മതം അതിന്റെ സ്വാധീനം മതപരമായ സത്യങ്ങളുടെ സ്വഭാവം എന്നിവയെപ്പറ്റിയുള്ള യുക്തിപൂർവകവും വ്യവസ്ഥാപിതവുമായ പഠനമാണ് ദൈവശാസ്ത്രം[1]. പലപ്പോഴും ഇതു മതപഠനത്തിൽ നിന്നും വ്യത്യസ്തമാവാറുണ്ട്. ദൈവവും പ്രപഞ്ചവുമായുള്ള ബന്ധം, ദിവ്യമായ കാര്യങ്ങളുടെ അല്ലെങ്കിൽ മതപരമായ സത്യങ്ങളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം, എന്നിവയാണ് ദൈവശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ.

പദോല്പത്തി തിരുത്തുക

ഇംഗ്ലീഷിലും മറ്റു പല യൂറോപ്യൻ ഭാഷകളിലും ദൈവശാസ്ത്രത്തിനു 'തിയോളജി' എന്ന പേരാണുള്ളത്. ഥെയോസ്, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായ ഗ്രീക്കു ഭാഷയിലെ ഥെയോലോജിയ ലത്തീനിലേക്ക് കടന്ന് ഇംഗ്ലിഷിലും മറ്റും എത്തിയപ്പോൾ തിയോളജി ആയി മാറി. ഥെയോസ് എന്നാൽ ദേവൻ, ദൈവം, ഈശ്വരൻ എന്നൊക്കെയാണർത്ഥം. ലോഗോസിന് ശബ്ദം, വചനം എന്നുമൊക്കെയർത്ഥം. ദൈവത്തെപ്പറ്റിയുള്ള ചിന്തകളും അന്വേഷണങ്ങളും, യുക്തി വിചാരങ്ങളും, മറ്റും ദൈവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു എന്നാണ് ഈ പേരിന്റെ സൂചന.

വിവിധ മതങ്ങളിൽ തിരുത്തുക

പുരാതനകാലത്ത് മനുഷ്യന്റെ ദൈവാന്വേഷണം ആധുനികമായ അർത്ഥത്തിൽ ശാസ്ത്രീയമോ ചിട്ടപ്പെടുത്തിയതോ ആയിരുന്നില്ല. ദൈവ ചിന്ത ശാസ്ത്രീയമാക്കാൻ വഴിവെച്ചത് സോക്രട്ടീസും തുടർന്ന് പ്ലേറ്റോയുമാണു. അവർ പുരാതന ദൈവികകാഴ്ചപ്പാടുകളിലെ യുക്തിഹീനതകളെ ചോദ്യം ചെയ്തിരുന്നു. B.C.384-322ൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലാണു ദൈവശാസ്ത്രത്തിൽ ശാസ്ത്രീയതയുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിച്ചിട്ടുള്ളത്. ഗണിതശാസ്ത്രം, പ്രകൃതി ശാസ്ത്രം, ദൈവ ശാസ്ത്രം എന്നീ മൂന്ന് ദാർശനീക വിഭാഗങ്ങളായിട്ടാണു തിയോളജി പ്രവർത്തിക്കുന്നത്. അരിസ്റ്റോട്ടിൽ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ച തിയോളജിയാണു പിൽക്കാലത്ത് മെറ്റാഫിസിക്സ് എന്നറിയപ്പെടുന്നത്. അദ്ദേഹം 12 ഗ്രന്ഥങ്ങളാണു അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സത്യാന്വേഷണചരിത്രവും, പ്രപഞ്ചജ്ഞാനവും, ശാസ്ത്രീയതയുടെ പ്രാധാന്യവും, മനുഷ്യചിന്തയേയും അറിവിനെയും ഭരിക്കുന്ന പൊതുനിയമത്തെയും അതിൽ എടുത്തുകാണിച്ചിട്ടുണ്ട്.

