പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക

കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക. ലത്തീൻ കത്തോലിക്കാ സഭയിലെ കോട്ടപ്പുറം രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ 2012 ഓഗസ്റ്റ് 25-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തിയത്. ഒക്ടോബർ 7-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്.[1]

ഇന്ത്യയിലെ ഇരുപതാമത്തെ മൈനർ ബസിലിക്കയും എറണാകുളം ജില്ലയിലെ അഞ്ചാമത്തെ ബസിലിക്കയും രൂപതയിലെ പ്രഥമ ബസിലിക്കയുമാണ് മഞ്ഞുമാതാ പള്ളി[2]. 1503-ൽ പോർച്ചുഗീസുകാർ പള്ളിപ്പുറം കോട്ട നിർമ്മിച്ചപ്പോൾ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ഒരു ദേവാലയവും സ്ഥാപിച്ചു[3]. 1577-ൽ ഇതു ഇടവകദേവാലയമായി. 1931-ലാണ് ഈ ദേവാലയം പുനർനിർമ്മിച്ചത്. 2006-ൽ ഇതു വീണ്ടും നവീകരിച്ചു.

1791-ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കോട്ടപ്പുറം, കുര്യാപ്പള്ളി കോട്ടകൾ തകർക്കപ്പെടുകയും പള്ളിപ്പുറം കോട്ടയും പള്ളിയും ടിപ്പുവിന്റെ സൈന്യത്തിന്റെ കണ്ണിൽപ്പെടാതെ മഞ്ഞുകൊണ്ടു മൂടപ്പെട്ടുപോയി എന്നും കരുതുന്നു. അതിനാൽ ദൈവമാതാവിന്റെ പള്ളി മഞ്ഞുമാതാവിന്റെ ദൈവാലയമായി അറിയപ്പെട്ടു[4].

ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ചിത്രം പോർച്ചുഗലിൽനിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ്[4].

അവലംബം തിരുത്തുക

  1. "അത്യുന്നതങ്ങളിൽ പള്ളിപ്പുറം പള്ളി". Archived from the original on 2012-08-26. Retrieved 2012-08-26.
  2. "പള്ളിപ്പുറം മഞ്ഞുമാതാ പള്ളി ബസിലിക്കയാകുന്നു". Archived from the original on 2016-03-04. Retrieved 2012-08-26.
  3. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഓഗസ്റ്റ് 26, ഭാഗം രണ്ട്, പേജ് 4
  4. 4.0 4.1 "പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയം ബസിലിക്കയാക്കുന്നു". Archived from the original on 2012-08-26. Retrieved 2012-08-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക