ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013

ഡൽഹിയിലെ കൂട്ട ബലാത്സംഗക്കേസിനെ തുടർന്ന് ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതികളോടെ അംഗീകരിച്ചതാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013. ബലാത്സംഗ വിരുദ്ധ നിയമമെന്നും ഇത് അറിയപ്പെടുന്നു. ക്രിമിനൽ നിയമം എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ശിക്ഷാ നിയമം, തെളിവ് നിയമം, ക്രിമിനൽ നടപടി നിയമം എന്നീ നിയമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള ചില പുതിയവകുപ്പുകൾ ചേർക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ഈ നിയമത്തിലൂടെ ഇന്ത്യൻ പാർലമെന്റ് ചെയ്തത്. [1] [2]

പശ്ചാത്തലം തിരുത്തുക

ഡൽഹി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ലൈംഗികാതിക്രമങ്ങൾക്കെതിരായ വ്യവസ്ഥകൾ കർശനമാക്കുക എന്നലക്ഷ്യത്തോടെ കേന്ദ്രസർക്കാർ മുൻകൈയ്യെടുത്ത് 2013 ഫെബ്രുവരി 3 ന് രാഷ്ട്രപതി അംഗീകാരത്തോടെ ഒരു ഓർഡിനൻസിന് രൂപം നൽകിയിരുന്നു. കേന്ദ്രമന്ത്രിസഭയിലും പാർലമെന്റിന്റെ ഇരുസഭകളിലും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഈ ഓർഡിനൻസ് 2013 ഏപ്രിൽ 2 ന് നിയമമാക്കി പാസ്സാക്കുകയുണ്ടായി. [3] [4]

2012 ഡിസംബർ 16 ന് ഡൽഹിയിൽ ഒരു ഫിസിയോത്തെറാപ്പി വിദ്യാർത്ഥിനി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാകുകയും മരണപ്പെടുകയുംചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ - സാർവ്വദേശീയ തലത്തിൽ വിവിധ സംഘടനകളും വ്യക്തികളും സ്ത്രീപീഡനത്തിനെതിരായ ഇന്ത്യയിലെ നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.[5] ഡൽഹിയിൽ യുവാക്കളും പൊതുജനങ്ങളും ഇതേ അവശ്യമുന്നയിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നിയമരംഗത്തെ പരിഷ്കാരങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് ജെ.എസ്. വർമ്മ കമ്മീഷനെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വർമ്മ കമ്മീഷൻ റിപ്പോർട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആവശ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരത്തിലൊരു നിയമത്തിന് രൂപം നൽകിയത്. [6] വർമ്മ കമ്മീഷൻ ശുപാർശകളിൽ തൊണ്ണൂറ് ശതമാനം കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ ഭേഗഗതിയെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി അശ്വനി കുമാറിന്റെ അവകാശപ്പെടുന്നു. [7]

പ്രധാന വ്യവസ്ഥകൾ തിരുത്തുക

പുതിയ കുറ്റകൃത്യങ്ങൾ തിരുത്തുക

ഈ ഭേദഗതി നിയമത്തിലൂടെ ചില പുതിയതരം കുറ്റകൃത്യങ്ങൾ അഥവാ മറ്റ് തരത്തിൽ കുറ്റകരമായിരുന്ന ചില കൃത്യങ്ങൾ കൃത്യമായ നിർവ്വചനത്തോടെ, ഇന്ത്യൻ ശിക്ഷാ നിമയത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്തപ്പെട്ടു. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പുറകേനടക്കൽ തുടങ്ങിയവയാണ് ഇപ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിൽ പുതുതായി ഉൾപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങൾ.

വകുപ്പ് കുറ്റകത്യം ശിക്ഷ കുറിപ്പുകൾ
326A ആസിഡ് ആക്രമണം പത്തുവർഷത്തിൽ കുറയാത്തതും ജീവപര്യന്ത്യം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവും പിഴയും, പിഴ പത്തുലക്ഷം രൂപ വരെ വിധിക്കാവുന്നതും. ജെൻഡർ പക്ഷപാതിത്വമില്ലാത്തത്
326B ആസിഡ് ആക്രമണത്തിനുള്ള ശ്രമം അഞ്ചുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ ദീർഘിപ്പിക്കാവുന്നതുമായ ജയിൽശിക്ഷയും പിഴയും ജെൻഡർ പക്ഷപാതിത്വമില്ലാത്തത്
354A ലൈംഗികാതിക്രമം (i) ഉം (ii) ഉം ഉപവകുപ്പുകളിൽ വിവരിക്കുന്നതു പ്രകാരമുള്ള കുറ്റങ്ങൾക്ക് അഞ്ചുവർഷം വരെ കഠിനതടവോ പിഴയോ രണ്ടും ഒരുമിച്ചോ. മറ്റ് സാഹചര്യങ്ങളിൽ ഒരു വർഷംവരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ.


ജെൻഡർ പക്ഷപാതിത്വമില്ലാത്തത്

(i) വ്യക്തവും അസ്വീകാര്യവുമായ ലൈഗികോദ്ദേശത്തോടെയുള്ള ഇടപെടലുകളോ ശാരീരിക സ്പർശമോ; അല്ലെങ്കിൽ

(ii) ലൈംഗികപ്രീണനത്തിനായുള്ള അഭ്യർഥനയോ ആവശ്യമോ; അല്ലെങ്കിൽ

(iii) ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങളോ; അല്ലെങ്കിൽ

(iv) അശ്ലീലദൃശ്യങ്ങൾ നിർബന്ധിച്ച് കാണിക്കലോ; അല്ലെങ്കിൽ

(v) ലൈംഗിക താല്പര്യത്തോടെയുള്ള, അസ്വീകാര്യമായ, മറ്റേതെങ്കിലും ശാരീരിക‌മോ, വാചികമോ അല്ലാത്തതോ ആയ പെരുമാറ്റങ്ങൾ

354B പൊതുസ്ഥലത്തെ വസ്താക്ഷേപം മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ ദീർഘിപ്പിക്കാവുന്നതുമായ തടവും പിഴയും ഏതൊരു സ്ത്രീയെയും പൊതു സ്ഥലത്തുവെച്ച് നഗ്നയാകുവാൻ നിർബന്ധിക്കുന്നതോ സ്ഥാനഭൃംശം വരുത്തുവാനുള്ള ഉദ്ദേശത്തോടെയുള്ളതോ ആയ കയ്യേറ്റങ്ങളും കുറ്റകരമായ ബലപ്രയോഗമോ അതിനായുള്ള പ്രേരിപ്പിക്കലോ ഇതിന്റെ പരിധിയിൽ വരുന്നു.
354C ഒളിഞ്ഞുനോട്ടം ആദ്യതവണ കുറ്റം ചെയ്താൽ ഒരു വർഷത്തിൽ കുറയാത്തതും മൂന്നുവർഷംവരെ ദീർഘിപ്പിക്കാവുന്നതുമായ തടവ്. പിഴയും ഈടാക്കാം. രണ്ടാം തവണകുറ്റം ചെയ്യുന്നപക്ഷം മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ ദീർഘിപ്പിക്കാവുന്നതുമായ തടവ്. പിഴയും ഈടാക്കാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത്, അത് സ്ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്നരൂപത്തിൽ അവർ സ്വകാര്യത പ്രതീക്ഷിച്ച് അടിവസ്തങ്ങളോടെയുള്ളപ്പോൾ അവരുടെ ലൈംഗികാവയവങ്ങളെയും അരക്കെട്ടിനെയും സ്തനങ്ങളെയും നിരീക്ഷിക്കുന്നത്, കുളിമുറിയിലെ എത്തിനോട്ടം, പരസ്യമായല്ലാത്ത ലൈംഗികപ്രവർത്തികൾ ഒളിഞ്ഞുനോക്കൽ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു.
354D പുറകേനടക്കൽ ഒരു വർഷത്തിൽ കുറയാത്തതും മൂന്നുവർഷം വരെ ദീർഘിപ്പിക്കാവുന്നതുമായ തടവും പിഴയും. ജെൻഡർ പക്ഷപാതിത്വമില്ലാത്തത്. ഒരു വ്യക്തിയുടെ വ്യക്തമായ അപ്രീതിയെ അവഗണിച്ചുകൊണ്ട്, വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശത്തോടെ അയാളെ നിരന്ത്രം പിന്തുടരുകയും നിരീക്ഷിക്കുകയും ആയത് അയാളിൽ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുന്നപക്ഷം ഈ കുറ്റം ചെയ്തതായി കണക്കാക്കാം.ഇന്റർനെറ്റോ, ഇ-മെയിലോ, മറ്റേതെങ്കിലും ഇലക്ട്രോണിക്ക് സംവിധാനമോ ഉപയോഗിച്ചുള്ള ഇത്തരം പ്രവർത്തികളും ഈ വകുപ്പിന്റെ പരിധിയിൽ വരും.