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ, "മനുഷ്യന്റെ വിജ്ഞാന സൗഭാഗ്യതൃഷ്ണകളുടെ തുടക്കവും,അവസാനവും ദൈവമാണു. ദൈവത്തിൽ നിന്നും ലഭിക്കുന്ന പ്രത്യേക വെളിച്ചം ഒരു ജീവിയിൽ പ്രവേശിക്കുന്ന സംഭവമാണു മനുഷ്യനെ മനുഷ്യനാക്കുന്നതും, പ്രപഞ്ചത്തെപ്പറ്റിയുള്ള വസ്തുനിഷ്ഠമായ ജ്ഞാന സമ്പാദനത്തിനു സാധ്യത നൽകുന്നതും. ഈ വസ്തുതയാണു ധാർമ്മികജീവിതത്തിനുള്ള ആഹ്വാനവും അടിസ്ഥാനവും. മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായ പ്രസ്തുത വെളിച്ചത്തിൽ ജീവിതത്തെ ക്രമീകരിക്കുമ്പോഴാണു നാം മനുഷ്യത്വത്തെ അംഗീകരിക്കുന്നതും, ജീവിതലക്ഷ്യത്തിലേക്ക് നീങ്ങുന്നതും".

തോമസ് അക്വിനാസിന്റെ(1225 -1274) കാഴ്ചപ്പാടിൽ രണ്ടുതരം തിയോളജിയാണുള്ളത്. ദാർശനികവും-വേദപരവും. ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്വര അധികരിക്കുമ്പോഴാണു ദാർശനികത ഉടലെടുക്കുന്നത്. വ്യക്തികളുടെ അന്ത:സ്സത്ത അഥവാ വ്യക്തിത്വം അവർക്കു പുറമെ സ്വയം നിൽക്കുന്ന ഒരു വസ്തുവല്ല. അതേസമയം അതു വ്യക്തികൾക്കതീതമത്രേ. 'എൻസ് 'എന്ന് ലത്തീനിലും ബീയിങ് എന്ന് ഇംഗ്ലീഷിലും 'സത്' എന്ന് സംസ്കൃതത്തിലും 'ഉണ്ട്' എന്ന് മലയാളത്തിലും പറയുമ്പോൾ സംഭവിക്കുന്നത് സദ്ഭാവനാനുഭൂതിയുടെ പ്രകടനമാണു. ഇപ്രകാരം 'ഉണ്ട്' എന്ന് അജ്ഞാതവസ്തുവിനെ ഗ്രഹിച്ചശേഷമാണു എന്താണുള്ളതെന്നറിയാൻ മനസ്സ് നീങ്ങുക; അതാണു ജ്ഞാനം സദ്ഭാവനാനുഭൂതിയുടെ (അല്ലെങ്കിൽ സത്യാനുഭൂതിയുടെ) ഫലമാണെന്നാണ് അക്വിനാസിന്റെ മതം. അക്വിനാസിന്റെ കാഴ്ചപ്പാടിൽ ദൈവാസ്തിത്വജ്ഞാനത്തിലേക്ക് മനസ്സ് നീങ്ങുന്നത് പ്രധാനമായി മൂന്ന് മാർഗ്ഗങ്ങളിലൂടെയാണു. അവയിൽ ഒന്നാമത്തേത് സദ്ഭാവനാനുഭൂതിക്കും, സാരാംശദർശനത്തിനും പാത്രമായ മനുഷ്യന്റെ സാരാംശാപഗ്രഥനമാണു. മനുഷ്യനും പ്രകൃതിയിലെ ഒരു സൃഷ്ടിയാണു; പക്ഷേ, പ്രത്യേകതയുണ്ട്. ഒരു കാര്യം കണ്ടാൽ, കേട്ടാൽ ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള (അവന് ദൈവം കൊടുത്ത) കഴിവ്. ദൈവത്തെ മനുഷ്യൻ അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. ഈ അറിവ് വ്യക്തികൾ മനസ്സിലാക്കുന്നത്, പ്രപഞ്ചവസ്തുക്കളുമായുള്ള ദാർശനികവും ധാർമ്മികവും കലാപരവുമായ സമ്പർക്കത്തിൽ അനുഭവിച്ചറിയുന്ന ബുദ്ധികൊണ്ടാണ് അതിനാൽ ദൈവം മനുഷ്യാത്മാവിന്റെ ഉടമയാണെന്ന് അക്വിനാസ് വാദിക്കുന്നു.

