അഖിലേന്ത്യയുടെ അർക്കദിയാക്കോൻ

ഇന്ത്യയിലെ കിഴക്കിന്റെ സഭയിലെ പുരോഹിതശ്രേണിയിൽ വൈദികരുടെ ഗണത്തിൽ ഏറ്റവും ഉയർന്ന അധികാരം കൈയ്യാളിയിരുന്ന അധികാരസ്ഥാനമായിരുന്നു അഖിലേന്ത്യയുടെ അർക്കദ്യാക്കോൻ (ഇംഗ്ലീഷ്: Archdeacon of All India). കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനത്തിന്റെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം വഹിച്ച വ്യക്തികൾക്ക് അർക്കദ്യാക്കോൻ സ്ഥാനമാണ് നൽകിയിരുന്നത്. ഇന്ത്യ മുഴുവന്റേയും അർക്കദ്യാക്കോൻ എന്ന് പദവി അറിയപ്പെട്ടു. ജാതിക്കു തലവൻ, ജാതിക്കു കർത്തവ്യൻ എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.[1]

അഖിലേന്ത്യയുടെ അർക്കദിയാക്കോൻ 
ജാതിക്കുകർത്തവ്യൻ

അർക്കദിയാക്കോൻ ഗീവർഗീസിന്റെ ഒരു ചിത്രീകരണം അകപ്പറമ്പ് യാക്കോബായ പള്ളിയിൽ നിന്ന്
അതിരൂപതഇന്ത്യ കിഴക്കൻ സുറിയാനി മെത്രാസനം,

അങ്കമാലി കൽദായ കത്തോലിക്കാ അതിരൂപത,

കൊടുങ്ങല്ലൂർ അതിരൂപത

ബാബിലോണിലെ കിഴക്കിന്റെ സഭയുടെ കാസോലിക്കാ-പാത്രിയാർക്കീസ് നിയോഗിച്ച് അയച്ചിരുന്ന മെത്രാന്മാർ ഔപചാരിക ആത്മീയാധികാരികളായി സുറിയാനി സഭയെ ഭരിച്ചിരുന്ന കാലത്ത്, അർക്കാദ്യോക്കോൻ അവർക്കിടയിൽ ഏറെ അധികാരവും സ്വാധീനവുമുള്ള സമുദായ നേതാവ് ആയിരുന്നു. പള്ളിപ്രതി പുരുഷന്മാരുടെ യോഗമാണ് അർക്കദ്യാക്കൊനെ തെരഞ്ഞെടുത്തിരുന്നത്. ഈ പദവി സാധാരണ വഹിച്ചിരുന്നത്, തോമാശ്ലീഹായുടെ കാലത്തോളം ചെന്നെത്തുന്ന ക്രിസ്തീയ പാരമ്പര്യം അവകാശപ്പെട്ട പകലോമറ്റം മുഖ്യ കുടുംബത്തിൽ നിന്നുള്ള പുരുഷന്മാർ ആയിരുന്നു. അവർ മിക്കവാറും പുരോഹിതന്മാർ ആയിരുന്നു. പോർച്ചുഗീസുകാരുടെ വരവിനു ശേഷം അർക്കദ്യാക്കൊൻ പദവിയിലിരുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

പോർച്ചുഗീസ് ആധിപത്യത്തിൻ കീഴിൽ പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യ മാതൃകയിലുള്ള സഭാ നേതൃത്ഘടന കേരളത്തിൽ നിലവിൽ വന്നതോടെ, അർക്കദ്യാക്കോൻ പദവിയുടെ അധികാരങ്ങൾ ഒന്നൊന്നായി ഇല്ലാതായി അത് താരതമ്യേന അപ്രസക്തമായി. പതിനേഴാം നൂറ്റാണ്ടിൽ, പാശ്ചാത്യ വൈദിക നേതൃത്വത്തിനെതിരെ കേരള സഭ നടത്തിയ കൂട്ടപ്രതിക്ഷേധമായ കൂനൻ കുരിശുസത്യത്തെ തുടർന്ന്, സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം അന്നത്തെ അർക്കദ്യാക്കോനെ അവരുടെ മെത്രാനായി തെരഞ്ഞെടുത്തു.[2]

