1012 മുതൽ 1044 വരെ ചോളരാജ്യം ഭരിച്ച രാജേന്ദ്ര ചോളന്റെ ഒരു ശാസനമാണ് തിരുവാലങ്ങാട് ശാസനം എന്നരിയപ്പെടുന്നത്.

ഉള്ളടക്കം തിരുത്തുക

ഈ ശാസനത്തിൽ രാജേന്ദ്ര ചോളനെ വളരെയേറെ പ്രകീർത്തിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്. കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചോള ശാസനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് തിരുവാലങ്ങാടു ശാസനം. 'കാന്തളൂർശാലൈക്കലമറുത്തരുളി'എന്ന് ഈ ശാസനത്തിൽ കാണുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേഅറ്റത്തുണ്ടായിരുന്ന പ്രശസ്തമായ വിദ്യാകേന്ദ്രവും സൈനിക പരിശീലന കേന്ദ്രവുമായിരുന്നു കാന്തളൂർശാല. ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായിരുന്ന ദീർഘകാല യുദ്ധത്തിൽ രാജരാജൻ മുതൽ കുലോത്തുംഗൻ വരെയുള്ള ചോളരാജാക്കന്മാരിൽ പലരും കാന്തളൂർ കലമറുത്തതായി രേഖകളുണ്ട്. ചോളരാജാക്കന്മാരുടെ വലിയ നേട്ടമായിട്ടാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.

വിശകലനം തിരുത്തുക

കലം എന്ന വാക്കിന് കപ്പൽ, ഉണ്ണാനുള്ള പാത്രം, പ്രത്യേക അളവ് എന്നിങ്ങനെ പല അർഥങ്ങളുണ്ട്. കപ്പൽ എന്ന അർഥം സ്വീകരിക്കുകയാണെങ്കിൽ കാന്തളൂരിൽ സജ്ജീകരിച്ചിരുന്ന കുലശേഖരന്മാരുടെ നാവിക സേനയെ നശിപ്പിച്ചുവെന്നോ സൈനിക പരിശീലന കേന്ദ്രത്തെ തകർത്തുവെന്നോ മനസ്സിലാക്കാം. കലം എന്നാൽ ഊട്ട് എന്നർഥം കല്പിച്ച് വിദ്യാർഥികൾക്കും ബ്രാഹ്മണർക്കും നല്കിയിരുന്ന സൗജന്യ ഭക്ഷണം നിറുത്തലാക്കിയെന്നാണ് ഇതിന്റെ താത്പര്യമെന്ന് ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. കാന്തളൂർശാലയിലെ നിയമങ്ങൾ പുതുക്കി നിശ്ചയിച്ചുവെന്നാണ് 'കാന്തളൂർശാലൈക്കലമറുത്തരുളി' എന്നതിന്റെ അർഥമെന്ന് വേറെ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേവദാസികളെ ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നതായി ഈ ശാസനത്തിൽ നിന്ന് മനസ്സിലാക്കാം.

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ശാസനം തിരുവാലങ്ങാടു ശാസനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുവാലങ്ങാട്ട്_ശാസനം&oldid=1719994" എന്ന താളിൽനിന്ന് ശേഖരിച്ചത്