ഒരു കത്തോലിക്കാ ഭക്ത്യഭ്യാസത്തിനും അതിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മണികൾ ചേർന്ന മാലയ്ക്കും പൊതുവായുള്ള പേരാണ് കൊന്ത. ഭക്ത്യഭ്യാസമെന്ന നിലയിൽ അത് നിശ്ശബ്ദമോ ഉറക്കെയോ ആവർത്തിക്കുന്ന ജപങ്ങളും ധ്യാനവും ചേർന്നതാണ്. കൊന്തയുടെ ഘടകങ്ങൾ "ദശകങ്ങൾ" എന്നറിയപ്പെടുന്നു. ഒരു കർത്തൃപ്രാർത്ഥന, പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു ത്രിത്വസ്തുതി എന്നിവ ചേർന്നതാണ് ഒരു ദശകം. ഈ ദശകങ്ങൾ അഞ്ചുവട്ടം ആവർത്തിക്കുന്നു. ഓരോ ദശകത്തിന്റേയും തുടക്കത്തിൽ, യേശുവിന്റേയും, മാതാവിന്റെയും ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു "ധ്യാനരഹസ്യം" ഹ്രസ്വമായി ചൊല്ലിയിട്ട്, ദശകങ്ങൾ ചൊല്ലുമ്പോൾ ആ രഹസ്യത്തിന്മേൽ ധ്യാനിക്കുന്നു.

ഏറെ പ്രചാരമുള്ള ഒരു കത്തോലിക്കാ ഭക്ത്യഭ്യാസത്തിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മാലയും ആ ഭക്താഭ്യാസം തന്നെയും കൊന്ത എന്നറിയപ്പെടുന്നു.
10 മണി കൊന്തകൾ

കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി 16-ആം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.

ഉത്ഭവം തിരുത്തുക

 
ക്രിസ്തീയസന്യാസത്തിന്റെ പിതാവായ താപസൻ, ഈജിപ്തിലെ അന്തോനീസ്(ക്രി.വ. 251 – 356) ജപമാലയുമായി
 
153 മണി കൊന്ത

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ "പ്രത്യക്ഷം", "ജപമാലമാതാവ്" എന്നറിയപ്പെടുന്നു.[1] പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. എന്നാൽ, ഡൊമിനിക്കിനും റോക്കിക്കും മുൻപേ തുടങ്ങി ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാർത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തൽ.[2] എല്ലാ ദിവസവും ബൈബിളിലെ 150 സങ്കീർത്തനങ്ങൾ ആവർത്തിക്കുന്ന "മണിക്കൂറുകളുടെ ആരാധന"(Liturgy of the Hours) എന്ന പ്രാർത്ഥനാപദ്ധതി ക്രിസ്തീയ സന്യാസാശ്രമങ്ങളിൽ നിലവിലുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാതിരുന്ന സാധാരണസന്യാസിമാർ സങ്കീർത്തനങ്ങൾ വായിക്കുന്നതിനു പകരം കർത്തൃപ്രാർത്ഥന 150 വട്ടം ആവർത്തിക്കാൻ തുടങ്ങിയപ്പോഴാവാം കൊന്തയുടെ പൂർവരൂപം ഉടലെടുത്തത്.[2] മദ്ധ്യയുഗങ്ങളിൽ കർത്തൃപ്രാർത്ഥനയും "നന്മനിറഞ്ഞ മറിയമേ" എന്ന ജപവും, പ്രാർത്ഥനാമണികളുടെ സഹായത്തോടെ ചൊല്ലിയിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ എലിജിയസ്, "മേരിയുടെ സങ്കീർത്തനത്തിലെ" 150 "നന്മനിറഞ്ഞമറിയമേ" എന്ന ജപത്തിന്റെ എണ്ണം പിന്തുടരാൻ പ്രാർത്ഥനാമണികൾ ഉപയോഗിക്കുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്.[3]


പതിമൂന്നാം നൂറ്റാണ്ടിലെ പാരിസിൽ പ്രാർത്ഥനാമണികൾ നിർമ്മിക്കുന്ന നാലു തൊഴിൽസംഘങ്ങൾ(Prayer Guilds) നിലവിലുണ്ടായിരുന്നു. ആ തൊഴിൽസംഘങ്ങളെ "സ്വർഗ്ഗസ്ഥനായപിതാവുകാർ" എന്നും പ്രാർത്ഥനാമണികളെ "സ്വർഗ്ഗസ്ഥനായ പിതാവുകൾ" എന്നും വിളിച്ചുപോന്നു. പ്രാർത്ഥനാമണികളും കർത്തൃപ്രാർത്ഥനയുമായുണ്ടായിരുന്ന ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.[2] കാലക്രമേണ പ്രാർത്ഥനാമണികളുമായി ഏറ്റവും ബന്ധപ്പെട്ട ജപമെന്ന കർത്തൃപ്രാർത്ഥനയുടെ സ്ഥാനം "നന്മനിറഞ്ഞ മറിയമേ" എന്ന ജപം കൈയ്യടക്കി.

കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടിl കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു

പിൽകാലചരിത്രം തിരുത്തുക

 
കൊന്തമണികൾക്കു നടുവിൽ "ജപമാലരാജ്ഞി" ആയി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന യേശുവിന്റെ അമ്മ മറിയം

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും ലിയോ ആണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ കിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.

 
ബർത്തലോമ്യോ എസ്തേബാൻ മുറീല്ലോയുടെ "ജപമാലയേന്തിയ മാതാവ്"(1650) കൊന്തയുമായി ബന്ധപ്പെട്ട റോമൻ കത്തോലിക്കാ കലാസൃഷ്ടികൾക്ക് ഉദാഹരണമാണ്.

രണ്ടാം വത്തിക്കാൻ സൂനഹദോസിനോടനുബന്ധിച്ചു നടന്ന പ്രാർത്ഥനാപരിഷ്കരണങ്ങളുടെ ശില്പിയായിരുന്ന മോണിസിഞ്ഞോർ അനിബേൽ ബുനീനി, കൊന്തയുടെ ഘടനയിലും മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും അവ പോൾ ആറാമൻ മാർപ്പാപ്പയ്ക്ക് സ്വീകാര്യമായില്ല. ഇത്ര പ്രചാരവും സ്വീകാര്യതയും കിട്ടിയിരിക്കുന്ന ഒരു പ്രാർത്ഥനയെ മാറ്റിമറിക്കുന്നത് ജനങ്ങളുടെ ഭക്തിയെ ബാധിക്കുമെന്നും, പുരാതനമായ ഒരു ഭക്ത്യഭ്യാസത്തോടുള്ള അനാദരവായി വ്യാഖ്യാനിക്കപ്പെടുമെന്നും മാർപ്പാപ്പ ഭയന്നു. അതിനാൽ പതിനാഞ്ചാം നൂറ്റാണ്ടിൽ ഉറച്ച ഈ പ്രാർത്ഥനയുടെ ഘടന ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ മാറ്റമില്ലാതെ തുടർന്നു. ഫാത്തിമാ പ്രാർത്ഥന എന്ന ചെറിയ പ്രാർത്ഥന ദശകങ്ങൾക്കിടയിൽ ചേർത്തതു മാത്രമായിരുന്നു ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ മാറ്റം. കൊന്തയിലെ ധ്യാനരഹസ്യങ്ങളുടെ കാര്യത്തിൽ 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഒരു പരിഷ്കരണം അവതരിപ്പിച്ചു. ദശകങ്ങളുടെ തുടക്കത്തിൽ ചൊല്ലാനായി നേരത്തേ ഉണ്ടായിരുന്ന അഞ്ചു ധ്യാനരഹസ്യങ്ങളുടെ മൂന്നു ഗണങ്ങളോട് ഒരു ഗണം ചേർത്തതായിരുന്നു ആ മാറ്റം. ഈ പുതിയ ഗണം "ധ്യനരഹസ്യങ്ങൾ" "പ്രകാശത്തിന്റെ രഹസ്യങ്ങൾ"Luminous Mysteries) എന്നറിയപ്പെടുന്നു. അതോടെ ധ്യാനരഹസ്യങ്ങളുടെ എണ്ണം പതിനഞ്ചിൽ നിന്ന് ഇരുപതായി ഉയർന്നു. എന്നാൽ പുതിയഗണം രഹസ്യങ്ങളുടെ ഉപയോഗം നിർബ്ബന്ധമല്ല. അവ ഐച്ഛികമായി ഉപയോഗിക്കാനുള്ളവയാണ്.

