അബ്ദുല്ല ഇബ്നു ഉമർ
രണ്ടാം ഖലീഫ ഉമർ ഫാറുഖിന്റെ പുത്രനായിരുന്നു അബ്ദുല്ല ഇബ്നു ഉമർ. മുഹമ്മദ് നബി മക്കയിൽനിന്ന് പലായനം ചെയ്യുന്നതിനു മുൻപ് (ഹിജ്ര) ഇദ്ദേഹം പിതാവിനോടൊപ്പം ഇസ്ലാംമതവിശ്വാസിയാകുകയും മദീനയിലേക്ക് പലായനം ചെയ്തു. ഖുറൈഷികളും മുസ്ലിങ്ങളും തമ്മിലുണ്ടായ ബദർയുദ്ധത്തിൽ പങ്കെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ചെറുപ്പമായതിനാൽ നബി ഇദ്ദേഹത്തെ അതിനനുവദിച്ചില്ല. പിന്നീട് കിടങ്ങ് യുദ്ധ(Trench war)ത്തിൽ പങ്കെടുക്കുമ്പോൾ ഇദ്ദേഹത്തിന് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുളളു. അതിനുശേഷമുണ്ടായ മിക്ക യുദ്ധങ്ങളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. നബിയുടെ വാക്കുകളും പ്രവൃത്തികളും ജീവിതത്തിലേക്ക് പകർത്തുന്നതിൽ അങ്ങേയറ്റത്തെ നിഷ്ഠ പാലിച്ചിരുന്ന ധീരനായ ഒരു ആദർശസേനാനിയായിരുന്നു അബ്ദുല്ല. അബ്ദുല്ല പ്രസിദ്ധനായ ഒരു കർമശാസ്ത്രപണ്ഡിതനും ഹദീസു പണ്ഡിതനുമാണ്. ഒട്ടേറെ ഹദീസുകൾ (നബിവചനങ്ങൾ) ഇദ്ദേഹത്തിൽനിന്നു പിൻഗാമികൾ ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ല തികഞ്ഞ ഒരു ത്യാഗിയും പിതാവിനെപ്പോലെതന്നെ ഭൌതികകാര്യങ്ങളിൽ വിരക്തനും ആയിരുന്നു. ജനങ്ങൾക്ക് മതോപദേശം നൽകി ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ഇദ്ദേഹം എ.ഡി. 664-ൽ നിര്യാതനായി.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല ഇബ്നു ഉമർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |