കൊച്ചി, പൊന്നാനി ഇടങ്ങൾ കേന്ദ്രീകരിച്ചു ഇസ്മായേൽ മരയ്ക്കാർ, മമ്മാലി മരയ്ക്കാർ എന്നിവരോടൊപ്പം പോർച്ചുഗീസ് മേധാവിത്വത്തിനെതിരെ പട പൊരുതുകയും പിന്നീട് കോഴിക്കോട് രാജ്യ നാവിക സേനാധിപനായി മാറുകയും ചെയ്ത മരക്കാർ സൈന്യത്തിലെ രണ വീരനാണ് കുട്ടി അഹ്മദ് അലി എന്ന കുഞ്ഞാലി. ഇന്ത്യൻ രാജ്യങ്ങളിലെ ആദ്യ നാവിക സേനാധിപനെന്ന് ചരിത്രം രേഖപ്പെടുത്തിയ ഇദ്ദേഹമാണ് വിശ്വ പ്രസിദ്ധനായ കുഞ്ഞാലി ഒന്നാമൻ [1] ഇന്ത്യൻ നേവിയുടെ കുഞ്ഞാലി എന്ന പടക്കപ്പൽ ഇദ്ദേഹത്തിൻറെ പ്രാമുഖ്യം അടയാളപ്പെടുത്തുന്നു. [2][3]

കുട്ടി അഹ്‌മദ്‌ അലി (കുഞ്ഞാലി)
Nicknameകുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ
മരണം1539-40
വിതുല , സിലോൺ
ദേശീയതകോഴിക്കോട് രാജ്യം
വിഭാഗംസാമൂതിരി സൈന്യം
ജോലിക്കാലം1507 –1539-40
പദവിനാവിക സേനാധിപൻ
യൂനിറ്റ്മരയ്ക്കാർ സൈന്യം
Commands held
സഹ സൈന്യാധിപൻ, (മരയ്ക്കാർ സേന) (1503 –07 )
സമുദ്രാധിപതി
കോഴിക്കോട് രാജ്യം( (1507 –1539-40)

ജീവചരിത്രം തിരുത്തുക

“സ്പെയിനിനെതിരെയുള്ള പോരാട്ടത്തിൽ എപ്രകാരമാണോ ഫ്രാൻസീസ് ഡ്രേക്ക് എലിസബത്ത് രാജ്ഞിയ്ക്ക് കരുത്തേകിയത് അപ്രകാരമാണ് കുഞ്ഞാലി മരയ്ക്കാർ സാമൂതിരിയുടെ കരുത്തായി വർത്തിച്ചത്”

പോർച്ചുഗീസ് ചരിത്രകാരന്മാർ [4]

കൊച്ചി കേന്ദ്രമാക്കി അരി കച്ചവടത്തിലേർപ്പെട്ട മരയ്ക്കാർ വ്യാപാര സമൂഹത്തിലായിരുന്നു കുട്ടി അഹ്മദ് അലി എന്ന കുഞ്ഞാലി ഒന്നാമൻറെ ജനനം. [5] ഇവരുടെ പൂർവ്വികർ തുർക്കി അറബ് വംശജരായിരുന്നുവെന്നും കായൽ പട്ടണത്തിൽ നിന്ന് ഇവർ കൊച്ചിയിലെ കൊച്ചങ്ങാടിയിലേക്ക് കുടിയേറുകയായിരുന്നുവെന്നുമുള്ള വിവിധ നിഗമനങ്ങൾ ചരിത്രകാരന്മാർ വെച്ച് പുലർത്തുന്നുണ്ട്..[6] [7] [8]

കൊച്ചിയിലെ പ്രമുഖ വർത്തിക പ്രമാണിയായിരുന്നുുുു ഇസ്മയിൽ മരക്കാർ. അദ്ധേഹത്തിൻ്റെ മകനാണ് ഒന്നാംകുഞ്ഞാലി. സാമൂതിരിയും മരക്കാർമാരും തമ്മിലുണ്ടായ ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് കുഞ്ഞാലി എന്ന സ്ഥാനം സാമൂതിരി മരക്കാർമാർക്ക് നൽകുന്നത്..

 
1498 ലെ കോഴിക്കോട് രാജ്യം ഭൂപടം

പോർച്ചുഗീസ് മേധാവിത്യം കൊച്ചി രാജ്യത്ത് അടിയുറച്ചതോടെ ഇസ്മായേൽ മരക്കാറിൻറെ കീഴിൽ പറങ്കികൾക്കെതിരെ മരക്കാന്മാർ ആയുധമേന്തി. കൊച്ചി രാജാവ് പറങ്കികൾക്ക് അനുകൂലമായിരുന്നു. കൊച്ചി- കോഴിക്കോട് യുദ്ധത്തിൽ ഇവരുടെ പിന്തുണ സാമൂതിരിക്കായിരുന്നു. യുദ്ധാനന്തരം മമ്മാലി, കുഞ്ഞാലി എന്നിവരടക്കമുള്ള മരയ്ക്കാർ കുടുംബം സാമൂതിരിയുടെ കോഴിക്കോട് രാജ്യത്തെ പൊന്നാനിയിലേക്ക് താമസം മാറ്റി. ഥരീഖയിലെ ആത്മീയ ഗുരുവായിരുന്ന സൈനുദീൻ മഖ്ദൂമിൻറെ ആവിശ്യമനുസരിച്ചായിരുന്നു ഈ താമസമാറ്റം. [9] 73 [10] [11] മഖ്ദൂമിന്റെ നിർദ്ദേശാനുസരണം മമ്മാലി, കുഞ്ഞാലി, ഇബ്രാഹിം അലി എന്നിവർ കോഴിക്കോട് രാജാവായിരുന്ന അന്നത്തെ സാമൂതിരിയെ മുഖം കാണിക്കുകയും തങ്ങളുടെ ശരീരവും സൈനികരും നൗകകളും സമ്പത്തും കോഴിക്കോട് തീരം സംരക്ഷിക്കുവാൻ വാഗ്ദാനം ചെയ്യുകയുമാണുണ്ടായത്. രാജ്യത്തിനു വേണ്ടി ഉയിരും ഉടലും സ്വത്തും ബലി നൽകിയ കോഴിക്കോട്ടെ നാവിക സേനയുടെയും സൈന്യാധിപന്റെയും ചരിത്രം തുടങ്ങുന്നത് ഇവിടം മുതൽക്കാണ്. [12] ആദ്യകാലം മുതൽക്കേ മരക്കാന്മാരുമായി സൗഹൃദ ബന്ധമുണ്ടായിരുന്ന സാമൂതിരി വാഗ്ദാനം സ്വീകരിക്കുകയും പൊന്നാനി കേന്ദ്രമാക്കി പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പടപൊരുതുകയുമുണ്ടായി. മമ്മാലി മരയ്ക്കാർരിന്റെ രക്ത സാക്ഷിത്വത്തെ തുടർന്ന് മരയ്ക്കാർ സൈന്യത്തിന് കോഴിക്കോട് നാവിക സേനയായി സ്ഥാനബഹുമതി നൽകിയ സാമൂതിരി മരയ്ക്കാർ കുടുംബത്തിലെ തലമുതിർന്ന അംഗമായ കുട്ടി അഹ്മദ് അലി എന്ന കുഞ്ഞാലിക്ക് നാവിക സേനാധിപതി സ്ഥാനവുമേകി. അധികാര ചിഹ്നമായി സിൽക്ക് കൊണ്ടുള്ള തലപ്പാവ് (ഉറുമാൽ) അണിയിച്ചു. കുഞ്ഞാലി ഒന്നാമന് ശേഷം നാവിക സേനാധിപ സ്ഥാനം ഏറ്റെടുത്ത പിൻ തലമുറക്കാരും പിന്നീട് കുഞ്ഞാലി എന്ന അധികാര നാമത്താൽ തന്നെ വിശേഷിപ്പിക്കപ്പെട്ടു. [13] മരയ്ക്കാർ സൈന്യത്തിലെ ഉശിരന്മാരായ കുട്ട്യാലി മരക്കാർ പാച്ചി മരക്കാർ എന്നിവരെ സഹസൈന്യാധിപന്മാരായി നിയമിച്ച കുഞ്ഞാലി താനൂർ നാവിക കേന്ദ്ര ചുമതലയും കുട്ട്യാലിക്ക് നൽകി. [14] പന്തലായനിയിൽ പാച്ചി മരയ്ക്കാർ (ഗോവൻ) അതിർത്തിയിൽ ചിന്നകുട്ടി അലി, അറക്കലിൽ (കണ്ണൂരിൽ) വലിയ ഹസ്സൻ എന്നിവർ മരയ്ക്കാർ സൈന്യത്തിന് നേതൃത്വമേകി

 
16 ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് കപ്പലുകൾ

പോരാട്ടങ്ങൾ തിരുത്തുക

ആദ്യ ഘട്ടത്തിൽ പൊന്നാനി അഴിമുഖത്ത് നിർമ്മിക്കപ്പെട്ട നാവിക ആസ്ഥാനം കേന്ദ്രമാക്കിയായിരുന്നു സൈനിക നീക്കങ്ങൾ നടന്നിരുന്നത് കുഞ്ഞാലി കോട്ട എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. നാവിക ശേഷി വളർന്നതോടെ പ്രവർത്തനമണ്ഡലം പിന്നീട് കോഴിക്കോട് അളകപുഴ തീരത്തേക്ക് മാറ്റുകയായിരുന്നു. ഇവിടങ്ങൾ കേന്ദ്രീകരിച്ചു കുട്ടി അലി, പാച്ചി മരക്കാർ എന്നിവരോടൊപ്പം രക്തം ത്രസിപ്പിക്കുന്ന സാഹസിക ആക്രമണങ്ങൾ പോർച്ചുഗീസുകാർക്കെതിരെ സംഘടിപ്പിക്കാൻ കുഞ്ഞാലി ഒന്നാമനായിരുന്നു. പീരങ്കിയും ആധുനിക യുദ്ധ സജ്ജീകരണങ്ങളുമായി വരുന്ന വൻ പറങ്കി കപ്പലുകളെ കുട്ട്യാലി മരക്കാരുടെ നേതൃത്വത്തിലുള്ള പോർ പറവകൾ എന്ന പരിശീലനം സിദ്ധിച്ച ചെറിയ പോരാട്ട സംഘങ്ങൾ പൊടുന്നനെ വളയുകയും മിന്നലാക്രമണം നടത്തിയ ശേഷം ആഴം കുറഞ്ഞ ഭാഗത്തേക്ക് പെട്ടെന്ന് പിന്തിരിയുകയും ചെയ്യുന്ന സൈനിക തന്ത്രമായിരുന്നു കുഞ്ഞാലി ഒന്നാമൻറെത്. [15] ആധുനിക യുദ്ധ നിരൂപകർ ഹിറ്റ് ആൻഡ് റൺ എന്ന് വിശേഷിപ്പിക്കുന്ന ഈ സൈനിക തന്ത്രം ‘കുഞ്ഞാലി തന്ത്രം’ (Kunhali Tactics) എന്ന പേരിൽ ഇന്ത്യൻ നേവി സിലബസിൽ കുറിക്കപ്പെട്ടിരിക്കുന്നു. [16] ഗറില്ല പോരാട്ടം കടലിലേക്ക് വ്യാപിപ്പിച്ചതും മികച്ച സൈനിക തന്ത്രങ്ങളിലൊന്നായിരുന്നു. വലിയ ഹസ്സൻ, പാച്ചി മരയ്ക്കാർ എന്നിവരുടെ കീഴിൽ കടൽ ഗറില്ലകളുടെ പ്രതേക സൈന്യവും കുഞ്ഞാലി ഒന്നാമൻ രൂപീകരിച്ചു. പന്തലായനി തൊട്ട് കണ്ണൂർ വരെയുള്ള തീരങ്ങളിൽ പറങ്കി കപ്പലുകളെ തകർത്ത് മുക്കിയതടക്കമുള്ള ഏറ്റുമുട്ടലുകളിലധികവും അരങ്ങേറിയത് ഇവരുടെ കീഴിലായിരുന്നു.

പോർച്ചുഗീസ് അധിനിവേശത്തിനെതിരെ നിരവധി യുദ്ധങ്ങളാണ് കുഞ്ഞാലി ഒന്നാമൻറെ നേതൃത്വത്തിൽ അരങ്ങേറിയിരുന്നത്. 1506 ഇൽ പോർച്ചുഗീസ് സൈന്യത്തിനെതിരെ നടത്തിയ യുദ്ധമാണ് ഇതിൽ പ്രധാനം. സൈനിക തലവൻ ഡൊം ലൊവുറെസോ അൽമേഡയുടെ കപ്പൽ പട വ്യൂഹത്തിനെതിരെയുള്ള അക്രമണത്തിൽ സാമൂതിരിപ്പടയെ സഹായിക്കാൻ തുർക്കി -ഈജിപ്ത്-ഗുജറാത്ത് സുൽത്താന്മാരുടെ സഖ്യസേനയും അണിചേർന്നിരുന്നു. 1506 കണ്ണൂർ യുദ്ധംത്തിൽ വിജയം പോർച്ചുഗീസിനായിരുന്നു. 1507 നവംബർ 14 ന് പൊന്നാനി ആക്രമിച്ച അൽമേഡ കോഴിക്കോട് രാജ്യത്തിനും മാപ്പിളമാർക്കും വ്യാപക നാശ നഷ്ടങ്ങൾ സമ്മാനിച്ചു. ഇതോടെ മാപ്പിള പോരാളികൾ സംഘടിച്ചു പ്രത്യാക്രമണം നടത്തുകയും ഭീകരമായ യുദ്ധത്തിൽ നാശം സംഭവിക്കാൻ തുടങ്ങിയതോടെ പറങ്കി കപ്പലുകൾ കൊച്ചിയിലേക്ക് പിൻവലിഞ്ഞു [17]

“ഇത് വരേയ്ക്കും നേരിട്ടതിൽ ഏറ്റവും ഉഗ്രമായ യുദ്ധമാണ് പൊന്നാനിയിൽ നാം അഭിമുഖികരിച്ചത്. പശ്ചിമതീരത്തെ ശക്തിദുർഗമായ ഈ ദേശം ആക്രമിക്കാൻ പറ്റിയെന്നത് തന്നെ നമുക്ക് അതിയായ സന്തോഷമുണ്ടാക്കുന്നവയാണ്”

ലുഡോവിക്കോ ഡി വർത്തേമ [18]

