല്പനികതയുടെ വികാസം. ഭാഷയുടെ വ്യാകരണത്തിനും അലങ്കാര ദർശനത്തിനും സാഹിത്യ നിരൂപണത്തിനും രൂപബന്ധിതമായ രചനകളിൽ നിന്നുള്ള വിടുതലിനും ആശയപരമായ പിന്തുണ നൽകിയ ഏ.ആർ. രാജരാജവർമയാണ് പൂർണാർഥത്തിലുള്ള ഒരു മൗലിക കാല്പനിക ഖണ്ഡകാവ്യം ഭാഷയിൽ ആദ്യമായി രചിച്ചത്; 'മലയവിലാസം' എന്ന കവിത (1895). കേശവപിള്ളയുടെ ആസന്നമരണ ചിന്താശതകം, സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ ഒരു വിലാപം, എം. രാജരാജവർമയുടെ പ്രിയ വിലാപം, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപം, ആശാന്റെ വീണപൂവ് എന്നിങ്ങനെ ഇംഗ്ലീഷിലെ 'എലിജി'യുടെ രൂപമാതൃകയും ഭാവസാന്ദ്രതയും ആവാഹിച്ചുകൊണ്ട് ഒട്ടേറെ കവിതകൾ ഇക്കാലത്ത് ഉണ്ടായി. പ്രകൃത്യുപാസനയുടെ ആദ്യമാതൃകയായിരുന്നു വി.സി.യുടെ വിശ്വരൂപം. കാലത്തെയും വ്യാഖ്യാനങ്ങളെയും വീണപൂവാണ് ഏറെ ആകർഷിച്ചത്. മനുഷ്യന്റെ ദുഃഖം മാനുഷികം മാത്രമല്ലെന്നും അത് പ്രകൃതിയിലെ ചരാചരങ്ങൾ ഏതിനോടും ബന്ധപ്പെട്ടതും അനിവാര്യവുമായ അനുഭവമാണെന്നും നിസ്സഹായമായി നാം അതിനെ നേരിട്ടേ പറ്റൂ എന്നും വീണപൂവ് പ്രബോധിപ്പിക്കുന്നു. ഈ മൃത്യുകാവ്യങ്ങളുടെ പ്രാധാന്യം മൃതിയെ മറികടക്കാനുള്ള ദാർശനികത അവയിൽ ആവിഷ്കരിക്കപ്പെടുന്നു എന്നതാണ്.

കുമാരനാശാൻ. ശ്രീ നാരായണഗുരുവിന്റെ ആത്മീയ ദർശനം കേരളീയനെ വിപ്ളവകരമായി സ്വാധീനിച്ചതിന്റെ കാവ്യപ്രഭാവമാണ് ആധുനിക കവിത്രയമെന്ന് അറിയപ്പെടുന്നവരിൽ മുൻപനായ കുമാരനാശാൻ. രതിയും വിരതിയും ഏറ്റവും ഉന്നതമായ ആത്മീയതയോടെ അദ്ദേഹത്തിന്റെ കവിതയ്ക്ക് ഭാവമായി. നളിനിയും ലീലയുമാണ് ഈ നിലയ്ക്ക് ശ്രദ്ധാർഹമായ കൃതികൾ. ജാതിഭേദങ്ങൾ കൊണ്ടു കലുഷിതമായ സാമൂഹ്യനീതിക്കെതിരെ കേരളീയ പശ്ചാത്തലത്തിൽ ദുരവസ്ഥയും ഭാരതീയ പശ്ചാത്തലത്തിൽ ചണ്ഡാലഭിക്ഷുകിയും അദ്ദേഹം രചിച്ചു. സ്ത്രീശാക്തീകരണത്തിന്റെ നാവായി ചിന്താവിഷ്ടയായ സീത.ഏതു രീതിയിലും പൊട്ടിവിടരുന്ന സത്യാന്വേഷണത്തിന്റെ ആത്മസമർപ്പണമാണ് കരുണയിലെ പ്രതിപാദ്യം. നിലവിലുള്ള കാവ്യാന്തരീക്ഷത്തെ സമഗ്രമായി മാറ്റിമറിക്കാനും കവിതയെഴുത്ത് വിനോദമല്ല, ആത്മസമർപ്പണവും പരിഷ്കൃതിയുടെ ആയുധവുമാണെന്ന് ബോധ്യപ്പെടുത്താനും ആശാന് കഴിഞ്ഞു. ആത്മീയ വിപ്ലവത്തിന്റെ പാഠങ്ങളാണ് അദ്ദേഹം പ്രബോധിപ്പിച്ചത്. മലയാള കവിതയ്ക്ക് കവിത്രയത്തോടെ സംഭവിച്ച പരിവർത്തനത്തിന് ശക്തമായ അടിത്തറ കുമാരനാശാന്റെ കവിതകളാണ്.

വള്ളത്തോൾ. കവിത്രയത്തിലെ മറ്റൊരു കവി വള്ളത്തോൾ നാരായണമേനോനാണ്. ഇന്ത്യൻ ദേശീയ ചരിത്രത്തിൽ ഗാന്ധിയുഗം ആരംഭിച്ചതോടെ മഹാത്മാഗാന്ധിയുടെ ഉറച്ച അനുയായി യായി മാറിയ അദ്ദേഹത്തിന്റെ ഭാവകവിതകളുടെ സമാഹാരമാണ് സാഹിത്യമഞ്ജരി. മതസമന്വയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വിഷയമായിരുന്നു. അവയെല്ലാം ദേശീയ പ്രബുദ്ധതയുടെ ഭാഗമായി ഗാന്ധിജി സ്വപ്നം കണ്ടതാണ്. ഗാന്ധിജിയുടെ വ്യക്തിത്വവും കർമപരിപാടികളും, സത്യം, അഹിംസ, സമരരീതികൾ, സാമൂഹികപരിപ്രേക്ഷ്യം എന്നിവകളും വള്ളത്തോളിന്റെ കാവ്യശേഖരത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരുന്നു. കവിത്രയത്തിലെ ഈ കവി തൊട്ടുമുമ്പുള്ള നിയോക്ലാസ്സിക് കാവ്യസംസ്കാരം ഉൾക്കൊണ്ട്, പിന്നെ അതിൽ നിന്ന് കുതറിമാറി റൊമാന്റിക്കായി സാമൂഹിക യാഥാർഥ്യങ്ങളുടെ തെളിഞ്ഞ പാട്ടുകാരനായി.

കഥകളിയും മോഹിനിയാട്ടവും അഭ്യസിപ്പിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനമെന്ന നിലയ്ക്ക് ഇന്ന് വികസിച്ചു കഴിഞ്ഞിട്ടുള്ള കേരളകലാമണ്ഡലം വള്ളത്തോളിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ്. മഗ്ദലനമറിയവും കൊച്ചുസീതയും എഴുതിയ ഈ കവി മതേതര കവിതകൾ കൊണ്ട് മലയാളിയെ ഏറെ സ്വാധീനിക്കുകയും ചെയ്തു.

ഉള്ളൂർ. കവിത്രയത്തിലെ മൂന്നാമൻ ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. പാണ്ഡിത്യം സർഗാത്മകതയ്ക്കെതിരാകുമെന്ന വാദത്തിന് പലപ്പോഴും ഉദാഹരിക്കപ്പെടാവുന്ന കവി. എന്നാൽ സാംസ്കാരിക ചരിത്രത്തിൽ ദത്തശ്രദ്ധനായ ഈ കവിയുടെ ജ്ഞാനകുബേരത്വവും പദകുബേരത്വവും മലയാളത്തിലെ മറ്റൊരു കവിക്കും ഇത്ര വരപ്രസാദമായി ലഭിച്ചിട്ടില്ല. പുരാണങ്ങളിലെ ധാർമിക കഥാപാത്രങ്ങളും സന്ദർഭങ്ങളും അദ്ദേഹത്തിന്റെ നിരവധി കവിതകളുടെ ഉള്ളടക്കങ്ങളായി. മഹാകാവ്യവും ചമ്പുവും ഖണ്ഡകാവ്യങ്ങളും ഭാവഗീതങ്ങളും മുക്തകങ്ങളും അദ്ദേഹത്തിന്റെ കാവ്യരചനകളിൽപ്പെടുന്നു. അക്കാലത്തെ സാഹിത്യ സംവാദങ്ങളിലും, സാഹിത്യ ചരിത്രസംവാദങ്ങളിലും ഭാഷാ സംവാദങ്ങളിലും നിർണായകമായ പങ്ക് ഉള്ളൂർ വഹിച്ചിട്ടുണ്ട്. വികാരവത്തായ കവിതയും തനിക്കു രചിക്കാനാകുമെന്ന് പ്രേമസംഗീതത്തിലൂടെ തെളിയിച്ച ഈ കവി ക്ഷേത്രപ്രവേശനവിളംബരത്തെ അനുകൂലിച്ചും കവിതയെഴുതി. അഗാധമായ ഇംഗ്ലീഷ് പരിജ്ഞാനം 'കവിത വിവേകപൂർണമായ സംവാദമാണെ'ന്ന ബോധം ഇദ്ദേഹത്തിൽ ജനിപ്പിച്ചു.

കവിയും പണ്ഡിതനും വൈദ്യനും ഗുഢശാസ്ത്രനിപുണനുമായ കരിപ്പാടുമാമൻ കുരുക്കൾ വിവിധ രാമായണ കഥാസന്ദർഭങ്ങൾ കോർത്തിണക്കി പാന, കേക, കാകളി എന്നീ വൃത്തങ്ങളിൽ രചിച്ച നവീനരാമായണം ഹൈന്ദവ ഭക്തിയുടെ സാഫല്യം എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധമെന്ന് വിശ്വസിച്ച കുറ്റിപ്പുറത്ത് കേശവൻ നായർ, രാവണായനവാദക്കാരനായ പള്ളത്തുരാമൻ, കവികുലഗുരുവെന്ന് ബഹുമാനിക്കപ്പെട്ട പി.വി. കൃഷ്ണവാര്യർ, കണ്ണുനീർത്തുള്ളിയുടെ കർത്താവായ നാലപ്പാട്ടു നാരായണമേനോൻ ടാഗൂർ ദർശനത്തിന്റെ സാരം ഉൾക്കൊണ്ട് ഗീതങ്ങളുടെയും മുക്തകങ്ങളുടെയും കാവ്യവർഷം പൊഴിച്ച, മിസ്റ്റിക് മയക്കമുള്ള കെ.കെ. രാജാ, സ്വാതന്ത്ര്യകാല കവിതകൾ കൊണ്ട് ശ്രദ്ധേയനായ വാരിക്കോലിൽ കേശവനുണ്ണിത്താൻ, തുളസീദാസ രാമായണം തർജുമ ചെയ്ത വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയ ഒട്ടേറെപ്പേർ കവിത്രയകാലത്തെ പോഷിപ്പിച്ച കവികളാണ്.

ജി. ശങ്കരക്കുറുപ്പിന്റെ തലമുറ. ജി. ശങ്കരക്കുറുപ്പിന്റെ സർഗാത്മക തലമുറ മലയാള കവിതയിലെ അർഥപൂർണമായ കാല്പനികതയ്ക്ക് ഊർജം നൽകി. മതനിരപേക്ഷമായ മിസ്റ്റിസിസം, ഫ്രഞ്ചുസിംബലിസ്റ്റുകളുടെ ഓർമ ഉണർത്തുന്ന ഇമേജറിയുടെ മായാപ്രവാഹങ്ങൾ, സയൻസ് കണ്ടെത്തുന്ന പ്രകൃതി ദർശനങ്ങൾ, വിശ്വസംസ്കാരത്തെ ഭീഷണിപ്പെടുത്തുന്ന ഹിംസദർശനങ്ങളുടെ ഭീഷണമുഖങ്ങൾ, സ്വാതന്ത്ര്യഗാഥകൾ ഇവയെല്ലാം ഇഴയടുപ്പമേറിയ രചനകളിൽ അദ്ദേഹം ആവിഷ്കരിക്കുന്നു. ബുദ്ധിയുടെയും വികാരത്തിന്റെയും വിപുലമായ സാംസ്കാരികാന്തരീക്ഷത്തിൽ ജീവിച്ച ജി. യുടെ ഭാഷയും ചിന്തയും പരിഷ്കൃതമായ കാവ്യസന്ദേശത്തിന്റെ ഭാഗമാണ്. ആദ്യത്തെ ജ്ഞാനപീഠ ഉപലബ്ധിയോടെ ഇന്ത്യൻ കവികളിലൊന്നാമനായി പരിഗണിക്കപ്പെട്ട ജി. മലയാളകവിതയിലെ ഭാവ പരിഷ്കൃതിയുടെ ഏറ്റവും മികച്ച ശക്തിസ്പന്ദമാകുന്നു. ഭാവാത്മകതയ്ക്കൊപ്പം ഗീതം, ഗീതകം, സ്വഗതാഖ്യാനം തുടങ്ങിയ ഭാവഗീതമാതൃകകൾക്ക് സ്വീകാര്യത വർധിപ്പിച്ചതും ജി.യുടെ സർഗാത്മക രചനകളാണ്.

അലയാൻ നിയോഗിക്കപ്പെട്ട കവിയായ പി. കുഞ്ഞിരാമൻ നായരാണ് ജി. യുടെ മഹത്ത്വത്തിനൊപ്പം നിന്ന മറ്റൊരു പ്രതിഭ. അനാദികാലം മുതലേ മനുഷ്യൻ അനുഭവിക്കുന്ന തീർഥയാത്രാബോധവും നഷ്ടസ്വർഗഭാവവും പി.യുടെ ജീവിതത്തിലും കവിതയിലും നിറഞ്ഞു നില്ക്കുന്നു. കളിയച്ഛനാണ് പി.യുടെ ഏറ്റവും പ്രസിദ്ധ കവിത. തീവ്രമായ പാപബോധത്തിൽ നിന്ന് ശാന്തിക്കുവേണ്ടി പ്രകൃതിയെ പ്രാപിക്കുന്ന ഒരു ഗുരുനിന്ദകന്റെ ആത്മഭാവമാണത്. നരബലി എന്ന കവിത നന്മയുടെ തീവ്രശക്തിക്കുവേണ്ടി സ്വയം ബലിയർപ്പിക്കാൻ ത്വരകൊള്ളുന്ന മനസ്സിന്റെയും 'ചെമ്പകാശോകപുന്നാഗസൗഗന്ധികസുമ'ങ്ങളാൽ അലങ്കൃതമായ ദേവി, കവിയുടെ വിളിപ്പാട്ടിലുണ്ട്. ഭൗതിക ദുഃഖങ്ങളിലാണ്ടുമുങ്ങുമ്പോഴും കവിതയെഴുത്ത് ഉന്നതമായ ഒരു ദൗത്യമാണെന്ന് കുറവനും കിളിയും എന്ന കവിതയിൽ കവി ധ്വനിപ്പിക്കുന്നു. പൂക്കളം, രഥോത്സവം എന്നിവയിൽ സമാഹരിച്ചിട്ടുള്ള കവിതകൾ സമകാലികജീവിതത്തിന്റെ മൂല്യച്യുതിക്കെതിരെ ശക്തി ജ്വാല വഹിക്കുന്ന ധർമരോഷത്തിന്റെകൂടി കവിതയാണ്.

സ്ത്രീമനസ്സിന്റെ അമൃതധാരയാണ് ബാലാമണിയമ്മയുടെ കവിത. പ്രപഞ്ചത്തിന്റെ അമ്മയായിത്തീരുക എന്ന ദിവ്യഭാവം അവരുടെ കവിതകളുടെ ശക്തിയാകുന്നു. അമ്മ, കുടുംബിനി, മുത്തശ്ശി, വെയിലാറുമ്പോൾ എന്നീ കവിതാനാമങ്ങൾ തന്നെ താൻ കടന്നുപോന്ന അവസ്ഥകളുടെ പ്രതികരണഭാവങ്ങളാണ്. 'മാതൃത്വത്തിന്റെ കവയിത്രി' എന്നവർ അറിയപ്പെടുന്നു. സിസ്റ്റർ മേരി ബനീഞ്ജ, മേരി ജോൺ കൂത്താട്ടുകുളം, കടത്തനാട്ട് മാധവിയമ്മ, മുതുകുളം പാർവതി അമ്മ, ലളിതാംബിക അന്തർജനം തുടങ്ങിയവരാണ് അവരുടെ സമകാലികരായ കവയിത്രികളിൽ ചിലർ.

റൊമാന്റിസിസത്തിന്റെ സ്വപ്നാത്മകതയിൽ മുങ്ങിയ കവികളാണ് ഇടപ്പള്ളി രാഘവൻപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും. കേരളീയന്റെ മനസ്സിൽ ഏറ്റവും കൂടുതൽ കടന്നു ചെന്ന, ചങ്ങമ്പുഴയുടെ കാവ്യമാണ് രമണൻ. യുദ്ധകാലത്തിന്റെ ദീനതയും വിഷാദാത്മകമായ യൗവനവികാരങ്ങളും മരണാഭിമുഖ്യവുമൊക്കെ അവരുടെ കൃതികളിൽ നിറഞ്ഞുതുളുമ്പി. ചങ്ങമ്പുഴ വിശ്വസാഹിത്യംകൊണ്ട് മനസ്സു നിറച്ച പ്രതിഭയായിരുന്നു. ഇത്രയേറെ അനുയായികളെ സൃഷ്ടിച്ച മറ്റൊരു കവിയില്ല. ഇടപ്പള്ളിയുടെ ഏറ്റവും വിഖ്യാതമായ കാവ്യം മണിനാദമാണ്. ചങ്ങമ്പുഴയാകട്ടെ ബാഷ്പാഞ്ജലി തൊട്ട് നീറുന്ന തീച്ചൂള വരെ വിലാപവും വിപ്ലവവും ഹാസ്യവും പ്രണയവും ഉന്മത്തതയും തികഞ്ഞ നാല്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചു.

പാലാ നാരായണൻ നായർ, കെ.എസ്.കെ. തളിക്കുളം, വി.വി.കെ. നമ്പ്യാർ, ബോധേശ്വരൻ, പി. കൃഷ്ണകുമാർ തുടങ്ങിയവർ ചങ്ങമ്പുഴയുടെ കാവ്യപരിസരത്ത് ജീവിച്ചവരാണ്. അതേ പരിസരത്ത് ജീവിച്ചിട്ടും വ്യക്തിത്വത്തോടെ കാവ്യഗതി മാറ്റിയ പ്രമുഖകവി വൈലോപ്പിള്ളിയാകുന്നു.

വൈലോപ്പിള്ളിയെ മലയാള കവിതയിലെ 'സംക്രമപുരുഷൻ' എന്നു വിശേഷിപ്പിക്കാറുണ്ട്. 'നെഞ്ചുകീറിക്കാട്ടുന്ന നേരാണ്' അദ്ദേഹത്തിന് കവിത. കുടിയൊഴിയൽ എന്ന കൃതിയിൽ മധ്യവർഗത്തിന്റെ വിപ്ളവബോധവും വിഷാദവും അദ്ദേഹം ആവിഷ്കരിച്ചു. 'കാച്ചിക്കുറുക്കിയ കവിത'കളാണ് വൈലോപ്പിള്ളിയുടേത്. അന്ധവിശ്വാസത്തിന്റെ അന്തകനായും ഹൃദയലാളിത്യത്തിന്റെ ഭാവഗായകനായും ബോധവിപ്ളവത്തിന്റെ പേരാളിയായും ആധുനികമായ അറിവുകളുടെയും അതുണർത്തുന്ന ലോകക്രമത്തിന്റെയും ആരാധകനായും നാടൻമണ്ണിന്റെയും ഗ്രാമീണലാളിത്യത്തിന്റെയും കാമുകനായും സുവർണ പ്രതിപക്ഷമായ രാഷ്ട്രീയവേദാന്തിയായും അദ്ദേഹം കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. മാനുഷികമായതെന്തിനെയും മഹത്ത്വമുള്ളതായി കാണുന്ന കവിക്ക് മനുഷ്യ സമത്വത്തിന്റെ ഉദ്ഗാനമാണ് കവിത.

'ശക്തിയുടെ കവി' എന്നാണ് ഇടശ്ശേരി ഗോവിന്ദൻ നായർ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമീണ ജീവിതമാണ് അദ്ദേഹത്തിന് കവിതയുടെ നിലപാടും. ഗാന്ധിജി അദ്ദേഹത്തിന്റെ ഗുരുബിംബമാണ്. മന്ത്രസമാനമായ കവിതകളെഴുതിയ ഇടശ്ശേരി ആധുനിക ശൈലിയുടെയും ശക്തി ആവാഹിക്കാൻ ശ്രദ്ധിച്ചു. കാവിലെപ്പാട്ട്, ബുദ്ധനും ഞാനും നരിയും, പൂതപ്പാട്ട്, കുറ്റിപ്പുറം പാലം തുടങ്ങിയവ പ്രഖ്യാത കവിതകൾ.

എം. ഗോവിന്ദൻ സ്വതന്ത്രചിന്തകനും സ്വന്തം ഭാഷാശൈലിയിലൂടെ സ്വന്തം ചിന്ത പ്രകാശിപ്പിച്ച തനതുകവിയുമാണ്. പൊന്നാനിക്കാരന്റെ മനോരാജ്യം അദ്ദേഹത്തിന്റെ തനതു കവിതയാകുന്നു. ചങ്ങമ്പുഴയ്ക്ക് ബദലായി കവിതയെഴുത്ത് തുടങ്ങിയ എൻ.വി. കൃഷ്ണവാര്യർ മലയാള കവിതയുടെ കാല്പനികത കുടഞ്ഞുകളയാൻ നേതൃത്വപരമായി പുതിയ ശൈലിയും വിഷയങ്ങളും വീക്ഷണങ്ങളും സ്വീകരിച്ചു. നീണ്ട കവിതകൾ എന്ന രീതി മലയാളത്തിൽ അദ്ദേഹം അവതരിപ്പിച്ചു. കൊച്ചുതൊമ്മൻ, അലക്ലിസ്പുണ്യവാളൻ, തീവണ്ടിയിലെ പാട്ട്, ഗാന്ധിയും ഗോഡ്സെയും തുടങ്ങിയ കവിതകളെല്ലാം പ്രകടമായ ലക്ഷ്യബോധം നിറഞ്ഞവയാണ്.

പ്രണയകവിതകളിൽ നിന്ന് അസംബന്ധകവിതകളിലെത്തിയ ഗാന്ധിയൻ ആക്ടിവിസ്റ്റായ കവി ജി. കുമാരപിള്ള, വിപ്ളവബോധവും സമുദായബോധവും തികഞ്ഞ കവിതകളെഴുതിയ ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരി, 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരനായ' അക്കിത്തം അച്യുതൻ നമ്പൂതിരി, ചുവന്ന ദശകങ്ങളുടെ പാട്ടുകാരായ കെ.പി.ജി, പി. ഭാസ്കരൻ (ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംമ്പുരു), ഒ.എൻ.വി. (കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്), തിരുനല്ലൂർ കരുണാകരൻ (റാണി), വയലാർ രാമവർമ (ആയിഷ, സർഗസംഗീതം), പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ തുടങ്ങിയവരും പുരോഗമിക്കപ്പെടേണ്ട ഒരു ലോകവ്യവസ്ഥിതിയെക്കുറിച്ച് ആവുന്നത്ര ഉച്ചത്തിൽ പാടിയവരാണ്. അവർ കവിതയ്ക്ക് സമകാലികതയും ഭൗതികതയുടെ മാനവിക പ്രേരണകളും കൂടുതലായി നൽകി.

ആധുനിക കവിതകൾ. മലയാള കാവ്യശൈലിയെ പാടേ പരിവർത്തനം ചെയ്തകാലമാണ് ആധുനികകാലമെന്നറിയപ്പെടുന്നത്. നഗരകവിതകൾ എന്ന് ഇതിലെ പല കവിതകളെയും വിശേഷിപ്പിക്കാം. ഉള്ളിൽ കുരുങ്ങുന്ന ഭഗ്നബിംബങ്ങളിലൂടെ തങ്ങളുടെ രോഷവും വിശ്വാസഭംഗവും അവർ അടയാളപ്പെടുത്തുന്നു. ലോകമാകെവന്ന സംവേദന വ്യതിയാനത്തിൽ മലയാള സാഹിത്യം പങ്കുചേർന്നു. യുക്തിഭദ്രമായ വൈലോപ്പിള്ളിക്കവിതയിൽ ആദരിക്കപ്പെട്ടുതുടങ്ങിയ നവീനസംവേദനത്വം മാധവൻ അയ്യപ്പത്തിന്റെ മണിയറക്കവിതകളാണ് പ്രകടമായ സാന്നിധ്യം ആദ്യം അനുഭവിച്ചത്. എന്നാൽ അയ്യപ്പപ്പണിക്കരുടെ കവിതകളിൽ അതിന്റെ സമഗ്രദർശനം സാധ്യമായി. അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം നവീനകവിതയ്ക്ക് ദിശാബോധം സൂചിപ്പിച്ച കാവ്യമാണ്.

പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീയാത്ര, തുടങ്ങിയ കാവ്യങ്ങൾ രചിച്ച എൻ.എൻ. കക്കാട് ചിരന്തനമൂല്യങ്ങളുടെ അന്വേഷണവും പുതിയ നാഗരികതയുടെ പൊള്ളത്തരങ്ങളും ഗ്രാമജീവിതത്തിന്റെ ജീർണിപ്പുമെല്ലാം തന്റേതായ വഴിയേ അവതരിപ്പിക്കുന്നു. വിവിധതരം ശൈലികൾ പരീക്ഷിച്ച ഈ കവി തനി നാടോടിശൈലിയിൽ എഴുതിയ കവിതകളിൽ വിമർശനാത്മകമായ ഹാസ്യം തെളിഞ്ഞു നില്ക്കുന്നു.

മൗനത്തോടടുത്തഭാഷയിൽ കവിത എഴുതിയ ആർ. രാമചന്ദ്രൻ, ദാർശനികന്റെ ചിരി നിറഞ്ഞ കവിതകളെഴുതിയ കുഞ്ഞുണ്ണി, നാടോടിസംസ്കാരത്തിന്റെ താളലയത്തിലും ഭാഷാവിവേകത്തിലുമൊതുങ്ങിയ കാവാലം നാരായണപ്പണിക്കർ, പുരാവൃത്തങ്ങളും മായാഭ്രമങ്ങളും സഞ്ചയിച്ച ചെറിയാൻ കെ. ചെറിയാൻ, പാരമ്പര്യവും സമകാലവൈരുധ്യങ്ങളും ശക്തമായ ഭാവബിംബങ്ങളിൽ ധ്വനിപ്പിക്കുന്ന ആറ്റൂർ രവിവർമ, ആധുനികതയെ തനതു തലങ്ങളിൽ ഉജ്ജ്വലിപ്പിച്ചു നിർത്തിയ താളബോധത്തിന്റെ വാങ്മയം കൊണ്ട് ഗംഭീര ധ്വനികളാക്കിയ കടമ്മനിട്ട രാമകൃഷ്ണൻ, കാല്പനികതയെ വൈദികപ്രഭാവവുമായി കൂട്ടിയിണക്കിയ വിഷ്ണുനാരായണൻ നമ്പൂതിരി, കാല്പനികതയ്ക്ക് പ്രകൃതിസ്നേഹപരവും സ്ത്രീശാക്തീകരണപരവുമായ ധ്വനികൾ നല്കിയ സുഗതകുമാരി, യൂറോപ്യൻ കവിത, ലാറ്റിനമേരിക്കൻ കവിത, ആഫ്രിക്കൻ കവിത തുടങ്ങിയവയുടെ വീര്യം കലർത്തി ഇന്ത്യൻ സാഹചര്യങ്ങളെ വാചാലമാക്കിയ സച്ചിദാനന്ദൻ, സമകാലിക ധ്വനികൾക്ക് കവിതയെ വിട്ടുകൊടുത്ത കെ.ജി. ശങ്കരപ്പിള്ള, കേരള സ്മൃതിയുടെ സമകാലിക ഭാവവും താളവും തോറ്റിയെടുത്ത ഡി. വിനയചന്ദ്രൻ, ആഘാതവും പീഡനങ്ങളും കൊണ്ട് ദുഃസ്വപ്നത്തിലേക്ക് വഴുതിവീണവന്റെ ബലിപൂർണമായ കാവ്യബിംബങ്ങൾ കവിതയാക്കിയ എ. അയ്യപ്പൻ, പ്രതിജ്ഞാബദ്ധമായ കവിത രചിക്കുന്ന പ്രഭാവർമ, എഴാച്ചേരി രാമചന്ദ്രൻ, കുഞ്ഞപ്പ പട്ടാന്നൂർ, വിഹ്വല യൗവനത്തിന്റെ ഉരുകുന്ന വചനങ്ങളിലൂടെ പ്രശസ്തനായ ബാലചന്ദ്രൻ ചുള്ളിക്കാട്, വിപ്ലവ വചസ്സും കാരുണ്യവും നിറഞ്ഞ ബൈബിളിന്റെ പരിസരങ്ങളിൽ അലയുന്ന വി.ജി. തമ്പി (തച്ചനറിയാത്ത മരം, നഗ്നൻ), വാഗ്ഗേയകാരനായ വി. മധുസൂദനൻ നായർ, ശോകത്തിന്റെ ഏകാന്തസൗഖ്യം കണ്ടെത്തിയ ഒ.വി.ഉഷ, വിജയലക്ഷ്മി തുടങ്ങിയവർ വർത്തമാനകാല മലയാള കവിതാചരിത്രത്തെ പുതുക്കി നിർവചിക്കാൻ ജാഗരൂകരാണ്. നവീന കവിക്കൂട്ടം മലയാളകവിതയുടെ പുതിയ കുതിച്ചുചാട്ടത്തിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുന്നു. മൗലികതകൊണ്ട് ശ്രദ്ധേയനായ പി.എൻ. ഗോപീകൃഷ്ണൻ, സെബാസ്റ്റ്യൻ, എസ്. ജോസഫ്, അൻവർ അലി, എം.ബി. മനോജ്, പി.പി. രാമചന്ദ്രൻ, പി. രാമൻ, മുരുകൻ കാട്ടാക്കട എന്നിവർ പുതിയ പൊടിപ്പുകളാണ്.

തനതു സാഹിത്യഭാവങ്ങൾ തിരുത്തുക

തനതു സംസ്കാരവുമായി ബന്ധപ്പെട്ട വാങ്മയ സാഹിത്യം ഏതു നാടിനുമുണ്ട്. അത് അപരിഷ്കൃതമെന്ന് സമകാലികരും ഇതിഹാസ പാരമ്പര്യവാദികളും പറഞ്ഞെന്നിരിക്കും.

അജ്ഞാതകർത്തൃകം എന്നാണ് നാടോടിക്കു നൽകുന്ന ആദ്യ ലക്ഷണം. പലപ്പോഴും ഒരു കർത്താവല്ല, ഒരു കർത്തൃസമൂഹമാകും വാങ്മയസാഹിത്യം രൂപപ്പെടുത്തുന്നത്. കേരളീയ ജനതയുടെ സ്വകീയവും സൂക്ഷ്മവുമായ ഈ ഈടുവയ്പ് സാംസ്കാരികതയുടെ ശക്തമായ മുദ്രയാണ്. കേരളീയരുടെ വാങ്മയതയിൽ ഏറ്റവും കുറച്ച് പരിവർത്തനവിധേയമായത് ആദിവാസികളുടേതാണ്. ആദിവാസികളുടെ ഗാനങ്ങൾ, കഥകൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, അറിവുകൾ എന്നിവ അധികം മാറ്റങ്ങൾക്കു വിധേയമായിട്ടില്ല.

കേരളത്തിലെ ആദിവാസികളിൽ പണിയരാണ് പ്രധാന ആദിമവർഗം. കൃഷിപ്പണി, മലദൈവങ്ങളെ ആരാധിക്കൽ, താരാട്ടുപാടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം പാട്ടുകളും അസാധാരണാംശങ്ങൾ നിറഞ്ഞ കഥകളും അവർക്കിടയിലുണ്ട്. ദാരിദ്യ്രത്തിന്റെ കെടുതികൾ പലകഥകളിലും പാട്ടിലും നിറഞ്ഞുനില്ക്കുന്നു. കുട്ടി കരഞ്ഞാലും പന്തലുപൊളിഞ്ഞാലും ഉപ്പിന്റെയും മുളകിന്റെയും തിനയുടെയും കടംവീട്ടാൻ ചെട്ടിയാന് ശരീരം വിൽക്കുന്ന പണിയത്തിയുടെ ജീവിതം മറ്റൊരു പാട്ടിന്റെ വിഷയമാണ്. കാണികൾക്കിടയിൽ വാതപ്പാട്ട്, സ്ത്രീകളുടെ തുങ്കിപ്പാട്ട് എന്നിവയും പത്തടിപ്പാട്ട്, ചേനൻപാട്ട്, ചേരയാൻ പാട്ട്, ഭീമൻ പാട്ട്, മയിലാട്ടം പാട്ട് തുടങ്ങിയ ഒട്ടേറെ പാട്ടുകളും ഇന്നും സജീവം.

കുഞ്ഞിക്കണ്ണന്റെ കഥ പറയുന്ന നാടൻ ഇതിഹാസം കുറിച്യരുടേതാണ്.

കൃഷിപ്പാട്ട് തിരുത്തുക

സംഘകാലം തൊട്ടേ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ സുപ്രധാന പങ്കു വഹിച്ചവരാണ് പാണസമൂഹം. രാമായണം കഥ, നാരായണം പിറവി, പാലാഴിമഥനം കഥ, തിരുവരങ്കൻ പാട്ട്, കൃഷ്ണലീല തുടങ്ങിയവ ഈ സമുദായത്തിന്റെ പ്രത്യേകമായ നാടൻപാട്ടുകളാണ്.

കേരളത്തിലെ തൊഴിലാളിവർഗ പാരമ്പര്യം പുലയ സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അധ്വാനത്തെ ലഘൂകരിക്കാൻ അവർ ചമച്ച നാടൻപാട്ടുകൾ ഏറെ വിഖ്യാതമാണ്. ഞാറ്റുപാട്ട് കുട്ടനാടിന്റെ ഹരിതഭൂമിയിൽ ഇപ്പോഴും മുഴങ്ങുന്നു. വട്ടി, കുട്ട, ഓല തുടങ്ങിയവ മെടയൽ കൃഷിയോടൊപ്പം അവരുടെ കൈത്തൊഴിലാണ്. അതുമായി ബന്ധപ്പെട്ടുമുണ്ട് ധാരാളം പാട്ടുകൾ.

കൃഷിപ്പാട്ടിൽ അവരുടെ ആശകളും പീഡനങ്ങളും ചുറ്റുമുള്ള പ്രകൃതിയും ദൈവസങ്കല്പങ്ങളുമെല്ലാം തികഞ്ഞിട്ടുണ്ട്. ഞാറ്റുപാട്ടിന്റെ ഉത്സവ പ്രതീതി വിടർന്നു നില്പുണ്ട്. ചെങ്ങന്നൂർ കുഞ്ഞാൽ, അതിയാരുപിള്ള, ഇടനാടൻ തുടങ്ങിയ വീരന്മാരെക്കുറിച്ചുള്ള വീരാപദാനകഥകളും ഇവയോടൊപ്പം സ്മരിക്കപ്പെടേണ്ടതാണ്.

പുരാണങ്ങളിൽ വേലസമുദായം കണ്ടെത്തുന്ന വംശമഹിമകൾ 'വേലൻ പിറവി' തുടങ്ങിയ പാട്ടുകളിൽ അവർ സൂക്ഷിച്ചു വയ്ക്കുന്നു. കാക്കാരിശ്ശി നാടകത്തിന്റെ സമ്പ്രദായത്തിലുള്ളവയാണ് പലതും. കുറവന്മാരുടെ സ്വന്തം പാട്ടാണ് പാൽ നെയ്യടപ്പാട്ട്.

നാടൻപാട്ടുകളിലെ വിഷാദമധുരമായ ഒരു വിഭാഗമാണ് വള്ളപ്പാട്ടുകൾ.

മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനപരമായ കോലംതുള്ളലുകൾ നാടൻപാട്ടുകളിലെ മുഖ്യമായ ഒരു വിഭാഗമാണ്. ഭദ്രകാളിക്കോലം, പിശാച് കോലം, മറുതക്കോലം, പിള്ളതീനിക്കോലം എന്നിങ്ങനെയുള്ള പാട്ടുകൾ ദ്രാവിഡ സങ്കല്പങ്ങളിൽ ഉറഞ്ഞു തുള്ളുന്നവയാണ്.

ഓണക്കാലവുമായി ബന്ധപ്പെട്ട നിരവധി നാടൻപാട്ടുകളുണ്ട്. തുമ്പിതുള്ളൽ, ഊഞ്ഞാൽപ്പാട്ട്, കോലടി കളി, കമ്പടി കളി, പൊലിപ്പാട്ട് എന്നിവ ചിലതുമാത്രം.

തെക്കൻപാട്ടുകൾ തിരുത്തുക

തെക്കൻപാട്ടുകൾ എന്ന് വ്യവഹരിക്കപ്പെടുന്ന ചരിത്രവും അസാധാരണത്വവും ചേർന്ന കഥകൾ നാടൻ കവികളുടെ രചനകളാണ്. ചരിത്രപരമായ തെക്കൻപാട്ടാണ് ഇരവിക്കുട്ടിപ്പിള്ളപ്പോര്. അഞ്ചുതമ്പുരാൻപാട്ടിലെ വിഷയം തിരുവിതാംകൂർ രാജവംശത്തിലെ അന്തച്ഛിദ്രങ്ങളാണ്. പുരുഷാദേവിപ്പാട്ട്, ഉലകുടപെരുമാൾപാട്ട്, കന്നടിയൻ പോര് എന്നിവയ്ക്ക് ചരിത്രാംശമില്ലെങ്കിൽപ്പോലും വികാരനിർഭരമായ കഥാരംഗങ്ങളുണ്ട്. പുതുവാതപ്പാട്ട് കേരളവർമയുടെ കഥ എന്ന പേരിലും പ്രസിദ്ധമായ ഒരു വിൽപ്പാട്ടാണ്. വലിയ തമ്പി കുഞ്ഞുതമ്പികഥ, ദിവാൻ വെറ്റി, ധർമരാജാവിന്റെ രാമേശ്വരം യാത്ര എല്ലാം ചരിത്രപരം. പഞ്ചവൻകാട്ടു നീലിയെക്കുറിച്ചുള്ള കഥ നാടോടി അന്തരീക്ഷത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു പ്രതികാര കഥയാണ്.

തോറ്റം പാട്ട് തിരുത്തുക

ദേശദേവതകളെക്കുറിച്ചുള്ള തോറ്റങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. അവയിൽ കരുവൂർ തോറ്റം, പാണ്ഡവർ തോറ്റം, കുറതോറ്റം, ദാരുകവധം തോറ്റം, ശാസ്താവ് തോറ്റം, കാലിത്തോറ്റം മണ്ണാൻപാട്ട് മണിമങ്കത്തോറ്റം തുടങ്ങിയ കണ്ണകിത്തോറ്റങ്ങൾ എന്നിങ്ങനെ ഏറെ പാനത്തോറ്റങ്ങളുണ്ട്. വടക്കേ മലബാറിലെ തെയ്യങ്ങളുമായി ബന്ധപ്പെട്ട് കതിവന്നൂർവീരൻ തോറ്റം, പൊട്ടൻ തെയ്യത്തോറ്റം, മലയൻ തോറ്റം, മുത്തപ്പൻ തോറ്റം, പൂമാലത്തെയ്യൻ തോറ്റം, മരക്കലത്തോറ്റം എന്നിങ്ങനെ സമൃദ്ധമാണ് തോറ്റങ്ങൾ. പൂരക്കളി വർണനാപരമാണ്. ചെറുമരുടെ നേർച്ചപ്പാട്ട്, വണ്ണാന്മാരുടെ പാട്ട്, കുറുന്തിരിപ്പാട്ട്, കണിയാന്മാരുടെ കളം പാട്ട്, പടപ്പാട്ട്, പാറപൊട്ടിക്കുന്നവരുടെ പാട്ട്, കുമ്പളങ്ങാപ്പാട്ട്, തവരപ്പാട്ട്, ചീരപ്പാട്ട്, കക്കരിപ്പാട്ട്, പാചകപ്പാട്ടുകൾ, പാപ്പാന്മാരുടെ പാട്ട്, വേട്ടക്കാരുടെ പാട്ട് എന്നിങ്ങനെ നാടൻപാട്ടുകളുടെ ശേഖരം വിപുലമാണ്.

അയ്യപ്പൻപാട്ടിനെ ആസ്പദമാക്കി തീയാട്ടു നമ്പ്യാന്മാരുടെയും, ഭദ്രകാളിയോട് ബന്ധപ്പെട്ട്, തായാട്ടുണ്ണികളുടെയും 'തീയാട്ട്' എന്ന അനുഷ്ഠാനകല നിലനില്ക്കുന്നു. ബ്രാഹ്മണികളുടെ അനുഷ്ഠാനഗാനമാണ് ബ്രാഹ്മണിപ്പാട്ട്. ഐവർ കളി, പത്തോ അതിലധികമോ ആളുകൾ ഒരു മുച്ചാൺ വടി കൈയിൽ വച്ചുകൊണ്ട് ചോടുവച്ചു കളിക്കുന്ന ഒരു നാടൻ വിനോദമാണ്, പാലക്കാടൻ ജില്ലയിൽ പ്രചുരമാണ് നായന്മാരുടെ ദേശത്തുകളി അഥവാ കണിയാർ കളി. ഏഴാമത്തുകളി നമ്പൂതിരിമാരും അമ്പലവാസികളും പങ്കെടുക്കുന്ന വിനോദമാണ്. സംഘക്കളി നമ്പൂതിരിമാർ മാത്രമുള്ള ഒരനുഷ്ഠാനകലാ വിനോദമാണ്. കുമ്മാട്ടിക്കളിക്കുമുണ്ട് തനതു പാട്ടുകൾ.

മാപ്പിളപ്പാട്ട് തിരുത്തുക

മാപ്പിളപ്പാട്ട് മലബാറിന്റെ അന്തരീക്ഷത്തെ ഏറെ ആഹ്ലാദിപ്പിച്ച ഒരു കാവ്യവിഭാഗമാണ്. അതിൽ നാടോടിയല്ലാത്ത കവിതകളുമുണ്ട്. കെസ്സുപാട്ടുകൾ, കത്തുപാട്ടുകൾ, കല്യാണപ്പാട്ടുകൾ, താലോലപ്പാട്ട്, സർക്കീട്ടുപാട്ട്, അമ്മായിപ്പാട്ട്, കപ്പപ്പാട്ട്, കുപ്പിപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വെറ്റിലപ്പാട്ട്, തേങ്ങാപ്പാട്ട്, മാങ്ങാപ്പാട്ട്, നരിപ്പാട്ട്, ഒട്ടകമാൻ പാട്ട് എന്നിങ്ങനെ ബഹുലമാണ് മാപ്പിളപ്പാട്ടുകളുടെ ഗാനശേഖരം. കെസ്സുപാട്ട്, മയിലാഞ്ചിപ്പാട്ട്, കത്തുപാട്ട് എന്നിവ സമകാലിക ഗാനസന്ദർഭങ്ങളെ പോഷിപ്പിച്ചിട്ടുണ്ട്.

അറബിമലയാളത്തിലെ ആദ്യ പകുതി മുഹയുദ്ദീൻമാലയാണ് (ഖാസി മുഹമ്മദ്, 1607). മലയാള ലിപിയിലെഴുതിയ ആദ്യമാപ്പിളപ്പാട്ട് മെഹറിന്റെ നെടുവീർപ്പുകൾ ആകുന്നു. കുഞ്ഞായിൻ മുസലിയാർ, മൊയ്തു മുസലിയാർ, ടി. ഉബൈദ്, ചേറ്റുവായ്, പരീക്കുട്ടി, കെ.ടി.മുഹമ്മദ്, ഒ. അബു, പുലിക്കോട്ടിൽ ഹൈദർ, പുത്തൂർ ആമിന, ബി. ആയിശക്കുട്ടി തുടങ്ങിയവർ മാപ്പിളപ്പാട്ടു സാഹിത്യത്തിലെ മറ്റു പ്രശസ്തരിൽപ്പെടുന്നു.

ക്രൈസ്തവർക്കുമുണ്ട് തനതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കലാരൂപങ്ങളും പാട്ടുകളും. ചവിട്ടുനാടകവും മാർഗംകളിയും ക്രിസ്തുമതപ്രചാരണാംശങ്ങൾ നിറഞ്ഞ നൃത്യനൃത്തകലാരൂപങ്ങളാണ്. മംഗല്യവട്ടക്കളി (കല്യാണനിശ്ചയം, വിളിച്ചു ചൊല്ലൽ എന്നിവയുടെ വിവരണ ഗാനം), അന്തം ചാർത്തുപാട്ട് (വരന്റെ ഒരുക്കം), മയിലാഞ്ചിപ്പാട്ട് (വധുവിന്റെ ഒരുക്കം), അയിനിപ്പാട്ട് (അയിനി അപ്പം വഹിച്ചുകൊണ്ട് വിവാഹദിവസം വരന്റെ പെങ്ങൾ പള്ളിയിൽ പോകുന്നത്.) എന്നിവ വിവാഹം ഒരു ഉത്സവമായി ആഘോഷിക്കുന്ന കാലത്തിന്റെ സ്മരണകൾ ഉണർത്തുന്നു. വിവാഹവുമായി ബന്ധപ്പെട്ട മറ്റു പാട്ടുകളാണ് നല്ലോരോരോശലം വാടി മനം (വട്ടുകളി), വാഴ്വു പാട്ട്, ചന്തൽപ്പാട്ട്, എണ്ണപ്പാട്ട്, കളിപ്പാട്ട്, വിളക്കു തൊടീൽ പ്പാട്ട്, അടച്ചുതുറപ്പാട്ട്, താണ്യദിവസം പാട്ട് എന്നിവ.

വടക്കൻപാട്ടുകൾ തിരുത്തുക

വടക്കൻപാട്ടുകൾ ഉത്തരകേരളത്തിന്റെ വീരപാരമ്പര്യം ഉണർത്തിയെടുക്കുന്ന നാടൻ പാട്ടുകളാണ്. തച്ചോളി ഒതേനൻ, ആരോമൽച്ചേകവർ, തച്ചോളിചന്തു, പാലാട്ടു കോമപ്പൻ, ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച തുടങ്ങി പേരുകേട്ട ഒട്ടേറെ വീരജന്മങ്ങൾ ഈ കഥകളിൽ അവതരിക്കുന്നു. അങ്കം, പൊയ്ത്ത്, വിശ്വാസം, ആചാരം എന്നിങ്ങനെ ഒരു പൂർവകാലത്തിന്റെ മനുഷ്യജീവിതസമൃദ്ധി ഇവയിലുണ്ട്. കേരളീയ വീരപാരമ്പര്യത്തിന്റെ ഒരു മുഖമുദ്ര വടക്കൻപാട്ടിനുണ്ട്. കേരളത്തിന്റെ തനതു പാരമ്പര്യം അന്വേഷിക്കുന്നവർക്ക് ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ വിവരങ്ങൾ നൽകുന്ന അക്ഷയഖനിയാണ് വടക്കൻപാട്ടുകൾ.

ഗദ്യസാഹിത്യം തിരുത്തുക

മലയാള ഗദ്യത്തിന്റെ ചരിത്രത്തിന് വാങ്മയ ഭാഷയും ലിഖിതഭാഷയും പരിശോധിക്കേണ്ടതാണ്. ചിലപ്പതികാരം, തൊല്ക്കാപ്പിയം എന്നീ കൃതികളിൽ അന്നത്തെ ചെന്തമിഴ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ പ്രയോഗങ്ങളും ശൈലികളും ചുരുക്കമായെങ്കിലും കാണുന്നത്, ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാസനങ്ങൾ അന്നത്തെ രാജഭാഷയിൽ എഴുതപ്പെടുന്നതും നിശ്ചിത രീതി പിന്തുടരുന്നതുമാണെങ്കിലും അവയിൽ വ്യത്യസ്തമായ ഭാഷാംശങ്ങൾ ഉണ്ട്. സാഹിത്യഗ്രന്ഥങ്ങളെക്കാൾ ശാസനങ്ങൾ ഭാഷാമാതൃകയ്ക്ക് വിലപ്പെട്ടതാണെന്ന് ഇളംകുളത്തെപ്പോലുള്ളവർ വാദിക്കുന്നു. എ.ഡി. ഒമ്പതാം ശതകം മുതലുള്ള ശാസനങ്ങളും ചെപ്പേടുകളും നമുക്കു ലഭിച്ചിട്ടുണ്ട്. രാജശേഖര ചക്രവർത്തിയുടെ വാഴപ്പള്ളി ശാസനമാണ് ഇതിൽ ഏറ്റവും പഴക്കമുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാഷയിലെ ആദ്യത്തെ ഗദ്യകൃതിയായ ഭാഷാകൌടലീയത്തിന്റെ കാലം വരെയുള്ള ഭാഷ, കാലമറിയുന്നതും അല്ലാത്തതുമായ ഇത്തരം ചെപ്പേടുകളിലും ക്ഷേത്രരേഖകളിലും വിളംബരങ്ങളിലും ഒതുങ്ങിക്കിടക്കുന്നു.

ശാസനങ്ങളിലെ ലിപി വട്ടെഴുത്താണ്. അതിനുമുണ്ടൊരു പ്രത്യേകത. വട്ടെഴുത്തിൽ വരാത്ത അതിഖരം, മൃദു, ഘോഷം, ഊഷ്മാവ് എന്നിവയ്ക്ക് ഗ്രന്ഥാക്ഷരം ഉപയോഗിച്ചിരിക്കുന്നു. കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതുന്നതും ചില്ലുകൾ അടിസ്ഥാനവർണം കൊണ്ട് സൂചിപ്പിക്കുന്നതും എ, ഒ എന്നീ ഹ്രസ്വങ്ങൾ ദീർഘമായി ഉപയോഗിക്കുന്നതും അനുസ്വാരത്തിന് മകാരം ഉപയോഗിക്കുന്നതും ഇതിലെ രീതികളിൽപ്പെടുന്നു.

മലയാള ഭാഷയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പിൽ സുപ്രധാനമായ ചില ഘടകങ്ങൾ കേരളപാണിനി ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷപ്രത്യയനിരാസം, അനുനാസികാതിപ്രസരം, സ്വരസംവരണം, താലവ്യാദേശം, അംഗഭംഗം, ഖിലോപസംഗ്രഹം എന്നീ ആറുനയങ്ങളാണവ. കൊല്ലം ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ശാസനങ്ങളിൽ ഇവയുടെ പ്രവർത്തനം സ്പഷ്ടമാകുന്നുണ്ട്. പുരുഷപ്രത്യയമില്ലാത്ത പ്രയോഗങ്ങൾ ഭാഷയുടെ കെട്ടുറപ്പു കുറയ്ക്കുമെങ്കിലും മലയാളഗദ്യത്തിന്റെ സവിശേഷതയായി അതുമാറി. വാക്യക്രമമെന്നത് കർത്താവ്-കർമം-ക്രിയ എന്നിങ്ങനെ ക്രമപ്പെട്ടു തുടങ്ങി. സമ്പത്തിക്രിയ എന്നു വിളിക്കപ്പെടുന്ന 'ആകുന്നു', 'ആണ്' എന്നിവ വാക്യപൂരണത്തിന് പ്രയോഗിച്ചു തുടങ്ങി ഇന്നത്തെ മലയാളത്തോട് അടുക്കുന്ന വിഭക്തി പ്രയോഗങ്ങൾ, സമുച്ചയ വികല്പങ്ങളുടെ ഉപയോഗം, സർവനാമങ്ങളുടെ പ്രയോഗം, മലയാള വിഭക്ത്യന്തപദങ്ങൾ, തത്സമങ്ങൾ, തദ്ഭവങ്ങൾ എന്നിവയെല്ലാം ക്രമേണ മലയാള ഗദ്യത്തിന്റെ ഭാഗമായിത്തുടങ്ങി. എന്നാൽ ഒട്ടേറെ അവ്യവസ്ഥയുടെ ഘട്ടങ്ങൾ താണ്ടിയാണ് ഈ വളർച്ച. ഭാഷാകൌടലീയമാണ് ഈ അവ്യവസ്ഥയുടെ ആദ്യമാതൃകയായ സാഹിത്യകൃതി. എന്നാൽ ഹീനജാതിക്കാരേ ഉപയോഗിക്കൂ എന്ന 14-ാം നൂറ്റാണ്ടിൽ ലീലാതിലകകാരൻ പറയുന്ന പല പ്രയോഗങ്ങളും 12-ാം നൂറ്റാണ്ടിലെ ഈ കൃതിയിൽ ധാരാളമായുണ്ട്.

ചാക്യാന്മാരും പാഠകക്കാരും തങ്ങളുടെ മാത്രമായ ത്രൈവർണികാന്തരീക്ഷത്തിൽ പ്രചരിപ്പിച്ച ഗദ്യത്തിനും തെളിവുകളുണ്ട്. കൂത്തിനും കൂടിയാട്ടത്തിനും ഗദ്യത്തിൽ രചിക്കപ്പെട്ട ആട്ടപ്രകാരങ്ങളും ക്രമദീപികകളുമാണവ. അഭിനയവിധികളാണ് ആട്ടപ്രകാരം. രംഗാവതരണവും വിദൂഷകന്റെ പങ്കുമാണ് ക്രമദീപിക, ദൂതവാക്യം, ഗദ്യം, മത്തവിലാസം, ശൂർപ്പണഖാങ്കം, അശോകവനികാങ്കം എന്നീ ആട്ടപ്രകാരങ്ങൾ ശ്രദ്ധേയം. ചാക്യാന്മാരുടെ ഈ രചനകളിൽ ഇന്നത്തെ ഗദ്യശൈലിയുടെ തനിപ്പകർപ്പ് പലേടത്തും കാണാം. പാഠകം പറഞ്ഞിരുന്നത് നമ്പ്യാന്മാരാണ്. 'നമ്പ്യാന്തമിഴ്' എന്നാണ് അതിനെ വിളിച്ചിരുന്നത്. തന്റെ മണിപ്രവാള നിയമങ്ങൾക്ക് ഇണങ്ങാത്തതുകൊണ്ട് ലീലാതിലകകാരൻ നമ്പ്യാന്തമിഴിനെ വേർതിരിച്ചു നിർത്തി. നമ്പ്യാന്തമിഴ് ഗദ്യസാഹിത്യത്തിൽ പ്രാമാണ്യം പുലർത്തി. രാമായണം, തമിഴ്, ഭാഗവതം ഗദ്യം, ഉത്തരരാമായണം ഗദ്യം, തിരുക്കുറളിന്റെ ആദ്യ പരിഭാഷയായ തിരുക്കുറൾ ഭാഷ, പരമജ്ഞാനവിളക്കം, സംഗീതശാസ്ത്രം, കളരിവിദ്യ എന്നീ ഗദ്യകൃതികൾ നമ്പ്യാർത്തമിഴിന്റെ വിഭിന്ന ഭാഷാസങ്കലന രീതികൾക്ക് ഉദാഹരണങ്ങളാണ്. ചമ്പുക്കളിലെ ദ്രാവിഡവൃത്തത്തിലുള്ള ഗദ്യത്തിൽ നിന്നു വിഭിന്നമായി ഒരു ഗദ്യം ശക്തിപ്പെട്ടുതുടങ്ങി. സംഘക്കളി തുടങ്ങിയ നാടൻ വിനോദങ്ങളിൽ ഭാഷണ ശക്തിയുള്ള ഗദ്യം ഉപയോഗിച്ചിട്ടുണ്ട്.

കേരളീയജീവിതത്തിൽ സ്വാധീനം ചെലുത്തിയ വിദേശികൾ രാഷ്ട്രീയ-സാമൂഹിക-മത രംഗങ്ങളിൽ ഒരു നവീന ഗദ്യത്തിന്റെ വളർച്ചയ്ക്ക് വഴിതെളിച്ചു. 1599-ലെ ഉദയം പേരൂർ സുനഹദോസ് എന്ന സമ്മേളനത്തിൽ മതമേലധ്യക്ഷന്മാരും ക്രൈസ്തവ ജനപ്രതിനിധികളും പ്രഖ്യാപിച്ച തീരുമാനങ്ങളുടെ പരിഭാഷയാണ് മിഷനറി ഗദ്യത്തിലെ ആദ്യമലയാള ഗ്രന്ഥം. കാര്യമാത്രപ്രസക്തമായ ആഖ്യാനരീതിയും ആജ്ഞാപരമായ പ്രൗഢിയും ഭാഷയുടെ ശൈലിക്ക് വ്യക്തിത്വം നൽകിയിരിക്കുന്നു. പില്ക്കാലത്ത് ഈ ഭാഷയെ പാതിരി മലയാളമെന്നും മിഷനറി ഗദ്യമെന്നും വിളിച്ചു. 'പറങ്കി പാഴ'യിലും 'മലയാം പാഴ'യിലും ചൊല്ലിയ കേരളാരാമം എന്ന സസ്യശാസ്ത്ര ഗ്രന്ഥം (ഹോർത്തൂസ് മലബാറിക്കസ്) ഇതേ ഗദ്യവഴി പിന്തുടർന്നു. മിഷനറിമാർ കൂടുതൽ ശ്രദ്ധിച്ചത് ഭാഷാപഠനത്തിന് അനിവാര്യമായ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും നിർമിക്കുന്നതിനാണ്. കവി കൂടിയായ അർണോസ് പാതിരി ഒരു വ്യാകരണഗ്രന്ഥവും മലയാളം പോർച്ചുഗീസ് നിഘണ്ടുവും നിർമിച്ചു. സംഭാഷണഭാഷയെ ആശ്രയിച്ച് ആഞ്ജലോസ് ഫ്രാൻസിസ് എന്ന കത്തോലിക്കാ ബിഷപ്പ് ഒരു വ്യാകരണ ഗ്രന്ഥം സാധാരണക്കാരുടെ ഭാഷ വിദേശികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ചു. മലയാളത്തിൽ അച്ചടിച്ച ആദ്യകൃതി ക്ളമന്റ് പാതിരിയുടെ സംക്ഷേപവേദാർഥമാകുന്നു (1772). മലയാളത്തിൽ പാണ്ഡിത്യം നേടിയ ആദ്യ പാശ്ചാത്യ മിഷനറി, റോസിന്റെ നിയമാവലി രചിച്ച ഫ്രാൻസിസ് റോസ് ആണ്.

പാതിരിമലയാളം അന്നത്തെ ഗദ്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരളോത്പത്തി, കേരളചരിത്രം എന്നീ ഗദ്യഗ്രന്ഥങ്ങൾ തെളിയിക്കുന്നു. കരിയാറ്റിൽ ഔസേപ്പുകത്തനാരുടെ വേദതർക്കവും (1768), മലയാളത്തിലെ ആദ്യയാത്രാവിവരണ ഗ്രന്ഥമായ വർത്തമാനപുസ്തകവും ഈ കാലഘട്ടത്തിലെ ഗദ്യഭാഷയ്ക്ക് ഉദാഹരണമാണ്.

വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം (കൊ.വ. 984) പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യത്തിന്റെ മാതൃകയാണ്. ബെഞ്ചമിൻ ബെയ്ലിയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു, പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും പരിഭാഷകൾ, (കൂട്ട്യത്നങ്ങളാണവ) മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഡ്രമ്മണ്ടിന്റെ മലയാള ഭാഷയുടെ വ്യാകരണം റവ. ജോസഫ് പിറ്റ്, ഗാർത്ത് വെയിറ്റ് തുടങ്ങിയവരുടെ യത്നങ്ങൾ, ജർമൻ മിഷനറിയായ ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു, മലയാള വ്യാകരണം, ഭാഷാപാഠാവലികൾ എന്നിവ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച മിഷനറിമാർ മതപരിവർത്തനത്തിനു മാത്രമല്ല ഭാഷാ പരിവർത്തനത്തിനും നിയോഗിക്കപ്പെട്ടവരായി. ഇംഗ്ളീഷിൽ ഉപയോഗിക്കുന്ന ഗദ്യത്തിലെ ചിഹ്നങ്ങൾ ഭാഷയിൽ നടപ്പിലാക്കിയത് ഗുണ്ടർട്ടാണ്.

ഗദ്യത്തിന്റെ നവോത്ഥാനപരമായ പ്രചാരത്തിന് മാധ്യമങ്ങൾ നല്ല പങ്കു വഹിച്ചിട്ടുണ്ട്. മാധ്യമ പ്രകാശനത്തിന് വഴികാട്ടി യായത് ഗുണ്ടർട്ട് തന്നെയാണ്. 1847-ൽ രണ്ടു പത്രികകൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാജ്യസമാചാരവും പശ്ചിമോദയവും. ആദ്യത്തെ സാഹിത്യമാസിക വിദ്യാവിലാസിനിയാണ് (1881). വിദ്യാവിനോദിനി, ഭാഷാപോഷിണി, കേരളപത്രിക, മലയാളി, മലയാള മനോരമ എന്നിവയോടൊപ്പം ജ്ഞാനനിക്ഷേപം, പശ്ചിമതാരക, സത്യനാദകാഹളം, കേരളമിത്രം, നസ്രാണി ദീപിക എന്നിവയും ഗദ്യത്തിന്റെ വളർച്ചയ്ക്ക് മികച്ച വാഹകങ്ങളായി. കേരളവർമ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ഒരു പാഠപുസ്തക കമ്മിറ്റി നിലവിൽ വന്നു. പുസ്തകങ്ങൾക്കു വേണ്ടിയും അല്ലാതെയും വിവിധ വിഷയങ്ങളിൽ ധാരാളം ഗദ്യപ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു. കഥ, ജീവചരിത്രം, വിദ്യാഭ്യാസം, സന്മാർഗം, സാമ്പത്തികകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഈ രചനകളിൽ ഉൾപ്പെടുന്നു.

ഏ.ആർ. രാജരാജവർമയുടെ സാഹിത്യസാഹ്യം, കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലി, നാലപ്പാട്ടു നാരായണമേനോന്റെ പാവങ്ങൾ (തർജുമ) തുടങ്ങിയവ മലയാള ഗദ്യത്തിന്റെ വളർച്ചയ്ക്ക് നിർണായകമായി.

നിയമങ്ങളെ പിന്തള്ളി ഗദ്യം സർഗസാഹിത്യത്തിൽ ബഹുശാഖയായി വളർന്നുകൊണ്ടിരിക്കുന്നു-നോവൽ, കഥ, നാടകം എന്നിങ്ങനെ. സാഹിത്യനിരൂപണം, ഉപന്യാസം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, വൈജ്ഞാനികഗ്രന്ഥങ്ങൾ, മതഗ്രന്ഥങ്ങൾ, ചരിത്രം, സാഹിത്യചരിത്രം, ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ, സാമൂഹ്യ ശാസ്ത്രങ്ങൾ എന്നിങ്ങനെ സർഗേതരമായ മേഖലയും സമ്പന്നമാണ്. ഗദ്യത്തിന് പുതിയ പദാവലി നല്കുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യത്നങ്ങൾ ശ്ലാഘനീയമാണ്. ഗദ്യം പദ്യത്തിനെതിരല്ല, പരിപൂരകമാണ് എന്ന് സാഹിത്യചരിത്രം പഠിപ്പിക്കുന്നു.

നോവൽ തിരുത്തുക

പ്രാരംഭം. മലയാളത്തിൽ നോവലിന് തുടക്കം കുറിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ആദ്യകാല മലയാള നോവൽ മിഷനറി ദൗത്യത്തിന്റെ ഭാഗമായിരുന്നു. റവ. ജോസഫ് പിറ്റ് എന്ന മിഷനറി തർജുമ ചെയ്ത കാതറൈൻ മുല്ലെൻസിന്റെ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ(1854)യാണ് ഗ്രന്ഥരൂപം പൂണ്ട ഭാഷയിലെ ആദ്യത്തെ നോവൽ. മിഷനറി ദൗത്യം ഏറ്റെടുത്ത മിസ്സിസ് കോളിൻസ് ഘാതകവധം എന്നൊരു നോവൽ ഇംഗ്ലീഷിൽ രചിച്ചു. അതു പൂർത്തിയാക്കുകയും മലയാളത്തിലേക്ക് തർജുമ തയ്യാറാക്കുകയും ചെയ്തത്, അവരുടെ ഭർത്താവും മിഷനറിയുമായ റിച്ചാർഡ് കോളിൻസാണ് (1878) തർജുമ നിർവഹിച്ചത്. തുടർന്ന് രചിക്കപ്പെട്ട പുല്ലേലിക്കുഞ്ചു എന്ന, ആർച്ച് ഡീക്കൺ കോശിയുടെ നോവലിലുമുണ്ട് മിഷനറി ദൗത്യം. നോവൽ എന്നു വിളിക്കാമെങ്കിലും ഈ പ്രാരംഭ കലാരചനകൾ മികച്ച സർഗാത്മക മാതൃകകൾ അല്ല.

ചന്തുമേനോനും, സി.വി.യും. തുടർന്ന് പ്രസിദ്ധീകൃതമായ കുന്ദലത(അപ്പുനെടുങ്ങാടി, 1887)യെ ഭാഷയിലെ ആദ്യത്തെ സ്വതന്ത്ര നോവലെന്ന് ചില നിരൂപകർ വിശേഷിപ്പിക്കുന്നുവെങ്കിലും സിംബർ ലൈൻ, ഐവാൻ ഹോ എന്നീ ഇംഗ്ലീഷ് നോവലുകളുടെ സ്വതന്ത്രമായ അനുകരണം മാത്രമാണത്. യൂറോപ്യൻ നോവലുകളുടെ താവഴിയിൽ വർത്തമാനകാലവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഇന്ദുലേഖ (ചന്തുമേനോൻ, 1889) നോവൽ എന്ന സാഹിത്യരൂപത്തോട് കൂടുതൽ നീതിപുലർത്തുന്ന മൗലിക രചനയാണ്. ബ്രാഹ്മണർക്കിടയിൽ നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെയാണ് ഇന്ദുലേഖ എതിർത്തതെങ്കിൽ ജന്മിത്വത്തോടാണ്, ചന്തുമേനോന്റെ രണ്ടാമത്തെ നോവലിലെ നായികയായ ശാരദയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. ശാരദ അപൂർണരചനയാണ്. കോമാട്ടിൽ പാഡുമേനോന്റെ ലക്ഷ്മീകേശവം ശ്രദ്ധേയമാണ്.

തിരുവിതാംകൂറിലെ നോവൽചരിത്രം തുടങ്ങുന്നത് അധികാരവുമായി ബന്ധപ്പെട്ടാകുന്നു. സമകാലിക രാഷ്ട്രീയവുമായി സജീവ ബന്ധം ഉണ്ടായിരുന്ന ആളാണ് സി.വി. രാമൻപിള്ള. അദ്ദേഹത്തിന്റെ മാർത്താണ്ഡവർമയാണ് മലയാളത്തിലെ ആദ്യ ചരിത്രനോവൽ. സി.വി. ഈ കൃതിക്കു പിന്നാലെ ധർമരാജ, രാമരാജബഹദൂർ എന്നീ ചരിത്രനോവലുകളും രചിച്ചു. ഓരോ കഥാപാത്രത്തിനും അത്രപ്രധാനമോ അപ്രധാനമോ ആകട്ടെ, ചേഷ്ടകളും സംസാര സവിശേഷതകളും ഉണ്ട്. ധർമരാജ, അനന്തപദ്മനാഭൻ, കേശവപിള്ള, പെരിഞ്ചക്കോടൻ, കാളിയുടയാൻ ചന്ത്രക്കാരൻ, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, സുഭദ്ര തുടങ്ങിയവരുടെ രൂപഭാവങ്ങളും ഭാഷയും കൃത്യമായി വിവേചിക്കപ്പെട്ടിരിക്കുന്നു. സമകാലികസമൂഹത്തെ വിമർശിക്കുന്നതിൽ ഒ. ചന്തുമേനോൻ പരിഷ്കരണപരമായ നിർദേശങ്ങളും ശക്തമായ ഹാസ്യവും ഉപയോഗപ്പെടുത്തിയപ്പോൾ സി.വി. ഭൂതകാല മഹത്ത്വം നമ്മിൽ ഉദ്ദീപിപ്പിച്ചുകൊണ്ട് സമകാലികാവശ്യങ്ങളെ ധ്വനിപ്പിക്കുകയാണ് ചെയ്തത്. മലയാള നോവലിന് ആഖ്യാനപരമായ മുന്നേറ്റം നല്കിയ പ്രതിഭാധനരെന്ന നിലയ്ക്ക് ഇരുവരുടെയും സ്ഥാനം തുല്യമാണ്. ഈ കുലപതികൾക്കു പിന്നാലെ മലയാള നോവൽ ബഹുശാഖയായി പടർന്നു വികസിച്ചു.