ദൈവജ്ഞാനത്തിലേക്കുള്ള രണ്ടാമത്തെ മാർഗ്ഗം, ഏതെങ്കിലും പ്രപഞ്ചവസ്തുവെക്കുറിച്ച് തിരിച്ചറിവിന്റെ ഫലമായിട്ടുളവാകുന്ന ജ്ഞാനമാണു. നമുക്ക് കണ്ടെത്താൻ കഴിയുന്ന സാരത്തിന്റെ അതിരും ഘടകങ്ങളും ദർശിക്കുന്ന ചിന്താശക്തിയും ദർശിതസാദ്ധ്യതയുടെ ലഭ്യതയാഗ്രഹിക്കുന്ന ഇച്ഛാശക്തിയും കർമ്മശേഷിയും ഉള്ള ഒരു ശക്തിക്കേ ഇത്രയും കൃത്യമായ ഒരു ഘടനക്ക് അർത്ഥവും യാഥാർഥ്യവും നൽകാൻ കഴിയൂ.അർത്ഥവും വ്യക്തതയും ഉള്ള സർവ്വത്തിന്റെയും സ്രഷ്ടാവെന്ന നിലയിലും ദൈവം അറിയപ്പെടുന്നു.

ദൈവാസ്ഥിത്വ ജ്ഞാനത്തിലേക്കുള്ള മൂന്നാമത്തെ മാർഗ്ഗത്തിലേക്ക് അഞ്ചു സമാന്തരപാതകൾ അക്വിനാസ് വിവരിക്കുന്നു. ഇവിടെ കണ്ണുകൊണ്ട് കാണാൻ കഴിയുന്നതും മനസ്സിലാക്കാൻ പറ്റുന്നതുമായ കാര്യങ്ങൾ. വസ്തുക്കളുടെ ചലനം, പരസ്പരകാര്യകാരണബന്ധം, ഉത്ഭവവും നാശവും, താരതമ്യ ഗുണവ്യത്യാസങ്ങൾ, ക്രമീകൃതാവസ്ഥ എന്നീ അഞ്ചു കാര്യങ്ങളാണവ. ദൈവാസ്തിത്വത്തെക്കുറിച്ചുള്ള അക്വിനാസിന്റെ ദർശനത്തിനു ഉപനിഷത്തുകളുടെ അടിസ്ഥാനവീക്ഷണ ഗതിയുമായി അടുപ്പം കാണാനാവും."ആസ്ഥൈ ഇതി ഏവ ഉപലബ്ദസ്യ തത്ത്വഭാവപ്രസീദതി" സർവ്വത്തിന്റേയും സ്രഷ്ടാവ്, പരിപാലകൻ എന്നീ നിലകളിൽ ദൈവാസ്ഥിത്വമാണു സർവ്വോപരി പ്രത്യക്ഷമാവുക. ദൈവത്തിന്റെ സ്വഭാവത്തെ കൂടുതൽ അറിയാൻ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ദൈവം കഴിവു തന്നിട്ടില്ല. ആ അറിവ് ലഭിക്കണമെങ്കിൽ മനുഷ്യബുദ്ധി വ്യക്തിക്കതീതമായിരിക്കണം.[2]

ഡോ.എസ്.രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ ,ആധുനിക പോസിറ്റിവിസവും എക്സിസ്റ്റൻഷ്യലിസവും ആരോഗ്യകരമായ ഒരു ചിന്താവിപ്ലവവും മാത്രം പോരാ,മനുഷ്യജീവിതം ഉൾക്കൊള്ളുന്ന അടിസ്ഥാനപ്രമാണങ്ങളുടെ നവീനവ്യാഖ്യാനം ഒരത്യാവശ്യമാണു. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും വിരോധിയല്ലാത്ത ഒരു തിയോളജിക്കേ ആധുനികമനുഷ്യൻ അന്വേഷിക്കുന്നതും എന്നാൽ കണ്ടെത്താത്തതുമായ ആരോഗ്യാവസ്ഥ പുന:സ്ഥാപിക്കാൻ സാധിക്കൂ.[3]