നിലവിലെ നിയമങ്ങളിലെ മാറ്റങ്ങൾ തിരുത്തുക

ഈ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 370 -ആം വകുപ്പ് പുതിയ വ്യവസ്ഥകളാൽ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. അടിമവ്യാപാരത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്ന ആ വകുപ്പ് ചൂഷണലക്ഷ്യത്തോടെയുള്ള ഒട്ടുമിക്ക മനുഷ്യവാണിഭത്തെക്കുറിച്ചും പ്രതിപാദിക്കുന്ന 370, 370 A എന്നീ വകുപ്പുകളായാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയോ, വ്യക്തികളോ ചേർന്ന് വേശ്യാവൃത്തിയ്കുവേണ്ടിയോ, അടിമജോലിക്കുവേണ്ടിയോ, അവയവതട്ടിപ്പിന് വേണ്ടിയോ (എ) തെരഞ്ഞെടുക്കുന്നത്, (ബി) കടത്തിക്കൊണ്ടുപോകുന്നത്, (സി) ഒളിപ്പിച്ചുവെയ്കുന്നത് (ഡി) കൈമാറുന്നത്, (ഇ) സ്വീകരിക്കുന്നത് തുടങ്ങിയവയൊക്കെ ഈ വകുപ്പു പ്രകാരം കുറ്റകരമാണ്. ബലപ്രയോഗം, ഭീഷണി, സമ്മർദ്ദം, ചതി, തട്ടിക്കൊണ്ടുപോകൽ, വഞ്ചന, അധികാരദുരുപയോഗം, പ്രലോഭനം മുതലായ ഏതുമാർഗ്ഗത്തിലൂടെയാണെങ്കിലും ഈ പ്രവൃർത്തി ചെയ്യുന്നയാളിനെ ഇരയാക്കപ്പെട്ട ആളുകളുടെ എണ്ണത്തിനനുസരിച്ച് കുറഞ്ഞത് 7 വർഷം മുതൽ ജീവിതാവസാനംവരെയുള്ള വിവിധ കാലയളവിലേക്കുള്ള ജയിൽ ശിക്ഷയ്ക്ക് വിധിക്കാവുന്നതാണ്. ഇത്തരത്തിൽ വാണിഭം നടത്തപ്പെടപ്പെട്ട വ്യക്തിയെ ജോലികൾക്കായി നിയോഗിക്കുന്നവരും കുറ്റക്കാരാണ്. [8]

ബലാത്സംഗത്തെക്കുറിച്ചുള്ള വകുപ്പിൽ വരുത്തിയ കാതലായ മാറ്റമാണ് ഈ ഭേദഗതിയിലെ സുപ്രധാനമായ ഇനം. വകുപ്പ് 375 ൽ വരുത്തിയ ഭേഗഗതിയിലൂടെ "ബലാത്സംഗം" എന്ന വാക്കിനെ ലൈംഗികാതിക്രമം " എന്ന വിപുലമായ അർത്ഥത്തിലേക്ക് അതിന്റെ നിർവ്വചനത്തെ ഭേദഗതി ചെയ്തു. പുതിയ നിർവ്വചനം ഒരർത്ഥത്തിൽ ജെൻഡർ നിഷ്പക്ഷമായി. അതുപ്രകാരം, "ഉള്ളിൽക്കടത്തൽ" എന്നത് ലിഗത്തിന്റെ മാത്രമല്ല മറ്റെന്തും ഉള്ളിൽക്കടത്തിയുള്ള ലൈംഗിക അതിക്രമങ്ങൾ ഈ വകുപ്പുപ്രകാരം കുറ്റകരമായി. യോനി കൂടാതെ, വദനം, ഗുദം, മൂത്രനാളി തുടങ്ങിയവയിലേതിലൂടെയുമുള്ള ഇത്തരം ഉള്ളിൽക്കടത്തലുകളും സ്വകാര്യഭാഗങ്ങളിൽ സ്പർശിനംവഴി ഇപ്രകാരം ചെയ്യുന്നതുമൊക്കെ ലൈംഗികാതിക്രമം എന്ന കുറ്റത്തിന്റെ ഭാഗമായി. ഈ ഭേദഗതിപ്രകാരം കുറ്റം തെളിയിക്കുന്നതിന് ഏതുവരെ "ഉള്ളിൽക്കടന്നു" എന്നതും അതിക്രമത്തെ ചെറുക്കാൻ ശാരീരികമായ ചെറുത്തുനിൽപ്പ് ഉണ്ടായോ ഇല്ലയോ എന്നതുമൊന്നും പ്രസക്തമല്ലെന്നും പ്രഖ്യാപിക്കപ്പെട്ടു.

മുൻപുണ്ടായിരുന്ന 16 വയസ്സ് എന്നതിൽ നിന്നും വ്യത്യസ്തമായി, 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ച നടത്തിയാലും ആയത് ബലാത്സംഗം എന്ന പ്രവൃത്തിയായി കണക്കാക്കപ്പെടും എന്ന ഭേദഗതിയും ഉണ്ടായി.

വകുപ്പ് 376 ൽ വരുത്തിയ ഭേദഗതി പ്രകാരം, ചില ഗുരുതരമായ സാഹചര്യങ്ങളിലൊഴിച്ച്, ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ എഴുവർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി ഭേദഗതി ചെയ്യപ്പെട്ടു. ഗുരുതരമായ സാഹചര്യങ്ങളിൽ, പത്തുവർഷത്തിൽ കുറയാത്തത് മുതൽ ജീവപര്യന്തം വരെ ദീർഘിപ്പിക്കാവുന്നതുമായ കഠിന തടവും പിഴയുമായിത്തീർന്നു.

പുതിയ വകുപ്പായി കൂട്ടിച്ചേർത്ത 376A പ്രകാരം ഒരു വ്യക്തി ഇത്തരം ലൈംഗികാതിക്രമത്തിലൂടെയുണ്ടാക്കിയ പരിക്കിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് കാരണമായിത്തീരുന്നപക്ഷമോ ആ സ്ത്രീയെ ജീവച്ഛവമാക്കിത്തീർക്കുന്നപക്ഷമോ അയാളെ ഇരുപത് വർഷത്തിൽ കുറയാത്ത കഠിനതടവിന് മുതൽ ജീവിതകാലംവരെ ദീർഘിപ്പിക്കാവുന്ന ജീവപര്യന്തം തടവിനോ വധശിക്ഷയ്കോ വരെയോ ശിക്ഷിക്കാവുന്നതും പിഴയീടാക്കാവുന്നതുമാണ്. [9] കൂട്ടബലാത്സംഗക്കേസുകളിൽ കുറ്റവാളികളുടെ ജെൻഡർ ഭേദമന്യേ ഇരുപത് വർഷത്തിൽ കുറയാത്തതുമുതൽ ജീവപര്യന്തം വരെയുള്ള കഠിനതടവും ഇരയുടെ ചികിത്സാച്ചെലവുകളും പുനരധിവാസച്ചെലവുകളും ഉൾപ്പെടുന്ന നഷ്ടപരിഹാരവും വിധിക്കാവുന്നതാണ്.

ക്രിമിനൽ നടപടി- തെളിവ് നിയമങ്ങളിലെ മാറ്റം തിരുത്തുക

ഇവയ്കനുസരണമായ ചിലമാറ്റങ്ങൾ ക്രമിനൽ നടപടി നിയമത്തിലും തെളിവ് നിയമത്തിലും വരുത്തിയിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തുന്ന പ്രക്രിയയും മറ്റും കൂടുതൽ ലളിതവും സ്ത്രീസൗഹാർദ്ദപരവുമാക്കുക, ഇരയുടെ സ്വഭാവവും ഭുതകാലവും പ്രസക്തമല്ലാതാക്കുക, സമ്മതത്തോടെയല്ലായിരുന്നു എന്ന് തെളിയിക്കുന്നത് സംബന്ധിച്ച ആനുമാനിക സാക്ഷ്യവും (presumption) സമ്മതമില്ലായിരുന്നവെന്ന് ഇര കോടതിയിൽ പ്രഖ്യാപിക്കണമെന്ന ബാദ്ധ്യതയും ഒഴിവാക്കുക തുടങ്ങിയവയാണവ.