സുൽത്താൻ ഖാനിസുൽ ഗൗരിക്കുള്ള സന്ദേശവുമായി ഈജിപ്തിലേക്കുള്ള സാമൂതിരിയുടെ നയതന്ത്ര സംഘത്തിൽ പ്രതേക ദൂതനെന്ന നിലയിൽ മരക്കാർ ഉണ്ടായിരുന്നു. സാമൂതിരിയുടെ നിർദ്ദേശാനുസരണം സൈനുദീൻ മഖ്ദൂം സുൽത്താൻ കുറി അയക്കുകയും യുദ്ധമന്ത്രി മീർ ഹുസൈൻറെ (ആമിർ ഹുസ്സൈൻ അൽ കുർദി) നേതൃത്വത്തിൽ 13 കപ്പൽ നിറയെ 1500 മിസ്ർ ഭടന്മാർ കോഴിക്കോടും, പൊന്നാനിയിലും തമ്പടിക്കുകയും പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് പിന്തുണയേകുകയുമുണ്ടായി. അറബ് സൈന്യം കോഴിക്കോട് ചരക്ക് കപ്പലുകൾക്ക് സുരക്ഷ നൽകുകയും അക്രമണത്തിനൊരുങ്ങിയ പോർച്ചുഗീസ് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു.[19]

മലയാള തീരങ്ങളിൽ തിരിച്ചടികൾ ശക്തമായതോടെ ഗുജറാത്ത് രാജ്യ തീരങ്ങളിലേക്ക് സ്ഥാനമാറ്റം നടത്തിയ പോർച്ചുഗീസ് സൈനിക കപ്പലുകളെ ഗുജറാത്ത് സുൽത്താനേറ്റിന്റെ തെക്ക് ഭാഗത്തുള്ള ചൗൾ ദ്വീപിലേക്ക് നൂറിലേറെ പോർ നൗകകളിലായി കടന്നു ചെന്ന കുഞ്ഞാലിയുടെ സൈന്യം ആക്രമിച്ചു. മിസ്ർ സൈന്യവുമായി ചേർന്ന് കോഴിക്കോട് സൈന്യം ചേർന്ന് നടത്തിയ ഈ ഉഗ്രപോരാട്ടം പറങ്കികളെ തീർത്തും നാമാവശേഷമാക്കി. ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ പോർച്ചുഗീസ് ആക്രമണങ്ങൾക്ക് തൽക്കാലം വിരാമമായി. [20]

 
ഡ്യൂ യുദ്ധം 1509 മുകളിൽ ഇടത് വശത്ത് ആദ്യം മരയ്ക്കാർ സേന

1508 മാർച്ചിലാണ് ഈ മഹായുദ്ധം നടന്നത്. കെയ്റൊ സുൽത്താന്റെയും, ഗുജറാത്ത് സുൽത്താന്റെയും സാമൂതിരിയുടെ കുഞ്ഞാലി സൈന്യവും, പോർച്ച്ഗീസ് വൈസ്രോയിയുടെ മകൻ നയിച്ച കപ്പൽ പടയുമായി ഏറ്റുമുട്ടി. മായമാമ മരയ്ക്കാർ ഉൾപ്പെടെയുള്ള പോരാളികളുൾപ്പടെ നൂറ് ഓടങ്ങളിലായിരുന്നു മരയ്ക്കാർ സൈന്യവിന്യാസം. അതിരൂക്ഷമായ യുദ്ധത്തിൽ പോർച്ചുഗീസ് കപ്പൽപ്പട പാടെ തറപറ്റുകയും സൈന്യാധിപൻ ലോറൻസോ അൽമേഡ കൊലപ്പെടുകയുമുണ്ടായി. ചൗൾ യുദ്ധം 1508 മരയ്ക്കാർ സേനയുടെ കീർത്തി വർദ്ധിപ്പിച്ച പോരാട്ടം കൂടിയായിരുന്നു.[21]ഈ യുദ്ധ വിജയം കോഴിക്കോടിന് അഭിമാന മുഹൂർത്തമായി മാറി. കോഴിക്കോട് ഈജിപ്ത്, ഗുജറാത്ത് സുൽത്താനേറ്റ് സൈനിക കൂട്ടുകെട്ടിനും ഇത് വഴിയൊരുക്കി 1509 ഇൽ സാമൂതിരി രാജ്യത്തെ ആക്രമിച്ച് കീഴടക്കാനുള്ള പോർച്ചുഗീസ് നീക്കത്തെ മരയ്ക്കാർ സൈന്യം വിഫലമാക്കി. ആ വർഷം തന്നെ 1509 ഡോൺ ഫാൻസ്കോയുടെ നേതൃത്വത്തിൽ 18 കപ്പലുകളിൽ ആയുധക്കൂമ്പാരങ്ങളുമായി 1200 പോർച്ചുഗീസ് സൈനികർ ഡ്യൂവിലെത്തി. ഡ്യു യുദ്ധം (1509) മരയ്ക്കാർ സൈന്യത്തിനും സഖ്യത്തിനും കനത്ത നാശം സമ്മാനിച്ചു. [22] ഡ്യൂ ഗവർണ്ണറുടെ കൂറ് മാറ്റത്തെ തുടർന്ന് ഈ യുദ്ധത്തിൽ മിസ്ർ സേന ഒറ്റപ്പെടുകയും തുടർന്ന് പിൻവാങ്ങുകയുമുണ്ടായി. [23]പോരാട്ടത്തിൽ ഇരു പക്ഷത്തിനും വിജയമുണ്ടായില്ലെങ്കിലും ഗുജറാത്ത് സുൽത്താനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യുദ്ധം നിർത്തി ഈജിപ്ത് -മരക്കാർ സൈനികർ തങ്ങളുടെ നാടുകളിലേക്ക് മടങ്ങുകയാണുണ്ടായത്[24]

ആക്രമണ പരമ്പരകൾ തിരുത്തുക

 
സാമൂതിരി കൊട്ടാരവും നായർ സൈനികനും (1604)

1510-ജനുവരി മൂന്നാം തിയ്യതി (915 റമസാന് 22) പോര്ച്ചുഗീസ് ഭടന്മാർ പത്തേമാരിയിൽ കല്ലായി അഴിമുഖം വഴി കോഴിക്കോട് നഗരവും അക്രമിച്ചു നശിപ്പിച്ചു. കുറ്റിച്ചിറ മിസ്കാൽ പള്ളിക്ക് തീവെക്കുകയും പ്രാർത്ഥിക്കുകയായിരുന്ന വിശ്വാസികളെ കൂട്ടക്കൊലയ്ക്കിരയാക്കി. കോട്ടമതിലുകൾ തകർത്ത് സാമൂതിരിയുടെ വിക്രമപുരം കൊട്ടാരം ആക്രമിച്ചു കൊള്ള ചെയ്തു തീവെച്ചു [25] കോട്ട കാവലാളുകളായിരുന്ന കോഴിക്കോട് പതിനായിരമെന്ന നായർ പോരാളികൾ പോർച്ചുഗീസ് സൈന്യവുമായി കനത്ത പോരാട്ടം കാഴ്ച വെച്ച് കോട്ടയ്ക്ക് പുറത്തേക്ക് അവരെ തുരത്തി ഓടിച്ചു. അപ്പോഴേക്കും ആക്രമണ വാർത്തയറിഞ്ഞ നായർ -മുസ്ലിം യോദ്ധാക്കൾ സംഘടിച്ചെത്തി. ഇരു ഭാഗത്തും ആൾ നഷ്ടമുണ്ടായ യുദ്ധത്തിൽ 500 പോർച്ചുഗീസ് ഭടന്മാർ കൊല്ലപ്പെട്ടു. [26] പരിക്ക് പറ്റിയ ക്യാപറ്റൻ അൽ ബുക്കർക്കും സംഘവും രക്ഷപ്പെട്ടു. [27] പ്രതികാരമായി പറങ്കികൾ പൊന്നാനി ആക്രമിച്ചു 50 കപ്പലുകൾ നശിപ്പിക്കുകയും 70 മുസ്ലിങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. [28]തിരിച്ചടികൾ ശക്തമായതോടെ പോർച്ചുഗീസുകാർ തന്ത്രം മാറ്റി കിരീടാവകാശിയുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്ത് വാഴുന്ന സാമൂതിരിയെ വിഷം കൊടുത്ത് കൊല്ലിപ്പിച്ചു [29]