പില്ക്കാല വികാസങ്ങൾ. എൻ. കെ. കൃഷ്ണപിള്ള, നാട്ടുക്കൂട്ടത്തിന്റെ ചേരിയിൽ നിന്ന് സി. വി.യ്ക്കെതിരെ നിലപാടെടുത്ത് ഉദയമാർത്താണ്ഡൻ, ബാലരാമവർമ, വേലുത്തമ്പി ദളവ എന്നീ കൃതികൾ രചിച്ചു. അപ്പൻ തമ്പുരാന്റെ ഭൂതരായർ വെറും സാങ്കല്പികമായ ഒരു കഥയായിരുന്നു. അദ്ദേഹത്തിന്റെ ഭാസ്കരമേനോൻ ഭാഷയിലെ ആദ്യത്തെ അപസർപ്പക നോവലായി. നമ്പൂതിരി സമുദായ പ്രശ്നങ്ങൾ മുഖ്യ വിഷയമായ ആദ്യ നോവൽ ഭാസ്കരൻ നമ്പൂതിരിപ്പാടാണ്. നാരായണ കുരുക്കളുടെ പാറപ്പുറം, ഉദയഭാനു, സത്യാഗ്രഹി എന്നിവയിൽ ഭാരതത്തിന്റെ ബൗദ്ധികപാരമ്പര്യത്തിന്റെ പരിഷ്കരണങ്ങൾ ലക്ഷ്യമാക്കുന്നു. കാരാട്ട് അച്യുതമേനോന്റെ വിരുതൻ ശങ്കു പ്രതിപാദനരീതികൊണ്ട് ഏറെ രസിപ്പിച്ച ആദ്യത്തെ ജനപ്രിയ നോവലാണ്. കെ.എം. പണിക്കരുടെ നിരവധി നോവലുകളിൽ ഏറ്റവും പരിഗണനീയം കേരളസിംഹവും ഝാൻസിറാണിയുടെ ആത്മകഥയുമാകുന്നു. ടി. രാമൻ നമ്പീശന്റെ കേരളേശ്വരൻ പ്രതിപാദനഭംഗിയിലും മധ്യകേരളഭാഷയിലും ഏറ്റവും മികച്ചു നില്ക്കുന്നു. കപ്പന കൃഷ്ണമേനോന്റെ ചേരമാൻ പെരുമാൾ ഐതിഹ്യങ്ങളിൽ നിന്ന് ശേഖരിച്ച കഥയാണെങ്കിൽ വൈക്കം ചന്ദ്രശേഖരപിള്ളയുടെ ബാഷ്പമണ്ഡപം അക്ബർകാലത്തെക്കുറിച്ചുള്ള പേർഷ്യൻ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. കൊച്ചീപ്പൻ തരകന്റെ ബാലികാ സദനം, കുന്നുകുഴിയിൽ കൊച്ചുതൊമ്മന്റെ പരിഷ്കാരപ്പൊതി എന്നിവ ക്രിസ്ത്യൻ സാമുദായിക രംഗത്തേക്കുള്ള എത്തിനോട്ടങ്ങളാണ്. തരവത്ത് അമ്മാളുവമ്മയായിരുന്നു ആദ്യമായി ഏറെ ശ്രദ്ധിക്കപ്പെട്ട നോവലെഴുത്തുകാരി. അവരുടെ കോമളവല്ലി എഴുത്തുകാരുടെ അനുകരണത്തിനും വായനക്കാരുടെ അതിരുകവിഞ്ഞ അനുമോദനത്തിനും വിധേയമായ കൃതിയാണ്.

നോവൽ നവോത്ഥാനം. തിരുത്തുക

നോവലിന്റെ മാത്രമല്ല പൊതുവേ ഗദ്യത്തിന്റെ വഴിത്തിരിവിന് ഇടയാക്കിയ ഗ്രന്ഥമാണ് നാലപ്പാട്ട് നാരായണമേനോന്റെ പാവങ്ങൾ. മൂലഗ്രന്ഥത്തിന്റെ ഭാവുകത്വവും സംസ്കാരവും അനുഭവിപ്പിക്കുന്നതാകണം തർജുമ എന്ന് അദ്ദേഹം കരുതി. വിദേശനോവലുകളുമായുള്ള പരിചയത്തിനും ഭാഷാ നോവലുകളുടെ പുനർനവീകരണത്തിനുമുള്ള അന്തരീക്ഷം ഇപ്രകാരം സൃഷ്ടിക്കപ്പെട്ടു.

സാഹിത്യ നവോത്ഥാനത്തിന് ഒരു ഒറ്റയാൻ പ്രസ്ഥാനം കേരളത്തിൽ സജീവമായിരുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടേതാണ് ആ വ്യക്തിത്വം. ഒരു മതാത്മക സമൂഹത്തെ അതിന്റെ യാഥാസ്ഥിതികത്വത്തിൽ നിന്ന് ഉണർത്തി വർത്തമാനകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ജാഗരൂകമാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. കൃതികളെയും എഴുത്തുകാരെയും വിലയിരുത്തുകയും സർഗാത്മകമായ മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പുരോഗമന പ്രസ്ഥാനം ഇത്തരം മാറ്റങ്ങൾക്ക് സംഘബലം നല്കി. മലയാള നോവലിൽ നവോത്ഥാനം സൃഷ്ടിച്ച തലമുറ ഈ സംവേദനാന്തരീക്ഷത്തിൽ എഴുതിത്തെളിഞ്ഞവരുടേതാണ്. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയവരുടെ സമഗ്രവീക്ഷണത്തിലാണ് ഈ അന്തരീക്ഷത്തിന് സർഗാത്മകമായ തിളക്കം ലഭിച്ചത്.

ആത്മകഥയുടെ മറ്റൊരു രൂപമായി രചനകളെ മാറ്റിയ വൈക്കം മുഹമ്മദ് ബഷീർ വിശപ്പിന്റെ കഥകൾ ഒട്ടേറെ എഴുതി. ബാല്യകാലസഖി, ശബ്ദങ്ങൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകൾ എന്നിങ്ങനെ ബഷീറിന്റെ നോവലുകളെല്ലാം പ്രമേയങ്ങളെ മൗലികമായി പരിചരിക്കുന്നതാണ്. ആഢ്യസംവേദനത്തെ സമ്പൂർണമായി തിരസ്കരിക്കുന്ന ശബ്ദങ്ങൾ, മുസ്ലിം സമൂഹത്തിന്റെ മാറ്റം സൂചകമാക്കിയ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു വ്യക്തിദുഃഖങ്ങളുടെ ഓർമക്കുറിപ്പുകളായ ഇതര രചനകൾ ഇവയെല്ലാം അനനുകരണീയമായ ഒരു ജീവിതം കണ്ടെത്തിയ അനനുകരണീയമായ ശൈലിയിലാണ് രചിക്കപ്പെട്ടത്. ദുരന്ത സ്വനത്തിന് കുറഞ്ഞ ഫലിതത്തിന്റെ മൂർച്ച ലഭിച്ചത് ബഷീറിന്റെ അനന്വയമായ ദർശനസിദ്ധി കൊണ്ടാണ്.

തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ കാഥികനാണ്. കർഷകത്തൊഴിലാളികളും ജന്മിമാരും മുതലാളിമാരും ബ്യൂറോക്രാറ്റുകളും വിപ്ലവകാരികളും തോട്ടികളും അദ്ദേഹത്തിന്റെ രചനകളിൽ ഇടതിങ്ങിനില്ക്കുന്നു, തലയോട്, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, കയർ, ചെമ്മീൻ തുടങ്ങിയവ തകഴിയുടെ പ്രശസ്ത രചനകളാണ്. കേരള ജനതയുടെ പരിവർത്തനം വിവിധ നോവലുകളിൽ ചിത്രീകരിച്ച തകഴി, കാല്പനികതയുടെ സാന്ദ്രതയോടെ പ്രകൃതിയെ കാണുന്നതിന്റെ പ്രൗഢനിദർശനമാണ്. കടലിനെക്കുറിച്ചുള്ള മിത്ത് കൊണ്ട് ജീവിതം മിനുക്കുന്ന മുക്കുവരുടെ കഥപറയുന്നു ചെമ്മീൻ. സ്ഥലപരമായ ദർശനം തകഴിയുടെ സവിശേഷതയാകുന്നു.

പി. കേശവദേവ് എതിർപ്പിന്റെ മൂല്യം ആവിഷ്കരിച്ച നോവലിസ്റ്റാണ്. അദ്ദേഹം തൊഴിലാളികളുടെ കഥ പറയുന്നതിൽ മാത്രമല്ല, അവരെ സംഘടിത ശക്തിയാക്കുന്നതിന് പ്രവർത്തിക്കുക കൂടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവും മികച്ചു നില്ക്കുന്നത് അയൽക്കാരാണ്. ഭാവഗീതത്തിന്റെ ഒതുക്കത്തോടെ ഒരു റിക്ഷാത്തൊഴിലാളിയുടെ മനഃശുദ്ധിയുടെ കഥപറയുന്ന ഓടയിൽ നിന്ന്, ഇന്ത്യാ-പാക് വിഭജനത്തോടെ ഭ്രാന്തൻ കലാപഭൂമിയായ ഇന്ത്യയെക്കുറിച്ചുള്ള രോദനമായ ഭ്രാന്താലയം എന്നിവ കേശവദേവിന്റെ മികച്ച രചനകളാണ്.

സഞ്ചാരപ്രിയനായ എസ്.കെ. പൊറ്റെക്കാട്ട് കാല്പനികമായ ചിത്രീകരണത്തിൽ ഏറെ ശ്രദ്ധിച്ച ഇക്കാലത്തെ മറ്റൊരു നോവലിസ്റ്റാണ്. കുടിയേറ്റ സമൂഹത്തിനെ കേന്ദ്രീകരിച്ചെഴുതിയ വിഷകന്യക, തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകൾ പൊറ്റെക്കാട്ടിന്റെ കഥനസമഗ്രതയുടെ പൂർണരൂപം വെളിപ്പെടുത്തുന്നു. ഗൃഹാതുരത്വത്തോടെ മാത്രം വായിച്ചു പോകാവുന്ന നോവലാണ് ഒരു ദേശത്തിന്റെ കഥ.

ഉറൂബ് എന്ന പി.സി. കുട്ടിക്കൃഷ്ണൻ മനോമണ്ഡലത്തിലേക്ക് യാത്ര ചെയ്യുന്നതിൽ തത്പരനായ നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ പ്രധാനനോവലുകളാണ് ഉമ്മാച്ചു, അമ്മിണിയും സുന്ദരികളും സുന്ദരന്മാരും. മലബാറിലെ കലുഷിതമായ ജാതിമത രാഷ്ട്രീയാന്തരീക്ഷത്തിന്റെ ചിത്രമാണ് സുന്ദരികളും സുന്ദരന്മാരും എന്ന നോവൽ.

നോവൽ രംഗത്തെ ഈ മഹാരഥന്മാർക്കൊപ്പം സ്മരിക്കപ്പെടേണ്ട സമകാലികരായ നോവലിസ്റ്റുകളിൽ നാഗവള്ളി (തോട്ടി), വെട്ടൂർ രാമൻ നായർ (ജീവിക്കാൻ മറന്നുപോയ സ്ത്രീ), സരസ്വതി അമ്മ (പ്രേമഭാജനം) തുടങ്ങിയവരുണ്ട്. സ്ത്രീപക്ഷത്തു നിന്നുള്ള കഥാവീക്ഷണം ശക്തമായി അവതരിപ്പിച്ച കാഥികയാണ് സരസ്വതി അമ്മ. വർഗസമരത്തിന്റെ പശ്ചാത്തലത്തിൽ വള്ളുവനാടൻ ജീവിതത്തിന്റെ അപഗ്രഥനം ചെറുകാടിന്റെ മണ്ണിന്റെ മാറിൽ, മുത്തശ്ശി തുടങ്ങിയ നോവലുകളിൽ സമൃദ്ധമാണ്.

ജനപ്രിയനോവൽ രചന പത്രമാസികകളുടെ വർധനവോടെ ഭാഷയിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുട്ടത്തുവർക്കി, കാനം ഇ.ജെ. തുടങ്ങിയവരാണ് ഇത്തരം കൃതികൾ ധാരാളമായി എഴുതിയവരിൽ പ്രധാനികൾ. ഇക്കാലത്തു തന്നെ ഡിറ്റക്ടീവ് നോവലുകളുടെ പ്രളയവും ഉണ്ടായി. പാർശ്വവത്കരിക്കപ്പെട്ട ഇത്തരം നോവലുകൾ ഇന്നു പാടേ നിലച്ചിട്ടില്ല. പോഞ്ഞിക്കര റാഫിയുടെ സ്വർഗദൂതൻ ഭാഷയിലെ ആദ്യത്തെ ബോധധാരാനോവലാണ്. അദ്ദേഹത്തിന്റെ കാനായിലെ കല്യാണം തുടങ്ങിയ നോവലുകളിൽ ഈ ശൈലി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ല.

സംവാദത്തിന്റെ കല ഉപയോഗപ്പെടുത്തിയ കെ. സുരേന്ദ്രൻ മനോവീക്ഷണത്തിൽ ഏറെ ശ്രദ്ധിച്ച കുടുംബ നോവലിസ്റ്റാണ്. താളം, കാട്ടുകുരങ്ങ് തുടങ്ങിയവയിൽ പരീക്ഷിച്ചു നോക്കിയ ഈ സങ്കേതം മരണം ദുർബലം, ഗുരു തുടങ്ങിയവയിൽ പൂർണതയിലെത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

ബിഗ് ബിസിനസ്സിന്റെ ലോകമാണ് ഇ.എം. കോവൂർ നോവലിന് വിഷയമാക്കിയത്. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ കഥകളാണ് കാട്, മുള, മലകൾ, ഗുഹാജീവികൾ എന്നിവയെല്ലാം. ആശുപത്രിയുടെ ലോകം പരിചയപ്പെടുത്തുന്ന ജി. വിവേകാനന്ദന്റെ ഏറ്റവും മികച്ച കഥാപാത്രം ഈ ലോകത്തിലുൾപ്പെടാത്ത തന്റേടിയായ കള്ളിച്ചെല്ലമ്മയാണ്. മലയാറ്റൂർ രാമകൃഷ്ണനും ഇ. വാസുവും ബ്യൂറോക്രസിയെ ചിത്രീകരിക്കുന്ന നോവലുകളെഴുതി, യന്ത്രം, ചുവപ്പുനാട എന്നിവ. എന്നാൽ ആത്മകഥാംശമുള്ള വേരുകൾ ആണ് രാമകൃഷ്ണന്റെ ഏറ്റവും കെട്ടുറപ്പുള്ള നോവൽ. ചിന്തയിലും സാംസ്കാരിക പഠനത്തിലും അദ്വിതീയനായ വൈക്കം ചന്ദ്രശേഖരൻ നായർ ധാരാളം നോവൽ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗോത്രയാനം വേറിട്ടു നില്ക്കുന്നു. മരം, എണ്ണപ്പാടം, ദൈവത്തിന്റെ കണ്ണ് എന്നിവയിൽ എൻ. പി. മുഹമ്മദ് മുസ്ലിം സമൂഹത്തിന്റെ ജീവിതം ഒരു മിത്തുപോലെ ചിത്രീകരിക്കുന്നു. പാറപ്പുറത്ത്, ഏകലവ്യൻ, നന്തനാർ, കോവിലൻ തുടങ്ങിയവരെ പട്ടാളകാഥികർ എന്ന് ചേർത്തുവിളിച്ചിരുന്നു. അവരുടെ രചനകളിൽ ബാരക്കുകളും യുദ്ധഭൂമിയുമായിരുന്നു പ്രധാന ജീവിതകേന്ദ്രങ്ങൾ. ഭാവശൈലിയിലും ആഖ്യാന തീവ്രതയിലും കോവിലൻ ഇവരിൽ മുന്തി നില്ക്കുന്നു. എ മൈനസ് ബി, ഏഴാമെടങ്ങൾ, താഴ്വരകൾ എന്നിവയിൽ നിന്ന് ഹിമാലയം, തോറ്റങ്ങൾ, ഭരതൻ എന്നിവയിലേക്കുള്ള ഭാവപരമായ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. തട്ടകം അദ്ദേഹത്തിന്റെ ഐതിഹാസിക രചനയുടെ പൂർണരൂപമാകുന്നു. ആഖ്യാനത്തിലെ ആധുനികത കോവിലനെ ശ്രദ്ധേയനാക്കുന്നു.

പുരാണകഥകളുടെ സ്വതന്ത്രാഖ്യാനങ്ങൾ ദേശീയ നവോത്ഥാനത്തിന്റെ സാംസ്കാരികനേട്ടങ്ങളിൽ ഒന്നായിരുന്നു. ഇതിഹാസങ്ങളിലെ നാനാർഥങ്ങൾ കാണുന്ന ഈ അന്വേഷണത്തിന് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ മൗലികദീപ്തി നല്കി.

എം.ടി. വാസുദേവൻനായർ കൂട്ടുകുടുംബങ്ങളുടെ തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാഥികനാണ്. നാലുകെട്ട് എന്ന നോവലിന്റെ പ്രമേയം അണുകുടുംബത്തിലേക്ക് പതുക്കെ പതുക്കെ മാറുന്നതിന് കൂട്ടുകുടുംബങ്ങളിലെ പുതിയ തലമുറകളെ പ്രേരിപ്പിച്ച ബന്ധശൈഥില്യമാണ്. ഒറ്റപ്പെടലിന്റെ കവിതയാണ് മഞ്ഞ് എന്ന നോവൽ. അസുരവിത്ത്, അറബിപ്പൊന്ന് (കൂട്ടുരചന), കാലം, രണ്ടാമൂഴം എന്നിവയാണ് എം.ടി.യുടെ പ്രഖ്യാതമായ മറ്റു നോവലുകൾ. രണ്ടാമൂഴം മഹാഭാരതകഥാപാത്രമായ ഭീമസേനന്റെ സൂക്ഷ്മതലങ്ങളിലൂടെയുള്ള ഒരു നിഷേധിയുടെ വ്യഥ നിറഞ്ഞ പര്യടനമാണ്.

എം.ടി.യുടെ സമകാലികനായ ഉണ്ണിക്കൃഷ്ണൻ പുതൂർ കൂട്ടുകുടുംബ പശ്ചാത്തലം കുറേക്കൂടി രൂക്ഷവും വാചാലവുമായി പ്രതിപാദിച്ച കാഥികനാണ്. ആത്മീയതയുടെ പരിസരങ്ങൾ മാലിന്യമാകുന്നതിനെക്കുറിച്ചുള്ള രോഷം ബലിക്കല്ല്, നാഴികമണി തുടങ്ങിയ നോവലുകളിൽ ആത്മകഥാംശത്തോടെ അദ്ദേഹം വിവരിക്കുന്നു. രോഗം പ്രമേയമാക്കി അദ്ദേഹം രചിച്ച മനസ്സേ ശാന്തമാകൂ എന്ന നോവൽ മലയാള നോവലിലെ ഒറ്റപ്പെട്ട ഒരു കഥാശില്പമാണ്. ജലസമാധിയിൽ അദ്ദേഹത്തിന്റെ ഭാഷ അസ്വസ്ഥതയെ സമീകരിക്കുന്ന അദ്ഭുതം കണ്ടെത്താം. പുതൂരിന്റെ ഇതിഹാസമായ നോവലാണ് ധർമചക്രം.

ആക്ഷേപഹാസ്യത്തിന്റെ ചേരിയിലാണെങ്കിലും ഗൗരവപരമായ വെളിപ്പെടുത്തലുകൾ തികഞ്ഞതാണ് വി.കെ.എന്നിന്റെ നോവലുകൾ. പിതാമഹൻ, ആരോഹണം, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. ഭാഷയുടെ ശ്ലീലാശ്ലീലതകളുടെ അതിർവരമ്പ് അദ്ദേഹം പലപ്പോഴും ഭേദിച്ചു കളയുന്നു.

സി. രാധാകൃഷ്ണൻ എം.ടി.യെ അനുകരിച്ചാണ് തുടങ്ങിയത്. എന്നാൽ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രലോകം പിന്നീട് അദ്ദേഹത്തിന്റെ കഥനലോകമായി. സ്പന്ദമാപിനികളേ നന്ദിയാണ് ഇതിൽ ഏറെ ശ്രദ്ധേയം. എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, മുമ്പേപറക്കുന്ന പക്ഷികൾ, ഇനിയൊരു നിറ കൺചിരി എന്നിങ്ങനെ പ്രമേയ സമഗ്രമാണ് രാധാകൃഷ്ണന്റെ രചനകൾ.

നോവൽ പ്രത്യക്ഷവത്കരണമാണെന്ന് വിശ്വസിക്കുന്നു വിലാസിനി എന്ന എം.കെ. മേനോൻ. ഇണങ്ങാത്ത കണ്ണികൾ, ഊഞ്ഞാൽ, ചുണ്ടെലി, യാത്രാമുഖം എന്നീ നോവലുകളിലെല്ലാം ബോധധാരാസമ്പ്രദായം ആഖ്യാനത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാളഭാഷയിലെ ഏറ്റവും ബൃഹത്തായ നോവൽ വിലാസിനിയുടെ അവകാശികൾ ആകുന്നു.

നമ്പൂതിരിസമുദായത്തിലെ പരിഷ്കരണ പ്രവണതകൾ ധാരാളം സാഹിത്യകൃതികൾക്ക് നിദാനമായിട്ടുണ്ട്. ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിയാകട്ടെ ആ ചരിത്ര സംഭവങ്ങളിലേക്കുള്ള ഒരു പിന്തിരിഞ്ഞുനോട്ടമാണ്. കാലമല്ല, കാലത്തിന്റെ ഗൃഹാതുരത്വമാണ് അഗ്നിസാക്ഷിയുടെ ആത്മാവ്.

പാർശ്വവത്കരിക്കപ്പെട്ട ആദിവാസിജനതയും ദലിത് വിഭാഗവും ഒട്ടേറെ നോവലുകളിൽ പ്രമേയ സാധ്യത കണ്ടെത്തിയിട്ടുണ്ട്. പൊറ്റെക്കാട്ടിന്റെ വിഷകന്യകയിൽ വേലിക്കപ്പുറം ഒളിഞ്ഞുനിന്നവരായിരുന്നു ആദിവാസികൾ. കെ. നാരായണൻ നായരുടെ ഓലപ്പീപ്പിയും മുളന്തണ്ടുമാണ് ആദിവാസികളെ കേന്ദ്രീകരിച്ച് ആദ്യമെഴുതപ്പെട്ട ഇതര നോവൽ. തുടർന്ന് നെല്ല്, ആഗ്നേയം, കൂമൻകൊല്ലി തുടങ്ങിയ നോവലുകളിലൂടെ ആദിവാസി ജീവിതത്തിലേക്ക് പി. വത്സല തീർഥയാത്ര നടത്തി. സമകാലിക ജീവിതത്തിന്റെ മുന്നിലേക്ക് ആദിവാസികളെ പിടിച്ചു നിർത്തിയ മറ്റൊരു കഥാകൃത്താണ് ടി.സി. ജോൺ (ഉറാട്ടി) . പോൾ ചിറക്കരോട്, ടി.കെ.സി. വടുതല, വത്സല എന്നിവർ ദലിത്ജീവിതത്തിന്റെ പ്രശ്നങ്ങൾ നോവലിന് ശക്തമായ വിഷയങ്ങളാക്കി. കെ.ജെ.ബേബിയുടെ മാവേലി മൺറമാണ് തനതു വർഗത്തെക്കുറിച്ചുള്ള നോവലുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കൃതി. ആദിവാസി സമൂഹത്തിൽ നിന്ന് ഉയർന്നുവന്ന എഴുത്തുകാരനാണ് നാരായൺ. അദ്ദേഹത്തിന്റെ കൊച്ചരേത്തി ആ നിലയ്ക്ക് പ്രത്യേകം ശ്രദ്ധാർഹമാണ്.

പെരുമ്പടവം ശ്രീധരൻ (അഭയം, ഒരു സങ്കീർത്തനം പോലെ), യു.എ.ഖാദർ (ഖുറൈഷിക്കൂട്ടം, തൃക്കോട്ടൂർപെരുമ), കെ.എൽ. മോഹനവർമ (ഓഹരി, ക്രിക്കറ്റ്), സാറാതോമസ് (നാർമടിപ്പുടവ), കെ. രാധാകൃഷ്ണൻ (നഹുഷപുരാണം), കെ.ബി. ശ്രീദേവി (യജ്ഞം), പി. അയ്യനേത്ത് (വാഴ്വേമായം), എ.പി. കളയ്ക്കോട് (അഗ്നിഹോത്രം), ജി.എൻ പണിക്കർ (കഥയിങ്ങനെ), പി.ആർ. ശ്യാമള (ശരറാന്തൽ), ജി. ബാലചന്ദ്രൻ (ജക), ജോർജ് ഓണക്കൂർ (ഇല്ലം), മാടമ്പു കുഞ്ഞുക്കുട്ടൻ (അശ്വത്ഥാമാവ്) എന്നിങ്ങനെ നോവലിൽ വൈവിധ്യമുള്ള ജീവിതസാഹചര്യങ്ങൾ കൈകാര്യം ചെയ്ത നോവലിസ്റ്റുകൾ ഏറെയാണ്. കാലിക്കച്ചവടക്കാർ (ചാട്ട-പി.ആർ. നാഥൻ), താറാവുവളർത്തുകാർ (താറാവ്-പി.കെ. മോഹനൻ), ഈറ്റത്തൊഴിലാളികൾ (പനമ്പ്-ജേക്കബ് നായത്തോട്), കൊങ്കണി ബ്രാഹ്മണൻ (ദെവ്ലി-കെ.കൃഷ്ണൻ വാധ്യാർ), മൺപാത്ര നിർമാതാക്കൾ (പന്നഗം തോട്-ജോസഫ് മറ്റം), കോളജ് കാമ്പസ് (രാഗക്കുരുവികൾ-തുളസി), പരമ്പരാഗത ശില്പവിദ്യക്കാർ (രാജശില്പി-എടത്വ പരമേശ്വരൻ) തുടങ്ങി വിവിധ വിഷയങ്ങൾ മലയാള നോവലിനു മിഴിവേകി. തീവ്രവാദപരമായ സമീപനങ്ങളും (പ്രകൃതിനിയമം-സി.ആർ. പരമേശ്വരൻ), ഗാന്ധിയൻ പൈതൃകവും (അർധനഗ്നർ-പുഴങ്കര ബാലനാരായണൻ), സ്ത്രീപക്ഷരചനകളും (അലാഹയുടെ പെൺമക്കൾ-സാറാജോസഫ്) മലയാള നോവലിനെ സമ്പന്നമാക്കിയിട്ടുണ്ട്.

നോവൽ നവീകരിക്കപ്പെടുന്നു. മലയാളിയുടെ നോവൽ സംസ്കാരത്തെ ശക്തമായി സ്വാധീനിച്ച രണ്ടു കൃതികളാണ് ഖസാക്കിന്റെ ഇതിഹാസവും ആൾക്കൂട്ടവും. ഇതരകാഥികർ കെട്ടിപ്പൊക്കിക്കൊണ്ടു നടന്ന പിരമിഡിയൻ രചനയിൽ നിന്ന് ചാക്രികമായ ലോകവീക്ഷണം ലോകകഥയ്ക്കു സമ്മാനിച്ച ആഖ്യാന സംസ്കാരത്തിന്റെ മാതൃകകളാണ് അവ. അശാന്തനായ ഒരു മാനസിക സഞ്ചാരിയുടെ മനസ്സാണ് ഖസാക്കിന്റെ ഇതിഹാസം. വിജയന്റെ ധർമപുരാണത്തിന്റെ വ്യത്യസ്തത മറ്റൊരു തലത്തിലാണ്. അതിൽ വൈരൂപ്യത്തിന്റെ സൌന്ദര്യശാസ്ത്രവും ദുരാചാരത്തിന്റെ സദാചാരവുമാണ് രാഷ്ട്രീയ ധ്വനികളോടെ ആവിഷ്കരിക്കപ്പെടുന്നത്. ഗുരുസാഗരം ആത്മീയതയുടെ കേവലചിന്തകളിലേക്ക് ഉയർന്നു പോകുന്ന രചനയാണ്. മധുരംഗായതി, ആത്മീയമായ പ്രപഞ്ചദർശനവും പ്രവാചകന്റെ വഴി സ്നേഹത്തിന്റെ ആത്മീയതയും ഉൾക്കൊള്ളുന്നു.

ആനന്ദിന്റെ രചനയാണ് നാഗരികബൗദ്ധികാന്തരീക്ഷം ഉൾക്കൊള്ളുന്ന ആൾക്കൂട്ടം. ആധുനിക ജീവിതത്തെ ഇളക്കിമറിച്ച ഈ ചിന്താപദ്ധതിയുടെ ആദ്യ മലയാള നോവൽ മാതൃകയാണ് ആൾക്കൂട്ടം. ജൈവമനുഷ്യനെക്കുറിച്ചുള്ള അവബോധമാണ് അദ്ദേഹത്തിന്റെ ചിന്തയെ നയിക്കുന്നത്. അഭയാർഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിഗ്നേശ്വരനും, ഗോവർധന്റെ യാത്രകൾ എന്നിവയിലെല്ലാം ഇന്ത്യൻ അവസ്ഥയുടെ വിവിധ മുഖങ്ങൾ വിശകലനം ചെയ്യപ്പെടുന്നു.

മലയാള നോവലിനെ കാല്പനികമായ മയക്കത്തിൽ നിന്ന് ഞെട്ടിച്ച് എഴുന്നേല്പിച്ച നോവലാണ് കാക്കനാടന്റെ അജ്ഞതയുടെ താഴ്വരകൾ. വിപ്ലവരാഷ്ട്രീയത്തിന് സംഭവിക്കുന്ന ധർമക്ഷയങ്ങൾ ആദർശശാലികളെ ഭ്രഷ്ടരാക്കുന്നതാണ് ഉഷ്ണമേഖലയിലെ പ്രതിപാദ്യം. കോഴി, സാക്ഷി, വസൂരി എന്നിവയിൽ ആധുനികതയുടെ ആഗോള സംവേദനങ്ങളുടെയും ആഖ്യാനരീതികളുടെയും അംഗീകരണം കാണാം.

തന്റെ പരിചയാനുഭവങ്ങൾ കൊണ്ടാണ് കന്യാവനം, മരുന്ന് എന്നിവ പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ചത്. മിത്തും ചരിത്രവുമെല്ലാം യോജിപ്പിച്ച് സ്വന്തം സമൂഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും വ്യക്തിസവിശേഷതകളും ആഖ്യാനം ചെയ്യുന്ന സ്മാരകശിലകൾ ആണ് അദ്ദേഹത്തിന്റെ മുഖ്യ രചന. എം. ടി. വാസുദേവൻ നായരും എൻ. പി. മുഹമ്മദും കൂട്ടായി രചിച്ച അറബിപ്പൊന്നിന് ശേഷമുണ്ടായ ഒരു കൂട്ടരചനയാണ് കുഞ്ഞബ്ദുള്ളയും സേതുവും കൂടി ഒരുമിച്ച നവഗ്രഹങ്ങളുടെ തടവറ.

കൂട്ടംതെറ്റി മേയുന്നവരുടെ ലോകമാണ് മുകുന്ദന്റെ കൃതികളിൽ അനാവരണം ചെയ്യപ്പെടുന്നത്. ഡൽഹി, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, കൂട്ടംതെറ്റി മേയുന്നവർ എന്നിവയിൽ അലക്ഷ്യ താരുണ്യത്തെയാണ് പരിചയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, കേശവന്റെ വിലാപങ്ങൾ എന്നിവ മുകുന്ദന്റെ പില്ക്കാല കൃതികളാണ്. നൃത്തം, ദൽഹിഗാഥകൾ, പ്രവാസം എന്നിവയാണ് മുകുന്ദന്റെ ഏറ്റവും പുതിയ നോവലുകൾ.

ഫാന്റസിയെ പിന്തുടരുന്ന നോവലിസ്റ്റാണ് സേതു. അദ്ദേഹത്തിന്റെ പ്രഖ്യാതമായ പാണ്ഡവപുരം അതേ പേരുള്ള ഗ്രാമത്തിന്റെ ആചാരത്തെക്കുറിച്ചുള്ള അറിവിൽ കെട്ടിപ്പൊക്കിയ വിഭ്രാന്ത ലോകമാണ്. നിയോഗം, താളിയോല, അടയാളങ്ങൾ എന്നിവ സേതുവിന്റെ ഇതര രചനകളിൽപ്പെടുന്നു.

യാഥാർഥ്യത്തെ നിസ്സംഗമായി കീറിമുറിക്കുന്നതിനും ആത്മകഥയും കഥയും സമന്വയിപ്പിക്കുന്നതിനും ശരീരധ്യാനത്തിന്റെ വെളിപാടുകളായി ഭാഷയെ മാറ്റുന്നതിനും ചെറുകഥയിൽ ശ്രദ്ധിച്ച മാധവിക്കുട്ടിയുടെ പ്രതിഭ കടൽമയൂരം, മനോമി, രുക്മിണിക്കൊരു പാവക്കുട്ടി, മാനസി എന്നീ നോവലുകളിലും പ്രകടമാണ്. അനുഭവ സ്വാതന്ത്യ്രത്തിന് അവർ ആർജവത്തോടെ പിന്തുണ നല്കുന്നു.

നോവലിനെ ആഖ്യാന പരീക്ഷണങ്ങൾക്ക് ശക്തമായ മാധ്യമമാക്കിയതിനും മലയാള നോവൽസാഹിത്യ ചരിത്രം സാക്ഷിയാണ്. ടി.ആർ.-ന്റെ കൊരുന്ന്യോടത്ത് കോമൂട്ടി, കരൂർ ശശിയുടെ മെതിയടിക്കുന്നു, കല്പറ്റ ബാലകൃഷ്ണന്റെ ചൂളിമല, യു.കെ. കുമാരന്റെ ഒരിടത്തുമെത്താത്തവർ, ഡി. വിനയചന്ദ്രന്റെ ഉപരികുന്ന്, മേതിൽ രാധാകൃഷ്ണന്റെ സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ബ്രാ, രവിയുടെ പാതിരാമണൽ, കെ. രഘുരാമന്റെ ഭൂമിയുടെ പൊക്കിൾക്കൊടി, എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്നിവ പരീക്ഷണാംശങ്ങൾ കൊണ്ട് ശ്രദ്ധേയമത്രേ. മലയാള നോവലിലെ ഏറ്റവും സർഗാത്മക സാഹസികൻ മേതിൽ രാധാകൃഷ്ണനാണ്.

ചടുലമായ മധ്യമാർഗം പിന്തുടർന്ന ഒട്ടേറെ പ്രതിഭാശാലികൾ രതിയും നർമവും ഗൃഹാതുരത്വവും വിപ്ളവബോധവും ആക്ഷേപഹാസ്യവും ആഖ്യാനപരിഷ്കൃതിയോടെ നോവൽ വിഷയങ്ങളാക്കി. പി. പദ്മരാജൻ (നക്ഷത്രങ്ങളേ കാവൽ), സക്കറിയ (ഭാസ്കരപട്ടേലരും എന്റെ ജീവിതവും), സി.വി. ബാലകൃഷ്ണൻ (ആയുസ്സിന്റെ പുസ്തകം), ടി.വി.കൊച്ചുബാവ (വൃദ്ധസദനം), മനോജ് (കാട്ടാളൻ), കെ.പി. രാമനുണ്ണി (സൂഫി പറഞ്ഞ കഥ), വത്സലൻ വാതുശ്ശേരി (വാർഷികരേഖ), എൻ. പ്രഭാകരൻ (തിയ്യൂർ രേഖകൾ), പി. സുരേന്ദ്രൻ (സാമൂഹ്യപാഠം), എം. സുകുമാരൻ (ശേഷക്രിയ, ജനിതകം), എം.പി. നാരായണപിള്ള (പരിണാമം), ഇ. ഹരികുമാർ, അക്ബർ കക്കട്ടിൽ എന്നിങ്ങനെ. പ്രമേയപരമായി പുതിയ കാലത്തെ ശ്രദ്ധേയമായ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണയും മരക്കൊമ്പിലെ കാക്കയും. നോവലിസ്റ്റുകളിൽ വനിതകളുടെ പ്രാതിനിധ്യവും പ്രകടമായി വരുന്നുണ്ട്. എം.ഡി. രത്നമ്മ, മല്ലികായൂനസ്, ചെല്ലമ്മ ജോസഫ്, ചന്ദ്രകല എസ്. കമ്മത്ത്, ബിം.എം. സുഹ്റ, കെ.ആർ. മീര എന്നിങ്ങനെ. എങ്കിലും സ്ത്രീത്വത്തെ സമഗ്രമായ ക്ഷോഭവാസനയോടെ കണ്ട മാധവിക്കുട്ടിയെ മാനസികമായി പിന്തുടർന്ന സാറാ ജോസഫിന്റെ ആലാഹായുടെ പെൺമക്കളും ഒതപ്പും അപൂർവശോഭയുള്ള സ്ത്രൈണശക്തി ഉൾക്കൊള്ളുന്നു. കെ.ആർ. മീരയുടെ ആരാച്ചാർ ഭാവഗൗരവംകൊണ്ട് ഭാഷാപരിമിതിയെ അതിലംഘിക്കുന്ന ഇന്ത്യൻ നോവലത്രെ.

പ്രവാസി സാഹിത്യകാരൻ എന്ന നിലയിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ അനുഭവതീക്ഷ്ണതകൊണ്ടും നവ്യമായ ആഖ്യാനശൈലികൊണ്ടും വേറിട്ടുനില്ക്കുന്നതാണ്. മനുഷ്യന് ഒരാമുഖം എന്ന നോവലിലൂടെ സുഭാഷ് ചന്ദ്രനും മലയാള സാഹിത്യത്തിന്റെ പുതിയ പ്രതീക്ഷയായി മാറിയിട്ടുണ്ട്. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിലൂടെ റ്റി.ഡി. രാമകൃഷ്ണനും.

മലയാള സാഹിത്യത്തിൽ ചില ചേരികൾ ഇന്ന് സജീവമാണ്. ദലിത് സാഹിത്യം, സ്ത്രീപക്ഷ സാഹിത്യം, പ്രവാസി സാഹിത്യം, ക്രിസ്ത്യൻ സാഹിത്യം, ഹൈന്ദവ സാഹിത്യം, മുസ്ലിം സാഹിത്യം, സെക്കുലർ സാഹിത്യം എന്നിങ്ങനെ. ഈ ചേരികളെല്ലാം സാഹിത്യത്തിൽ അവർ പിന്തുടരുന്ന ആശയങ്ങളുടെയും സമീപനങ്ങളുടെയും ക്രോഡീകരണമാണ്. പുതിയ രചനാസങ്കേതങ്ങൾ ഉപയോഗിക്കുന്ന ഒരുകൂട്ടം നോവലിസ്റ്റുകൾ ഇന്നുണ്ട്. അവർ അനുഭവങ്ങളുടെ സൂക്ഷ്മതകൾക്ക് ആഖ്യാനത്തിന്റെ വൈചിത്ര്യങ്ങൾ ഒരുക്കാൻ ഏറെ പ്രയത്നിക്കുന്നുണ്ട്.

ചെറുകഥ തിരുത്തുക

ആദ്യകാഥികർ. കേരളത്തിലെ കഥാപരമായ നാടൻ പാട്ടുകൾ പദ്യത്തിലുള്ള വാങ്മയങ്ങൾ ആണ്. അവയുടെ ഘടന ചെറുകഥകളുടേതാണെങ്കിലും ചെറുകഥ എന്നു വിളിക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവ ഗദ്യത്തിൽ രചിക്കപ്പെട്ടതല്ല. രേഖപ്പെടുത്താത്ത എത്രയോ മുത്തശ്ശിക്കഥകൾ ഭൂതകാല കേരളത്തിന്റെ സ്മരണകളിലുണ്ട്. ചരിത്രവും പുരാണങ്ങളും ഐതിഹ്യങ്ങളും അവയിൽ സജീവമായ ചെറുകഥയുടെ ഘടന അണിയുന്നു. എന്നാൽ പാശ്ചാത്യസമ്പർക്കത്തോടെയാണ് ചെറുകഥ വ്യക്തിത്വമുള്ള ഒരു ഗദ്യസാഹിത്യരൂപമായി അനുഭവപ്പെട്ടു തുടങ്ങുന്നത്. മലയാള ചെറുകഥയ്ക്കും മിഷനറി ദൗത്യത്തിന്റെ പശ്ചാത്തലം കാണുന്നു. മിഷനറി സ്കൂളിലെ പാഠപുസ്തകങ്ങളിൽ ബൈബിളിൽ നിന്നുള്ള സാരോപദേശ കഥകൾ തർജുമ ചെയ്തു ചേർത്തിരിക്കുന്നു. ചെറുപൈതങ്ങൾക്ക് ഉപകാരാർഥം, ഇംഗ്ലീഷിൽ നിന്നു പരിഭാഷപ്പെടുത്തിയ കഥകൾ (1829) ഇത്തരം കഥാഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ്. കേരളവർമ വലിയകോയിത്തമ്പുരാൻ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാന മഞ്ജരിയിലെ 'രണ്ടു യാചകന്മാരായ ചെറുപ്പക്കാരുടെ കഥ', ജ്ഞാനനിക്ഷേപം എന്ന ആനുകാലികത്തിലെ 'ആനയെയും തുന്നനെയും കുറിച്ചുള്ള കഥ' (1849), വിദ്യാവിലാസിനി എന്ന സാഹിത്യമാസികയിലെ ഒരു കല്ലൻ (1881) എന്നിവ ആദ്യകാലത്തെ ചെറുകഥാരൂപങ്ങളാണ്. വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ച വാസനാവികൃതി (1891) എന്ന അപസർപ്പക കഥ(വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടേതെന്ന് ഉള്ളൂർ)യാണ് ആദ്യ ചെറുകഥയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സ്വതന്ത്രമായ ഒരു ഇതിവൃത്തം രസാത്മകമായി കൈകാര്യം ചെയ്യുന്ന കഥയാണിത്. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, കെ. സുകുമാരൻ, എ.ആർ.കെ.സി., അമ്പാടി നാരായണപ്പൊതുവാൾ, സി.എസ്. ഗോപാലപ്പണിക്കർ, മൂർക്കോത്തു കുമാരൻ തുടങ്ങിയവരുടേതാണ്. ചെറുകഥാചരിത്രത്തിലെ ആദ്യതലമുറയിൽപ്പെട്ടവർ വിദ്യാവിലാസിനി, ഭാഷാപോഷിണി, രസികരഞ്ജിനി, ശാരദ, വിദ്യാവിനോദിനി തുടങ്ങിയവ അക്കാലത്തെ ആനുകാലികങ്ങളിൽ ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു. മൂർക്കോത്തു കുമാരന്റെ ചില കഥകളിൽ പ്രകടമായ സാമൂഹ്യ പരിവർത്തനോത്സാഹം കാണുന്നു.


ഇക്കാലത്തെ പ്രാതിനിധ്യസ്വഭാവമുള്ള കഥകളാണ് കണ്ണിപ്പറമ്പിലെ കൊലപാതകൻ (എം.ആർ.കെ.സി), 'കുഞ്ഞു നമ്പൂതിരിയുടെ രണ്ടാം വേളി' (തേലപ്പുറത്ത് നാരായണൻ തമ്പി), 'ഞാനും മഹാത്മാവും' (വി.കെ. തോമസ്), 'ഒരു ഭർത്താവിന്റെ മനസ്താപം' (കെ. ശങ്കരക്കുറുപ്പ്), 'കനകലത' (പെരിഞ്ചേരി രാമൻ മേനോൻ), 'സ്വതന്ത്ര തമസ്' (ചിത്രമെഴുത്ത് കെ.എം. വർഗീസ്) തുടങ്ങിയവ. മലയാളത്തിൽ ആദ്യത്തെ സ്വതന്ത്ര ചെറുകഥ എഴുതിയ കാഥിക എം. സരസ്വതിഭായിയാണെന്ന് അഭിപ്രായമുണ്ട്. 'കഥ', 'തലച്ചോറില്ലാത്ത സ്ത്രീകൾ' (1911 ഭാഷാപോഷിണി), ഒരു കൊലപാതകിയുടെ മനസ്സാക്ഷിയും അയാളുടെ മോഹവും തമ്മിലുള്ള സംഘർഷം ചിത്രീകരിക്കുന്ന അമ്പാടി നാരായണി അമ്മയുടെ 'മനസ്സാക്ഷിയും മോഹവും' ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ കഥയാണ്.

ഉപരിവർഗ ഉന്നതകുലജാതരുടെ കലാരൂപമായി ചെറുകഥ മാറിയതിനെ പരിഹസിക്കുന്ന വേറൊരു കഥാരത്നമാല-പ്രഥമഗുച്ഛകം ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.വി. കൃഷ്ണപിള്ളയുടെ ചെറുകഥകളാണ് തുടർന്ന് വിഷയവൈവിധ്യം കൊണ്ടും രചനാപരമായ പുതുമകൾ കൊണ്ടും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇക്കാലത്തെ കഥാസാഹിത്യത്തിന് ലഭിച്ച അനശ്വരമായ നേട്ടം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ്. വാങ്മയമായി പ്രചരിച്ചിരുന്ന ഐതിഹ്യങ്ങൾ അക്കാലത്തെ അന്തരീക്ഷത്തിനും ആചാരവിശ്വാസങ്ങൾക്കും ഒട്ടും പോറലേല്പിക്കാതെ പുനരാഖ്യാനം നിർവഹിച്ച ഈ ഉപന്യാസ കഥകൾ മലയാളിയുടെ മനസിൽ ഇന്നും സജീവ സാന്നിധ്യമാണ്.

കേസരിയും പില്ക്കാലവും. കേരളത്തിന്റെ സാഹിത്യാവബോധത്തെ വിപ്ലവകരമായി പരിഷ്കരിക്കുന്നതിന് കാരണക്കാരനായ കേസരി ബാലകൃഷ്ണപിള്ള പാശ്ചാത്യകഥകളുടെ സൗന്ദര്യശാസ്ത്രം ചർച്ചാവിഷയമാക്കുകയും ലോകകഥകൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ജീവിതത്തോടു സജീവ ബന്ധമുള്ള കഥകൾ രചിക്കുന്നതിന് മാർഗനിർദേശം നല്കുകയും യൂറോപ്യൻ സാഹിത്യപ്രസ്ഥാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. യഥാതഥ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കഥകൾ രചിച്ച ആദ്യകാല കാഥികർ സി. അച്യുതക്കുറുപ്പ്, എം.ആർ.ബി, കെ.എൻ. എഴുത്തച്ഛൻ, വി.ടി. ഭട്ടതിരിപ്പാട്, മൂത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്, സി.ബി. കുമാർ, വി.കെ. അമ്മുണ്ണി, ഗ്രാമീണൻ, എസ്.കെ.ആർ. കമ്മത്ത്, വി.വി. മേനോൻ തുടങ്ങിയവരാണ് കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, സമുദായപരമായ അനാചാരങ്ങൾ, വിഭ്രാന്തമായ മാനസികാവസ്ഥകളുടെ സ്വാഭാവികമായ ആവിഷ്കാരങ്ങൾ, ദാരിദ്ര്യം, അധഃസ്ഥിതരുടെ ജീവിതദുരിതങ്ങൾ, സാമൂഹ്യവിപ്ലവ പ്രശ്നങ്ങൾ, ജീവിതത്തിലെ വ്യർഥതകൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ ഇവയെല്ലാം ഈ കാഥികരുടെ രചനകളിൽ സവിശേഷ ശക്തിയോടെ നാം അനുഭവിക്കുന്നു. ഇവരുടെ കാലത്തുതന്നെ എഴുതിത്തുടങ്ങുകയും കഥാവീക്ഷണത്തിൽ സ്വതന്ത്രവും മൗലികവും ആയ രീതി പിന്തുടരുകയും ചെയ്ത കേശവദേവ്, തകഴി, ബഷീർ, പൊൻകുന്നംവർക്കി തുടങ്ങിയവരാണ് നവോത്ഥാന കാഥികർ എന്ന് ഏറെ പ്രശസ്തരായവർ.

തകഴി പുതിയ സംവേദനത്തിന്റെ ഭാഗത്തു നിന്നാണ് എഴുത്ത് ഗൗരവതരമാക്കിയത്. അനുഭവങ്ങൾ സൂക്ഷ്മമായി ഉൾക്കൊണ്ടതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ കഥകൾ. അവ ലക്ഷ്യബോധമുള്ളതുമാണ്. പുരോഗമനാശയങ്ങളുടെ ചേരിയിൽ ഉറച്ചു നിന്ന് ഈ കഥാകൃത്ത് കർഷകത്തൊഴിലാളികളുടെയും താണവർഗക്കാരുടെയും മധ്യവർഗത്തിന്റെയും കഥകൾ ധാരാളം എഴുതിയിട്ടുണ്ട്. അവ അദ്ദേഹം അടുത്തുനിന്നു നോക്കിക്കണ്ടവയാണ്. മനസ്സിൽ കൊള്ളുന്ന വിധം നാട്ടിൻപുറത്തെ ഭാഷ ഉപയോഗിച്ച് അദ്ദേഹം കഥാരചന നിർവഹിക്കുന്നു. നാട്ടിൻപുറത്തെ നിഷ്കളങ്കരായ മനുഷ്യർ, കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ തുടങ്ങിയവർ അദ്ദേഹത്തിന്റെ കഥകളിൽ നിറഞ്ഞു നില്ക്കുന്നു. നാടൻ ഭാഷയും ചിന്തയും കൊണ്ടു തന്നെ മികച്ച ഊന്നലുകൾ ആഖ്യാനത്തിനു നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 'വെള്ളപ്പൊക്കത്തിൽ', 'വെളുത്തകുഞ്ഞ്', 'തഹസീൽദാരുടെ അച്ഛൻ', 'ദീർഘയാത്ര', 'മാഞ്ചുവട്ടിൽ', 'ഇങ്ക്വിലാബ്' തുടങ്ങിയ കഥകളിൽ അദ്ദേഹത്തിന്റെ ഭാവരൂപപരമായ വൈവിധ്യവും സാങ്കേതികമായ പക്വതയും തെളിഞ്ഞുകാണുന്നു.

കേരളത്തിലെ ദരിദ്രരായ പ്രൈവറ്റ്സ്കൂൾ അധ്യാപകരും സാധുകർഷകരുമായിരുന്നു കാരൂരിന്റെ പ്രിയ കഥാപാത്രങ്ങൾ. വാധ്യാർ കഥകളെഴുതിയ കാഥികൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'പൊതിച്ചോറ്', 'പെൻഷൻ', 'ഉത്തരക്കടലാസ്', 'അദ്ഭുത മനുഷ്യർ' തുടങ്ങിയ അത്തരം കഥകൾ നിരവധിയാണ്. വ്യംഗ്യമധുരമായും അഭിജാതമായും ഏതു ഭാവം അവതരിപ്പിക്കുന്നതിനും കാരൂരിനുള്ള കഴിവ് 'പൂവമ്പഴം', 'മരപ്പാവകൾ', 'മോതിരം' എന്നിവയിൽ കാണാം.

വൈക്കം മുഹമ്മദ്ബഷീർ സ്വാതന്ത്ര്യ സമരപോരാളിയും സഞ്ചാരിയും യാഥാർഥ്യവും വിഭ്രാന്തിയും സർഗാത്മകമായി ഇണചേർന്ന വ്യക്തിത്വത്തിന്റെ ഉടമയും ആയിരുന്നു. വിശക്കുന്നവരും ശരീരംവിറ്റു ജീവിക്കേണ്ടി വരുന്നവരും കള്ളന്മാരും വിരൂപികളുമെല്ലാം അദ്ദേഹത്തിന്റെ കഥാലോകത്തിലെ സാന്നിധ്യങ്ങളായി. പ്രേതങ്ങളും സ്വാതന്ത്ര്യസമരസേനാനികളും ഭൂമിയുടെ എല്ലാ അവകാശികളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. ഈ കാലഘട്ടത്തിന്റെ കാഥികരിൽ ഏറ്റവും വ്യത്യസ്തനായിരുന്നു ബഷീർ. 'ഒരു ജയിൽപ്പുള്ളിയുടെ ചിത്രം' എന്ന കഥയിലെ മറിയാമ്മ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ മഹത്ത്വകാലം അനുഭവിപ്പിക്കുന്ന അസാധാരണ പരിവേഷമുള്ള ഒരു മാതൃകയാണ്. 'തേന്മാവ്', 'നിലാവു കാണുമ്പോൾ', 'നീലവെളിച്ചം' തുടങ്ങിയവ ഭ്രമാത്മക കഥകളാണ്. ഒരു വാർത്തയുടെ സർഗാത്മകമായ വിപുലനമാണ് 'വിശ്വവിഖ്യാതമായമൂക്ക്'. 'മുച്ചീട്ടുകളിക്കാരന്റെ മകൾ', 'എട്ടുകാലിമമ്മൂഞ്ഞ്', 'ആനവാരിയും പൊൻകുരിശും', 'സ്ഥലത്തെ പ്രധാന ദിവ്യൻ', ഇവയിലെല്ലാം ഫലിതമോ ആക്ഷേപഹാസ്യമോ കൊണ്ടാണ് ശൈലി മിനുക്കിയിരിക്കുന്നത്.

മതാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും ശക്തമായി വിമർശിക്കുന്നവയാണ് പൊൻകുന്നം വർക്കിയുടെ ചെറുകഥകൾ. പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിച്ച വർക്കി പുരോഹിതവർഗത്തിന്റെ സദാചാരച്യുതിക്കെതിരെ ക്രൈസ്തവ മതത്തിന്റെ മതപരിവർത്തന പ്രവണതകൾക്കെതിരെ നിരവധി കഥകൾ എഴുതി. 'അന്തോണീ നീയും അച്ഛനായോടാ', 'ബൈബിൾ', 'രണ്ടു ചിത്രം', 'വിരുന്നുകാരി' തുടങ്ങിയ കഥകൾ. 'വിത്തുകാള', 'ശബ്ദിക്കുന്ന കലപ്പ' എന്നീ കഥകൾ പൊൻകുന്നം വർക്കിയുടെ കഥാഖ്യാന ചാരുതയ്ക്കും ആഴമേറിയ മാനവികതയ്ക്കും മികച്ച ഉദാഹരണങ്ങളാണ്.

ലളിതാംബിക അന്തർജനവും സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച കാഥികയാണ്. 'കുറ്റസമ്മതം', 'രാത്രിയുടെ കഥ', 'മൂടുപടത്തിൽ', 'പ്രതികാരദേവത', 'ജീവിതവും മരണവും' എന്നിങ്ങനെ സമുദായ പരിഷ്കരണത്തിലൂന്നിയ ഒട്ടേറെ കഥകൾ അവർ എഴുതി. ജന്മിത്തത്തിന്റെ പതനം അനിവാര്യമാണെങ്കിലും അതു സൃഷ്ടിച്ച ചില മാനുഷിക പ്രശ്നങ്ങൾ ഒരെഴുത്തുകാരിക്ക് കാണാതിരിക്കാനാവില്ല. 'മനുഷ്യപുത്രി' എന്ന ഹൃദയാവർജകമായ കഥയുടെ പ്രമേയം ഈ പ്രശ്നങ്ങളാണ്. പൊൻകുന്നം വർക്കിയുടെ 'ശബ്ദിക്കുന്ന കലപ്പപോലെ' വളർത്തു മൃഗവും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധമാണ് 'മാണിക്കൻ'എന്ന കഥ.

എസ്.കെ. പൊറ്റെക്കാട്ട് കവിയും കാഥികനും സോഷ്യലിസ്റ്റും സഞ്ചാരിയുമായിരുന്നു. കാല്പനികതയുടെ വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ കഥകൾ പലതും പിറവിയെടുത്തിട്ടുള്ളത്. 'പുള്ളിമാൻ', 'ഒട്ടകം', 'അന്തകന്റെ തൊട്ടി', 'ടൈംപീസിന്റെ കഥ', 'ഭ്രാന്തൻ നായ', 'ഏഴിലം പാല', 'കൊഹേരി' എന്നിവയെല്ലാം ശക്തമായ കഥാസാന്നിധ്യമുള്ള രചനകളാണ്.

'മനുഷ്യന് നന്മയിലുള്ള വിശ്വാസം എന്നെ വിങ്ങി വിങ്ങിക്കരയിപ്പിക്കുന്നു, പരിഹസിപ്പിക്കുന്നു' എന്ന് എഴുതിയ കാഥികനാണ് ഉറൂബ്. മനുഷ്യസ്നേഹം കൊണ്ടു വലയുന്ന മനുഷ്യരെ കാണണമെങ്കിൽ ഉറൂബിലേക്കു കടന്നു ചെല്ലണം, ഗോപാലൻ നായർ ('ഗോപാലൻ നായരുടെ താടി'), കഥാകാരൻ ('നനഞ്ഞ സായാഹ്നം'), മൗലവി ('പൊന്നു തൂക്കുന്ന തുലാസ്') തുടങ്ങിയവ.

പെണ്മ തന്റെ നിലപാടും വിഷയവുമായി അംഗീകരിച്ച കാഥികയാണ് കെ. സരസ്വതി അമ്മ. സമുദായത്തിലുള്ള സ്ത്രീയുടെ വിമോചനമല്ല സരസ്വതി അമ്മ ലക്ഷ്യമാക്കുന്നത്. സ്ത്രീ എന്ന നിലയ്ക്കു തന്നെയുള്ള സ്വാതന്ത്ര്യമാണ്. രമണൻ വായിച്ചിട്ട് സരസ്വതി അമ്മയ്ക്ക് തോന്നിയത് ചന്ദ്രികയെ സാധൂകരിക്കണമെന്നാണ്. 'സ്ത്രീജന്മം', 'കീഴ്ജീവനക്കാരി', 'പെൺബുദ്ധി', 'എല്ലാം തികഞ്ഞ ഭാര്യ' തുടങ്ങിയ കഥകളിലൂടെ സ്വതന്ത്രമായ സ്ത്രൈണഭാവുകത്വത്തിന് ശക്തമായ അടിത്തറ അവർ സ്ഥാപിച്ചു.

മലയാള ചെറുകഥയിൽ ഇംപ്രഷനിസത്തിന്റെ ശൈലി പ്രയോഗിച്ചു നോക്കിയ ആദ്യ കാഥികനാണ് പുളിമാന പരമേശ്വരൻപിള്ള. റിയലിസവും റൊമാന്റിസിസവും ശക്തമായ കഥാപ്രേരണകളായിരുന്ന കാലത്ത് അവയോടൊപ്പം ഇംപ്രഷനിസവും എക്സ്പ്രഷനിസവും അദ്ദേഹം രചനകളിൽ പരീക്ഷിച്ചു. 'പ്രതിമ', 'ശകുന്തള', 'അടഞ്ഞവാതിലുകൾ', 'മഴവില്ല്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച കഥകൾ.


ജനപ്രിയ നോവലുകൾ കൊണ്ട് ശ്രദ്ധേയനായ മുട്ടത്തുവർക്കിയുടെ മിക്ക ചെറുകഥകളിലും മധ്യതിരുവിതാംകൂർ ക്രൈസ്തവ പശ്ചാത്തലം തന്നെയാണുള്ളത്. ധാർമിക നീതികൾക്ക് മുൻതൂക്കം കൊടുക്കുന്ന വർക്കി സമൂഹത്തിലും കുടുംബത്തിലും നിലനില്ക്കേണ്ട സൗമ്യമായ അന്തരീക്ഷം തന്റെ കൃതികളുടെ കഥാഘടനയിൽ നിലനിർത്തുന്നു. വെട്ടൂർ രാമൻനായരും പാവങ്ങളുടെ കാഥികനാണ്. 'ദാനത്തെങ്ങ്', 'ദേവദാസി', 'അശാസ്ത്രീയമായ ഒരു സ്നേഹം', 'വ്യാകുലമാതാവ്' തുടങ്ങിയവ പ്രധാന കഥകൾ. 'രണ്ടു തലമുറ', 'ചങ്ക്രാന്തി അട', 'ജാതിയെന്താ' തുടങ്ങിയ കഥകളിലൂടെ ടി.കെ.സി. വടുതല ചിത്രീകരിക്കുന്നത് ദലിതരുടെ പ്രമേയങ്ങളാണ്. വടക്കേ മലബാറിന്റെ അന്തരീക്ഷമാണ് പി.എ. മുഹമ്മദ്കോയയുടെ കഥകളിൽ. മുസ്ലിങ്ങളുടെ പുരോഗതിക്കു വിഘാതം സൃഷ്ടിക്കുന്ന ആചാരങ്ങളെ അദ്ദേഹം തന്റെ കഥകളിൽ വിമർശിക്കുന്നു. കളിക്കാരുടെ ദയനീയാവസ്ഥയിലേക്കുള്ള ആർദ്രമായ വീക്ഷണമാണ് അദ്ദേഹത്തിന്റെ 'സ്പോർട്സ്മാൻ'. ക്രിസ്തീയ സമൂഹത്തിനുണ്ടാവേണ്ട പരിഷ്കരണത്തെക്കുറിച്ച് കഥകളിലൂടെ ചിന്തിച്ച എഴുത്തുകാരനാണ് പോഞ്ഞിക്കര റാഫി. അദ്ദേഹത്തിന്റെ ഫുട്ട്റൂൾ പൈതൃകമുദ്രയുടെ പഠനമെന്ന് അവകാശപ്പെടാവുന്ന അസാധാരണ കഥയാണ്. സി.എ.കിട്ടുണ്ണി, ആർ.എസ്. കുറുപ്പ്, ഡി.എം. പൊറ്റെക്കാട്ട്, സരളാരാമവർമ എന്നിങ്ങനെ കാഥികരുടെ സുസജ്ജമായ ഒരു കൂട്ടായ്മ ആ കാലഘട്ടത്തിലുണ്ട്. വേളൂർ കൃഷ്ണൻകുട്ടി ചെറുകഥയിൽ ഫലിതത്തിൽ മാത്രം മുഴുകിയ കാഥികനാണ്. ഈ തലമുറയിൽ നിന്ന് പില്ക്കാല തലമുറയിലേക്ക് പടർന്ന പ്രതിഭകളാണ് എം. ഗോവിന്ദനും, (ബഷീറിന്റെ-'പുന്നാര മൂഷികൻ'), വി.കെ.എൻ എന്ന പുരുഷഹാസ്യവും ('പയ്യൻ കാലഘട്ടത്തിലെ പയ്യൻ', 'പയ്യന്റെ കാലം', 'പയ്യന്റെ യാത്രകൾ', 'പയ്യന്റെ സമരം'). ഗോവിന്ദൻ ദർശനവും രൂപസന്നിവേശവും കൊണ്ടും വി.കെ.എൻ. മൗലികമായ ഭാഷാന്തര സന്നാഹം കൊണ്ടും വേറിട്ടുനിൽക്കുന്നു. എന്നാൽ സർഗാത്മകത വി.കെ.എന്നിന് ഏറും.‌‌

ആധുനികതയുടെ തുടക്കം. മലയാള ചെറുകഥാരംഗത്ത് കാല്പനികതയും ആധുനികതയും കഥന തീവ്രതയുടെ സൗന്ദര്യശാസ്ത്രം പിന്തുടരാൻ തുടങ്ങിയത് ടി. പദ്മനാഭനോടെയാണ്. പാർശ്വവത്കരിക്കപ്പെടുന്ന നന്മകളെക്കുറിച്ചുള്ള ആത്മീയവേദനയാണ് പദ്മനാഭന്റെ കഥകളുടെ മുഖ്യഭാവം. മലയാളകഥയ്ക്ക് മാനസിക യൗവനം ലഭിച്ചത് പദ്മനാഭനോടെയാണ്. 'പ്രകാശം പരത്തുന്ന പെൺകുട്ടി', 'മുഖൻസിങ്ങിന്റെ മരണം', 'കാലഭൈരവന്റെ ഗൗരി', 'കുടയനെല്ലൂരിലെ സ്ത്രീ', 'കത്തുന്ന രഥചക്രം', 'പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്' തുടങ്ങിയ കഥകൾ മലയാള സാഹിത്യത്തിലെ ഏറ്റവും വിലപ്പെട്ട കഥാശില്പങ്ങളാണ്.

ലാവണ്യബോധത്തിന്റെ മാതൃകാ രൂപങ്ങളാണ് എം.ടി.യുടെ കഥകൾ. നോവലിലെന്നപോലെതന്നെ അദ്ദേഹം തന്റെ പരിചയ സീമകളിലാണ് കഥാബീജങ്ങൾ കണ്ടെത്തുന്നത്. ഏറെയും ആത്മനിഷ്ഠമാണെങ്കിലും കഥാകാരൻ നിസ്സംഗതയോടെ പലകഥകളിലും മാറ്റി നിർത്തുന്നു. അമർഷത്തിന്റെ അനുരണനം, പക, തകർച്ച എന്നിവ കഥകളിൽ ധാരാളം കേൾക്കാം. അനായാസം വികസിപ്പിക്കാവുന്ന സംഭവങ്ങൾ അദ്ദേഹം വെറും സ്പർശങ്ങൾ കൊണ്ട് നമ്മിൽ ഉണർത്തിയെടുക്കുന്നു. 'ഇരുട്ടിന്റെ ആത്മാവ്', 'ഓപ്പോൾ', 'കുട്ട്യേടത്തി', 'ബന്ധനം', 'അക്കൽദാമയിൽ പൂക്കൾ വിരിയുമ്പോൾ', 'വാനപ്രസ്ഥം' തുടങ്ങിയവയാണ് എം.ടി.യുടെ മികച്ച കഥകൾ.

മലയാളത്തിൽ ഏറ്റവും കൂടുതൽ ചെറുകഥകൾ രചിച്ചിട്ടുള്ളത് അഞ്ഞൂറിലേറെ കഥകൾ രചിച്ചിട്ടുള്ള പുതൂർ ഉണ്ണിക്കൃഷ്ണനാവാം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. ഭാഷയുടെ വികാരപരമായ പ്രവാഹ രീതിയും ദ്രുതതാളസമ്പന്നതയും ഈ കഥകളെ സഹൃദയാകർഷകമാക്കുന്നു.

രാജലക്ഷ്മിയുടെ കഥകളും കുടുംബവ്യവസ്ഥിതിയോടുള്ള സജീവ പ്രതികരണങ്ങളാണ്. വള്ളുവനാടൻ ശൈലിയുടെ സ്വാഭാവിക നിയോഗമാണ് അവരുടെ കഥനഭാഷ. 'മകൾ' എന്ന അവിസ്മരണീയമായ കഥ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. തറവാടിന്റെ അഭിമാനം കൊരുത്ത കഥകൾ പി.ആർ. ശ്യാമള രചിച്ചത് വ്യത്യസ്തമായാണ്. അതിൽ പ്രകടമാവുന്നത് ചരിത്രബോധം നല്കുന്ന അന്തസ്സും പൗരുഷവുമാണ്. പി. വത്സല പ്രതിജ്ഞാബദ്ധയായ എഴുത്തുകാരിയെന്ന നിലയ്ക്ക് കഥാലോകത്തും സജീവമായി. 'അനുപമയുടെ കാവൽക്കാരൻ', 'ചാമുണ്ഡിക്കുഴി' തുടങ്ങിയ കഥകളിൽ അവർ കരുത്തും വിശാലതയുമുള്ള ജീവിതത്തിന്റെ അപഗ്രഥനം നിർവഹിക്കുന്നു. കഥാരംഗത്തെ ശക്തിധനരിൽ ചാട്ടുളിപോലെ ഭാഷ ഉപയോഗിക്കുന്ന കോവിലൻ ('ഒരു പലം മനയോല', 'ശകുനം', 'പിത്തം'), ലളിതമനസ്കനായ നന്തനാർ ('മിസ്റ്റർ കുൽക്കർണി'), വിപ്ലവപാരുഷ്യം നിറഞ്ഞ പട്ടത്തുവിള കരുണാകരൻ ('മുനി', 'നട്ടെല്ലികളുടെ ജീവിതം'), എൻ. പി. മുഹമ്മദ് ('42-ാം വീട്ടിൽ ചെകുത്താൻ'), എൻ. മോഹനൻ എന്നിവരെല്ലാം ('എന്റെ കഥ നിന്റെയും') വിശദപഠനം അർഹിക്കുന്നവരാണ്. കഥയും കലയും ഒരു പോലെ ആത്മാനുഭവമാകുന്ന അസാധാരണത്വം മാധവിക്കുട്ടിയുടെ കഥകളെ ജാജ്ജ്വല്യമാക്കുന്നു. യാഥാർഥ്യത്തിനും മാന്ത്രികാനുഭവത്തിനും ഇടയ്ക്ക് സഞ്ചരിക്കുന്ന ഒരു മനസ്സിനെ അവരുടെ കഥകളിൽ കാണാം. 'പക്ഷിയുടെ മരണം', 'ചുവന്ന പാവാട', 'നെയ്പ്പായസം', 'നരച്ചീറുകൾ പറക്കുമ്പോൾ', 'രാജാവിന്റെ പ്രേമഭാജനം' തുടങ്ങിയ കഥകളിൽ ഇന്ദ്രിയ സ്പർശകമായ ഭാഷയുടെ വെളിപാടുകൾ കാണാം.

ആധുനികത. സംവേദനത്തെ പലതരത്തിൽ ഞെട്ടിച്ച് ഉണർത്തിയെടുക്കാം. കാക്കനാടൻ, എം.പി. നാരായണപിള്ള, ഒ.വി. വിജയൻ, സേതു, എം. സുകുമാരൻ, എം. മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ, കെ.പി. നിർമൽകുമാർ ടി.ആർ., മേതിൽ രാധാകൃഷ്ണൻ, എൻ.എസ്. മാധവൻ എന്നിങ്ങനെ സംവേദനത്തിന് ഞെട്ടിക്കുന്ന പുതുമ നല്കിയ ചെറുകഥാകൃത്തുകൾ ഇത്തരം നിയോഗങ്ങൾ സാക്ഷാത്കരിച്ചവരാണ്. കാക്കനാടന്റെ ഉറഞ്ഞുതുള്ളുന്ന ഭാഷ കാല്പനികതയെ നിഷ്പ്രഭമാക്കി പുതിയ സംവേദനത്തിന് ആക്കം കൂട്ടി. എം.പി. നാരായണപിള്ള കൂസലില്ലാത്ത പരുക്കൻ കഥകളെഴുതി. ഒ.വി.വിജയൻ സമകാലിക സമസ്യകൾക്ക് ധ്യാനാത്മകമായ തീക്ഷ്ണതകൾ നല്കി. സേതു ചിഹ്നങ്ങളുടെ രൂപങ്ങൾ കഥയുടെ അംശമാക്കി. എം. സുകുമാരൻ കത്തുന്ന വിപ്ലവത്തിന്റെ അക്ഷരങ്ങൾ കൊണ്ടാണ് കഥ രചിച്ചത്. എം. മുകുന്ദൻ ഭാഷയെ ആദ്യന്തം സൈക്കഡലിക് ആയ അനുഭവവും വിശ്ലഥ ചിത്രങ്ങളുടെ വാഹകവുമാക്കി. സക്കറിയ ഗൂഢഭാഷയുടെയും നർമത്തിന്റെയും പുതിയ സങ്കേതങ്ങൾ കഥയിൽ പരീക്ഷിച്ചു. 'ജാസ്സെക്കിനെ കൊല്ലരുത്' പോലെയുള്ള കഥകളിൽ ടി.ആർ. കഥയ്ക്ക് പ്രഹേളികയുടെ സ്വഭാവം നല്കുന്നു. ഭാഷയുടെ പ്രഹേളികയാണ് നിർമൽകുമാറും മേതിൽ രാധാകൃഷ്ണനും അനുഭവിപ്പിക്കുന്നത്.