പതിനേഴാം നൂറ്റാണ്ടു മുതൽ റോമൻ കത്തോലിക്കാ സഭയിലെ മരിയൻ കലയിൽ കൊന്ത ഒരു പ്രധാന അംശമായിത്തീർന്നു. സ്പെയിനിലെ പാദ്രോ മ്യൂസിയത്തിലുള്ള "കൊന്തയേന്തിയ മാതാവ്" ബർത്തലോമ്യോ എസ്തബാൻ മുറില്ലോയുടെ സൃഷ്ടിയാണ്. മിലാനിലെ സാൻ നസാറോ പള്ളിയിലെ "കൊന്തയേന്തിയ മാതാവും" ഇത്തരം കലയ്ക്ക് ഉദാഹരണമാണ്. ലോമമെമ്പാടും ഒട്ടേറെ കത്തോലിക്കാ ദേവാലയങ്ങൾക്ക് കൊന്തമാതാവിന്റേയോ, കൊന്തയുടെ തന്നെയോ പേരാണ്. അർജന്റീനയിൽ റൊസാറിയോയിലുള്ള കൊന്തമാതാവിന്റെ ബസിലിക്കാ, ഫ്രാൻസിൽ ലുർദ്ദിലെ കൊന്തയുടെ ബസിലിക്കാ, ബ്രസീലിലെ പോർട്ടോ അലെഗ്രേയിലെ പള്ളി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

ദൈവശാസ്ത്രം തിരുത്തുക

 
53 മണി കൊന്തകൾ

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻ കത്തോലിക്കാ മരിയശാസ്ത്രത്തിന്റെ നിലപാടാണ് ഈ അഭിപ്രായത്തിൽ പ്രകടമാകുന്നത്.[4]

കൊന്തമണികൾ തിരുത്തുക

 
ഒരു കൊന്ത

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

 
കൊന്തയുടെ മറ്റൊരു മാതൃക

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" (Our Lady's Rosary Makers) എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.[5]

 
കൊന്ത മോതിരം

വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിൽ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു.

മണികൾ കെട്ടിയ ഒരു മാലയുടെ സഹായത്തോടെ കൊന്ത ചൊല്ലുന്നത് പതിവാണെങ്കിലും അതിന്റെ സഹായമില്ലാതെയും കൊന്ത ചൊല്ലാവുന്നതാണ്. എണ്ണം വിരലിലോ, മറ്റേതെങ്കിലും എണ്ണൽ ഉപകരണത്തിലോ ഒരുപകരണവും കൂടാതെയോ നടത്താം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഐ-പോഡുകളുടെ സഹായത്തോടെയും, യു-ട്യൂബിൽ കൊന്ത ധ്യാനങ്ങൾ കണ്ടും ഒക്കെ ഈ ഭക്ത്യഭ്യാസം നിറവേറ്റുന്നത് പതിവായിട്ടുണ്ട്.

ഇതരസഭകളിൽ തിരുത്തുക

കൊന്തയ്ക്ക് സമാനമായ പ്രാർത്ഥനാപദ്ധതികളും ജപമാലകളും മറ്റു പല ക്രിസ്തീയ വിഭാഗങ്ങളിലും നിലവിലുണ്ട്. പൗരസ്ത്യ ഓർത്തഡോക്സ് സഭയിലെ പ്രാർത്ഥനച്ചരട് അത്തരത്തിലൊന്നാണ്. അംഗ്ലിക്കൻ സഭയിലും ചില ലൂഥറൻ വിഭാഗങ്ങളിലും ജപമാലകൾ നിലവിലുണ്ട്. സുവിശേഷപ്രചരണത്തിലൂന്നിയ പ്രൊട്ടസ്റ്റന്റ് സഭകൾ, ബാപ്റ്റിസ്റ്റ് സഭകൾ, പ്രെസ്‌ബിറ്റേറിയൻ സഭകൾ തുടങ്ങിയവ ഇത്തരം പ്രാർത്ഥനകൾ ഉപയോഗിക്കുന്നില്ലെന്നു മാത്രമല്ല അവയെ നിരുത്സാഹപ്പെടുത്തുക കൂടി ചെയ്യുന്നു.

അവലംബം തിരുത്തുക

  1. കാതറീൻ ബീബെ, വിശുദ്ധ ഡോമിനിക്കും കൊന്തയും‍ ISBN 0-89870-518-5
  2. 2.0 2.1 2.2 കൊന്ത, കത്തോലിക്കാവിജ്ഞാനകോശം[1]
  3. O'Reilly, Bernard. True Men as We Need Them: A Book of Instruction for Men in the World. New York: P.J. Kennedy and Sons. (1878) p. 217
  4. മരിയശാസ്ത്രം ക്രിസ്തുശാസ്ത്രമാണ് വിറ്റോറിയോ മെസ്സോറി, "The Mary Hypothesis" Rome, 2005
  5. മാതാവിന്റെ കൊന്ത നിർമ്മാതാക്കൾ [2]
"https://ml.wikipedia.org/w/index.php?title=കൊന്ത&oldid=3529339" എന്ന താളിൽനിന്ന് ശേഖരിച്ചത്