ശശിപാദ ബാനർജി (1840-1924) ബംഗാളിൽ നിന്നുള്ള ഒരു സാമൂഹ്യ പ്രവർത്തകനും ബ്രഹ്മ സമാജ നേതാവും ആയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട ബാനർജി, ഭാരതത്തിലെ തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിച്ച ആദ്യകാല നേതാക്കളിൽ ഒരാളാണ്. പെൺകുട്ടികൾക്കായി നിരവധി വിദ്യാലയങ്ങൾ, മിതപാന സൊസൈറ്റികൾ, ഒരു വിധവാ സദനം, ഒരു തൊഴിലാളി സംഘടന എന്നിവ തുടങ്ങിയ ബാനർജി, ഭാരത ശ്രമജീബി എന്ന വാർത്താപത്രികയുടെ പത്രാധിപർ ആയിരുന്നു.

കൽകട്ടക്കടുത്ത് ബരാനഗരിൽ 1840 - ഇൽ ജനനം. 1860 -ഇൽ പതിമൂന്നു വയസുകാരി രാജ്കുമാരി ദേവിയെ വിവാഹം കഴിച്ചു. ഒരു വർഷത്തിനുള്ളിൽ തന്റെ ഭാര്യയെ എഴുത്തും വായനയും അദ്ദേഹം പഠിപിച്ചു. ശശിപാദ ബാനർജി- രാജ്കുമാരി ദേവി ദമ്പതികൾക്ക് ജനിച്ച മകൻ ആൽബിയൺ രാജ്കുമാർ ബാനർജി ഇന്ത്യൻ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥനായി കൊച്ചിയുടെ ദിവാനായി സേവനം അനുഷ്ടിക്കുകയുണ്ടായി. 1876-ഇൽ രാജ്കുമാരിയുടെ മരണാനന്തരം ശശിപാദ ബാനർജി പുനർവിവാഹിതനായി.

1861- ഇൽ ബ്രഹ്മ സമാജത്തിൽ ചേർന്ന ശേഷം ബംഗാളിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായി. സ്ത്രീകളുടെ അവകാശങ്ങൾക്കും, വിദ്യാഭ്യാസത്തിനുമായി യത്നിചു. അധ്യാപികമാരെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക സ്കൂളുകൾ സ്ഥാപിക്കുകയും, വിധവാ പുനർവിവാഹങ്ങൾ സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്ത ശശിപാദ ബാനർജി 1887-ഇൽ ബരാനഗറിൽ ഒരു വിധവാ മന്ദിരം സ്ഥാപിച്ചു. ബംഗാളി ഭാഷയിൽ വനിതകൾക്കായുള്ള ആദ്യ ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ബാനർജിയാണ്. തന്റെ രണ്ടു പെണ്മക്കളുടെ നേതൃത്വത്തിൽ ഒരു സംഘം വനിതകളായിരുന്നു ഇതു നടത്തിയത്.

ഇന്ത്യയിലെ മിതപാന പ്രസ്ഥാനത്തിൽ അംഗമായിരുന്ന ബാനർജി ഇംഗ്ലണ്ടിലെ മിതപാന പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന മേരി കാർപെന്റെറുടെ അടുത്ത അനുയായിയായിരുന്നു. കാർപെന്റെറുടെ ക്ഷണം സ്വീകരിച്ചു ശശിപാദ ബാനർജിയും രാജ്കുമാരിയും 1871-ഇൽ ഇംഗ്ലണ്ട് സന്ദർശിച്ചു. 1872-ഇൽ ലണ്ടനിലെ ഏഷ്യാറ്റിക് മാസിക രാജ്കുമാരിയെ "ഇംഗ്ലണ്ട് സന്ദർശിക്കുന്ന ആദ്യ ഹിന്ദു വനിത" എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇംഗ്ലണ്ടിൽ ശശിപാദ രാജ്കുമാരി ദമ്പതികൾക്കൊരു പുത്രനുണ്ടാകുകയും, അവർ അവനു ആൽബിയൺ എന്ന് പേരിടുകയും ചെയ്തു.