ഭാഷയിലെ മികച്ച ഒട്ടേറെ കഥകൾ മൌലികമായ സർഗാത്മകതയിൽ നിന്നാണ് പിറന്നു വീണത്. 'ശ്രീചക്രം' (കാക്കനാടൻ), 'മുരുകനെന്ന പാമ്പാട്ടി' (എം.പി. നാരായണപിള്ള), 'കടൽത്തീരത്ത്' (ഒ.വി. വിജയൻ), 'പേടി സ്വപ്നങ്ങൾ' (സേതു), 'പർവതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധൻ' (എം. സുകുമാരൻ), 'അഞ്ചര വയസ്സുള്ള കുട്ടി' (എം. മുകുന്ദൻ), 'മലമുകളിലെ അബ്ദുള്ള' (കുഞ്ഞബ്ദുള്ള) 'കണ്ണാടി കാണ്മോളവും' (സക്കറിയ), 'കൃഷ്ണഗണ്ഡകജ്വാലകൾ' (കെ.പി. നിർമൽകുമാർ), 'നാം നാളെയുടെ നാണക്കേട്' (ടി. ആർ), 'ചൂളൈമേട്ടിലെ ശവങ്ങൾ' (എൻ. എസ്. മാധവൻ) എന്നിങ്ങനെ അവ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. ആനന്ദിന്റെ സംവേദനാത്മകമായ കഥകൾ ഈ നവീനതയുടെ ആശയനിർധാരണപരമായ മറ്റൊരു മുഖമാണ്. ഈ കഥാപരിസരം സൃഷ്ടിച്ച കഥാപ്രതിഭകളിൽ വി.പി. ശിവകുമാർ, ടി.വി. കൊച്ചുബാവ, മുണ്ടൂർ കൃഷ്ണൻകുട്ടി, ശത്രുഘ്നൻ, മാനസി, അഷിത, അക്ബർ കക്കട്ടിൽ, ജയനാരായണൻ, ഇ. ഹരികുമാർ, എൻ. പ്രഭാകരൻ, വിക്ടർ ലീനസ്, ജോസഫ് വൈറ്റില, വൈശാഖൻ, യു.പി. ജയരാജ്, ബി.എം. സുഹ്റ, ഗ്രേസി, എം. ചന്ദ്രശേഖരൻ, കെ രഘുനാഥൻ, അശോകൻ ചരുവിൽ, വി.ആർ. സുധീഷ്, സി. വി. ബാലകൃഷ്ണൻ, എബ്രഹാം ജോസഫ്, ബാബു കുഴിമറ്റം, യു.കെ. കുമാരൻ, അംബികാസുതൻ മാങ്ങാട് തുടങ്ങിയവർ ഉൾപ്പെടുന്നു. വി.കെ. ശ്രീരാമൻ ഈ കാലത്ത് ഗൃഹാതുരത്വമുള്ള കനത്ത ഓർമകളും ചരിത്രവും നിറഞ്ഞ കഥകളിലൂടെ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചു.

ഇആധുനികതയ്ക്കു പിന്നാലെ വന്ന രൂപപരീക്ഷണങ്ങളുടെ അന്തരീക്ഷവും മലയാളത്തിലെ കാഥികർ അനുഭവിക്കാതിരുന്നില്ല. ആധുനികോത്തര കഥയുടെ മാതൃകകൾ സാക്ഷാത്കരിച്ചവരിൽ ബി. മുരളി, സുസ്മേഷ് ചന്ദ്രോത്ത്, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീൻ പൊയ്ത്തുംകടവ്, ടി.എൻ. പ്രകാശ്, ഉണ്ണി ആർ., കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ, ഗീതാഹരണ്യൻ, ഇന്ദുമേനോൻ എന്നിങ്ങനെ ഏറെ പ്രതിഭകളുണ്ട്. വ്യത്യസ്തമായ ഒരു കൃതി ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. ബൈബിൾ വാക്യങ്ങൾ കഥാപരമാക്കി ജെയ്മോൻ കുമരകം രചിച്ച അഞ്ഞൂറോളം കഥകൾ ഉള്ള 'സന്ദേശകഥാസാഗര'മാണത്.

നാടകസാഹിത്യം തിരുത്തുക

ആദ്യകാല നാടകങ്ങൾ. ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യകലകൾ കേരളത്തിൽ ധാരാളമുണ്ട്. രംഗകലയും സാഹിത്യവുമുള്ള അവയെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ നാടകരൂപമായി കണക്കാക്കാം. സംസ്കൃത നാടകങ്ങളുടെ രംഗാവതരണമായ കൂടിയാട്ടവും രംഗകലകളായ കഥകളി, തുള്ളൽ എന്നിവയുംമൂലം വ്യത്യസ്തമായ ഒരു നാടകവേദി രൂപപ്പെട്ടുവന്നില്ല. പോർച്ചുഗീസുകാരുടെ വരവോടെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു നാടകരൂപത്തിന് കേരളം സാക്ഷ്യം വഹിച്ചു; ഇന്ന് പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ചവിട്ടു നാടകം. പാശ്ചാത്യനാടകവുമായി ബന്ധപ്പെട്ട് മലയാളത്തിൽ ആദ്യമുണ്ടായത് ഷെയ്ക്സ്പിയറിന്റെ കോമഡി ഒഫ് എറേഴ്സ് എന്ന നാടകത്തിന് കല്ലൂർ ഉമ്മൻ ഫിലിപ്പോസ് തയ്യാറാക്കിയ ആൾമാറാട്ടം അഥവാ കേളീസല്ലാപം എന്ന തർജുമയാണ് (1866). പതിനാറു വർഷങ്ങൾക്കുശേഷം കേരളവർമ വലിയകോയിത്തമ്പുരാൻ അഭിജ്ഞാന ശാകുന്തളം തർജുമ ചെയ്തതാണ് നാടകപ്പിറവിയെന്ന നിലയിൽ രംഗവേദി ആഘോഷിച്ചത്. കാളിദാസൻ, ഭാസൻ, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങൾക്ക് ഒട്ടേറെ പരിഭാഷകൾ ഉണ്ടായി. അവയിൽ ഉത്തരരാമചരിതം (ചാത്തുക്കുട്ടിമന്നാടിയാർ), മാളവികാഗ്നിമിത്രം, സ്വപ്നവാസവദത്തം (ഏ.ആർ. രാജരാജവർമ), മാലതീമാധവം (കൊട്ടാരത്തിൽ ശങ്കുണ്ണി) തുടങ്ങിയവ ഏറെ പ്രസിദ്ധങ്ങളാണ്.

ഇതേകാലത്തുതന്നെ തമിഴ് നാടക വേദിയുടെ സ്വഭാവങ്ങളും ഇവിടെ പടർന്നു പിടിച്ചിരുന്നു. കോവിലൻ ചരിതം, നല്ലതങ്കാൾ ചരിത്രം, അല്ലി അർജുന, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങൾ ഇക്കാലത്തേതാണ്. സദാറാം നാടകം എന്ന നാടകത്തെ മുൻനിർത്തി കെ.സി.കേശവപിള്ള സദാരാമ എന്നൊരു നാടകം എഴുതി. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധവും എരുവയിൽ ചക്രപാണിവാര്യരുടെ സംഗീത ഹരിശ്ചന്ദ്രവും ആണ് മറ്റു രണ്ടു വിഖ്യാത കൃതികൾ. അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ് നൈഷധം. കുട്ടമത്തിന്റെയും വിദ്വാൻ പി. കേളുനായരുടെയും നാടകങ്ങളാണ് വടക്കൻ ദിക്കിൽ ഏറെ പ്രചരിച്ചത്. കുട്ടമത്തിന്റെ സംഗീത ശാകുന്തളവും കേളുനായരുടെ പാക്കനാർ ചരിതവും ഇക്കൂട്ടത്തിൽപ്പെടുന്നു. വെള്ളരി നാടകങ്ങൾ എന്ന് വിളിക്കപ്പെട്ട ഈ വടക്കൻ നാടകശേഖരം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചു.

സംസ്കൃത നാടകതർജുമകൾ, ആ രൂപം ഉൾക്കൊണ്ട് സ്വതന്ത്രനാടകങ്ങൾ രചിക്കുന്നതിനും പ്രേരകമായി. ലക്ഷണാസംഗമം, ചന്ദ്രിക (കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ), ലക്ഷ്മി കല്യാണം (കേശവപിള്ള), എബ്രായക്കുട്ടി (കണ്ടത്തിൽ വറുഗീസ് മാപ്പിള) എന്നിവ സംസ്കൃത നാടകരൂപത്തിലുള്ള സ്വതന്ത്ര രചനകളാണ്. കല്യാണി നാടകമാണ് സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ആദ്യ സ്വതന്ത്രനാടകം. ചന്ദ്രിക ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ വിഭാവനം ചെയ്യപ്പെട്ട കഥയാണ്. എബ്രായക്കുട്ടി ബൈബിൾ സന്ദർഭം സ്വീകരിച്ചെഴുതിയ കൂടുതൽ ശില്പഭംഗിയുള്ള നാടകമാണ്. സമകാലിക സാമൂഹ്യാചാരങ്ങളെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ സാമുദായിക നാടകമാണ് ലക്ഷ്മീകല്യാണം. വയസ്കര മൂസ്സിന്റെ മനോരമ വിജയം (1891) രവിവർമ കോയിത്തമ്പുരാന്റെ കവി സഭാരഞ്ജനം (1892) എന്നിവ ശ്രദ്ധേയമാണ്. എന്നാൽ കത്തോലിക്കാ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച മറിയാമ്മാ നാടകം ഇക്കാലത്തെ ഏറ്റവും പ്രസിദ്ധമായ രചനയാകുന്നു. മുൻഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരവും കെ.സി. നാരായണൻ നായരുടെ ചക്കീചങ്കരവും (രണ്ടും 1864) ശീവൊള്ളി നമ്പൂതിരിയുടെ ദുസ്പർശ നാടകവും നാടകസംവേദനത്തെ ദുഷിപ്പിക്കുന്ന രചനകളെ നിയന്ത്രിക്കാൻ സഹായകമാണ്.

ഇംഗ്ലീഷ് നാടകങ്ങളുടെ തർജുമകളും ഇക്കാലത്തു വ്യാപകമായി. ഷെയ്ക്സ്പിയർ നാടകത്തിന്റെ തർജുമയായിരുന്നു ആൾമാറാട്ടം അഥവാ കേളീസല്ലാപം. ഇതാണ് വാസ്തവത്തിൽ മലയാളത്തിലെ ആദ്യത്തെ നാടക സംബന്ധിയായ രചന. തുടർന്ന് ഷെയ്ക്സ്പിയറുടെ റ്റെയ്മിങ് ഒഫ് ദ് ഷ്റൂ ഷെയ് എന്ന പ്രഹസനം കണ്ടത്തിൽ വറുഗീസ് മാപ്പിള കലഹിനീ ദമനകം എന്ന പേരിൽ പരിഭാഷപ്പെടുത്തി (1893). ടെമ്പസ്റ്റ്, ഹാംലെറ്റ്, കിങ്ലിയർ, മർച്ചന്റ് ഒഫ് വെനീസ് എന്നീ പ്രഖ്യാത നാടകങ്ങളും പരിഭാഷാരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ള തുടങ്ങിയവരായിരുന്നു പരിഭാഷകർ. മാക്ബത്ത്, ഒഥല്ലോ തുങ്ങിയ കൃതികൾ പരിഭാഷപ്പെടുത്തിയത് ഗോവിന്ദപ്പിള്ളയാണ്.

സി.വി. രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഈ കാലഘട്ടത്തിൽ നാടകാസ്വാദകരെ ഏറെ ആകർഷിച്ചു. തന്റെ രചനകളിൽ സാമൂഹിക പരിഷ്കരണമായ പ്രമേയങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കാനാണ് സി.വി. ശ്രമിച്ചത്. 1884-ലെ ചന്ദ്രമുഖീ വിലാസം, 1893-ലെ മത്തവിലാസം എന്നിവ രണ്ടും തിരുവനന്തപുരത്തെ സാമൂഹിക ജീവിതത്തിന്റെ നേർക്കുള്ള ഒളിയമ്പുകളായിരുന്നു. കുറുപ്പില്ലാക്കളരിയിൽ പാശ്ചാത്യഭ്രമത്തെയാണ് അദ്ദേഹം വിമർശനപൂർവം പരിഹസിക്കുന്നത്. പാശ്ചാത്യ പ്രഹസനങ്ങളുടെ മാതൃക സ്വീകരിച്ച ആദ്യ മലയാള കൃതിയാണ് കുറുപ്പില്ലാകളരി. തുടർന്ന് തെന്തനാം കോട്ട് ഹരിശ്ചന്ദ്രൻ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ചെറുതേൻ കൊളംബസ് (1917), പണ്ടത്തെ പാച്ചൻ (1918), ബട്ളർ പപ്പൻ (1921) തുടങ്ങിയവയും രചിച്ചു.

സി.വി.യുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഭാഗധേയം പിന്തുടർന്നാണ് ഇ.വി.കൃഷ്ണപിള്ള സീതാലക്ഷ്മി, രാജാകേശവദാസൻ എന്നീ ചരിത്ര സംബന്ധിയായ നാടകങ്ങൾ രചിച്ചത്. സ്വാമി ബ്രഹ്മവ്രതൻ രചിച്ച് പ്രഖ്യാത നടന്മാർ അവതരിപ്പിച്ച കരുണ എന്ന സംഗീത നാടകം വർഷങ്ങളോളം രംഗത്ത് അവതരിപ്പിക്കപ്പെട്ടു. ചരിത്ര നാടകങ്ങളുടെ ഒരു പെരുംകൂട്ടം തന്നെ ഇക്കാലത്തുണ്ടായി. വേലുത്തമ്പി, ഇരവിക്കുട്ടിപ്പിള്ള തുടങ്ങിയ കേരള ചരിത്രപുരുഷന്മാരും മുഗൾ കഥാപാത്രങ്ങളുമെല്ലാം അതിഭാവുകത്വം നിറഞ്ഞ ഈ നാടകങ്ങളിൽ നിറഞ്ഞു നിന്നു.

നവോത്ഥാനം നാടകരംഗത്ത്. കൈനിക്കര കുമാരപിള്ളയുടെ ഹരിശ്ചന്ദ്രൻ, മോഹവും മുക്തിയും, പദ്മനാഭപിള്ളയുടെ കാൽവരിയിലെ കല്പപാദപം എന്നിവ രചനാപരമായ മാറ്റം സൂചിപ്പിക്കുന്നു. എൻ.പി. ചെല്ലപ്പൻ നായർ പ്രഹസനത്തിന്റെയും മെലോഡ്രാമയുടെയും അംശങ്ങൾ കൂട്ടിച്ചേർത്ത് മിന്നൽ പ്രണയം, വികടയോഗി തുടങ്ങിയ ജനപ്രിയ നാടകങ്ങൾ രചിച്ചു. ടി.എൻ. ഗോപിനാഥൻ നായർ, ജഗതി എൻ.കെ. ആചാരി എന്നിവർ പിന്നീട് തുടർന്നത് ഈ മാർഗമാണ്.

വി.ടി.യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, എം.ആർ.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി എന്നീ പരിഷ്കരണപരമായ രചനകളെല്ലാം മുപ്പതുകളിലാണ് രചിക്കപ്പെട്ടത്. മലബാറിലെ കർഷക പ്രസ്ഥാനത്തിന് ശക്തി പകരാനാണ് കെ. ദാമോദരൻ പാട്ടബാക്കി എഴുതിയത് (1938). മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകമാണിത്. ആഢ്യനായികാനായകന്മാരെ മാറ്റി നിർത്തി യാചകർക്ക് പ്രമുഖ സ്ഥാനം കല്പിച്ചു കൊടുത്ത കേശവദേവിന്റെ യാചകപ്രേമം എന്ന നാടകവും ഇക്കാലത്ത് എഴുതിയതാണ്.

ഇക്കാലത്ത് അഭിനയിക്കാൻ വേണ്ടിയല്ലാത്ത യൂറോപ്യൻ നാടകങ്ങളുടെ അനുകരണങ്ങളോ തർജുമകളോ ആയ നാടകങ്ങളും കടന്നുവന്നു. മലയാളിയുടെ മനസ്സിൽ ചിന്താവിപ്ളവം അഴിച്ചുവിട്ട കേസരി ബാലകൃഷ്ണപിള്ളയായിരുന്നു ഇതിനും വഴിയൊരുക്കിയത്. ലോക നാടകവേദിയിലെ അതികായനും പ്രശ്നനാടകങ്ങളുടെ ജനയിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടകകൃത്തുമായ ഇബ്സന്റെ ഗോസ്റ്റസ് എന്ന നാടകം ബാലകൃഷ്ണപിള്ളയും എ.കെ. ഗോപാലകൃഷ്ണപിള്ളയും ചേർന്ന് പ്രേതങ്ങൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. ഇബ്സന്റെ റോസ്മർഷോമായിരുന്നു സി. നാരായണപിള്ള മുല്ലയ്ക്കൽ ഭവനമെന്ന പേരിൽ പുനഃസൃഷ്ടിച്ചത്. ഇബ്സന്റെ മാർഗം പിന്തുടർന്നാണ് കെ. രാമകൃഷ്ണപിള്ള തപ്തബാഷ്പം രചിച്ചത്.

ഇതിനിടെ നാടകത്തിൽ തിക്കുറിശ്ശി സുകുമാരൻനായർ വിപ്ലകരമായ മറ്റൊരു മാറ്റമുണ്ടാക്കി. കൂർത്തു മൂർത്ത ഡയലോഗുകൾക്ക് അദ്ദേഹം രചനയിൽ സ്ഥാനം നല്കി. ഇത്തരത്തിൽ രചിക്കപ്പെട്ട ആദ്യ നാടകം അദ്ദേഹത്തിന്റെ സ്ത്രീയാണ്. കെ. രാമകൃഷ്ണപിള്ള നിഴലുകൾ, തൂക്കുമുറിയിൽ, പ്രതിമ എന്നീ രാഷ്ട്രീയ നാടകങ്ങൾ രചിച്ചത് ഈ ശൈലിയിലാണ്.

ഇബ്സന്റെ ഗാർഹിക പ്രശ്നാധിഷ്ഠിതമായ നാടകങ്ങളുടെ രൂപഭാവങ്ങൾ സൂക്ഷ്മമായി പിന്തുടർന്ന് നാടകമെഴുതിയത് ഭഗ്നഭവന(1942)ത്തിന്റെ കർത്താവായ എൻ. കൃഷ്ണപിള്ളയാണ്. ഇബ്സന്റെ പാവകളുടെവീട്, ബർണാഡ് ഷായുടെ വിഭാര്യന്മാരുടെ വീട് എന്നിവയുടെ ചുവടുപിടിച്ചു രചിച്ചതാണ് എൻ. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം, കന്യക, അഴിമുഖത്തേക്ക്, അനുരഞ്ജനം, ബലാബലം എന്നിവ.

ചിന്താപരമായ മൗലികതകൊണ്ട് ശ്രദ്ധേയനായ സി.ജെ.തോമസ് നാടക വീക്ഷണത്തിലും മൌലികത പുലർത്തി. 1128-ൽ രചിച്ച ക്രൈം 27 എന്ന നാടകമാണ് മൗലികത കൊണ്ട് ഏറെ ശ്രദ്ധേയം. ആ മനുഷ്യൻ നീ തന്നെ, അവൻ വീണ്ടും വരുന്നു ഇവയെല്ലാം ഇതിഹാസാംശങ്ങളുടെ മൗലിക പരിചരണങ്ങളാണ്. സി.എൻ. ശ്രീകണ്ഠൻ നായർ ഇതിഹാസങ്ങളെ മൗലികമായി വ്യാഖ്യാനിക്കുന്ന കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം എന്നിവ മികച്ച നാടകാനുഭവങ്ങളാക്കി. അദ്ദേഹത്തിന്റെ കലി നവീനതയുടെ രംഗഭാഷയാണ് ആവിഷ്കരിച്ചത്. രംഗവേദിയിൽ വിപ്ളവം സൃഷ്ടിച്ച കെ.ടി. മുഹമ്മദിന്റെ രചനകൾ സൃഷ്ടി, സ്ഥിതി, സംഹാരം, സമന്വയം എന്നിവയാണ്. ബർണാഡ് ഷാ തൊട്ട് അബ്സേർഡ് നാടകകൃത്തുക്കളെവരെ തന്റെ പ്രതിഭാസമ്പത്തിൽ നവീകരിച്ച നടനും നാടകനിരൂപകനുമായ എൻ.എൻ.പിള്ള പ്രേതലോകം, ആത്മബലി, കാപാലിക, ക്രോസ്ബെൽറ്റ്, മെഹർബാനി, ഈശ്വരൻ അറസ്റ്റിൽ, മരണനൃത്തം തുടങ്ങിയ രചനകളിലൂടെ സാമൂഹ്യവിമർശനവും രംഗവേദി പരിഷ്കരണവും ഒരു പോലെ നിർവഹിച്ചു.

തോപ്പിൽ ഭാസിയുടെ നാടകങ്ങൾ പ്രതിബദ്ധത കൊണ്ടാണ് ഏറെ സമ്പന്നമായത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവേക്കല്ല്, അശ്വമേധം എന്നിവ മലയാളനാടകത്തിലെ അഭിരുചി വിധാതാക്കളായി. എൻ. എൻ. പിള്ളയുടെ നാടകങ്ങളും ഇക്കാലത്ത് ശ്രദ്ധേയമായി. സി. എൽ. ജോസ്, പറവൂർ ജോർജ്, ഇബ്രാഹിം വേങ്ങര, പിരപ്പൻകോടു മുരളി എന്നിവർ വിവിധ സാമൂഹ്യസന്ദർഭങ്ങൾ സ്വീകരിച്ച് നാടകരചനയിൽ ഏർപ്പെട്ടവരാണ്, വൈക്കം ചന്ദ്രശേഖരൻ നായരുടെ ജാതുഗൃഹം, വീരന്റെ തൂവലും തുമ്പയും, സി.ജി. ഗോപിനാഥിന്റെ കുരുതിക്കളം, എസ്.എൽ. പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി, പി. ആർ. ചന്ദ്രന്റെ അഹല്യ, മുഹമ്മദ് യൂസഫിന്റെ കണ്ടംബെച്ചകോട്ട്, കെ.ജി. സേതുനാഥിന്റെ വീട്ടുമൃഗം, പി.വി. കുര്യക്കോസിന്റെ കുപ്പിച്ചില്ലുകൾ, കാലടി ഗോപിയുടെ ഏഴു രാത്രികൾ, കെ.എക്സ്. ആന്റോയുടെ ഇത്രകേക്കാ പടിഞ്ഞാറ്, തിക്കോടിയന്റെ പ്രസവിക്കാത്ത അമ്മ, രാജമാർഗം, സുരാസുവിന്റെ വിശ്വരൂപം തുടങ്ങിയവ മലയാള നാടകവേദിയിൽ മുദ്രപതിപ്പിച്ചിട്ടുള്ള നാടകങ്ങളാണ്.

അരങ്ങ്പുതുക്കൽ. അരങ്ങ് പുതുക്കിയെടുക്കാൻ നാടകകൃത്തുക്കൾ നടത്തിയ ശ്രമങ്ങൾ ഇതോടൊപ്പം കാണണം. അബ്സേർഡ് നാടകങ്ങളുടെ സ്വാധീനം ഉൾക്കൊണ്ട് മലയാളത്തിൽ ഉണ്ടായ ആദ്യനാടകം പി.എൽ.ആന്റണിയുടെ ഏപ്രിൽഫൂൾ ആണ്. ശ്രീകണ്ഠൻനായരുടെ കലി അയനസ്കോയുടെ അമീദിയെ അനുകരിക്കുന്നു. കാവാലം നാരായണപ്പണിക്കരാണ് പരീക്ഷണവുമായി അരങ്ങിലെത്തിയ മറ്റൊരു പ്രതിഭാശാലി. അദ്ദേഹത്തിന്റെ അവനവൻ കടമ്പ, ദൈവത്താർ എന്നിവ സ്വത്വാന്വേഷണത്തിന്റെ ദ്രാവിഡഭംഗി തനതു രംഗഭാഷയിൽ അവതരിപ്പിച്ചു. അധികാരം എന്ന പ്രശ്നത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമാണ് എം.ടി. വാസുദേവൻ നായരുടെ ഗോപുര നടയിൽ എന്ന പരീക്ഷണ നാടകം. സി. രാധാകൃഷ്ണന്റെ ദ്വീപ്, ഓംചേരിയുടെ പ്രളയം, ചുമ്മാർ ചൂണ്ടലിന്റെ കാളിത്തെയ്യം, നരേന്ദ്രപ്രസാദിന്റെ സൗപർണിക, വയലാ വാസുദേവൻ പിള്ളയുടെ വരവേല്പ്, പി.എം. ആന്റണിയുടെ സ്പാർട്ടാക്കസ്, പി.എം. താജിന്റെ കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, വാസുപ്രദീപിന്റെ അഭിമതം, മധുമാസ്റ്ററുടെ കലുഗുല, കെ.ജെ. ബേബിയുടെ നാട്ടുഗദ്ദിക (മലയാളത്തിലെ ആദ്യത്തെ തെരുവുനാടകം ഇതാണെന്നു തോന്നുന്നു), എൻ. ശശിധരനും. ഇ.പി. രാജഗോപാലനും രചിച്ച കേളു, സി.പി. രാജശേഖരന്റെ മൂന്നു വയസന്മാർ, ടി.പി. സുകുമാരന്റെ ദക്ഷിണായനം, പി. ബാലചന്ദ്രന്റെ പാവം ഉസ്മാൻ എന്നിവയെല്ലാം കരുത്തുള്ള പ്രമേയത്തിന് സ്വന്തമായ രംഗഭാഷ സൃഷ്ടിച്ചവയാണ്. പി.കെ. വേണുക്കുട്ടൻ നായരുടെ ഏലംകുളം മനയ്ക്കലെ അമ്മ രംഗവേദിയിൽ ഏറെ ചലനങ്ങൾക്കു വഴിയൊരുക്കി. കാവാലം നാരായണപ്പണിക്കർ, ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ്, വയലാ വാസുദേവൻപിള്ള തുടങ്ങിയവരാണ് രംഗവേദിയെ സമഗ്രമാറ്റത്തിന് ഒരുക്കിയവർ. പിന്നാലെ ജയപ്രകാശ് കൂളൂർ, സതീഷ് കെ. സതീഷ് തുടങ്ങിയ ഒരു നീണ്ട നിരയുണ്ട്. ലോകനാടകവേദിയിലെ ചലനങ്ങളാണ് അവർക്ക് ഏറെ ആഭിമുഖ്യം. ഇത് തനത് സങ്കല്പത്തെ ഉലച്ചുകളയുന്നുമുണ്ട്.

നിരൂപണം തിരുത്തുക

ആദ്യഘട്ടം. ഗദ്യസാഹിത്യത്തിൽ സർഗാത്മക സാഹിത്യവും വൈജ്ഞാനികസാഹിത്യവും ഉൾപ്പെടുന്നു. രണ്ടിനും ഒരുപോലെ പ്രാധാന്യം നല്കാൻ ഈ രംഗത്ത് പ്രവർത്തിച്ചവർ ആദ്യകാലം തൊട്ടേ ശ്രമിച്ചിട്ടുണ്ട്. മലയാള ഗദ്യത്തിന് സുതാര്യത നല്കിയത് ആനുകാലികങ്ങളിലെ ഇത്തരം രചനകളാണ്. സാഹിത്യ നിരൂപണം, വിവിധ ഭൗതിക സാമൂഹികശാസ്ത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം എന്നിങ്ങനെ പല വഴികളിലൂടെ ഗദ്യവും വൈജ്ഞാനിക മണ്ഡലവും വളരുന്നത് സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി നാം കാണുന്നു.

ഇതിൽ സർഗസാഹിത്യത്തിന് സമാന്തരമായി വളർന്നു വന്നതാണ് സാഹിത്യ നിരൂപണം. സാഹിത്യ രചനകളിൽ പ്രതിഫലിക്കുന്ന സർഗാത്മകത, ആസ്വാദ്യത, മൂല്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ് സാഹിത്യനിരൂപണം. മലയാള നിരൂപണത്തിൽ ധർമശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രൂപം, ആദിരൂപം, സൗന്ദര്യാത്മകത ഇവയെ എല്ലാം മാനദണ്ഡമായി നിരൂപകർ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത സാഹിത്യത്തിലെയും പാശ്ചാത്യസാഹിത്യത്തിലെയും താത്ത്വികവും പ്രായോഗികവുമായ ആശയങ്ങളാണ് മലയാള നിരൂപണത്തെ കൂടുതലും നിയന്ത്രിക്കുന്നത്. മലയാള ഭാഷയുടെയും മലയാളിയുടെയും തനതു സംസ്കാരവും കാവ്യരീതിയും ചിന്താവിഷയമാക്കുന്നതിൽ നിരൂപകർ ഏറെ ശ്രദ്ധിച്ചിട്ടില്ല.

കൂടിയാട്ടവുമായി ബന്ധപ്പെട്ട രംഗകലയിലുണ്ടായ ആട്ടപ്രകാരങ്ങൾക്ക് നിരൂപണപരമായ സ്ഥാനം ഉണ്ട്.

വിഷയങ്ങളുടെ പുതുമയെക്കാൾ രചനയുടെ പ്രൗഢിയും ആലങ്കാരികതയോടുള്ള വിധേയത്വവും പരിഗണിച്ച നിയോ ക്ലാസ്സിസത്തിന്റെ പരീക്ഷണഘട്ടമായിരുന്നു കേരളവർമയുടെ കാലം. ഉള്ളൂർ രചിച്ച ഉമാകേരളം എന്ന മഹാകാവ്യത്തിന് കേരളവർമ വലിയകോയിത്തമ്പുരാനെഴുതിയ അവതാരിക ശ്രദ്ധേയമത്രേ. നിരൂപണത്തിന്റെ പല അംശങ്ങളും തെളിഞ്ഞുകാണുന്നതാണ് ഈ അവതാരിക. ഗ്രന്ഥകാരന്റെ സ്ഥാനം, കൃതിയുടെ സ്വഭാവം, സമൂഹത്തിന് നല്കുന്ന സന്ദേശം, ഇതര കൃതികളുമായുള്ള താരതമ്യം എല്ലാം ഇതിലുണ്ട്. മണ്ഡനപരമായ നിരൂപണത്തിന് ഉത്തമമാതൃകയാണ് ഈ അവതാരിക.

എന്നാൽ ഏതു കൃതിയെയും ഗുണദോഷങ്ങളുടെ നിഷ്കൃഷ്ട പരിശോധനയിലൂടെ വിലയിരുത്തണമെന്ന സി.പി. അച്യുതമേനോന്റെ നിർദേശം ഗ്രന്ഥരചന ഉത്തരവാദിത്തമുള്ള ഒരു പ്രയത്നമായി കാണാൻ എഴുത്തുകാരെ നിർബന്ധിപ്പിച്ചു. അദ്ദേഹം പ്രായേണ ഖണ്ഡന നിരൂപണമാണ് അവലംബിച്ചത്. സമകാലികതയ്ക്കപ്പുറം നവീനതയോടുള്ള ആഭിമുഖ്യം കല്യാണീ നാടകം, മയൂരസന്ദേശം ഇവയ്ക്കെഴുതിയ മണ്ഡനനിരൂപണങ്ങളിൽ കാണാം. തന്റെ കാലത്തെ സാഹിത്യത്തിന് ഒരു തിരുത്തൽ ശക്തിയായിരുന്നു സി.പി. അച്യുതമേനോന്റെ നിരൂപണം.

നവീനതയുടെ പക്ഷത്ത് തന്റെ കാലത്തെ മലയാളസാഹിത്യത്തെ ഉറപ്പിച്ചു നിർത്തുന്നതിൽ ഏറെ ശ്രദ്ധിച്ച നിരൂപകനാണ് ഏ.ആർ. രാജരാജവർമ. നവീനത പദ്യത്തിൽ മാത്രമല്ല ഭാഷാപ്രയോഗങ്ങളിലും ഗദ്യങ്ങളിലും അലങ്കാരങ്ങളിലും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

നിരൂപണത്തിൽ ഏ.ആറിന്റെ ശിഷ്യന്മാരും അനുയായികളും ഒരേ തരക്കാരായിരുന്നില്ല. സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള സമകാലിക സാഹിത്യത്തെ അവഗണിച്ച് ക്ളാസ്സിക്ഗൌരവത്തിന്റെ അപഗ്രഥനത്തിനാണ് മുന്നോട്ടു വന്നത്. എ. ബാലകൃഷ്ണപിള്ള ലോകസാഹിത്യത്തിന്റെ ആശയലോകത്തേക്ക് മലയാള നിരൂപണത്തെയും സർഗസാഹിത്യത്തെയും മുന്നിൽനിന്ന് നയിച്ചു. ഏ.ആറിനെ ഗുരുവിനെപ്പോലെ കരുതിയ കുമാരനാശാൻ മഹാകാവ്യസംസ്കാരത്തെ കെട്ടുകുതിര ഏർപ്പാടായി തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രക്ഷോഭകൻ കൂടിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വ്യക്തിപരമായ സ്നേഹവും വിദ്വേഷവും കൊണ്ട് കാവ്യനിരൂപണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ജാതിപരമായ മലിനതകൾക്ക് സാഹിത്യത്തിൽ ഇടം നല്കുകയും ചെയ്തു. മൂർക്കോത്തു കുമാരൻ നിരൂപണത്തെ ആഴത്തോടൊപ്പം സരസവുമാക്കി. നെടിയം വീട്ടിൽ ബാലകൃഷ്ണമേനോൻ നോവലിന്റെ പഠനത്തിൽ ക്രാന്തദർശിത്വം പ്രകടിപ്പിച്ചു. വടക്കുംകൂർ രാജരാജവർമയും ശിരോമണി പി. കൃഷ്ണൻ നായരും സംസ്കൃത പ്രഭാവത്തിന്റെ പക്ഷം നിന്നു. സി.എസ്. നായർ എന്ന പ്രഗല്ഭ നിരൂപകൻ ദേശീയതയ്ക്ക് നിരൂപണത്തിൽ സ്ഥാനം നല്കി. ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായർ, കെ.എസ്. എഴുത്തച്ഛൻ തുടങ്ങിയ സൗമ്യനിരൂപകർ സി.എസ്സി.നോടു കടപ്പെട്ടിരിക്കുന്നു. പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, അപ്പൻ തമ്പുരാനെ പിന്തുടർന്ന് പാശ്ചാത്യ കാവ്യരൂപങ്ങൾ ഭാഷയിൽ പ്രചരിപ്പിക്കാൻ തന്റെ നിരൂപണത്തിൽ ശ്രദ്ധിച്ചു. സഞ്ജയൻ ഉള്ളൂരിനെയും വി.സി.യെയും ഏറെ ആദരിച്ച പണ്ഡിതനായ നിരൂപകനാണ്. പണ്ഡിതന്മാരായ ഈ നിരൂപകർക്കിടയിൽ മലയാള നിരൂപണത്തെ സമഗ്രമായി പുതുക്കിയെടുക്കാൻ ഭാരതീയ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് വിട്ടുമാറി പാശ്ചാത്യകലയെ പിന്തുടർന്ന കേസരി ബാലകൃഷ്ണപിള്ളയ്ക്കു കഴിഞ്ഞു.

പുതിയ ലാകത്തിനുവേണ്ട ആശയങ്ങൾ. എ. ബാലകൃഷ്ണപിള്ള സാഹിത്യത്തിൽ ഉദ്ബുദ്ധചിന്തകളുടെ വക്താവാണ്. പ്രസ്ഥാനങ്ങളുടെ രീതിവച്ച് അദ്ദേഹം എഴുത്തുകാരെ വകതിരിച്ചു. പ്രസ്ഥാനങ്ങൾക്ക് സ്വന്തം വ്യവസ്ഥകൾ രൂപപ്പെടുത്തി നവലോകത്തിന് വേണ്ട സാഹിത്യ മാതൃകകൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ, നവലോകം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മലയാളം ഉൾക്കൊള്ളേണ്ട പുതിയ സാഹിത്യാവബോധത്തിന്റെ രേഖകളുണ്ട്.

ഇ.എം.എസ്സിന്റെ വ്യക്തിപ്രഭാവസിദ്ധാന്തവും സാഹിത്യകാരനും, കെ. ദാമോദരന്റെ എന്താണ് സാഹിത്യം എന്നിവ റിയലിസ്റ്റിക് ആശയാന്തരീക്ഷം ഉൾക്കൊള്ളുന്നു. എം. എസ്. ദേവദാസ്, കെ.എൻ. എഴുത്തച്ഛൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.എസ്. മേനോൻ എന്നിവർ പൊതുവേ ഇത്തരം ആഭിമുഖ്യത്തോടെ ആണ് നിരൂപണം നടത്തിയത്. നവീന നിരൂപണത്തിന്റെ ആശയങ്ങൾ കൂട്ടിച്ചേർത്ത് സാഹിത്യത്തിന്റെ പുരോഗമനാംശത്തെ പുനർവ്യാഖ്യാനിക്കാൻ ബി. രാജീവൻ, സച്ചിദാനന്ദൻ, പി.കെ.പോക്കർ, കെ.ഇ.എൻ. കുഞ്ഞഹമ്മദ് തുടങ്ങിയവർ പുതിയ കാലഘട്ടത്തിലും ശ്രദ്ധിച്ചു.

കലാസൃഷ്ടികൾ സ്വന്തം നിലയ്ക്കുതന്നെ സുന്ദരവും മനുഷ്യഭാവിയിൽ വിശ്വാസം ജനിപ്പിക്കുന്നതുമാവണമെന്ന വിശ്വാസം വച്ചു പുലർത്തിയ നിരൂപകരാണ് എം.പി. പോൾ, ജോസഫ് മുണ്ടശ്ശേരി എന്നിവർ. സൌന്ദര്യനിരീക്ഷണം, നോവൽ സാഹിത്യം, ചെറുകഥാപ്രസ്ഥാനം എന്നിവ പോളിന്റെ അക്കാദമിക് പഠനങ്ങളാണ്. ബാല്യകാലസഖിയുടെ ജീവിതത്തുടിപ്പ് അദ്ദേഹത്തെ വ്യാമുഗ്ധനാക്കിയത് അതിന്റെ അദ്ഭുതകരമായ അനുഭവവേദ്യതയും യാഥാർഥ്യബോധവും കൊണ്ടാണ്.

മുണ്ടശ്ശേരിയാണ് സമകാലിക രചനകളെ കൂടുതൽ വിമർശന വിധേയമാക്കിയത്. ഉള്ളൂർ, വള്ളത്തോൾ, കുമാരനാശാൻ എന്നിവരുടെ സമാന പ്രമേയം കൈകാര്യം ചെയ്യുന്ന പിംഗ്ള, മഗ്ദലനമറിയം, കരുണ എന്നിവയെ വിലയിരുത്തിയ മാറ്റൊലിയിൽ അദ്ദേഹം മനഃപൂർവം പക്ഷപാതം കാണിച്ചു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആശാനോടുള്ള പ്രതിപത്തിയായിരുന്നു മുണ്ടശ്ശേരിയെ ശക്തനാക്കിയത്. തന്റെ അവസാനകാലത്ത് ഉള്ളൂരിനെ മുണ്ടശ്ശേരി ഏറെ പ്രശംസിച്ചത് ആദ്യകാല നിലപാടുകൾക്കുള്ള പശ്ചാത്താപമായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ഭാവഗീതത്വത്തെ എതിർക്കാൻ അദ്ദേഹമുണ്ടാക്കിയ തത്ത്വമാണ് നാടകാന്തം കവിത്വം. ഭദ്രമായ ഭാവം മാത്രം പോരാ രൂപവും വേണമെന്ന ആശയം രൂപഭദ്രത എന്ന കൃതിയിൽ അദ്ദേഹം അവതരിപ്പിച്ചത് പുരോഗമനവാദികൾക്ക് ഇഷ്ടപ്പെട്ടില്ല. പുതിയ ആശയങ്ങളോട് ബന്ധപ്പെട്ടാണ് ചരിത്രപരമായ പരിവർത്തനങ്ങൾ ഉണ്ടാകുന്നതെന്ന് ബോധ്യപ്പെടുത്താനാണ് രാജരാജന്റെ മാറ്റൊലിയിൽ അദ്ദേഹം ശ്രമിച്ചത്.

കുട്ടിക്കൃഷ്ണമാരാർ സംസ്കൃതപാണ്ഡിത്യത്തിന്റെ തണലിലാണ് തന്റെ നിരൂപണങ്ങൾ എഴുതിയത്. മഹാഭാരതം കഥ ഭാരത പര്യടനത്തിൽ അദ്ദേഹം പുതിയ വായനയ്ക്കു വിധേയമാക്കി. പക്ഷപാതപരമാവണം നിരൂപണം എന്ന് അദ്ദേഹം സയുക്തികം സ്ഥാപിച്ചിട്ടുണ്ട്. വള്ളത്തോളിനെ അദ്ദേഹം ഗാഢമായി ഉൾക്കൊണ്ടിരുന്നു. 'സംവിധാന ഭംഗിയാണ് കല' എന്ന് അദ്ദേഹം വിശ്വസിക്കുകയും അത് യാന്ത്രികമല്ലെന്ന് സമർഥിക്കുകയും ചെയ്തു.

കേരളീയ മനസ്സിനെ പ്രകൃതിയുമായി ബന്ധപ്പെടുത്തി നിരൂപണത്തിൽ ചർച്ചചെയ്ത ഒരേയൊരു നിരൂപകനാണ് ഭാസ്കരൻ നായർ. അദ്ദേഹത്തിന്റെ കലയും കാലവും, ദൈവനീതിക്കു ദാക്ഷിണ്യമില്ല എന്നിവ മൌലികമായ നിരൂപണ പ്രതിഭയുടേതാണ്. ശക്തമായ അഭിപ്രായങ്ങൾക്കുപോലും മധുരസംഗീതത്തിന്റെ ലയം നല്കുന്ന മറ്റൊരു പ്രമുഖ നിരൂപകനാണ് പ്രൊഫ. എസ്. ഗുപ്തൻനായർ. സാഹിത്യം ഇസങ്ങൾക്കപ്പുറമാണെന്ന് വിശ്വസിച്ച ഈ നിരൂപകൻ ജി.യുടെ കവിതയ്ക്കെഴുതിയ ആമുഖം സമഗ്രവും ആധികാരികവുമായ വിലയിരുത്തലിന്റെ മികച്ച മാതൃകയാണ്. ചങ്ങമ്പുഴയെ അടുത്തറിയാൻ കഴിഞ്ഞതിന്റെ രേഖകളും അദ്ദേഹം മലയാളിക്ക് നല്കിയിട്ടുണ്ട്. സമാലോചന എന്നത് അദ്ദേഹത്തിന്റെ നിരൂപണത്തിന് നല്കാവുന്ന വിശേഷണമാണ്; അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേരും. ആധുനിക സാഹിത്യം, ഇസങ്ങൾക്കപ്പുറം എന്നിവ പ്രധാന കൃതികളിൽ ചിലതാണ്.

സമഗ്രനിരൂപണത്തിന്റെ വഴിയേ സഞ്ചരിച്ച നിരൂപകനാണ് സുകുമാർ അഴീക്കോട്. ആശാന്റെ സീതാകാവ്യം, ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ചങ്ങമ്പുഴയെക്കുറിച്ചും (രമണനും മലയാളകവിതയും), ജി.യെക്കുറിച്ചുമുള്ള (ജി. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു) പഠനങ്ങൾ ഖണ്ഡനപരമാണ്. തത്ത്വമസി എന്ന ഉപനിഷത് പഠനമാണ് അഴീക്കോടിന്റെ ഗവേഷണപരമായ മുഖ്യകൃതി. മറ്റൊന്ന് മലയാള വിമർശനത്തെക്കുറിച്ചുള്ള പഠനമാണ്. ആധുനികതയോട് അസഹിഷ്ണുവാണ് അദ്ദേഹം. പുരോഗമനപ്രസ്ഥാനത്തോട് അവസാനകാലത്ത് ഈ നിരൂപകൻ അനുരഞ്ജിച്ചു.

മനഃശാസ്ത്രനിരൂപണത്തിൽ തുടങ്ങിയവരാണ് ഡോ.എം. ലീലാവതിയും എം.എൻ. വിജയനും. കവിതയും ശാസ്ത്രവും ഡോ. ലീലാവതിയുടെ പ്രശസ്തമായ ആദ്യകാല ഗ്രന്ഥമാണ്. തുടർന്ന് കവിതാകഥാപഠനം അവരുടെ മുഖ്യ ദൗത്യമായി. കേരളത്തിലെ ഒട്ടുമിക്ക കവികളെയും പ്രധാന കാഥികരെയും അവർ പഠനവിധേയമാക്കിയിട്ടുണ്ട്. ജി.യാണ് അവരുടെ ഏറ്റവും പ്രധാന കവി. കാല്പനിക കവിതകളെയും നിയോക്ലാസ്സിക് കവിതകളെയും അറിഞ്ഞ് ആസ്വദിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ഈ നിരൂപക സി. രാധാകൃഷ്ണന്റെ കൃതികൾ മുൻനിർത്തി നടത്തിയ പഠനം (അപ്പുവിന്റെ അന്വേഷണം) ഏറെ ശ്രദ്ധാർഹമാണ്. കവിതാധ്വനി, അമൃതമശ്നുതേ, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ എന്നിവ ആഴത്തിലുള്ള സമഗ്ര വിമർശനത്തിന്റെ മികച്ച മാതൃകകളാണ്.

പ്രൊഫ. എം.എൻ. വിജയന്റെ സഹ്യന്റെ മകനെയും മാമ്പഴത്തെയും കുറിച്ചുള്ള പഠനങ്ങൾ മനഃശാസ്ത്രപഠനത്തിന്റെ മലയാളത്തിലെ മികച്ച മാതൃകകളാണ്. മാർക്സിയൻ ദർശനത്തിൽ തികഞ്ഞ അവഗാഹമുള്ള അദ്ദേഹം ആദ്യം മനഃശാസ്ത്രത്തെ മാർക്സിസ്റ്റ് ദർശനവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. പിന്നെ നരവംശശാസ്ത്രത്തിന്റെ സ്വാധീനത്തിൽ കൃതികളിലൂടെ സാംസ്കാരിക പഠനമെന്നതായി അദ്ദേഹതിന്റെ സമീപനം. ചുമരിൽ ചിത്രമെഴുതുമ്പോൾ, ചിതയിലെ വെളിച്ചം, ശീർഷാസനം എന്നിവയാണ് പ്രധാന കൃതികൾ. മൌലികമായ ഭാഷയും ചിന്തയും അപഗ്രഥനസ്വഭാവങ്ങളും എം.എൻ. വിജയനെ വ്യത്യസ്തനാക്കുന്നു.

സംസ്കൃതപാണ്ഡിത്യത്തിന്റെ കുലപർവതങ്ങളെന്ന് വിളിക്കപ്പെടാവുന്നവരാണ് കെ.പി. നാരായണപ്പിഷാരടിയും എം.പി. ശങ്കുണ്ണിനായരും എൻ.വി. കൃഷ്ണവാര്യരും. എന്നാൽ മൂവരും നിരൂപണരംഗത്ത് വ്യത്യസ്തരാണ്. കൂടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളും നാട്യശാസ്ത്രവും വ്യാഖ്യാനിക്കുന്നതിൽ കെ.പി. നാരായണപ്പിഷാരടി ശ്രദ്ധിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഒരു പോലെ പണ്ഡിതനായിരുന്ന എം.പി. ശങ്കുണ്ണിനായർ നാട്യമണ്ഡപം, ഛത്രവും ചാമരവും എന്നീ കൃതികളിൽ ഇന്ത്യൻ സാഹിത്യപൈതൃകത്തെക്കുറിച്ചുള്ള വ്യതിരിക്തചിന്തകളാണ് അവതരിപ്പിക്കുന്നത്. വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടത്തിന് അദ്ദേഹം രചിച്ച പഠനം ഏറെ പ്രസിദ്ധം. എൻ.വി. മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിക്കുന്നതിൽ നേതൃത്വപരമായ ജാഗ്രത കാണിച്ച നിരൂപകനാണ്. വള്ളത്തോളിന്റെ കാവ്യശില്പം എന്ന നിരൂപണം മലയാളത്തിലെ ശൈലീപരമായ നിരൂപണത്തിന് മാതൃകയാണ്. നാടകകൃത്തും സാഹിത്യചരിത്രകാരനുമായ എൻ. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം സി.വി. കഥാപാത്രങ്ങളെ സംഭാഷണ ശൈലിയിലൂടെ കണ്ടെത്താനുള്ള ഉദ്യമമാണ്. താരതമ്യസാഹിത്യ നിരൂപണ രംഗത്ത് ഏറെ പ്രവർത്തിച്ച ആളാണ് ഡോ. കെ.എം. ജോർജ്. ചിന്താമണ്ഡലത്തിൽ വിപ്ളവകരമായ മാറ്റം രേഖപ്പെടുത്തിയ വ്യക്തിവാദിയായ നിരൂപകനാണ് ഇടച്ചേരിയുടെ നിലപാടുകളിൽ ഉറച്ചുനിന്ന സി.ജെ. തോമസ്. നോവൽ രചനയ്ക്കുപിന്നിൽ പ്രവർത്തിക്കുന്ന സിദ്ധിയെയും സാധനയെയും പി.കെ. ബാലകൃഷ്ണൻ പഠനവിഷയമാക്കി.

ആധുനിക സംവേദനം അനുഭവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ ആദ്യത്തെ പ്രധാന മലയാള നിരൂപണം അയ്യപ്പപ്പണിക്കരുടെ കവിതകൾക്ക് എം.വി. ദേവനെഴുതിയ അവതാരികയാണ്. ദേവസ്പന്ദനം പ്രധാന കൃതി. ചിന്താലോകത്തെ ഒറ്റയാനായ എം. ഗോവിന്ദൻ, വ്യക്തിസ്വാതന്ത്യ്രത്തിന്റെ ആത്മീയത ദാർശനിക ചർച്ചയ്ക്ക് വിധേയമാക്കിയ പ്രൊഫ. എം.കെ. സാനു (അസ്തമിക്കാത്ത വെളിച്ചം, അവധാരണം), കെ.എസ്.നാരായണപിള്ള, കെ. പി. അപ്പൻ, വി. രാജകൃഷ്ണൻ, സച്ചിദാനന്ദൻ എന്നിവരെല്ലാം ആധുനിക സംവേദനത്തിന്റെ വ്യാഖ്യാതാക്കളായാണ് നിരൂപണരംഗത്ത് പ്രസിദ്ധർ. ഡോ. പി.കെ. രാജശേഖരനും ഡോ. കെ.എസ്. രവികുമാറും നോവലിന്റെയും ചെറുകഥയുടെയും നിരൂപണത്തിൽ സ്വന്തമായ ഇടം നേടിയവരാണ്. ആഷാമോനോനും, ജി. മധുസൂദനനും പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെ വഴികളാണ് കണ്ടെത്തിയത്. ടി. പദ്മനാഭന്റെ ജീവിതവും കലയും ആത്മാവിന്റെ മുറിവുകൾ എന്ന സമഗ്രപഠനത്തിൽ തോമസ് മാത്യു അപഗ്രഥിക്കുന്നു.

വ്യക്തികളെക്കുറിച്ചുള്ള പഠനം, സാഹിത്യ ചരിത്രം, സാഹിത്യ രൂപങ്ങളുടെ പഠനം എന്നിങ്ങനെ അക്കാദമിക്കായ പഠനങ്ങൾ മലയാളത്തിൽ ഏറെയുണ്ട്. നാടക ദർപ്പണം (എൻ.എൻ. പിള്ള), നളിനി എന്ന കാവ്യശില്പം (നിത്യചൈതന്യയതി), വീണപൂവ് കൺമുമ്പിൽ (പ്രൊഫ. കെ.എം. ഡാനിയേൽ), അനശ്വരനായ ഉറൂബ് (ഡോ. കെ.എം. തരകൻ), ചെറുകഥ ഇന്നലെ ഇന്ന് (എം. അച്യുതൻ), പുരോഗമന സാഹിത്യപ്രസ്ഥാനം നിഴലും വെളിച്ചവും (പി. കെ. ഗോപാലകൃഷ്ണൻ), രംഗഭാഷ (വയലാ വാസുദേവൻ പിള്ള), നാടകം കണ്ണിന്റെ കല (ടി.പി. സുകുമാരൻ) തുടങ്ങിയവ. പാശ്ചാത്യ സാഹിത്യചരിത്രത്തെക്കുറിച്ച് ഡോ. കെ.എം. തരകൻ, പ്രൊഫ. എം. അച്യുതൻ, ഡോ. പി.വി. വേലായുധൻ പിള്ള തുടങ്ങിയവരുടെ പഠനങ്ങൾ സമഗ്രമായ അക്കാദമിക് പഠനങ്ങളാണ്. ഗാന്ധിയൻ ചായ് വുള്ള പ്രധാന സൗന്ദര്യശാസ്ത്ര ഗ്രന്ഥമാണ് കല്പറ്റ ബാലകൃഷ്ണന്റെ ഗാന്ധിയൻ സൗന്ദര്യവിചാരം. പണ്ഡിതനായ എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം ലോകസാഹിത്യത്തെയും വർത്തമാനകാലത്തെ സജീവ സാഹിത്യത്തെയും സമന്വയിപ്പിക്കുന്ന ചിന്താധാർഷ്ട്യമുള്ള ജനപ്രിയ നിരൂപണങ്ങളാണ്.

ആധുനികോത്തര കാലത്തിന്റെ വിമർശന രീതിക്ക് താത്ത്വിക പിന്തുണ നല്കുന്നതിന് കെ.പി.അപ്പൻ ശ്രദ്ധാലുവാണ്. അദ്ദേഹത്തിന്റെ പിന്നാലെ ആധുനികോത്തര മുദ്ര അണിഞ്ഞവർ ധാരാളം. ആധുനികാനന്തരം, വിചാരം, വായന (പി.പി. രവീന്ദ്രൻ), ആധുനികാനന്തര മലയാള നോവൽ (കെ.പി. രമേഷ്), ആധുനികോത്തര കേരള പരിസരം (ഡോ. പി.കെ. പോക്കർ), ആധുനികോത്തര വിശകലനവും വിമർശവും (വി.സി. ശ്രീജൻ), ഉത്തരാധുനികത (സി.ബി. സുധാകരൻ) എന്നീ പഠനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. കൃതിയെ അനുഭവിക്കുന്നതിലല്ല അപനിർമിക്കുന്നതിലാണ് ഇവരുടെ ആവേശം.

സ്ത്രീപക്ഷ രചനകളും അവയുടെ തത്ത്വങ്ങളും പ്രസക്തിയും അപഗ്രഥിക്കുന്ന നിരൂപണങ്ങളും ആധുനികോത്തര സംസ്കാരത്തിന്റെ ഒരു ഉപവിഭാഗമാണ് സ്ത്രീവാദം. ആണരശു നാട്ടിലെ കാഴ്ചകൾ (ജെ. ദേവിക) തുടങ്ങിയവ ഇത്തരം നിരൂപണ ഗ്രന്ഥങ്ങളിൽപ്പെടുന്നു. ഒപ്പം പ്രബലമായ ദലിത് സംസ്കാരപഠനകേന്ദ്രീകരണവുമുണ്ട്. പണ്ഡിറ്റ് കെ.പി. കറുപ്പൻ, ടി.കെ.സി. വടുതല, ഡി. രാജൻ, പോൾ ചിറക്കരോട്, കല്ലറ സുകുമാരൻ, കെ.കെ. കൊച്ച്, നാരായൻ തുടങ്ങിയവരുടെ രചനകൾ യഥാർഥ ദലിത് രചനകൾ തന്നെയാണ്. രാഘവൻ അത്തോളി, സി. അയ്യപ്പൻ, എം.ആർ. രേണുകുമാർ, എൻ.കെ. ജോസ്, സണ്ണി കപിക്കാട്, കെ.എം. സലിംകുമാർ എന്നിങ്ങനെ പടരുന്നതാണ് ദലിത്സാഹിത്യ വിചാരം.

ആഖ്യാനശാസ്ത്രത്തെക്കുറിച്ച് ഡോ. അയ്യപ്പപ്പണിക്കർ രചിച്ച ആഖ്യാനകലാസിദ്ധാന്തവും പ്രയോഗവിധികളും നിരൂപണത്തിൽ ഏറെ സമഗ്രമായ സമീപനത്തിന് മാർഗദർശിയായ പഠനമാണ്. ദ്രാവിഡന്റെ തിണസങ്കല്പവും ആര്യന്റെ രസധ്വനിയും പാശ്ചാത്യന്റെ അനുകരണ സിദ്ധാന്തവും സമന്വയിപ്പിക്കപ്പെടാവുന്നതാണെന്ന് ഈ പഠനം നമ്മെ ഓർമിപ്പിക്കുന്നു. പാരിസ്ഥിതിക രചനകൾ വിമർശനത്തിന് പുതുവഴി തുറന്നിട്ടുണ്ട്. ജി. മധുസൂദനൻ നായർ, ആഷാ മേനോൻ എന്നിവർ കൂടുതൽ ശ്രദ്ധിക്കുന്നത് ഹരിതപഠനത്തിന്റെ മേഖലയിലാണെന്നു പറയാം.


ഉപന്യാസം തിരുത്തുക

മലയാളഗദ്യത്തിന്റെ വളർച്ചയിൽ പ്രധാനപ്പെട്ട ഒരു സൂചകമാണ് ഉപന്യാസം. മനസ്സിന്റെ സ്വച്ഛന്ദ വിഹാരങ്ങളാണ് ഉപന്യാസങ്ങൾ. ഏതു വിഷയവും അത് കൈകാര്യം ചെയ്യും. പക്ഷേ പരിചരണ രീതിയാണ് പ്രധാനം. കൊച്ചുകുട്ടികൾക്കുവേണ്ടിയും അല്ലാതെയും മഹാന്മാരുടെ ജീവിത ചരിത്രത്തിൽ സന്മാർഗപ്രേരകമായ വിഷയങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം, ശാസ്ത്രങ്ങൾ, തത്ത്വശാസ്ത്രം, അനുഭവങ്ങൾ എന്നിവ ഉപന്യാസ രൂപത്തിൽ അവതരിപ്പിക്കുന്നതിലുള്ള ശ്രമങ്ങൾ കേരളവർമ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ നടന്നിരുന്നു. സി.പി. അച്യുതമേനോൻ, വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, അപ്പൻ തമ്പുരാൻ, ഏ.ആർ. രാജരാജവർമ മൂർക്കോത്തുകുമാരൻ, കെ. സുകുമാരൻ, സി.വി.കുഞ്ഞുരാമൻ തുടങ്ങിയവരാണ് ഇക്കാലത്തെ പ്രശസ്ത ഉപന്യാസകാരന്മാർ. നർമവും നിരീക്ഷണവും വിമർശനവും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഉപന്യാസങ്ങൾക്കുണ്ട്. അപ്പൻതമ്പുരാൻ താളമുള്ള പച്ചമലയാളത്തിൽ വരെ അനായാസമായി ഗദ്യം രചിച്ചു. വിമർശന ഗൗരവം ഏ.ആറിനും കുറിക്കു കൊള്ളുന്ന ഹാസ്യം മൂർക്കോത്തിനും, പ്രകൃതിയോടും ജന്തുക്കളോടുമുള്ള സ്നേഹം കെ. സുകുമാരനും കുത്തിനോവിക്കുന്ന ശൈലി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഇരുതലമൂർച്ചയുള്ള വാൾപോലെ മലയാളം ഉപയോഗിക്കുന്ന ശീലം സി. വി. കുഞ്ഞിരാമനും സ്വായത്തമായിരുന്നു. ആർ. ഈശ്വരപിള്ളയുടെ ചിന്താസന്താനം, കെ.ആർ. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ എന്നീ സൗമ്യരചനകൾ ഉപന്യാസങ്ങളുടെ വൈപുല്യവും ജനപ്രിയതയും സൂചിപ്പിക്കുന്നു. വിദേശീയ മേധാവിത്വത്തിനെതിരെ രാഷ്ട്രീയ ലേഖനങ്ങൾ രചിച്ച സി.വി. രാമൻപിള്ള ഓജസ്സുള്ള ഭാഷകൊണ്ട് ചിന്താലഹരി പടർത്തി.

ഉള്ളൂരിന്റെയും ശങ്കരൻ നമ്പ്യാരുടെയും സാഹിത്യസംബന്ധിയായ ലേഖനങ്ങൾ, ഏ.ആർ. രാജരാജവർമയുടെ ശാസ്ത്ര ലേഖനങ്ങൾ, എ.ഡി. ഹരിശർമ, പി.വി. കൃഷ്ണവാര്യർ തുടങ്ങിയവരുടെ ഗവേഷണോപന്യാസങ്ങൾ, സംഗീത ശാസ്ത്ര സ്പർശിയായി ആറ്റൂർ കൃഷ്ണപ്പിഷാരടി രചിച്ച ഉപന്യാസങ്ങൾ, എം.ആർ. ബാലകൃഷ്ണവാര്യരുടെ വിവിധ വിഷയ സ്പർശകമായ പ്രബന്ധ മഞ്ജരി തുടങ്ങിയവ മലയാള ഗദ്യത്തിന് സാധാരണക്കാരുടെ ഇടയിൽ കൂടുതൽ സ്വീകാര്യത സൃഷ്ടിച്ചു. പൊതുവിഷയങ്ങളെക്കുറിച്ച് എഴുതിയ കൃതഹസ്തനായ ഉപന്യാസകാരനാണ് സി.ബി കുമാർ. നല്ല ഗദ്യത്തിനുള്ളഗുണമായി എം.പി.പോൾ നിർവചിച്ചത് ഭാഷയുടെ അഭിഗമ്യതയാണ്. മുണ്ടശ്ശേരിയുടെ ശൈലിയിലെ പ്രൗഢി ഉപന്യാസങ്ങളിലും തെളിഞ്ഞുകാണാം. തോന്നയ്ക്കൽ കണ്ടകാഴ്ച കുമാരനാശാനെക്കുറിച്ചുള്ള വികാരഭരിതമായ സ്മരണയാണ്. മാരാരുടെ ഋഷിപ്രസാദം കെ.എം. ജോർജിന്റെ നിരീക്ഷണനിലയം, കെ.പി. നാരായണപ്പിഷാരൊടിയുടെ ശ്രുതിമണ്ഡപം, പി. ദാമോദരൻപിള്ളയുടെ വിചാരതരംഗിണി, ഇളംകുളം കുഞ്ഞൻപിള്ളയുടെ സാഹിത്യമാലിക, ശൂരനാട്കുഞ്ഞൻപിള്ളയുടെ കൈരളീപൂജ എന്നിവ പ്രമുഖ ഉപന്യാസ സമാഹാരങ്ങളാണ്. കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്, ജീവിത ചിന്തകൾ തുടങ്ങിയവ പ്രത്യാശയുടെ വിചാരധാരയാണ്. ഉപന്യാസമായിരുന്നു യുക്തിവാദികളായ എം.സി. ജോസഫിന്റെയും എ.ടി. കോവൂരിന്റെയും മാധ്യമം. ആഗോളതലത്തിലുള്ള ആശയങ്ങളുടെ വെളിച്ചം കേസരി ബാലകൃഷ്ണപിള്ള പകർന്നു തന്നതും വി.ടി. ഭട്ടതിരിപ്പാടിന്റെ വെടിവട്ട ശൈലി വെട്ടിത്തിളങ്ങിയതും എം.ആർ.ബി.യുടെ മൃദുലമായ കവിത്വം വിടർന്നു നിന്നതും, എം.ആർ. നായരുടെ (സഞ്ജയൻ) നർമമേദുരമായ ചിന്തകൾ കുറിക്കുകൊള്ളുന്ന ശൈലിയിൽ പടർന്നതും, കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ വിപ്ലവോന്മുഖത ഊർജം ശേഖരിച്ചതും, എം. ഗോവിന്ദൻ കേരള ജനതയെ സ്വന്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതും, സി.ജെ. തോമസ് ധിക്കാരിയുടെ കാതൽ അനുഭവപ്പെടുത്തിയതും ഉപന്യാസങ്ങളെക്കൂടി കൂട്ടുപിടിച്ചാണ്. വിമോചന തത്ത്വശാസ്ത്രം പൗലോസ് മാർ പൗലോസ് കേരളജനതയെ പഠിപ്പിച്ചതും, മതവും ശാസ്ത്രവും തമ്മിലുള്ള ഇടപെടലുകൾ ഡോ. കെ. ഭാസ്കരൻ നായരും നിത്യചൈതന്യയതിയും ആവിഷ്കരിച്ചതും ഉപന്യാസത്തിന്റെ ശക്തി തെളിയിച്ചാണ്. 'ചിരിയും ചിന്തയും' കൊണ്ട് സമ്പന്നനായ ഈ.വി.യെയും ചങ്ങലം പരണ്ടക്കാരനായ സഞ്ജയനെയും പിന്തുടർന്ന ഉപന്യാസകാരന്മാർ ധാരാളം. സീതാരാമൻ, ആനന്ദക്കുട്ടൻ, ആർട്ടിസ്റ്റ് രാഘവൻ നായർ, എൻ.പി. ചെല്ലപ്പൻ നായർ, വേളൂർ കൃഷ്ണകുട്ടി, പി. സുബ്ബയ്യാപിള്ള, തിക്കോടിയൻ, ഡി.സി. കിഴക്കേമുറി, രാമചന്ദ്രപ്പൈ, സുകുമാർ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട് മധുരോപന്യാസകർത്താക്കളുടേത്.

സാഹിത്യം, ശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളെയും സ്പർശിച്ച് എണ്ണൂറിലധികം ഉപന്യാസങ്ങൾ എഴുതിയ എൻ.വി. കൃഷ്ണവാര്യരെ ഈ രംഗത്തെ കുലപതി എന്നു വിളിക്കാം, ഉറൂബിന്റെ ശനിയാഴ്ചകൾ കാവ്യമധുരമായ സല്ലാപങ്ങളുടെ രേഖയാണ്. എ.പി. ഉദയഭാനുവിന്റെ ഉപന്യാസങ്ങൾ നാം മറന്നുപോകുന്ന കേരളത്തെയും ധർമവ്യവസ്ഥകളെയുമെല്ലാം നർമത്തിലൂടെയാണെങ്കിലും ഗൌരവതരമായ വിചാരണയ്ക്ക് വിധേയമാകുന്നു. ഭാരതീയതയെക്കുറിച്ചുള്ള മികച്ച പഠനമാണ്, ഉപന്യാസങ്ങളിലൂടെ സുകുമാർ അഴിക്കോട് നടത്തുന്നത്. ഗാന്ധിസം, വിദ്യാഭ്യാസം, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവ അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. ആഗോളസംസ്കൃതിയുടെ പേരിൽ നടക്കുന്ന സാമ്രാജ്യാധിനിവേശപ്രവർത്തനങ്ങളുടെയും ഇന്ത്യ നേരിടുന്ന വിവിധ മണ്ഡലങ്ങളിലെ മൂല്യത്തകർച്ചകളുടെയും നാം കാണാതെ പോകുന്ന ഭൂവിശേഷങ്ങളുടെയും ജാഗ്രതപൂണ്ട വിവരങ്ങളാണ് എം.പി. വീരേന്ദ്രകുമാറിന്റെ ഉപന്യാസങ്ങൾ. തീക്ഷ്ണമായ ലക്ഷ്യബോധത്തോടെ ഇത്ര സമഗ്രമായി ഉപന്യാസമെന്ന മാധ്യമം ഏറെപേർ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാൻ ശ്രമിച്ച മറ്റൊരാൾ പി. ഗോവിന്ദപ്പിള്ളയാണ്. നിരൂപണത്തിന്റെ അതേ മാധുര്യത്തോടെ നിരവധി ഉപന്യാസങ്ങൾ പ്രൊഫ. എസ്. ഗുപ്തൻനായർ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ മുമ്പിൽ എന്ന രചന മലയാളത്തിന്റെ ഏറ്റവും മികച്ച ഭാവോപന്യാസമാണ്. ജൈവമനുഷ്യന്റെ നീതികൾ നിർധരിക്കുന്ന ആനന്ദിന്റെ ഉപന്യാസങ്ങൾ പുതിയ ലോകത്തിന്റെ സമഗ്രചിന്തയിലേക്കാണ് നമ്മെ നയിക്കുന്നത്. ഒ.വി. വിജയന്റെ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമയ്ക്ക് രാഷ്ട്രീയതലമാണ് മുഖ്യം. എം.പി. നാരായണപിള്ള പ്രകോപിപ്പിക്കുന്ന നർമം കൊണ്ട് നമ്മുടെ ചിന്തയെ ഇളക്കി പ്രതിഷ്ഠിക്കാൻ ശ്രദ്ധിച്ച ബുദ്ധിശാലിയാണ്.