 
അഫോൻസാ ഡി അൽബുക്കർക്ക്

നാടുവാണിരുന്ന സാമൂതിരി മരണപ്പെടുകയും അധികാരമേറ്റെടുത്ത സഹോദരൻ പോർച്ചുഗീസുകാരോട് സൗഹൃദം പ്രകടിപ്പിക്കുകയും [30] ചെയ്തതോടെ അഫോൻസാ ഡി അൽബുക്കർക്കിനു ഫാക്ടറിയും കോട്ടയും പണിയുന്നതിന് കോഴിക്കോട് രാജ്യത്ത് സ്ഥലം അനുവദിക്കാമെന്ന ഓഫർ നൽകപ്പെട്ടു.

1513 ഡിസംബർ 24 ന് കോഴിക്കോട് പോർച്ചുഗീസ് കോട്ട കെട്ടാനുള്ള ധാരണാപത്രം ഒപ്പിട്ടതോടെ കുഞ്ഞാലി ഒന്നാമന്റെ നേതൃത്വത്തിൽ നടന്ന പോർച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഇടവേള വീണു. [31] പോർച്ചുഗീസുകാരോട് രമ്യതയിലാകുന്നത് രസിക്കാതിരുന്ന കുഞ്ഞാലി ഒന്നാമൻ ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നമ്പ്യാതിരി സാമൂതിരിക്ക് നൽകിയെങ്കിലും അവയൊന്നും രാജാവ് മുഖവിലക്കെടുത്തില്ല. ദക്ഷിണ കടൽ തീരത്ത്(south beach) പറങ്കികൾ കോട്ട കെട്ടുകയും കോട്ടയ്ക്കരികിലുണ്ടായിരുന്ന പെട്ട മുസ്ലിം പള്ളി പൊളിച്ചുമാറ്റി അവരുടെ ആരാധാനാലയം പണിയുകയുമുണ്ടായി. മാപ്പിളമാരിൽ ഇത് വലിയ പ്രതിഷേധം ഉണ്ടാക്കിയെങ്കിലും രാജാവ് നടത്തിയ കരാറിനെതിരായ നീക്കം അവരിൽ നിന്നും ഉണ്ടായില്ല.

വർഷങ്ങൾ പിന്നിട്ടതോടെ പോർച്ചുഗീസുകാർ ധാരണകൾ ലംഘിച്ചു കോഴിക്കോടിന് അവകാശപ്പെട്ട തീര ചുങ്കത്തിന്റെയും, ചരക്ക് നികുതിയുടെയും പാതി അവർ പിടിച്ചു വെച്ചു. ഭീഷണിയിലൂടെ ഇതര രാജ്യ കപ്പലുകൾക്ക് വലിയ ചുങ്കം ചുമത്തി പണം ഈടാക്കി, [32] 1517 ഇൽ തൃച്ചേരിയിൽ വെച്ചു സാമൂതിരിയെ കൊല്ലാനുള്ള നീക്കവും നടത്തി. പ്രകോപനങ്ങൾ പരമാവധി സൃഷ്ടിച്ചുവെങ്കിലും പറങ്കികൾക്കെതിരായ സൈനിക ചുവട് വെയ്പ്പിനു കോഴിക്കോട് രാജ്യാധിപൻ അശേഷം താല്പര്യം കാട്ടിയില്ല. [33] പറങ്കികളുടെ ആക്രമണത്തിൽ അമർഷം പൂണ്ടിരുന്നുവെങ്കിലും രാജ ശാസനയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ കുഞ്ഞാലിയുടെ ഭാഗത്ത് നിന്നുമുണ്ടായതുമില്ല. 1522 ഇൽ പറങ്കികളോട് സൗഹൃദം പുലർത്തിയ സാമൂതിരി നാടുനീങ്ങുകയും പുതിയ സാമൂതിരി ചുമതലയേൽക്കുകയും ചെയ്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പറങ്കികളുടെ നികുതി കൊള്ള അദ്ദേഹം അംഗീകരിച്ചില്ല. കടലിൽ പാസ് ഏർപ്പെടുത്തി നികുതി പിരിച്ചിരുന്ന പറങ്കി കപ്പലുകളെ തുരത്താൻ കുഞ്ഞാലി ഒന്നാമനോട് പുതു രാജ്യാധികാരി ഉത്തരവിട്ടു. തുടർന്ന് കുട്ട്യാലി മരക്കാർ അലി ഇബ്രാഹിം മിസ്രി കുട്ടി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിൽ പോർച്ചുഗീസ് കപ്പലുകളെ ആക്രമിച്ച മരയ്ക്കാർ സൈന്യം പത്ത് പറങ്കി കപ്പലുകൾ പിടിച്ചെടുത്തു.

കുഞ്ഞാലി ഒന്നാമന് കീഴിൽ വലിയ ഹസ്സൻ കണ്ണൂരിലും, പാച്ചി മരയ്ക്കാർ കോഴിക്കോടും, ചിന്ന കുട്ടി അലി ഗോവൻ തീരത്തും കുട്ട്യാലി മരക്കാർ താനൂർ കേന്ദ്രമാക്കിയും നാവിക നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു.

