വേട്ടുവ സമുദായക്കാരുടെ തെയ്യങ്ങളാണ് ചാണയും കോതയും. വീടുകളിൽ ഐശ്വര്യവും പരസ്പര വിശ്വാസവും നിലനിർത്തുന്നതിനായി കെട്ടിയാടുന്ന തെയ്യങ്ങളാണിവ. മാവിലരുടെ പഴയ തലമുറക്കാർ കോതക്ക എന്ന കാട്ടുകിഴങ്ങ് ഭക്ഷിച്ചായിരുന്നു ജീവിച്ചിരുന്നത്. തെയ്യങ്ങൾക്ക് ഈ കഥയുമായി ഒരു പുരാവൃത്തബന്ധം ഉണ്ട്.[1]

പുരാവൃത്തം തിരുത്തുക

മാവിലസമുദായക്കാർ കൂട്ടം ചേർന്ന് കാടുകളിൽ പോയി കോതക്ക ശേഖരിക്കുമായിരുന്നു. അങ്ങനെ ശേഖരിച്ച ഫലങ്ങൾ അവർ ഒരുടത്ത് കൂട്ടിയിടും. അവിടെ നിന്നും വിവിധ കൂട്ടകളിലാക്കി അവർ വീടുകളിലേക്ക് കൊണ്ടുപോവും. ഒരു ദിവസം മാവിലർ ശേഖരിച്ചുവെച്ച കോതക്ക, രഹസ്യമായി ചാണയും കോതയും മോഷ്ടിച്ചെടുത്ത് ഭക്ഷിക്കുന്നു. ശേഖരിച്ചുവെച്ച കോതക്കയിൽ കുറവു കണ്ട മാവിലർ കുലദൈവത്തെ വിളിച്ച് കരഞ്ഞു സങ്കടാവസ്ഥ പറയുന്നു.

ദൈവശീക്ഷയെന്ന പോലെ ചാണയ്ക്കും കോതയ്ക്കും കടുത്ത അസുഖം പിടിപെടുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച് രണ്ടു പേരും മരിക്കുന്നു. ഇവരുടെ പ്രേതങ്ങൾ ഗതികിട്ടാതെ നാട്ടിലലഞ്ഞു തിരിഞ്ഞ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വേട്ടുവരും മാവിലരും ചേർന്ന് പ്രശ്നം വെച്ച് പ്രേതങ്ങൾ ആവാഹിച്ച് തെയ്യക്കോലങ്ങൾ കെട്ടിയാടാൻ വിധിയുണ്ടാക്കി. അതോടെ വേട്ടുവ, മാവില സങ്കല്പരൂപികളായി അവരുടെ ആരാധനാകേന്ദ്രങ്ങളിൽ ചാണയും കോതയും കെട്ടിയാടാൻ തുടങ്ങി. വേട്ടുവ സമുദായക്കാരാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്.

അവലംബം തിരുത്തുക

  1. ബുക്ക്: കർഷക തെയ്യങ്ങൾ - ചന്ദ്രൻ മുട്ടത്ത് - കേരള ഫോക്ക്ലോർ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചാണയും_കോതയും&oldid=3507838" എന്ന താളിൽനിന്ന് ശേഖരിച്ചത്