തന്റെ ജീവിതകാലം മുഴുവൻ കമ്യൂണിസ്റ്റ് ദർശനത്തിന്റെ വ്യാഖ്യാനത്തിനും സമകാലിക സംഭവങ്ങളുടെ വിലയിരുത്തലിനും നേതൃത്വപരമായ പങ്കുവഹിച്ച ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അതിവിപുലമായ ഉപന്യാസസഞ്ചയം വാല്യങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട് (ഇ.എം.എസ്സിന്റെ സമ്പൂർണ കൃതികൾ). ചരിത്രത്തിന്റെ വഴിയേ ഉള്ള സുദീർഘമായ യാത്രയുടെ പ്രതിഫലനങ്ങളാണവ. കേരളീയ ചിന്തയുടെ സജീവമായ ഇടതുപക്ഷം പിന്തുടരുന്ന നിരവധി എഴുത്തുകാർ ഇന്ന് ഉപന്യാസരംഗത്ത് സജീവമാണ്. ആർഷവിജ്ഞാനരംഗത്ത് പി. പരമേശ്വരനും, വി.പനോളിയും പരിസ്ഥിതി രംഗത്ത് സുഗതകുമാരിയും, സെക്കുലർ ചിന്താരംഗത്ത് ഹമീദ് ചേന്നമംഗലവും, പ്രത്യശാസ്ത്ര പഠനരംഗത്ത് കെ. വേണുവും പ്രബോധനാത്മകമായ ഉപന്യാസങ്ങൾ ധാരാളം രചിച്ചിട്ടുണ്ട്. ഏറെ പ്രതിഭകളുടെ വിഹാര രംഗമാണിന്ന് ഉപന്യാസസാഹിത്യം. എന്നാൽ പാലാ കെ.എം.മാത്യു മനുഷ്യനന്മയുടെ ബഹുമുഖ ഭാവങ്ങൾ സരളമായി അവതരിപ്പിച്ച് ഏറെ വ്യക്തിത്വത്തോടെ ഒറ്റപ്പെട്ടു നില്ക്കുന്നു. ആത്മീയതയും കവിത്വവും ഓളംവെട്ടിനില്ക്കുന്ന ഗദ്യത്തിൽ രചിച്ച വി.ജി. തമ്പിയുടെ നിശ്ശബ്ദനായിരിക്കാൻ അവകാശമുണ്ട് എന്ന ഉപന്യാസസമാഹാരം ഉപന്യാസത്തിലെ മികച്ച ഉപലബ്ധിയിൽപ്പെടുന്നു.

ആത്മകഥ, ജീവചരിത്രം തിരുത്തുക

സ്മരണീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന സാഹിത്യശാഖകളാണ് ആത്മകഥ, ജീവചരിത്രം, സ്മരണകൾ, തൂലികാചിത്രങ്ങൾ എന്നിവ. ആത്മകഥയിൽ വ്യക്തി തന്നെത്തന്നെ പരിചയപ്പെടുത്തുന്നു. മറ്റുള്ളവ അന്യരുടെ ദൃഷ്ടിയിൽ ഒരു വ്യക്തിജീവിതത്തെയോ സാരമായ സന്ദർഭങ്ങളെയോ പരിചയപ്പെടുത്തുന്നതാണ്.

വൈക്കത്ത് പാച്ചു മൂത്തതിന്റെ ആത്മകഥയാണ് മലയാളത്തിൽ ആദ്യം വെളിച്ചം കണ്ട ആത്മകഥാ ഗ്രന്ഥം. മലയാളിയെ വികാരാധീനരാക്കിയ ആത്മകഥയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തൽ. ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകൾ, ഓർമയിൽ നിന്ന് എന്നിവ അതിന്റെ ഉചിതമായ പൂരണമാണ്. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ സ്മരണ മണ്ഡലം അക്കാലത്തെ സമുദായിക കാലാവസ്ഥയിൽ തന്റെ അനുഭവങ്ങൾ വിവരിക്കുന്ന ആത്മകഥയാണ്. ഇ.വി. കൃഷ്ണപിള്ളയുടെ ജീവിത സ്മരണകൾ മറ്റുള്ളവരെപ്പോലെ തന്നെയും സ്വതന്ത്രമായി വിലയിരുത്തുന്ന സരസമായ രചനയാണ്. ആർ. ഈശ്വരപിള്ള, സർദാർ കെ.എം. പണിക്കർ, മന്നത്തുപദ്മനാഭൻ (എന്റെ സ്മരണകൾ) എന്നിവരുടെ ആത്മകഥകൾ അവരുടെ പ്രവർത്തനമണ്ഡലത്തിലൂടെയുള്ള സുഗമസഞ്ചാരങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവുമായ ചിത്രമാണ് കെ.സി. മാമ്മൻ മാപ്പിളയുടെ ജീവിതസ്മരണകൾ. ജീർണിപ്പിന്റെ ആഴങ്ങളിൽ നിന്ന് പരിഷ്കരണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചുയർന്ന ഒരു സമൂഹത്തിന്റെ ചിത്രണം ആ പരിവർത്തനത്തിന് നേതൃത്വം വഹിച്ച ആൾതന്നെ മറയില്ലാതെ ചിത്രീകരിക്കുന്നതാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും. കേശവദേവ് എന്ന വിപ്ലവവ്യക്തിത്വത്തെ എതിർപ്പിൽ കാണാം. മുണ്ടശ്ശേരി, തകഴി, ജീ. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി തുടങ്ങിയവരുടെ ആത്മകഥകൾ നമ്മുടെ നവോത്ഥാന കാലഘട്ടത്തിലെ സാംസ്കാരിക ജീവിതവും അതിന് രൂപം കൊടുത്ത വ്യക്തികളുടെ സങ്കീർണാനുഭവങ്ങളും മനസ്സിലാക്കാൻ പര്യാപ്തമാണ്.

വികാരഭാവം കൊണ്ട് സവിശേഷമായ ആത്മചരിത്രങ്ങളാണ് ചങ്ങമ്പുഴയുടെ തുടിക്കുന്ന താളുകൾ, പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാഴ്ചപ്പാടുകൾ എന്നിവ. സ്വാതന്ത്ര്യസമരം, ലോകമഹായുദ്ധം എന്നിവയുടെ കാലത്ത് തനിക്കനുഭവിക്കേണ്ടി വന്ന ദുരിതമായ ജീവിതത്തിന്റെ ആഖ്യാനമാണ് കേശവമോനോന്റെ കഴിഞ്ഞകാലം. മാധവിക്കുട്ടിയുടെ എന്റെ കഥ വിവാദപരമായ ജീവിത സന്ദർഭങ്ങളുടെ സ്വതന്ത്രമായ വെളിപ്പെടുത്തലുകളാണ്. എന്നാൽ അപമാനകരമായ അവസ്ഥകൾ അകാരണമായി അനുഭവിക്കേണ്ടിവന്ന എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥ നമ്മെ നൊമ്പരപ്പെടുത്തും.

മൊയ്തു മൗലവി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ. കെ. ഗോപാലൻ, പി. നാരായണൻ നായർ, എൻ. ശ്രീകണ്ഠൻ നായർ, ഇ.കെ. നായനാർ, തോപ്പിൽഭാസി, കുമ്പളത്ത് ശങ്കുപ്പിള്ള, അക്കാമ്മ ചെറിയാൻ, ഡോ. ജി. രാമചന്ദ്രൻ, സി. അച്യുതമേനോൻ, എ.പി. ഉദയഭാനു, സി. കേശവൻ, ഫാ. വടക്കൻ, കെ. കരുണാകരൻ, വി.എസ്, അച്യുതാനന്ദൻ എന്നിവരുടെ ആത്മകഥകളിലൂടെ സഞ്ചരിക്കുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിസംഘട്ടനങ്ങളും പ്രത്യയശാസ്ത്രങ്ങൾക്കുവേണ്ടിയുള്ള ത്യാഗസുരഭിലമായ ജീവിതങ്ങളും നാം തിരിച്ചറിയുന്നു. സിനിമ, നാടകം, കഥകളി തുടങ്ങിയ രംഗങ്ങളിലുള്ളവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വികാരഭരിതമായി വിവരിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വിവാദപരമായ ആത്മകഥ നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന രചനയാണ്. കല്യാണിക്കുട്ടിഅമ്മയുടെ പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന കൃതിയും, അന്തർജനങ്ങളുടെ അറിയാലോകം തുറന്നുകാട്ടി ആത്മകഥാരംഗത്ത് അപൂർവതയോടെ നില്ക്കുന്ന ദേവകി നിലയംകോടിന്റെ രചനയും ശ്രദ്ധേയമാണ്. കന്യാസ്ത്രീ ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾകൊണ്ട് ജെസ്മിയും (ആമേൻ) സന്ന്യാസജീവിതത്തിന്റെ വിമർശനങ്ങളിലൂടെ അമർത്ത്യാനന്ദ(അർധവിരാമം)യും ശ്രദ്ധനേടി.

ക്രിസ്തുവിന്റെ ജീവിതം അഥവാ സുവിശേഷ സംഗ്രഹം എന്ന ജീവചരിത്രത്തോടെ ഗുണ്ടർട്ട് തുടങ്ങിവച്ചതാണ് മലയാളത്തിലെ ജീവചരിത്ര ശാഖ. വിശാഖം തിരുനാളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള ജീവചരിത്ര സംഗ്രഹങ്ങൾ തയ്യാറാക്കപ്പെട്ടു. അതിൽ സ്വതന്ത്രകൃതികളും പരിഭാഷകളും ഉൾപ്പെടുന്നു. ടി. മാധവരായർ, ദേവ്ജി ഭിംജി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ ഇക്കാലത്തേതാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറൾ മാർക്സിനെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും തയ്യാറാക്കിയ ജീവചരിത്രങ്ങൾ അവരെക്കുറിച്ച് മലയാളത്തിൽ ആദ്യമുണ്ടായ രചനകളാണ്. തോമസ് പോൾ ഒരു ജീവചരിത്ര പരമ്പരതന്നെ സാഹിത്യകാരന്മാരെക്കുറിച്ച് തയ്യാറാക്കി-സാഹിത്യപ്രണയികൾ- എന്നാൽ ഇവ വിശദരചനകളല്ല. മൂർക്കോത്ത് കുമാരന്റെ ചന്തുമേനോനും വേങ്ങയിൽ കുഞ്ഞിരാമൻ നായനാരും ആ വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞ് രചിച്ചവയാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള മൂർക്കോത്തിന്റെ ജീവചരിത്രകൃതിയും പ്രത്യക്ഷാനുഭവപരമാണ്. ഒരു കേരളീയ കലാകാരനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ചിത്രമെഴുത്ത് കോയിത്തമ്പുരാനെക്കുറിച്ച് പി.എൻ. നാരായണപിള്ള രചിച്ചതാണ്. കാല്പനികപൂർവകാലത്തെ എഴുത്തുകാരെ മനസ്സിലാക്കാൻ ഹരിശർമയുടെ വിവിധ ജീവചരിത്ര കൃതികൾ സഹായകമാകുന്നു.

ഭാരതത്തിലെ പ്രശസ്തരായ വ്യക്തികളെക്കുറിച്ചും സമകാലിക കേരളീയ വ്യക്തിത്വങ്ങളെക്കുറിച്ചും ഏറെ ജീവചരിത്രക്കുറിപ്പുകൾ തന്റെ അത്യാർജവമുള്ള ശൈലിയിൽ അവതരിപ്പിച്ചിട്ടുണ്ട് കെ.പി. കേശവമേനോൻ. ജവാഹർലാൽ നെഹ്റു, മഹാത്മാഗാന്ധി, യേശുക്രിസ്തു എന്നിവരെക്കുറിച്ചുള്ള വിശദമായ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചു. തന്റെ കഥാനായകന്റെ വ്യക്തിത്വം അന്വേഷണ ബുദ്ധിയോടെ ആഴത്തിൽ കണ്ടെത്തുകയും അനുഭാവപൂർവം ചിത്രീകരിക്കുകയും ചെയ്യുന്നതാണ് പി.കെ. പരമേശ്വരൻ നായരുടെ സി.വി. രാമൻപിള്ള എന്ന കൃതി. സാഹിത്യ പഞ്ചാനനൻ, മഹാത്മാഗാന്ധി, നെപ്പോളിയനും ജോസഫൈനും എന്നീ ജീവചരിത്രങ്ങളിലും വിശാലമായ പശ്ചാത്തലമൊരുക്കിയാണ് കഥാനായകന്മാരെ അദ്ദേഹം വിലയിരുത്തുന്നത്.

മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ജീവചരിത്ര ഗ്രന്ഥങ്ങളാണ് എൻ. ബാലകൃഷ്ണൻ നായരുടെ സാക്ഷാൽ സി.വി., പുത്തേഴത്ത് രാമൻ മേനോന്റെ ശക്തൻ തമ്പുരാൻ, കെ.പി. ശങ്കരമേനോന്റെ കേസരിയുടെ കഥ, എം.പി. മന്മഥന്റെ കെ. കേളപ്പൻ, കെ. സുരേന്ദ്രന്റെ കുമാരനാശാൻ, എസ്. ഗുപ്തൻനായരുടെ അസ്ഥിയുടെ പൂക്കൾ-ചങ്ങമ്പുഴ കവിയും കവിതയും, കെ. ഭാസ്കരപിള്ളയുടെ സ്വദേശാഭിമാനി, അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ.എം.എസ്, എം. കെ. സാനുവിന്റെ ശ്രീ നാരായണഗുരുസ്വാമി, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജനം തുടങ്ങിയവ. സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് ഡോ.എ. രഘു തയ്യാറാക്കിയ ജീവചരിത്രം പ്രഖ്യാപിതമായ പലധാരണകളെയും ചോദ്യം ചെയ്യുന്നു. ഒരു കേരളീയ എഴുത്തുകാരനെക്കുറിച്ചുള്ള ഏറ്റവും സുവിശദമായ ജീവചരിത്ര രചനയാണ് കെ.ടി. രാമവർമയുടെ കൈരളീ വിധേയൻ രാമവർമ അപ്പൻ തമ്പുരാൻ. സ്മരണകളും ആത്മകഥയും സമ്മിശ്രമായി അനുഭവപ്പെടുന്ന രചനകളാണ് എം.പി. പോളിനെക്കുറിച്ച് മിസ്സിസ് എം.പി. പോളും സി.ജെ. തോമസിനെക്കുറിച്ച് റോസി തോമസും വള്ളത്തോളിനെക്കുറിച്ച് മകൻ അച്യുതക്കുറുപ്പും (വള്ളത്തോൾ സ്മരണകൾ) കെ. ബാലകൃഷ്ണനെക്കുറിച്ച് ചന്ദ്രികാബാലകൃഷ്ണനും, ഇ.വി.യെക്കുറിച്ച് സുഹൃത്തായ ഇ.എം. കോവൂരും, ചങ്ങമ്പുഴയെക്കുറിച്ച് ജി.പി. ശങ്കരമംഗലവും അവതരിപ്പിച്ചത്. എന്റെ കഥയിൽ നിന്ന് തെന്നിമാറി മാധവിക്കുട്ടി ബാല്യകാല സ്മരണകൾ, നീർമാതളം പൂത്തകാലം എന്നിവയിൽ സ്മരണകളിലൂടെ ആത്മകഥയ്ക്ക് പൂരണങ്ങൾ നല്കുന്നു. സ്മരണകളുടെ മറ്റൊരു ശേഖരമാണ് സർവീസ് സ്റ്റോറികൾ. തങ്ങളുടെ സജീവമായ പ്രവർത്തനകാലത്ത് ചെയ്ത കാര്യങ്ങളുടെ അണിയറ രഹസ്യങ്ങൾ തുറന്നു കാട്ടാൻ ഇത്തരം സ്മരണകൾ പലരെയും സഹായിച്ചിട്ടുണ്ട്. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി ഏറെ പ്രമുഖമാകുന്നു. പൊക്കുടന്റെ പൊന്തക്കാടുകൾക്കിടയിലെ എന്റെ ജീവിതം തികച്ചും വേറിട്ടൊരു രചനയാണ്.

തൂലികാചിത്രങ്ങൾ ആദ്യം മലയാള ഭാഷയിൽ പ്രചരിപ്പിച്ചത് ഇ.വി. കൃഷ്ണപിള്ളയാണ്. സി. നാരായണപിള്ളയും ആദ്യകാലത്തെ ഉത്സാഹിയായിരുന്നു. വൈക്കം അബ്ദുൽഖാദറാണ് ഇതിന് ശാസ്ത്രീയമായ ഗുണമേന്മ നല്കിയത്. സരസസല്ലാപംകൊണ്ട് തൂലികാചിത്രങ്ങളെ ഏറ്റവും ആകർഷകമാക്കിയത് വി.വി. എന്നറിയപ്പെട്ട വള്ളത്തോൾ വാസുദേവമേനോനാണ് (മാരാരും കൂട്ടരും). കൈനിക്കരയുടെ കെടാവിളക്കുകൾ, എസ്. ഗുപ്തൻനായരുടെ ക്രാന്തദർശികൾ, എസ്.കെ. നായരുടെ ഞാൻ കണ്ട സാഹിത്യകാരന്മാർ, പൊൻകുന്നം വർക്കിയുടെ തൂലികാചിത്രങ്ങൾ, ടാറ്റാപുരം സുകുമാരന്റെ പത്തുകവിതകൾ, പത്തുകഥാകാരന്മാർ, പത്തു ഗദ്യകാരന്മാർ, മാടശ്ശേരിയുടെ എഴുത്തുകാരും എഴുത്തുകാരും, പി.എ. മേനോന്റെ നമ്മുടെ സാഹിത്യകാരന്മാർ, വി.ബി.സി. നായരുടെ പൂർണത തേടുന്ന അപൂർണ ബിന്ദുക്കൾ, പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണന്റെ നമ്മുടെ സാഹിത്യകാരന്മാർ, കെ. ഭാസ്കരനുണ്ണിയുടെ അന്തർജനം മുതൽ മാധവിക്കുട്ടിവരെ, എ.എൻ.ഇ. സുവർണവല്ലിയുടെ ജീവിക്കുന്ന സാഹിത്യകാരന്മാർ എന്നിവ ഗ്രന്ഥകാരന്മാർ അവരവരുടെ ദൃഷ്ടിയിലൂടെ സാഹിത്യകാരന്മാരെയും സാഹിത്യജീവിതത്തെയും കണ്ടെത്തിയതിന്റെ രേഖകളാണ്. കേരളത്തിലെ ശാസ്ത്രജ്ഞരെ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം ഇക്കൂട്ടത്തിലുണ്ട്- കെ.ഗോപിനാഥൻനായരുടെ കേരളീയ മനഃശാസ്ത്രജ്ഞന്മാർ. എം.പി. വീരേന്ദ്രകുമാറിന്റെ സ്മൃതിചിത്രങ്ങൾ ഹൃദ്യമായ പരിചരണം കൊണ്ട് ശ്രദ്ധേയമായ തൂലികാ ചിത്രങ്ങളുടെ സമാഹരണമാണ്.

സഞ്ചാരസാഹിത്യം തിരുത്തുക

ലോകത്തെ കണ്ണുതുറന്നു കണ്ടവരായിരുന്നു പഴയ സഞ്ചാരികൾ. യാത്രാക്ലേശങ്ങൾ സാഹസികമായി അതിജീവിച്ചാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണകൃതിയായ വർത്തമാനപുസ്തകം പാറേമാക്കിൽ തോമാകത്തനാരും ഔസേപ്പ്മല്പാനും കൂട്ടുചേർന്ന് രചിച്ചത്. റോമിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണിത്. എട്ടര ദശകം കഴിഞ്ഞാണ് അത്തരത്തിൽ മറ്റൊരു കൃതി മലയാളഭാഷയിലുണ്ടായത്-കട്ടയാട് ഗോവിന്ദമേനോന്റെ കാശിയാത്രാ വിവരണം. തുടർന്ന് മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ കാശിയാത്രാചരിത്രം. ബാരിസ്റ്റർ ജി.പി. പിള്ളയുടെ ലണ്ടനും പാരിസും പുതിയ ലോകക്രമത്തിലേക്കുള്ള മാറ്റം കേരളീയരെ ബോധ്യപ്പെടുത്തിയ കൃതിയാണ്. കെ.പി. കേശവമേനോന്റെ ബിലാത്തി വിശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എറെ ശ്രദ്ധിക്കപ്പെട്ടു. സി.ബി. കുമാറിന്റെ ലണ്ടൻ കത്തുകൾ, കെ. രാഘവൻ പിള്ളയുടെ എന്റെ ലണ്ടൻ ജീവിതം എന്നിവ വിദേശത്തു പഠിക്കാൻ പോയതിന്റെ ഫലമായി രചിക്കപ്പെട്ടവയാണ്. നവലോകത്തിന്റെ വിവരണം തുടങ്ങിവച്ചത് എൻ.ജെ. നായരാണ് (എന്റെ ഭൂപ്രദക്ഷിണ വൃത്താന്തം). പുതുമയുടെ ലോകത്തിൽ (ഡോ. കെ. ഭാസ്കരൻ നായർ) സംസ്കൃതിയുടെ ഗതിവേഗത്തെക്കുറിച്ച് ആശങ്കാകുലനായ ഒരു ചിന്തകനെ കാണാം. എൻ.വി. കൃഷ്ണവാര്യർ (അമേരിക്കയിലൂടെ), ഇ.എം. കോവൂർ (അമേരിക്കയിൽ ആറാഴ്ചകൾ), ഡോ. കെ.എം. ജോർജ് (അമേരിക്കയിലെ അനുഭവങ്ങൾ), തകഴി (അമേരിക്കൻ തിരശ്ശീല), എം.ടി. വാസുദേവൻ നായർ (ആൾക്കൂട്ടത്തിൽ തനിയേ), ഡോ. നന്ദകുമാർ മൂർക്കത്ത് (ന്യൂയോർക്കിൽ ഒരു ശാസ്ത്രജ്ഞൻ) എന്നിവ അമേരിക്കൻ ജീവിതത്തിന്റെ ഭിന്നമുഖങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. റഷ്യൻ ജീവിതം കണ്ടെത്താനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഇ.എം.എസ്. (കമ്യൂണിസം കെട്ടിപ്പടുത്തവരുടെ കൂടെ), വി.ആർ. കൃഷ്ണയ്യർ (സോവിയറ്റ് ഡയറി), പവനൻ (സോവിയറ്റ് നാട്ടിൽ) എന്നിവ റഷ്യൻ ജനതയെ പഠിക്കുന്നവയാണ്. ലോകം മുഴുവൻ ചുറ്റിക്കാണാൻ ഭാഗ്യം സിദ്ധിച്ചവരാണ് എ.കെ. ഗോപാലനും (എന്റെ വിദേശ യാത്രകൾ) സി.എച്ച്. മുഹമ്മദ്കോയയും (ലോകം ചുറ്റിക്കണ്ടു), സോവിയറ്റ് ജർമനിയെപ്പറ്റി പി. ബാലഗംഗാധരമേനോനും സ്പെയിനിനെക്കുറിച്ച് കെ.ടി. രാമവർമയും (കാളപ്പോരിന്റെ നാട്ടിൽ) പോളണ്ടിനെക്കുറിച്ച് എ. അടപ്പൂരും (ഞാൻ കണ്ട പോളണ്ട്) പലസ്തീനെക്കുറിച്ച് എ. സുജനപാലും (പൊരുതുന്ന പലസ്തീൻ) ചൈനയെക്കുറിച്ച് കെ.എം പണിക്കരും (രണ്ടു ചൈനയിൽ) യാത്രാവിവരണങ്ങൾ രചിച്ചിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധഭാഗങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളുടെ രേഖകളും നമുക്കു ലഭിച്ചിട്ടുണ്ട്. ഉണരുന്ന ഉത്തരേന്ത്യ (എൻ.വി. കൃഷണവാര്യർ), ഹിമഗിരി വിഹാരം (തപോവന സ്വാമികൾ), പുരി മുതൽ നാസിക് വരെ (വെട്ടൂർ രാമൻ നായർ), യമുനയുടെ തീരത്ത് (എ.കെ. കുമാരൻ), ഉത്തരസ്യാം ദിശി (ബാബുപോൾ), ഹിമവാന്റെ മുകൾത്തട്ടിൽ, അമർനാഥ് ഗുഹയിലേക്ക് (രാജൻ കാക്കനാടൻ), ചെരിപ്പും അഹന്തയും (കെ.എൽ. മോഹനവർമ) എന്നിങ്ങനെ. രാമചന്ദ്രന്റെ ഹിമാലയാനുഭൂതികളുടെ വിഹാരഭാവമാണ് സഞ്ചാരക്കുറിപ്പായ തപോഭൂമി ഉത്തരാഖണ്ഡ്. രവീന്ദ്രന്റെ ബുദ്ധപഥമാണ് മികവാർന്ന മറ്റൊരു കൃതി. കാട്ടാക്കട ദിവാകരന്റെ കേരളീയ ഗ്രാമങ്ങളിലൂടെ എന്ന ഗ്രന്ഥം കേരളക്കാഴ്ച നിറഞ്ഞ ആദ്യത്തെ മൗലിക ഗ്രന്ഥമാണ്. കേരളത്തിലെ ലോകസഞ്ചാരിയാണ് എസ്.കെ.പൊറ്റെക്കാട്ട്. ദുർഘടഘട്ടങ്ങളിലൂടെയുള്ള ക്ളേശകരമായ യാത്രയ്ക്ക് വിധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച അദ്ദേഹം തുടർന്ന് മലയാ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഈജിപ്ത്, ബാലിദ്വീപ്, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ ലോകം ചുറ്റി, ജനതയെ നേരിട്ടറിയുകയും കഥപോലെ അവ മലയാളിയെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സഞ്ചാരസാഹിത്യത്തിന് സർഗാത്മക മാന്യത നല്കിയത് എസ്.കെ. പൊറ്റെക്കാട്ടാണ്. യാത്രയെ സർഗാത്മകമാക്കുന്നതിൽ വിജയിച്ച സക്കറിയയുടെ ഒരു ആഫ്രിക്കൻ യാത്ര, തടാകനാട് എന്നിവ വിദേശയാത്രകളുടെ ചരിത്രമാണ്. രവീന്ദ്രൻ തുടങ്ങിവച്ച യാത്രാവിവരണങ്ങൾ ദൃശ്യവത്കരിക്കപ്പെട്ടതോടെ, ആ മേഖലയിലും ചലനമുണ്ടായി. സന്തോഷ് കുളങ്ങരയുടെ യാത്രാവിവരണങ്ങൾ ലോകത്തെ, ജീവനോടെ നമ്മുടെ മുമ്പിൽ പരിചയപ്പെടുത്തുന്നു. എന്നാൽ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂമിയിൽ ഭാരത സംസ്കൃതിയുടെ തുടിക്കുന്ന ചരിത്രം സജീവമായി അവതരിപ്പിക്കുന്ന ഇതിഹാസ സദൃശമായ യാത്രാവിവരണമാണ്. ആമസോണും കുറേ വ്യാകുലതകളും അഗാധമായ സഹാനുഭൂതിയോടെ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുന്നു. യാത്ര, അനുഭവിക്കാനുള്ളതാണെന്ന് തെളിയിക്കുന്നതാണ് വീരേന്ദ്രകുമാറിന്റെ സഞ്ചാരകൃതികൾ. എം.കെ. രാമചന്ദ്രനും സവിശേഷ പരാമർശമർഹിക്കുന്നു.

വൈജ്ഞാനിക സാഹിത്യം തിരുത്തുക

സുദീർഘമായ ഒരു ദേശീയ ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. പ്രാചീനകാലംതൊട്ടേ കേരളീയരോ കേരളബന്ധമുള്ളവരോ അതിൽ ഭാഗഭാക്കുകളുമായിരുന്നു. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതം ആയുർവേദം, വാസ്തുയോഗശാസ്ത്രം എന്നിവയാണ് പ്രമുഖമായ പാരമ്പര്യ ശാസ്ത്രവിഭാഗങ്ങൾ.

ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, വരരുചികേരളം, ദേവകേരളം, ശുക്രകേരളം, കേരളീയസൂത്രം എന്നിവയാണ് കേരളവുമായി ബന്ധപ്പെട്ട അതിപ്രാചീന ജ്യോതിഷ വിഭാഗങ്ങൾ. 'വാക്യം' പരല്പേര്, കടപയാദിസമ്പ്രദായം ഇവയുടെ ഉപജ്ഞാതാവും കേരളബന്ധം, പറയിപെറ്റ പന്തിരുകുലത്തിലൂടെ ഇന്നും സജീവവുമായ വരരുചിയാണ് ഇവയിൽ ഏറ്റവും പ്രാചീനൻ.

കേരളത്തിലെ അശ്മക(കൊടുങ്ങല്ലൂർ)ത്തിൽ ജനിച്ചെന്ന് തർക്കമുള്ള ആര്യഭടൻ എന്ന അപൂർവ ജ്യോതിശ്ശാസ്ത്രജ്ഞന്റെ ആര്യഭടീയം ഏറെ പ്രചരിപ്പിച്ചിട്ടുള്ളത് കേരളത്തിലാണ്.

ആര്യഭടന്റെ പരഹിതത്തിന് കേരളീയനായ ഭാസ്കരാചാര്യൻ ഒന്നാമൻ എന്ന മഹാനായ ജ്യോതിശ്ശാസ്ത്രജ്ഞൻ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഹരിദത്തൻ എന്ന പണ്ഡിതൻ, കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി പരഹിതം പരിഷ്കരിച്ച് കേരളത്തിൽ നടപ്പിൽവരുത്തി. തുടർന്ന് പ്രഗല്ഭ ജ്യോതിശ്ശാസ്ത്ര-ജ്യോതിഷപണ്ഡിതന്മാരുടെ തലമുറകൾ തന്നെ കേരളത്തിലുണ്ടായി. ശങ്കരനാരായണൻ (ശങ്കരനാരായണീയം), തലക്കുളത്തുഭട്ടതിരി (ദശാധ്യായി), കൃഷ്ണാചാര്യൻ (കൃഷ്ണീയം അഥവാ ചിന്താജ്ഞാനം), ഭാസ്കരാചാര്യർ രണ്ടാമൻ (ലീലാവതി), ഗോവിന്ദസ്വാമി (മുഹൂർത്തരത്നം), സൂര്യദേവൻ (ജാതകകർമപദ്ധതി), സംഗമഗ്രാമമാധവൻ (വേണ്വാരോഹം), വടശ്ശേരിപരമേശ്വരൻ നമ്പൂതിരി (ദൃഗ്ഗണിതം), ജ്യേഷ്ഠദേവൻ (യുക്തിഭാഷ) എന്നിങ്ങനെ. അവർ കൃതികൾ രചിച്ചത് സംസ്കൃതത്തിലാണെങ്കിലും പടർന്നു കയറിയത് മലയാളമനസ്സുകളിലാണ്. തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി(സ്ഫുടനിർണയം)യാണ് ഇവരിൽ പ്രായേണ അർവാചീനൻ. ഇന്റിഗ്രൽ കാൽക്കുലസിന്റെ ബാലപാഠമായ The integral of x dx = ½x² ന്യൂട്ടനും ലെബനിക്സിനും ഏറെ മുമ്പേ സംഗമഗ്രാമമാധവൻ ഏകാദ്വേകോത്തരപദസങ്കലിതം എന്ന് സൂക്ഷ്മമായി നിർവചിച്ചു. തീറ്റ, ടാൻ തീറ്റ എന്നിവയെ ബന്ധിപ്പിക്കുന്ന അനന്തശ്രേണി ഗ്രിഗറിശ്രേണി എന്ന് അറിയപ്പെട്ടിരുന്നത് ഇന്ന് മാധവഗ്രിഗറിശ്രേണി എന്നറിയപ്പെടുന്നു. ജ്യാമിതീയസ്ഥിരാങ്കമായ പൈയുടെ മൂല്യം 13 ദശാംശം വരെയും അദ്ദേഹം ഗണിച്ചു. ലോകോത്തരശാസ്ത്ര രചനകൾകൊണ്ട് കേരളം ധന്യമായ കാലമാണത്.

പുതുമനച്ചോമാതിരിയുടെ സ്മാർത്തപ്രായശ്ചിത്തം, രാജനീതി നിർണയിക്കുന്ന കുമാരഗണകന്റെ കരണദീപിക എന്നിവയും പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരാണ് പാണ്ടനാട്ടിൽ ഗോപാലവാര്യർ, കണ്ടിയൂർ മഹാദേവശാസ്ത്രികൾ, ഓണക്കൂർ ശങ്കരഗണകൻ, വെണ്ണൂർ ജി. ശിവശങ്കരൻനായർ എന്നിവർ.

ആയുർവേദം. വാഗ്ഭടന്റെ അഷ്ടാംഗഹൃദയം, സുശ്രുതന്റെയും ചരകന്റെയും സംഹിതകൾ, സഹസ്രയോഗം എന്നീ പ്രാമാണിക ആയുർവേദഗ്രന്ഥങ്ങളുടെ പ്രൗഢവ്യാഖ്യാനങ്ങളിലൂടെയാണ് ആയുർവേദം കേരളത്തിൽ വികസിച്ചത്. തനി കേരളീയമായ നാട്ടുവൈദ്യത്തിന് ഈ മഹാഗ്രന്ഥങ്ങൾ പിന്തുണ നല്കുകയും ചെയ്തു. ഏറ്റവും കൂടുതൽ വ്യാഖ്യാനവിധേയമായ ആയുർവേദഗ്രന്ഥം അഷ്ടാംഗഹൃദയമാണ്. കൈക്കുളങ്ങര രാമവാര്യരുടെ സമ്പൂർണവ്യാഖ്യാനം ഏറ്റവും ശ്രദ്ധേയം. ചരകസംഹിത ടി.സി. പരമേശ്വരൻമൂസതും സി.കെ. വാസുദേവശർമയുമാണ് വ്യാഖ്യാനിച്ചത്. സുശ്രുതസംഹിതാവ്യാഖ്യാതാക്കളിൽ വടക്കേപ്പാട്ട് നാരായണൻനായരാണ് പ്രമുഖൻ. സഹസ്രയോഗം, യോഗരത്നപ്രകാശിക തുടങ്ങിയവയും ആയുർവേദചികിത്സകരുടെ അമൂല്യവിജ്ഞാനശേഖരങ്ങളാണ്. ലളിതഭാഷയിൽ ചികിത്സാനുഭവങ്ങൾ കൂട്ടിച്ചേർത്തു രചിക്കപ്പെട്ട യോഗസാരം പില്ക്കാലത്ത് നവഖണ്ഡം, യോഗമുക്താവലി തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളുടെ സ്വാധീനശക്തിയാകുന്നു.

അഷ്ടവൈദ്യന്മാരും ആര്യവൈദ്യന്മാരും കേരളത്തിലെ ആയുർവേദപാരമ്പര്യത്തിന് വിശ്വസനീയത വരുത്തി. കേരളത്തിലെ രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് ആയുർവേദമായിരുന്നു പൊതുവേ സ്വീകാര്യം. വസൂരി, മലമ്പനി, വിഷൂചിക, ക്ഷയം, കുഷ്ഠം, ബാലപീഡ തുടങ്ങിയവയിൽ ഗ്രന്ഥങ്ങൾ രചിക്കുന്നതിന് ഇത് ഒട്ടേറെ വൈദ്യന്മാർക്കു പ്രേരണയായി. 1866-ൽ കുഞ്ഞുണ്ണിവൈദ്യരും 1911-ൽ കുഞ്ഞമ്പുവൈദ്യരും വിഷൂചികാചികിത്സ എന്നപേരിൽ പദ്യത്തിലുള്ള ചികിത്സാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു; പിന്നാലെ അംശികൃഷ്ണപിള്ള ഗദ്യത്തിൽ വിഷൂചികയും നിവാരണമാർഗങ്ങളും എന്നൊരു കൃതിയും. വിഷവൈദ്യമാണ് വ്യാപകമായി ശ്രദ്ധനേടിയ മറ്റൊരു ചികിത്സാമേഖല. വിഷചികിത്സാ സാരസംഗ്രഹം (ചുനക്കര അച്യുതവാര്യർ), വിഷവൈദ്യതരംഗിണി (മുട്ടോലിൽ എം.), ആനന്ദാമൃതം (കൃഷ്ണൻകുട്ടി. എം.കെ.), നീലകണ്ഠീയം, വിഷപരിഹാരം (വി.കെ.വി. നീലകണ്ഠൻ നമ്പൂതിരി), വിഷനാരായണീയം തുടങ്ങി ഒട്ടേറെ വിഷവൈദ്യകൃതികൾ ഉണ്ടായി. പ്രത്യൗഷധവിധിയും പ്രഥമ ശ്രുശ്രൂഷയും (സി.ആർ. കേശവൻ വൈദ്യർ) ഇതിൽ പില്ക്കാല കൃതിയാണ്. ഇതും പദ്യത്തിലാണ് രചിച്ചിരിക്കുന്നത്. ഇത്തരം വിവിധ രോഗങ്ങളുടെ ചികിത്സകൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ ഏറെയുണ്ട്. ആരോഗ്യരക്ഷയുടെ കാര്യത്തിൽ ബോധവത്കരണത്തിന് ശ്രമിച്ച പ്രധാന വ്യക്തിയാണ് എൽ.എ. രവിവർമ.

ധാരാളം ആധാരഗ്രന്ഥങ്ങളും ആയുർവേദസംബന്ധമായി രചിക്കപ്പെട്ടിട്ടുണ്ട്. തയ്യിൽ കുമാരൻ കൃഷ്ണന്റെ ആയുർവേദീയ ഔഷധ നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരൻ വൈദ്യന്റെ ആയുർവേദ ഔഷധ നിഘണ്ടു, ടി.കെ ഉണ്ണിക്കിടാവിന്റെ ഭാഷാവിഷവൈദ്യകലിക, കെ.കെ. പണിക്കരുടെ ആയുർവേദവിശ്വകോശം, പി.വി. കൃഷ്ണവാര്യരുടെ ആര്യവൈദ്യചരിതം, കൊച്ചുണ്ണിത്തമ്പുരാന്റെ പ്രയോഗസമുച്ചയം എന്നിവ പൊതുവേ ഈ വിഭാഗത്തിൽപ്പെടുന്നു. 10,001 ഒറ്റമൂലി (ഡോ. ജെ. ഗുണമണി) ഒറ്റമൂലികളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ്. രാഘവൻ തിരുമുല്പാട് ജനറൽ എഡിറ്ററായി ആയുർവേദ വിജ്ഞാനകോശവും ബി. ശ്യാമള ജനറൽ എഡിറ്ററായി ചികിത്സാവിജ്ഞാനകോശവും എം. നാരായണൻ വൈദ്യരുടെ കശ്യപസംഹിത അഥവാ വൃദ്ധജീവകീയം തന്ത്രത്തിന്റെയും കുചിമാരതന്ത്രത്തിന്റെയും തർജുമകളും വ്യാഖ്യാനങ്ങളും ആയുർവേദരംഗത്ത് പുത്തൻ ഉണർവുകൾക്ക് പര്യാപ്തമാണ്. ചെറിയമഠം നാരായണൻ നമ്പൂതിരി, ഡോ. സി.കെ. രാമചന്ദ്രൻ, ഡോ. കെ. മുരളീധരൻപിള്ള, ഡോ. കെ.ആർ. രാമൻനമ്പൂതിരി എന്നിവരാണ് ആധുനികകാലത്ത് ആയുർവേദശാസ്ത്രഗ്രന്ഥരചനയിൽ ഏറെ സജീവമായവർ. ഡോ. എം.എസ്. വല്യത്താൻ സുശ്രുത പൈതൃകം പഠനവിധേയമാക്കിയത് ഏറെ ശ്രദ്ധാർഹമാണ്.

ഹോമിയോപ്പതിയിൽ സ്വാമി ആതുരദാസ്, പി. അപ്പുക്കുട്ടമേനോൻ, പറവൂർ കെ.എൻ. ഗോപാലപിള്ള എന്നിവർ വ്യക്തിത്വവും വൈശിഷ്ട്യവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഹോമിയോ മരുന്നുകളുടെ മാനസിക ലക്ഷണങ്ങൾ, ബീജരോഗസിദ്ധാന്തം എന്നിവ അത്തരം ഗ്രന്ഥങ്ങളാണ്.

ജർമൻ ഡോക്ടർമാരായ ലൂയികുനെ, അഡോൾഫ് യുസ്ത് എന്നിവരെ ആരോഗ്യശാസ്ത്രനിരൂപണങ്ങൾ, ആരോഗ്യചന്ദ്രോദയം എന്നീ ഗ്രന്ഥങ്ങളിലൂടെ ടി.വി. രയരപ്പക്കുറുപ്പ് മലയാളിക്ക് പരിചയപ്പെടുത്തി. പ്രകൃതിയിലേക്കു മടങ്ങുക എന്നതാണ് അതിന്റെ സാരാംശം. ഡോ. സി.ആർ.ആർ. വർമ, എസ്.കെ. മാധവൻ, ഡോ. ഉല്പലാക്ഷൻ, ജേക്കബ് വടക്കുഞ്ചേരി തുടങ്ങിയവരാണ് നവീനകാലത്ത് അതിന് പ്രചോദകരായവർ.

അലോപ്പതിരംഗത്ത് വമ്പിച്ച പരിവർത്തനമാണ് കഴിഞ്ഞ നാലഞ്ചുദശകമായി ഉണ്ടായിട്ടുള്ളത്. ഡോ. മാധവൻകുട്ടി, ഡോ. സാംബശിവൻ, ഡോ. കെ.എൻ. പിഷാരടി, ഡോ. വല്യത്താൻ തുടങ്ങിയവർ ഈ ശാസ്ത്രശാഖയ്ക്ക് ഗ്രന്ഥരചനയിലൂടെയും മാന്യത നല്കി. ഡോ. കാനം ശങ്കരപ്പിള്ള, ഡോ. കെ. മാലതി, ഡോ. ടി.എം. ഗോപിനാഥപിള്ള, ഡോ. ജോൺ പോവത്തിൽ, ഡോ. വി.പി. ഗംഗാധരൻ തുടങ്ങിയവർ ഈ രംഗത്ത് സജീവമാണ്. മനഃശാസ്ത്രം, അർബുദം, വൃക്കരോഗം, അസ്ഥിരോഗങ്ങൾ, ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ അറിവുകൾ പകർന്നുകൊടുക്കാൻ അലോപ്പതി ഡോക്ടർമാർ ഇന്ന് സന്നദ്ധരാണ്.

കെ.ആർ. കൃഷ്ണപിള്ളയുടെ മനഃശാസ്ത്രമാണ് മനസ്സിന്റെ പഠനത്തിൽ മലയാളത്തിലുണ്ടായ ആദ്യ സ്വതന്ത്രകൃതി. അശമന്നൂർ ഹരിഹരൻ, പി.എം. മാത്യു വെല്ലൂർ, ഡോ. സി.ജി. ശാന്തകുമാർ, ഡോ. എൻ. പ്രഭാകരൻ, ഡോ. കെ.എസ്. ഡേവിഡ് തുടങ്ങിയവർ മനഃശാസ്ത്രത്തെ അനുദിന ജീവിതവുമായി അടുപ്പിച്ചു. ഭാരതീയമനഃശാസ്ത്രം എന്ന നിത്യചൈതന്യയതിയുടെ കൃതി ദാർശനികമായ മനഃശാസ്ത്രപഠനമാണ്. എൻ.എം. മുഹമ്മദലിയുടെ ജ്ഞാനാത്മക മനഃശാസ്ത്രം, കെ.ആർ. ഇന്ദിരയുടെ സ്ത്രൈണമനഃശാസ്ത്രം ഇവയിൽ പുതുചിന്തകൾ കണ്ടെത്താം.

യോഗ. യോഗയ്ക്കുള്ള പ്രാധാന്യവും പരിശോധിക്കേണ്ടതുണ്ട്. ബോധാനന്ദസ്വാമിയാണ് ഈ രംഗത്തെ ആദ്യ പ്രമുഖ പ്രചോദകൻ-അനുദിന വ്യായാമം, യോഗാഭ്യാസം, യോഗാസനങ്ങൾ എന്നീ കൃതികൾ അദ്ദേഹം രചിച്ചതാണ്. വെൺകുളം പരമേശ്വരന്റെ യോഗാചാര്യ (2 ഭാഗം), ജി. പദ്മനാഭപിള്ളയുടെ യോഗവിദ്യ, സർ. സി.പി. അവതരിപ്പിച്ച പി. ബാലകൃഷ്ണശർമയുടെ യോഗാസനങ്ങളും സൂര്യനമസ്കാരവും, കൃഷ്ണയ്യർ ഊരകത്തിന്റെ 'സൂര്യനമസ്കാരം', ശാന്തി ധർമാനന്ദ സരസ്വതിയുടെ സമഗ്രയോഗ, യോഗാചാര്യ, ഗോവിന്ദൻ നായരുടെ ആരോഗ്യവും ദീർഘായുസും തുടങ്ങിയവ ഈ ശാസ്ത്രരംഗത്തെ പ്രമുഖ സംഭാവനകളാണ്. ദീപക് ചോപ്ര, രോഹിത്ശർമ, ശിവ്ഖേര തുടങ്ങിയവരുടെ സർഗാത്മകത വളർത്തുന്ന മനഃശാസ്ത്രാന്വേഷണങ്ങൾ നമ്മുടെ ശാസ്ത്രസാഹിത്യമേഖലയിലെ പുതിയ ഈടുവയ്പുകളാണ്. സി.വി. സുരേന്ദ്രന്റെ വ്യക്തിവികാസമന്ത്രങ്ങൾ, ബി.എസ്. വാര്യരുടെ വിജയത്തിന്റെ പടവുകൾ, അലക്സാണ്ടർ ജേക്കബിന്റെ വ്യത്യസ്തരാകാൻ തുടങ്ങിയ പഠനങ്ങൾ ചിന്തയിലെ നവീനത പ്രകടിപ്പിക്കുന്ന ശാസ്ത്രദർശനങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

വാസ്തു. മാനസാരം, ശില്പരത്നം, തന്ത്രസമുച്ചയം, സുപ്രഭേദം, വാസ്തുശാസ്ത്രം മയമതം, വിശ്വകർമീയം, തച്ചുശാസ്ത്രം എന്നിങ്ങനെ അറിയപ്പെടുന്ന വാസ്തു ഭൂമിയുടെ സ്വഭാവവും അതിന്മേൽ ഉണ്ടാക്കുന്ന നിർമിതികളുടെ ആരോഗ്യകരമായ അവസ്ഥകളും ചർച്ചചെയ്യുന്ന പ്രാചീന ശാസ്ത്രമാണ്. വാസ്തു പുരുഷ സങ്കല്പം ഭാരതീയരുടേതു മാത്രമാണ്. ഓരോ സംസ്കാരത്തിനും ആവാസവ്യവസ്ഥയിലുള്ള താത്പര്യമനുസരിച്ച് വ്യത്യസ്തമായ ഇത്തരം സങ്കല്പങ്ങൾ ഉണ്ട്. പ്രണവവേദം എന്ന വേദവുമായാണ് ഭാരതത്തിലെ വാസ്തുശാസ്ത്രം ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. മാനസാരം എന്ന കൃതിയാണ് ഏറ്റവും പ്രാചീനം. മനുഷ്യാലയചന്ദ്രിക എന്ന പ്രാചീനഗ്രന്ഥമാണ് ഇന്ന് വാസ്തുവിന് ഏറെ പിന്തുടർന്ന് പോരുന്ന ലക്ഷണഗ്രന്ഥം. പാറയ്ക്കൽ കൃഷ്ണവാര്യർ ഇത് തർജുമ ചെയ്തിട്ടുണ്ട്. സി. ചോയിവൈദ്യർ നീലകണ്ഠനാശാരി, കൂനേഴത്ത് പരമേശ്വര മേനോൻ എന്നിവർ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. 1893-ൽ പ്രസിദ്ധീകരിച്ച മനുഷ്യാലയവിധി ഇതിന്റെ മറ്റൊരു ഭാഷാന്തരമാണ്. ഇതിന്റെ മൂലവും ഭാഷാന്തരവും ചേർന്നതാണ് ശില്പിശാസ്ത്രം എന്ന ഗ്രന്ഥം. തണ്ണീർമുക്കം വാസു ആശാരിയുടെ ശില്പിരത്നസമുച്ചയം, പാർപ്പിടം ഇവയ്ക്കും മനുഷ്യാലയ ചന്ദ്രികയോടാണ് കടപ്പാട്. പുരുഷോത്തമൻ നമ്പൂതിരിയുടെ വാസ്തുലക്ഷണം, നീലകണ്ഠനാശാരിയുടെ വാസ്തുവിദ്യ ഇവയും മറിച്ചല്ല. കൂപശാസ്ത്രം കൂപനിർമാണത്തിന്റെ വാസ്തുവിശകലനമാണ്. കോയിത്തു ഗോവിന്ദനാചാരിയും കെ. നീലകണ്ഠനാചാരിയുമാണ് ഇത് വ്യാഖ്യാനിച്ചിട്ടുള്ളത്. ഭൂമിയുടെ ലക്ഷണങ്ങളും ഗുണദോഷങ്ങളും നവീനഭൂമിജാതകത്തിൽ എൻ. കോയിത്തട്ട നിർണയിക്കുന്നു. പയ്യന്നൂർ ഗോവിന്ദനാശാരി (മനുഷ്യാലയ സോപാനം), പി.വി.കെ. നെടുങ്ങാടി (ദ്രുതലക്ഷണം), കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് (കെട്ടിടങ്ങൾ), കൂനേഴൻ നീലകണ്ഠനാശാരി (ശില്പിരത്നം) എന്നിവർ വാസ്തുശാസ്ത്ര പണ്ഡിതരാണ്. മനുഷ്യാലയ ചന്ദ്രികയെക്കുറിച്ച് ഏറ്റവും പുതിയ ഗ്രന്ഥങ്ങളിലൊന്ന് തിരുമംഗലത്ത് നീലകണ്ഠൻ മൂസ് രചിച്ചതാണ്. ഡോ.എ. മോഹനാക്ഷൻനായരുടെ 'മയമതം' വാസ്തുവിജ്ഞാനീയത്തിലെ ഏറ്റവും പുതിയ സംഭാവനകളിൽ പ്രമുഖമാകുന്നു.

കിടങ്ങൂർ രാമനാശാരി, പി.വി. ഔസേപ്പ്, ബാലഗോപാലൻ, ടി.എസ്., ബി. ശിവൻ, ചെറുവഞ്ചി നാരായണൻ നമ്പൂതിരി, നിരഞ്ജൻ ബാബു തുടങ്ങിയവർ വാസ്തുശാസ്ത്രപഠനത്തിലും വ്യാപനത്തിലും ശ്രദ്ധാലുക്കളാണ്. വാസ്തുതത്ത്വനിർദേശങ്ങളിൽ ആചാര്യത്വം വഹിക്കുന്ന തൃപ്രയാർ ടി.കെ. പദ്മനാഭ ആചാര്യ (വാസ്തുശാസ്ത്രരത്നം) ആണ് ഇന്ന് വാസ്തുവിലെ പ്രമുഖ സമഗ്രജ്ഞാനി.

ഇതരവിജ്ഞാനശാഖകൾ. കൊല്ലാട്ട് അച്യുതൻ വൈദ്യരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാന്റീഡ് എന്ന യൂറോപ്യൻ സസ്യങ്ങളുടെ ആകൃതികളും പ്രകൃതികളും സൂക്ഷ്മമായി പഠിച്ച് പന്ത്രണ്ടു വാല്യത്തിൽ തയ്യാറാക്കിയ ഗ്രന്ഥമാണ് ഹോർത്തൂസ് ഇൻഡിക്കസ് മലബാറിക്കുസ്. മലയാള ലിപിയിലാണ് അച്ചടി. ബട്ലറുടെ മൃഗചരിതം എന്ന ജന്തുശാസ്ത്രഗ്രന്ഥമാണ് ഭാഷയിലെ നവീനശാസ്ത്രാനുസൃതമായ ആദ്യഗ്രന്ഥം എന്ന് വാദമുണ്ടെങ്കിലും കൃഷിഗീത എന്നൊരു കൃഷിശാസ്ത്രദേശീയ വിജ്ഞാനഗ്രന്ഥം കാലവും കർത്താവും ആരെന്നറിയാതെ ഏതാണ്ട് നവീന മലയാളത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് സമകാലികാന്തരീക്ഷത്തിൽ പ്രസക്തമായ ഒരു ശാസ്ത്രകൃതി തർജുമചെയ്യപ്പെട്ടു. സെഞ്ചിപഴനി ആണ്ടി രചിച്ച ഗോവസൂരിപ്രയോഗം അഥവാ വസൂരി നിയന്ത്രണം നവീനേതരശാസ്ത്രവിഭാഗത്തിൽ, മലയാളത്തിൽ പൂർണമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഉപ്പോട്ടു കണ്ണന്റെ യോഗാമൃത വ്യാഖ്യാനമാണ്. 1861-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥമാണ് മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ശാസ്ത്രഗ്രന്ഥം. എന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ 1857-നുമുമ്പ് അച്ചടിച്ച ഒരു ഗ്രന്ഥം ആദ്യ പേജുകൾ നഷ്ടപ്പെട്ട നിലയിൽ കണ്ടുകിട്ടിയിട്ടുണ്ടെന്ന് സി.കെ. മൂസ്സത് അദ്ദേഹത്തിന്റെ ആദ്യത്തെ ശാസ്ത്രഗ്രന്ഥങ്ങൾ എന്ന കൃതിയിൽ പരാമർശിച്ചുകാണുന്നു. 'മൂന്നു ഭാഗങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ മുഖപ്പേജ് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ 'പ്രത്യേക ചികിത്സ' എന്ന മൂന്നാംഭാഗത്തിന്റെ വിഷയവിവരവും ഉൾച്ചട്ടയും അന്യൂനമായി ലഭിച്ചിട്ടുണ്ട്. "കോട്ടയത്ത് ഡി മുനാരിൽ മലങ്കര ഇടവകയുടെ മാർ അത്തനാസ്യോസ് മെത്രാപ്പേലിത്തായുടെ അച്ചുകൂടത്തിൽ ഗ്രന്ഥമുദ്രണം നടന്നത് 1857-ൽ ആണെന്ന് പ്രസ്തുത ഉൾച്ചട്ട വ്യക്തമാക്കുന്നു. അതിനാൽ ഒന്നും രണ്ടും ഭാഗങ്ങളുടെ മുദ്രണം ഇതിനു മുമ്പുതന്നെ നടന്നിരിക്കണം എന്നും ഊഹിക്കാം.

1847-ൽ ഡോ. ഗുണ്ടർട്ടിന്റെ മുൻകൈയോടെ ആരംഭിച്ച പശ്ചിമോദയത്തിലും 1881-ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിദ്യാവിലാസിനിയിലും ശാസ്ത്രലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 1897-ൽ തുടങ്ങിയ ഭാഷാപോഷിണി മാസികയും വിവിധ ശാസ്ത്രശാഖകളിലെ ലേഖനങ്ങൾ അതിൽ പ്രസിദ്ധീകരിച്ചിരുന്നു. 1903-ൽ കോട്ടയ്ക്കൽനിന്നാരംഭിച്ച ധന്വന്തരിയെ പലപ്പോഴും മലയാളത്തിലെ ഒന്നാമത്തെ ശാസ്ത്രമാസിക എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാൽ അത് മുഖ്യമായും വൈദ്യശാസ്ത്രസംബന്ധി മാത്രമായ മാസികയായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രസാധകരും ആര്യവൈദ്യശാലയുടെ സ്ഥാപകൻ പി.എസ്. വാര്യർ പത്രാധിപരുമായിരുന്ന ധന്വന്തരി 1926-ൽ അതിന്റെ പ്രസിദ്ധീകരണം നിർത്തി. കേരള പത്രിക, കേരള സഞ്ചാരി, മനോരമ, മലയാളി; നസ്രാണി ദീപിക, രസിക രഞ്ജിനി എന്നിങ്ങനെ ധാരാളം ആനുകാലികങ്ങൾ ശാസ്ത്രവിജ്ഞാനവ്യാപനത്തിൽ തങ്ങളുടെ താളുകൾ നീക്കിവച്ചിരിന്നു. എന്നാൽ 1966-ൽ പ്രസിദ്ധീകരണമാരംഭിച്ച 'ശാസ്ത്രഗതി'യാണ് എല്ലാ ശാസ്ത്രശാഖകളെയും സംബന്ധിച്ചുള്ള ലേഖനങ്ങളും വിവരങ്ങളും നല്കുന്ന സമ്പൂർണ ആനുകാലികശാസ്ത്ര പ്രസിദ്ധീകരണം. 1866-ൽ വൈക്കത്ത് പാച്ചുമൂത്തതിന്റെ ഭാഗികമായ ശാസ്ത്രകൃതി ബാലഭൂഷണവും 1872-ൽ യുക്ളിഡിന്റെ ക്ഷേത്രവ്യവഹാരം പ്രഥമഭാഗവും പ്രസിദ്ധീകരിക്കപ്പെട്ടു.

രാമവർമ അപ്പൻതമ്പുരാൻ, ഐ.സി. ചാക്കോ, ടി.കെ. ജോസഫ് തുടങ്ങിയവർ സാങ്കേതിക പദനിർമാണത്തിന് നേതൃത്വം കൊടുത്തു. എസ്. രാമനാഥന്റെയും എം. നാരായണൻ, പി. കെ. കോരു എന്നിവരുടെയും ഇംഗ്ലീഷ് മലയാളം സാങ്കേതിക ശബ്ദതാരാവലികൾ പുറത്തുവന്നു (ഒന്ന് ഇംഗ്ലീഷ് മലയാളം സാങ്കേതികശബ്ദനിഘണ്ടു. രണ്ട് ഇംഗ്ലീഷ് മലയാളം സാങ്കേതിക നിഘണ്ടു.) പില്ക്കാലത്ത് ഈ ദൌത്യം ഏറ്റെടുത്തത് പ്രധാനമായും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. വിവിധ ശാസ്ത്രശാഖകൾക്കും സാഹിത്യ നിരൂപണത്തിനും നവീന മാനദണ്ഡങ്ങൾ സ്വീകരിച്ചുള്ള ശബ്ദാവലികൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.

ഇക്കാലത്തെ ആദ്യപാഠപുസ്തകങ്ങളിൽ ഒന്നാണ് പി. ഗോവിന്ദപ്പിള്ളയുടെ ബീജഗണിതം. ആദ്യത്തെ സചിത്ര ശാസ്ത്രഗ്രന്ഥമാണ് ഫാ. ജോൺ മേയറുടെ പ്രകൃതിശാസ്ത്രം. ഏ.ആർ. രാജരാജവർമയുടെ പ്രേരണയിൽ രസതന്ത്രം, കൃഷിപാഠം, ജന്തുശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയവയിൽ സാധാരണക്കാർക്ക് ലളിതഭാഷയിലുള്ള ശാസ്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. കൃഷ്ണൻ പണ്ടാല, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ. സുകുമാരൻ, ഒ.എം. ചെറിയാൻ, മൂർക്കോത്തുകുമാരൻ, എം. രാമവർമത്തമ്പാൻ തുടങ്ങിയവരായിരുന്നു ഗ്രന്ഥകർത്താക്കൾ. ശാസ്ത്രത്തെ സാധാരണക്കാരന് പ്രാപ്യമാകുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് കെ.കെ. വാസു.

ശാസ്ത്രത്തിന്റെ സാമൂഹികതയിൽ ഊന്നി എം.സി. നമ്പൂതിരിപ്പാടും ദാർശനികതയ്ക്ക് പ്രാധാന്യം നല്കി. കെ. ഭാസ്കരൻനായരും ശാസ്ത്രവീക്ഷണത്തിന് നേതൃത്വം നല്കി. വിവിധ ശാസ്ത്രശാഖകളോട് ഒരേസമയം ആഭിമുഖ്യമുണ്ടായിരുന്ന ഭാസ്കരൻനായർ സാങ്കേതിക പദങ്ങൾ കഴിവതും കുറച്ചുപയോഗിക്കാനും ഉപയോഗിച്ചവയ്ക്കു ആവശ്യമായ വിശദീകരണം നൽകുവാനും ശ്രദ്ധിച്ചിരുന്നു. പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രത്തിന്റെ ഗതി, പ്രകൃതിപാഠങ്ങൾ തുടങ്ങിയ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മലയാള ശാസ്ത്രസാഹിത്യത്തിനും രചനയ്ക്കും പുതിയപാത തുറന്നുകൊടുത്തു. കോന്നിയൂർ നരേന്ദ്രനാഥ്, സി.പി. മേനോൻ, കെ.ജി. അടിയോടി, ഒ.പി. നമ്പൂതിരിപ്പാട്, എ.സി. വാസു, മാത്യു താമരക്കാട്, ഡോ. സി.ആർ. നാരായണൻ, ജോർജ് മാത്തൻ, ഡോ. ടി.ആർ. ശങ്കുണ്ണി തുടങ്ങിയവരാണ് വിവിധ മേഖലകളിൽ തുടർന്ന് ശാസ്ത്രസാഹിത്യരചനയിൽ പ്രാഗല്ഭ്യം കാണിച്ചവർ.

പൊതുവിഷയങ്ങളിൽ നിന്ന് സവിശേഷ വിഷയങ്ങളിലേക്ക് ശാസ്ത്രരചനകൾ വഴിമാറുന്നത്, ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അനുസൃതമായ ഒരു പരിവർത്തനമാണ്. വി.കെ. ദാമോദരൻ (കംപ്യൂട്ടർ), ബാബുജോസഫ് (അണുകേന്ദ്രീയശക്തി), വർഗീസ് മാത്യൂസ് (അണുശക്തിയുടെ കഥ), എൻ. ബാലകൃഷ്ണൻ നായർ (പരിസ്ഥിതിവിജ്ഞാനം), ഗോപിമണി (വിത്തുസസ്യശാസ്ത്രം), ഇന്ദുചൂഡൻ (കേരളത്തിലെ പക്ഷികൾ), ഡോ. എ. അച്യുതൻ, ഡോ. എം.കെ. പ്രസാദ് (പരിസ്ഥിതിശാസ്ത്രജ്ഞർ), ഹേലി, സീരി (കൃഷിശാസ്ത്രജ്ഞർ) തുടങ്ങിയവർ ഇതിൽ ആദ്യകാലത്തെ പ്രതിനിധികളാണ്. ഇപ്പോഴും പലരും സജീവമായി രംഗത്തുണ്ട്. സി.എൻ. പരമേശ്വരന്റെ മൈക്രോബും മനുഷ്യനും, എം.പി. പരമേശ്വരന്റെ 'പരമാണുശാസ്ത്രം-സ്ഥാനീയങ്ങളും തേജോദ്ഗിരണങ്ങളും' എസ്. പരമേശ്വരന്റെ പരമാണുവും പ്രപഞ്ചവും, എം. ബലരാമമേനോന്റെ പരമാണുചരിതം, അൻവർസാദത്തിന്റെ (നാനോ ടെക്നോളജി), ജീവൻ ജോബ് തോമസിന്റെ പരിണാമസിദ്ധാന്തം, പുതിയവഴികൾ കണ്ടെത്തലുകൾ, ഡോ. എ.എൻ. നമ്പൂതിരിയുടെ ഡോളിയും പോളിയും ബയോളജിയും; ഇവയെല്ലാം ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകൾ പരിചയപ്പെടുത്തുന്നതിനുള്ള ഉത്സാഹങ്ങളാണ്. പ്രപഞ്ചവിജ്ഞാനപഠനത്തിൽ ജി.കെ. ശശിധരന്റെ മഹാപ്രപഞ്ചമാണ് ഏറ്റവും പ്രൌഢം. കംപ്യൂട്ടർ, മൈക്രോബയോളജി, ബയോകെമിസ്ട്രി, വിവരസാങ്കേതികരംഗത്തെ പുതിയ പരിവർത്തനങ്ങൾ ഇവയാണ് ഏറ്റവും പുതിയ സജീവശാസ്ത്രമേഖലകൾ. ഇന്റർനെറ്റ് സൃഷ്ടിച്ച വിജ്ഞാനവ്യാപനത്തിന് അടിസ്ഥാനഗ്രന്ഥങ്ങളിലൂടെ പിന്തുണനല്കാൻ ഐ.ടി. രംഗത്തുള്ളവർ ശ്രദ്ധിക്കുന്നു. എം. നന്ദകുമാർ പേഴ്സണൽ കംപ്യൂട്ടർ ഘടന പരിചയപ്പെടുത്തുമ്പോൾ കോറൽഡ്രോ, എം.എസ്. എക്സൽ, എം.എസ്. ഓഫീസ്, വിൻഡോസ്, ഫോട്ടോഷോപ്പ്, വെബ്സൈറ്റ് രചന തുടങ്ങിയവ പരിചയപ്പെടുത്താൻ ആ രംഗത്തെ വിദഗ്ധർ തയ്യാറാവുന്നു.

പ്രൊഫ. എസ്. ശിവദാസ്, ശ്രീധരൻ പള്ളിയറ തുടങ്ങിയവർ ബാലസാഹിത്യരംഗത്ത് ശാസ്ത്രത്തിന്റെ മുൻനിര പ്രതിനിധികളാണ്. പി.ടി. ഭാസ്കരപ്പണിക്കർ പോപ്പുലർ സയൻസിന് പിന്തുണ നല്കി. കേരളത്തിൽ ഏറെ സജീവവും പരിണാമിയുമാണ് ശാസ്ത്രസാഹിത്യമേഖല. ഇന്ന് ആഗോളതാപനം, ജനിതകരംഗം, ജീവതത്ത്വം, റോബോട്ടുകൾ, പരിണാമശാസ്ത്രം, സ്റ്റീഫൻഹോക്കിങ്സിന്റെ സിദ്ധാന്തങ്ങൾ, വിവരസാങ്കേതികവിദ്യ തുടങ്ങിയവ സയൻസിന്റെ മേഖലയ്ക്കപ്പുറം രാഷ്ട്രത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ടു പഠിക്കുവാനും സംവാദങ്ങൾ ഉണർത്താനും ശാസ്ത്രജ്ഞർ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ജീവശാസ്ത്രത്തിലെ നവീനത ക്ലോണിങ് എന്ത് എങ്ങനെ (സി.എ. ശിവരാമൻ) എന്ന കൃതിയിൽ കാണാം. ശാസ്ത്രസാഹിത്യം പ്രായോഗികശാസ്ത്രത്തിന്റെ വഴികളാണ് ഇന്നു തെളിച്ചുകൊണ്ടിരിക്കുന്നത്. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ന് അതിനുള്ള പ്രതിഷ്ഠാപിതമായ പ്രേരകശക്തി.

ബാലസാഹിത്യം തിരുത്തുക

കുട്ടികളെ മുഖ്യമായും ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ് ബാലസാഹിത്യഗ്രന്ഥങ്ങൾ. കുട്ടികളുടെ ഇടയിൽ പ്രചാരമുള്ള ധാരാളം നാടൻ പാട്ടുകളും നാടോടിക്കഥകളും നമ്മുടെ ഭാഷയിലുണ്ട്.

കുട്ടികളെ ഉദ്ദേശിച്ചെന്ന് വ്യക്തമായി നിർദേശിച്ച് എഴുതപ്പെട്ട ആദ്യ മലയാളരചന കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടാണ്. 'ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകന്മാർക്ക് ഭാഷയായി ചൊല്ലിയത്' എന്ന് കവി അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിലെ സൂത്രവാക്യം പോലുള്ള പലസന്ദർഭങ്ങളും കേരളത്തിലെ കുട്ടികൾക്ക് ഒരു കാലത്ത് ഹൃദിസ്ഥമായിരുന്നു. ഉദാ. 'മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീയായ് വന്നു'. കുട്ടികൾക്ക് അറിവ് ഉണ്ടാകുന്നതിന് ഒരു നല്ല ഗ്രന്ഥം ഉദ്ദേശം 850-നിടയ്ക്ക് (ക്രിസ്തുവർഷം 1775) കണ്ണിപ്പറമ്പത്ത് ഒരു വിദ്വാൻ രചിച്ചതായി പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നു (അഞ്ചടി). ചെറു പൈതങ്ങൾക്ക് ഉപകാരാർഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ കുട്ടികൾക്കുവേണ്ടിയുള്ള (1824) മലയാളകഥയിലെ ആദ്യത്തെ മിഷനറി ദൗത്യമാണ്. തർജുമയാണെങ്കിലും ഗദ്യരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ കഥകളാണവ. കുട്ടികളെ ഉദ്ദേശിച്ച് എഴുതിയ പാഠപുസ്തക രൂപത്തിലുള്ള കഥകളാണ് ഹെർമൻ ഗുണ്ടർട്ടിന്റെ പാഠമാല (1860). ബാലബോധിയാണ് ഇക്കാലത്തെ മറ്റൊരു മിഷനറി ദൗത്യമുള്ള ബാലസാഹിത്യ സംഗ്രഹം. ഗദ്യവും പദ്യവും ഇടകലർത്തി വൈക്കത്ത് പാച്ചുമൂത്തത് 1868-ൽ പ്രസിദ്ധീകരിച്ച ബാലഭൂഷണത്തിൽ ഈശ്വരവിചാരം, ദയ, സത്യം, ദേഹശുദ്ധി, വിദ്യ, ദിനചര്യ, മനം, ദാനം, ക്ഷമ, കീർത്തി എന്നിവ തൊട്ട് കാലഗണന, വാനശാസ്ത്രം, ജ്യോതിഷം തുടങ്ങിയവയും സ്ത്രീപുരുഷ മര്യാദകൾ, ലൈംഗികബന്ധം, സന്താനോത്പാദനം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിക്കുന്നു.

1968-ലാണ് കേരളവർമയുടെ സന്മാർഗ സംഗ്രഹം പ്രസിദ്ധീകരിച്ചത്. അതിനുമുമ്പേ ധനതത്ത്വനിരൂപണം എന്നൊരു കൃതി വിദ്യാർഥികൾക്കു വേണ്ടി അദ്ദേഹം രചിച്ചു. വിജ്ഞാന മഞ്ജരി, കഥാകൗതുക മഞ്ജരി, സാരോപദേശകഥകൾ തുടങ്ങിയവയിലൂടെ ലേഖനങ്ങളായും കഥകളായും ബാലന്മാർക്ക് പുതിയതും പഴയതുമായ ആശയങ്ങൾ വിമർശനപൂർവം മനസ്സിലാക്കാൻ സഹായകമായ അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചു. ആനുകാലികങ്ങളിൽ കാണുന്ന ആദ്യത്തെ കഥ 1847-ൽ ജ്ഞാനനിക്ഷേപത്തിലെ ആനയെയും തുന്നനെയും കുറിച്ചുള്ള കഥയാണ്. ഛാത്രാണാം ഹിതാർഥം പ്രസിദ്ധപ്പെടുത്തിയതാണ് ഹിതോപദേശമെങ്കിലും അതിന്റെ ഭാഷ, കർത്താവ് എന്നിവ വ്യക്തമല്ല.

