കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബസ് സ്റ്റാൻഡിനോട് ചേർന്നു നിൽക്കുന്ന കാവാണ് മന്നംപുറത്തു കാവ് അല്ലെങ്കിൽ മന്ദംപുറത്ത് കാവ്. പൂരാഘോഷവും കലശവുമാണ് കാവിലെ പ്രധാന ആരാധനാ ആഘോഷങ്ങൾ, കലശാ ഘോഷവേളയിൽ കലശം എടുക്കുന്നത് തിയ്യസമുദായത്തിൽ പെട്ടവരാണു, പൂജാദികാര്യങ്ങൾ ചെയ്തു വരുന്നത് പിടാര സമുദായത്തിൽപെട്ടവരാണ്. പിടാര സമുദായക്കാരായ മൂത്തോർ, നായർ സമുദായക്കാരായ അരമന നായരച്ഛൻ, എറുവാട്ട് നായരച്ഛൻ എന്നിവർ പ്രധാനികളാണ് ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റീ(കോവിലധികാരി) ഈ തറവാട്ടുകാരാണ്(എറുവാട്ട്,അരമന).തെക്കു വടക്ക് കളരിക്കാർ, ദേവിയുടെ കോലം കെട്ടുന്ന അഞ്ഞൂറ്റാൻ തുടങ്ങിയവരൊക്കെയാണ് കാവിലെ മറ്റു പ്രധാനികൾ. ദ്രാവിഡപ്പഴമയിലേക്ക് വിരൽ ചൂണ്ടുന്ന പല ആചാരരീതികളും ഉൾച്ചേർന്നതുകൂടിയാണ് ഇവിടുത്തെ കലശോത്സവം.

മന്നം‌പുറത്തു കാവ്

കലശം തിരുത്തുക

വടക്കേ മലബാറിലെ തെയ്യക്കാലത്ത് ഒരു വർഷത്തെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്തിയാകുന്നത് മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ ആണ്.[1] അതിന് ശേഷം അടുത്ത തുലാമാസം പത്താം തീയതിയാണ് തെയ്യക്കാലം തുടങ്ങുന്നത്.

മന്നം‌പുറത്ത് കാവിൽ കലശോത്സവം മൂന്നു ദിവസങ്ങളിലായാണു നടക്കുക. ഉത്സവത്തിനു മുന്നോടിയായി ഓലകൊത്തലും പൂത്താക്കൽ ചടങ്ങുകളും നടത്താറുണ്ട്. കലശവുമായി ബന്ധപ്പെട്ടു നടക്കുന്ന ആചാരമാണ് മത്സ്യക്കോവ. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മൊയോർ എന്ന സമുദായാഗങ്ങൾ ആണിതു നടത്താറുള്ളത്. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി പോലുള്ള ക്ഷേത്രത്തിൽ നിന്ന് ക്ഷേത്ര സ്ഥാനികരുടെ അകമ്പടിയോടെ മത്സ്യ കോവകൾ കാവിലേക്ക് കൊണ്ടുവരാറാണുള്ളത്. മീങ്കോവ എന്നാണ് ഈ ചടങ്ങ് നാടുമ്പുറത്ത് അറിയപ്പെടുന്നത്.

കലശച്ചന്തക്ക് പേരുകേട്ട സ്ഥലമാണ് മന്നൻപുറം കാവ്. കലശ മഹോത്സവത്തിന്റെ ഭാഗമായി കലശച്ചന്തകൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ മുമ്പേ നടത്തി വരുന്നു. ക്ഷേത്രനടയുടെ കിഴക്കുഭാഗത്തായാണ് ചന്തകൾക്കുള്ള സ്ഥലം കൊടുക്കാറുള്ളത്. കലശമുട്ടായി എന്നറിയപ്പെടുന്ന പ്രത്യേകമുണ്ടാക്കിയ മധുര പലഹാരങ്ങളാണ് കലശനാളുകളിൽ ഏറെയും ചന്തകൾ വഴി വിതരണം ചെയ്യപ്പെടുക. പഞ്ചസാര പാവിൽ കടല ചേർത്തൊരുക്കുന്ന മിഠായി ആണിത്. ഗ്രാമീണജീവിതത്തിന് അനിവാര്യമായ സകല സാമഗ്രികളും കിട്ടിക്കൊണ്ടിരുന്ന പരിപാടിയായിരുന്നു കലശച്ചന്ത. ഗ്രാമീണ ഉൽപ്പന്നങ്ങളുടെയും വനവിഭവങ്ങളുടെയും വിപണനമേളയായ ഇവിടെ നിന്നായിരുന്നു നിലേശ്വരവും പരിസരപ്രദേശങ്ങളിലും ഉള്ളവർ അടുത്ത ഏതാനും മാസത്തേക്കാവശ്യമായ സാധനസാമഗ്രികൾ മുമ്പൊക്കെ വാങ്ങിച്ചിരുന്നത്.

കലശദിവസത്തെ പ്രധാന തെയ്യങ്ങൾ നടയിൽ ഭഗവതി, കൈക്ളോൻ, ക്ഷേത്രപാലകൻ, കാളരാത്രി തുടങ്ങിയ തെയ്യങ്ങളാണ്. അകത്തെ കലശം, പുറത്തെ കലശം എന്നിങ്ങനെ കലശങ്ങളുണ്ട്. രണ്ടാം ദിവസം തെയ്യത്തിന്റെ തിരുമുടികളും കലശത്തട്ടും ക്ഷേത്രത്തിനകത്തേക്ക് എഴുന്നെള്ളിക്കുന്നു, തുടർന്നാണ് തെയ്യം നടക്കുക. മൂന്നാം ദിവസം കലശബുദ്ധി കർമ്മങ്ങൾ നടക്കുന്നു. മൂന്നാം ദിവസത്തോടെ കലശോത്സവം സമാപിക്കുന്നു. മത്സ്യമാംസാദികൾ വെച്ച് നൈവേദ്യം നടത്തുന്ന ക്ഷേത്രങ്ങളിൽ ബ്രാഹ്മണരുടെ ആര്യവിധി പ്രകാരമുള്ള പൂജാദികൾ പൊതുവേ കുറവാണ്. എങ്കിലും മന്നം‌പുറത്ത് കാവ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നു.

ചിത്രശാല തിരുത്തുക

  1. "മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വർഷത്തെ തെയ്യാട്ടങ്ങൾക്ക് പരിസമാപ്തിയായി". Retrieved 2022-10-05.
"https://ml.wikipedia.org/w/index.php?title=മന്നംപുറത്തു_കാവ്&oldid=3789155" എന്ന താളിൽനിന്ന് ശേഖരിച്ചത്