അറബി കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നേരിട്ട തിരിച്ചടികൾക്ക് പ്രതികാരമായി ചെങ്കടലിലൂടെ യാത്ര ചെയ്യുന്ന കോഴിക്കോട് കപ്പലുകളെ ആക്രമിച്ചു നശിപ്പിച്ചായിരുന്നു പോർച്ചുഗീസുകാർ അരിശം തീർത്തത്. ചെങ്കടലിലൂടെ യാത്ര ചെയ്യണമെങ്കിൽ തങ്ങൾക്ക് കരം നൽകണമെന്ന അലിഖിത വ്യവസ്ഥ പറങ്കികൾ നടപ്പാക്കി. പറങ്കികൾ തീർത്ത വെല്ലുവിളിയെ തട്ടിമാറ്റിയ കുഞ്ഞാലി ഒന്നാമൻ 1523ൽ കോഴിക്കോട്ടു നിന്ന് കുരുമുളക് കയറ്റിയ എട്ട് വലിയ കപ്പലുകള് നാൽപത് ഓടങ്ങളുടെ നാവിക അകമ്പടിയോടെ ചെങ്കടലിലൂടെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു. കോഴിക്കോട് നാവിക സേനയുടെ ആഗമനമറിഞ്ഞ പോർച്ചുഗീസ് കപ്പലുകൾ സുരക്ഷിത താവളങ്ങളിലേക്ക് മാറിയതിനാൽ ഏറ്റുമുട്ടലുകൾ ഒന്നും സംഭവിച്ചില്ല[34]അതേ വർഷം ഫൻദാറിന (പന്തലായനി) തിരുവാരങ്കാട് (തിരൂരങ്ങാടി) ബാർബുറങ്ങാട് (പരപ്പനങ്ങാടി) തുടങ്ങിയ സ്ഥലത്ത് നിന്നുള്ള മാപ്പിള യോദ്ധാക്കൾ പോർച്ചുഗീസ് സൈന്യവുമായി ഏറ്റുമുട്ടുകയും ചെറിയകപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. 1524ഇൽ ഈജിപ്തിൽ നിന്നും ആഫ്രിക്കയിൽ നിന്നും വന്ന വ്യാപാരി സമൂഹത്തെ കോഴിക്കോട് അങ്ങാടിയിൽ വെച്ച് പറങ്കികൾ ആക്രമിച്ചു. അതോടെ ഇരു കൂട്ടരും തമ്മിൽ യുദ്ധം നടന്നു. അതേ വർഷം തന്നെ കാനറ രാജ്യത്ത് നിന്നും കോഴിക്കോടേക്കുള്ള ഭക്ഷ്യഇറക്കുമതി പോർച്ചുഗീസ് നാവിക പട തടഞ്ഞു [35] ഇതോടെ പോർച്ചുഗീസുകാർക്ക് മുൻ സാമൂതി അനുവദിച്ചു കൊടുത്ത കോട്ടയും ഫാക്ടറിയും ഒഴുഞ്ഞു തരാൻ ഇളംകൂർ സാമൂതിരി ആവശ്യപ്പെട്ടെങ്കിലും പറങ്കികൾ വഴങ്ങിയില്ല. ഗോവ വൈസ്രോയി വാസ്ഗോഡിഗാമ മുന്നൂറു സൈനികർ അടങ്ങിയ കപ്പലിനെ കോഴിക്കോട് ആക്രമിക്കാൻ അയച്ചതോടെ കുഞ്ഞാലി ഒന്നാമൻറെ നേതൃത്വത്തിൽ പറങ്കികൾക്കെതിരെ പ്രതിരോധവലയം തീർത്തു. ആത്മീയ ഗുരുവായിരുന്ന മഖ്ദൂം ഒന്നാമൻറെ വിയോഗവും, പൊന്നാനിയിലെ പോർച്ചുഗീസ് ആക്രമണങ്ങളും, കോഴിക്കോട് തുറമുഖത്തിനെതിരായ ആക്രമണ വ്യാപ്തിയും വർദ്ധിച്ചതോടെ 1524 ഓട് കൂടി പൊന്നാനി വിട്ട് ആളഗ പുഴ തീരത്തേക്ക് കുഞ്ഞാലിയും സംഘവും താമസം മാറ്റി.[36]

 
കോഴിക്കോട്ടെ പോർച്ചുഗീസ് കോട്ട

1925 ഇൽ പോർച്ചുഗീസ് ഗവർണർ നയിച്ച പറങ്കി സൈന്യം കോഴിക്കോടിൻറെ രണ്ടാം തലസ്ഥാനവും നാവിക കേന്ദ്രവുമായിരുന്ന പൊന്നാനി ആക്രമി ച്ചു നൂറുകണക്കിന് പേരെ കൊല്ലുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, ഭവനങ്ങളും, പാണ്ടികശാലകളും, കപ്പലുകളും, കൃഷികളും തീ വെച്ച് നശിപ്പിക്കുകയുമുണ്ടായി. [37] 1525 നവംബർ 2 ന് മാപ്പിള പോരാളികൾ പറങ്കി കോട്ട ആക്രമിച്ചു വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി, തുടർന്ന് ചെമ്പകശ്ശേരി രാജാവിൻറെ സഹായത്തോടെ പോർച്ചുഗീസ് സൈന്യം പന്തലായനി തുറമുഖ ആക്രമിച്ചു കോഴിക്കോടിൻറെ നിരവധി ചരക്കു നൗകകൾ പിടിച്ചെടുത്തു. രാജാവിൻറെ നിർദ്ദേശാനുസരണം ചെമ്പകശ്ശേരിയിലെ അരയന്മാരാണ് പോർച്ചുഗീസുകാരെ സഹായിച്ചത്. ആക്രമണത്തിന് ശേഷം പോർച്ചുഗീസുകാർ ഇവരെ വെടിവെച്ചു കൊന്നു. ഇതോടെ ചെമ്പകശ്ശേരി പോർച്ചുഗീസ് സഖ്യത്തിൽ നിന്നും മാറി. [38] പന്തലായനി അക്രമത്തിനു മറുപടിയായി കൊച്ചിയിലെ പോർച്ചുഗീസ് കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള തന്ത്രങ്ങൾ കുഞ്ഞാലി ഒന്നാമൻ ഒരുക്കി. കുട്ട്യാലി മരക്കാരിന്റെ കീഴിൽ കൊച്ചി ആക്രമിച്ച മരയ്ക്കാർ സൈന്യം മുഴുവൻ പറങ്കികപ്പലുകളും അഗ്നിക്കിരയാക്കി. 1526 ജൂണിൽ കോഴിക്കോട്ടെ പറങ്കി കോട്ട സാമൂതിരിയുടെ സൈന്യം ആക്രമിച്ചു. 1526 സെപ്റ്റംബറിലും ഒക്ടോബറിൽ കോഴിക്കോട്ടെ പറങ്കിക്കോട്ട തിരിച്ചു പിടിക്കാൻ കപ്പൽ പട വ്യൂഹവുമായെത്തിയ പോർച്ചുഗീസ് സൈനിക മേധാവി മെനസിസിനേയും സംഘത്തേയും കുഞ്ഞാലിയും സംഘവും അതി ശക്തമായി നേരിട്ടു. തിരിച്ചടിയിൽ നിരവധി പോർച്ചുഗീസ് കപ്പലുകൾ നശിക്കുകയും കനത്ത ആൾ നാഷ്ട്ടം സംഭവിക്കുകയും സൈനിക മേധാവി കൊല്ലപ്പെടുകയും ചെയ്തു. നിരന്തര സംഘർഷങ്ങളും യുദ്ധങ്ങളും നേരിടാനാവാതെ അതെ വർഷം കോട്ട ഉപേക്ഷിച്ചു പോർച്ചുഗീസുകാർ രായ്ക്കുരാമാനം സ്ഥലം വിട്ടു. പറങ്കികൾ കോട്ട ഉപേക്ഷിച്ചു കയറിയത് വെടിമരുന്നിനു തീ കൊളുത്തിയ ശേഷമായിരുന്നു. ചതിയറിയാതെ കോട്ടക്കുള്ളിലേക്ക് ഇരച്ചു കയറിയ 2000 നായർ- മാപ്പിള പടയാളികൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. [39]

1528 ൽ വീണ്ടും പോർച്ചുഗീസ് ആക്രമണം കോഴിക്കോട് തുറമുഖത്തിന് നേരെയുണ്ടായി, കനത്ത നഷ്ട്ടം സമ്മാനിച്ചുവെങ്കിലും പൂർണ്ണമായും പറങ്കി കപ്പലുകളെ തുരത്താൻ കോഴിക്കോടിനായി. ഇതേ തുടർന്ന് കടലിലൂടെയുള്ള കൊച്ചി - ഗോവ ചാനലിന് കുഞ്ഞാലി ഒന്നാമൻ തടയണയിട്ടു. 1528 ഇൽ പൊന്നാനിപ്പുഴക്ക് വടക്ക് വെട്ടത്തുനാട്ടിൽ (താനൂർ) കോട്ട നിർമ്മിക്കാൻ സാധന സാമഗ്രികളുമായി നിരവധി പറങ്കി കപ്പലുകൾ പീരങ്കികളും വെടിമരുന്നുകളുമായി കൊച്ചിയില്നിന്നു പുറപ്പെട്ടു. ഇതിനെ തടയാനായി മക്ദൂം ഉൾപ്പെടെയുള്ള വിശുദ്ധന്മാരുടെ കീഴിൽ മാപ്പിള പോരാളികൾ സംഘടിച്ചു. കപ്പലുകൾ കരയ്ക്കണിയില്ലെന്നു സിദ്ധന്മാർ പ്രവചനം നടത്തി. ഒരു ചെറിയ കപ്പൽ ഒഴികെയുള്ള മുഴുവൻ കപ്പലുകളും വെളിയങ്കോടിനടുത്ത് കൊടുങ്കാറ്റിലകപ്പെട്ടു തകർന്നു. ഇത് സിദ്ധന്മാരുടെ അത്ഭുത പ്രവർത്തിയായി യോദ്ധാക്കൾ വാഴ്ത്തി ബാക്കിയായ പറങ്കികളെ വെളിയങ്കോടുള്ള മാപ്പിള യോദ്ധാക്കൾ എതിരിട്ട് തോൽപ്പിച്ചു. വലിയ പീരങ്കികൾ പറങ്കികളിൽ നിന്ന് പിടിച്ചെടുത്ത് സാമൂതിരിക്ക് കാഴ്ചവെച്ചു. [40]