ഇംഗ്ലണ്ടിലെ ദേശീയ മിതപാന ലീഗിന്റെ യോഗങ്ങളിൽ പങ്കെടുത്ത ശശിപാദ ബാനർജി, ഭാരതത്തിന്റെ ചുമതലയുള്ള സെക്റട്ടറി ഓഫ് സ്റ്റേറ്റുമായി കൂടിക്കാഴ്ച നടത്തുകയും നാഷണൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനയുടെ ശാഖകൾ ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിൽ പങ്കു വഹിക്കുകയും ചെയ്തു.

ഇന്ത്യയിലെ അധ്വാന വർഗത്തിന്റെ അവകാശങ്ങൾക്കായ് യത്നിച്ച ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ശശിപാദ ബാനർജി. 1870-ഇൽ തൊഴിലാളി സംഘടനയായ ശ്രമജീവി സമിതിക്കും അതിന്റെ പത്രമായ ഭാരത ശ്രമജീവിക്കും തുടക്കം കുറിച്ചു. ഭാരതത്തിലെ ആദ്യ അധ്വാന വർഗ ആനുകാലിക പ്രസിദ്ധീകരണമായ ഭാരത ശ്രമജീവിക്കു 15,000 കോപ്പികളുടെ പ്രചാരം വരെ ഉണ്ടായിരുന്നു.

1878-ഇൽ അദ്ദേഹം സ്ഥാപിച്ച വർക്കിങ്ങ് മെൻസ് ക്ലബ് കൽക്കട്ടയിലെ ആദ്യ തൊഴിലാളി സംഘടനയായി വിശേഷിപ്പിക്കപ്പെടുന്നു. തൊഴിലാളികൾക്കും മറ്റ് അധസ്ഥിതർക്കുമായി പല വിദ്യാലയങ്ങളും, 1878-ഇൽ ബ്രഹ്മ സമാജത്തിന്റെ വർക്കിങ്ങ് മെൻസ് മിഷനും, ബരാനഗർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും ശശിപാദ ബാനർജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ചരിത്രകാരന്മാരായ സുമിത് സർക്കാർ, ദീപേഷ് ചക്രബർത്തി എന്നിവർ ശശിപാദ ബാനർജിയുടെ സുംരംഭങ്ങളെ 19-ആം നൂറ്റാണ്ടിലെ മധ്യവർഗ്ഗത്തിനു വ്യാവസായിക, കാർഷിക മേഖലകളിലെ തൊഴിലാളികളോടുണ്ടായിരുന്ന കേവല താല്പര്യത്തിനപ്പുറം കണക്കാക്കുവാനാവില്ല എന്നഭിപ്രായക്കാരാണ്.

"ഭദ്രലോക് മൂല്യങ്ങളുൾക്കൊള്ളുന്ന, അച്ചടക്കമുള്ള, നിശ്ശബ്ദരായ, ഒരുത്തമ അദ്ധ്വാനവർഗ്ഗത്തെ ബംഗാളിലെ ചണ മില്ലുകൾക്കായി സൃഷ്ടിക്കുകയായിരുന്നു" ബാനർജിയുടെ പരിശ്രമലക്ഷ്യം എന്ന് ദീപേഷ് ചക്രബർത്തി ആരോപിക്കുന്നു.

1924- ഇൽ ആൽബിയൺ തന്റെ പിതാവിന്റെ ഓർമ്മക്കുറിപ്പായ ഒരു ഇന്ത്യൻ മാർഗദർശകൻ (ആൻ ഇന്ത്യൻ പാത്ഫൈൻഡർ) പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഒരാധുനിക ഋഷി: സേവബ്രത ദേവർഷി ശശിപാദ ബാനർജിയുടെ ആദ്ധ്യാത്മിക ജീവിത കുറിപ്പ്‌ സതീന്ദ്രനാഥ റോയ് ചൗധരി രചിച്ച ജീവചരിത്രമാണ്.

"https://ml.wikipedia.org/w/index.php?title=ശശിപാദ_ബാനർജി&oldid=3193324" എന്ന താളിൽനിന്ന് ശേഖരിച്ചത്