കുട്ടികൾക്കുവേണ്ടി രാമായണം, മഹാഭാരതം, പഞ്ചതന്ത്രം, ഹിതോപദേശം, സംസ്കൃതത്തിലെ കാവ്യനാടകങ്ങൾ എന്നിവ ആഖ്യാനം ചെയ്യുന്നതിന് ധാരാളം എഴുത്തുകാർ തയ്യാറായി. കെ. പപ്പുപിള്ളയുടെ ബാലമിത്രം, ഇ.വി. കൃഷ്ണപിള്ളയുടെ പഞ്ചതന്ത്രകഥകൾ, എം. ആർ വേലുപ്പിള്ളശാസ്ത്രിയുടെ ഹിതോപദേശ കഥകൾ, എ. രാമപ്പൈയുടെ ബാലഭാരതം, ആർ. ഈശ്വരപിള്ളയുടെ ശ്രീരാമൻ, പി.എസ്. സുബ്ബരാമപ്പട്ടരുടെ പുരാണകഥകൾ, പി. അനന്തൻ പിള്ളയുടെ ഭീഷ്മർ, കുന്നത്തു ജനാർദന മേനോന്റെ കുചേലൻ, ഗദ്യരാമായണം, കണ്ണമ്പ്രകുഞ്ഞുണ്ണിനായരുടെ വിദുരർ, ചേലനാട്ട് അച്യുതമേനോന്റെ പുരാണമഞ്ജരി, മൂർക്കോത്തുകുമാരന്റെ ഭാരതകഥാ സംഗ്രഹം, ആറ്റൂരിന്റെ പുരാണ പുരുഷന്മാർ, ലഘുരാമായണം, താരക, കുമാരനാശാന്റെ ബാലരാമായണം, അമ്പലപ്പുഴ കൃഷ്ണശാസ്ത്രിയുടെ ഭീഷ്മവിജയം എന്നിവയെല്ലാം ആദ്യകാല ചരിത്രത്തിലുള്ള പൌരാണിക രചനകളാണ്. മൂർക്കോത്തിന്റെ ശാകുന്തളം, ടി.എസ്. കല്യാണിഅമ്മയുടെ കാദംബരി കഥാസംഗ്രഹം, എം.ആർ.കെ.സി.യുടെ രഘുവംശചരിതം, പി. കുഞ്ഞിരാമൻനായരുടെ നാഗാനന്ദം തുടങ്ങിയവ ഇക്കാലത്ത് കാവ്യനാടകാദികളിൽ നിന്ന് പുനരാഖ്യാനം ചെയ്യപ്പെട്ടതാണ്. കെ. പരമുപിള്ളയുടെ ചരിത്ര കഥകൾ, നന്ത്യാരുവീട്ടിൽ പരമേശ്വരൻ പിള്ളയുടെ തിരുവിതാംകൂർ ചരിത്രകഥകൾ, സി.പി.ഗോവിന്ദപ്പിള്ളയുടെ തിരുവിതാംകൂർ ചരിത്ര കഥകൾ, ജോസഫ് ഇമ്മട്ടിമാത്യുവിന്റെ ധീരോദാത്ത കഥകൾ എന്നിവ ചരിത്ര വിഭാഗത്തിലെ ആദ്യകാലരചനകളാണ്. ഭാരത കഥാപാത്രമാല, സംസ്കൃത സാഹിത്യമാല എന്നിവ പി.എം. കുമാരൻ നായരുടെ പ്രസിദ്ധീകരണപരമ്പരകളാകുന്നു. മഹച്ചരിത സംഗ്രഹമാണ് ജീവചരിത്രപരമായ ആദ്യ ബാലകഥകൾ. നൂറ്റിയേഴെണ്ണം ഉള്ളതിൽ നാല്പതോളം രചിച്ചത് കേരളവർമ വലിയകോയിത്തമ്പുരാനാണ്. ബാലപ്രിയനും (ആർച്ച്ഡീക്കൻ ഉമ്മൻ), നബിചരിത്ര കഥകളും (ആർ. മുഹമ്മദും, കെ.സി, കോമക്കുട്ടിയും) മതപരമായ കഥകളിൽപ്പെടുന്നു. തോരണത്ത് പരമേശ്വര മേനോന്റെ ബാലോപദേശ ശതകം, പി.കെ. ഗോവിന്ദപ്പിള്ളയുടെ ബാലോപദേശം, ചേർത്തല ജാനകി അമ്മയുടെ ബാലോപദേശകഥകൾ, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ബാലോപദേശം, സി.പി. ഗോവിന്ദപ്പിള്ളയുടെ നീതിപാഠങ്ങൾ, കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെ ബാലോപദേശം എന്നിവ ബാലോപദേശകഥകളിൽ ചിലതു മാത്രം. പാശ്ചാത്യസാഹിത്യത്തിൽ നിന്ന് ആദ്യത്തെ ബാലരചന സി.വി. രാമൻപിള്ളയുടെ റോബിൻസൺ ക്രൂസോ ആണ്. പി. പരമുപിള്ള, ആർ. ഈശ്വരപിള്ള, പി. അനന്തൻപിള്ള തുടങ്ങിയവർ ഷെയ്ക്സ്പിയർ കഥകൾ അവതരിപ്പിച്ചു. ചോസർ കഥകൾ, യവനകഥകൾ, അറബിക്കഥകൾ എന്നിവയുടെ പുനരാഖ്യാനമാണ് മറ്റൊരു പ്രധാന ബാലസാഹിത്യശേഖരം. കെ. പരമുപിള്ള, സി.പി. പരമേശ്വരൻപിള്ള, എസ്. കുഞ്ഞുപിള്ള, കെ. പദ്മനാഭപിള്ള, ഉക്കണ്ടനുണ്ണി നായർ, എസ്. വെങ്കിടാചാര്യർ തുടങ്ങിയവരാണ് ഇതിന് ഉത്സാഹിച്ചത്. യവനകഥകളും അറബിക്കഥകളും കുട്ടികളെ ആകർഷിച്ചവയാണ്. ഗ്രിമ്മിന്റെ കഥകളും ഈസോപ്പുകഥകളുമാണ് ലോകസാഹിത്യത്തിൻ നിന്ന് കുട്ടികൾക്ക് പകർന്നു കിട്ടിയ മറ്റു കഥകളിൽ പ്രധാനം, കെ. പരമുപിള്ള, ആർതർ രാജാവിന്റെ വീരകഥകളും (രാജകഥകൾ) കല്യാണി അമ്മ ഈസോപ്പുകഥകളിൽ ചിലതും ആഖ്യാനം ചെയ്തു. ടോൾസ്റ്റോയിക്കഥകൾ, എ. ഗോപാലമോനോൻ (ടോൾസ്റ്റോയിയുടെ നീതികഥകൾ), അമ്പാടി ഇക്കാവമ്മ (ടോൾസ്റ്റോയിയുടെ നീതികഥകൾ), വക്കം അബ്ദുൾ ഖാദർ (ടോൾസ്റ്റോയിയുടെ നീതികഥകൾ) എന്നിവർ കേരളത്തിലെ കുട്ടികൾക്കുവേണ്ടി ബാലസാഹിത്യരൂപത്തിൽ രചിച്ചു. പാവങ്ങൾ എന്ന ഹ്യൂഗോയുടെ നോവൽ ഇരുളും വെളിച്ചവും എന്ന പേരിൽ കുട്ടികൾക്കുവേണ്ടി എൻ. കൃഷ്ണപിള്ള സംഗ്രഹിച്ചു. ഒലിവർ ട്വിസ്റ്റ് (എം. ജോർജ്), രണ്ടു നഗരങ്ങളുടെ കഥ, നിധി ദ്വീപ് (ടി.എസ്. തോമസ്) എന്നിവയും കുട്ടികൾക്കു വേണ്ടി രചിക്കപ്പെട്ടു.

1911-ൽ കെ. ഗോവിന്ദൻ തമ്പി രചിച്ച വിദേശീയ ബാലൻ എന്ന കൃതിയും കുന്നത്ത് ജനാർദനമേനോന്റെ കുചേലനും സവിശേഷ ശ്രദ്ധയർഹിക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ കുട്ടികളെ അവരുടെ വ്യത്യസ്ത നാടുകൾ, ആവാസ വിശേഷം, വിദ്യാഭ്യാസ സമ്പ്രദായം, നാടോടിക്കഥാമാതൃകകൾ ഇവയെല്ലാം സഹിതം പരിചയപ്പെടുത്തുന്ന തമ്പിയുടെ ഗ്രന്ഥത്തിന് സദൃശമായ ഒരു പിൻഗാമി ഇപ്പോൾ ഏറെ വളർന്നിട്ടും മലയാള ബാലസാഹിത്യരംഗത്ത് ഉണ്ടായിട്ടില്ല. ശ്രീകൃഷ്ണനെ ഒരു പ്രഭുവായി സങ്കല്പിച്ചെഴുതിയതാണ് കുചേലൻ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ ബാലസാഹിത്യ രംഗത്ത് ഉത്സാഹം കൂടുന്നു. കുമാരനാശാന്റെ ബാലരാമായണം മുമ്പേ സൂചിപ്പിച്ചു. പുഷ്പവാടി എന്ന സമാഹാരം കുട്ടിക്കവിതകളുടേതാണ്. മലയാളത്തിലെ ആദ്യമഹാകാവ്യമെഴുതിയ അഴകത്ത് പദ്മനാഭക്കുറുപ്പും (രണ്ടു രാക്ഷസന്മാർ) പദം കൊണ്ട് പന്താടിയ പന്തളം കേരളവർമയും (നാഴികമണി, അമ്പിളി അമ്മാവൻ, തത്ത, ആന, നക്ഷത്രം) മഹാകവി കെ.സി.കേശവപിള്ളയും (നീതി വാക്യങ്ങൾ, അഭിനയഗാനമാലിക) മൂലൂർ എസ്. പദ്മനാഭപ്പണിക്കരും (ബാല ചൂഡാമണി) കുട്ടികളെ മറന്നിട്ടില്ല. മഹാകവി ഉള്ളൂർ അഞ്ഞൂറു ശ്ലോകങ്ങളുള്ള ദീപാവലിയും പുരാണകഥകൾ വച്ച് സദാചാര ദീപികയും കുട്ടികൾക്കായി രചിച്ചു. ഉള്ളൂരിന്റെ വകയായും എഴു ഭാഗങ്ങളിലുള്ള ഒരു പദ്യമഞ്ജരിയുണ്ട്; എല്ലാം ബാലകവിതകൾ.

പില്ക്കാല തലമുറയിൽപ്പെട്ട ജി. ശങ്കരക്കുറുപ്പ് (ഇളം ചുണ്ടുകൾ, ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ), വൈലോപ്പിള്ളി (കുന്നിമണികൾ), പി. കുഞ്ഞിരാമൻനായർ (ബാലാമൃതം), പാലാ നാരായണൻ നായർ (ഓമനപ്പൈതൽ), നാലാങ്കൽ കൃഷ്ണപിള്ള (പൂക്കൂട), അക്കിത്തം അച്യുതൻ നമ്പൂതിരി (ഒരു കുല മുന്തിരിങ്ങ), ഒ.എൻ.വി. (വളപ്പൊട്ടുകൾ), കുഞ്ഞുണ്ണി (കുഞ്ഞുണ്ണിക്കവിതകൾ) തുടങ്ങിയവരെല്ലാം ബാലഹൃദയങ്ങളിൽ കടന്നു കയറിയവരാണ്. കുറുംകവിതകളും കടങ്കവിതകളും കൊണ്ട് വലിയവരെയും കുട്ടികളെയും ഒരു പോലെ സന്തോഷിപ്പിച്ച ബാലസാഹിത്യപ്രതിഭ ദർശന ലാളിത്യമുള്ള കുഞ്ഞുണ്ണിമാഷ് തന്നെ. സിപ്പി പള്ളിപ്പുറം, പി.ഐ. ശങ്കരനാരായണൻ തുടങ്ങിയ കുട്ടിക്കവിതകൾ എഴുതുന്ന ധാരാളം ബാലസാഹിത്യകാരന്മാർ ഇന്നുണ്ട്.

കഥാരംഗത്ത് കാരൂർ, മാലി, സുമംഗല, പി. നരേന്ദ്രനാഥ്, സി.എ. കിട്ടുണ്ണി, രാമനാഥൻ, തായാട്ടു ശങ്കരൻ, ഗീതാലയം ഗീതാകൃഷ്ണൻ, എ. വിജയൻ, ശ്രീധരൻ കൊയിലാണ്ടി തുടങ്ങിയവരാണ് പ്രമുഖർ. കാരൂർ വളരെ സ്വാഭാവികതയോടെ എഴുതിയ കഥകളിൽ അഞ്ചു കടലാസ്, ആനക്കാർ, അഴകനും പൂവാലിയും, രാജകുമാരിയും ഭൂതവും, ഭൃത്യൻ എന്നിവ ഏറെ ഹൃദയസ്പർശിയായ രചനകളാണ്. സരസ സല്ലാപത്തിന്റെ ഭാഷയാണ് മാലി രാമായണം, മാലി ഭാരതം തുടങ്ങിയ പുരാണാഖ്യാനങ്ങളിലും. പുരാണകഥാഖ്യാനത്തിൽ ലാളിത്യവും സംഭാഷണപ്രിയത്വവും ചേർത്ത് മനോഹരമാക്കിയവയാണ് സുമംഗലയുടെ കഥകൾ. കെ.വി. രാമനാഥന്റെ അപ്പുക്കുട്ടനും ഗോപിയും സി.എ. കിട്ടുണ്ണിയുടെ അണ്ണാറക്കണ്ണൻ, പി. നരേന്ദ്രനാഥന്റെ കുഞ്ഞിക്കൂനൻ, തായാട്ടു ശങ്കരന്റെ വനഭോജനം, ഉറൂബിന്റെ അപ്പുവിന്റെ ലോകം തുടങ്ങിയവ ബാലസാഹിത്യത്തിന് ഇതരശാഖകളെക്കാൾ മാന്യത നല്കുന്നതിന് കഴിഞ്ഞവരുടെ രചനകളാണ്. എം.ടി.യുടെ മാണിക്കക്കല്ലും നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകവും ആഖ്യാനസുന്ദരമായി കുട്ടികൾ ആസ്വദിക്കുന്നു.

ബാലസാഹിത്യരംഗത്ത് നാടകങ്ങൾ രചിച്ചവരിൽ അക്കിത്തം, ജി. ശങ്കരപ്പിള്ള എന്നിവരും ശാസ്ത്ര ലേഖനങ്ങൾ രചിച്ചവരിൽ ഡോ. കെ. ഭാസ്കരൻ നായർ, പി.ടി. ഭാസ്കരപ്പണിക്കർ തുടങ്ങിയവരും ഏറെ ശ്രദ്ധേയരാണ്. കുട്ടികൾക്കുവേണ്ടിയുള്ള ശാസ്ത്രലേഖകരുടെ എണ്ണവും ആഭിമുഖ്യവും വർധിച്ചിട്ടുണ്ട്. എൻ.വി. കൃഷ്ണവാര്യർ, പാലാ കെ.എം. മാത്യു, പി.എ. വാര്യർ, എം.എസ്. കുമാർ, പ്രൊഫ. എസ് ശിവദാസ്, പ്രൊഫ. കെ. പാപ്പൂട്ടി, ടി.ആർ. ശങ്കുണ്ണി, സി.ജി. ശാന്തകുമാർ, കെ.കെ. നീലകണ്ഠൻ, കിളിരൂർ രാധാകൃഷ്ണൻ, കോന്നിയൂർ ആർ. നരേന്ദ്രനാഥ് തുടങ്ങിയവർ ഈ രംഗത്ത് ഏറെ പ്രതിഷ്ഠാപിതരാണ്. മലയാളത്തിൽ ഏറെ ബാലസാഹിത്യകൃതികൾ രചിച്ചിട്ടുള്ളത് ഡോ. കെ. ശ്രീകുമാറാണ്; ഏറെ മികച്ച ശാസ്ത്രശേഖരം പ്രൊഫ. എസ്. ശിവദാസിന്റെയും ഗണിതശേഖരം പള്ളിയറ ശ്രീധരന്റെയും.

ബാലസാഹിത്യരംഗത്ത് ധീരത കാണിച്ച പ്രസ്ഥാനമാണ് ബാലൻ പബ്ലിക്കേഷൻസ്. ചങ്ങമ്പുഴയുടെ ബാലസാഹിതി ഈ ദിശയിൽ മറ്റൊരു ആത്മാർഥമായ പ്രവർത്തനമായിരുന്നു. തുടർന്ന് എസ്.പി.സി.എസ്., ഡി.സി, പൂർണാ പബ്ലിക്കേഷൻസ്, ശാസ്ത്രസാഹിത്യപരിഷത് എന്നിവ ബാലസാഹിത്യത്തിന്റെ പരിപോഷണത്തിനു മുന്നോട്ടു വന്നു. കേരള സർക്കാരിന്റെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഈ സാഹിത്യശാഖയ്ക്കു വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സ്ഥാപനമാണ്. ഒട്ടേറെ ബാലമാസികകളും ഈ രംഗത്തുണ്ടായി. ബാലമിത്രം, ബാലരമ, പൂമ്പാറ്റ, തളിര്, കുട്ടികളുടെ ദീപിക, ബാലയുഗം, ശാസ്ത്രകേരളം, യുറീക്ക, ബാലകേരളം, അമ്പിളി അമ്മാവൻ, തത്തമ്മ, കളിച്ചെപ്പ്, ബാലമംഗളം തുടങ്ങിയവ കുട്ടികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ജന്മം നല്കി. എൻ.എം. മോഹനൻ സങ്കല്പനം ചെയ്ത ബാലരമയിലെ മായാവിയാണ് ഇതിൽ താരം.

പ്രഭാതിന്റെ ബാലവിജ്ഞാനകോശം, വിദ്യാർഥിമിത്രത്തിന്റെ വിജ്ഞാനമണ്ഡലം, സ്റ്റെപ്സിന്റെ ജീവചരിത്രവിജ്ഞാനകോശം തുടങ്ങി കുട്ടികൾക്കു വേണ്ടിയുള്ള നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ ഇന്നു ലഭ്യമാണ്. ബാലസാഹിത്യരചന ഗൌരവമായ സർഗാത്മകവിഷയമായി ഇന്ന് കൈകാര്യം ചെയ്യപ്പെടുന്നു.

ദാർശനികസാഹിത്യം തിരുത്തുക

നാലുവേദങ്ങളും നൂറ്റിയെട്ട് ഉപനിഷത്തുക്കളും പതിനെട്ടു പുരാണങ്ങളും വേദാന്തങ്ങളുമെല്ലാം തർജുമയിലൂടെയും വ്യാഖ്യാനത്തിലൂടെയും കേരളീയ പണ്ഡിതന്മാർ മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം, ബുദ്ധ-ജൈനമതങ്ങൾ ഇവിടെ സമന്വയിച്ചു. ഇവയ്ക്ക് സാന്ദ്രത നല്കാൻ ശ്രീശങ്കരന്റെ അദ്വൈതദർശനത്തിന് കഴിഞ്ഞു.

ഉപനിഷത്തുക്കളുടെ ക്രോഡീകരണത്തിനു ശ്രമിച്ച നവീന പണ്ഡിതന്മാരിൽ പത്ത് ഉപനിഷത്തുക്കൾ വ്യാഖ്യാനിച്ച എൽ.എ. രവിവർമയാണ് പ്രാതഃസ്മരണീയൻ. സി.കെ. നാരായണപിള്ള, ഇ.വി. രാമൻ നമ്പൂതിരി, ആർ.പി. ചിറ്റേഴം, ജാനകി എൻ മേനോൻ, ടി.എൻ.എൻ. ഭട്ടതിരിപ്പാട് എന്നിവരെല്ലാം ഈ ബ്രഹ്മവിദ്യാസമുച്ചയത്തെ പരിചയപ്പെടുത്താൻ ശ്രമിച്ചു. മുനി നാരായണപ്രസാദ്, മൃഡാനന്ദസ്വാമി, വേദബന്ധു, നിത്യചൈതന്യയതി, ആചാര്യ നരേന്ദ്രഭൂഷൺ, വി. ബാലകൃഷ്ണൻ, ഡി. ശ്രീമാൻ നമ്പൂതിരി തുടങ്ങിയവരുടെ പ്രൗഢയത്നങ്ങൾ ഉപനിഷത് മേഖലയിലുണ്ടായി. ഡോ.എൻ.പി. ഉണ്ണിയുടെ 108 ഉപനിഷത്, ഡി. ശ്രീമാൻ നമ്പൂതിരിയുടെ ഉപനിഷത് സർവസ്വം എന്നിവ പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. സുകുമാർ അഴീക്കോടിന്റെ തത്ത്വമസി ഉപനിഷത്തുക്കളുടെ ആസ്വാദനവും നിത്യചൈതന്യയതിയുടെ തത്ത്വമസി തത്ത്വവും അനുഷ്ഠാനവും മൂല്യാപഗ്രഥനവുമാണ്.

ചതുർവേദങ്ങളുടെ തർജുമകൾകൊണ്ടും പഠനങ്ങൾകൊണ്ടും സമ്പന്നമാണ് മലയാളം. വള്ളത്തോൾ നാരായണമേനോന്റെ ഋഗ്വേദവിവർത്തനം പ്രഖ്യാതമായ പദ്യവിവർത്തനമാണ്. ഇ.പി. അരവിന്ദാക്ഷപ്പിഷാരടി (ഋഗ്വേദസംഹിത, ഗദ്യം), എ.വി. രാധാകൃഷ്ണവൈദിക് (യജുർവേദസംഹിത) എന്നിവർ ഗദ്യത്തിലും വേദങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വി.കെ. നാരായണഭട്ടതിരി, ഒ.എം.സി. നമ്പൂതിരിപ്പാട്, വേദബന്ധു, ആചാര്യ നരേന്ദ്രഭൂഷൻ, ഡി. ശ്രീമാൻ നമ്പൂതിരി, ഡോ.എ.ജി. കൃഷ്ണവാര്യർ തുടങ്ങിയവർ വേദാർഥ വിചാരങ്ങളുടെ നവീനലോകം തുറന്നവരാണ്. ഭഗവദ്ഗീതയ്ക്ക് ആദ്യപരിഭാഷ ഭാഷാഭഗവദദ്ഗീതയിലൂടെ വാർന്നുവീണത് ഇന്ത്യൻ ഭാഷകളിൽ ശ്രേഷ്ഠമലയാളത്തിലാണ്. തുടർന്ന് നിരവധി തർജുമകളും ഭാഷ്യങ്ങളുമുണ്ടായി. പി. ശങ്കുണ്ണിമേനോൻ, കെ.എൻ. ഗുരുക്കൾ, കൊല്ലങ്കോട് ഗോപാലൻ നായർ, കെ.എം.ജി. ബാലകൃഷ്ണൻ നായർ തുടങ്ങിയവരാണ് ഭാഷ്യകർത്താക്കളിൽ പ്രമുഖർ. പ്രണവവേദം എന്ന അഞ്ചാം വേദവും കേരളീയശ്രദ്ധയിൽ പ്രമുഖമാണ്.

ഒ.എം.ചെറിയാന്റെ ഹൈന്ദവധർമ സുധാകരം, ഡി. ശ്രീമാൻ നമ്പൂതിരിയുടെ ഹിന്ദുധർമതത്ത്വസാരം, സി.വി. വാസുദേവഭട്ടതിരിയുടെ ഭാരതീയ ദർശനങ്ങൾ തുടങ്ങി ദർശനത്തിന്റെ പൊതുലോകം അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങൾക്ക് ഹിന്ദുദാർശനിക മേഖലകളിൽ പ്രമുഖ സ്ഥാനമുണ്ട്. കേരളീയന്റെ സമൂഹമനസ്സിൽ പടർന്നേറിയതാണ് രാമായണം, മഹാഭാരതം, മഹാഭാഗവതം എന്നിവയുടെ സംസ്കാരം. കാവ്യപാരമ്പര്യത്തോടൊപ്പം അവയ്ക്ക് ചിന്തയുടെ ഗൌരവമുള്ള ഗദ്യതർജുമകൾ മലയാളത്തിലുണ്ട്. വ്യാസഭാരതം (വിദ്വാൻ കെ. പ്രകാശം), സമ്പൂർണഭാരതം (ഡോ. കല്പറ്റ ബാലകൃഷ്ണൻ ജന. എഡിറ്റർ) എന്നിങ്ങനെ രണ്ട് സമ്പൂർണ ഗദ്യതർജുമകളുണ്ട് മഹാഭാരതത്തിന്. പുരാണങ്ങളുടെ തർജുമയിൽ വള്ളത്തോൾ ശ്രദ്ധാലുവായിരുന്നു. ഭാരതപര്യടനം ഭാരതത്തെക്കുറിച്ചുള്ള കുട്ടിക്കൃഷ്ണമാരാരുടെ ഉജ്ജ്വലപഠനമാണ്. സി.വി. കുഞ്ഞിരാമനും തുറവൂർ വിശ്വംഭരനും ഈ വഴിയേ പഠനം നടത്തിയിട്ടുണ്ട്. ഉപനിഷത്തുക്കൾ, വേദഗ്രന്ഥങ്ങൾ, പുരാണങ്ങൾ എന്നിങ്ങനെ ആർഷസമൃദ്ധി മലയാളവത്കരിക്കുന്നതിൽ ഏറെ ഉത്സാഹം ഇന്ന് ഭാഷാരംഗത്ത് കാണുന്നു. സ്വാമി ചന്ദ്രശേഖരസരസ്വതിയുടെ ഹിന്ദുമതം-ഒരു സമഗ്രവീക്ഷണം ഏറ്റവും പുതിയ ഹിന്ദുമതപരിചയപഠനമാണ്. രംഗനാഥാനന്ദസ്വാമി, മൃഡാനന്ദസ്വാമി, ആഗമാനന്ദസ്വാമി, നടരാജഗുരു, വി. പനോളി തുടങ്ങിയവരാണ് ഹിന്ദുധർമത്തിന്റെ വിശ്വവ്യാപകത്വം ചൂണ്ടിക്കാട്ടിയ മഹാപ്രതിഭകൾ. പുനരാഖ്യാനം ചെയ്യപ്പെട്ട പരമഹംസർ കഥകൾ, മഹാത്മജിയുടെ വിവിധമേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങൾ, വിവേകാനന്ദന്റെ സമ്പൂർണലേഖനങ്ങൾ, രമണമഹർഷിയുടെയും ജിദുകൃഷ്ണമൂർത്തിയുടെയും രചനകൾ തുടങ്ങിയവയും ഇന്ത്യൻ ജീവിതത്തിന്റെ തേജോമയ ചിന്തകളുടെ സഞ്ചയങ്ങളാണ്. മഹാവീരന്റെ അഹിംസാത്മകവ്യക്തിത്വം പഠനത്തിനും സർഗാത്മകസാഹിത്യത്തിനും പ്രചോദകമായിട്ടുണ്ട്. പഞ്ചാപകേശയ്യർ മഹാവീരന്റെ ചരിത്രം മലയാളിക്ക് പരിചയപ്പെടുത്തി.

‌‌ബുദ്ധദർശനവുമായി ബന്ധപ്പെട്ട് ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാന കല്പലത (വള്ളത്തോൾ), തരവത്ത് അമ്മാളു അമ്മയുടെ ബുദ്ധചരിതം, തേലപ്പുറത്ത് നാരായണൻനമ്പിയുടെ ധർമപാദം, ധർമാനന്ദ കൊസാംബിയുടെ ഭഗവാൻ ബുദ്ധൻ, അശ്വഘോഷന്റെ ശ്രീബുദ്ധചരിതം തുടങ്ങിയ രചനകൾ മലയാളിക്ക് ലഭിച്ചിട്ടുണ്ട്. എൻ.ആർ. പിള്ളയുടെ ബുദ്ധതത്ത്വപ്രകാശിക, ജാതകകഥകൾ, 101 സെൻകഥകൾ (എൻ.ഡി. കൃഷ്ണനുണ്ണി) അയ്യപ്പത്തിന്റെ ധർമപാദതർജുമ, രാഘവൻതിരുമുല്പാട്, മഞ്ചേരി രാമയ്യർ തുടങ്ങിയവരുടെ പഠനങ്ങളും കേരളീയരെ ആകർഷിച്ചു. ബസവാനുയായികൾക്ക് ഗിരിരാജയുടെ ബസവദർശനം എന്ന കൃതി, വിശുദ്ധ ഖുർ ആന്റെ വിവിധ തർജുമകൾ (സി.എൻ. അഹമ്മദ് മൌലവി, അബ്ദുറഹ്മാൻമഖ് ഭൂമി, ഇമ്പിച്ചിക്കോയത്തങ്ങൾ തുടങ്ങിയവരുടേത്), കുഞ്ഞി അഹമ്മദ് മൗലവി പരിഭാഷപ്പെടുത്തിയ ഇഹ്യ, സമ്പൂർണ ഇസ്ലാം ചരിത്രം ശരീയത്ത്, ഇസ്ലാം മതനിയമസംഹിത തുടങ്ങിയവയും ഇസ്ലാം അനുശാസിക്കുന്ന പ്രവാചകവൈദ്യം, ഖുർ ആൻ ചികിത്സ, സന്മാർഗം, വൈവാഹിക ജീവിതം, നിയമസംഹിത, ശാസ്ത്രസത്യങ്ങൾ തുടങ്ങിയ പ്രായോഗിക ജീവിതദർശനങ്ങളും ബഹുമുഖമായ ഇസ്ലാം ദർശനസമുച്ചയത്തിലുണ്ട്.

മിഷനറിമാരുടെ കാലംതൊട്ട് ബൈബിൾ പരിഭാഷയ്ക്കുവേണ്ടിയുള്ള ശ്രമം ക്രിസ്ത്യൻ സമൂഹത്തിൽ നടന്നുപോന്നിട്ടുണ്ട്. കുരിയർ പ്രസ്സിൽ അച്ചടിച്ച മലയാളം ബൈബിളാണ് ഇതിന് തുടക്കം കുറിച്ചത്. ബെയ്ലിയുടെ പുതിയനിയമം പരിഭാഷയും ഗുണ്ടർട്ടിന്റെ സുവിശേഷസംഗ്രഹം, പുതിയ നിയമം എന്നിവയും ബൈബിൾ സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ സത്യവേദപുസ്തകവും തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ടു. സത്യവേദ ഇതിഹാസം, ത്രാണകമാഹാത്മ്യം ശ്രീയേശുക്രിസ്തു മാഹാത്മ്യം, ബൈബിളിന്റെ മഞ്ഞുമ്മേൽ പരിഭാഷ, ഓശാന പബ്ളിക്കേഷൻസിന്റെ ബൈബിൾ പരിഭാഷ, പാസ്റ്ററൽ ഓറിയന്റേഷൻ സൊസൈറ്റിയുടെ ബൈബിൾ തർജുമ എന്നിങ്ങനെ ക്രിസ്ത്യൻ സമൂഹത്തിലെ സഭാസ്വഭാവമനുസരിച്ച് നിരവധി പരിഭാഷാ സംരംഭങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ദാനിയേൽ റെഫറൻസ് ബൈബിൾ എന്ന പേരിൽ എ.പി. ദാനിയേലിന്റെ ബൈബിളും ഉൾപ്പെടുന്നു.

ആരാധനാക്രമങ്ങൾ, സാക്ഷ്യവേദങ്ങൾ, സന്മാർഗവേദങ്ങൾ തുടങ്ങി ക്രിസ്തുദർശനത്തിന്റെ അനുശാസനങ്ങളും ബൈബിൾ പഠനങ്ങളുംകൊണ്ട് വളരെ വിപുലമാണ് ക്രിസ്തീയ ദർശനസംഹിത. പുത്തൻപാന, ചതുരന്ത്യം തുടങ്ങിയ അർണോസ് കൃതികൾ, ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഉണ്ടായ പ്രാർഥനാഗീതങ്ങൾ ഇവയെല്ലാം ഏറെ പ്രചരിച്ചവയാണ്. ക്രിസ്ത്വാനുകരണം പരിഭാഷ സുപ്രധാന ദർശനരചനയത്രെ. സോളമന്റെ ഗീതങ്ങൾ, പുതിയ നിയമത്തിലെ മറിയം എന്നിങ്ങനെ ദർശനവും കാവ്യസൌന്ദര്യവും തികഞ്ഞ ഭാഗങ്ങൾ ഏറെ പ്രത്യേകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജെ. കട്ടയ്ക്കൽ (ക്രൈസ്തവദർശനം), പി.ടി. കുരുവിള (ക്രൈസ്തവചിഹ്നങ്ങൾ), കെ.ജി. കുര്യൻ (പുതിയ നിയമപ്രവേശിക), ജോസഫ് എം.ഒ. നെടുങ്കുന്നം (അരണ്യനാദം), പി.ടി. ചാക്കോ (അന്വേഷണം) എന്നിവർ പ്രശസ്ത ക്രിസ്ത്യൻ ചിന്തകരാണ്. റവ. ജോസഫ് പ്ലാമ്പനയുടെ ഉപ്പ് എന്ന ഗ്രന്ഥം ബൈബിളിലെ ഉപ്പിന്റെ ധ്വനിസാന്ദ്രതയിലൂടെയുള്ള പണ്ഡിതോചിത പര്യടനമാകുന്നു. ചാവറ കുരിയാക്കോസച്ചനാണ് ക്രിസ്തുമത ദാർശനികരിൽ പ്രമുഖനായ പണ്ഡിതൻ. സാധു ഇട്ടിയവരനെപ്പോലുള്ള അവധൂതരും കുറവല്ല. അനുഭവസാക്ഷ്യംകൊണ്ട് ഉത്തേജനം നല്കിയവരുടെ ഗ്രന്ഥങ്ങൾ ഏറെ. വിതക്കാരന്റെ വചനം, വചനവഴിയേ ദൈവമേ അങ്ങെന്നെ ഉണർത്തി എന്നിങ്ങനെ. മതശാസ്ത്രത്തിന്റെ സംവാദനതലം പൗലോസ് മാർ ഗ്രിഗോറിയോസ്, പൗലോസ് മാർ പൗലോസ്, ഫാ. അടപ്പൂർ തുടങ്ങിയ പുരോഹിത പണ്ഡിതന്മാർ സജീവമാക്കി. മാർ ഗ്രിഗോറിയോസിന്റെ ദർശനത്തിന്റെ പൂക്കൾ വിഖ്യാതം. വിമോചനദൈവശാസ്ത്രത്തിന്റെ വക്താവാണ് പൗലോസ് മാർ പൗലോസ്. മാർക്സിയൻ ദർശനരംഗത്ത് ഇ.എം.എസ്., കെ. ദാമോദരൻ സി. ഉണ്ണിരാജ, എൻ. ഇ. ബലറാം, പി. ഗോവിന്ദപ്പിള്ള എന്നിവരുടെ ശ്രദ്ധേയമായ രചനകളുണ്ട്. മാർക്സിയൻ തത്ത്വഗ്രന്ഥമായ മൂലധനം മലയാളത്തിന്റെ സമ്പൂർണതർജുമയ്ക്കു വിധേയമായി. മതേതരദർശനം പടുത്തുയർത്തുന്നതിൽ ഇവർക്കൊപ്പം പ്രൊഫ. എ.ടി. കോവൂർ, എം.സി. ജോസഫ് തുടങ്ങിയവർ നയിച്ച യുക്തിവാദദർശനവും എൻ.കെ. ജോസ്, കെ.കെ. കൊച്ച്, കെ.എം. സലിംകുമാർ, ജെയിംസ് തുടങ്ങിയവർ വളർത്തിയെടുത്ത ദലിത ദർശനങ്ങളും മലയാളിയുടെ ശക്തിയായി.

ടാഗൂർ, മഹാത്മാഗാന്ധി, സ്വാമിവിവേകാനന്ദൻ, അരവിന്ദമഹർഷി, രമണ മഹർഷി, ഡോ. അംബേദ്കർ, ജിദുകൃഷ്ണമൂർത്തി, കാറൾമാർക്സ്, ലെനിൻ, ട്രോട്സ്കി, മാവോത്സെതുങ്, വാഗ്ഭടാനന്ദൻ, സാർത്ര്, കാമു, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, രംഗനാഥാനന്ദ സ്വാമി തുടങ്ങിയ ദാർശനിക വ്യക്തിത്വങ്ങളെ അടുത്തു കണ്ടറിയാൻ കേരളീയർ ശ്രമിച്ചിട്ടുണ്ട്. ആശയതലത്തിലും പ്രായോഗികതലത്തിലും അവരെ കേരളമനസ് ഉൾക്കൊണ്ടു. ആത്മവിദ്യയും ആനന്ദമതവും സത്യാന്വേഷണവും വർഗസമരവും ഭാരതീയതയും അസ്തിത്വവാദവുമെല്ലാം ഇളക്കി മറിച്ച വയലാണ് കേരളീയമനസ്. ദാർശനികഫലപുഷ്ടി അതിന് ഏറും.

കലാശാസ്ത്രങ്ങൾ. കലാനിരൂപണങ്ങൾക്ക് അടിസ്ഥാനമായ, രൂപഭാവസങ്കല്പങ്ങൾ നിർണയിക്കുന്ന ചിന്താശാസ്ത്രത്തെയാണ് കാവ്യമീമാംസ എന്ന് വിവരിക്കുന്നത്. ഭാരതീയ കാവ്യമീമാംസയ്ക്ക് അടിത്തറയിട്ടത് ഭരതന്റെ നാട്യശാസ്ത്രവും അതേക്കുറിച്ച് പില്ക്കാലത്തുണ്ടായ ചർച്ചകളുമാണ്. ഭരതന്റെ നാട്യശാസ്ത്രം കെ.പി. നാരായണപ്പിഷാരടി തർജുമ ചെയ്തിട്ടുണ്ട്. ആനന്ദവർധനന്റെ ധ്വന്യാലോകം, അഭിനവ ഗുപ്തന്റെ ധ്വന്യാലോകലോചനം, ഭാമഹന്റെ കാവ്യാലങ്കാരം, ഉദ്ഭടന്റെ കാവ്യാലങ്കാര സംഗ്രഹം തുടങ്ങിയവയെല്ലാം മലയാളത്തിൽ വ്യാഖ്യാനങ്ങൾക്കും ചർച്ചകൾക്കും വിധേയമായി. ഭാരതീയ അലങ്കാരശാസ്ത്രഗ്രന്ഥങ്ങളെ മൌലികമായി കണ്ടെത്തുന്ന കൃതിയാണ് രാജരാജവർമയുടെ ഭാഷാഭൂഷണം. അതിൽ പ്രാസവാദപരമായ ചർച്ച ഭാഷയുടെ മേഖലയിൽ നടത്തിയ ആദ്യത്തെ മൗലികവും ഉത്പതിഷ്ണുത്വപരവുമായ ചിന്തകൾ ഉൾക്കൊള്ളുന്നു. ഭാരതീയകാവ്യശാസ്ത്രം (ഡോ. ടി. ഭാസ്കരൻ), സംസ്കൃതത്തിലെ സാഹിത്യചിന്ത (കൃഷ്ണചൈതന്യ), അഭിനവഗുപ്തന്റെ രസസിദ്ധാന്തം (വേദബന്ധു), എം.പി. പോൾ (സൗന്ദര്യനിരീക്ഷണം), സാഹിത്യലോചനം (പി.എം. ശങ്കരൻ നമ്പ്യാർ), അലങ്കാരശാസ്ത്രം മലയാളത്തിൽ (ചാത്തനാണ് അച്യുതനുണ്ണി), പൗരസ്ത്യകാവ്യദർശനം (എം.എസ്. മേനോൻ), അലങ്കാരശാസ്ത്രം (ഫാ. ജരാർദ്), അലങ്കാരശാസ്ത്രം (മുഴൂർ), അലങ്കാരദീപിക (എണ്ണയ്ക്കാട്ട് രാജരാജവർമ) എന്നിങ്ങനെ പൌരസ്ത്യ സാഹിത്യമീമാംസയെക്കുറിച്ചുള്ള പഠനങ്ങൾ ഏറെയാണ്.

ഇതോടൊപ്പം കാണണം പാശ്ചാത്യസൗന്ദര്യശാസ്ത്രപരമായ ദർശനങ്ങൾ ക്രോഡീകരിച്ച പഠനങ്ങൾ. എം. അച്യുതന്റെ പാശ്ചാത്യ സാഹിത്യവിമർശനം, കെ.എം. തരകൻ രചിച്ച പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, കെ.എം. ഡാനിയേലിന്റെ കലാദർശനം, എം.കെ. സാനുവിന്റെ കാവ്യതത്ത്വപ്രവേശിക, നിത്യചൈതന്യയതിയുടെ കലയും ആവിഷ്കാരവും, ചാത്തനാത്ത് അച്യുതനുണ്ണിയുടെ അലങ്കാരശാസ്ത്രം മലയാളത്തിൽ, നെല്ലിക്കൽ മുരളീധരന്റെ പാശ്ചാത്യ-പൗരസ്ത്യ ദർശനങ്ങളുടെ പരിചയഗ്രന്ഥം, വിശ്വസാഹിത്യദർശനങ്ങൾ, ഡോ. കല്പറ്റ ബാലകൃഷ്ണന്റെ നിരൂപകന്റെ വിശ്വദർശനം, ഡോ. രാധിക സി.നായരുടെ സമകാലികസാഹിത്യസിദ്ധാന്തം-ഒരു പാഠപുസ്തകം, പ്രൊഫ. കെ. ഗോപിനാഥൻനായരുടെ യവനകാവ്യ ചിന്തകന്മാർ ഇവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. എം.കെ. ഗുരുക്കളുടെ കലാവിദ്യാവിവരണം, എ.ഡി. ഹരിശർമയുടെ നാടകപ്രവേശിക, ആർ. നാരായണപ്പണിക്കരുടെ ഹൈന്ദവ നാട്യശാസ്ത്രം, ആറ്റൂരിന്റെ സംഗീത ചന്ദ്രിക, എ.ഡി.മാധവന്റെ കർണാടക സംഗീതമാലിക, ഹിന്ദുസ്ഥാനി സംഗീതം, എ.കെ. രവീന്ദ്രനാഥിന്റെ കർണാടകസംഗീത ചരിത്രം, മാലിയുടെ കേരളസംഗീതം, വി.ടി. മുരളിയുടെ സംഗീതത്തിന്റെ കേരളീയപാഠങ്ങൾ എന്നിവ കലാനിരൂപണത്തിന്റെ ഉദാത്തമാതൃകകളാണ്.

ജി. കൃഷ്ണപിള്ളയുടെ കഥകളി, മാണി മാധവചാക്യാരുടെ നാട്യകല്പദ്രുമം, പി.സി. വാസുദേവൻ ഇളയതിന്റെ കൃഷ്ണനാട്ടം, ഡോ. ആർ. ശ്രീകുമാറിന്റെ കഥകളി മുദ്ര, കെ.പി.എസ്, മേനോന്റെ കഥകളിരംഗം, ചിറ്റൂർ നാരായണൻ നമ്പൂതിരിയുടെ സർവാംഗാഭിനയം, സി.പി. ഉണ്ണിക്കൃഷ്ണന്റെ കരണങ്ങൾ, കലാമണ്ഡലം പദ്മനാഭൻ നായരുടെ കളിവേഷം, ചൊല്ലിയാട്ടം, അയ്മനം കൃഷ്ണക്കൈമളുടെ അഭിനയസാഹിത്യം, വേണുജിയുടെ കഥകളിയിലെ കൈമുദ്രകൾ, പി.കെ. വിജയഭാനുവിന്റെ നൃത്യപ്രാകാശിക, ഡോ. ടി.ജി. ശൈലജയുടെ നാട്യപ്രയോഗങ്ങൾ എന്നിവ വിവിധ നാട്യരീതികളുടെ പഠനങ്ങളാണ്. താണ്ഡവ നാട്യത്തിന്റെ ലക്ഷണം വേദബന്ധുവിന്റെ താണ്ഡവലക്ഷണം എന്ന കൃതിയിൽ വിവരിക്കപ്പെടുന്നു. ഇന്ദിരാഭായി തങ്കച്ചിയുടെ ഭരതനാട്യമാണ് ഈ നൃത്തരൂപത്തെക്കുറിച്ചുള്ള ആദ്യകൃതികളിൽ ഒന്ന് (1952). ലാസലാവണ്യം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മോഹിനിയാട്ടം-ചരിത്രവും ആട്ടപ്രകാരവും എന്ന കൃതിയിലും കലാവിജയന്റെ മോഹിനിയാട്ടത്തിലും നിറഞ്ഞുനിൽക്കുന്നു. മൃണാളിനി സാരാഭായി ഭരതനാട്യം എന്ന കൃതി രചിച്ചു. ഗിരിജാചന്ദ്രൻ സഹകർത്താവായി ഭരതനാട്യചിന്താമണി എന്നൊരു പഠനവുമുണ്ട്.

കേസരി ബാലകൃഷ്ണപിള്ളയുടെ നവീന ചിത്രകല, കെ.ടി. രാമവർമയുടെ ചിത്രകലാപ്രസ്ഥാനങ്ങളിലൂടെ, ആർ. രവീന്ദ്രനാഥിന്റെ ചിത്രകല സർഗഭാവനയുടെ രൂപാന്തരങ്ങൾ, വിജയകുമാർ മേനോന്റെ ഭാരതീയ കലാചരിത്രം, ആധുനികകലയുടെ ലാവണ്യതലങ്ങൾ, പയ്യന്നൂർ കേശവനാശാരിയുടെ ചിത്രശില്പകലാശാസ്ത്രം, പദ്മനാഭൻതമ്പിയുടെ ചിത്രകലാദർശനം, കെ.കെ. വാര്യരുടെ ചിത്രസൂത്രം എന്നിവ ചിത്രലാവണ്യത്തിന്റെ തികവും മികവും ആലേഖനം ചെയ്യുന്നു. ശില്പകലയെക്കുറിച്ച് ആധികാരികഗ്രന്ഥമാണ് എൻ. കോയിത്തട്ടയുടെ ഇന്ത്യൻ ശില്പകല. ചിത്രകലയും സാഹിത്യവുമായുള്ള ബന്ധം ആധുനികതയുടെ സവിശേഷ ചർച്ചാവിഷയമാണ്. എം.വി. ദേവൻ, അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കെഴുതിയ അവതാരിക, ടി.ആറിന്റെ ചിത്രകലയും ചെറുകഥയും, വിജയകുമാർ അനാവൃതമാക്കുന്ന സൗന്ദര്യത്തിന്റെ വിസ്മയഭാവങ്ങൾ ഇവയെല്ലാം ഇത്തരം ശ്രേഷ്ഠശ്രമങ്ങളാണ്. കേരളത്തിലെ ചുവർച്ചിത്രപഠനത്തിൽ എം.ജി. ശശിഭൂഷൻ മുന്നിട്ടുനില്ക്കുന്നു. പ്രശസ്തചിത്രകാരനായ രാമചന്ദ്രനെക്കുറിച്ചുള്ള നിരൂപണമാണ് പി. സുരേന്ദ്രന്റെ രാമചന്ദ്രന്റെ കല.

വാദ്യവിശേഷങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും ഇക്കൂട്ടത്തിൽ പരാമർശിക്കുന്നു. അന്നമനട പരമേശ്വരൻ മാരാരുടെ തിമിലവാദ്യം, എ.എസ്.എൻ. നമ്പീശന്റെ മേളങ്ങൾ താളവാദ്യങ്ങൾ, കോമരത്ത് ഗോപാലമേനോന്റെ താളമേളങ്ങൾ, ഇ.പി. നാരായണപ്പിഷാരടിയുടെ മൃദംഗമഞ്ജരി, ശങ്കരവാര്യരുടെ മദ്ദളമെന്ന മംഗളവാദ്യം, ഞെരളത്ത് ഹരിഗോവിന്ദന്റെ കേരളീയവാദ്യകല, അജിത് നമ്പൂതിരിയുടെ മേളരാഗാമൃതം, കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പഞ്ചവാദ്യപഠനം, പി. നാരായണൻ നമ്പ്യാരുടെ മിഴാവ്, ഈശ്വരനുണ്ണിയുടെ മിഴാവൊലി എന്നിങ്ങനെ കേരളീയ വാദ്യങ്ങളെ അടുത്തറിയാൻ മികച്ച യത്നങ്ങൾ തന്നെയുണ്ടായിട്ടുണ്ട്. നാട്ടുവാദ്യങ്ങളും നാടൻ കലകളും ജനാർദനൻ പുതുശ്ശേരിയുടെ ഈ വിഷയത്തിലുള്ള സമഗ്രപഠനമാണ്. തെയ്യത്തിന്റെ മുഖത്തെഴുത്തിനെക്കുറിച്ച് തട്ടുംദളം എന്ന ഗ്രന്ഥത്തിൽ ചന്ദ്രൻ മുട്ടത്ത് പ്രതിപാദിക്കുന്നു. പി.എം. റാംമോഹന്റെ നേപഥ്യം കഥകളിയിലെ ചുട്ടിയെ കേന്ദ്രീകരിച്ചുള്ള പഠനമാണ്. ചവിട്ടുനാടകരൂപത്തെക്കുറിച്ചുള്ള ആധികാരികപഠനമാണ് സെബിനാറാഫിയുടെ ചവിട്ടുനാടകം. കൃഷ്ണനാട്ടത്തെക്കുറിച്ച് എ.സി.ഡി. രാജയും പഠനം നടത്തിയിട്ടുണ്ട്.

നാടകകലയെക്കുറിച്ചുള്ള പഠനങ്ങൾകൊണ്ട് ഏറെ സമ്പന്നവുമാണ് നമ്മുടെ ഭാഷ. നാടകചരിത്രനിർമാതാക്കളിൽ പ്രധാനി ജി. ശങ്കരപ്പിള്ളയാണ്. സംവിധായകസങ്കല്പമാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷഗ്രന്ഥം. എൻ.എൻ. പിള്ളയുടെ നാടകദർപ്പണം, കർട്ടൻ, വയലാവാസുദേവൻപിള്ളയുടെ രംഗഭാഷ, അരങ്ങിന്റെ അർഥതലങ്ങൾ, ഭാസിമടവൂരിന്റെ നാടകവേദി, മേക്കൊല്ലയുടെ നവീനനാടകാദർശം, അഴകേശന്റെ എപ്പിക് തിയെറ്റർ കേരളത്തനിമയിൽ, ജി. ഗംഗാധരൻനായരുടെ മലയാളനാടകം : ഗ്രന്ഥപാഠവും രംഗപാഠവും, ചേലങ്ങാടിന്റെ സംഗീതനാടകപ്രസ്ഥാനം കേരളത്തിൽ, കെ. ശ്രീകുമാറിന്റെ സംഗീതനാടകചരിത്രം, ടി.പി. സുകുമാരന്റെ നാടകം കണ്ണിന്റെ കല, കാട്ടുമാടത്തിന്റെ മലയാളനാടകപ്രസ്ഥാനം, കെ.എസ്. നാരായണപിള്ളയുടെ ദൃശ്യവേദി, വൈക്കം ചന്ദ്രശേഖരൻനായരുടെ രംഗപ്രവേശം, നരേന്ദ്രപ്രസാദിന്റെ അരങ്ങും പൊരുളും തുടങ്ങിയവയും മലയാള നാടകപ്രവർത്തകരുടെ അഭിനയാനുഭവങ്ങളും ഇതോടൊപ്പം ചേർക്കണം. നാടകപഠനത്തിൽ വിപ്ലവകരമായ സ്വരം ഏറെ മുഴങ്ങിയത് സി.ജെ. തോമസിന്റെ ഉയരുന്ന യവനികയിലാണ്. മഹാപണ്ഡിതനായ എം.പി. ശങ്കുണ്ണിനായർ നാടകീയാനുഭവം എന്ന രസം, നാട്യമണ്ഡപം എന്നീ ഗ്രന്ഥങ്ങളിൽ ഭാരതീയനാടകവേദിയെ ഉത്പതിഷ്ണുത്വത്തോടെ സമീപിക്കുന്നു.

സർക്കസ്, മാജിക്, കായികവിനോദങ്ങൾ, കരാട്ടെ, കളരിപ്പയറ്റ്, മാന്ത്രികം തുടങ്ങിയവയും കലാപഠനത്തിൽ ഉൾപ്പെടുത്തി വ്യവഹരിക്കുന്നു. കേരളത്തിന് ഈ വിഷയങ്ങളിലെല്ലാം ഒരു നൈരന്തര്യമുള്ളതിനാൽ ഏറെ പഠനങ്ങൾ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. കാലാനുസൃതമായ വീക്ഷണവ്യതിയാനങ്ങൾ ക്ലാസ്സിക് രൂപങ്ങളിലും ചർച്ച ചെയ്യപ്പെടുന്നു. വിവിധ കലാരൂപങ്ങളെക്കുറിച്ചുള്ള സമഗ്രാന്തരീക്ഷം മലയാളം അഭിമാനപൂർവം നിലനിർത്തുന്നു.

നാട്ടറിവുകൾ തിരുത്തുക

നാടൻകലകളുടെ വൈവിധ്യം, ആചരണത്തിന്റെ അധികാരികൾ, രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു നാടൻ കലാസൂചിക സംഗീതനാടക അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐതിഹ്യങ്ങൾ, തെയ്യങ്ങൾ, നാടൻപാട്ടുകൾ, നാടോടി നാടകങ്ങൾ, വിവിധസമുദായങ്ങളുടെ ആചരണക്രിയകൾ ഇവയെല്ലാം ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. വടക്കൻപാട്ടും തെക്കൻപാട്ടും പുരാണസമുദായാംശങ്ങളും ചെങ്ങന്നൂർ ആതി തുടങ്ങിയ കഥാഗാനങ്ങളും നാടോടി വിജ്ഞാനത്തിൽപ്പെടുന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തീയാട്ട്, തെയ്യവും തിറയും തുടങ്ങിയവയും.

അനുഷ്ഠാനകലകളെക്കുറിച്ച് അറിവുനൽകുന്ന ഗ്രന്ഥങ്ങൾ ഏറെയാണ്. എം.വി. വിഷ്ണുനമ്പൂതിരിയാണ് ഈ രംഗത്തെ സമുന്നത വ്യക്തിത്വം. ഫോക്ലോറും ജനസംസ്കാരപഠനവും എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതി. വി.എം. കുട്ടിക്കൃഷ്ണമേനോന്റെ കേരളത്തിന്റെ നടനകല ജനകീയകലാ ലക്ഷണളെക്കുറിച്ചുള്ള ആഴമേറിയ പഠനമാണ്. ജി. ഭാർഗവൻപിള്ള, കാക്കാരിശ്ശി നാടകത്തിന്റെ രൂപനിർണയത്തിൽ ശ്രദ്ധിച്ചു. ഫോക്ലോർ രംഗത്ത് ചുമ്മാർ ചൂണ്ടൽ, വെട്ടിയാർ പ്രേംനാഥ് എന്നിവർ നൽകിയ സംഭാവനകൾ ഗണനീയമാണ്. വാണിദാസ് എളയാവൂർ, എ. രാഘവൻ പയ്യനാട്, മുരളീധരൻ തഴക്കര, വേലായുധൻ പണിക്കശ്ശേരി, സി.ആർ. സുമേഷ്, ബി. രവികുമാർ തുടങ്ങിയവർ നാട്ടുസൌന്ദര്യവിജ്ഞാനരംഗത്ത് സജീവരാണ്. സുമേഷിന്റെ അരങ്ങിന്റെ ബഹുസ്വരതയും അനുഷ്ഠാനത്തിന്റെ ഉത്സവപരതയും അപഗ്രഥിക്കുന്ന പറണേറ്റും ഫോക്ലോർ ആചരണങ്ങൾ അപഗ്രഥിക്കുന്ന അനുഷ്ഠാനകല രംഗാവതരണങ്ങളും ഫോക്ലോറും ഈ രംഗത്തെ രൂപമീമാംസാപ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. രാഘവൻ പയ്യനാടിന്റെ ഫോക്ലോർ ഒരു പഠനസഹായി, ജി. ഭാർഗവൻപിള്ളയുടെ നാട്ടരങ്ങ് വികാസവും പരിണാമവും അറിവിന്റെ ഈ രംഗത്ത് ലക്ഷണഗ്രന്ഥങ്ങളാണ്. അജ്ഞാത കർത്തൃകമായ കൃഷിഗീത എന്ന ഗ്രന്ഥമാണ് മലയാളത്തിലെ നാടോടി വിജ്ഞാനപ്രചോദിതമായ ആദ്യ സമ്പൂർണ കൃഷിശാസ്ത്ര രചനയെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ന് നാടോടിവിജ്ഞാനം കടൽ, കാട്, നാട്, ജന്തുക്കൾ, ചരിത്രം, വൈദ്യം, പാട്ടുകൾ, കാവ്, പഴമൊഴി, പൂക്കൾ, പക്ഷികൾ, വയൽ, വെള്ളം, ഭക്ഷണം എന്നിങ്ങനെ വ്യാപകമേഖലയാണ്. നെഗ്രിറ്റ്യൂഡ് എന്ന ഗ്രന്ഥത്തിലൂടെ കെ.എം. സലിംകുമാർ അടിസ്ഥാനവിഭാഗങ്ങളുടെ സൌന്ദര്യശാസ്ത്രപ്രശ്നങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. കെ.കെ. കൊച്ച്, എൻ.കെ. ജോസ് തുടങ്ങിയവരാണ് ഈ മേഖലയിലെ പ്രമുഖർ. നാടോടിവിജ്ഞാനീയത്തിൽ ഗണ്യമായ ഒന്നാണ് ദലിതവീക്ഷണം. പൊതുസമൂഹപഠനത്തിലും ഏറെ നിയാമകം.

കവിതയിലെ നാടും നഗരവും നാട്ടുകലാസൗന്ദര്യദർശനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നിരൂപണമാണ്. ആദിവാസി ഗാനങ്ങളുടെ അപൂർവമായ ശേഖരണവും വിലയിരുത്തലുമാണ് എം. സെബാസ്റ്റ്യന്റെ കാട്ടിലെ പാട്ടുകൾ. സിജി. എൻ. എഴുതിയ തിറയാട്ടവും അഞ്ചടിയും സവിശേഷ നാടൻ രൂപപഠനമാണ്. മലബാറിലെ നാടൻ കലകളെ മുൻനിർത്തി ഡോ. കെ.കെ.എൻ. കുറുപ്പ് രചിച്ച ദ്രാവിഡഘടകങ്ങൾ മലബാറിലെ നാടൻ കലയിൽ എന്ന ഗ്രന്ഥം തൃക്കരിപ്പൂരിലെ രാമവില്യം കഴകത്തെക്കുറിച്ചുള്ള സവിശേഷപഠനമാണ്. നാടോടിവിജ്ഞാനം മലയാളസാഹിത്യ നിരൂപണത്തെയും ചരിത്രദർശനത്തെയും ആഴത്തിൽ സ്വാധീനിച്ചുകൊണ്ടിരുന്നതിന്റെ മാതൃകയാണ് ഈ ഗ്രന്ഥവും ഡോ. വി. റിജയുടെ തൃക്കോട്ടൂർതാവഴിയും. സമൂഹത്തെ ആഴത്തിൽ അറിയുന്നതിന് ഫോക്ലോർ നിയാമകശക്തിയാകുന്നു. ആധുനികചിന്തയിൽ ഫോക്ലോറിനുള്ള ഈ സ്ഥാനം ഇന്ന് ഏറെ പരീക്ഷിക്കപ്പെടുന്നു. കേരളീയന്റെ കലാചിന്തയിൽ പ്രത്യേകസ്ഥാനം നാടോടിവിജ്ഞാനീയത്തിന്റെ ഭാവരൂപപഠനങ്ങൾ നേടിയെടുത്തുകഴിഞ്ഞു.

ചലച്ചിത്രസാഹിത്യം തിരുത്തുക

ജെ.സി. ഡാനിയേലിന്റെ 'വിഗതകുമാരനി'ൽ തുടങ്ങുന്നതാണ് മലയാളചലച്ചിത്ര ചരിത്രം. നാടകത്തിന്റെ ശൈലീവിശേഷങ്ങളും പുരാണപ്രീതികളും പരീക്ഷിച്ചു മൗലികമായ സാമൂഹ്യപ്രമേയത്തിൽ തുടങ്ങിയെങ്കിലും നാടകത്തിലെന്നപോലെ തമിഴിന്റെ സ്വാധീനം പില്ക്കാല സിനിമയിൽ ധാരാളമുണ്ടായി. 'സ്ത്രീ' എന്ന ചിത്രം തുടർന്ന് ജീവിതഗന്ധിയായ സിനിമയുടെ അന്തരീക്ഷം സൃഷ്ടിച്ചു. കല എന്ന നിലയ്ക്ക് കാല്പനികതയും റിയലിസവും നിയോറിയലിസവും കമേഴ്സ്യലിസവും മലയാളശൈലിയുടെ പരിവർത്തനശൈലികളായി. അവതരണത്തിലും പ്രമേയത്തിലും ഏറെ പരീക്ഷണങ്ങൾ പിന്നിട്ട മലയാളസിനിമ ഇന്ത്യൻ സിനിമയിലെ സുപ്രധാന ശക്തിയാണ്. ഇന്ന് ന്യൂജനറേഷൻ എന്ന പേരിൽ അത് വളർന്നുകൊണ്ടിരിക്കുന്നു. പുതിയ പ്രമേയങ്ങൾ, പുതിയ അവതരണശൈലികൾ, പുതിയ അഭിനേതാക്കൾ അതാണ് ന്യൂജനറേഷൻ സിനിമ.

ചലച്ചിത്രകലയെ അടുത്തുകാണുന്നതിന് ശ്രമിച്ച ആദ്യകാലികരിൽ മൂർക്കോത്ത് കുഞ്ഞപ്പ (സിനിമ), ആർ.എസ്. നാഗവള്ളി (ചലച്ചിത്രകല), ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ (സിനിമയുടെ ചരിത്രം), വേലപ്പൻ ആലപ്പാട്ട്, കെ. വേലപ്പൻ, ഗോപി കുഴൂർ എന്നിങ്ങനെ ഒരു നിരയുണ്ട്. അമ്പതുകളിലും അറുപതുകളിലുമാണ് അവർ സിനിമാനിരൂപണം തുടങ്ങിവച്ചത്. 'നീലക്കുയിൽ' ആദ്യകാല പ്രതിഷ്ഠാപിത ചലച്ചിത്രമായി. രാമുകാര്യാട്ട്, പി. ഭാസ്കരൻ, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ.പി. കുമാരൻ, കെ.ജി. ജോർജ് തുടങ്ങിയ ആധുനിക സംവേദനശക്തിയുള്ള സംവിധായകൻ സിനിമയുടെ നട്ടെല്ലായ തിരക്കഥാവിഷ്കരണത്തിനും സംവിധാനത്തിന്റെ കലാപൂർണതയ്ക്കും തീവ്രവും ശക്തവുമായ മാനങ്ങൾ നല്കി. തുടർന്ന് എം.ടി. വാസുദേവൻ നായർ, പി. പദ്മരാജൻ, എ.കെ. ലോഹിതദാസ്, ലെനിൻ രാജേന്ദ്രൻ, ശ്യാമപ്രസാദ് തുടങ്ങിയവരും തങ്ങളുടെ ചലച്ചിത്രങ്ങളിൽ സാഹിത്യത്തെ കൂട്ടിയിണക്കി.

സിനിമയെക്കുറിച്ചുള്ള പരിപ്രേക്ഷ്യത്തിൽ വന്ന മാറ്റം ലോകസിനിമയുമായി സമ്പർക്കം ആഴത്തിൽ സംഭവിച്ചതിന്റെ ഫലമാണ്. നിയോറിയലിസത്തിന്റെ വക്താവായ അടൂർഗോപാലകൃഷ്ണന്റെ 'എലിപ്പത്തായം', അരവിന്ദന്റെ 'തമ്പ്' എന്നിവയെല്ലാം രാമുകാര്യാട്ടിന്റെ 'ചെമ്മീൻ' എന്ന ക്ലാസ്സിക്കൽ രചനയുടെ പിന്നാലെ കേരളീയസംവേദനത്തെ ത്വരിപ്പിച്ചു. അടൂർഗോപാലകൃഷ്ണന്റെ സിനിമയുടെ ലോകം, വി. രാജകൃഷ്ണന്റെ കാഴ്ചയുടെ അശാന്തി, സലിം കാരശ്ശേരിയുടെ സിനിമാലോചന, തോട്ടം രാജശേഖരന്റെ സിനിമ മിഥ്യയും സത്യവും, ഒ.പി. രാജ്മോഹന്റെ ആധുനിക സിനിമ-സങ്കേതവും മൂല്യവും, ജി.പി. രാമചന്ദ്രന്റെ സിനിമയും മലയാളിയുടെ ജീവിതവും, എം.സി. രാജുനാരായണന്റെ സിനിമ യാഥാർഥ്യവും സ്വപ്നങ്ങളും, രവീന്ദ്രന്റെ സിനിമയിലെ രാഷ്ട്രീയം, വി.കെ. ജോസഫിന്റെ സിനിമയും പ്രത്യയശാസ്ത്രവും, മധു ഇറവങ്കരയുടെ മലയാള സിനിമയും സാഹിത്യവും, ജോൺ പോളിന്റെ എം.ടി: ഒരു അനുയാത്രയും ഇതേ പാതയിലുള്ളതാണ്. കെ. ഗോപിനാഥിന്റെ സിനിമയും സംസ്കാരവും, എം. ചന്ദ്രശേഖരന്റെ ബോധതീരങ്ങളിൽ കാലം മടിക്കുമ്പോൾ, ജോസ് കെ. മാനുവേലിന്റെ തിരക്കഥാ സാഹിത്യം: സൗന്ദര്യവും പ്രസക്തിയും, പി. എസ്. രാധാകൃഷ്ണന്റെ ചരിത്രവും ചലച്ചിത്രവും: ദേശീയ ഭാവനയുടെ ഹർഷ മൂല്യങ്ങൾ, സുധാവാര്യരുടെ അനുകല്പനത്തിന്റെ ആട്ടപ്രകാരം എന്നിവ ഈ സാഹചര്യമുൾക്കൊള്ളുന്ന രചനകളുടെ മാതൃകകളാണ്. എം.ടി. വാസുദേവൻനായർ ചെറുകഥയിലെന്നതുപോലെ കാല്പനികതയുടെ ചേരുവകൂട്ടിയാണ് ചലച്ചിത്രവും വിഭാവനം ചെയ്തത്. 'നിർമാല്യം', 'മുറപ്പെണ്ണ്', 'ഒരു വടക്കൻവീരഗാഥ', 'കേരളവർമ പഴശ്ശിരാജ', 'പരിണയം' ഇവയെല്ലാം സംവേദനത്തിലെ മധ്യവർത്തിത്വമാണ് ഉൾക്കൊള്ളുന്നത്. അരവിന്ദൻ വല്ലച്ചിറ 'ആത്മനിന്ദയുടെ പൂക്കൾ' എന്ന പഠനത്തിൽ എം.ടി.യെ പരിചയപ്പെടുത്തുന്നു. മധു വയ്പന, പി.കെ. മാത്യു, ശ്രീകുമാരൻതമ്പി, കോഴിക്കോടൻ എന്നിവർ സിനിമയുടെ ശില്പബോധത്തിനും സാങ്കേതികഭദ്രതയ്ക്കും ആസ്വാദ്യതയ്ക്കും ഊന്നൽ നൽകിയ ചലച്ചിത്രനിരൂപകരാണ്. ഏറെ നിഷ്പക്ഷതയോടെ വിലയിരുത്തുന്നതിൽ സിനിക് ശ്രദ്ധിച്ചു. ലോകസിനിമയെ പരിചയപ്പെടുത്തുന്നതിൽ വിജയകൃഷ്ണനും (ലോകസിനിമ) ഐ. ഷൺമുഖദാസും, എം.എഫ്. തോമസുമാണ് ഏറെ താത്പര്യം കാണിച്ചത്.

ഇതോടൊപ്പം സുരേഷ് എ.പി. കാഴ്ചയുടെ കലയിലും മങ്കട രവിവർമ ചിത്രം ചലച്ചിത്രം എന്ന പഠനത്തിലും സി. രാധാകൃഷ്ണൻ സിനിമയുടെ തനിമയിലും സാങ്കേതികാംശങ്ങളുടെ അപഗ്രഥനത്തിന് മുൻതൂക്കം നൽകി.

തിരക്കഥ ഒരു സുപ്രധാന സാഹിത്യാംശമാകുകയും അതിന്റെ സൗന്ദര്യശാസ്ത്രപഠനം ഊർജസ്വലമാക്കുകയും ചെയ്തതോടെ ഒട്ടേറെ തിരക്കഥകൾ ഗ്രന്ഥരൂപത്തിൽ അവതരിച്ചു. സി.എസ്. വെങ്കിടേശ്വരൻ, കെ.പി. ജയകുമാർ, എൻ.പി. സജീഷ്, സുജിത്ത് കുമാർ, ഡോ. ബിജു തുടങ്ങിയവരാണ് പുതിയ തലമുറയിലെ ശ്രദ്ധേയരായ ചലച്ചിത്ര നിരൂപകർ.

ഭാഷാശാസ്ത്രം/വ്യാകരണം തിരുത്തുക

മൗലികദർശനങ്ങളുള്ള ചുരുക്കം ഭാഷാ ശാസ്ത്രവ്യാകരണഗ്രന്ഥങ്ങളെ പരിചയപ്പെടുത്താം. മലയാളത്തിലെ പ്രധാനസാഹിത്യഭാഷയായിരുന്ന മണിപ്രവാളത്തിന്റെ അപഗ്രഥനമായ ലീലാതിലകമാണ് മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം. ലീലാതിലകം മണിപ്രവാള ഭാഷയെയും കാവ്യാംശങ്ങളെയും കുറിച്ചുള്ള പഠനമാണെങ്കിലും ആധുനികകാലപ്രസക്തി കുറവാണ്; പരാമർശങ്ങളും കുറവ്. അന്യഭാഷ പഠിക്കുമ്പോഴുള്ള ശ്രദ്ധ ഏറെ പുലർത്തിയ മിഷനറിമാർ കേരളഭാഷാ വ്യാകരണത്തിന് നല്കിയ സംഭാവന ചെറുതല്ല. ആഞ്ജലോസ് ഫ്രാൻസിസിന്റെ വ്യവഹാരഭാഷയുടെ വ്യാകരണം, അർണോസ്പാതിരിയുടെ ഗ്രന്ഥഭാഷാവ്യാകരണം, റോബർട്ട് ഡ്രമ്മണ്ടിന്റെ വ്യാകരണം, ജോസഫ്പിറ്റ്, സ്പ്രിങ് എന്നിവരുടെ വ്യാകരണരചനകൾ തെളിവ്. ഹെർമൻ ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണവും കാൾഡ്വലിന്റെ ദ്രാവിഡഭാഷാവ്യാകരണവുമാണ് ഏറ്റവും അടിസ്ഥാനപരം. ചോദ്യോത്തരരൂപത്തിലും മലയാളവ്യാകരണസംബന്ധിയായ ഒരു ഗ്രന്ഥം ഗുണ്ടർട്ട് രചിച്ചിട്ടുണ്ട്.

മിഷനറിമാരാണ് ഭാഷാ ശാസ്ത്രഗ്രന്ഥങ്ങൾ പില്ക്കാലത്ത് പ്രസിദ്ധീകരിച്ചത്. മലയാഴ്മയുടെ വ്യാകരണം (റവ. ജോർജ് മാത്തൻ) ആണ് ഒരു മലയാളിയുടെ ആദ്യഭാഷാഗ്രന്ഥം. വൈക്കത്ത് പാച്ചുമൂത്തത് (കേരള ഭാഷാവ്യാകരണം), കോവുണ്ണി നെടുങ്ങാടി (കേരളകൗമുദി) എന്നിവർ ഒരേ സരണിയിൽ തുടർന്നു. സംസ്കൃതജന്യമാണ് മലയാളം എന്ന മതം പ്രചരിപ്പിച്ച കേരളകൗമുദിക്കാരനാണ് കൂടുതൽ വിസ്തരിച്ച് ഭാഷ, അലങ്കാരം, വൃത്തം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചിന്തിച്ചത്. പക്ഷേ ഭാഷയുടെ ഉത്പത്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ ഇന്ന് അംഗീകരിക്കപ്പെടുന്നില്ല.

ഭാഷാവ്യാകരണത്തിന്റെ അടിത്തറ ഉറപ്പിച്ചത് ഏ.ആർ. രാജരാജവർമയാണ്. എങ്കിലും സജീവമായ സംസാരഭാഷയായിരുന്നില്ല അദ്ദേഹത്തിന്റെ പഠനാധാരം (കേരളപാണിനീയം, മണി ദീപിക). വ്യാകരണമിത്രം (ശേഷഗിരിപ്രഭു), പാണിനീയ പ്രദ്യോതം (ഐ.സി. ചാക്കോ), പ്രയോഗദീപിക (പി.കെ. നാരായണപിള്ള), മലയാളശൈലി, ഭാഷാപരിചയം (കുട്ടിക്കൃഷ്ണമാരാർ), കേരളപാണിനീയഭാഷ്യം (സി.എൽ. ആന്റണി), കേരളപാണിനീയ വിമർശം (പുതുശ്ശേരി രാമചന്ദ്രൻ), ഭാഷാ വിജ്ഞാനീയം (ഡോ. ഇ.വി.എൻ. നമ്പൂതിരി), ശബ്ദസൗഭാഗ്യം (ജോൺ കുന്നപ്പള്ളി), വ്യാകരണപഠനം (എസ്. അച്യുതവാര്യർ), മലയാളവ്യാകരണവും ഉപാഖ്യാനവും (പി.എസ്.കെ. നായർ) തുടങ്ങിയവ ഭാഷയുടെ പൊതുപഠനത്തിനും വ്യാകരണപ്രധാനമായ പഠനത്തിനും ശ്രദ്ധിച്ച ഗ്രന്ഥങ്ങളാണ്. ഗോദവർമയുടെ കേരളഭാഷാ വിജ്ഞാനീയം, ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങൾ കുഞ്ഞുണ്ണി രാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ ഭാഷാവിജ്ഞാനീയം, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യർ, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണൻ, ഒ. ഷംസുദ്ദീൻ (മാപ്പിള മലയാളം), പി. സോമശേഖരൻനായർ, എൻ.ആർ. ഗോപിനാഥപിള്ള, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രൻനായർ, വേണുഗോപാലപ്പണിക്കർ, പന്മനരാമചന്ദ്രൻ നായർ എന്നിവരുടെ ഭാഷാവിഷയപരമായ പഠനങ്ങൾ അക്കാദമിക് സ്വഭാവം പുലർത്തുന്നവയാണ്. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൌമുദിയെ തുടർന്ന് പാഠപുസ്തകരൂപത്തിലുള്ള വ്യാകരണഗ്രന്ഥങ്ങൾ ഭാഷയിൽ ഉണ്ടായി. പാച്ചുമൂത്തതിന്റെ കേരളഭാഷാവ്യാകരണം, ഗാർത്ത് വെയ്റ്റ് എഴുതിയ മലയാള വ്യാകരണസംഗ്രഹം, മലയാളവ്യാകരണ ചോദ്യോത്തരം, ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശേഷഗിരിപ്രഭുവിന്റെ വ്യാകരണമിത്രം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ബാലബോധിനി, മലയാളവ്യാകരണപ്രാഥമിക പാഠങ്ങൾ ഇവയെല്ലാം പാഠപുസ്തകത്തിലുള്ള ഇത്തരം രചനകളാണ്. ഗദ്യസാഹിത്യത്തിന്റെ ഭാഷാമാധ്യമത്തെ നവീകരിക്കണമെന്ന മനഃപൂർവമായ ബോധം ഈ രചനകളിൽ പ്രബലമായിരുന്നില്ല.

ഏ.ആർ. രാജരാജവർമയുടെ കേരളപാണിനീയം, ശബ്ദശോധിനി, പ്രഥമവ്യാകരണം, ഗോദവർമയുടെ കേരളഭാഷാ വിജ്ഞാനീയം, മധ്യമവ്യാകരണം, സാഹിത്യപഞ്ചാനനന്റെ ലഘുവ്യാകരണം, ആറ്റൂരിന്റെ ഭാഷാസുധാകരം, വാസുദേവഭട്ടതിരിയുടെ അഭിനവമലയാളവ്യാകരണം, എസ്. അച്യുതവാര്യരുടെ വ്യാകരണപഠനം, അനന്തനാരായണശാസ്ത്രിയുടെ വാക്യതത്ത്വം, ഇ.വി.എൻ. നമ്പൂതിരിയുടെ കേരളഭാഷാവ്യാകരണം തുടങ്ങിയവ വ്യാകരണപരമായ പുരോഗതിക്കും കൃത്യതയ്ക്കും ഏറെ സഹായകമായി. മലയാളഭാഷയുടെ പരിണാമത്തെക്കുറിച്ചുള്ള പ്രൗഢപഠനമാണ് തിരുനല്ലൂർ കരുണാകരന്റെ മലയാളഭാഷാപരിണാമം സിദ്ധാന്തങ്ങളും വസ്തുതകളും.

ഭാഷയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ചട്ടമ്പിസ്വാമികളുടെ ആദിഭാഷ. എൽ.വി. രാമസ്വാമി അയ്യരുടെ മലയാള ഭാഷാശാസ്ത്രപരമായ ആഴമേറിയ പഠനങ്ങൾ ഇംഗ്ലീഷിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ആഴമേറിയ പഠനങ്ങളുടെ ആകരമാണ് രണ്ടും.

മാരാരുടെ മലയാളശൈലി, സി.വി. വാസുദേവഭട്ടതിരിയുടെ നല്ല മലയാളം, പ്രൊഫ. പന്മനരാമചന്ദ്രൻനായരുടെ ശുദ്ധമലയാളം തുടങ്ങിയവ സജീവമലയാളത്തിലേക്കുള്ള വിചിന്തനങ്ങളാണ്. പി.കെ. നാരായണന്റെ ഭാഷ എന്ന മാധ്യമമാണ് ശ്രദ്ധേയമായ മറ്റൊരു രചന.

ഭാഷാശാസ്ത്രരംഗത്ത് നയസൂചകമാണ് ഇളംകുളത്തിന്റെ കേരളഭാഷയുടെ വികാസപരിണാമങ്ങൾ. ഡോ. കുഞ്ഞുണ്ണിരാജയുടെ ഭാഷാഗവേഷണം, ബി.സി. ബാലകൃഷ്ണന്റെ വിജ്ഞാനീയം, ചമ്പക്കുളം അപ്പുക്കുട്ടൻനായരുടെ ഭാഷാശാസ്ത്രചിന്തകൾ, സി.എൽ. ആന്റണിയുടെ ഭാഷാചിന്തകൾ, വി.ഐ. സുബ്രഹ്മണ്യം, കെ.എം. പ്രഭാകരവാര്യർ, ഡോ. പി.എം. ജോസഫ്, നടുവട്ടം ഗോപാലകൃഷ്ണൻ, ആർ. ലീലാദേവി, കെ.ഒ. ഷംസുദ്ദീൻ, പി. സോമശേഖരൻനായർ, എൻ.ആർ. ഗോപിനാഥപിള്ള, പി. മീരാക്കുട്ടി, സെബാസ്റ്റ്യൻ എടമരത്ത്, ചാത്തനാത്ത് അച്യുതനുണ്ണി, പ്രബോധചന്ദ്രൻനായർ, വേണുഗോപാലപ്പണിക്കർ തുടങ്ങിയ ഭാഷാശാസ്ത്രപണ്ഡിതന്മാർ നവീനശാസ്ത്രസങ്കേതങ്ങൾ സ്വീകരിച്ച് ഭാഷാപഗ്രഥനം നടത്തുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. നവ താത്ത്വികപഠനമാണ് ഡോ. പി. ആൻഡ്രൂസ്കുട്ടിയുടെ ഭാഷാശാസ്ത്രം സിദ്ധാന്തവും പ്രയോഗവും.

പി.എം. ഗിരീഷിന്റെ കേരളത്തിലെ ആചാരഭാഷ സാമൂഹിക ഭാഷാശാസ്ത്രപരമാണ്. മലയാളത്തിലെ സംബോധനാപദങ്ങളുടെ സാമൂഹികപശ്ചാത്തലം ഉഷാ നമ്പൂതിരിപ്പാട് പഠനവിധേയമാക്കി. മലയാള വ്യാകരണ സിദ്ധാന്തനിയമങ്ങൾ കേരളപാണിനീയത്തിനുശേഷം (മേരി എൻ.കെ.) വ്യാകരണപഠനത്തിലെ ഏറ്റവും പുതിയ ഈടുവയ്പാണ്. വ്യാകരണത്തിലെ പുതിയ ദർശനങ്ങളുടെ സാങ്കേതിക സഹായത്തോടെ രചിച്ചതാണ് ഈ ഗ്രന്ഥം.

വൃത്തശാസ്ത്രം. ഭാഷയിലെ ആദ്യത്തെ വൃത്തനിരീക്ഷണം ലീലാതിലകത്തിന്റേതാണ്. "ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ട് എന്ന പാട്ടിന്റെ നിർവചനം കാണുക. സമകാലികപദ്യരചനാ പാരമ്പര്യത്തിന്റെ വെളിപ്പെടുത്തലാണത്. എന്നാൽ ലീലാതിലകകാരൻ മണിപ്രവാള വംശജനാണ്. സംസ്കൃത വൃത്തത്തിനോടാണ് മണിപ്രവാള പദ്യത്തിന് വേഴ്ച. മലയാളത്തിൽ സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും അതിൽത്തന്നെ നാടൻവൃത്തങ്ങളും പ്രയോഗത്തിലുണ്ട്. പാട്ടുപ്രസ്ഥാനം തമിഴ് വിരുത്തത്തിൽ ഒതുങ്ങി തമിഴ് വിരുത്തത്തിലുള്ളതാണ് രാമചരിതം, രാമകഥാപ്പാട്ട് തുടങ്ങിയവ. സംസ്കൃതവൃത്തങ്ങളുടെ സ്വതന്ത്രവിനിമയങ്ങളെന്ന് പറയാവുന്ന ഭാഷാവൃത്തങ്ങളും ഉണ്ട്.

ഒരു ശാസ്ത്രമെന്ന നിലയ്ക്ക് പദങ്ങളുടെ ക്രമീകരണം തൊട്ട് താളഭേദങ്ങളുടെ വൈചിത്ര്യങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് വൃത്തശാസ്ത്രം. കോവുണ്ണി നെടുങ്ങാടിയുടെ കേരളകൗമുദിയാണ് നവീനകാലത്ത് ഭാഷയിലെ ആദ്യത്തെ വൃത്തചിന്തയുൾക്കൊള്ളുന്ന ഗ്രന്ഥം. ഏ.ആർ. രചിച്ച വൃത്തമഞ്ജരിയാണ് പ്രാമാണികമായത്. സംസ്കൃത ദ്രാവിഡശീലുകളുടെ ഈ ലക്ഷണഗ്രന്ഥത്തിൽ ഭാഷാശീലുകൾക്ക് ഗാനത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ളതാണ്. 'ദ്രാവിഡവൃത്തങ്ങളുടെ ദശാപരിണാമങ്ങളെ'ക്കുറിച്ച് അപ്പൻതമ്പുരാൻ പ്രാമാണിക ഗവേഷണം നടത്തിയിട്ടുണ്ട്. കേരളീയ വാദ്യങ്ങളുടെ താളസംസ്കാരമാണ് കുട്ടിക്കൃഷ്ണമാരാരുടെ ഭാഷാവൃത്തങ്ങൾ, വൃത്തശില്പം ഇവയെ നയിച്ചത്. ഏ.ആറിൽ നിന്നും ഭിന്നമായ പല നിലപാടുകളും സ്വീകരിച്ച വൃത്തശാസ്ത്രജ്ഞനാണ് കെ.കെ. വാധ്യാർ (വൃത്തവിചാരം). മലയാള വൃത്തങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ എൻ. വി. കൃഷ്ണവാര്യർ ഇംഗ്ലീഷിലാണ് തന്റെ നിഗമനങ്ങൾ പ്രസിദ്ധീകരിച്ചത്. താളത്തിന്റെ ആശയപരമായ അംശം അതിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്നു. ഈ രംഗത്തെ മറ്റു പ്രതിഭകളാണ് പി. കുഞ്ഞികൃഷ്ണമേനോൻ (വൃത്തമഞ്ജരീ ഭാഷ്യം, ഭാഷാ വൃത്തചിന്തകൾ), ഡോ. ടി.വി. മാത്യു (വൃത്തശാസ്ത്രം), നീലംപേരൂർ രാമകൃഷ്ണൻ നായർ, എഴുപ്രം കൃഷ്ണൻകുട്ടി (ഭാഷാവൃത്തവിചിന്തനം), പി. നാരായണക്കുറുപ്പ് (മലയാളവൃത്തപഠനം) എന്നിവർ. എ ഹിസ്റ്ററി ഒഫ് മലയാളം എൻ. വി. കൃഷ്ണവാര്യർ മലയാള വൃത്തങ്ങളെക്കുറിച്ച് ഇംഗ്ലീഷിൽ രചിച്ച കൃതിയാണ്. എഴുത്തച്ഛൻ ക്രമപ്പെടുത്തിയ വൃത്തങ്ങളെ ശ്ലഥമാക്കിയും വൃത്തത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ അതിനെ മുറിച്ചെടുത്തും കവികൾ ഇന്ന് ഉപയോഗിക്കുന്നത് സാധാരണമായിരിക്കുന്നു. ഇംഗ്ലീഷിലെ ഗദ്യതാളങ്ങളുടെ പ്രയോഗവും ഇന്ന് ഭാഷയിൽ ഏറെയുണ്ട്. ആദിവാസികളുടെ താളബോധം ഒരു നാടൻ കവിക്കും സ്വാഭാവികമായി ലഭിക്കുന്നതല്ല. ഇവയെല്ലാം ഇന്നത്തെ വൃത്തശാസ്ത്രചിന്തകനെ ഉത്തേജിപ്പിക്കേണ്ട ഘടകങ്ങളാണ്. വൃത്തത്തിൽ നിന്ന് അകന്നാലും മൗലികമായ താളങ്ങളിൽ നിന്ന് അന്യനാവാൻ കവിക്ക് കഴിയില്ല. അതിനാൽ വൃത്തശാസ്ത്രം പുതിയ അവബോധങ്ങൾക്ക് ശക്തമായ സഹായകമാവും. കലയിൽ ഭാവക്രമീകരണത്തിന് ആധാരമായ ഭാഷാസംസ്കാരമാണ് വൃത്തചിന്തയിൽ പരിശോധിക്കുന്നത്.

നിഘണ്ടുക്കൾ, വിജ്ഞാനകോശങ്ങൾ തിരുത്തുക

നിഘണ്ടുക്കളും വിജ്ഞാനകോശങ്ങളും ഒരു സമ്പുഷ്ടഭാഷയുടെ ആത്മാഭിമാനങ്ങളാണ്; ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും സമഗ്രക്രോഡീകരണങ്ങൾ. ഇവ രണ്ടും രണ്ടുതരത്തിലുള്ള ജ്ഞാനപരിചരണങ്ങളാണ്. പൊതുസ്വഭാവമുള്ളതും പ്രത്യേകവിഷയങ്ങളെ ആസ്പദിച്ചുള്ളതും; സൂക്ഷ്മതയോടെ തയ്യാറാക്കപ്പെടുന്നതാണ് ഇത്തരം ഗ്രന്ഥങ്ങൾ. ബെഞ്ചമിൻ ബെയ്ലിയുടെ എ ഡിക്ഷണറി ഒഫ് ഹൈ ആൻഡ് കൊളോക്യൽ മലയാളമാണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു സംരംഭം. മലയാളം വാക്കുകൾക്ക് ഇതിൽ ഇംഗ്ലീഷിൽ അർഥവിവരണം നൽകിയിരുന്നു. റിച്ചാർഡ് കോളിൻസിന്റെ മലയാളനിഘണ്ടുവാണ് വാക്കും അർഥവും ഒരുപോലെ മലയാളത്തിലാക്കിയിട്ടുള്ള ആദ്യനിഘണ്ടു. അർണോസ് പാതിരി രചിച്ചതാണ് മലയാളം പോർച്ചുഗീസ് നിഘണ്ടു. ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവാണ് ഏറ്റവും വിഖ്യാതവും ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ടതും. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി പുതിയ വാക്കുകൾ ചേർത്ത് പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിലെ ഏറ്റവും ആധികാരിക നിഘണ്ടുവാകുന്നു. ആർ. നാരായണപ്പണിക്കരുടെ നവയുഗഭാഷാനിഘണ്ടു, ടി. രാമലിംഗംപിള്ളയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു, വി. മുഹമ്മദിന്റെ അറബി-മലയാളം ലെക്സിക്കൻ, കാണിപ്പയ്യൂരിന്റെ സംസ്കൃത-മലയാള നിഘണ്ടു, അഭയദേവിന്റെ ഹിന്ദി മലയാളം നിഘണ്ടു, സി. മാധവൻപിള്ളയുടെ ഇംഗ്ലീഷ്-മലയാളം നിഘണ്ടു, വി.സി. ചാക്കോയുടെ ജർമൻ-മലയാളം നിഘണ്ടു, എസ്. ഗുപ്തൻനായരുടെ കേരളഭാഷാനിഘണ്ടു, വി. ബാലകൃഷ്ണൻ/ലീലാദേവിയുടെ വിദ്യാർഥിമിത്രം സംസ്കൃത-ഭാഷാനിഘണ്ടു ഇവയെല്ലാം ഭാഷാപദങ്ങളെ സംബന്ധിച്ചും മറ്റുഭാഷകളുമായുള്ള അർഥനിർണയം സംബന്ധിച്ചും മലയാളത്തിലുണ്ടായിട്ടുള്ള പണ്ഡിതോചിതമായ യത്നങ്ങളാണ്. കെ.എസ്. നീലകണ്ഠനുണ്ണിയുടെ ഭാഷാപ്രയോഗ നിഘണ്ടു, കെ. പ്യാറിന്റെ ശബ്ദശാഖ, പി.ആർ. നായരുടെ പദവിജ്ഞാനീയം, ഇ.പി. നാരായണഭട്ടതിരിയുടെ ശൈലി നിഘണ്ടു, വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയുടെ മലയാളപര്യായനിഘണ്ടു, ബി.സി. ബാലകൃഷ്ണന്റെ ശബ്ദകോശം, ശബ്ദസാഗരം, സി.ജി. ജയപാലിന്റെ എതിർലിംഗനിഘണ്ടു എന്നിവയും ഭാഷാപരമായ നിഘണ്ടുക്കളിൽപ്പെടുന്നു. ദ്വിഭാഷാ നിഘണ്ടുക്കളും ത്രിഭാഷാനിഘണ്ടുക്കളും അറബിനിഘണ്ടുക്കളും ഇതിനോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ടി. രാമലിംഗംപിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയം. എൻ.വി. കൃഷ്ണവാര്യർ, ഡോ. അയ്യപ്പപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഏറെ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്; ഈ ബൃഹദ്ഗ്രന്ഥം.

ഭാഷേതരമായ പ്രാധാന്യമുള്ളതാണ്, തയ്യിൽ കുമാരൻ കൃഷ്ണന്റെ ആയുർവേദീയ ഔഷധി നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരൻ വൈദ്യന്റെ ആയുർവേദ ഔഷധി നിഘണ്ടു, ഡോ. വി. ശ്യാമളയുടെ ചികിത്സാവിജ്ഞാനകോശം, കുഞ്ഞുണ്ണിയുടെ കുട്ടികളുടെ നിഘണ്ടു, എം.ആർ.സി. നായരുടെ ഗണിതശാസ്ത്ര നിഘണ്ടു, ഡോ. രാജഗോപാൽ കമ്മത്തിന്റെ നേഴ്സിങ് ഡിക്ഷണറി, ഭൗതികശാസ്ത്ര നിഘണ്ടു, ഓണക്കൂർ ശങ്കരഗണകന്റെ ജ്യോതിഷനിഘണ്ടു, സുധീഷ് നമ്പൂതിരിയുടെ തന്ത്രനിഘണ്ടു, സനൽ പി. തോമസിന്റെ ക്രിക്കറ്റ് എൻസൈക്ലോപീഡിയ എന്നിവ. ഇൻഫർമേഷൻ ടെക്നോളജിയുടെ സമഗ്രപഠനത്തിന് ഉപകരിക്കുന്നതാണ് കെ. രവീന്ദ്രൻ തയ്യാറാക്കിയ ഇൻഫർമേഷൻ ടെക്നോളജി നിഘണ്ടു.

പൈലോപോളിന്റെ പുരാണകഥാനിഘണ്ടുവും സാഹിത്യനിഘണ്ടുവും ഒന്നിച്ച് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൗരാണികകഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയയും, സി. പ്രസാദിന്റെ പുരാണ സംജ്ഞാഗമകോശവും ആർ. വാസുദേവൻകർത്തായുടെ പുരാണനിഘണ്ടുവും കുഞ്ഞനന്തൻനായരുടെ പുരാണനിഘണ്ടുവും, മാധ്യമങ്ങളെക്കുറിച്ചുള്ള നിഘണ്ടുവാണ് പി.കെ. രാജശേഖൻ/ജയപ്രകാശ് രചിച്ച മാധ്യമനിഘണ്ടു. സയൻസിനെക്കുറിച്ച് ബാലശാസ്ത്രകാരനായ എസ്. ശിവദാസ് ഒരു സയൻസ് നിഘണ്ടു രചിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളെക്കുറിച്ചും ക്ഷേത്രാനുഷ്ഠാനങ്ങളെക്കുറിച്ചും, അലോപ്പതി, ഹോമിയോപ്പതി, ആയുർവേദമരുന്നുകളെയും ചികിത്സകളെയും കുറിച്ചും വിപുലമായ സമാഹൃതഗ്രന്ഥങ്ങൾ ഇന്ന് മലയാളത്തിൽ ലഭ്യമാണ്. പ്രശസ്ത സംഗീതജ്ഞനായ സുനിലിന്റെ സംഗീതനിഘണ്ടു നിഘണ്ടുയത്നങ്ങളിൽ വേറിട്ടുനിൽക്കുന്നു. എം.വി. വിഷ്ണുനമ്പൂതിരിയുടെ ഫോക്ലോർ നിഘണ്ടുവാണ് ഫോക്ലോർ പഠനത്തിൽ വേറിട്ടുനിൽക്കുന്ന കൃതി. കവിയൂർ മുരളിയുടെ ദലിത് ഭാഷാ നിഘണ്ടു വർഗചരിത്രപരമാണ്.

പദംപ്രതിയുള്ള അടുക്കലിനുപകരം സമഗ്രവും സംക്ഷിപ്തവുമായ അറിവിന്റെ അടുക്കലാണ് വിജ്ഞാനകോശങ്ങൾ. ആർ. ഈശ്വരപിള്ളയുടെ സമസ്ത വിജ്ഞാനഗ്രന്ഥാവലിയാണ് മലയാളത്തിൽ ഇതിന് തുടക്കംകുറിച്ചത്. തുടർന്ന് മാത്യു എം. കുഴിവേലിയുടെ കൂടുതൽ വിപുലവും സമഗ്രവുമായ ഏഴുഭാഗങ്ങളുള്ള വിജ്ഞാനം പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. വെള്ളംകുളത്ത് കരുണാകരൻ നായരുടെ ബാലവിജ്ഞാനകോശം, വെട്ടം മാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ, പി.ടി. ഭാസ്കരപ്പണിക്കർ എഡിറ്റ് ചെയ്ത ജീവചരിത്രകോശം, ഡോ. ശാന്തകുമാറിന്റെ ചികിത്സാവിജ്ഞാനകോശം, രാഘവൻ തിരുമുല്പാടിന്റെ മേൽനോട്ടത്തിലുള്ള ആയുർവേദവിജ്ഞാനകോശം സാഹിത്യപ്രവർത്തകസംഘത്തിന്റെ വിശ്വവിജ്ഞാനകോശം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലകൈരളി വിജ്ഞാനകോശം, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കുട്ടികൾക്കൊരു വിജ്ഞാനകോശം ഇവ പൊതുവിജ്ഞാനരംഗത്തെ സമ്പുഷ്ടമാക്കിയ ഗ്രന്ഥങ്ങളാണ്. ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച അഖിലവിജ്ഞാനകോശം, ഭാരതവിജ്ഞാനകോശം, ദേശബന്ധുവിന്റെ കേരളവിജ്ഞാനകോശം ഇവയ്ക്ക് പൊതുസ്വഭാവമാണുള്ളത്. ഹിന്ദുധർമജ്ഞാനസമാഹരണമാണ് ഡി. ശ്രീമാൻ നമ്പൂതിരിയുടെ ഹിന്ദുധർമകോശം. സവിശേഷ വിജ്ഞാനകോശങ്ങളിൽ കേരള സ്ഥലവിജ്ഞാനകോശം (കോട്ടയം ബാബുരാജ്), സഭാചരിത്രനിഘണ്ടു (മാർ അപ്രേം/ടി.പി. എബ്രഹാം), നിയമവിജ്ഞാനകോശം (കെ. സത്യവാൻനായർ), ഓണവിജ്ഞാനകോശം (പി.സി. കർത്താ), കഥകളിവിജ്ഞാനകോശം (അയ്മനം കൃഷ്ണക്കൈമൾ), നിയമവിജ്ഞാനകോശം (ഇ.കെ. കൃഷ്ണൻ എഴുത്തച്ഛൻ), നവമി ക്ഷേത്രവിജ്ഞാനകോശം (പൂത്തില്ലം നാരായണൻനമ്പൂതിരി), കേരളസംഗീത നാടക അക്കാദമിയുടെ നാടോടി ദൃശ്യകലാസൂചിക, ശ്രീധരൻപള്ളിയറയുടെ ഗണിതവിജ്ഞാനച്ചെപ്പ്, ആർ. രവീന്ദ്രനാഥിന്റെ ചിത്രകല-ഒരു സമഗ്രപഠനം ഇവയെല്ലാം അടിസ്ഥാനപരമായ വിജ്ഞാനസമാഹരണഗ്രന്ഥങ്ങളാണ്. ഡോ. വി.ജെ. വർഗീസിന്റെ 500 വർഷത്തെ കേരളം-ചില അറിവടയാളങ്ങൾ വിഷയവൈവിധ്യങ്ങൾകൊണ്ടു സമ്പന്നമെങ്കിലും ഭാഗികമായ ദേശവിജ്ഞാനകോശമേ ആവുന്നുള്ളൂ.

പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ഒറ്റമൂലികൾ തുടങ്ങിയ ഫോക്ലോർ വിഷയങ്ങളിലുമുണ്ട് ഇത്തരം ഒട്ടേറെ ക്രോഡീകൃതപ്രവർത്തനങ്ങൾ. കുഞ്ഞുണ്ണി, വേലായുധൻപണിക്കശ്ശേരി, പി.സി. കർത്താ, ഡോ.ജെ. ഗുണമണി എന്നിവർ ഇതിൽ ശ്രദ്ധേയരത്രേ. വിവിധ നാട്ടറിവുകൾ ഡി.സി. പ്രസാധനം ചെയ്തിട്ടുണ്ട്. അവയിൽ നാട്ടറിവും നാമപഠനവും, മലയാളത്തിലെ നാടൻപാട്ടുകൾ, കടൽ, കാട്, കൃഷി, വെള്ളം, ഭക്ഷണം, ചന്ത, ചരിത്രം തുടങ്ങിയവയെക്കുറിച്ചുള്ള നാട്ടറിവുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. എം.വി. വിഷ്ണുനമ്പൂതിരി, കെ.പി. ദിലീപ്കുമാർ, എം. നുജും, സി.ആർ. രാജഗോപാലൻ തുടങ്ങിയവരാണ് ഈ രംഗത്തെ വിജ്ഞാനങ്ങൾ സമാഹരിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്നവർ. പ്രൊഫ. എം. ശിവശങ്കരൻ ബാലശാസ്ത്രവിജ്ഞാനകോശം രചിച്ചു. പ്രൊഫ. ശിവദാസ് അതേ പേരിൽ ഒരു ഗ്രന്ഥം എഡിറ്റു ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ ഗ്രന്ഥസൂചിക(എഡിറ്റർ കെ.എം. ഗോപി)യാണ് ഇത്തരം സമാഹരണങ്ങളിൽ ഏറെ സമഗ്രവും മാതൃകാപരവും. ശാസ്ത്രത്തിലെ മുഴുവൻ അറിവുകളും സമഗ്രമായ കുടുംബവിജ്ഞാനവും ഉൾക്കൊള്ളുന്ന വിജ്ഞാനകോശങ്ങൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഭാഷാ നിഘണ്ടു മലയാളം ഔദ്യോഗികഭാഷയാക്കുന്നതിനുള്ള ശ്രമങ്ങൾക്കുള്ള മികച്ച സഹായകഗ്രന്ഥമാണ്.

കേരളസംസ്ഥാനസർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് ഏറെ ബൃഹത്തായ വിജ്ഞാനകോശനിർമിതിക്കുള്ള സമഗ്രയത്നം തുടർന്നുകൊണ്ടിരിക്കുന്നു. ഇരുപതു വാല്യങ്ങളിലായി സർവവിജ്ഞാനകോശം പൂർത്തീകരിക്കാനുള്ള യത്നത്തിലാണ് ഈ മഹാസ്ഥാപനം. വിശ്വസാഹിത്യവിജ്ഞാനകോശം, പരിസ്ഥിതിവിജ്ഞാനകോശം, പരിണാമവിജ്ഞാനകോശം, ജ്യോതിശ്ശാസ്ത്രവിജ്ഞാനകോശം തുടങ്ങിയവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാളിക്ക് അഭിമാനിക്കാവുന്നതാണ് ഇത്തരം സംഘടിതവിജ്ഞാനസമാഹരണയത്നങ്ങൾ. അവ സമഗ്രവും ഏറ്റവും പുതിയ ഉള്ളടക്കങ്ങൾ അടങ്ങുന്നതുമാവാൻ ഏറെ ശ്രദ്ധചെലുത്തിയവയാണ്. എങ്കിലും കേരളത്തിന്റെ സമഗ്രമായ സാമൂഹിക സാംസ്കാരിക മേഖലകൾ ഉൾക്കൊള്ളുന്ന സവിശേഷ സമാഹരണത്തിന് ഇനിയുമുണ്ട് ഇടങ്ങൾ എന്നു സൂചിപ്പിക്കേണ്ടതുണ്ട്. കൂടുതൽ സംഘടിതവും വിവിധവിജ്ഞാനമേഖലകളെ സ്പർശിക്കുന്നതും ഭാഷയുടെയും അറിവിന്റെയും പൊതുജീവിതത്തിന്റെയും സൂക്ഷ്മതലാന്വേഷകവുമായ ഗ്രന്ഥങ്ങൾ ഇനിയും വരാനുണ്ട്. മലയാളം ശ്രേഷ്ഠഭാഷാപദവി നേടിയ സാഹചര്യത്തിൽ വിശാലമായ ജ്ഞാനമേഖലകളെക്കുറിച്ചുള്ള സമഗ്രചർച്ചയിലൂടെ ആധാരഗ്രന്ഥനിർമിതികൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ദിനംപ്രതി വർധിച്ചുവരുന്ന മലയാളിയുടെ വൈജ്ഞാനിക ജാഗ്രത നിലനിർത്താൻ ബഹുമുഖമായ ശ്രമം അനിവാര്യമാകുന്നു.


ഇതരഭാഷാ സാഹിത്യം തിരുത്തുക

മാതൃഭാഷയായ മലയാളത്തിനുപുറമേ ഗോത്രഭാഷകൾ ഉൾപ്പെടെ തമിഴ്, കന്നഡ, തുളു, ഹിന്ദി, ഉർദു, കൊങ്കണി, അറബി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും സാഹിത്യവും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇവകൂടാതെ മറ്റു ചില ഭാരതീയ ഭാഷകൾ സംസാരിക്കുന്ന ചെറിയൊരു ന്യൂനപക്ഷവും കേരളത്തിലുണ്ട്. വ്യവസായസംബന്ധമായും ഉദ്യോഗ/തൊഴിൽ സംബന്ധമായും കേരളത്തിൽ തുടർച്ചയായി വരികയും ഒടുവിൽ ഇവിടെ സ്ഥിരതാമസമുറപ്പിക്കുകയും ചെയ്ത സിന്ധികൾ, ബംഗാളികൾ, പഞ്ചാബികൾ, തെലുങ്കന്മാർ, ഗുജറാത്തികൾ, ഒറിയക്കാർ എന്നിവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. സിന്ധി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തെലുഗു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഏതാനും കുടുംബങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നുണ്ടെങ്കിലും ഈ ഭാഷകളുടേതായ പ്രത്യേകം സാഹിത്യം രൂപംകൊണ്ടിട്ടില്ല.

ഗോത്രഭാഷകൾ തിരുത്തുക

ചിരപുരാതനകാലം മുതൽ കേരളത്തിൽ അധിവസിക്കുന്ന ഗോത്രവർഗക്കാർക്ക് അവരവരുടേതായ സംസാരഭാഷകളുണ്ട്. ഇവയ്ക്ക് പ്രത്യേക ലിപിയില്ല. ഓരോ ഭാഷയും അതു സംസാരിക്കുന്ന ഗോത്രവിഭാഗത്തിന്റെ പേരിലറിയപ്പെടുന്നു (പണിയരുടെ ഭാഷ-പണിയഭാഷ; അടിയരുടെ ഭാഷ-അടിയഭാഷ). ഭൂരിപക്ഷം ഗോത്രവർഗക്കാരും പരസ്പരം അവരുടെ മാതൃഭാഷയായ ഗോത്രഭാഷകളും മറ്റുള്ളവരോടു മലയാളവും സംസാരിക്കുന്നു. അടിയർ, ഇരുളർ, മല-ഉള്ളാടർ, ഊരാളി, ഊരാളിക്കുറുമർ, കരവഴിപ്പുലയർ, കരിമ്പാലർ, കൌലാടി, കാടർ, വയനാടൻ കാടർ, കാട്ടുനായ്ക്കർ, കാണിക്കാർ, കുറിച്യർ, കുറമ്പപ്പുലയർ, കുറുമ്പർ, കൊറഗർ, തച്ചനാടൻമൂപ്പർ, പതിയർ, പണിയർ, പളിയർ, മലമുത്തൻ, മലക്കുറവൻ, മലപ്പണ്ടാരം, മലമടിയൻ, മലയരയർ, മലയാളർ, മലവേടർ, മന്നാൻ, മാവിലാൻ, മുഡുഗർ, മുതുവാൻ, മുള്ളക്കുറുമർ എന്നീ ഗോത്രവിഭാഗങ്ങളുടെ ഭാഷകളെക്കുറിച്ച് സാമാന്യമായ ഒരറിവ് ഇന്നു ലഭ്യമാണ്.

താരതമ്യേന ചെറിയ സമുദായങ്ങളുടെ സംസാരഭാഷകളായതുകൊണ്ടും ഒന്നിലധികം ഭാഷകളുടെ സ്വാധീനത ഏറ്റക്കുറച്ചിലോടെ ഇവയിൽ തെളിഞ്ഞുകാണാവുന്നതുകൊണ്ടും ഈ ഗോത്രഭാഷകൾക്ക് പ്രത്യേക ഭാഷാപദവി കൊടുക്കാൻ ഗവേഷകർ വിസമ്മതിക്കുന്നു. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലുള്ള ഭൂരിപക്ഷം ഗോത്രഭാഷകളിലും തുളുവിന്റേയും കന്നഡത്തിന്റേയും സ്വാധീന ശക്തി തെളിഞ്ഞുകാണുന്നു. കാസർകോട്ടെ കൊറഗരുടെ ഭാഷയെ തുളുവിന്റെ ഭാഷാഭേദമായി കണക്കാക്കാം. വയനാട്ടിലെ കാട്ടുനായ്ക്കർ (തേൻകുറുമർ), ഊരാളിക്കുറുമർ (ബെട്ടക്കുറുമർ), നിലമ്പൂരിലെ ചോലനായ്ക്കർ, പതിനായ്ക്കർ എന്നിവരുടെ ഭാഷകൾക്ക് കന്നഡത്തോടാണ് അടുപ്പം. ഊരാളിക്കുറുമരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളേക്കാൾ വളരെയേറെ പ്രത്യേകതകളുണ്ട്. മുള്ളക്കുറുമർ, കുറിച്യർ, വയനാടൻ കാടർ, പതിയർ, മാവിലാൻ, കരിമ്പാടൻ, കൌലാടി എന്നിവരുടെ ഭാഷകൾക്ക് മലയാളത്തോടാണ് കൂടുതൽ അടുപ്പം. പരസ്പരസാദൃശ്യമുള്ളവയും മറ്റു ഭാഷകളുമായി വളരെയധികം വ്യത്യാസങ്ങളുള്ളവയുമായ രണ്ട് ഭാഷകളാണ് വയനാട്ടിലെ പണിയരുടെയും അടിയരുടെയും ഭാഷകൾ. പാലക്കാട്ടുജില്ലയിലെ അട്ടപ്പാടിയിലുള്ള മുഡുഗരുടെയും കുറുമ്പരുടെയും ഭാഷകൾക്കു പരസ്പരസാമ്യം കൂടുതലാണ്. ഇവ രണ്ടും അവിടെത്തന്നെയുള്ള ഇരുള ഭാഷയിൽനിന്നും വളരെയധികം അകന്നു നിൽക്കുന്നു. മലയാളത്തിനേക്കാൾ തമിഴിനോടാണ് ഇരുളഭാഷയ്ക്കടുപ്പം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയരയർ, മലഉള്ളാടർ, ഊരാളികൾ എന്നീ വിഭാഗങ്ങളുടെ ഭാഷകളെ മലയാളത്തിന്റെ ഭാഷാഭേദങ്ങളായും മന്നാൻ, പളിയർ, കുറുമ്പപ്പുലയർ, കരവഴിപ്പുലയർ എന്നിവരുടെ ഭാഷകളെ തമിഴിന്റെ ഭാഷാഭേദങ്ങളായും കണക്കാക്കിവരുന്നു. കൊല്ലം ജില്ലയിലെ മലവേടരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളിൽ നിന്നും വളരെയധികം വ്യത്യാസങ്ങളുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിലെ തിരുവനന്തപുരം-കൊല്ലം ജില്ലകളിലേയും കാണിക്കാരുടെ ഭാഷ മലയാളത്തിലെ മറ്റു ഭാഷാ ഭേദങ്ങളിൽ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവായിപ്പറഞ്ഞാൽ മലയാളം, തമിഴ്, കന്നഡ, തുളു എന്നീ നാലു ദ്രാവിഡ ഭാഷകളിൽ ഏതെങ്കിലുമൊന്നിന്റെ ഭാഷാഭേദമെന്നു പറയാവുന്നവയാണ് കേരളത്തിലെ ഗോത്രഭാഷകൾ. എന്നാലും ഈ സംസാരഭാഷകളെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ പ്രത്യേകമൊരു ഭാഷയുടെ സ്ഥാനം കൊടുക്കാൻ യോഗ്യതയുള്ള ഭാഷകൾ കണ്ടെത്തിക്കൂടെന്നില്ല.

സവിശേഷതകൾ. മലയാളത്തിൽ പദാരംഭത്തിലും പദാരംഭത്തിലെ വ്യഞ്ജനത്തിനുശേഷവും വരുന്ന 'അ'കാരം മുള്ളുക്കുറുമർ, കാണിക്കാർ എന്നിവരുടെ ഭാഷകളിലെ മിക്കവാറും പദങ്ങളിൽ 'എ'കാരമായി മാറുന്നു. എനിയൻ (അനിയൻ), കെരി (കരി), കെല്ല് (കല്ല്), പെനി (പനി), മെല (മല) എന്നീ പദങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. മലയാളത്തിലെ പദാന്ത്യത്തിലെ 'അ'കാരം കന്നഡത്തിലുള്ളതുപോലെ 'എ'കാരമാകുന്നതും പദമധ്യത്തിലുള്ള ഹ്രസ്വമായ 'അ' കാരത്തിന്റെ സ്ഥാനത്ത് ദീർഘമായ 'ആ'കാരം വരുന്നതും പണിയ-അടിയ ഭാഷകളുടെ പ്രത്യേകതകളാണ്. അടാക്കെ (അടയ്ക്ക), ഉലാക്കെ (ഉലക്ക), കിടാക്കെ (കിടക്ക) എന്നീ പണിയ-അടിയഭാഷാ പദങ്ങൾ രണ്ടു മാറ്റങ്ങളേയും ഉദാഹരിക്കുന്നു. പദാവസാനത്തിലെ 'അം' 'ഒം' ആയി മാറുന്ന സ്വഭാവം മുള്ളക്കുറുമ ഭാഷയിലും തച്ചനാടൻ മൂപ്പന്മാരുടെ ഭാഷയിലുമുള്ള പ്രത്യേകതയാണ്. അമ്പലൊ (അമ്പലം), ബളൊ (വളം), മിറ്റൊം (മുറ്റം), മൊറൊം (മുറം) എന്നീ മുള്ളക്കുറുമഭാഷാ പദങ്ങളിൽ ചിലപ്പോൾ അവസാനത്തെ 'മ'കാരം ലോപിക്കാറുണ്ട്. ആയൊം (ആഴം), കടൊം (കടം), കളൊം (കളം), നെറൊം (നിറം) തുടങ്ങിയവ തച്ചനാടൻ മൂപ്പന്മാരുടെ ഭാഷയിലെ പദങ്ങളാണ്. മലയാളത്തിലെ 'ഴ'കാരം ഗോത്രഭാഷകളിൽ യ, വ, ള, ച എന്നീ വ്യഞ്ജനങ്ങളായി മാറുന്നു. നാലു ഗോത്രഭാഷകളിൽ പൊതുവായി വരുന്ന മൂന്നു പദങ്ങൾ താഴെ ചേർക്കുന്നു-

കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ, ചോലനായ്ക്കർ എന്നിവരുടെ ഭാഷകളിൽ 'കാലു' എന്ന പദത്തിലെ 'ല'കാരം മലയാളത്തിലെപ്പോലെ വർത്സ്യമായിട്ടല്ല, ദന്ത്യമായിട്ടാണ് ഉച്ചരിക്കുന്നത്. അനുനാസികവും അതിന്റെ സ്പർശവും ചേർന്ന ങ്ക, ഞ്ച, ണ്ട, ന്ത, മ്പ എന്നീ സംയുക്ത വ്യഞ്ജനങ്ങൾ വയനാട്ടിലെ തച്ചനാടൻ മൂപ്പന്മാരുടെ ഭാഷയിൽ ഗ്ഗ, ജ്ജ, ഡ്ഡ, ദ്ദ, ബ്ബ എന്നിങ്ങനെ മാറുന്നു. കുങ്കുമൊം (കുങ്കുമം), ഇജ്ജി (ഇഞ്ചി), അഡ്ഡി (അണ്ടി), അദ്ദി (അന്തി), ചെബ്ബ് (ചെമ്പ്) എന്നിവ ഉദാഹരണങ്ങൾ. മലയാളത്തിൽ പദാരംഭത്തിൽ വരുന്ന 'വ'കാരം മലമുത്തന്മാരുടേയും തച്ചനാടൻ മൂപ്പന്മാരുടേയും ഭാഷകളിൽ മിക്കവാറും പദങ്ങളിൽ 'മ'കാരമായി മാറുന്നു. മായ (വാഴ), മെറും (വെറും), മേറെ (വേറെ), മല്യ (വല്യ) എന്നിവയാണ് രണ്ടു ഭാഷകളിലും പൊതുവായുള്ള പദങ്ങൾ. ഈ മാറ്റം മലയാളത്തിലെ മറ്റു ചില ഭാഷാഭേദങ്ങളിലും അപൂർവമായിട്ടുണ്ട്. ചോലനായ്ക്കരുടേയും ഊരാളിക്കുറുമരുടേയും ഭാഷകളിൽ മറ്റുള്ള സ്പർശങ്ങളെപ്പോലെതന്നെ ശ്വാസിയും നാദിയുമായ വാത്സ്യസ്പർശങ്ങൾ ഒറ്റയായും ഇരട്ടിച്ചും വരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു, തുളു തുടങ്ങിയ പ്രധാനപ്പെട്ട ദ്രാവിഡഭാഷകളിൽ കാണാത്ത ഒരു പ്രത്യേകതയാണ് ഇരട്ടിച്ച നാദിയായ വർത്സ്യ സ്പർശത്തിന്റെ സാന്നിദ്ധ്യം. താഴെ കൊടുത്തിരിക്കുന്ന ചോലനായ്ക്കരുടെ ഭാഷാപദങ്ങളിൽ ശ്വാസിയായ ഒറ്റ സ്പർശത്തിന് 'ഥ' ഇരട്ടിച്ചതിന് 'റ്റ' നാദിയായ ഒറ്റ സ്പർശത്തിന് 'ഡ' ഇരട്ടിച്ചതിന് 'ഡ്ഡ' എന്നീ ലിപികൾ ഉപയോഗിച്ചിരിക്കുന്നു.

'ഉണ്ട്', 'ഉള്ള' എന്നീ അർഥങ്ങളിലുള്ള 'ഉള' എന്ന പ്രാചീനപദം ഇന്നും പണിയരുടേയും അടിയരുടേയും ഭാഷകളിലുണ്ട്. 'എനിക്കു ഇരാണ്ടുകൊട്ടെമ്മാരു ഉള' (എനിക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട്), 'അയാവുള പൊണ്ണ്' (അഴകുള്ള പെണ്ണ്) എന്നിവ പണിയഭാഷാ വാക്യങ്ങളാണ്. പണിയഭാഷയിലെ 'അവാളു', അടിയഭാഷയിലെ 'അവോളു' എന്നീ പദങ്ങൾക്ക് അവൾ എന്നു തന്നെയാണർഥം. പക്ഷേ, 'അവെൻ' എന്ന പണിയഭാഷാ പദത്തിലും 'അയിനു' എന്ന അടിയഭാഷാപദത്തിനും 'അവൻ, അത്' എന്നീ രണ്ട് അർഥങ്ങളുണ്ട്. അതുകൊണ്ട് മലയാളത്തിലെ സ്ത്രീലിംഗത്തിനും പുല്ലിംഗത്തിനും പകരം, പണിയ-അടിയ ഭാഷകളിലെ അന്യപുരുഷ സർവനാമങ്ങളിൽ സ്ത്രീലിംഗം, സ്ത്രീലിംഗേതരം എന്ന വിഭജനമാണുള്ളത്. ഈ രണ്ടു ഭാഷകളിലും കന്നഡയുടെ സ്വാധീനതയുണ്ടെങ്കിലും കാട്ടുനായ്ക്കർ, പതിനായ്ക്കർ തുടങ്ങിയവരുടെ ഭാഷകളിലുള്ളതുപോലെ അത്ര ശക്തമല്ല.

തമിഴ് തിരുത്തുക

ചിരപുരാതനകാലം മുതൽ കേരളത്തിൽ പ്രചരിച്ചിരുന്ന ദ്രാവിഡ ഭാഷയാണ് തമിഴ്. കേരളം തമിഴകത്തിന്റെ ഭാഗമായിരുന്ന കാലഘട്ടത്തിൽ മലയാളം ഉരുത്തിരിയുന്ന കാലഘട്ടം വരെ ഇവിടത്തെ ഭാഷ തമിഴായിരുന്നു. തമിഴും മലയാളവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. തമിഴ് മലയാളത്തിന്റെ ജ്യേഷ്ഠസഹോദരിയാണെന്നും അമ്മയാണെന്നും പോറ്റമ്മയാണെന്നും മറ്റും പല അഭിപ്രായങ്ങൾ ഉണ്ടെങ്കിലും തമിഴിനും മലയാളത്തിനും അഭേദ്യബന്ധമാണുള്ളതെന്ന കാര്യം നിർവിവാദമാണ്. തമിഴ് സംസാരിക്കുന്ന നല്ലൊരു ശതമാനം പേർ ഇപ്പോഴും കേരളത്തിലുണ്ട്. തമിഴ് സാഹിത്യത്തിന് ഗണ്യമായ സംഭാവന നൽകിയവരും വിരളമല്ല. കേരളത്തിലെ തെക്കൻ പ്രദേശങ്ങളായ നെയ്യാറ്റിൻകര, പാറശ്ശാല മുതലായ സ്ഥലങ്ങളിലും വടക്ക് പാലക്കാട്, തത്തമംഗലം, ചിറ്റൂർ മുതലായ പ്രദേശങ്ങളിലും താമസിക്കുന്ന കേരളീയരിൽ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവരാണ്. ഈ പ്രദേശങ്ങളിൽ നിരവധി തമിഴ്മാധ്യമ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. പ്രാചീന മലയാളസാഹിത്യത്തിൽ തമിഴിന്റെ സ്വാധീനത പ്രകടമാണ്. രാമചരിതം, രാമകഥപ്പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോർപ്പാട്ട് മുതലായ കൃതികൾ കേരളത്തിലെ തമിഴ് പ്രഭാവകാലത്ത് രചിക്കപ്പെട്ടവയാണ്.

വടക്ക് തിരുപ്പതി മുതൽ തെക്ക് കന്യാകുമാരി വരെയുള്ള ഭൂഭാഗത്തെ പ്രാചീനകാലത്ത് തമിഴകമെന്നാണ് വിളിച്ചിരുന്നത്. കുട്ടം, കുടം, പൂഴി, കർക്ക, വേണാട്, ശീതനാട്, പന്നിനാട്, പുന്നാട്, മലാട് (മലയമാൻനാട്), അരുവാനാട്, അരുവാവടതല എന്നിങ്ങനെ പന്ത്രണ്ട് ദേശങ്ങളാണ് തമിഴകത്തിന്റെ വിഭാഗങ്ങളായി ഉണ്ടായിരുന്നത്. അവയിൽ വേണാടും കുട്ടനാടും കുടനാടും പൂഴിനാടും കേരളത്തിൽ ഉൾപ്പെടുന്നു.

സംഘകാലം. തമിഴ്സംഘകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ക്രിസ്ത്വബ്ദത്തിന്റെ ആദിമ ശതകങ്ങളാണ് സംഘകാലമെന്നുള്ള അഭിപ്രായം പൊതുവേ സ്വീകാര്യമായി തോന്നുന്നു. സംഘം കൃതികൾ എന്ന പേരിൽ അറിയപ്പെടുന്നത് എട്ടുത്തൊകൈ, പത്തുപ്പാട്ട്, പനിനെൺകിഴ് കണക്ക് എന്നിവയാണ്. സംഘകൃതികളിൽ നല്ലൊരുശതമാനം കേരളത്തെപ്പറ്റി എഴുതിയതോ കേരളീയരായ കവികൾ എഴുതിയതോ ആകുന്നു എന്നതിനാൽ ഭാഷാ-സാംസ്കാരിക ചരിത്രപഠനങ്ങളിൽ ഇവ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

എട്ടുത്തൊകൈ, പത്തുപ്പാട്ട് എന്നിവയെ മേൽകണക്ക് എന്നും പറയാറുണ്ട്. ഇവയിൽ പത്തൂപ്പാട്ട് എന്ന സമാഹാരത്തിൽ ഉൾപ്പെട്ട മതുരൈക്കാഞ്ചിയിൽ ഓണാഘോഷം തമിഴകമൊട്ടുക്ക് മുൻകാലത്ത് ആഘോഷിക്കപ്പെട്ടിരുന്നു എന്നു കാണുന്നു. പതിറ്റുപ്പത് (1-ാം ശതകം) ഇരുന്നൂറ്റിയമ്പതു സംവത്സരക്കാലത്തോളം കൊടുങ്ങല്ലൂരും കരൂരും രാജധാനിയാക്കി കേരളം ഭരിച്ചിരുന്ന പത്തു ചേര രാജാക്കന്മാരെപ്പറ്റി പ്രകീർത്തിക്കുന്ന ഒരു കൃതിയാണ്. ഇതിലെ ഒന്നാമത്തേയും പത്താമത്തേയും ഭാഗങ്ങൾ കിട്ടിയിട്ടില്ല.

എട്ടുത്തൊകൈയിൽ ഉൾപ്പെട്ട പുറനാനൂറ് 159 പുലവന്മാർ പാടിയ നാനൂറുപുറപ്പാട്ടുകൾ (വീരഗാനങ്ങൾ) അടങ്ങിയതാണ്. അകനാനൂറ് 145 പുലവന്മാർ പാടിയ അക (പ്രേമ) പ്പാട്ടുകൾ ഉൾക്കൊണ്ടതത്രേ. മൂവേന്തർ പ്രസിദ്ധരായ ചേര-ചോഴ-പാണ്ഡ്യന്മാരുടെ ചരിത്രനിർമിതിക്ക് അമൂല്യസഹായം നൽകുന്നു. ചേരമാൻ അന്തുവൻ, ചേരലിരുമ്പൊറൈ, ചേരമാൻകുട്ടവൻകോതൈ, ചേരമാൻ ചെൽവക്കട്ടം കോവാഴിയാരൻ മുതലായ അനേകം ചേര-ചോഴ-പാണ്ഡ്യരാജാക്കന്മാരെപ്പറ്റിയുള്ള വിവരങ്ങൾ ഇവയിൽ കാണാം.

ഐങ്കുറുനൂറ് അഞ്ചുപുലവന്മാരുടെ അഞ്ഞൂറു അകപ്പാട്ടുകൾ അടങ്ങിയതാണ്. അഞ്ചു പുലവന്മാരുടെ നൂറ്റിയമ്പതു അകപ്പാട്ടുകൾ കലിത്തൊകൈയിലുണ്ട്. പരിപാടൽ അനേകം പുലവന്മാർ പാടിയ എഴുപതു അകപ്പാട്ടുകളും പുറപ്പാട്ടുകളും അടങ്ങിയതത്രേ.

മുരുക (സുബ്രഹ്മണ്യ)നെപ്പറ്റി നക്കീരൻ രചിച്ചതാണ് തിരുമുരുകാറ്റൂപ്പടൈ. കരികാലചോഴനെപ്പറ്റിയുള്ള മുടത്താമക്കണ്ണിയാരുടെ കൃതിയാണ് പൊരുനാരാറ്റുപ്പടൈ. ചിറുപാണാറ്റുപ്പടൈ ഓയ്മാനാട്ടു നല്ലിയക്കോടനെപ്പറ്റി ഇടൈ കഴിനാട്ടുനല്ലൂർ നത്തത്തനാർ രചിച്ച കൃതിയാണ്. തൊണ്ടൈമാൻ ഇളന്തിരയനെപ്പറ്റി കടിയല്ലൂർ ഉരുത്തിരങ്കണ്ണനാർ നിർമ്മിച്ചതാണ് പെരുമ്പാണാറ്റുപ്പടൈ. മുല്ലൈപ്പാട്ട് യുദ്ധരംഗത്തു പോകേണ്ടിവന്ന കാമുകന്റെ വേർപാടു നിമിത്തം നായികയ്ക്കുണ്ടാകുന്ന തീവ്രദുഃഖത്തെ കാവിപ്പൂമ്പട്ടിനത്തുനപ്പൂതനുർ വർണിക്കുന്നതാണ്. തലൈയാലങ്കാനത്തുച്ചെരുവെന്റെ നെടുഞ്ചെഴിയനെപ്പറ്റി മാങ്കുടി മരുതനാർ രചിച്ചതാണ് മധുരൈക്കാഞ്ചി. മലയിൽ വാണിരുന്ന ഒരു പ്രഭു പ്രഥമ ദർശനത്തിൽ ഒരു കന്യകയിൽ അനുരക്തനായി ഗാന്ധർവ വിവാഹം കഴിക്കുന്നതിനെ കപിലർ വർണിക്കുന്നതാണ് കുറിഞ്ചിപ്പാട്ട്. പാണ്ഡ്യൻ നെടുഞ്ചെഴിയനെപ്പറ്റി നക്കീരൻ രചിച്ചതാണ് നെടുനൽവാടൈ. കരികാലചോഴനെപ്പറ്റി കടിയല്ലൂർ ഉരുത്തി രങ്കണ്ണനാർ രചിച്ചതാണ് പട്ടിനപ്പാലൈ. മലൈപ്പട്ടുകടാവൽകുന്റക്കോട്ടത്തു നന്തനെക്കുറിച്ച് ഇരണിയമുട്ടത്തു പുരുംകൂന്റൂർ പെരുംകൌശികനാർ രചിച്ചതാകുന്നു.

പതിനെൺകീഴ് കണക്കിൽ കൂടുതൽ ശ്രദ്ധേയമായത് തിരുവള്ളുവരുടെ തിരുക്കുറളും ജൈനന്മാർ രചിച്ച നാലടിയാരുമാകുന്നു. രണ്ടും ഉത്തമകോടിയിൽപ്പെട്ട നീതിശാസ്ത്രഗ്രന്ഥങ്ങളാണ്. ഇവയ്ക്ക് ഇംഗ്ളീഷിൽ വിവർത്തനങ്ങളുണ്ടായിട്ടുണ്ട്, ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയവർ തിരുക്കുറൾ മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.

ചിലപ്പതികാരവും (തമിഴിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാമത്തേത്), അതിന്റെ തുടർച്ചയായ മണിമേഖലയും കേരളത്തെ സംബന്ധിക്കുന്ന കൃതികളാണ്. ചിലപ്പതികാരത്തിന്റെ കർത്താവ് തൃക്കണാമതിലകത്ത് വസിച്ചിരുന്ന ജൈനമതാനുയായിയും ചേരൻ ചെങ്കുട്ടുവന്റെ അനുജനുമായ ഇളങ്കോഅടികൾ ആണെന്ന് കരുതുന്നു. ചിലപ്പതികാരത്തിന്റെ 'പതിക'ത്തിൽ-

'കുണവായിർ കോട്ടത്തു അരചു തുറന്തിരുന്ന

കുടക്കോച്ചേരലിളങ്കോ അടികൾ'

എന്നു പറഞ്ഞിട്ടുള്ളത് ഇതിനു തെളിവാണ്. ഇളങ്കോ അടികളുടെ സുഹൃത്തും മഹാവിദ്വാനുമായ മധുരയിലെ കുലവാണികൻ ചീത്തലൈച്ചാത്തനാർ ആണ് മണിമേഖലയുടെ കർത്താവ്. ചിലപ്പതികാരം കഥയുടെ തുടർച്ചയാണ് മണിമേഖലയിലെ പ്രതിപാദ്യം. ദക്ഷിണ ഭാരതത്തിൽ അതീവ പ്രതാപത്തോടുകൂടി വാണിരുന്ന ചേര-ചോഴ-പാണ്ഡ്യന്മാരുടെ വീരാപദാനങ്ങളെ വർണിക്കുന്ന ചിലപ്പതികാരം ഒരു കേരളീയ കൃതിയാണെന്നതിൽ സംശയമില്ല. ഇതിവൃത്തത്തിന്റെ അത്യാകർഷകത്വം, കവിയുടെ വ്യക്തിമാഹാത്മ്യം, സംഗീതസാഹിത്യാദികളിൽ കവിക്കുണ്ടായിരുന്ന അപാരമായ വൈദുഷ്യം മുതലായവ ഇതിന്റെ മേന്മയെ വർധിപ്പിക്കുന്നു.

ഈ മഹാകാവ്യത്തെ പുകാർകാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചികാണ്ഡം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഇത് ഉയൽ (കാവ്യത്തമിഴ്), ഇശൈ (സംഗീതത്തമിഴ്), നാടകം (നാടകത്തമിഴ്) ഇവ മൂന്നും ഇണങ്ങിയ ഒരു മുത്തമിഴ്കാവ്യം കൂടിയാണ്. പുരാതന ചേര രാജധാനിയായ വഞ്ചി അഥവാ മഹോദയപുരം ഇതിലെ കഥാരംഗങ്ങളിൽ ഒന്നാണ്. കൊടുങ്ങല്ലൂർ ഭഗവതി, കരുംബേശ്വരി എന്നിങ്ങനെ അറിയപ്പെടുന്ന ദേവിയുടെ വിഗ്രഹം ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകീ (ചിലപ്പതികാരത്തിലെ നായിക) വിഗ്രഹം തന്നെയാണ്. കണ്ണകിയെ പത്തിനിക്കടവുൾ എന്നും പറയാറുണ്ട്. ഇന്നത്തെ തമിഴ്പണ്ഡിതന്മാർക്കുപോലും ദുർഗ്രഹങ്ങളായ അനേകം പദങ്ങളും പ്രയോഗങ്ങളും ചിലപ്പതികാരത്തിൽ കാണുന്നു. കടിഞ്ഞൂൽ, മടത്തിൽ, വാലായ്മ, തറ്റ്, വിളി, ആർപ്പ്, കരയുക, പറയുക, ഒരുപാട്, പള്ളി, നീട്ട്, നേരിയത്, അക്കൻ, ചെറുക്കൻ മുതലായ പദങ്ങൾ ഒരു തമിഴന് സുഗ്രഹമല്ല. പനി എന്ന പദത്തെ വ്യാഖ്യാനിക്കുമ്പോൾ ചിലപ്പതികാരവ്യാഖ്യാതാവായ അടിയാർക്ക് നല്ലാർ, 'പനി എൻപതോർനോയുമുണ്ട്. അതു മലൈനാട്ടുവഴക്കം' എന്നു പറഞ്ഞിരിക്കുന്നു. ജ്വരം എന്ന അർഥത്തിൽ പനി ശബ്ദം തമിഴർ ഉപയോഗിക്കാറില്ല. 'മഞ്ഞ്' എന്നർഥത്തിലാണ് തമിഴിൽ അതിന്റെ പ്രയോഗം.

ചേരൻ ചെങ്കുട്ടുവന്റെ അനുജൻ ഇളങ്കോ അടികൾ കണ്ണകിയുടെ കഥയെ ആസ്പദമാക്കി ഒരു മഹാകാവ്യം രചിച്ചു. കോവലന് മാധവിയിൽ ജാതനായ പുത്രിയാണ് മണിമേഖല. മണിമേഖല ബുദ്ധമതം സ്വീകരിച്ചു. ആ മഹതിയുടെ ധന്യജീവിതത്തെ ഉപജീവിച്ചു ചീത്തലൈച്ചാത്തനാർ മണിമേഖല എന്ന മറ്റൊരു വിശിഷ്ടമഹാകാവ്യവു രചിച്ചു. ബുദ്ധന്റെ ത്യാഗമോഹനമായ ജീവിതത്തെപ്പറ്റിയും വഞ്ചിപ്പട്ടണത്തെപ്പറ്റിയുമുള്ള അതിമനോഹരമായ വർണനകളാൽ സമൃദ്ധമാണ് ഈ കാവ്യം.

പന്ത്രണ്ടു വൈഷ്ണവസിദ്ധന്മാരിൽ പ്രമുഖനായ കുലശേഖര ആഴ്വാരുടെ പെരുമാൾ തിരുമൊഴി, നാലായിരം ദിവ്യ പ്രബന്ധം എന്ന വൈഷ്ണവ ഗാനസമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. ശൈവസിദ്ധന്മാരിൽ പ്രമുഖനായ ചേരമാൻപെരുമാൾ നായനാർ തിരുവഞ്ചിക്കുളം രാജധാനിയാക്കി കേരളം വാണിരുന്ന ഒരു ചക്രവർത്തിയാണ്. ഇദ്ദേഹത്തിന്റെ അപദാനങ്ങൾ ചേക്കിഴാർ രചിച്ച പെരിയപുരാണത്തിൽ കാണാം. തിരുവഞ്ചിക്കുളം ക്ഷേത്രം ഇദ്ദേഹം സ്ഥാപിച്ചതാണ്. ഇദ്ദേഹത്തിന്റെ വിഗ്രഹവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പൊൻവണ്ണന്താദിയും തിരുക്കൈലായത്താനവുലായും പ്രശസ്ത കൃതികളാകുന്നു. വൈഷ്ണവ ഗ്രന്ഥമായ മുൻപറഞ്ഞ നാലായിരം ദിവ്യ പ്രബന്ധത്തിൽ കേരളത്തിലെ വൈഷ്ണവ പുണ്യസ്ഥലങ്ങളായ തിരുപ്പതിസാരം, തിരുവട്ടാർ, തിരുവനന്തപുരം, തിരുവാറന്മുള, തിരുച്ചെങ്ങന്നൂർ, തിരുപ്പുറയൂർ, തിരുവല്ലി, തിരുമൂഴിക്കുളം, തിരുക്കാക്കര, തിരുനാവാ, തിരുമിറ്റക്കോട് എന്നീ ക്ഷേത്രങ്ങളെക്കുറിച്ച് ആഴ്വാർമാർ 'പാടൽകൾ' പാടിയിട്ടുണ്ട്.

ആധുനികകാലം. തിരുവല്ലായക്കു സമീപം കുട്ടമ്പേരൂർ നാലേക്കാട്ടുപിള്ളമാരുടെ കുടുംബത്തിൽ അനേകം തമിഴ്പണ്ഡിതന്മാർ ജീവിച്ചിരുന്നു. അവരുടെ കൂട്ടത്തിൽ പ്രഖ്യാതനായ യോഗീശ്വരൻ രാമൻപിള്ള കാർത്തികതിരുനാൾ രാമവർമ രാജാവിന്റെ കാലത്ത് വലിയ മേലെഴുത്തുപിള്ള ഉദ്യോഗം വഹിച്ചിരുന്നു. മഹാപണ്ഡിതനായ ഇദ്ദേഹം വലിയ ദിവാൻജി രാജാ കേശവദാസനുമായും വേലുത്തമ്പി ദളവയുമായും കത്തിടപാടു നടത്തിയിരുന്നതു പദ്യരൂപത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല.

ആധുനിക കാലത്തും കേരളം തമിഴ്സാഹിത്യത്തിനു അമൂല്യസംഭാവനകൾ നൽകിയിട്ടുണ്ട്. വിജ്ഞാനനിധിയായ പി. സുന്ദരംപിള്ള (1855-97) തിരുവനന്തപുരം മഹാരാജാസ് കോളജിലെ ഫിലോസഫി വകുപ്പിന്റെ അധ്യക്ഷനായിരുന്നു. ഇദ്ദേഹത്തിന്റെ മനോന്മണീയം നാടകവും നൂറ്റൊകൈവിളക്കവും തമിഴിലെ വിശിഷ്ട കൃതികളാണ്. റ്റി. രാമലിംഗംപിള്ള (1880-1968) പദ്മിനി, അന്നപൂർണാലയം എന്നീ തമിഴ്കൃതികൾക്കു പുറമേ ഇംഗ്ളീഷ്-ഇംഗ്ളീഷ് മലയാള നിഘണ്ടു, മലയാള ശൈലി നിഘണ്ടു എന്നിവയും രചിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമൻസ് കോളജിൽ തമിഴ് വകുപ്പിന്റെ അധ്യക്ഷനായ കവിമണി എസ്. ദേശികവിനായകംപിള്ള ചില വിശിഷ്ട തമിഴ്കവിതകളുടേയും ചരിത്രലേഖനങ്ങളുടേയും കർത്താവാണ്. ലാളിത്യവും മാധുര്യവുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതകൾ.