പശ്ചാത്തലം തിരുത്തുക

 
അർക്കദ്യാക്കോൻ സ്മാരക പ്രവേശകവാടം

കൽദായസഭയിൽ നിന്നുള്ള പൗരസ്ത്യ മെത്രാന്മാരുടെ കാലത്ത്, സുറിയാനി ക്രിസ്ത്യാനികളുടെ സഭാഭരണ വ്യവസ്ഥ ഇതര സഭകളുടേതിൽ നിന്ന് ഏറെ ഭിന്നമായിരുന്നു. വിദേശികളായ ഈ മെത്രാന്മാരെ നസ്രാണികൾ ഏറെ ബഹുമാനിച്ചിരുന്നു. എങ്കിലും, സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറെ ഇടപെടാതിരുന്ന മെത്രാന്മാർ ബഹുമാന്യരായ വിദൂര വ്യക്തിത്വങ്ങൾ ആയിരുന്നു. ബാബിലോണിയരായ ആ വൈദികമേലക്ഷ്യന്മാർക്ക് മലയാള ഭാഷയിലും നാട്ടു നടപ്പുകളിലും അങ്ങേയറ്റം വന്നാൽ പ്രാഥമിക ജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും, ഭരണാധികാരികൾ എന്ന നിലയിൽ കാര്യക്ഷമതയുള്ളവരായിരിക്കാൻ അവരെ അപ്രാപ്തരാക്കി. അതിനാൽ സഭയുടെ ദൈനം ദിന ഭരണത്തിന്റേയും, ഹൈന്ദവ, ഇസ്ലാമിക, യഹൂദ പശ്ചാത്തലങ്ങളിൽ പെട്ട ഒട്ടേറെ പേരുമായുള്ള സഭാ സമൂഹത്തിന്റെ അയൽ ബന്ധങ്ങളുടേയും ചുമതല അർക്കദ്യാക്കോന് ആയിരുന്നു.[3]

ഔപചാരികമായ സിവിൽ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിലും നൂറ്റാണ്ടുകളിലൂടെ വികസിച്ചു നിലനിന്നു പോന്ന പാരമ്പര്യത്തിന്റെ ബലം അർക്കദ്യാക്കോൻ സ്ഥാനത്തിന് മാന്യതയും പ്രതാപവും നൽകി. നസ്രാണി യുവാക്കളുടെ ഒരു അംഗരക്ഷക സേന അവരെ സംരക്ഷിച്ചു. മെനസിസ് മെത്രാപ്പോലീത്തയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് കൊച്ചിയിലേക്കു പോയ അന്നത്തെ അർക്കാദ്യാക്കോൻ ഗീവർഗീസിനെ സായുധരായ മൂവ്വായിരം യോദ്ധാക്കളും രണ്ടു പണിക്കർമാരും അനുഗമിച്ചിരുന്നതായും ചർച്ച നടക്കുമ്പോൾ പണിക്കർമാർ ഇരുവരും ഉയർത്തിപ്പിടിച്ച വാളുകളുമായി കാവൽ നിന്നിരുന്നതായും, മെത്രാപ്പോലീത്തയുടെ വക്താവായി ഉദയമ്പേരൂർ സൂനഹദോസിന്റെ കഥ എഴുതിയ പോർത്തുഗീസ് പാതിരി അന്തോണിയോ ഗുവായ രേഖപ്പെടുത്തിയിട്ടുണ്ട്.[4]

സംഘർഷം തിരുത്തുക

 
വിശുദ്ധ കുരിശിന്റെ ഗീവർഗീസ് അർക്കദിയാക്കോന്റെ ഒരു ആധുനിക ശില്പം

അർക്കദ്യാക്കോൻ പദവിയുടെ പ്രാധാന്യവും അതിനെ പ്രസക്തമാക്കുന്ന ചരിത്ര-സാമൂഹ്യ സാഹചര്യങ്ങളുടെ സങ്കീർണ്ണതയും മനസ്സിലാക്കാൻ പോർത്തുഗീസുകാർക്ക് കഴിഞ്ഞില്ല. അർക്കദ്യാക്കോന്റെ അധികാരവും പ്രാമുഖ്യവും അംഗീകരിക്കാൻ അവർ മടിച്ചത്, അവരും പ്രാദേശിക സഭയും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സുറിയാനിസഭയെ പാശ്ചാത്യ മേൽക്കൊയ്മയിലാക്കാൻ 16-ആം നൂറ്റാണ്ടിനൊടുവിൽ പോർത്തുഗീസുകാർ നടത്തിയ ശ്രമത്തെ ചെറുക്കാൻ അന്നത്തെ അർക്കാദ്യാക്കോൻ ഗീവർഗീസ് ശ്രമിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ അവസാനത്തെ കൽദായ മെത്രാൻ മാർ അബ്രാഹാം, തന്റെ പിൻഗാമിയായി ഗീവർഗീസ് അർക്കദ്യാക്കോനെ വാഴിക്കാൻ ശ്രമിച്ചെങ്കിലും പോർത്തുഗീസുകാരുടെ ഇടപെടൽ മൂലം ആ പദ്ധതി നടപ്പായില്ല. മാർ അബ്രാഹമിന്റെ മരണ ശേഷം സുറിയാനി സഭയെ പാശ്ചാത്യ മാതൃകയിൽ പുനർസൃഷ്ടിക്കാൻ ശ്രമിച്ച 1599-ലെ ഉദയമ്പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങളോട്, ഗത്യന്തരം ഇല്ലാതിരുന്നതിനാൽ അർക്കദ്യാക്കോനു വഴങ്ങേണ്ടി വന്നു.[൧]

സൂനഹദോസിനു ശേഷം സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാനായ ഫ്രാൻസിസ് റോസിനും ഗീവർഗീസ് അർക്കാദ്യാക്കോനുമായി നല്ല ബന്ധം അല്ലായിരുന്നു. അർക്കദ്യാക്കോനോട് കൂടുതൽ സൗഹൃദം കാട്ടാൻ ഉപദേശിച്ചവർക്ക് റോസ് കൊടുത്ത മറുപടി, തനിക്ക് അയാളെ 29 വർഷം മുൻപ് കേരളത്തിൽ എത്തിയപ്പോൾ മുതൽ അറിയാമെന്നും, മര്യാദയുടെ ഭാഷ അയാളോടു ഫലിക്കുകയില്ല എന്നുമായിരുന്നു. ഒരിക്കൽ ഗോവ സന്ദർശിക്കാൻ പോയ റോസ്, തന്റെ അസാന്നിദ്ധ്യത്തിൽ രൂപതയുടെ ചുമതലക്കാരനായ വികാരി ജനറാളായി നിയമിച്ചത് അർക്കദ്യാക്കോനു പകരം വൈപ്പിക്കോട്ട സെമിനാരിയുടെ തലവനെ ആയിരുന്നു. ഇതു തന്നെ അപമാനിക്കുന്നതിനു തുല്യമായി കരുതിയ അർക്കാദ്യാക്കോൻ, റോസിനെ ധിക്കരിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ അർക്കദ്യാക്കോന് റോസ് സഭാഭ്രഷ്ട് കല്പിക്കുക പോലും ചെയ്തു. അതു പിന്നീട് പിൻവലിക്കപ്പെട്ടു.[5]