വിമർശനങ്ങൾ തിരുത്തുക

വർമ്മ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് പുറപ്പെടുവിച്ച ക്രിമിനൽ നിയമ ഭേദഗതി നിയമം വ്യാപകമായ വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. വർമ്മ കമ്മീഷൻ നിർദ്ദേശങ്ങളിലെ സുപ്രധാന വ്യവസ്ഥകളായ വിവാഹബന്ധത്തിലെ ബലാത്സംഗം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രോസിക്യൂഷന് അനുവാദംവാങ്ങണമെന്നും മറ്റുമുള്ള സായുധസേനാ പ്രത്യകാധികാര നിയമത്തിലെ വ്യവസ്ഥകളുടെ ഭേഗതി, [10][11] എന്നാൽ നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും വിവിധ തലങ്ങളിലെ ചർച്ചകൾക്കുശേശമാണ് ഓർഡിനൻസ് നടപ്പാക്കിയിട്ടുള്ളതെന്നും അതിനെത്തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിയമമാക്കിയപ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സർക്കാർ വ്യകതമാക്കുകയുണ്ടായി.


അവലംബം തിരുത്തുക

  1. "ക്രിമിനൽ ലോ (അമൻഡ്‌മെന്റ്) അക്ട് 2013". Archived from the original on 2013-06-13. Retrieved 06-04-2013. {{cite news}}: Check date values in: |accessdate= (help)
  2. "സ്ത്രീകൾക്കെതിരായ അതിക്രമം ഓർഡിനൻസ് പ്രസിഡന്റ് ഒപ്പിട്ടു". ഇന്ത്യൻ എക്സ്പ്രസ്സ്. 3 ഫെബ്രുവരി 2013. Retrieved 07-02-2013. {{cite news}}: Check date values in: |accessdate= (help)
  3. "hപ്രണബ് ഗിവ്‌സ് അസ്സന്റ് റ്റു ക്രിമിനൽ ലോ ബിൽ". Retrieved 06-04-2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "ലോ വെൽക്കം ബട്ട് വിമൻ യെറ്റ് റ്റു ഫീൽ സേഫ്". Retrieved 06-04-2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ മരണത്തിൽ അനുശോചിച്ചു". ന്യൂ ഡൽഹി: Zee ന്യൂസ്.കോം. PTI. 29 ഡിസംബർ 2012. Retrieved 7 ഫെബ്രുവരി 2013.{{cite news}}: CS1 maint: url-status (link)
  6. "എൻ.ഡി.ടിവി.കോം (നിയമത്തിന്റെ പൂർണ്ണരൂപം ഈ ലിങ്കിൽ ലഭ്യമാണ്)". Retrieved 07-02-2013. {{cite web}}: Check date values in: |accessdate= (help)
  7. "ഞങ്ങൾ തൊണ്ണൂറ് ശതമാനം നിർദ്ദേശങ്ങളും അംഗീകരിച്ചു:നിയമമന്ത്രി". എൻ.ഡി.ടി.വി. 3 ഫെബ്രുവരി 2013. Retrieved 08-02-2013. {{cite news}}: Check date values in: |accessdate= (help)
  8. വകുപ്പ് 7, ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013
  9. Section 8, Criminal Law (Amendment) Ordinance, 2013
  10. "ഓർഡിനൻസ് Vs വർമ്മകമ്മീഷൻ ശുപാർശകൾ". എൻ.ഡി.ടി.വി.NDTV. Retrieved 25 ഫെബ്രുവരി 2013. {{cite news}}: Unknown parameter |തീയചി= ignored (help)
  11. "ക്രിമിനൽ നിയമ (ഭേദഗതി) നിയമം: ഷോക്കിംഗ്". കാഫില.ഓർഗ്. Archived from the original on 2013-03-12. Retrieved 25 ഫെബ്രുവരി 2013.