അവസാന ഘട്ട പോരാട്ടങ്ങൾ തിരുത്തുക

1528 കുട്ട്യാലി അടക്കമുള്ള പ്രമുഖർ പറങ്കി തടവറയിൽ അകപ്പെട്ടത് മലബാർ തീരത്ത് പോരാട്ടങ്ങൾക്ക് ഇടവേളയിടാൻ നിമിത്തമായി. 200 പടക്കപ്പലുകൾ അടങ്ങിയ ഇന്ത്യൻ രാജ്യങ്ങളിലെ ശക്തിമത്തായ നാവികസേനാ വ്യൂഹമായി അപ്പോഴേക്കും മരയ്ക്കാർ സേന വളർന്നു കഴിഞ്ഞിരുന്നു. അറബി കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും മാത്രമല്ല ചെങ്കടലിലും പോർച്ചുഗീസ് മേധാവിത്വത്തിനു വെല്ലുവിളി ഉയർത്താൻ കുഞ്ഞാലി ഒന്നാമന് കീഴിലുള്ള സാമൂതിരി നാവികപടയ്ക്ക് കഴിഞ്ഞുവെന്നതിന് പുറമെ പോർച്ചുഗീസ് ആക്രമണങ്ങൾക്കിരയായിരുന്ന ഇതര രാജ്യങ്ങളെ സൈനികമായി സഹായിക്കുവാനുമുള്ള പ്രാപ്തിയും അവർ നേടി കഴിഞ്ഞിരുന്നു. [41] സൈനിക ശക്തിയെന്ന നിലയിൽ കോഴിക്കോട് രാജ്യം പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിരുന്നു. സിലോണിൽ ആക്രമണങ്ങൾ നടത്തിയ പറങ്കി സൈന്യത്തെ തുരത്താൻ ബാഹുവാണെക വിജയ ബാബു കോഴിക്കോടിൻറെ സഹായം അഭ്യർത്ഥിച്ചു. കുഞ്ഞാലി ഒന്നാമൻറെ കീഴിലുള്ള സൈന്യം സിലോണിലെത്തി. സിലോൺ രാജകുമാരൻ മൈഥുനയുമായി ചേർന്ന് നീണ്ട യുദ്ധത്തിലൂടെ അമ്പതോളം പറങ്കി പട കപ്പലുകളെ നശിപ്പിക്കാൻ മരക്കാർ സൈന്യത്തിനായി. ഇതോടെ കോഴിക്കോട് മുതൽ ഗുജറാത്ത് -സിലോൺ വരെയുള്ള കടൽ പാതകൾ അധീനതയിലാക്കാൻ കോഴിക്കോട് നാവികസേനയ്ക്കായി. സിലോണിൽ കോഴിക്കോടിൻറെ നാവിക സേന കേന്ദ്രവും കുഞ്ഞാലി ഒന്നാമൻ പണിതു[42]

1531(ഹിജ്റ938)ൽ കോഴിക്കോടിൻറെ അഭ്യർത്ഥന മാനിച്ചു തുർക്കി സുൽത്താൻ ആമിർ മുസ്തഫ റൂമിയുടെ നേതൃത്വത്തിലുള്ള കപ്പൽ പടയെ പറങ്കികളെ നേരിടാനയച്ചു. തുർക്കി സൈന്യം ഡ്യുവിൽ കടന്നു ചെന്ന് പോർച്ചുഗീസുകാരെ നേരിട്ടെങ്കിലും [43] മുഗൾ സുൽത്താൻ ഹുമയൂണിനെതിരെ സഹായിക്കാം എന്ന വാഗ്ദാനം പോർച്ചുഗീസുകാർ ഗുജറാത്ത് സുൽത്താൻ ബഹദൂർഷായ്ക്ക് നൽകിയതിനെ തുടർന്ന് ഗുജറാത്ത് സുൽത്താനേറ്റ് പോർച്ചുഗീസ് പക്ഷം ചേർന്നു. നാല് മാസം നീണ്ടു നിന്ന ഓട്ടോമൻ സൈനിക നീക്കവും ഉപരോധവും അതോടെ ഫലം കാണാതായി. അതെ സമയം ചിന്ന കുട്ട്യാലി ,കുട്ടി ഇബ്രാഹിം തുടങ്ങിയവരുടെ മോചനവും മറ്റും പോർച്ചുഗീസുകാരുമായുള്ള സന്ധിക്ക് സാമൂതിരിയെയും പ്രേരിപ്പിച്ചിരുന്നു. സൈനിക നീക്കം പരാജയമായതിനെ തുടർന്ന് ഓട്ടമൻ സേന തിരിച്ചു പോയി.ഡ്യൂ ഉപരോധം (1531) തകർന്നത് പോർച്ചുഗീസുകാരുടെ ആത്മവീര്യം വർദ്ധിപ്പിച്ചു. ആയതിനാൽ തന്നെ സമാധാന അന്തരീക്ഷം കൂടുതൽ നാൾ നില നിന്നില്ല. ചാലിയം കോട്ട നിർമ്മിക്കാൻ സാമൂതിരി പോർച്ചുഗീസുകാരെ അനുവദിച്ചതിനാൽ കോഴിക്കോടിനെതിരായ ആക്രമണങ്ങൾ പറങ്കികളും നിർത്തി വെച്ചിരുന്നു. എന്നാൽ ഈയൊരു സമാധാന അന്തരീക്ഷം കൂടുതൽ നാൾ മുന്നോട്ടു പോയില്ല. 1532 ൽ പോർച്ചുഗീസുകാർ മുഷ്ക് പ്രകടിപ്പിച്ചു ആക്രമണങ്ങൾ നടത്തി. കുട്ട്യാലി മറക്കാറിൻറെ കീഴിൽ പറങ്കികളുമായ ചാലിയം കോട്ടക്കരികിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ശക്തമായ തിരിച്ചടിയിൽ പോർച്ചുഗീസ് സൈന്യം തറപറ്റി. മരയ്ക്കാർ സൈന്യം പറങ്കി കപ്പൽ പിടിച്ചെടുത്തു. വിജയപരാജയങ്ങൾക്ക് തീരുമാനിക്കുന്നതിന് മുൻപ് രാത്രിയിൽ തന്നെ ക്യാപ്റ്റൻ മാർട്ടിൻ അഫോൻസോയും സൈനികരും കൊച്ചിയിലേക്ക് പിൻവാങ്ങി. പിന്നീട് കുഞ്ഞാലി കൊച്ചിയിലെ പറങ്കി കപ്പലുകളും ആക്രമിച്ചു. [44] അതേ വർഷം കന്യാകുമാരിയിൽ താവളമടിച്ചിരുന്ന പറങ്കിക്കപ്പലുകളെ കുഞ്ഞാലിയുടെ സൈന്യം എതിരിട്ടു നശിപ്പിച്ചു കടലിലാഴ്ത്തി. അറബി കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും മരയ്ക്കാർ സൈന്യത്തെ ഭയന്ന് സ്വസ്ഥമായി സഞ്ചരിക്കാനാവാത്ത സ്ഥിതി പോർച്ചുഗീസുകാർക്ക് വന്നെത്തി. മാറി വരുന്ന സാമൂതിരിമാർ പറങ്കികളുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ആ കാലയളവിൽ വലിയ യുദ്ധങ്ങൾക്ക് മലയാള തീരങ്ങൾ ആ സാക്ഷ്യം വഹിച്ചില്ലെങ്കിലും സിലോൺ, കായൽ പട്ടണം എന്നീ രാജ്യ കടൽ തീരങ്ങളിൽ പറങ്കി പടയുമായി ശക്തമായ പോരാട്ടങ്ങൾ കുഞ്ഞാലിയുടെ കീഴിൽ നടന്നു കൊണ്ടേയിരുന്നു. കോഴിക്കോട് മുതൽ കിഴക്ക് നാഗപട്ടണം വരെയുള്ള പോർച്ചുഗീസ് കപ്പലുകളെ കുഞ്ഞാലി ആക്രമിച്ചു കൊണ്ടിരുന്നു.