പരിണാമം തിരുത്തുക

ഫ്രാൻസിസ് റോസിനെ പിന്തുടർന്നു വന്ന പാശ്ചാത്യ മെത്രാന്മാരും അർക്കദ്യാക്കോന്മാരുമായി ഏറ്റുമുട്ടി. ഉദയമ്പേരൂർ സൂനഹദോസിനു ശേഷം അരനൂറ്റാണ്ടു കാലം തുടർന്ന ഈ സംഘർഷമാണ് ഒടുവിൽ കൂനൻ കുരിശുസത്യത്തിൽ കലാശിച്ചത്. മട്ടാഞ്ചേരിയിൽ നടന്ന ആ പ്രതിജ്ഞയ്ക്കുശേഷം സുറിയാനി ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗം അവരുടെ പുതിയ വൈദികമേലദ്ധ്യക്ഷനായി "മാർതോമ്മാ ഒന്നാമൻ" എന്ന പേരിൽ തെരഞ്ഞെടുത്തത്, അന്ന് സുറിയാനി ക്രിസ്ത്യാനികളുടെ നേതാവായിരുന്ന പറമ്പിൽ തോമ്മാ അർക്കദ്യാക്കോനെ ആയിരുന്നു.[6] തുടർന്ന് നസ്രാണി സമുദായം പുത്തങ്കൂർ - പഴയകൂർ എന്നീ രണ്ട് വിഭാഗങ്ങളായി പിളരുകയും ഇരുപക്ഷത്തും അവരവരുടെ നേതൃത്വങ്ങൾ ഉണ്ടാവുകയും ചെയ്തു. പുത്തങ്കൂർ വിഭാഗത്തിൽ അർക്കദിയാക്കോൻ സ്ഥാനം മാർത്തോമാ മെത്രാൻ പദവിക്ക് വഴിമാറിയെങ്കിലും പഴയകൂർ വിഭാഗത്തിൽ മെത്രാൻ - അർക്കദിയാക്കോൻ വ്യതിരിക്തത ഒരു ദശാബ്ദം കാലം കൂടി തുടർന്നു. പറമ്പിൽ ചാണ്ടി മെത്രാന്റെ കീഴിൽ 1678ൽ അർക്കദിയാക്കോൻ ആയ പകലോമറ്റം മത്തായി ആണ് കേരളത്തിലെ അവസാന അർക്കദിയാക്കോൻ സ്ഥാനി.[7]

കുറിപ്പുകൾ തിരുത്തുക

^ "ആധുനിക അമേരിക്കയിലെ റെഡ് ഇന്ത്യൻ ഗോത്രത്തലവന്മാരെപ്പോലെ, വെള്ളക്കാരന്റെ തള്ളിക്കയറ്റത്തിൽ സ്വജനതയെ രക്ഷിക്കാനാവാതെ കണ്ണുനീരോടെ കീഴടങ്ങേണ്ടി വന്ന നിർഭാഗ്യവാനായിരുന്നു ഗീവർഗീസ് അർക്കാദ്യാക്കോൻ" എന്നു സ്കറിയ സക്കറിയ നിരീക്ഷിക്കുന്നു. (പുറം 39)

അവലംബം തിരുത്തുക

  1. Kollaparambil, Jacob (1972). The Archdeacon of All-India (in ഇംഗ്ലീഷ്). Kollaparambil.
  2. സ്കറിയ സക്കറിയ, ഉപോദ്ഘാതം, ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന പ്രസിദ്ധീകരണം (പുറങ്ങൾ 32-33)
  3. സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ, ഫ്രം ദ ബിഗിനിങ്ങ് ടിൽ 1707)(പുറം 206)
  4. സ്കറിയ സക്കറിയ (പുറങ്ങൾ 42-43)
  5. സ്റ്റീഫൻ നീൽ (പുറം 312-13)
  6. കേരളത്തിലെ കത്തോലിക്കാ സെക്കണ്ടറി സ്കൂളുകളിലെ ഉപയോഗത്തിനായി 1966-ൽ പാലായിലെ സെന്റ് തോമസ് പ്രെസിൽ അച്ചടിച്ച "തിരുസഭാചരിത്രസംഗ്രഹം" (പുറം 95)
  7. "Role, Characteristics, List and Tomb of Archdeacons". nasrani.net (in അമേരിക്കൻ ഇംഗ്ലീഷ്). 2007-06-14. Retrieved 2023-01-28.