മാർട്ടിൻ ലൂഥറിന്റെ സംഭാവനകൾ തിരുത്തുക

ദൈവശാസ്ത്രത്തിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിക്കൊണ്ടാണ് മാർട്ടിൻ ലൂഥർ പ്രൊട്ടസ്റ്റന്റ് മതപരിഷ്കരണം ആരംഭിച്ചത്. മധ്യകാലപണ്ഡിതന്മാരുടെ സ്കൊളാസ്റ്റിക് സമീപനത്തെയും (Scholasticism) ക്രിസ്തീയചിന്തയിൽ അരിസ്റ്റോട്ടിലിനു നൽകിയ സ്ഥാനത്തേയും ലൂഥർ എതിർത്തു. ബൈബിൾ ആവിഷ്കരിച്ചിരിക്കുന്ന രീതിയിലുള്ള രക്ഷയുടെ സന്ദേശത്തെയും ധാർമ്മികതയേയും അദ്ദേഹം ഉയർത്തിക്കാട്ടി. തത്ത്വശാസ്ത്രപരമായ കല്പനകൾക്ക് (Philosophical concept) അദ്ദേഹം വലിയ പ്രാധാന്യം നല്കിയില്ല. മനുഷ്യന്റെ രക്ഷകനായിട്ടാണ് ദൈവത്തെ മാർട്ടിൻ ലൂഥർ കണ്ടത്. ലൂഥറിന്റെ വിശ്വാസസംഹിത 'കുരിശിന്റെ ദൈവശാസ്ത്രം' എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ആന്തരികസത്താവിജ്ഞാനീയം (Ontology) എന്ന് അതിനെ വിശേഷിപ്പിക്കുവാൻ പറ്റുകയില്ല. ആലങ്കാരികമായ പ്രതിരൂപബന്ധത്തിൽ നിന്നല്ല, പ്രത്യുത ബൈബിളിൽ നിന്നു ജീവൻ തേടുന്ന ദൈവശാസ്ത്രം ആയിരുന്നു അത്. ബൈബിളിലെ പുതിയ നിയമം പ്രസരിപ്പിക്കുന്ന കൃപയെ (Grace) ആശ്രയിക്കുന്ന ദൈവശാസ്ത്രമായും അതിനെ കരുതുന്നു. മേധാശക്തി ഉപയോഗിച്ചുകൊണ്ടുള്ള തത്ത്വസംഹിതാപരമായ പ്രതിപാദനങ്ങളല്ല ലൂഥറുടെ ആശയങ്ങൾ. 1536-ൽ ജോൺ കാൽവിൻ രചിച്ച ഇൻസ്റ്റിട്യൂട്സ് ഓഫ് ക്രിസ്റ്റ്യൻ റിലിജൻ എന്ന ഗ്രന്ഥത്തിൽ ബൈബിളിനാണ് പ്രാമുഖ്യം നല്കിയിരുന്നത്. 17-ആം ശതകമായപ്പോൾ ലൂഥറുടെ ആശയങ്ങൾ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ സ്കൊളാസ്റ്റിക് സമീപനത്തിനു സമാനമായിത്തീർന്നു. വിശ്വാസമെന്നാൽ ദൈവം തരുന്ന ദാനമാണ്. ദൈവത്തിനുവേണ്ടി സാരഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവം ആജ്ഞാപിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വചനമാണ് ക്രൈസ്തവസഭയ്ക്കു രൂപംനല്കിയത്. സ്വിറ്റ്സർലാൻഡിലും ഹോളണ്ടിലും സ്കോട്ട്‍ലാൻഡിലും ഫ്രാൻസിലും ഉള്ള കാല്വിനിസ്റ്റ് സഭക്കാർ ദൈവത്തെക്കുറിച്ചുള്ള അന്തർഭാവമായ അറിവ് ആകാം എന്നു കരുതുന്നു.[4]

അവലംബം തിരുത്തുക

  1. "theology". Wordnetweb.princeton.edu. Retrieved 2012-11-11.
  2. വിശ്വവിജ്ഞാനകോശം-ആറാം വാല്യം-നാഷണൽ ബുക്സ്റ്റാൾ കോട്ടയം 946ആം പേജ്
  3. വിശ്വവിജ്ഞാനകോശം-ആറാം വാല്യം-നാഷണൽ ബുക്സ്റ്റാൾ കോട്ടയം 954ആം പേജ്
  4. ദൈവശാസ്ത്രം[പ്രവർത്തിക്കാത്ത കണ്ണി] - സർവവിജ്ഞാനകോശം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://www.theology.ie Archived 2017-10-05 at the Wayback Machine. http://ദൈവശാസ്ത്രം[പ്രവർത്തിക്കാത്ത കണ്ണി] - സര്വ്വവിജ്ഞാനകോശം http://mal.sarva.gov.in/index.php Archived 2014-08-20 at the Wayback Machine.? http://ദൈവശാസ്ത്രം[പ്രവർത്തിക്കാത്ത കണ്ണി] - Sabhakosam Wiki


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൈവശാസ്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദൈവശാസ്ത്രം&oldid=3830899" എന്ന താളിൽനിന്ന് ശേഖരിച്ചത്