1937 ഇൽ നാഗപട്ടണത്തെ പോർച്ചുഗീസ് ആസ്ഥാനവും കുഞ്ഞാലി ആക്രമിച്ചു. ഗവർണ്ണർ മാർട്ടിൻ ഡിസൂസയുടെ കീഴിൽ വൻ സൈനിക സന്നാഹമെത്തിയിട്ടും കുഞ്ഞാലിയുടെ ആക്രമണങ്ങൾ ശരിയാവണം പ്രതിരോധിക്കാൻ പോർച്ചുഗീസിനായില്ല. പോർച്ചുഗീസുകാരുടെ തന്നെ നിരീക്ഷണത്തിൽ വർഷാവർഷം ചുരുങ്ങിയത് അമ്പത് പോർച്ചുഗീസ് കപ്പലുകളെയെങ്കിലും കുഞ്ഞാലിയുടെ സൈന്യം ആക്രമിച്ചു നശിപ്പിച്ചിട്ടുണ്ട് [45] ഇൽ ക്രാങ്കനൂരിൽ നടന്ന യുദ്ധത്തിൽ മരയ്ക്കാർ സേനയ്ക്ക് കടുത്ത ആഘാതമേൽപ്പിച്ചു ക്യാപ്റ്റൻ ഇബ്രാഹിം കുട്ടി മരക്കാർ കൊല്ലപ്പെട്ടു.

“മലയാള കരയിലെ പോർച്ചുഗീസ് ആധിപത്യത്തെ തടഞ്ഞു നിർത്താനും കോളനിവത്കരണത്തെ പരാജയപ്പെടുത്താനും മാപ്പിളമാരായ നാവികന്മാർ കുഞ്ഞാലി മരക്കാർമാരുടെ നേതൃത്വത്തിൽ അറബിക്കടലിൽ നടത്തിയ ആത്മാഹുതികൾ കേരള ചരിത്രത്തിൻറെ ഭാഗമാണ്. ഗോവയെപ്പോലെ കോഴിക്കോട് ഒരു പോർച്ചുഗീസ് കോളനിയാകാതിരുന്നതും, ഭാഷയും സംസ്കാരവും നഷ്ടപ്പെട്ട് പാലായനം ചെയ്ത കൊങ്കിണിമാരെ പോലെ മലയാളികൾ ആകാതിരുന്നതും അറബിക്കടലിലെ പോരാട്ടങ്ങൾ കൊണ്ടാണ്. കുഞ്ഞാലിമാർ ഇല്ലായിരുന്നുവെകിൽ എഴുത്തച്ഛനെ പോലുള്ളവർക്ക് തിരൂരിൽ സ്വസ്ഥമായിരുന്ന് കാവ്യരചന നടത്താൻ കഴിയുമായിരുന്നില്ല”

ഡോ: കെ.കെ.എൻ കുറുപ്പ് [46]

1538-ൽ സാമൂതിരിയുടെ എഴുത്ത് ലഭിച്ചതിനെ തുടർന്ന് തുർക്കി സുൽത്താൻ ഈജിപ്തിലെ ഗവർണ്ണർ സുലൈമാൻ പാഷയുടെ നേതൃത്വത്തിൽ വലിയ ഒരു കപ്പൽ പടയെ കോഴിക്കോട്ടേക്കു അയച്ചുവെങ്കിലും കുഞ്ഞാലിയുടെ അക്രമണങ്ങൾ കൊണ്ട് പൊരുതി മുട്ടിയിരുന്ന. പോർച്ചുഗീസുകാർക്ക് അതിനെ നേരിടാനുള്ള സമയം കിട്ടിയിരുന്നില്ല. സൈനിക ശക്തി സമാഹരിച്ചു പോർച്ചുഗീസുകാർ കോഴിക്കോട്ടേക്ക് എത്തുമ്പോയേക്കും കാത്തു നിൽക്കാതെ പാഷയും സൈന്യവും തിരിച്ചു പോയ് കഴിഞ്ഞിരുന്നു. [47] 1538 -39 സിലോണിലെ വിഥുലയിൽ അരങ്ങേറിയ യുദ്ധത്തിലാണ് കുഞ്ഞാലി ഒന്നാമൻ കൊല്ലപ്പെടുന്നത്. കോഴിക്കോടിൻറെ ആധിപത്യത്തിൽ നിന്നും സിലോൺ തീരങ്ങൾ തിരിച്ചു പിടിക്കാനായി മാർട്ടിൻ അഫോൻസാ ഡിസൂസയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് നടത്തിയ സൈനിക നീക്കങ്ങളിലാണ് അഹ്മദ് കുട്ടി അലി വീരചരമം പ്രാപിക്കുകയായിരുന്നു. [48] കൂറ് മാറി പോർച്ചുഗീസ് പട്ടാളത്തോടൊപ്പം ചേർന്ന മൈഥുനയുടെ അപ്രതീക്ഷിത നീക്കവും, സൈനികമേധാവി മെഗൽ ഫെരീറയുടെ നേതൃത്വത്തിൽ എത്തിയ വൻ കപ്പൽ പടയുടെ പുത്തലത്ത് വെച്ചുള്ള ആകസ്മികാക്രമണവും മരയ്ക്കാർ സൈന്യത്തെ ചിന്നഭിന്നമാകുകയും പാചാച്ചി മരക്കാർ, കുട്ടി ഇബ്റാഹീമും, കുഞ്ഞാലിയും ഇബ്രാഹിം മിസ്രി എന്നീ പ്രമുഖരടക്കം എണ്ണൂറോളം മുസ്ലിം പോരാളികൾ കൊല്ലപ്പെടുകയുമായിരുന്നു. [49] കൂറ് മാറി പോർച്ചുഗീസ് പക്ഷം ചേർന്ന സിലോൺ സേന ഇവരെ ചതിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. [50] കുഞ്ഞാലി മരയ്ക്കാർ കൊല്ലപ്പെട്ട വിഥുല യുദ്ധം 1529 -31 ലായിരുന്നു എന്ന നിഗമനങ്ങളും ശക്തമാണ്. [51] സിലോണിന്റെ ചതി അറിഞ്ഞ സാമൂതിരി സിലോൺ സഖ്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള ബുദ്ധി കാട്ടി. [52] കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് കുട്ട്യാലി മരയ്ക്കാറിൻറെ മകൻ കുട്ടി പോക്കർ അലി കുഞ്ഞാലി രണ്ടാമൻ ആയി നിയമിക്കപ്പെട്ടു.

