ഗ്രന്ഥകർത്താവിനു ദോഷകരമായി പരിണമിക്കുന്ന സ്വന്തം വാക്കിനെയാണ് അറം എന്ന് പറയുന്നത്. 'കവികൾ കഥാപാത്രങ്ങളുടെ വാക്കായിട്ട് ഉത്തമപുരുഷസർവനാമം ചേർത്തു ശാപരൂപമായി പറയുന്ന സംഗതി മേലാൽ തനിക്കുതന്നെ ഫലിക്കുന്നതാണ് അറം' എന്നു സാഹിത്യസാഹ്യത്തിൽ ഏ.ആർ. രാജരാജവർമ ഇതിനു നിർവചനം നല്കിയിരിക്കുന്നു.

കാവ്യത്തിൽ പ്രയോഗിക്കുന്ന അശുഭവചനം പില്കാലത്ത് യാഥാർഥ്യമായിത്തീരുന്നതിനെ അറം പറ്റുക എന്നുപറയുന്നു. സാഹിത്യകൃതികളിൽ പ്രയോഗിക്കുന്ന ഇത്തരം വചനങ്ങൾ പ്രവചനങ്ങളെന്നപോലെ അവയെഴുതുന്നയാളിന്റെ അനുഭവങ്ങളായി ഭവിച്ചെന്നുവരാം എന്നു മുൻകാലങ്ങളിൽ ചിലർ വാദിച്ചിരുന്നു. പല മഹാകവികളുടെയും കാര്യത്തിൽ ഇപ്രകാരം സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു്.

ഉത്തമപുരുഷ സർവനാമത്തിൽ കഥാപാത്രങ്ങളുടെ വാക്കുകളായി പ്രയോഗിക്കുന്ന അശുഭവചനങ്ങൾ എഴുത്തുകാരൻ തന്നെക്കുറിച്ചുപറയുന്ന വാക്കുകളെന്നോണം പിന്നീട് അയാളുടെ ജീവിതാനുഭവമായിത്തീർന്നു എന്ന വിശ്വാസമാണ് ഈ വാദത്തിനടിസ്ഥാനം. സന്ദർഭത്തിന്റെ സരസതയോ ഹൃദയദ്രവീകരണദക്ഷതയോ കൊണ്ട് കഥാപാത്രത്തിന്റെയും കവികളുടെയും വികാരങ്ങൾ അഭിന്നമാവുകയും, അങ്ങനെ കഥാപാത്രം പറയുന്ന വാക്കുകൾ കവിയുടെതന്നെ ഭാവിയുടെ പിശുനശകുനമാവുകയും ചെയ്യുന്നു എന്ന അന്ധവിശ്വാസത്തിലാണ് അറം എന്ന സങ്കല്പം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്.

കഥാപാത്രത്തെക്കൊണ്ടു പറയിക്കുക എന്ന രീതി മാത്രമല്ല, 'കഥാപാത്രമായി ജീവിക്കുക' എന്ന ശൈലിപോലും ഇത്തരം സങ്കല്പത്തിനു വളം വയ്ക്കാൻ ഇടയായിക്കാണും. ഒരു പ്രത്യേകതയായി ഇതിൽ എടുത്തുപറയാനുള്ളത് 'അറം' കേരളീയ കവിഭാവനയിൽ മാത്രമേ എന്തെങ്കിലും പങ്കുവഹിക്കുന്നുള്ളു എന്നതാണ്.

ഉദാഹരണങ്ങൾ തിരുത്തുക

ഇതിനു ചില പ്രസിദ്ധ ഉദാഹരണങ്ങളും കേരളീയ സാഹിത്യസൃഷ്ടികളിൽ നിന്ന് ഉദ്ധരിക്കപ്പെടാറുണ്ട്.

ബകവധം ആട്ടക്കഥയിൽ 'കാടേ ഗതി നമുക്ക്' എന്നു പാണ്ഡവന്മാർ വിലപിച്ചതിന്റെ വിവക്ഷ കർത്താവായ കോട്ടയത്തു തമ്പുരാനെയും പിടികൂടുകയും, ബ്രിട്ടീഷുകാരെ ചെറുത്തുനില്ക്കാൻ നാടുവിട്ട് കാടുകയറി അവിടെത്തന്നെ അദ്ദേഹത്തിനു ജീവിതമവസാനിപ്പിക്കേണ്ടിവരികയും ചെയ്തുവെന്ന കഥയാണ് ഇതിന്റെ ആദ്യ ദൃഷ്ടാന്തം.

നളചരിതത്തിൽ ഹംസം വിലപിക്കുന്ന-'എന്നാൽ കുലമിതഖിലവുമറുതി വന്നിതു' എന്ന പ്രയോഗത്തിന്റെ ആത്മനിഷ്ഠമായ രൂക്ഷത മൂലമാണത്രെ ഉണ്ണായിവാര്യരുടെ ഭവനം അന്യംനിന്നു പോകാനിടയായത്.

കുമാരനാശാൻ പല്ലനയാറ്റിൽ ബോട്ടുമുങ്ങി അപമൃത്യുവിന് ഇരയായ ദുരന്തസംഭവത്തിന്, അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിലെ 'അറ' മാണ് കാരണമായിത്തീർന്നതെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു:

'അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ
ഹന്ത താഴുന്നു, താഴുന്നു കഷ്ടം!
പിന്തുണയും പിടിയും കൂടാതുൾഭയം
ചിന്തി, ദുഃസ്വപ്നത്തിലെന്നപോലെ,
പൊന്താനുഴറുന്നു, കാല്നില്ക്കുന്നില്ലെന്റെ
ചിന്തേ, ചിറകുകൾ നല്കണേ നീ.'

ശോകാത്മകകവിതകളും ദുരന്തസാഹിത്യസൃഷ്ടികളും വിലാപകാവ്യങ്ങളും പെരുകിവരുന്ന ആധുനികഘട്ടത്തിൽ 'അറ'ത്തെക്കുറിച്ചുള്ള വിശ്വാസം സഹൃദയരുടെയും അനുവാചകരുടെയും ഇടയിൽ നിന്നു തിരോഭവിച്ചുവരുന്നു. എന്നാൽ ഇന്നും ചില ഉദാഹരണങ്ങൾ കാണാം. 20090ൽ ഒരു പ്രവാസി ബ്ലോഗ് സാഹിത്യകാരൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിന് അദ്ദേഹം അവസാനം എഴുതിയ കവിതയിൽ വന്ന 'അറ'മാണ് കാരണമായതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. റോഡിലെ ഗട്ടറിൽ വീണ് ഒരാൾ മരിക്കുന്നതായിരുന്നു ആ കവിതയുടെ പ്രമേയം.

അവലംബങ്ങൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറം&oldid=2583049" എന്ന താളിൽനിന്ന് ശേഖരിച്ചത്