കേരളസർവകലാശാലയിൽ തമിഴ്വകുപ്പിന്റെ അധ്യക്ഷന്മാരായിരുന്ന എം. രാഘവയ്യങ്കാർ, എസ്. വൈയാപുരിപ്പിള്ള, എം. ഇളൈയപെരുമാൾ, നീലാപദ്മനാഭൻ, മാധവൻ മുതലായവർ കേരളീയ തമിഴ്സാഹിത്യകാരന്മാരിൽ പ്രത്യേക പരിഗണനയർഹിക്കുന്നവരാണ്. തൊൽകാപ്പിയം, നന്നൂൽ എന്നീ തമിഴ് വ്യാകരണ ഗ്രന്ഥങ്ങൾ മലയാളത്തിലും ലീലാതിലകം, കേരളപാണിനീയം എന്നീ മലയാളഗ്രന്ഥങ്ങൾ തമിഴിലും വിവർത്തനം ചെയ്ത ഇളൈയപെരുമാൾ ഉഭയഭാഷാപണ്ഡിതനായിരുന്നു. 21 നോവലുകളുടേയും 13 ചെറുകഥാസമാഹാരങ്ങളുടേയും നാല് കവിതാസമാഹാരങ്ങളുടേയും നാല് ലേഖനസമാഹാരങ്ങളുടെയും രചയിതാവായ നീലാപദ്മനാഭൻ സർ അണ്ണാമല ചെട്ടിയാർ അവാർഡും (ഉറവുകൾ-നോവൽ) ഭാരതീയനാഷണൽ ഫോറത്തിന്റെ 'നോവലരശ്' (1981) എന്ന ബഹുമതിയും നേടിയ പ്രതിഭാശാലിയാണ്. ഇദ്ദേഹത്തിന്റെ തലൈമുറൈകൾ എന്ന നോവൽ മലയാളം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ വിവർത്തിതമായിട്ടുണ്ട്. നോ. തമിഴ് ഭാഷയും സാഹിത്യവും

തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച 'നകുലൻ' എന്ന ടി.കെ. ദൊരൈസ്വാമി തമിഴിലെ പ്രസിദ്ധനായ എഴുത്തുകാരനാണ്. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ നിനൈ വുപ്പാതൈ ആത്മകഥാപരമായ നോവലാണ്. നായ്ക്കൾ നവീനൻ ഡയറി, ചില അത്തിയായങ്കൾ എന്നിവ ഗദ്യവിഭാഗത്തിലും എഴുത്തുകവിതൈകൾ, പത്താണ്ടു കവിതൈകൾ എന്നിവ കവിതാവിഭാഗത്തിലും ശ്രദ്ധേയമായവയാണ്. 'തമിഴ് എഴുതലർ സംഘം' എന്ന സംഘടന കേരളത്തിലെ തമിഴ് എഴുത്തുകാരുടെ അറിയപ്പെടുന്ന സാഹിത്യഘടക കമാണ്. ഈ കൂട്ടായ്മയിലൂടെ ഒട്ടനവധി എഴുത്തുകാർ സാഹിത്യരംഗത്തേക്ക് വരികയുണ്ടായി. ഉരുണ്ടോടും എണ്ണങ്കൾ രചിച്ച വാനനമാമലൈയും ഉയിർത്തെഴു രചിച്ച എ ലക്ഷ്മണനും പത്തായം ഒൺടു വിൽപെനയ്ക്ക് എഴുതിയ എം.എസ്.എസ്. മണിയും സമകാലിക വിഷയങ്ങളെ അതിന്റെ പ്രസക്തിയനുസരിച്ച് പരിഗണിക്കുന്ന എഴുത്തുകാരാണ്. അനന്തിയുടെ അമ്മാവനും വി. ബാലകൃഷ്ണന്റെ കാശിനാഥ് മുരുകൻ കാണിയും രാജശേഖരന്റെ അയ്യർക്കായി നേസിയും എം. അലക്സാണ്ടറുടെ നദിയിൽ മിതക്കും നിലാവും എടുത്തുപറയേണ്ട രചനകൾ തന്നെയാണ്. കേരള പശ്ചാത്തലത്തിലെ തമിഴ് രചനകൾക്കു മുൻപന്തിയിൽ നിൽക്കുന്ന എ. മാധവൻ ചിത്രീകരണത്തിന്റെ മാസ്മരികത അറിയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കടയ്തെരുകഥൈകളും, മാധവൻ കഥൈകളും അതിനു തെളിവുമാണ്. കുമരേശന്റെ കാന്തപ്പൂക്കളും, വട്രകൈവീടും മലയാളീ സന്നിധ്യമുള്ള ശക്തമായ കഥകളാണ്. തോപ്പിൽ മുഹമ്മദ് മീരാനും നിഷാ റാഫിയും എം നൈനാറും എഴുത്തിന്റെ ലോകത്തിലെ പുതുമ തേടുന്നവരാണ്. നിഷാറാഫിയുടെ അയ്യാവൈകുണ്ഠസ്വാമി, നൈനാറുടെ നേർകോടുകൾ, ചുമ്മാ എന്നിവ സാംസ്കാരിക തനിമ നിലനിർത്തുന്ന രചനകളാണ്. മലയാളത്തിൽ നിന്ന് തമിഴിലേക്കും തിരിച്ചും മൊഴിമാറ്റം നടത്തി കലയെ ചിരസ്ഥായിയാക്കുന്ന സമീരയും പി. ഉഷാദേവിയും ഒറ്റപ്പെട്ടതെങ്കിലും കരുത്തുറ്റ സ്വതന്ത്രരചനകൾ നടത്തുന്നവരാണ്.

കന്നഡ തിരുത്തുക

അത്യുത്തരകേരളത്തിൽ കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം മുതലായ പ്രദേശങ്ങളിലെ ജനങ്ങളിൽ ഏറിയകൂറും കന്നഡ മാതൃഭാഷയായിട്ടുള്ളവരാണ്. അവിടെ കന്നഡ ബോധന മാധ്യമമായുള്ള വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. കന്നഡഭാഷയും ദ്രാവിഡഭാഷാഗോത്രത്തിലെ ഒരു പ്രമുഖാംഗമാണ്. അത്യുത്തരകേരളത്തിലെ മലയാളഭാഷയും വനവാസിഭാഷകളും കന്നഡഭാഷാപ്രഭാവിതങ്ങളാണ്.

കന്നഡ, തുളു, മലയാളം എന്നീ മൂന്നു ഭാഷാസംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ് കാസർകോടു ജില്ല. അവിടെ നീർച്ചാൽ എന്ന സ്ഥലത്തു സ്ഥിതിചെയ്തിരുന്ന മഹാജനസംസ്കൃത കോളജ് നിരവധി പണ്ഡിതന്മാരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത പ്രസിദ്ധമായ വിദ്യാകേന്ദ്രമാണ്. കർണാടകവുമായി അടുത്ത സമ്പർക്കത്തിൽ കഴിയുന്ന കാസർകോട് കന്നഡ സാഹിത്യത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.

കന്നഡഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവന നൽകിയ വ്യക്തിയാണ് മഞ്ചേശ്വരം ഗോവിന്ദപ്പൈ (1883-1963). ഭാരതീയവും ഭാരതീയേതരവുമായ നിരവധി ഭാഷകളിൽ ഇദ്ദേഹം അവഗാഹം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭവനം കർണാടകത്തിലെ പേരുകേട്ട കവികൾക്കൊക്കെയും തീർഥാടനകേന്ദ്രമാണ്. ബഹുമുഖ പ്രതിഭയായ ഇദ്ദേഹത്തിന്റെ സേവനങ്ങളും കണക്കിലെടുത്ത് മദിരാശി ഗവൺമെന്റ് ഇദ്ദേഹത്തിന് 1949-ൽ ആസ്ഥാനകവിപദം നൽകി ആദരിക്കുകയുണ്ടായി. കേരളസർക്കാർ പൈയുടെ ജന്മഗൃഹം ഏറ്റെടുത്ത് ദേശീയസ്മാരകമായി സൂക്ഷിച്ചുവരുന്നു. മഞ്ചേശ്വരത്ത് ആരംഭിച്ച കോളജിന് മഹാകവിയുടെ നാമധേയമാണ് നൽകിയിരിക്കുന്നത്.

കന്നഡകവിതയിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങളാണ് ഗോവിന്ദപ്പൈ വരുത്തിയത്. ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി അനുചിത പദങ്ങളെ കവിതയിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ ഇദ്ദേഹം എതിർത്തു. പ്രാസദീക്ഷയില്ലാതിറങ്ങിയ പൈയുടെ കവിതകളെ സാഹിത്യത്തിലെ യാഥാസ്ഥിതികർ ശക്തിയായി എതിർത്തെങ്കിലും ക്രമേണ വിമർശകർക്ക് അവയെ അംഗീകരിക്കേണ്ടിവന്നു; എന്നു മാത്രമല്ല, ആ കവിതകളെ മാതൃകയാക്കി സ്വീകരിക്കേണ്ടിവരികയും ചെയ്തു. നിരവധി ഗവേഷണപ്രബന്ധങ്ങളിലൂടെ സാഹിത്യത്തിൽ ദീർഘകാലമായി നിലനിന്നുപോന്ന പല വാദപ്രതിവാദങ്ങൾക്കും ഇദ്ദേഹം വിരാമമിട്ടു. ഭാവസൗന്ദര്യംകൊണ്ട് അതുല്യമാണ് ഇദ്ദേഹത്തിന്റെ ഗീതകങ്ങൾ. ഗീതകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഹരിശ്ചന്ദ്രനെക്കുറിച്ചുള്ളതാണ്. ചില ജാപ്പനീസ് നാടകങ്ങളും ബംഗാളി മഹാകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തർജുമ ചെയ്തതിനുപുറമേ ചില ഖണ്ഡകാവ്യങ്ങളും ഗോവിന്ദപ്പൈ രചിച്ചിട്ടുണ്ട്. പദ്യകൃതികളിൽ പ്രഥമഗണനീയങ്ങൾ വൈശാഖി, ഗൊൽഗോത എന്നിവയാണ്. ബുദ്ധന്റെ അവസാനകാലത്തിന്റെ ഭാവസാന്ദ്രമായ ആവിഷ്കാരമാണ് വൈശാലി; ഗൊൽഗോത (മഹാകാവ്യങ്ങൾ) ക്രിസ്തുദേവന്റേയും. ഹെബ്ബെറലു (പെരുവിരൽ) കാവ്യനാടകമാണ്.

മഹാജന സംസ്കൃതകോളജിലെ അധ്യാപകനായ പെർദല കൃഷ്ണഭട്ടും കാവ്യങ്ങളേക്കാൾ കൂടുതൽ കവികളെ സൃഷ്ടിച്ച മഹാനായിരുന്നു. ഇദ്ദേഹത്തിന്റെ കന്നഡ മാസ്റ്റരകൃതഗളു അകൃത്രിമവും അസുലഭവുമായ സൗന്ദര്യത്തിന്റെ കേദാരമെന്നു കൊണ്ടാടപ്പെടുന്ന കൃതിയാണ്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ ജനങ്ങളിൽ ദേശീയബോധം ഉണർത്തുന്നതിനുവേണ്ടി തൂലികയെ പടവാളാക്കിയ കവിയാണ് കയ്യാർ കൃഷ്ണറായി. ശ്രീമുഖ, ഐക്യഗാനപുനർനവ, ചേതന, പാഞ്ചജന്യ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കാവ്യകൃതികൾ. ചില മലയാളകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തർജുമ ചെയ്തിട്ടുണ്ട്. തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹികാനീതികൾക്കെതിരായി പോരാടുവാൻ ഇദ്ദേഹം കവിതയെ ആയുധമാക്കി. നചികേത, രത്നരാശി, ഗോവിന്ദപ്പൈ-സ്മൃതി മത്തു കൃതി, വിരാഗിണി തുടങ്ങിയ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.

കന്നഡകവിതയ്ക്കു കരുത്തും ഗാംഭീര്യവും നൽകിയ കവിയാണ് കാര്യഹള്ള രാമകൃഷ്ണഷെട്ടി. നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിധിവൈപരീത്യത്തിൽ വളരെ കുറച്ചുകാലം മാത്രമേ ഇദ്ദേഹത്തിന് സാഹിത്യസേവനം നടത്താനായുള്ളു. ഷെട്ടിയുടെ മകനും കഥാകാരനും നാടകകൃത്തുമായ കെ. ആർ. സാരങ്ഗനും വളരെ ചെറുപ്പത്തിൽ അന്തരിച്ചു.

യരീഞ്ജ രാമചന്ദ്രയാണ് പ്രസിദ്ധനായ മറ്റൊരു കവി. സ്വാതന്ത്യ്രസമരസേനാനിയായ ലക്ഷ്മീ നാരായണപുനചിത്തായ നിരവധി ഭാവഗീതങ്ങളും ദേശഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. വെങ്കടരാജപുനചിത്തായ, സുബ്രായഭട്ട്, മട്ടിരാധാകൃഷ്ണറാവു, ശിവാനന്ദബേക്കൽ, രാമാനന്ദബനറി, കൃഷ്ണചെമ്മാൻ ഗഡെ തുടങ്ങിയവർ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളാണ്.

സാഹിത്യവിമർശകരുടെ കൂട്ടത്തിൽ ബഹുഭാഷാപണ്ഡിതനായ കെ. എസ്. ശർമ്മയാണ് പ്രമുഖൻ. കെ. എസ്. ശർമ്മ, കൃഷ്ണറായി, എസ്. തിരുമലേശ്വരഭട്ട്, അനന്തപുരസുബ്രായ, കോളൂർ ശ്യാമഭട്ട്, നിരിബഗിളു വെങ്കപ്പയ്യ, ഗണപതി ദിവാന തുടങ്ങിയവർ ബാലസാഹിത്യകാരന്മാരാണ്. എം. ഗംഗാധര ഭട്ടും കെ. എൻ. ബിയും എം. വ്യാസയും നവീനാശയങ്ങളുടെ പ്രമുഖ വക്താക്കളാണ്. മുഖവാദഗളുവാതര, മഹാപ്രസ്ഥാന തുടങ്ങിയ കൃതികളുടെ കർത്താവായ കെ. വി. തിരുമലേഷ് ആധുനിക കവികളിൽ ശ്രദ്ധേയനാണ്.

ബഹുമുഖപ്രതിഭാശാലിയായ ബി. വേണുഗോപാൽ പന്ത്രണ്ടോളം കൃതികൾ രചിച്ചിട്ടുണ്ട്. ഗരിമുരിദഹക്കിഗളു എന്ന കാവ്യസമാഹാരം കർണാടകസാഹിത്യ അക്കാദമിയുടെ അവാർഡ് കരസ്ഥമാക്കുകയുണ്ടായി. കവിത, നോവൽ, നിരൂപണം, നാടകം തുടങ്ങിയ വ്യത്യസ്തമേഖലകളിൽ ഇദ്ദേഹം സപര്യ നടത്തുന്നു. ശ്രീഷദേവപൂജിത്തായ, എം. ഗംഗാധരഭട്ട് എന്നിവരും ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്.

കന്നഡത്തിലെ പ്രസിദ്ധങ്ങളായ ചില നോവലുകൾ സി. രാഘവൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്; ഓടയിൽനിന്ന് കന്നഡത്തിലേക്കും. മലയാളം നോവലുകളുടെ തർജുമയിൽ കന്നഡസാഹിത്യത്തിനു മുതൽക്കൂട്ടിയ മറ്റൊരാളാണ് ബി.കെ. തിമ്മപ്പ. മാപ്പിള സാഹിത്യത്തിലെ പ്രസിദ്ധകവിയായ റ്റി. ഉബൈദ് വള്ളത്തോളിന്റെ കുറെ പദ്യങ്ങളും ആശാന്റെ വീണപൂവും കന്നഡത്തിലാക്കിയിട്ടുണ്ട്. ഭഗവാൻ-പരശുരാമൻ എന്ന കൃതി കന്നഡത്തിലേക്ക് ഭാഷാന്തരം ചെയ്ത യക്ഷഗാനപണ്ഡിതനാണ് പെർദല കൃഷ്ണഭട്ട്.

സ്ഥിരപ്രതിഷ്ഠരായ കന്നഡ നോവലിസ്റ്റുകളിൽ ചിലർ കാസർകോടുകാരാണ്. രാമവിശ്വാമിത്രയും കെ.റ്റി. ഗട്ടിയും ഇവരിൽ ഉൾപ്പെടുന്നു. കല്ലിഗ മഹാബലാണ്ഡാരി പ്രസിദ്ധനായ നോവലിസ്റ്റാണ്. ചന്ദ്രഗിരിയതീരദല്ലി എന്ന നോവലിന്റെ രചനയിലൂടെ സാറാ അബൂബക്കർ ശ്രദ്ധേയയായി. നിരവധി ചരിത്രകഥകളുടെ രചനകൾകൊണ്ട് കന്നഡ സാഹിത്യത്തെ സമ്പന്നമാക്കിയ സാഹിത്യകാരനാണ് ബേകലരാമനായക്. ഭൂതകാലത്തിന്റെ മധുരസ്മരണകളാണ് നായക്കിന്റെ കൃതികളുടെ ഉള്ളടക്കം. പ്രമേയത്തിനനുഗുണമായ ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.

കന്നഡ-ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാസർകോട് നിസ്തുലസേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസറഗോഡുസമാചാര (എ.ഡി.വൈ. മഹാലിംഗഭട്ട്), നവചേതന (വെങ്കിട്ടരമണഭട്ട്), നാദപ്രേമി (എം.വി. ബല്ലുല്ലായ), അജന്ത (എം. വ്യാസ) എന്നിവ ഉന്നതനിലവാരം പുലർത്തുന്ന ആനുകാലികങ്ങളായിരുന്നു. ഇവയെല്ലാം അകാലത്തിൽത്തന്നെ അന്തർധാനവും ചെയ്തു. ഇപ്പോൾ ഇവിടെനിന്നും പ്രസിദ്ധികരിക്കുന്ന കന്നഡ ദിനപത്രങ്ങളാണ് കാരവൽ, ഉദയവാണി, ഉത്തരദേശം, വിജയകർണാടക, വിജയവാണി എന്നിവ. കയ്യറ കൃഷ്ണറായി ബി. കെ. എൻ. കുളമാർവ, ബാലകൃഷ്ണ, കെ. റ്റി. ശ്രീധര, കെ. റ്റി. വേണുഗോപാല, എച്ച്. എം. നാരായണഭട്ട്, എം. വി. ബല്ലുല്ലായ, കാര്യഹള്ള രാമകൃഷ്ണഷെട്ടി, കെ. ആർ. സാരങ്ഗ എന്നിവർ പേരെടുത്ത പത്രലേഖകരാണ്.

കാസർകോട് 'യക്ഷഗാന'ത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്നു. കുമ്പളയിലെ പാർവതിസുബ്ബയെ കാസർകോടിലെ ആദികവിയും യക്ഷഗാനത്തിന്റെ പിതാവും ആയി ആദരിച്ചുപോരുന്നു. യക്ഷഗാനത്തെ ആസ്പദമാക്കി നിരവധി കൃതികൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശങ്കയ്യഭാഗവത, ബലിപ്പനാരായണഭാഗവത, എ. വിഷ്ണു മൂർത്തിഹൊള്ള, ബഡക്കില വിഷ്ണയ്യദ, കീരിക്കാട്ടു വിഷ്ണുഭട്ട്, ഷേനിഗോപാലകൃഷ്ണഭട്ട്, പെർദല കൃഷ്ണഭട്ട് തുടങ്ങിയവരും പ്രസിദ്ധരായ യക്ഷഗാന കവികളാണ്

തുളു തിരുത്തുക

ദക്ഷിണകർണാടക ജില്ലയിൽനിന്നും കേരളത്തിൽ കുടിയേറിപ്പാർത്തുവരുന്ന ബ്രാഹ്മണരുടെ മാതൃഭാഷ തുളുവാണ്. അതിപ്രാചീനകാലം മുതൽതന്നെ തൌലവന്മാർ (തുളുവന്മാർ) കേരളീയരുടെ ഭാഷയിലും ജീവിതത്തിലും സ്വാധീനത ചെലുത്തിയിരുന്നുവെന്ന് മലയാളലിപിക്ക് 'തുളുമലയാളലിപി' എന്ന പേരു പ്രചരിച്ചിരുന്നതിൽ നിന്നു മനസ്സിലാക്കാം. എമ്പ്രാൻ, എമ്പ്രാന്തിരി, തുളുപ്പോറ്റി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ജനവിഭാഗം കേരളത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വരം, വർക്കല മുതലായ പല മഹാക്ഷേത്രങ്ങളിലേയും പൂജാരികളും പരികർമ്മികളും തൌലവന്മാർ ആണ്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, തൃശൂർ എന്നിവിടങ്ങളിൽ ഇവരുടെ സംഖ്യ കൂടുതലായി കാണപ്പെടുന്നു. തുളു ദ്രാവിഡഗോത്രത്തിൽപ്പെട്ട ഭാഷയാണ്. അതിപ്രാചീനങ്ങളായ ചില തുളു സാഹിത്യകൃതികൾ ഉണ്ടെന്നു പറയപ്പെടുന്നു. ഈ ഭാഷ ഇന്ന് അധികവും സംഭാഷണത്തിൽമാത്രം ഒതുങ്ങിനിൽക്കുന്നു. അപൂർവമായേ സാഹിത്യകൃതികൾ ഇതിൽ ആവിർഭവിക്കാറുള്ളു. ഉഡുപ്പിയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു തൌലവ സംഘം ബനിഞ്ജ ഗോവിന്ദാചര്യയുടേയും മറ്റും നേതൃത്വത്തിൽ തുളു നിഘണ്ടു നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. നോ. തുളുഭാഷയും സാഹിത്യവും

ഹിന്ദി തിരുത്തുക

കേരളവും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദീപ്രചാരണ പ്രസ്ഥാനം (1919) ആരംഭിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഹിന്ദി പ്രചാരം നേടിയിരുന്നു എന്നതിനു മതിയായ തെളിവുകളുണ്ട്. പഴയ കാലത്ത് 'ഹിന്ദുസ്ഥാനി', 'ഗോസായിഭാഷ', 'പട്ടാണിഭാഷ', 'ദക്ഖിനി' തുടങ്ങിയ പേരുകളിലാണ് ഈ ഭാഷ കേരളത്തിൽ അറിയപ്പെട്ടിരുന്നത്. പ്രധാനമായും പരദേശികളുമായുള്ള സംഭാഷണത്തിനും തീർഥയാത്രയ്ക്കും വ്യാപാരാവശ്യങ്ങൾക്കും രാജാക്കന്മാരുടെ കത്തിടപാടുകൾക്കും മറ്റും ഈ ഭാഷ ഉപയോഗിച്ചുപോന്നു. 18, 19 നൂറ്റാണ്ടുകളിലെ ചില അപൂർവ താളിയോല ഗ്രന്ഥങ്ങൾ കേരളീയർ ഈ ഭാഷ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നതെങ്ങനെ എന്നും വ്യക്തമാക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ബാസൽമിഷൽ തുടങ്ങിയ ചില ക്രിസ്ത്യൻ മിഷണറി സംഘടനകൾ ഹിന്ദുസ്ഥാനി പ്രചരിപ്പിക്കുകയും സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഹിന്ദീപ്രചാരണ പ്രസ്ഥാനം ആരംഭിച്ചതോടുകൂടി കേരളീയർ ഹിന്ദി ഭാഷ വ്യാപകമായി പഠിക്കാനും ഹിന്ദിയിൽ സാഹിത്യരചനകൾ നടത്താനും തുടങ്ങി. സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിൽ ഹിന്ദീപഠന ഗവേഷണസാധ്യതകൾ വർദ്ധിച്ചുവന്നതോടൊപ്പം അനേകം ഹിന്ദി എഴുത്തുകാരും, വിവർത്തകരും കേരളത്തിൽ ഉണ്ടാവുകയും ചെയ്തു. കാശീനാഗരീ പ്രചാരണിസഭ അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഹിന്ദീ സാഹിത്യബൃഹച്ചരിത്രം (ഹിന്ദീ സാഹിത്യ കാ ബൃഹത് ഇതിഹാസ്) പതിനഞ്ചാം ഭാഗത്തിൽ ഒരദ്ധ്യായം തന്നെ കേരളീയ ഹിന്ദീസാഹിത്യത്തിനായി നീക്കിവച്ചിരിക്കുന്നത് രാഷ്ട്ര ഭാഷയ്ക്ക് കേരളീയർ നൽകിയ സംഭാവനകളുടെ ദേശീയ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.

1918-ൽ ദക്ഷിണേന്ത്യയിൽ ഹിന്ദീപ്രചാരണം ആരംഭിച്ചകാലം മുതൽതന്നെ കേരളീയർ അതിൽ സജീവമായി പങ്കെടുക്കുകയും ഹിന്ദിയിൽ മൌലിക കൃതികൾ രചിക്കുന്നതിൽ താത്പര്യം പ്രദർശിപ്പിക്കുകയും ചെയ്തുപോന്നു. 1923 മുതൽ മദ്രാസിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ഹിന്ദീ പ്രചാരക്' എന്ന മാസിക കേരളീയരായ എഴുത്തുകാരുടെ അനേകം കവിതകളും കഥകളും ലേഖനങ്ങളും ഉൾക്കൊണ്ടിരുന്നു. അതിനുശേഷം കേരളത്തിൽ നിന്ന് 'ഹിന്ദീ മിത്ര', 'ലൽക്കാർ', 'അരവിന്ദ്', 'വിശ്വഭാരതി', 'പ്രതാപ് രാഷ്ട്രവാണി', 'ആര്യകൈരളി' , 'കേരളഭാരതി', 'സഹകാരി ഹിന്ദീപ്രചാരക്', 'ഭാവ് ഔർ രൂപ്', 'കേരള ജ്യോതി', 'ഗ്രന്ഥാലോകം' (ഹിന്ദീ വിഭാഗം), 'സാഹിത്യമണ്ഡൽ പത്രിക' തുടങ്ങിയ മാസികകളും 'യുഗപ്രഭാത്' എന്ന സചിത്രഹിന്ദീ ദ്വൈവാരികയും പ്രസിദ്ധീകരിക്കുകയുണ്ടായി. 1930-കളിൽ ഗാന്ധിയൻ പ്രേരണ ഉൾക്കൊണ്ടുകൊണ്ട് മാതൃഭൂമി വാരിക ഹിന്ദീ വിഭാഗം ആരംഭിച്ചു പ്രസിദ്ധീകരിച്ചതും ഐതിഹാസികമായ ഒരു ചുവടുവയ്പായിരുന്നു. ഈ മാസികകളിലും ഹിന്ദീപ്രദേശത്തുനിന്നു പുറപ്പെടുന്ന മറ്റനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കേരളീയർ തങ്ങളുടെ അനേകം മൗലിക കൃതികളും വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു ഹിന്ദീസാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത ഉൾക്കൊള്ളുന്ന പല കവിതകളും ലക്ഷ്മിക്കുട്ടിദേവി, ഭാരതീദേവി, ടി.കെ. ഗോവിന്ദ് തലശ്ശേരി, വിമൽ കേരളീയ് തുടങ്ങിയവർ ഹിന്ദീപ്രചാരക് എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. സ്വാതന്ത്യ്രത്തിനു ശേഷം ദേവ് കേരളീയ്, പി. നാരായണൻ 'നരൻ', വാസുദേവൻപിള്ള 'ദക്ഷിണണി, പി.വി. വിജയൻ, ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ ഹിന്ദിയിൽ നിരവധി മൗലിക കവിതകൾ എഴുതി.

നാടകരംഗത്ത് എൻ. ചന്ദ്രശേഖരൻനായർ, ലക്ഷ്മിക്കുട്ടിയമ്മ, കെ. നാരായണൻ മുതലായവരുടെ സംഭാവനകൾ ശ്രദ്ധേയമാണ്. കെ. നാരായണൻ, എൻ. ചന്ദ്രശേഖരൻ നായർ, എൻ. രാമൻ നായർ തുടങ്ങിയവരുടെ കഥാസമാഹാരങ്ങളും ഹിന്ദിയിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഗോവിന്ദഷേണായിയുടെ ഹാസ്യലേഖന സമാഹാരങ്ങൾ ഹിന്ദീസാഹിത്യത്തിനു കേരളീയരിൽ നിന്നു ലഭിച്ചിട്ടുള്ള വിശിഷ്ടമായ സംഭാവനയാണ്. രണ്ടു കഥാസമാഹാരങ്ങളും (ആഗേ കോൻ ഹവാൽ, മിസ്റ്റിക് സാഹബ് കാ കുത്താ) ഒരു ലഘു നോവലും (കിഞ്ചിത് ശേഷ്) ഇദ്ദേഹം ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണരംഗത്ത്, വിശേഷിച്ച് മലയാളസാഹിത്യത്തെ ഹിന്ദി വായനക്കാർക്കു പരിചയപ്പെടുത്തുന്ന കാര്യത്തിൽ കെ. ഭാസ്കരൻ നായർ, എൻ. വെങ്കടേശ്വരൻ, വിശ്വനാഥയ്യർ, രത്നമയീദേവി ദീക്ഷിത്, എൻ.വി. കൃഷ്ണവാരിയർ, സി.ആർ. നാണപ്പ, കെ. രവിവർമ്മ, വെള്ളായണി അർജുനൻ, രാമചന്ദ്രദേവ് തുടങ്ങിയ എഴുത്തുകാരുടെ ഗവേഷണ പ്രബന്ധങ്ങളും മറ്റു സംഭാവനകളും പ്രത്യേകം പരാമർശമർഹിക്കുന്നു.

കേരളത്തിലെ ഹിന്ദീലേഖകരുടെ കൂട്ടത്തിൽ കെ. വാസുദേവൻപിള്ള 'ദക്ഷിണണി, പി.കെ. കേശവൻ നായർ, പി.ജി. വാസുദേവ്. എൻ.പി. കുട്ടൻപിള്ള തുടങ്ങിയവരുടെ സംഭാവനകളും പ്രത്യേകം ശ്രദ്ധേയമാണ്. വിശ്വനാഥയ്യരുടെ ഗദ്യലേഖനങ്ങളും, ജി. ഗോപിനാഥന്റെ വിവർത്തന പഠനങ്ങളും ഡയറിക്കുറിപ്പുകളും, 'ആർസു'വിന്റെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങളും; ഡോ. വെള്ളായണി അർജുനൻ, കുന്നുകുഴി കൃഷ്ണൻകുട്ടി, പി.ജി. വാസുദേവ് തുടങ്ങിയവരുടെ ബാലസാഹിത്യ കൃതികളും, പദ്മിനിമേനോന്റെ ഓർമക്കുറിപ്പുകളും, ടി.എൻ. വിശ്വൻ, അരവിന്ദാക്ഷൻ, എൻ. രവീന്ദ്രനാഥ് തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഹിന്ദീസാഹിത്യരംഗത്ത് കേരളീയർക്കു ഉറച്ചുനില്ക്കാൻ കഴിയുമെന്നു കാണിക്കുന്ന നൂതനവാഗ്ദാനങ്ങളാണ്. കെ. ഭാസ്കരൻ നായർ (ഹിന്ദിയിലേയും മലയാളത്തിലേയും കൃഷ്ണഭക്തിസാഹിത്യം), വിശ്വനാഥയ്യർ (ഹിന്ദിയിലേയും മലയാളത്തിലേയും ആധുനിക കവിത), എൻ. ചന്ദ്രശേഖരൻ നായർ(സുമിത്രാ നന്ദൻ പന്തിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും സിംബലിസം), എൻ. രാമൻ നായർ (ഹിന്ദിയിലേയും മലയാളത്തിലേയും കവിതയിൽ വാത്സല്യരസം), എം. ജോർജ് (തുഞ്ചത്തെഴുത്തച്ഛനും തുളസീദാസും), കെ.എസ്. മണി (മൈഥിലീശരൺ ഗുപ്തയും വള്ളത്തോളും), വെള്ളായണി അർജുൻ (ശ. ഹിന്ദിയിലേയും മലയാളത്തിലേയും സമാനപദങ്ങളുടെ ഭാഷാശാസ്ത്രപരമായ പഠനം, ശശ. ദക്ഷിണേന്ത്യൻ ഭാഷകളിലെ ഹിന്ദീശബ്ദപ്രഭാവം), ജി. ഗോപിനാഥൻ (ഹിന്ദിസാഹിത്യത്തിനു കേരളത്തിന്റെ സംഭാവന) എന്നീ പണ്ഡിതന്മാരുടെ ഗവേഷണപ്രബന്ധങ്ങളും അവരുടെ മേൽനോട്ടത്തിൽ നിരവധി ഗവേഷണവിദ്യാർഥികൾ തയ്യാറാക്കിയിട്ടുള്ളതും തയ്യാറാക്കിക്കൊണ്ടിരിക്കുന്നതുമായ ഗവേഷണഗ്രന്ഥങ്ങളും ഹിന്ദീഭാഷയ്ക്കും സാഹിത്യത്തിനുമുള്ള കേരളത്തിന്റെ കനപ്പെട്ട സംഭാവനകളാണ്.

മലയാള-ഹിന്ദീസാഹിത്യധാരകളെ കൂട്ടിയിണക്കുവാൻ പല പരിശ്രമങ്ങളും നടന്നിട്ടുണ്ട്. പി.കെ. കേശവൻ നായർ, അഭയദേവ് തുടങ്ങിയവർ ഹിന്ദി-മലയാളകോശനിർമാണരംഗത്തും രവിവർമ, ലക്ഷ്മൺശാസ്ത്രി, കെ.ജി. ബാലകൃഷ്ണപിള്ള തുടങ്ങിയവർ ഹിന്ദീപത്രപ്രവർത്തനരംഗത്തും അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങൾ വിലപ്പെട്ടവ തന്നെയാണ്.

മലയാളകൃതികളുടെ ഹിന്ദീവിവർത്തനങ്ങൾ. മലയാളകൃതികളുടെ ഹിന്ദിയിലേക്കുള്ള വിവർത്തനമാണ് ഹിന്ദിക്ക് കേരളം നല്കിയ കനത്ത സംഭാവന. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ,് ബാലാമണിയമ്മ, എം.പി. അപ്പൻ മുതലായവരുടെ കവിതകളും; തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണൻ), എം.ടി. വാസുദേവൻ നായർ, മലയാറ്റൂർ രാമകൃഷ്ണൻ, പാറപ്പുറത്ത് (കെ.ഇ. മത്തായി), ബഷീർ, പൊറ്റെക്കാട്ട് തുടങ്ങിയവരുടെ നോവലുകളും; എൻ. കൃഷ്ണപിള്ള, തോപ്പിൽ ഭാസി, സി.ജെ.തോമസ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവരുടെ നാടകങ്ങളും; മുകുന്ദൻ, കാക്കനാടൻ, എം.ടി. വാസുദേവൻ നായർ, വത്സല, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ കഥകളും ഇതിനകം ഹിന്ദിയിൽ പരിഭാഷപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സുധാംശുചതുർവേദി, ജി.എൻ. പിള്ള, വിശ്വനാഥയ്യർ, ചാത്തുക്കുട്ടി, ഭാസ്കരവർമ്മ, വി.ഡി. കൃഷ്ണൻ നമ്പ്യാർ, പി.ജി. വാസുദേവ്, ഹർഷവർധൻ, അഭയദേവ്, ലക്ഷ്മൺ ശാസ്ത്രി, ശ്രീധരമേനോൻ, ജി. ഗോപിനാഥൻ, പി.കെ. വേണു, എം.എസ്. വിശ്വംഭരൻ, നന്ദിയോടു രാമചന്ദ്രൻ, ആർസു തുടങ്ങിയവരുടെ സംഭാവന വിവർത്തനരംഗത്താണ്.

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ദിവാകരൻ പോറ്റി മുതലായവർ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തുളസീദാസരാമായണം, പ്രേംചന്ദിന്റെ കൃതികൾ തുടങ്ങിയവ തർജുമ ചെയ്തു ഹിന്ദീമലയാളസാഹിത്യങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിച്ചവരാണ്.

ദക്ഷിണഭാരത ഹിന്ദീ പ്രചാരസഭയും കേരള ഹിന്ദീ പ്രചാരസഭയുമാണ് കേരളത്തിൽ ഹിന്ദി പ്രചാരണരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ. ഈ സംഘടനകൾ വിദ്യാർഥികൾക്കായി വിവിധ കോഴ്സുകൾ നടത്തിവരുന്നു. ഹിന്ദിയുടെ പ്രചരണാർഥം ദക്ഷിണ ഭാരത് ഹിന്ദീ പ്രചാരസഭ പ്രസിദ്ധീകരിച്ചുവരുന്ന പ്രസിദ്ധീകരണങ്ങളാണ് ഹിന്ദി പ്രചാർ സമാചാർ, ദക്ഷിണ ഭാരത് എന്നിവ. കേരൾ ജ്യോതിയാണ് കേരള ഹിന്ദി പ്രചാരസഭയുടെ പ്രസിദ്ധീകരണം.

ഹിന്ദുസ്ഥാനി തിരുത്തുക

കേരളത്തിൽ പ്രവേശിച്ച 'ഹിന്ദുസ്ഥാനി' അഥവാ 'തുലുക്കഭാഷ' സംസാരിക്കുന്ന തുലുക്കൻ പടയെപ്പറ്റി ഉണ്ണുനീലിസന്ദേശം തുടങ്ങിയ കാവ്യങ്ങളിൽ പരാമർശമുണ്ട്. കുഞ്ചൻ നമ്പ്യാരുടെ 'സ്യമന്തകം' തുള്ളലിലാകട്ടെ 'ഗോസായി' മാരുടെ ഹിന്ദി സംഭാഷണരീതി കവിതയിൽത്തന്നെ കൊടുത്തിരിക്കുന്നു. 'തുമാരാ മുൽക്കു കോൻ മുൽക്കു, ഹമാരാ മുൽക്കു കാശി മുൽക്കു' തുടങ്ങിയ വരികൾ കേരളത്തിൽ എഴുതപ്പെട്ട ആദ്യത്തെ ഹിന്ദീകാവ്യാംശമാണെന്നു പറയാം.

ചില കോശഗ്രന്ഥങ്ങൾ. ഏകദേശം നമ്പ്യാരുടെ കാലത്തിനടുത്ത് താളിയോലയിൽ എഴുതപ്പെട്ട അജ്ഞാതകർതൃകങ്ങളായ രണ്ടു ഹിന്ദുസ്ഥാനീ മലയാളകോശങ്ങൾ തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയിൽ കാണാം. അമരകോശത്തിന്റെയും ഹിന്ദിയിലെ പ്രാചീന നാമകോശങ്ങളുടെയും മാതൃകയിലുള്ള ഈ ഗ്രന്ഥങ്ങൾ (തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാല ഗ്രന്ഥസംഖ്യ 6079, 22504 അ) മലയാളികൾ മുൻകാലങ്ങളിൽ ശാസ്ത്രീയമായ രീതിയിൽത്തന്നെ ഹിന്ദി പഠിച്ചിരുന്നു എന്നതിനു പ്രകടമായ തെളിവുകളായി നിലകൊള്ളുന്നു. രണ്ടുകോശങ്ങളിലും പൂർവാർദ്ധവും ഉത്തരാർധവുമുണ്ട്. പൂർവാർധത്തിൽ വ്യാകരണ രൂപങ്ങളും മലയാളത്തിൽ വിവരണവും അർഥവും കൊടുത്തിരിക്കുന്നു. ഉത്തരഭാഗത്തിലാകട്ടെ വാക്കുകളെ വർഗങ്ങളായി തിരിച്ച് അർഥം വിവരിച്ചിരിക്കയാണ്. ഇവയ്ക്ക് വർഗവിഭജനത്തിൽ ചില സാദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇവ രണ്ടും രണ്ടു വ്യത്യസ്ത കോശങ്ങൾ തന്നെയാണ്. ഇവയുടെ സാദൃശ്യത്തിനു കാരണം ഇവയ്ക്ക് മാതൃകയായി മറ്റേതെങ്കിലും ദക്ഖിനീ ഹിന്ദുസ്ഥാനികോശങ്ങൾ അന്നു ലഭ്യമായിരുന്നതായിരിക്കണം.

ഭാരതത്തിലെ ഭാഷകൾക്കു പ്രാധാന്യം നൽകിയ ബാസൽമിഷൻകാർ 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ആധുനികരീതിയിലുള്ള ചില ഹിന്ദുസ്ഥാനി റീഡറുകൾ പ്രസിദ്ധീകരിച്ചിരുന്നു. തോബിയാസ് സക്കറിയാസ് 1899-ൽ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി സ്വബോധിനി ബാസൽമിഷൻകാർ മലയാളമാധ്യമത്തിൽ ഹിന്ദി പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു വ്യാകരണഗ്രന്ഥമാണ്. റവ. മാത്യു കുര്യൻ 1887-ൽ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി ഭാഷ എന്ന ഗ്രന്ഥവും പാശ്ചാത്യ മാതൃകയിലുള്ള ഹിന്ദുസ്ഥാനി-മലയാള വ്യാകരണഗ്രന്ഥമത്രേ. മലയാളത്തിലെ ആയുർവേദപദങ്ങൾക്ക് ഹിന്ദുസ്ഥാനിയിലും മറ്റു ഭാഷകളിലും പര്യായപദങ്ങൾ കൊടുക്കുന്ന തയ്യിൽ കുമാരൻ കൃഷ്ണന്റെ ആയുർവേദ-ഔഷധി നിഘണ്ടു (1902) ഹിന്ദുസ്ഥാനിയുടെ പ്രായോഗികതയെ കാണിക്കുന്ന മറ്റൊരു വിശിഷ്ടഗ്രന്ഥമാണ്.

ഹിന്ദുസ്ഥാനി ഗീതങ്ങൾ. ഹിന്ദീപ്രചാരണത്തിനു വളരെ മുമ്പുതന്നെ ഹിന്ദുസ്ഥാനീസംഗീതം ദക്ഷിണേന്ത്യയിൽ വളരെയധികം പ്രചരിച്ചിരുന്നു. തഞ്ചാവൂരിലെ ഷാഹ്നജി, ശരഭോജി എന്നീ രാജാക്കന്മാർ ഹിന്ദുസ്ഥാനീ കൃതികൾ രചിച്ച ദാക്ഷിണാത്യരാണ്. ആ പാരമ്പര്യം പിന്തുടർന്ന് സ്വാതിതിരുനാൾ രാജാവും ഹിന്ദുസ്ഥാനീഗീതങ്ങൾ രചിച്ചു. ഇദ്ദേഹം രചിച്ച ഹിന്ദുസ്ഥാനീഗീതങ്ങളിൽ നാൽപതോളമേ ലഭിച്ചിട്ടുള്ളു. 1916-ൽ ചിദംബരവാധ്യാർ സമ്പാദനം ചെയ്ത സ്വാതിതിരുനാൾ സംഗീത കൃതികൾ എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ ഗീതങ്ങൾ വെളിച്ചം കണ്ടത്.

ഇദ്ദേഹത്തിന്റെ ഭാവദീപ്തങ്ങളായ വരികൾ ഹിന്ദീകവികളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന് സമുന്നതമായ ഒരു സ്ഥാനം നേടിക്കൊടുക്കുന്നു. ഈ ഗീതങ്ങളിലെ രാഗപ്രയോഗങ്ങൾ സംഗീതത്തിന് ഇദ്ദേഹം നൽകിയ ഏറ്റവും വലിയ സംഭാവനകളാണ്.


ഉർദു തിരുത്തുക

ഉർദു മാതൃഭാഷയായുപയോഗിക്കുന്ന 10 ലക്ഷത്തോളം ജനങ്ങൾ കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകൾ മുതൽ തന്നെ ഉർദുഭാഷ കേരളത്തിൽ പ്രചരിരുന്നതായി കരുതുന്നു. പോർട്ടുഗീസുകാർ ചാലിയംകോട്ട ആക്രമിച്ചപ്പോൾ സാമൂതിരിയെ സഹായിക്കാൻ ബിജപ്പൂർ സുൽത്താൻ അയച്ച സൈനികരിൽ പലരും യുദ്ധാനന്തരം ഇവിടെത്തന്നെ സ്ഥിരതാമസമാക്കി. അതുപോലെ, ടിപ്പുവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സേനാംഗങ്ങളിലും ഉദ്യോഗസ്ഥവൃന്ദത്തിലുംപെട്ട അനേകം പേർ തിരിച്ചുപോകാതെ ഇവിടെത്തന്നെ വാസമുറപ്പിച്ചു. 1789-ൽ ടിപ്പുസുൽത്താൻ തൃശൂരിൽ ആഗതനായത് 30,000 പേരടങ്ങുന്ന കാലാൾ സേനയോടും 5,000 കുതിരപ്പടയാളികളോടുംകൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരമായ ഉത്തരവുകൾ (ഫർമാനകൾ) എല്ലാം ഉർദുവിലായിരുന്നു. പിന്നീടു മലബാർ ബോംബേ പ്രവിശ്യയുടെ ഭാഗമായിത്തീർന്നപ്പോൾ ഉർദുവിനു ഇവിടെ പ്രത്യേകമായ ഒരു ഉത്തേജനം ലഭിക്കുകയും ചെയ്തു. കർണാട്ടിക് യുദ്ധകാലങ്ങളിൽ പൂർവതീരങ്ങളിൽ നിന്ന് ഇവിടെ എത്തിയ അഭയാർഥികളിൽ ധാരാളമാളുകളുടെ മാതൃഭാഷ ഉർദുവായിരുന്നു. കേരളവും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങൾ ഈ ഭാഷയുടെ വിനിമയ വൃത്തങ്ങളെ വിപുലീകരിക്കാനേ സഹായിച്ചിട്ടുള്ളു.

ഉർദുവിദ്യാഭ്യാസം. സംസാരഭാഷയെന്ന നിലയിൽ കേരളത്തിൽ ഉർദുവിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചുതുടങ്ങിയതോടെ ഉർദുപഠനകേന്ദ്രങ്ങൾ സ്ഥാപിതമായി. മുൻഷി മഹല്ലകളെന്നറിയപ്പെട്ടിരിക്കുന്ന ഈ ഗുരുകുല പാഠശാലകൾ കണ്ണൂർ, തലശ്ശേരി, കോഴിക്കോട് മുതലായ പലയിടങ്ങളിലും നിലവിൽ വന്നു. ബ്രിട്ടിഷ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കപ്പെട്ടപ്പോൾ കേരളത്തിലെ വിദ്യലയങ്ങളിൽ ഉർദുപഠനത്തിനു കാര്യമായ പരിഗണന നല്കിയില്ല. എങ്കിലും പില്ക്കാലത്ത് ചില ഹൈസ്കൂളിലും ചില കോളേജുകളിലും ഉർദു പാഠ്യവിഷയമായി അംഗീകരിക്കപ്പെടുകയുണ്ടായി. ഉർദുപഠനകേന്ദ്രങ്ങളിൽ ലോവർ, ഹയർ എന്നിങ്ങനെ രണ്ടുവിധം പരീക്ഷകൾ നടത്തിവരുന്നു. 1975 മുതൽ തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിലും എറണാകുളം, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിലും ഹയർ പരീക്ഷ നടത്തിവരുന്നു. ഉപ്പള (കാസർകോട്) യിൽ ഉർദു മാതൃഭാഷക്കാർ ധാരാളമുള്ളതുകൊണ്ട് അവിടെ ഉർദു മാധ്യമത്തിൽത്തന്നെ ശിക്ഷണം നല്കുന്ന വിദ്യാലയങ്ങളുണ്ട്.

സ്വാതന്ത്ര്യാനന്തരം ആദ്യദശകങ്ങളിൽ കേരളത്തിലെ വിരലിലെണ്ണാവുന്ന സ്കൂളുകളിൽ മാത്രമേ ഉർദു അധ്യയനം നടത്തിയിരുന്നുള്ളൂ. 1970-കളിൽ ഉർദു പ്രചാർസഭ, ഉർദു പ്രചാർ സമിതി, അർജുമാൻ തരാഖി ഇഷ തുടങ്ങിയ സംഘടനകൾ രൂപീകൃതമായതോടെ കേരളത്തിലെ ഉർദു പഠനത്തിനും വ്യാപനത്തിനും കരുത്ത് വർധിച്ചു. 2011-ലെ കണക്കുകൾ പ്രകാരം ഉർദു പ്രഥമഭാഷയായി പഠിപ്പിക്കുന്ന ഒരു എൽ.പി. സ്കൂൾ മാത്രമാണ് കേരളത്തിലുള്ളത്. 1261 യു.പി. സ്കൂളുകളിലും 377 ഹൈസ്കൂളുകളിലും ഉർദു അഭ്യസിപ്പിക്കുന്നുണ്ട്. മലപ്പുറം ഗവൺമെന്റ് കോളജ്, കണ്ണൂർ സർ സയ്യദ് കോളജ്, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഉർദു ബിരുദ കോഴ്സുകളുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും ഉർദു ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തിവരുന്നു. ഇതിനുപുറമെ പല സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഉർദു ഡിപ്ലോമ കോഴ്സുകളും നടത്തിവരുന്നു.

ഹാജി ഇബ്രാഹിം മൂസാസേട്ട് പ്രസിഡന്റും സെയ്ദ് മൊഹിദീൻഷാ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന കേരള ഉർദു അസോസിയേഷൻ ഉർദുഭാഷയുടെ പ്രോത്സാഹത്തിനുവേണ്ടി നല്ലപോലെ പ്രവർത്തിച്ചിട്ടുണ്ട്. അഖിലകേരള ഉർദു അധ്യാപക സംഘടന ഇപ്പോൾ സജീവമാണ്. 1940-ൽ തലശ്ശേരിയിൽ രൂപവത്കരിക്കപ്പെട്ട 'സലാഹുൽ ലിസാൻ' എന്ന ഉർദു പ്രേമികളുടെ സംഘടനയും ഉർദു ഭാഷാപ്രചാരണകാര്യങ്ങളിൽ സജീവമായി പങ്കെടുത്തു വരുന്നുണ്ട്.

സാഹിത്യരംഗം. മലപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ഉർദു അധ്യാപകനായ ഗുലാം സർവർ രചിച്ച അർമഗാന കേരള (പ്രബുദ്ധ കേരളം) എന്ന കാവ്യകൃതിയാണ് ഉർദു സാഹിത്യത്തിനു ലഭിച്ച കേരളത്തിന്റെ പ്രഥമസംഭാവന. 32 കവിതകളുടെ സമാഹാരമായ ഈ കൃതി ഉത്തരേന്ത്യയിലെ സുപ്രസിദ്ധരായ പല ഉർദു പണ്ഡിതന്മാരടെയും പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്.

1938-ൽ തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച 'നാർജലസ്ഥാൻ' മാസിക ബാംഗ്ലൂരിലാണ് അച്ചടിച്ചിരുന്നത്. തലശ്ശേരി, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ പല കേന്ദ്രങ്ങളിൽനിന്നും പല ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഉർദു അധ്യാപക സംഘടനകളുടെ മുഖപത്രമായ' ഉർദു ബുള്ളറ്റിൻ' ഉർദുവിനു ജനപ്രീതി വളർത്തുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു മാസികയാണ്.

ഭാരതീയ ഭാഷകളുടെ കുടുംബത്തിൽ ഏറ്റവുമടുത്ത ഇരട്ട സഹോദരികളാണ് ഹിന്ദിയും ഉർദുവും. വ്യാകരണത്തിലും ഘടനയിലും വളരെയധികം അടുപ്പവും സമാനതകളുമുള്ള ഈ ഭാഷകൾ പരസ്പരപൂരകങ്ങളാണെന്നു പറയുന്നതിൽ പിശകില്ല. സംസ്കൃതത്തിന്റെ അതിപ്രസരം ഹിന്ദിയിലും പേഴ്സ്യൻ, അറബിക് എന്നീ ഭാഷകളുടെ പ്രഭാവം ഉർദുവിലും പ്രകടമായി കാണാം.

(പ്രൊ. സെയ്ദ് മൊഹിദീൻ ഷാ)

കൊങ്കണി തിരുത്തുക

ആലപ്പുഴ, ചേർത്തല, കൊച്ചി, കാസർകോട്, നീലശ്വരം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ഗൌഡസാരസ്വത ബ്രാഹ്മണരുടെയും അവരുടെ പാർശ്വവർത്തികളുടെയും മാതൃഭാഷയാണ് കൊങ്കണി. കൊങ്കണദേശത്തിലെ സംസാരഭാഷയാണിത്. മറാഠി, ഗുജറാത്തി മുതലായ ഭാഷകളുമായി ഇതിനു ബന്ധമുണ്ടെങ്കിലും ഇത് ഒരു സ്വതന്ത്രഭാഷതന്നെയാണെന്നു ഭാഷാശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ഈ അടുത്ത കാലത്തായി കൊങ്കണിഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും പ്രചാരത്തിനുമായി കൊച്ചിയിൽ കൊങ്കണി ഭാഷാപ്രചാരസഭ സ്ഥാപിതമായിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി കൊങ്കണിയെ അംഗീകരിച്ച് ഉത്തമ കൊങ്കണി സാഹിത്യകൃതികൾക്ക് അവാർഡ് നല്കിവരുന്നു. കേരളം കൊങ്കണിഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നു. ഗോകുലദാസ് പ്രഭുവിന്റെ പൃഥിവീനമഃ എന്നത് കേരളത്തിലെ ആദ്യത്തെ കൊങ്കണി നോവലാണെന്നതും പ്രസ്താവ്യമാണ്. നോ. കൊങ്കണിഭാഷയും സാഹിത്യവും അറബിമലയാളം. അറബിലിപിയിൽ മലയാളഭാഷ എഴുതാൻ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് അറബിമലയാളം. അനറിബികളെ അറബിഭാഷ പഠിപ്പിക്കാനുള്ള സംഘടിതമായ ഒരു ശ്രമം 682-ൽ ഹജ്ജാഇഇബ്നു യൂസഫ് എന്ന ഭരണാധികാരിയുടെ കാലത്തു നടത്തിയതായി പറയപ്പെടുന്നു. ചില അക്ഷരങ്ങൾക്കു ഒന്നോ അധികമോ പുള്ളി മുകളിലോ ചുവട്ടിലോ നല്കുകയും അകാരാദി സ്വരചിഹ്നങ്ങൾ ചേർക്കുകയുമായിരുന്നു ആ മാർഗം. അതൊന്നുകൂടി വിപുലീകരിച്ചാൽ ഇതര ഭാഷകൾക്കും അറബിലിപി ഉപയോഗപ്പെടുത്തി എല്ലാ സ്വരങ്ങളും സൂചിപ്പിക്കാമെന്നു മനസ്സിലാക്കി. അതിന്റെ വെളിച്ചത്തിലാവണം അറബിമലയാളത്തിന്റെ ആരംഭം.

മാപ്പിളസാഹിത്യം (അറബിമലയാളം) തിരുത്തുക

അറബിമലയാള ലിപിയിൽ എഴുതപ്പെട്ടതും മുസ്ലീം മാപ്പിളമാർക്കിടയിൽ മാത്രം ഒതുങ്ങിനില്ക്കുന്നതുമായ കൃതികളുൾക്കൊള്ളുന്ന സാഹിത്യമാണ് മാപ്പിളസാഹിത്യം. ഇതിലെ ഭാഷയെ അറബിമലയാളമെന്നോ മാപ്പിള മലയാളമെന്നോ വിശേഷിപ്പിക്കാമെങ്കിലും ഇതും മലയാള സാഹിത്യം തന്നെ.

മതം, ചരിത്രം, ശാസ്ത്രം, കഥ, നിരൂപണം, നിഘണ്ടു എന്നിങ്ങനെ തരംതിരിക്കാവുന്ന അസംഖ്യം ശാഖകളിൽ ഉൾപ്പെടുന്ന കൃതികളെ ഉൾക്കൊള്ളുന്നതാണ് ഈ സാഹിത്യശാഖ. കൊ. വ. 752-ൽ (786-ൽ എന്നും മതഭേദം) രചിക്കപ്പെട്ടതാണെന്ന് ആമുഖമായി പറയുന്ന മൊഹിയദ്ദീൻ മാലയാണ് അറബിമലയാളത്തിൽ എഴുതപ്പെട്ട ആദ്യത്തെ കൃതിയെന്നു കരുതപ്പെടുന്നു. ഹിജറ 1151-ൽ തീർത്തതാണ് കുഞ്ഞായൻ മുസലിയാരുടെ കൽമറൂഹ്. ആദ്യകാലങ്ങളിൽ ഇസ്ളാമിക വിഷയങ്ങൾ മാത്രമാണ് അറബിമലയാളകൃതികളിൽ പ്രതിപാദിക്കപ്പെട്ടിരുന്നത്.

നേർച്ചപ്പാടുകളും മറ്റും. നബിമാരുടെയും അനുചരന്മാരുടെയും സിദ്ധന്മാരുടെയും ജീവിതകഥകളും അപദാനങ്ങളും ആണ് 'പദഹ' പാട്ടുകളുടെ പ്രതിപാദ്യം. ആത്മോപദേശപരമായ ഗാനങ്ങളെ 'അടിഉറുദി' കളെന്നു പറയുന്നു. പ്രവാചകന്റെയും മറ്റു വിശുദ്ധരുടെയും ജനനത്തെയും ജീവിതത്തെയും പറ്റി പ്രതിപാദിക്കുന്ന ചൊല്ലുകൾതന്നെ മുന്നൂറിൽപ്പരം ഉണ്ടെന്നാണറിയുന്നത്. മൊഹിയദ്ദീൻമാല, രിഫായിൻ മാല, നഫീസത്ത് മാല തുടങ്ങിയവ എണ്ണമറ്റു നേർച്ചപ്പാടുകളിൽ പ്രധാനപ്പെട്ടവയാണ്. ബദർ, ഉഹദ്, കർബല തുടങ്ങിയവ യുദ്ധേതിഹാസങ്ങളാണ്. അവയിലുള്ള നൂറുനൂറു ശീലുകൾ നിരണം കൃതികളുമായി അകന്ന ബന്ധമെങ്കിലുമുള്ളവയാണ്.' തുടരെ മദ്ദളവും മുരിടയൊട് മന്ദവ ഒറ്റകളും-ബന്ദയൊട് ദ്ദുടികൾ ഒപ്പുകളും കൈമണി ദുനികൻ താഗികളാൽ' (ബദർ) എന്നു തുടങ്ങി മൊയീൻകുട്ടി വൈദ്യരുടെ പടക്കോപ്പു വർണ്ണന ഇരവിക്കുട്ടിപ്പിള്ളപ്പാട്ടുകളെ അനുസ്മരിപ്പിക്കുന്നു. ബദറിലെ ദ്വന്ദ്വയുദ്ധ ചിത്രീകരണം കുഞ്ചൻനമ്പ്യാരുടെ ശ്രീകൃഷ്ണ ജാംബവന്മാരുടെ ഏറ്റുമുട്ടലിന്റെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിദ്ധിയും സാധനയുമൊത്തിണങ്ങിയതെന്നു വിലയിരുത്തപ്പെട്ടിട്ടുള്ള ബദറുൽമുനീർ പ്രേമകാവ്യമാണ്. അതിനെ പിൻപറ്റാൻ കരുത്തുള്ള കത്തുപാട്ടുകളും യാത്രാവിവരണങ്ങളും നിരവധിയുണ്ട്. മലയാളത്തിലെ കൊയ്ത്തുപാട്ടിനും ഞാറ്റുപാട്ടിനും പുള്ളുവൻപാട്ടിനും സമാന്തരമായും നിരണം കൃതികൾ, കുറത്തിപ്പാട്ട് തുടങ്ങിയവയുടെ അനുകരണങ്ങളായും മാപ്പിളപ്പാട്ടുകൾ ഉണ്ട്. ഐവർകളി, കോൽക്കളി, പരിചമുട്ടുകളി തുടങ്ങിയവയ്ക്കുപയോഗിക്കാവുന്ന പാട്ടുകൾ നിരവധിയാണ്.

മാപ്പിളപ്പാട്ടിലെ 'ഇശൽ' തമിഴിന്റെ 'ഇയലി' ൽ നിന്ന് ഉടലെടുത്ത പദമായി കണക്കാമെങ്കിലും ഇശലുകൾ (വൃത്തങ്ങൾ) ചേർത്തുനോക്കിയാൽ അവയ്ക്കു ദ്രാവിഡവൃത്തങ്ങളോടുള്ള ബന്ധം വ്യക്തമാകും. ഉദാഹരണമായി പുമയിനാർ, അകത്താർ, കരുളൻ, പോയിമടൻ, ചെന്നവനുമെന്നീ ഇശലുകൾ യഥാക്രമം വഞ്ചിപ്പാട്ട്, നരനായിങ്ങനെ, കുറത്തിപ്പാട്ട്, തുയിലുണർത്തുപാട്ട് എന്നിവയുടെ മാത്രാദികളിൽ ഒതുങ്ങിനില്ക്കുന്നവയാണ്. സന്ദേശകാവ്യങ്ങളെ പിൻപ്പറ്റിയാവണം മാപ്പിളമാരുടെ കത്തിടപാടുകൾ ഉത്ഭവിച്ചത്. പാട്ടിൽ കത്തെഴുതുന്നതും എഴുതിക്കുന്നതും ഒരുകാലത്ത് മാപ്പിളമാർക്കിടയിൽ പതിവായിരുന്നു. വേശ്യാലയങ്ങളും കാമകേളികളുമൊക്കെ ഉണ്ണിയച്ചീചരിതത്തിന്റെയും ഉണ്ണുനീലിസന്ദേശത്തിന്റെയും മാതൃകയിൽ അവയിൽ പ്രതിപാദിക്കുന്നു.

'ഖല്ലാക്കിൽ വിധിയാലെ കഴിഞ്ഞ ജൂമ അഃരാവ്

കനിൽഞാനുമൈകളെ ഒരു കിനാവു അതിനാൽ

കരൾ കത്തിക്കരിഞ്ഞു പോണിതാ എൻജീവ്

ബല്ലാരിക്കുടനെ ഞാൻ വരാം ഒട്ട വഴിയുണ്ടൊ

വല്ലികൾക്കവിടങ്ങളിൽ വരാൻ പാടുണ്ടോ'

എന്നന്വേഷിക്കുന്ന വിരഹിണിയായ മറിയക്കുട്ടിയുടെ കത്ത് ബല്ലാരി ജയിലിൽ കഴിയുന്ന ഭർത്താവിനയച്ചതാണ്. ഇതിന്റെ രചയിതാവായ പുലിക്കോട്ടിൽ ഹൈദർ വാമൊഴിയിലും വരമൊഴിയിലുമായി രണ്ടായിരത്തോളം പാട്ടുകൾ രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

ബീഡിതെറുപ്പുകാർക്കിടയിൽ കമ്പി പാടുക എന്നൊരേർപ്പാടുണ്ട്. ഒരാൾ പാടിനിർത്തിയ വരിയിലെ അവസാനത്തെ അക്ഷരംകൊണ്ട് തുടങ്ങുന്ന ഒരു വരി പാടലാണിത്. പ്രാസത്തിനു മാപ്പിളപ്പാട്ടിൽ പറയുന്ന പോരാണ് കമ്പി. കഴുത്ത്, വാൽക്കമ്പി, വാലുമ്മൽക്കമ്പി എന്നീ പ്രാസനിയമങ്ങൾ മാപ്പിളപാട്ടുകൾക്കുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഒരു മൊഴിയിലെ രണ്ടു പാദങ്ങളിലുമുള്ള ആദ്യാക്ഷരമാണ് കമ്പി. കമ്പി ദീക്ഷിച്ച രണ്ടു ഖണ്ഡങ്ങളെ ഒരു മൊഴിയായി കരുതി നാലു മൊഴികളുടെ ഒന്നാം പാദത്തിൽ ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കുന്നതാണു കഴുത്ത്. ഭാഷാകവിതകളിലെ അന്താദിപ്രാസത്തോടു സാമ്യമുള്ളതാണ് വാലുമ്മൽക്കമ്പി. ഓരോ മൊഴിയിലെയും ഈരണ്ടു ചീറുകളിലുള്ള (ചീരാണ് തമിഴിൽ) അന്ത്യാക്ഷരപ്രാസമാണു വാലുമ്മൽക്കമ്പി. രാമചരിതത്തിലെ അന്താദിപ്രാസവും എതുകയിലും മോനയിലുമുള്ള നിഷ്കർഷയും മാപ്പിളപ്പാട്ടുകളിലും കാണുന്നു. മൊയീൻകുട്ടി വൈദ്യർ, ചാക്കീരുമൊയ്തീൻകുട്ടി, മച്ചിങ്ങലകന്ന മൊയ്തീൻമുല്ല തുടങ്ങിയവരാണ് മൺമറഞ്ഞുപോയ ചില വിഖ്യാതരായ മാപ്പിളപ്പാട്ടുരചയിതാക്കൾ. ചന്ദിരസുന്ദരിമാല രചിച്ച പി. കെ. ഹലീമ, ബദർമിസ്സ രചിച്ച കുണ്ടിൽ കുഞ്ഞാമിന തുടങ്ങിയ കവിയിത്രികളും പ്രശസ്തകളാണ്.

ആദ്യത്തെ ഖുർ ആൻ പരിഭാഷ. വിശുദ്ധ ഖുർആൻ പരിഭാഷകളും നബിവചനങ്ങളും വ്യാഖ്യാനങ്ങളുമായാണ് അറബിമലയാളത്തിന്റെ സാഹിത്യശാഖ പിറവിയെടുത്തത്. 1867-ൽ കണ്ണൂർ അറയ്ക്കൽ മായിൻകുട്ടി ഇളയയാണ് ആദ്യമായി അറബിമലയാളത്തിൽ ഖുർആൻ പരിഭാഷപ്പെടുത്തിയത്. മനോഹരമായ അകപ്പാ(അറബിയിലെ ചിത്രലിപി) യിലെഴുതിയ അതിന്റെ പ്രതികൾ സൗജന്യമായി വിതരണം ചെയ്യുകയാണുണ്ടായത്.

മൂന്നു വാല്യങ്ങളിലായി ഖുർആൻ പൂർണമായി പിന്നീട് പരിഭാഷപ്പെടുത്തിയത് കെ. ഉമ്മർ മൗലവിയാണ്. കൊങ്ങണം വീട്ടിൽ ഇബ്രാഹിം മുസ്സലിയാർ ഖുർആൻ പരിഭാഷപ്പെടുത്തുകയും നക്ഷത്രഫലങ്ങൾ ഗണിച്ചുണ്ടാക്കിയ ഖൈറിത്തുൽ മുസ്ലിമൻ (മുസ്ലീമീങ്ങൾക്ക് അനുഗ്രഹങ്ങൾ) രചിക്കുകയും ചെയ്തു. തേൻപ്പറമ്പിൽ അബ്ദുൾഖാദർ മുസലിയാർ, പി. കെ. മൂസ മൗലവി തുടങ്ങിയ പലരും ഖുർആൻ പരിഭാഷ അറബിമലയാളത്തിൽ രചിച്ചിട്ടുണ്ട്. മുലാമ്പത്ത് കുഞ്ഞാമുവിന്റെ ഇബ്ലീസ്നാമവും (ഇബിലീസിന്റെ പര്യായങ്ങൾ) കിനാവിന്റെ തഅബീറും (സ്വപ്നത്തിന്റെ വ്യാഖ്യാനം) പ്രശസ്തങ്ങളാണ്. ഏഴു വാല്യങ്ങളുള്ള ഫൈജുർ മന്നാർ (നന്മയുടെ ഉറവ), പത്താൽ മന്നാർ (നന്മയുടെ അനാവരണം) ഫത്തുഹുൽ നൂർ (പ്രകാശത്തിന്റെ അനാവരണം) തുടങ്ങിയവ മതസംബന്ധികളായ രചനകളാണ്.

നോവലുകൾ. അലാവുദ്ദീൻ, ഖമറുസ്സമാൻ, ശംസുസ്സമാൻ, ഉമർ അയ്യാർ, അമീർ ഹംസ, ഗുൽസനോവർ എന്നിവ അറബിമലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ട ആഖ്യായികളാണ്. ആദ്യകാല മലയാളനോവലുകളായ പുല്ലേലി കുഞ്ചു (1882), കുന്ദലത (1886), ഇന്ദുലേഖ (1889) എന്നിവയോടൊപ്പം പഴക്കമുള്ളതാണ് ചാർദർവേശ് (നാലു സന്ന്യാസിമാർ-1888). ഇത് ഒരു പാഴ്സി നോവലിന്റെ അറബി മലയാളവിവർത്തനമെന്നാണു പറയപ്പെടുന്നത്. അറബിക്കഥകളെന്ന പേരിൽ അറിയപ്പെടുന്ന അൽഫ് ലൈല ഓ ലൈല അറബിമലയാളത്തിൽ പരിഭാഷപ്പെടുത്തിയത് കരിയാൻ കുഞ്ഞി മൂസ്സയാണ്. സുബൈദ, നബീസ, ഹിളറ്, നബിയെ കണ്ട നബീസ എന്നിവയും ആദ്യകാല- ആഖ്യായികകളിൽപ്പെടുന്നു.

നിഘണ്ടുക്കൾ. ചാക്കീരു മൊയ്തീൻകുട്ടി സാഹിബ്, വടക്കൻ പറവൂർ അബ്ദുൾ ഖാദർ മുസലിയാർ, പി. വി. മുഹമ്മദ്ഹാജി (ഇദ്ദേഹത്തിന്റെ അറബി മലയാള നിഘണ്ടു അച്ചടിച്ചിട്ടില്ല) തുടങ്ങിയവരാണ് അറബി മലയാളനിഘണ്ടുശാഖയ്ക്ക് അനർഘങ്ങളായ സംഭാവനകൾ നല്കിയവർ. സയ്യിദ് മുഹമ്മദ് കോയത്തങ്ങൾ അറബിമലയാളത്തിൽ ഒരു ബഹുഭാഷാനിഘണ്ടു രചിച്ചിട്ടുണ്ട്. പി. വി. ഉബൈദുള്ളയുടേത് ഉറുദു-മലയാള നിഘണ്ടുവാണ്. ഉസ്താദ് കെ. ടി. ഇബ്രാഹിം മൗലവി രചിച്ച വിവിധഭാഷാപര്യായങ്ങളടങ്ങുന്ന ഗ്രന്ഥവും അറബിമലയാളത്തിലുണ്ട്. അതിലെ ഒരു പര്യായവിവരണമാണിത്:

'നാഗം പടമ്പു ഗന്ധകം

കരിങ്കുരങ്ങ് വലിയുമേ

സുവർക്ക ചുത്ത നാഗമേ

നാഗം കുങ്കുമമരം മൂർഖൻപാമ്പുമേ

നൽ തുണി ആകാശമേ

നാഗം ആന കാരീയം

മലയും പുന്ന നരകമേ

പാഷാണ പച്ച ഗ്രഹണമെ'

നാഗം എന്ന പദത്തിനു പടമ്പു, ഗന്ധകം, കുങ്കുമം, മരം എന്നിങ്ങനെ പത്തൊമ്പതു പര്യായങ്ങളുണ്ടെന്നു സാരം.

ചികിത്സാ ശാസ്ത്ര ഗ്രന്ഥങ്ങൾ. പൊന്നാനിയിൽ കൊങ്ങണം വീട്ടിൽ ബാവ മുസലിയാർ വൈദ്യശാസ്ത്രപരമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വലിയ വൈദ്യസാരം, പരോപകാരം, ഒറ്റമൂലികൾ എന്നിവ ഇവയിലുൾപ്പെടുന്നു. കാരക്കൽ മുഹമ്മദ് വൈദ്യരുടെ (തലവേ) വിഷചികിത്സ വൈദ്യശാസ്ത്രത്തിനൊരു മുതൽക്കൂട്ടാണ്. നാഡീശാസ്ത്രവും ബാലചികിത്സാക്രമവും അറബിമലയാളത്തിലുണ്ട്. ചാലിലകത്ത് ഇബ്രാഹിം മൗലവി രചിച്ച ദേഹചരിത്ര തർജുമയും ഇഅലാമുന്നാസും (സ്ത്രീകൾക്കുള്ള തത്ത്വബോധനം) ദാമ്പത്യജീവിതത്തെയും ലൈംഗികശാസ്ത്രത്തെയും സംബന്ധിച്ചതാണ്.നിക്കാഹിന്റെ തർജുമ വൈവാഹിക ജീവിതത്തിനുള്ള മാർഗനിർദേശങ്ങൾ നല്കുന്നു. മന്ത്രവാദം, ഉപജാപം, പ്രതിവിധി, ഘടികാരത്തിന്റെ സഹായമില്ലാതെ സമയം നിർണയിക്കൽ തുടങ്ങി സമൂഹത്തിനു താത്പര്യമുള്ള എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അറബിമലയാളഗ്രന്ഥങ്ങൾ ഉണ്ട്. ക്രിസ്ത്യൻ മിഷണറിമാർ ബൈബിൾ അറബിമലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ആനുകാലിക പ്രസിദ്ധീകരണങ്ങൾ. 19-ാം ശതകത്തിന്റെ അവസാനകാലത്ത് സനാഉള്ള മക്തിത്തങ്ങൾ ആരംഭിച്ച തുഹഫത്തുർ അഖ്യാർ വഹിദായത്തുൽ അശ്റാൽ (അനുഗ്രഹീതർക്കും സന്മാർഗികൾക്കുമുള്ള സമ്മാനം) ആണ് ആദ്യത്തെ അറബിമലയാളപ്പത്രമെന്നു പറയാം. 1899-ൽ കൊച്ചിയിൽ നിന്ന് അദ്ദേഹം പരോപകാരി(മാസിക)യും സസ്യപ്രകാശവും പ്രസിദ്ധീകരിക്കുകയുണ്ടായി. സി. സെയ്താലിക്കുട്ടി മാസ്റ്ററുടെ സലാവുൽ ഇഖ്വാൻ (സഹോദരസമക്ഷം), മൊയ്തു മൗലവിയുടെ അൽഇസ്ലാഹ് (പരിഷ്കരണവാദി), വക്കം അബ്ദുൾ ഖാദർ മൗലവിയുടെ അൽഇസ്ലാം, കെ.എം. മൗലവിയുടെ നിസാ ഉൽ ഇസ്ലാം (ഇസ്ലാം വനിത), പാങ്ങിൽ അഹമ്മദുകുട്ടി മുസലിയാരുടെ അൽബയാൻ (വിവരണം), കേത്തുജംയത്തുൽ ഉൽമയുടെ അൽമുർഷിദ (സന്മാർഗദർശി), ഇ.കെ. മൗലവിയുടെ അൽതുത്തിഹാദ് (ഐക്യം) എന്നിവയാണ് അറബിമലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചില പത്രമാസികകൾ.

പഴയ അറബിമലയാളഗ്രന്ഥങ്ങളിൽ പലതിലും ഗ്രന്ഥകാരന്റെയും പ്രസാധകന്റെയും പേരും രചിക്കപ്പെട്ട കൊല്ലവും കാണുന്നില്ല. ഒരു പുസ്തകത്തിന്റെ ആമുഖം ഇങ്ങനെയാണ്-'ഈ വൈദ്യസാരം എന്ന തർജുമകിത്താബ് പൊന്നാനി മഖ്ദൂംതങ്ങളുടെ മകൻ കൊങ്കണം വീട്ടിൽ അഹമ്മദ് എന്ന ബാവ മുസലിയാർ തങ്ങളാൽ ഉണ്ടാക്കപ്പെട്ടതും മദ്രാസ് രജിസ്റ്റ്രാഫീസിൽ നിന്ന് താൻ രജിസ്റ്റർ ചെയ്യിക്കപ്പെട്ടതും തന്റെ പകർപ്പവകാശം പൊന്നാനി നഗരത്തിൽ ഉത്തുവാങ്ങാനകത്ത് മാളിയക്കൽ മുഹമ്മദു മുസലിയാർക്കു തീറു സിദ്ധിച്ചതും മേപ്പടി മുഹമ്മദു മുസലിയാർ ഹിജറ 1349 (1929) റബി ഉൽ അവ്വൽ മാസം കാ ഉം ഞായറാഴ്ചയുമായി മയ്യത്തായിപോകയാൽ പിന്തുടർച്ചാവകാശികളുടെ സമ്മതപ്രകാരം മരുമകനായ പി.എം. അബ്ദുള്ളഹാജി എന്നവരുടെ സ്വന്തമായ ചിലവിന് മേൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തിരിക്കയാൽ അവകാശികളുടെ രജിസ്റ്റർ രേഖാമൂലമുള്ള സമ്മതം കൂടാതെ മറ്റൊരാൾക്കും ഇതിനെ അച്ചടിപ്പിക്കാൻ പാടുള്ളതല്ലെന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ചുകൊളളുന്നു' (പി.കെ. മുഹമ്മദ് കുഞ്ഞി).

ഇംഗ്ലീഷ് തിരുത്തുക

എന്നുമുതൽക്കാണ് ഇംഗ്ലീഷ് കേരളത്തിൽ പ്രചരിച്ചുതുടങ്ങി എന്നതിനെപ്പറ്റി വ്യക്തമായ സൂചനകളില്ലെങ്കിലും യൂറോപ്യരുടെ ആഗമനത്തോടൊപ്പമാണ് ഈ ലോകഭാഷ ഇവിടെ പ്രചുരപ്രചാരം നേടിയതെന്നു കരുതുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഇവിടെ പാശ്ചാത്യവിദ്യാഭ്യാസം സന്നിവേശിപ്പിച്ചതോടെ ഔദ്യോഗിക വ്യവഹാരഭാഷ എന്ന നിലയിലും സാഹിത്യഭാഷ എന്ന നിലയിലും ഇംഗ്ലീഷ് പ്രചുരപ്രചാരം നേടി.

കവിത. 1896-ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച റ്റെയിൽസ് ഒഫ് ഇൻഡ് ആൻഡ് അദർ പോയംസ് എന്ന കവിതാ സമാഹാരം കേരളത്തിലെ ആംഗലകവിതയുടെ ആദ്യകാല മാതൃകയായി നിലകൊള്ളുന്നു. തിരുവിതാംകൂറിലെ ട്രഷറി ആഫീസറായ ടി. ലക്ഷ്മണൻപിള്ളയുടെ എസ്സേയ്സ് (1918) എന്ന ലേഖനസമാഹാരത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം രചിച്ച ചില കവിതകളും ചേർത്തിട്ടുണ്ട്. ഇവയിൽ 'ഏർളി റെമിനിസൻസസ്', 'ഓൺ ദ് ഡത്ത് ഒഫ് മൈ ഡോട്ടർ ബാലരമവല്ലി', 'ഓൺ ദ് സൈറ്റ് ഒഫ് എ ചൈൽഡ്', 'കോണ്ടംപ്ളേഷൻ', 'ഓൺ ദ് ക്യാപ്ചർ ഒഫ് പ്രിട്ടോറിയ' എന്നീ കവിതകൾ ശ്രദ്ധേയമാണ്.

പാലക്കാടു സ്വദേശിയും ഇംഗ്ലീഷ് പ്രൊഫസറുമായ പി. ശേഷാദ്രി (1887-1944) ഒന്നിലധികം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിൽഹണ (1914), സോണറ്റ്സ് (1914), ചമ്പകലീവ്സ് (1915), വാനിഷ്ഡ് അവേഴ്സ് (1925) എന്നിവയാണ് ശേഷാദ്രിയുടെ കവിതാസമാഹാരങ്ങളിൽ ശ്രദ്ധേയമായവ.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ഉമാമഹേശ്വറും (1902-42) ആംഗലഭാഷയിൽ കവിതകൾ രചിച്ചിട്ടുണ്ട്. വിഷാദഭാവം കവിതകളുടെ മുഖമുദ്രയാക്കിയ ഇദ്ദേഹത്തിന്റെ കൃതികളാണ് ദ് ഫീസ്റ്റ് ഒഫ് ദ് ക്രിസ്റ്റൽ ഹാർട്ട് (1928), എമങ് ദ് സൈലൻസ് (1928), എവേക്കൻഡ് ഏഷ്യ(1930), ദ് ലേഡി ഒഫ് ദ് ലോട്ടസ് (1939), സതേമ് ഇഡിൽസ് (1940) എന്നിവ.

ജി.കെ. ചേറ്റൂർ (1898-1936) സൗണ്ട്സ് ആൻഡ് ഇമേജസ് (1921), ഗുമതരായ ആൻഡ് അദർ സോണറ്റ്സ് ഫോർ ഓൾ മോഡ്സ് (1932), ദ് റ്റെമ്പിൾ ടാങ്ക് ആൻഡ് അദർ പോയംസ് (1932), ദ് ട്രയംഫ് ഒഫ് ലവ് (1932), ദ് ഷാഡോ ഒഫ് ഗോഡ് (1935) എന്നീ കവിതാസമാഹാരങ്ങൾ രചിച്ചു. ഗീതകമാണ് ഇദ്ദേഹത്തിന്റെ പ്രിയങ്കരമായ കാവ്യരൂപം. അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ദ ഷാഡോ ഒഫ് ഗോഡ് എന്ന സമാഹാരത്തിലെ കവിതകളിലും ബഹുഭാവസമ്മിശ്രമായ വിഷാദഭാവമാണു സ്ഫുരിക്കുന്നത്.

ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877-1949) ഇംഗ്ലീഷിൽ കവിതകൾ രചിക്കുകയും തർജുമ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി ഗീതങ്ങളും ഭാവഗീതങ്ങളും (odes) ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകളിൽ പ്രധാനപ്പെട്ടവ ദ് മൗണ്ടൻ സമ്മിറ്റ്, എ കോൺട്രാസ്റ്റ്, തത്ത്വം അസി, ഓഡ് ഓൺ ദ് ബർത്ത്ഡേ ഓഫ് ദ് മഹാരാജാ, വൈ നോട്ട്, ദ് പീസ് ഒഫ് വേഴ്സായ് എന്നിവയാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ദ് പീകോക്ക് മെസഞ്ജർ എന്ന പേരിൽ ഉള്ളൂർ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1930-കളിലും 40-കളിലും ആംഗലകവിതയെ സമ്പുഷ്ടമാക്കിയ കേരളീയരിൽ വി.ആർ.എം. ചെട്ടിയാർ(ലൂസിഡ് മോമന്റ്സ്-1938, ലിറിക് ഫെസ്റ്റൂൺസ് 1943), സൂഡി പി. ഡേവിഡ് (ദ് ഗാർലൻസ്-1938), കെ. ആർ. മേനോൻ (ദ് ഷെൽസ് ഫ്രം ദ് സീ ഷോർ-1938), എൻ. രാമൻ വക്കീൽ (റ്റു യൂറോപ്പ്-1942), ഹെപ്സിബാ യേശുദാസൻ (കുക്കൂ ആൻഡ് അദർ പോയംസ്)എന്നിവരുടെ പേരുകൾ പ്രാധാന്യമർഹിക്കുന്നു.

ചെറുകഥാകൃത്തെന്ന നിലയിൽ വിഖ്യാതനായ മഞ്ചേരി എസ്. ഈശ്വരന്റെ (1910-66) ആദ്യത്തെ കവിതാസമാഹാരമായ സാഫ്രൺ ആൻഡ് ഗോൾഡ് 1932-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് അൾട്ടാർ ഒഫ് ഫ്ളവേഴ്സ് (1934), ക്യാറ്റ് ഗട്ട് (1940), ബ്രീഫ് ഓറി സൺസ് (1941), പിനുംബ്ര(1942), ദ് ഫോർത് അവതാർ(1946), റാപ്സഡി ഇൻ റെഡ് (1953), ദ് നീം ഈസ് എ ലേഡി (1957) എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളീയരായ ഉംഗ്ലീഷ് എഴുത്തുകാരിൽ കമലാദാസ് (1934–2009) മുൻപന്തിയിൽ നില്ക്കുന്നു. ഇന്തോ-ആംഗ്ലിയൻ കവിതയിൽ പുതിയ ചലനങ്ങളുളവാക്കാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്. കമലാദാസിന്റെ ആദ്യകാല രചനകളുടെ സമാഹാരമായ സമ്മർ ഇൻ കൽക്കട്ട 1965-ൽ പുറത്തുവന്നു. തുടർന്ന് ദ് ഡിസൻ ഡന്റ്സ് (1967), ദി ഓൾഡ് പ്ലേ ഹൗസ് ആൻഡ് അദർ പോയംസ് (1973) എന്നീ സമാഹാരങ്ങൾകൂടി പ്രസിദ്ധീകരിച്ചതോടുകൂടി കമലാദാസ് ഒരു ഇംഗ്ലീഷ് കവിയത്രി എന്ന പ്രശസ്തിയിലേക്കുയർന്നു. അവരുടെ കുമ്പസാര കവിതകളെ സിൽവിയാ പ്ളാത്ത്, ജൂഡിത്ത് റൈറ്റ് തുടങ്ങിയവരുടെ കവിതകളുമായി സാദൃശ്യപ്പെടുത്താവുന്നതാണ്. ആത്മപ്രകാശനമാണ് ഈ കവിതകളുടെ കാതൽ. കമലാദാസിന്റെയും പ്രിതിഷ് നന്ദിയുടെയും പ്രേമകവിതകൾ 1979-ൽ റ്റു നൈറ്റ് ദിസ് സാവേജ് റൈറ്റ് എന്ന പേരിൽ പ്രസിദ്ധീകൃതമായി. ഹേഴ്സ് വേഴ്സസ് ബൈ ഇൻഡ്യൻ വിമൻ എന്ന പേരിൽ മേരി ആൻഡ് ദാസ് ഗുപ്ത പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിലും കമലാദാസിന്റെ ചില കവിതകൾക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിലെ ഇംഗ്ലീഷ് കവിതയ്ക്കുള്ള 'കെസ്റ്റ്' സമ്മാനം, ആശാൻ വേൾഡ് പ്രൈസ് (1983), ഇംഗ്ലീഷ് കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1985) എന്നീ പുരസ്കാരങ്ങളും ഇവർക്കു ലഭിച്ചിട്ടുണ്ട്.

ആർ. രവീന്ദ്രനാഥ മേനോൻ തന്റെ ആദ്യത്തെ കവിതാസമാഹാരം (ദശാവതാര ആൻഡ് അദർ പോയംസ്-1967) കൊണ്ടുതന്നെ ശ്രദ്ധേയനായി. സ്ട്രാസ് ഇൻ ദ് വിൻഡ്, ഷാഡോസ് ഇൻ ദ് സൺ, ഗ്രാസ് ഇൻ ദ് ഗാർഡൻ (1978), ബബിൾസ് ഓൺ ദ് ഷോർ (1981) എന്നിവയാണ് മേനോന്റെ മറ്റു കവിതാ സമാഹാരങ്ങൾ.

ആംഗലകവിതാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വേറെയും പല കേരളീയ കവികളുമുണ്ട്; എസ്. കെ. ചേറ്റൂർ (1905-73) (ഗോൾഡൻ സ്റ്റെയേഴ്സ് ആൻഡ് അദർ പോയംസ്-1967). ഒ. റ്റി. മേനോൻ (സ്ട്രേപെറ്റൽസ്-1957), പോൾ ജേക്കബ് (സോണറ്റ്സ്-1967; സ്വീഡിഷ് എക്സർസൈസസ്), എം. പി. ഭാസ്കരൻ (ദ് ഡാൻസർ ആൻഡ് ദ് റിംഗ്-1962), മൈക്കിൾ ചാക്കോ ഡാനിയൽസ് (സ്പ്ളിറ്റ് ഇൻ റ്റു) തുടങ്ങിയവർ ഇക്കൂട്ടത്തിലെ മുൻനിരക്കാരാണ്.

വിവർത്തനങ്ങൾ. ആംഗലേയ വിവർത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കേരളീയരുണ്ട്. സർദാർ കെ. എം. പണിക്കർ (1895-1963) തന്റെ ചിന്താതരംഗിണി എന്ന കവിതാസമാഹാരത്തിന് ദ് വേവ്സ് ഒഫ് തോട്ട് (1944) എന്ന പേരിൽ നല്കിയ തർജുമയാണ് സ്വയംകൃത പരിഭാഷകളിൽ പ്രഥമഗണനീയമായിട്ടുള്ളത്. ബാലാമണിയമ്മ (19092004) തന്റെ ചില കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത് തേർട്ടി പോയംസ് (1970) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളകവിതയിലെ ആധുനികതയുടെ മുഖ്യപ്രയോക്താവായ കെ. അയ്യപ്പപ്പണിക്കർ (19302006) തന്റെ തെരഞ്ഞെടുത്ത കവിതകൾ തർജുമ ചെയ്ത് സെലക്ടഡ് പോയംസ് ഒഫ് അയ്യപ്പപ്പണിക്കർ (1985) എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണിക്കരുടെ പ്രചാരം സിദ്ധിച്ച കവിതകളെല്ലാം ഇതിൽ കാണാം.

പ്രാദേശിക ഭാഷാകവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിൽ ശ്രദ്ധേയമായ ഒരു കാൽവയ്പാണ് ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ ഇന്ത്യൻ പോയട്രി റ്റു ഡേ എന്ന കവിതാ സമാഹാരപരമ്പരയുടെ പ്രസിദ്ധീകരണം. മലയാളകവികൾ സ്വന്തം കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ ഇതിലെ നാലാമത്തെ പരമ്പരയിൽ കാണാം. വൈലോപ്പിള്ളി (ബാക്ക് ടു ഇസ്രായേൽ, ദ് ടൈഗ്രീസ്, ഫ്ളവേഴ്സ് ഒഫ് എ ബിലേറ്റഡ് സമ്മർ, ദ് കമിലിയോൺ), എം. ഗോവിന്ദൻ (ലൂസിഫേഴ്സ് സോളിസിറ്റർ), ജി. കുമാരപിള്ള (ദ് വോയ്സസ് ഒഫ് ഏജ്), പുനലൂർ ബാലൻ (ഹണ്ടിങ്, എ ഡർബാർ ഡ്രാമ), വിഷ്ണു നാരായണൻ നമ്പൂതിരി (ഡസ്ക് ഫാൾ, സ്വീറ്റ്സ്), സച്ചിദാനന്ദൻ (ദ് ബഗേഴ്സ് ഒഫ് കൊണാർക്) എന്നീ കേരളീയരുടെ കവിതകൾക്ക് സമാഹാരത്തിൽ സ്ഥാനം നൽകിയിരിക്കുന്നു.

മലയാളകവിതയുടെ ഇംഗ്ലീഷ് വിവർത്തനത്തിന് തുടക്കം കുറിച്ചത് മഹാകവി ഉള്ളൂരാണെന്ന് പറയാം. 1903-ൽ ഇദ്ദേഹം മയൂരസന്ദേശം ദ പീക്കോക്ക് മെസഞ്ജർ എന്ന പേരിൽ തർജുമ ചെയ്തു. 'ഹീറോയിക് കപ്ലറ്റ്' എന്ന ഇംഗ്ലീഷ് ഛന്ദസ്സ് പൗരസ്ത്യ കൃതികളുടെ പരിഭാഷയ്ക്ക് എത്ര വിദഗ്ധമായി ഉപയോഗിക്കാമെന്ന് തെളിയിച്ച ആദ്യത്തെ ഭാരതീയൻ ഉള്ളൂരാണെന്നു നിസ്സംശയം പറയാം. ആംഗലമഹാകവിയായ മിൽട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന കാവ്യത്തിന്റെ രചനാസൗഷ്ഠവം ഈ പരിഭാഷയിൽ ദൃശ്യമാണ്.

മഞ്ചേരി ഈശ്വരൻ ഇംഗ്ലീഷിൽ സ്വതന്ത്രകവിത രചിക്കുക മാത്രമല്ല, ചില എണ്ണപ്പെട്ട മലയാളകവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകകൂടി ചെയ്തു. ഫോളൻഫ്ളവർ (വീണപൂവ്), മേരിമഗ്ദലിൻ (മഗ്ദലനമറിയം), അക്രൂരാ ഗോസ് ടു ആമ്പാടി (ആമ്പാടിയിൽ ചെന്ന അക്രൂരൻ) എന്നിവ ഇക്കൂട്ടത്തിൽ ഗണനീയങ്ങളാണ്. കൈനിക്കരകുമാരപിള്ളയും വീണപൂവ് തർജുമ ചെയ്തിട്ടുണ്ട്. ആശാന്റെ പ്രരോദനത്തിന്റെ അവസാനശ്ലോകങ്ങൾ ഡെത്ത് ആൻഡ് ദ് ബിയോൻഡ് എന്ന പേരിലും വള്ളത്തോളിന്റെ അച്ഛനുംമകളും ഫാദർ ആൻഡ് ഡോട്ടർ എന്ന പേരിലും ഇദ്ദേഹം വിവർത്തനം ചെയ്തു. കെ. രാഘവൻ പിള്ളയുടെ പരിഭാഷകളിൽ പ്രധാനം ദി ഓർണമെന്റ്സ് ഒഫ് കർണ (കർണ ഭൂഷണം), ദ് സോങ് ഒഫ് ക്രിയേഷൻ (സർഗസംഗീതം) എന്നിവയാണ്. ജി. കുമാരപിള്ള ആശാന്റെ ചില കവിതാഭാഗങ്ങൾ - ദിവ്യകോകിലം (ഡിവൈൻനൈറ്റിങ് ഗെയിൽ); ചണ്ഡാല ഭിക്ഷുകി; ദുരവസ്ഥയിലെ 'മാറ്റുവിൻ ചട്ടങ്ങളേ' എന്ന് തുടങ്ങുന്ന ഭാഗം (റി പ്ളേസ് ദ ലോസ്)-വിവർത്തനം ചെയ്തു. കെ. അയ്യപ്പപ്പണിക്കരും ചില മലയാളകവിതകൾ തർജുമ ചെയ്തിട്ടുണ്ട്. കംപാഷൻ (കരുണ), റിഫ്ളക്ഷൻസ് ഒഫ് എ തിയ്യാബോയ് (ഒരു തീയക്കുട്ടിയുടെ വിചാരം), ടു ഡേ ഐ ടുമാറോ യൂ (ഇന്ന് ഞാൻ നാളെ നീ), ദ വേ ഫെയറേഴ്സ് സോങ് (പഥികന്റെ പാട്ട്-ജി.), 'റിങ് ഔട്ട് ദ ഡമൺ' 'റിങ് ഇൻ ദ ഗോഡ്സ്' (പൊട്ടി അക ത്ത് ശിവോതി പുറത്ത് -ഇടശ്ശേരി), 'ദ ലാങ്ഗ്വേജ് ബേഡ്' (കുറവന്റെ കിളി -പി. കുഞ്ഞിരാമൻ നായർ), മോഹനദാസ് ഗാന്ധി ആൻഡ് നാഥൂറാം ഗോഡ് സേ (ഗാന്ധിയും ഗോഡ്സേയും) നക്സൽബാരി-എൻ.വി. എന്നിവ ഇക്കൂട്ടത്തിൽ പ്രാമുഖ്യമർഹിക്കുന്നു.

പരിഭാഷകരുടെ പട്ടികയിൽ ഉൾപ്പെട്ട മൂർക്കോത്തുകുഞ്ഞപ്പ (മേരി മഗ്ദലിൻ-മഗ്ദലനമറിയം), ടി.കെ. ദൊരൈസ്വാമി (കുരുക്ഷേത്രം), ആർ. രവിന്ദ്രനാഥ മേനോൻ (ദ ആർട്ട് ഒഫ് പോയട്രി ഓർ സെവന്ത് സെൻസ്-കാവ്യകല അഥവാ ഏഴാമിന്ദ്രീയം-കുമാരനാശൻ), എസ്. വേലായുധൻ (ചൈൽഡ് ആൻഡ് മദർ- കുട്ടിയും തള്ളയും, ദ മൂൺ-ചന്ദ്രൻ, മോർണിങ് സ്റ്റാർ-പ്രഭാതനക്ഷത്രം-കുമരനാശാൻ), ജി.എസ്. പിള്ള (മനസ്വിനി-ചങ്ങമ്പുഴ, ദ കോസ്മിക് വിഷൻ-വിശ്വദർശനം-ജി.), എം.പി. ഭാസ്കരൻ (ആശാൻസ് സീത-ചിന്താവിഷ്ടയായ സീത), പി.സി. ഗംഗാധരൻ (ദ ഔട്ട് കാസ്റ്റ്നൺ-ചണ്ഡാലഭിക്ഷുകി), എൻ.കെ. ശേഷൻ (ഹിമ് ഒഫ് ലൗ- പ്രേമസംഗീതം) എന്നിവയെല്ലാം മലയാളകവിതകളുടെ ഭാവസൗന്ദര്യവും സർഗചൈതന്യം ഇംഗ്ലീഷിൽ പ്രകാശിപ്പിച്ചവരാണ്.

ഈ തർജുമകളെല്ലാം പല സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്നു. 1968-ൽ കെ. എം. ജോർജ് പ്രസിദ്ധീകരിച്ച എ സർവേ ഒഫ് മലയാളം ലിറ്ററേച്ചർ എന്ന ഗ്രന്ഥത്തിന്റെ ഒടുവിൽ ചില മലയാളകവിതകളുടെ പരിഭാഷ ചേർത്തിട്ടുണ്ട്. കുമാരനാശാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1974-ൽ പ്രസിദ്ധീകരിച്ച 'പോയട്രി ആൻഡ് റെനെയ്സൻസ്: കുമാരനാശാൻസ് ബെർത്ത് സെന്റിനറി വോള്യം എന്ന ഗ്രന്ഥത്തിലും ആശാന്റെ ചില കവിതകളുടെ പരിഭാഷ കാണാം. സെലക്റ്റഡ് പോയംസ് ഒഫ് കുമാരനാശാൻ (1975) എന്ന കവിതാസമാഹാരം കേരളത്തിലെ ആംഗലപരിഭാഷാസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണ്. ആശാന്റെ പ്രമുഖ കവിതകൾക്ക് ഒന്നിലധികം ഇംഗ്ലീഷ് പരിഭാഷയുണ്ടായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 1978-ൽ ഉള്ളൂരിന്റേയും (സെലക്റ്റഡ് പോയംസ് ഒഫ് മഹാകവി ഉള്ളൂർ) വള്ളത്തോളിന്റേയും (വള്ളത്തോൾ: സെലക്റ്റഡ് പോയംസ്) തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ പ്രസിദ്ധീകൃതമായി. 'ഇൻഡ്യൻ പോയട്രി റ്റുഡേ'യുടെ നാലാമത്തെ പരമ്പരയിൽ ജി. ശങ്കരക്കുറുപ്പ് മുതലുള്ള മുപ്പതു മലയാളകവികൾ രചിച്ച അറുപതോളം കവിതകളുടെ ഇംഗ്ലീഷ് വിവർത്തനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമിയുടെ 'മലയാളം ലിറ്റററി സർവേ', കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഇന്ത്യൻ ലിറ്ററേച്ചർ', കൊല്ല ത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന 'ജേർണൽ ഒഫ് ലിറ്ററേച്ചർ ആൻഡ് ഈസ്തറ്റിക്സ്, തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന 'ലിറ്റ്ക്രിറ്റ്' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇത്തരം വിവർത്തനങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

എം. പി. അപ്പന്റെ കവിതകൾക്ക് എം. പ്രഭ നൽകിയ പരിഭാഷ (ദ് ഗോർഡൻ ഗോബ്ളറ്റ്, 1976)യും ജി. ശങ്കരകുറുപ്പിന്റെ കവിതകൾക്ക് റ്റി.സി. ശങ്കരമേനോൻ നൽകിയ പരിഭാഷ (സെലക്റ്റഡ് പോയംസ്,1977)യും കൂടി ഇവിടെ പ്രസ്താവ്യമാകുന്നു. ജിയുടെ കവിതകളിൽ നിന്ന് ശങ്കരമേനോൻ തർജുമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നവയിൽ ഭൂരിഭാഗവും പ്രതീകാത്മക കവിതകളും ആഖ്യാനകവിതകളുമാണ്. ഈ പരിഭാഷകളും ഇതര മൗലികകൃതികളെപ്പോലെത്തന്നെ ഭാരതീയ ആംഗല കവനകലയെ പുഷ്കലമാക്കാൻ സഹായികമായിട്ടുണ്ട്.

ഗദ്യസാഹിത്യം. രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രശ്നങ്ങളെ സ്പർശിക്കുന്ന ഇംഗ്ലീഷ് ലേഖനങ്ങൾ രാമവർമ്മ വിശാഖംതിരുനാൾ, ജി. പി. പിള്ള, സി. വി. രാമൻപിള്ള, പി. കെ. നാരായണപിള്ള തുടങ്ങിയ പലരും 19-ാം ശതകത്തിന്റെ അവസാനഘട്ടത്തിൽ എഴുതിയിരുന്നു. സർഗാത്മക സാഹിത്യകാരന്മാരെ ഈ രംഗത്ത് കണ്ടെത്താൻ എ. എസ്. പഞ്ചാപകേശയ്യർ, മഞ്ചേരി എസ്. ഈശ്വരൻ മുതലായവരുടെ കാലഘട്ടം വരെ കേരളത്തിന് കാത്തുനിൽക്കേണ്ടി വന്നു. എസ്. മേനോൻമാറാത്ത്, ജി.കെ. ചേറ്റൂർ തുടങ്ങിയവരാണ് ആദ്യകാല ഗദ്യസാഹിത്യരംഗത്തെ മറ്റു ചിലപ്രതിഭകൾ.

നോവൽ, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ജീവചരിത്രം, ആത്മകഥ, നിരൂപണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളിൽ കൈവച്ചിട്ടുള്ള ആളാണ് എ. എസ്. പഞ്ചാപകേശയ്യർ (1899-1963). ഇദ്ദേഹത്തിന്റെ നാടകത്തിലെ പ്രമേയങ്ങൾ പുരോഗമനാത്മകമാണ്. ഇൻ ദ ക്ളച്ച് ഒഫ് ദ ഡെവിൾ (1929), സീതാസ് ചോയിസ് (1935), ദ സ്ളേവ് ഒഫ് ഐഡിയാസ് (1941), എ മദേഴ്സ് സാക്രിഫൈസ്, ദ ട്രയൽ ഒഫ് സയൻസ് ഫോർ ദ മർഡർ ഒഫ് ഹ്യുമാനിറ്റി (1942) എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച ഇംഗ്ലീഷ് നാടകങ്ങൾ. ഇദ്ദേഹം പുരാതന-ഇന്ത്യാചരിത്രം പശ്ചാത്തലമാക്കിക്കൊണ്ട് എഴുതിയ നോവലുകളിൽ ബാലാദിത്യ (1930) യും ത്രി മെൻ ഒഫ് ഡസ്റ്റിനി (1939) യും പ്രത്യേകം പ്രസ്താവ്യമാണ്. രണ്ടാമത് പരാമർശിക്കപ്പെട്ട നോവൽ പിൽക്കാലത്ത് ചില മാറ്റങ്ങളോടുകൂടി രണ്ടു ഭാഗങ്ങളായി ദ ലീജിയൻസ് തണ്ടർ പാസ്റ്റ് (1947), ചാണക്യ ആൻഡ് ചന്ദ്രഗുപ്ത (1951) എന്നീ പേരുകളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചെറുകഥകളും ആൻ ഇന്ത്യൻ ഇൻ വെസ്റ്റേൺ യൂറോപ്പ് എന്ന യാത്രാവിവരണഗ്രന്ഥവും ചില ആധ്യാത്മിക കൃതികളും ആത്മകഥയും പഞ്ചാപകേശയ്യർ ഇംഗ്ലീഷിൽ രചിച്ചിട്ടുണ്ട്.

മലയായിൽ ഇന്ത്യയുടെ പ്രതിനിധിയായും മദ്രാസ് ഗവൺമെന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള ശങ്കരകൃഷ്ണ ചേറ്റൂർ (1905-) നോവലിസ്റ്റ്, ചെറികഥാകൃത്ത് എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഫിൾഡ് ഡ്രംസ് ആൻഡ് അദർ സ്റ്റോറീസ് (1917), ദ ക്രോബ്രാസ് ഒഫ് ധെരംഷേവി ആൻഡ് അദർ സ്റ്റോറീസ് (1937), ദ സ്പെൽ ഒഫ് ആഫ്രോഡൈറ്റ് ആൻഡ് അദർ സ്റ്റോറീസ് (1957) മാഗോ സീഡ്സ് ആൻഡ് അദർ സ്റ്റോറീസ് (1974) എന്നിവയാണ് ചേറ്റൂരിന്റെ പ്രധാനകൃതികൾ.

എസ്.കെ ചേറ്റൂരിന്റെ സഹോദരനായ ഗോവിന്ദകൃഷ്ണ ചേറ്റൂർ (1898-1936) കവി എന്ന നിലയിൽ കൂടുതൽ പ്രസിദ്ധി നേടി. ഇദ്ദേഹം ദ ഗോസ്റ്റ് സിറ്റി അൻഡ് അദർ സ്റ്റോറീസ് (1932) എന്നൊരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൃശൂർ തിരുവാമ്പാടി സ്വദേശിയായ മേനോൻ മാറാത്തിന്റെ യഥാർഥനാമം ശങ്കരൻകുട്ടി എന്നാണ്. ദ വൂണ്ട് ഒഫ് സ്പ്രിങ് (1968), ദ സെയിൽ ഒഫ് ആൻ ഐലൻഡ് (1968), ജാനു എന്നിവ ഇദ്ദേഹമെഴുതിയ നോവലുകളാണ്. പൊറ്റയിൽ രവീന്ദ്രൻ എഴുതിയ ദ മർജർ (1982) ഒത്ടോപസ് എന്നീ നോവലുകളും ഇവിടെ പരാമർശമർഹിക്കുന്നു.

ചെറുകഥ എന്ന സാഹിത്യമാധ്യമത്തെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാഹിത്യകാരനായ മഞ്ചേരി ഈശ്വരൻ (1910-66) ദ നേക്കഡ് ഷിങ്കിൾസ് (1947), ശിവരാത്രി (1943), ആംഗ്രിഡസ്റ്റ് (1944), റിക്ഷാവാലാ (1946), ഫാൻസിറ്റേൽസ് (1947), നോ ആംക്ലറ്റ് ബെൽസ് ഫോർ ഹെർ (1949), ഇമേർഷൻ (1951), പ്രിന്റഡ് റ്റൈഗേഴ്സ് (1956), എ മദ്രാസ് അഡ്മിറൽ (1959) എന്നിവയുടെ കർത്താവാണ്. ഇദ്ദേഹം തമിഴിലും മലയാളത്തിലും നിന്ന് നിരവധി ചെറുകഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നിരൂപണം, നാടകം എന്നീ രംഗങ്ങളിലും ഇദ്ദേഹം കൈവച്ചിട്ടുണ്ട്. യമ ആൻഡ് യമി, സോങ് ഒഫ് ദ ജിപ്സിമെയ്ഡൻ, നചികേതസ് എന്നിവയാണ് മഞ്ചേരിയുടെ നാടകങ്ങൾ.

പുന്നയൂർക്കുളം സ്വദേശിയായ കെ. എൻ. മേനോന്റെയും അയർലണ്ടുകാരിയായ ആലീസ് വയലറ്റ് എവററ്റിന്റെയും പുത്രനായി ജനിച്ച ഓബ്രിമേനോൻ ആണ് മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരൻ. ജീവിതത്തിന്റെ സിംഹഭാഗവും വിദേശത്തു കഴിച്ചുകൂട്ടിയ ഓബ്രിമേനോൻ അല്പകാലം കേരളത്തിൽ ചെലവിടുന്നതിനുവേണ്ടി ഇവിടെ വന്നിട്ടുണ്ട്. ദ പ്രിവലൻസ് ഒഫ് വിച്ചസ് (1940) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവൽ. എങ്കിലും അതിനുമുമ്പു തന്നെ ധാരാളം നാടകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. ഇദ്ദേഹം ഒരു പ്രക്ഷേപകൻ (broadcaster) എന്ന നിലയിലും പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. ദ ഡ്യൂക്ക് ഒഫ് ഗല്ലോഡോറോ, എ കോൺസ്പിറസി ഒഫ് വിമൻ, ദ സ്റ്റംബ്ളിങ് സ്റ്റോൺ, ഷെഡ്മാൻ ഇൻ ദ സിൽവർ മാർക്കറ്റ്, ദ ന്യൂ മിസ്റ്റിക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ. ഹിന്ദുമതത്തെ വിമർശിച്ചുകൊണ്ടുള്ള ഒരു കൃതിയാണ് ദ ന്യൂമിസ്റ്റിക്സ്. വളരെയേറെ വിവാദങ്ങൾ ഉയർത്തിയ രാമറീറ്റോൾഡ് എന്ന നോവൽ ഇന്ത്യയിൽ നിരോധിക്കപ്പെടുകയുണ്ടായി. ദ ന്യൂയോർക്കർ, ഹോളിഡേ തുടങ്ങിയ അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി എഴുതാറുള്ള മേനോൻ ദ സ്പെയ്സ് വിതിൻ ദ ഗാർട്ട് എന്ന പേരിൽ തന്റെ ആത്മകഥയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

പ്രസിദ്ധ കവയിത്രിയായ കമലാദാസ് (1934-) കഥാകർത്രി എന്ന നിലയിലും വ്യക്തിത്വമാർജിച്ചിട്ടുണ്ട്. എ ഡോൾ ഫോർ ദ ചൈൽഡ് പ്രോസ്റ്റിറ്റ്യൂട്ട് (1977), എ മിനി ട്രിലജി, ആൽഫാബെറ്റ് ഒഫ് ലസ്റ്റ് തുടങ്ങിയവ ഇവരുടെ ഇംഗ്ലീഷ് കഥാകൃതികളിൽ ചിലതു മാത്രമാണ്. വിവാഹജീവിതത്തിൽ നിന്നും മറ്റ് സ്നേഹബന്ധങ്ങളിൽ നിന്നും ഉണ്ടായ നിരാശ സൃഷ്ടിച്ച വൈകാരികാഘാതങ്ങളുടെ പ്രതിഫലനമാണ് തന്റെ കഥകളിൽ ദൃശ്യമാകുന്നതെന്ന് ആത്മകഥയിൽ (മൈ സ്റ്റോറി-1976) അവർ സൂചിപ്പിച്ചിട്ടുണ്ട്.

പി. തോമസ്സാണ് മറ്റൊരു ഇന്തോ-ആംഗ്ലിയൻ എഴുത്തുകാരൻ. ഇദ്ദേഹം ഭാരതീയ സംസ്കാരം, മതം, ദർശനം എന്നിവയെപ്പറ്റി പതിനെട്ടോളം പുസ്തകങ്ങൾ എഴുതിയിട്ടുള്ളതു കൂടാതെ ഡത്ത് ഒഫ് എ ഹരിജൻ എന്നൊരു നോലും രചിച്ചിട്ടുണ്ട്. ചിക്കാഗോയിലെ വേൾഡ്ബുക്ക് എൻസൈക്ലോപീഡിയ ഉൾപ്പെടെയുള്ള റഫറൻസ് ഗ്രന്ഥങ്ങളിലും ഇല്ലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യ തുടങ്ങിയ ആനുകാലികങ്ങളിലും ധാരാളം എഴുതിയിട്ടുള്ള തോമസ് ജീവചരിത്രകാരനെന്ന നിലയിൽ അന്തർദേശീയ പ്രസിദ്ധി നേടിയിട്ടുണ്ട്.

ഇന്നത്തെ പ്രസിദ്ധരുടെ നിരയിലേക്ക് ഉയർന്നിട്ടില്ലെങ്കിലും മൈക്കിൾ ചാക്കോ ദാനിയൽ (1943-) ഇന്തോ-ആംഗ്ലിയൻ ആഖ്യായികയുടെ വളർച്ചയ്ക്ക് ഗണ്യമായ ചില സംഭാവനകൾ നൽകിയിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം നടത്തിയശേഷം 1972-ൽ ഇന്ത്യയിൽ മടങ്ങിഎത്തുന്നതുവരെ സാൻഫ്രാൻസിസ്കോയിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഇദ്ദേഹം 1971-ൽ എനിതിങ് ഔട്ട് ഒഫ് പ്ലേസ് ഈസ് ഡെർട്ട് എന്ന പ്രഥമ നോവൽ പ്രസിദ്ധീകരിച്ചു. ഈ നോവലിലെ തന്നെ ചില കഥാപാത്രങ്ങൾ മുഖ്യമായും പ്രത്യക്ഷപ്പെടുന്ന ദ ഡാം റൊമാന്റിക് ഫൂൾ (1972) ആണ് മറ്റൊരു കൃതി. പ്രതിരൂപാത്മക ശൈലിയിലാണ് പലപ്പോഴും ദാനിയൽ എഴുതാറുള്ളത്.

1998-ൽ മാൻബുക്കർ പുരസ്കാരം നേടിയ അരുന്ധതി റോയ് മലയാളിയുടെ യശസ്സ് സാർവദേശീയതലത്തിൽ ഉയർത്തിയ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരിയാണ്. കോട്ടയം ജില്ലയിലെ അയ്മനമാണ് ഇവരുടെ സ്വദേശം. അയ്മനത്ത് ചിലവിട്ട കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളാണ് ബുക്കർ പ്രൈസിനാധാരമായ ദ് ഗോഡ് ഒഫ് സ്മോൾ തിങ്സിന്റെ കഥാപശ്ചാത്തലം. എൻഡ് ഒഫ് ഇമാജിനേഷൻ (1998), പവർ പൊളിറ്റിക്സ് (2002), വാർടോക്ക് (2003), ലിസനിങ് ടു ഗ്രാസ് ഹോപ്പേഴ്സ് (2009) എന്നീ കൃതികൾക്കുപുറമേ ദി ആൾജിബ്രാ ഒഫ് ഇൻഫിനിറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002-ലെ ലന്നാൻ ഫൗണ്ടേഷൻ കൾച്ചറൽ ഫ്രീഡം പുരസ്കാരം, സിഡ്നി പീസ് പ്രൈസ്-2004, സാഹിത്യ അക്കാദമി പുരസ്കാരം-2006, നോർമൻ മെയ്ലർ പുരസ്കാരം-2011 എന്നിവ അരുന്ധതി രോയ്ക്കു ലഭിച്ച ശ്രദ്ധേയമായ ബഹുമതികളാണ്. രണ്ട് ചലച്ചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള ഇവർക്ക് 1989-ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. നോ. അരുന്ധതി റോയ്

ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിരിക്കെ തന്നെ സാഹിത്യത്തിൽ ശ്രദ്ധേയമായ സംഭാവനകൾ ചെയ്ത വ്യക്തിയാണ് മലയാളിയായ ശശി തരൂർ. നോവലുകളായ ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ, ഷോ ബിസിനസ്, റയട്ട്, രാഷ്ട്രീയ നിരീക്ഷണങ്ങളായ ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അൺഹേഡ് വോയ്സ്, ചരിത്രാഖ്യായികളായ നെഹുറു: ദ് ഡിസ്കവറി ഒഫ് ഇന്ത്യ, ന്യൂ മില്ലെനിയം, ന്യൂ ഇന്ത്യ, പാക്സ് ഇൻഡിക്ക: ഇന്ത്യൻ ആൻഡ് ദ് വേൾഡ് ഇൻ ദ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി തുടങ്ങിയ രചനകളിലൂടെ തരൂർ ആംഗലേയ ഗദ്യസാഹിത്യലോകത്ത് തന്റേതായ ശൈലിക്ക് രൂപം നൽകി.

ആക്സിഡന്റ്സ് ലൈക് ലവ് ആൻഡ് മാരീജ്, ആഫ്റ്റർ വാർഡ്സ്, ദ് ലിറ്റിൽ ബുക് ഒഫ് റൊമാൻസ്, സീക്രട്സ് ആൻഡ് ലൈസ്, സീക്രട്സ് ആൻഡ് സിൻസ്, എ സ്കാൻഡലസ് സീക്രട്, റാണി ലക്ഷ്മി ബായി ഒഫ് ഝാൻസി തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര; സ്റ്റയർ ഓൺ ദ് സബ് വേ, ദ് ബെറ്റർ മാൻ, ലേഡീസ് കൂപ്പൈ, മലബാൽ മൈൻഡ് (കവിതാ സമാഹാരം), ദ് പഫിൻ ബുക് ഒഫ് മിത്ത്സ് ആൻഡ് ലെജൻഡ്സ്, മിസ്ട്രസ് മാജിക്കൽ ഇന്ത്യൻ മിത്ത്സ്, ലിവിങ് നെക്സ്റ്റ് ഡോർ ടു ആലീസ്, കട്ട് ലൈറ്റ് വൂണ്ട് എന്നീ കൃതികൾ രചിച്ച അനിതാ നായർ; ദീസ് എറേഴ്സ് അർ കറക്ട്, ഇംഗ്ലീഷ്, അപോകാലിപ്സോ, ജെമിനി എന്നീ കവിതാസമാഹാരങ്ങളും നാർകോപോളിസ് എന്ന നോവലും രചിച്ച ജീത് തയ്യിൽ; ശ്രീലങ്കയിൽ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ രചിച്ച ഐലന്റ് ഒഫ് ബ്ലഡ് എന്ന കൃതിയുടെ രചയിതാവും പത്രപ്രവർത്തകയുമായ അനിതാ പ്രതാപ്; ഹാർവെസ്റ്റ്, ക്ലെപ്റ്റോമാനിയ ഡബിൾ ടോക് തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയമായ മഞ്ജുള പത്മനാഭൻ; എ ബ്രിഡ്ജ് ഓവർ കർമ എന്ന നോവലിലൂടെയും പിക്കോളോ, മൈൽസ്റ്റോൺസ് ടു ദ് സൺ, സൺബേഡ്സ് ഇൻ ദ് റെയ്ൻ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെയും ശ്രദ്ധേയനായ ഗോപീകൃഷ്ണൻ കോട്ടൂർ; മൈ വോൺ കൺട്രി: എ ഡോക്ടേഴ്സ് സ്റ്റോറി, ദ് ടെന്നീസ് പാർട്ണർ: എ സ്റ്റോറി ഒഫ് ഫ്രണ്ട്ഷിപ്പ് ആൻഡ് ലോസ്, കട്ടിങ് ഫോർ സ്റ്റോൺ എന്നീ കൃതികളിലൂടെ മികവു തെളിയിച്ച ഭിഷഗര്വനും സാഹിത്യകാരനുമായ എബ്രഹാം വർഗീസ്; സീയിങ് ദ് ഗേൾ എന്ന നോവലിലൂടെ ശ്രദ്ധേയയായ അനുരാധാ വിജയകൃഷ്ണൻ തുടങ്ങിയവരാണ് സമീപകാലത്ത് ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിൽ മികച്ച സൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികൾ.

വൈജ്ഞാനികരംഗം. മറ്റേതൊരു ഭാഷയിലും എന്നപോലെ കേരളത്തിലെ ആംഗലേയസാഹിത്യമേഖലയിലും വ്യാപ്തികൊണ്ട് മുന്നിട്ടു നിൽക്കുന്നത് വൈജ്ഞാനിക സാഹിത്യമാണ്. ചരിത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, എന്നിങ്ങനെ വിവിധവിഷയങ്ങളെ അധികരിച്ചുള്ള ഇംഗ്ലീഷ്കൃതികൾ കേരളത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാമൂഹിക വിപ്ലവം എന്നിവയെപ്പറ്റിയുള്ള ചില കൃതികൾ ഹിസ്റ്ററി ഒഫ് മലബാർ (കെ. പി. പദ്മനാഭമേനോൻ), കേരള ആർട്ട് ആൻഡ് കൾച്ചർ (എ. ഗോപാലമേനോൻ), റിലിജിയൻ, ആർട്ട് ആൻഡ് കൾച്ചർ (ഡോ. എസ്. വെങ്കിട സുബ്രഹ്മണ്യയ്യർ), ഇൻഡ്യ ലാൻഡ് ആൻഡ് പീപ്പിൾ പരമ്പരയിൽ വരുന്ന കേരള (കൃഷ്ണചൈതന്യ), എ ഡിക്ഷ്ണറി ഒഫ് കഥകളി (കെ. പി. എസ്. മേനോൻ), ധർമ്മശാസ്താ ആൻഡ് അയ്യപ്പാ കൾട്ട് (കെ. പി. സി. പിള്ള), സ്വാതിതിരുനാൾ ആൻഡ് ഹിസ് മ്യൂസിക് (ഡോ. എസ്. വെങ്കിടസുബ്രഹ്മണ്യയ്യർ), മോഹിനിയാട്ടം (ജി. വേണു; നിർമ്മലാപണിക്കർ), ദ റൈസ് ഒഫ് ട്രാവൻകൂർ, എ സ്റ്റഡി ഒഫ് ദ റ്റൈംസ് ഒഫ് മാർത്താണ്ഡവർമ്മ (ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്) എന്നിവയാണ്. കൂടാതെ കേരളത്തെ സംബന്ധിക്കുന്ന നിരവധി ചരിത്ര-നരവംശശാസ്ത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ സാമൂഹിക വിപ്ലവകാരികളെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ ഉണ്ടായിട്ടുണ്ട്. നാരായണഗുരുസ്വാമി, മന്നത്തുപദ്മനാഭൻ, കുമാരനാശാൻ തുടങ്ങിയവരെപ്പറ്റിയുള്ള പഠനങ്ങൾ അവയിൽ ചിലതു മാത്രമാണ്. ഇന്റഗ്രേറ്റഡ് സയൻസ് ഒഫ് ദി അബ്സല്യൂട്ട് (നടരാജ ഗുരു), വൺകാസ്റ്റ്, വൺറിലിജിയൻ, വൺഗോഡ്: എ സ്റ്റഡി ഒഫ് ശ്രീ നാരായണഗുരു (വി. തോമസ് സാമുവൽ), ശ്രീനാരായണഗുരു ആൻഡ് സോഷ്യൽ റവലൂഷ്യൻ (സി. ആർ. മിത്ര), നാരായണഗുരു എ ബയോഗ്രാഫി (എം. കെ. സാനു), ഫിലോസഫി ഒഫ് ശ്രീനാരായണഗുരു (ഡോ. എസ്. ഓമന) എന്നിവ കൂടാതെ നിത്യചൈതന്യയതിയും നാരായണഗുരുവിനെപ്പറ്റി ഇംഗ്ലീഷിൽ ധാരാളം എഴുതിയിട്ടുണ്ട്. മന്നത്തുപദ്മനാഭൻ ആൻഡ് ദ റിവൈവൽ ഒഫ് നായേഴ്സ് ഇൻ കേരള എന്ന കൃതി വി. ബാലകൃഷ്ണൻ-ആർ.ലീലാദേവി ദമ്പതികളുടേതാണ്.

റ്റി. കെ. രവീന്ദ്രന്റെ ആശാൻ ആൻഡ് സോഷ്യൽ റവലൂഷൻ ഇൻ കേരളാ, എ സ്റ്റഡി ഒഫ് ഹിസ് സ്പീച്ചസ്, കെ. രാജേന്ദ്രന്റെ ഈഴവകമ്യൂണിറ്റി ആൻഡ് കേരള പൊളിറ്റിക്സ്, കെ. വി. ഈപ്പന്റെ ചർച്ച് മിഷണറി സൊസൈറ്റി ആൻഡ് എഡ്യൂക്കേഷൻ ഇൻ കേരള, ചുമ്മാർ ചൂണ്ടലിന്റെ ക്രിസ്ത്യൻ ഫോക്ക് സോങ്സ്, ക്രിസ്ത്യൻ തീയേറ്റർ ഇൻ ഇൻഡ്യ എന്നീ പുസ്തകങ്ങളും ഇവിടെ പരാമർശമർഹിക്കുന്നു.

മലയാള കവിത്രയത്തെക്കുറിച്ചുള്ള ചില പഠനങ്ങളും ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. കുമാരനാശാൻ ബെർത്ത് സെന്റിനറി വോളിയവും, മഹാകവി ഉള്ളൂർ എ സെന്റിനറി വോളിയവും ഈ രണ്ടു മഹാകവികളേയും പറ്റിയുള്ള ആധികാരിക പഠനങ്ങളുടേയും അവരുടെ ചില കൃതികളുടെ വിവർത്തനങ്ങളുടേയും സമാഹാരങ്ങളാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 'മേക്കേഴ്സ് ഒഫ് ഇൻഡ്യൻ ലിറ്ററേച്ചർ' പരമ്പരയ്ക്കുവേണ്ടി കെ. എം. ജോർജ് തയ്യാറാക്കിയ കുമാരനാശാൻ എന്ന ലഘുഗ്രന്ഥവും വള്ളത്തോൾ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഇൻഡ്യൻ റിനയസ്സൻസ് എന്ന ഗ്രന്ഥവും എണ്ണപ്പെട്ട ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്. വർക്കല ശിവൻപിള്ള രചിച്ച റഷ്യ ഇൻ വള്ളത്തോൾസ് പോയംസ് എന്ന ഗവേഷണഗ്രന്ഥം ചെറുതാണെങ്കിലും പ്രയോജനകരമായ ഒരു പഠനമാണ്.

ഈ മേഖലയിൽപ്പെട്ട ഉപന്യാസവിഭാഗവും കുറേയൊക്കെ സമ്പന്നമാണ്. ആദ്യകാല കേരളീയ ആംഗലേയ സാഹിത്യകാരന്മാരിൽ പലരും എഴുതിയ ഉപന്യാസങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം വെളിച്ചം കണ്ടവയാണ്. അവയുടെ പ്രതികളൊന്നും ഇന്ന് കിട്ടാനില്ല. റ്റി. ലക്ഷ്മണൻപിള്ളയുടെ എസ്സേസ് (Essays) ഭേദപ്പെട്ട ഒരു ആദ്യകാല കൃതിയാണ്. വിധി, ഉത്തരവാദിത്വം, നന്മതിന്മകൾ, സംഗീതം, മതം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ ഉപന്യാസങ്ങളുടെ ഈ സമാഹാരം നല്ലൊരു ആംഗല ഗദ്യശൈലിയുടെ മാതൃകയും ആണ്.

ഇംഗ്ലീഷ് ഗദ്യലേഖനങ്ങൾ രചിച്ചവരിൽ ശ്രദ്ധേയനായ മറ്റൊരു വ്യക്തി ബാരിസ്റ്റർ ജി.പി. പിള്ള (1863-1903) ആണ്. പത്രപ്രവർത്തനം വിശേഷിച്ചും ആംഗലേയ പത്രപ്രവർത്തനം വേണ്ടതുപോലെ വളർന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ മിക്ക പത്രങ്ങൾക്കും ഈടുറ്റ ലേഖനങ്ങൾ നൽകിയിരുന്ന എഴുത്തുകാരനായിരുന്നു ഇദ്ദേഹം. 1890 മുതൽ 'മദ്രാസ് മെയിലി' നുവേണ്ടി മുഖലേഖനങ്ങൾ എഴുതിവന്ന ഇദ്ദേഹം 1892-ൽ മദ്രാസ് സ്റ്റാൻഡേർഡിന്റെ മുഖ്യ പത്രാധിപരായി നിയമിതനായതോടെ ഇംഗ്ലീഷിൽ പൂർവാധികം രചനകൾ നടത്തുകയും റെപ്രസെന്ററ്റീവ് ഇൻഡ്യൻസ്, ഇൻഡ്യൻ കോൺഗ്രസ് മെൻ, ലണ്ടൻ ആൻഡ് പാരിസ്, ട്രബിൾസ് ഒഫ് ആൻ ഇൻഡ്യൻ ഇൻ യൂറോപ്പ് എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജി.പി. ശേഖർ എഡിറ്റു ചെയ്ത സെലക്റ്റ് റൈറ്റിങ്സ് ആൻഡ് സ്പീച്ചസ് ഒഫ് ജീ.പി. പിള്ള എന്ന പുസ്തകത്തിൽ ജി.പി. പിള്ളയുടെ കനപ്പെട്ട രചനകൾ പലതും സമാഹൃതമായിട്ടുണ്ട്.

മലയാളത്തിലെന്നപോലെ ഇന്തോ-ആംഗ്ലിയൻ സാഹിത്യത്തിലും മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർക്കുള്ള സ്ഥാനം സമുന്നതമാണ്. 20-ാം ശതകത്തിന്റെ ആദ്യദശയിൽത്തന്നെ ഇംഗ്ലീഷിൽ എഴുതിത്തുടങ്ങിയ ഉള്ളൂരിന്റെ നിരവധി സംഭാവനകൾ ഗദ്യ-പദ്യ-നിരൂപണ-സാഹിത്യ മേഖലകളിലായി ചിതറിക്കിടക്കുന്നു. തത്ത്വശാസ്ത്രം, ചരിത്രം, സംസ്കാരം, സാമൂഹികജീവിതം എന്നീ മണ്ഡലങ്ങളിലെല്ലാം വിഹരിച്ച ആ പ്രതിഭാശാലിയുടെ രചനകളാണ്. ഇൻഡ്യ ആൻഡ് വേൾഡ് പ്രോഗ്രസ്, എ ഡോട്ടർ ഒഫ് ട്രാവൻകൂർ, എ ഫർഗോട്ടൻ ചാപ്റ്റർ ഇൻ ഇംഗ്ലീഷ് പൊയട്രി എന്നിവ ലളിത സുന്ദരമായ ആംഗലശൈലിയിൽ അനായാസം സാഹിത്യരചന നടത്തുവാൻ മഹാകവി ഉള്ളൂരിനുണ്ടായിരുന്ന വൈഭവം അന്യാദൃശമാണെന്ന് ഈ കൃതികൾ സാക്ഷ്യപ്പെടുത്തുന്നു.

മലയാളത്തിലെ സമുന്നത സാഹിത്യകാരനായ സർദാർ കെ. എം. പണിക്കർ (1894-1963) ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും അസാമാന്യ പാടവം പ്രദർശിപ്പിച്ചിരുന്നു. 'സ്വരാജ്യ', 'ഹിന്ദുസ്ഥാൻ ടൈംസ്' എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച ഇദ്ദേഹം ഇംഗ്ലീഷിൽ രാഷ്ട്രതന്ത്ര പ്രാധാന്യമേറിയ ഏതാനും ഗ്രന്ഥങ്ങളും ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലബാർ ആൻഡ് പോർട്ടുഗീസ് (1928), മലബാർ ആൻഡ് ഡച്ച് എന്നിവ ഇക്കൂട്ടത്തിൽ പ്രാമുഖ്യമർഹിക്കുന്ന ചരിത്ര-ഗവേഷണ ഗ്രന്ഥങ്ങളാണ്.

അന്താരാഷ്ട്രീയ തലത്തിൽ ഇന്ത്യയുടെ പ്രശസ്തി വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിട്ടുള്ള മലയാളികളിൽ പ്രമുഖനാണ് കെ.പി.എസ്. മേനോൻ (1898-1983). പന്ത്രണ്ടിലധികം പുസ്തകങ്ങളും ധാരാളം പ്രഭാഷണങ്ങളും ലേഖനങ്ങളും ചില ചെറുകഥകളും കെ. പി.എസ്. മേനോന്റെ സംഭാവനകളായി നമുക്കു ലഭിച്ചിട്ടുണ്ട്. ഡൽഹി-ചുങ്കിങ്, ദ റഷ്യൻ പനോരമ, ദ ഫ്ളൈയിങ് ട്രോയിക, ലെനിൻ ത്രൂ ഇൻഡ്യൻ ഐസ്, ദ ലാമ്പ് ആൻഡ് ദ ലാമ്പ് സ്റ്റാൻഡ് എന്നീ ഗ്രന്ഥങ്ങൾ എല്ലാ നിലയിലും പ്രാധാന്യമർഹിക്കുന്നു. സ്വന്തം ശ്വശുരൻ സി. ശങ്കരൻ നായരുടെ ജീവചരിത്രവും മെനി വേൾഡ്സ് എന്ന ആത്മകഥയും കെ.പി.എസ്. മേനോൻ രചിച്ചിട്ടുണ്ട്.

മലയാളികൾ രചിച്ച ആത്മകഥാപരമായ പല ഇംഗ്ലീഷ് കൃതികളും ശ്രദ്ധേയമായിത്തീർന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായ ഈ. കെ. നായനാരുടെ മൈ സ്ട്രഗിൾസ്, കെ.എം. പണിക്കരുടെ ആൻ ഓട്ടോബയോഗ്രഫി (വിവർത്തകൻ, കെ. കൃഷ്ണമൂർത്തി), ആൻ ഇൻഡ്യൻ ഫ്രീഡം ഫൈറ്റർ ഇൻ ജപ്പാൻ-മെമ്മോയിഴ്സ് ഒഫ് എ. എം. നായർ (നായർ സാൻ) എന്നിവയും ഈ വിഭാഗത്തിലെ എണ്ണപ്പെട്ട രചനകൾ തന്നെയാണ്.

വിവിധ സാഹിത്യശാഖകളിൽപ്പെട്ട പല ഉത്കൃഷ്ട മലയാള ഗ്രന്ഥങ്ങളുടേയും ഇംഗ്ളിഷ് പരിഭാഷയിലൂടെ ആംഗല കൈരളി പുഷ്കലയായിത്തീർന്നിട്ടുണ്ട്. നോവലുകൾ, നാടകങ്ങൾ, ചെറുകഥകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കൃതികളുടെ വിവർത്തനത്തിനാണ് മുൻതൂക്കം കാണുന്നത്.

നോവൽ. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയ്ക്ക് രണ്ടു പരിഭാഷകളുണ്ടായിട്ടുണ്ട്. സി.കെ. മേനോനും ലീലാദേവിയുമാണ് വിവർത്തകർ. എം.ടി. വാസുദേവൻ നായരുടെ അസുരവിത്ത് വി. അബ്ദുള്ള ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടി.യുടെ മഞ്ഞ് (മിസ്റ്റ്), ഇരുട്ടിന്റെ ആത്മാവ് (ക്രീച്ചർ ഒഫ് ഡാർക്ന്സ്), ചില ചെറുകഥകൾ എന്നിവയും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇ.എം.ജെ. വെണ്ണിയൂരിന്റെ ഫ്രം ദ ഗട്ടർ (ഓടയിൽനിന്ന്- കേശവദേവ്), പി.കെ. രവീന്ദ്രനാഥന്റെ നെയ്ബേഴ്സ് (അയൽക്കാർ-കേശവദേവ്), സി. പോൾ വർഗീസിന്റെ എ റ്റൈം റ്റു ഡേ (അരനാഴികനേരം-പാറപ്പുറത്ത്), എൻ. കുഞ്ഞിന്റെ മാജിക് ക്യാറ്റ് (മാന്ത്രികപ്പൂച്ച-ബഷീർ), മേരി മത്തായി, സാമുവൽ മത്തായി എന്നിവരുടെ ഔസേപ്പ്സ് ചിൽഡ്രൻ (ഔസേപ്പിന്റെ മക്കൾ-തകഴി), ബ്യൂട്ടിഫുൾ ആൻഡ് ഹാൻസം (സുന്ദരന്മാരും സുന്ദരികളും-ഉറൂബ്) എന്നീ വിവർത്തനങ്ങൾ വ്യാപകമായ അംഗീകാരം നേടിയവയാണ്. പൊറ്റെക്കാട്ടിന്റെ വിഷകന്യക വി. അബ്ദുള്ളയും ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി വാസന്തീ മേനോനും തകഴിയുടെ രണ്ടിടങ്ങഴി എൻ. മേനോനുമാണ് വിവർത്തനം ചെയ്തിട്ടുള്ളത്. വി. കെ.എൻ.-ന്റെ ബൊവൈൻ ബ്യൂഗിൾസ് സ്വയംകൃത വിവർത്തനമാണ്.

നാടകം. തോപ്പിൽഭാസിയുടെ മൂലധനം ദ് ക്യാപ്പിറ്റൽ എന്ന പേരിൽ ഇ.എം.ജെ. വെണ്ണിയൂരും ഭാസിയുടെ തന്നെ അശ്വമേധം പ്രേമാമേനോനും ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. അശ്വമേധത്തിന്റെ മറ്റൊരു ഭാഷാന്തരം എസ്. വേലായുധനാണ് നിർവഹിച്ചിട്ടുള്ളത്. ജി. ശങ്കരപ്പിള്ളയുടെ ഭരതവാക്യം, സി.ജെ. തോമസിന്റെ അവൻ വീണ്ടും വരുന്നു, കെ.ടി. മുഹമ്മദിന്റെ ഇതു ഭൂമിയാണ്, എൻ. കൃഷ്ണപിള്ളയുടെ മുടക്കുമുതൽ എന്നിവയും വിവർത്തനവിധേയമായിട്ടുണ്ട്.

മലയാളത്തിലെ പ്രസിദ്ധങ്ങളായ പല ചെറുകഥകൾക്കും ഇംഗ്ലീഷ് രൂപാന്തരം ലഭിച്ചതായിക്കാണാം. കെ. അയ്യപ്പപ്പണിക്കർ എഡിറ്റ് ചെയ്ത മലയാളം ഷോർട്ട് സ്റ്റോറീസ് ആന്തോളജിയിൽ 1940-നുശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഇരുപത്തിയൊന്നു കഥകൾ ചെറുകഥാസാഹിത്യരംഗത്തെ നവീനമാതൃകകളാണ്. കാരൂർ നീലകണ്ഠപ്പിള്ള മുതൽ പദ്മരാജൻ വരെയുള്ളവർ രചിച്ച ചെറുകഥകളുടെ വിവർത്തനമാണ് വുഡൻ ഡോൾസ് എന്നു തുടങ്ങിയ പേരുകളിൽ ആ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. ഈ ചെറുകഥകൾ മലയാളത്തിലെ പല പ്രമുഖരുടേയും കലാസൃഷ്ടികൾക്കു പ്രാതിനിധ്യം വഹിക്കുന്നു. എ സർവേ ഒഫ്മലയാളം ലിറ്ററേച്ചർ എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലും ഏതാനും മലയാള ചെറുകഥകളുടെ ആംഗലവിവർത്തനങ്ങൾ ചേർത്തിട്ടുണ്ട്. ഇവ കൂടാതെ ആംഗലേയ സാഹിത്യത്തിലെ മികച്ച ക്ലാസിക് കൃതികൾ എല്ലാംതന്നെ മലയാളത്തിലെ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു ബൃഹത് പദ്ധതിക്കും പ്രസാധകർ ആരംഭം കുറിച്ചിട്ടുണ്ട്.

മൊത്തത്തിൽ വിലയിരുത്തുമ്പോൾ ഭാരതീയ-ആംഗലസാഹിത്യത്തിന് കേരളത്തിന്റെ സംഭാവന മികച്ചതാണെന്നു പറയാനാവില്ല. തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണകാലത്ത് സംസ്കൃതത്തിനുണ്ടായിരുന്ന പ്രാഭവവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഈ മാന്ദ്യത്തിന് കാരണമാകാം. ഇന്തോ-ആംഗ്ലിയൻ സാഹിത്യം അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങളിൽനിന്നും കേരളീയരും വിമുക്തരല്ല. ഇംഗ്ലീഷ് മാതൃഭാഷയാക്കിയിട്ടുള്ളവരുടെ അഭാവം, വായനക്കാരുടെ കുറവ്, ഇംഗ്ലീഷ് ഭാഷ സർഗാത്മക രചനയ്ക്ക് ഉപയോഗിക്കുന്നതിനുള്ള വൈഷമ്യം, സാഹിത്യരചനകൾ പ്രസിദ്ധീകരിക്കുന്നതിനും അംഗീകാരം നേടുന്നതിനുമുള്ള പരിമിതികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഈ രംഗത്തു കാണാം. എന്നാൽ തദ്ദേശീയമെന്നോ വിദേശീയമെന്നോ ഉള്ള ഭേദചിന്ത കൂടാതെ നല്ലതെന്തും സ്വീകരിക്കാനും സ്വായത്തമാക്കാനുമുള്ള കേരളീയരുടെ സഹജവാസന പ്രതീക്ഷയ്ക്ക് വക നൽകുന്നു. അന്തർദേശീയ ഭാഷ, അഖിലേന്ത്യാതലത്തിലുപയോഗിക്കാവുന്ന ബന്ധഭാഷ എന്നീ നിലകളിൽ ഇംഗ്ലീഷിനോടുള്ള പ്രാധാന്യവും അന്തർദേശീയ തലത്തിലേക്കുയരുവാനുള്ള സാഹിത്യകാരന്മാരുടെ അഭിവാഞ്ച്ഛയും കേരളത്തിലെ ആംഗലസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളായി വർത്തിക്കുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കേരളം-3 കേരളം-3 എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കേരളസാഹിത്യം&oldid=3959473" എന്ന താളിൽനിന്ന് ശേഖരിച്ചത്