ഇവ കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. India’s first naval heroes — unsung and unwept —Kunjali — Pride of the Indian Navy, scourge of the Portuguese invaders— Rajiv Theodore— theamericanbazaar — September 11, 2014.
  2. https://www.indiannavy.nic.in/content/ins-kunjali
  3. ശ്രീധരമേനോൻ, എ. Kerala District Gazetteer (kozhikode) Vol 9 (1962). p. 113. Retrieved 17 ജൂലൈ 2019.
  4. quoted by Sreedhara Menon Kerala History and its Makers. p 103
  5. K. M. Panikkar, History of Kerala, 1498- 1801, Annamalai Nagar, 1960, p. 57.
  6. Dr.K.K N Kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga ofkunchali marakkars, Calicut university central co – operative stores Ltd . No:4347 Calicut university2000.P.57,
  7. William Logan, Manual of Malabar. Vol. l Madras (1 954) P.330,
  8. Nambiar. 0.K, "Portuquese Pirates and Indian Seamen", London(1 996) P. 45. William Logan, Manual of Malabar. Vol. l Madras (1954)P.330
  9. Sheikh Zainudhin, Tuhfat Al Mujahideen Zainuddin Makhdum trans (Malayalam) C Hamza , Al Huda Book StallCalicut 1995 p.
  10. Qazi Muhammad, fatul mubeen Al Huda Book Stall, 1996., verse. 177, p. 12
  11. C. N. Ahmed Moulavi and K. K. Mohammed Abdul Kareem, Mahataya Mappila Sahitya Paramparayam, Calicut, 1978 ., p.161,
  12. Ibrahim Kunju. A.P Mappila Muslims of Kerala Trivandrum, (1 989) P.48
  13. Ibrahim Kunju Kerala Muslim History Sandhya publication Calicut 1989, P33.
  14. S.V.Muhammed, vadakara charithra marakkar sannidhyam vajanam books Kozhikode. 2014. P 148.
  15. Dr.k.k.n kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of Kunchali Marakkars, Calicut university central co – operative stores Ltd . No:4347 Calicut university 2000. .p 61
  16. the Naval Traditions of india - India's Naval Traditions: The Role of Kunhali Marakkars vice admiral sk chand.
  17. Sheikh Zainudhin, Tuhfat, (trans) S. Muhammad Husayn Nainar. Islamic Book Trust / Kuala Lumpur / Other Books /Kozhikode:, 2006 p. 56 ISBN 983915480X/
  18. [https://archive.org/details/travelsofludovic00vartrich The Travels of Ludovico di Varthema in Egypt, Syria, Arabia Deserta and Arabia Felix, in Persia, India, and Ethiopia, A.D. 1503 to 1508. Lodovico de Varthema; Edited by George Percy Badger; Trans John Winter Jones.published by the Hakluyt Society, London in 1863. ISBN 978-1-4021-9553-2
  19. Shaikh Zainuddin Makhdum, Tuhafatul Mujahideen, Tmslated byS. Muhammad Husayn Nainar (2007), , p.52.
  20. Criminality and Legitimization in Seawaters: A Study on the Pirates of Malabar during the Age of European Commercial Expansion (1500-1800) - PiusMalekandathil Calicut 1995 p. 67.
  21. [https://books.google.com/books?id=9mR2QXrVEJIC&pg=RA1-PA316 Malabar manual William Logan p.316
  22. Shaikh Zainuddin Makhdum, Tuhafatul Mujahideen, Transtd by S. Muhammad Husayn Nainar. p. 53
  23. Shaikh Zainuddin Makhdum, Tuhafatul Mujahideen, Transtd by S. Muhammad Husayn Nainar. p. 53
  24. porchugeese sea power p 43
  25. K.V. Krishna Ayyar, Zamorins of Calicut: From the earliest times to A D 1806. Calicut: Norman Printing Bureau, 1938 p.173
  26. Sheikh Zainudhin, Tuhfat al mujahidin, S. Muhammad Husayn Nainar. p.58.
  27. K. V. Krishna Ayyar, Zamorins of Calicut , p. 175
  28. Sheikh Zainudhin, Tuhfat Al Mujahideen Zainuddin Makhdum trans (Malayalam) C Hamza , Al Huda Book Stall
  29. K. M. Panikkar, Malabar and the Portuguese Published by Voice of India, 1997 p. 83.
  30. K. M. Panikkar, Malabar and Portuguese p. 85
  31. cartas de albuquerque tomo lisboa 1884 p 250
  32. Sheikh Zainudhin, Tuhfat, Nainar, p. 63.
  33. jfj biker, colleccao de tratados e conseratos de pazes pp 28 -33
  34. .Charithratile Marakkar Sannidhyam – SV Mohammed
  35. Prof. Bahavuddin. K.M. Kerala Muslinqal PorattathinteCharithram, Kozhikode (1 995)-P. 64
  36. Dr.K.K N Kurup. Dr. K.M. Mathew, Native Resistance against the Portuguese: The saga of kunchali marakkars, Calicut university central co operative stores Ltd . No:4347 Calicut university 2000.P 56.
  37. Ibrahim Kunju. A.P. Mappila Muslims of Kerala Triwandmrn. (l 989) P.36.
  38. Dr km priyadarshanalal ,Kerala samskaram adhinivesha-aadhunika keralam ba malayalam 3rd sem 2011 calicutuniversity page 5
  39. Logan, William. Malabar. District Manual. Asian Educational Services, 1887.
  40. Sheikh Zainudhin, Tuhfat, Nainar, p. 68
  41. islamika vinjanakosham Vol. 8 iph calicut P. 145
  42. .India's Naval Traditions: The Role of Kunhali Marakkars Front Cover K. K. N. Kurup Northern Book Centre, 1997.
  43. സൈനുദീൻ മഖ്ദൂം, തുഹ്ഫത്തുൽ മുജാഹിദീൻ വരി 126
  44. F'ariyca Y, SOUZQ, PoPtuquese Asia, Vol. 1, London. (K 9&5), P.401.
  45. porchugeese sea power p 45. 1537
  46. samootirikku vendi oru Samarahwanam , IPH Calicut
  47. Panikkar, K.M.India and the Indian ocean.George Allen and Unwin; London; 1945 p 46
  48. O.K. Nambiar, Portuguese Pirates and Indian Seamen, ., p.l22O.K. Nambiar, Kunjalis, the Admirals of Calicut, op cit, p.9
  49. D. Ferroli, The Jesuits in Malabar, Bangalore, 1989, Vol. I, pp.119-120
  50. O.K. Nambiar, Portuguese Pirates and Indian Seamen, op cit, p. 128
  51. Menon. A. Sreedhara. Kerala History and its Makers. D. C. Books (Kerala). pp. 101–107
  52. 0 K. Nambiar, Portuguese Pirates and Indian Seamen,. 128
"https://ml.wikipedia.org/w/index.php?title=കുഞ്ഞാലി_മരയ്ക്കാർ_I&oldid=3867284" എന്ന താളിൽനിന്ന് ശേഖരിച്ചത്