കാരൂർ നീലകണ്ഠൻ പിള്ളയുടെ ഏറെ പ്രശസ്തമായ ചെറുകഥയാണ് മരപ്പാവകൾ.

മരപ്പാവകൾ എന്ന പേരിൽ 1963ൽ പ്രസിദ്ധീകരിച്ച കാരുറിന്റെ എട്ടു കഥകളടങ്ങുന്ന  ഒരു ചെറുകഥാ സമാഹാരത്തിലെ ആദ്യ കഥയാണ് മരപ്പാവകൾ.

കഥന ശൈലി തിരുത്തുക

ആദ്യമായി തമ്മിൽ കണ്ടുമുട്ടുന്ന ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ഉടനീള സംഭാഷണമാണ് മരപ്പാവകൾ .ഈ ഒരു സംഭാഷണത്തിലൂടെ വായനക്കാരൻ നളിനി എന്ന സ്ത്രീയെയും   അവളുടെ ജീവിത സാഹചര്യങ്ങളേയുംകൂറിച്ച് മനസ്സിലാക്കുന്നു.

കഥാസാരം തിരുത്തുക

സെൻസസ് എടുക്കാൻ ഒരു വീട്ടിൽ ചെല്ലുന്ന എന്യൂമറേറ്റർ ആ വീട്ടിൽ അപ്പോൾ ഉണ്ടായിരുന്ന ഏക സ്ത്രീയോട് സെൻസസ് വിവരങ്ങൾ ചോദിച്ചു തുടങ്ങുന്നു. 

ഉമ്മിണി എന്ന വീട്ടുടമയുടെ മകളായ നളിനിയാണ് എന്യൂമറേറ്റർക്ക് വിവരങ്ങൾ നൽകുന്നത്. ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളും നളിനിയുടെ നിഷ്കളങ്കവും, ഗ്രാമീണ്യവും നർമ്മകരവുമായ ഉത്തരങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

ചില സംഭാഷണ ശകലങ്ങൾ തിരുത്തുക

നളിനി : “ ജനസംഖ്യ എടുക്കുമ്പോൾ കൊട നിവർത്തു പിടിക്കരുതായിരിക്കും . ഈ തീ പോലുള്ള വെയിലത്തു നിന്ന് ജനസംഖ്യയെടുത്താൽ ആളിന്റെ എണ്ണം കുറഞ്ഞു പോകും. ഈ ബഞ്ചേലേക്ക് കേറിയിരിക്കാവല്ലോ "

എന്യുമ: വയസ്സ് ?

നളിനി : കണ്ടിട്ടെന്ത് തോന്നുന്നു ?

ഭർത്താവുണ്ടോ എന്ന ചോദ്യത്തിന്

“ ഒണ്ടന്നോ ഇല്ലെന്നോ എഴുതിക്കോളൂ”

"ഉണ്ടെന്നെഴുതിയാലും ഇല്ലെന്നെഴുതിയാലും അർത്ഥം ഒന്നല്ലലോ."

“എന്നാൽ  ഒണ്ടെന്ന് തെളിയാതെ എഴുതിക്കോളൂ.”

ഇങ്ങനെ പോകുന്ന സംഭാഷണങ്ങളിൽ നിന്നും ഭർത്തൃമതിയാണെങ്കിലും ദാമ്പത്ത്യ സുഖമോ , സന്തോഷമോ അനുഭവിക്കാൻ വിധിച്ചിട്ടിലാത്തവളാണെന്ന് വെളിപ്പെടുത്തുന്നു.

കുട്ടികൾ ഇല്ല എന്നറിയിച്ചപ്പോൾ "ഛിദ്രമുണ്ടായിട്ടുണ്ടോ ?" എന്നായി എന്യൂമറേറ്റർ.

''ഒണ്ടായിട്ടുണ്ടോ എന്ന് ! അവിടെ ചെന്ന് ആറുമാസം തികയുന്നതിനു മുമ്പേ തുടങ്ങിയതല്ലേ ഛിദ്രം ! ഒരു ദിവസം അല്ലേൽ ഒരു ദിവസം ഛിദ്രമില്ലാതെ കഴിഞ്ഞിട്ടില്ല.''

ഗർഭ ഛിദ്രത്തെക്കുറിച്ചാണ് “എന്നു വച്ചാൽ അലസുകയുണ്ടായിട്ടുണ്ടോന്ന്!

വിശദീകരിച്ച് ചോദ്യത്തിനു 

''എന്തെല്ലാം പോക്കണംകേടുകളാ ചോദിക്കുന്നെ ! ആങ്ങളച്ചെറുക്കന്നിവിടെയില്ലാഞ്ഞതു നന്നായി ''

ജീവിതോപാധിയെപറ്റിയുള്ള ചോദ്യത്തിനു നേരിട്ട് ഉത്തരം നൽകുന്നില്ലെങ്കിലും നളിനി മരപ്പാവകളുണ്ടാക്കി വിൽക്കുന്നവളാണ് എന്ന് നാം അറിയുന്നു. മനോഹരങ്ങളായ ജീവൻ തുളുമ്പുന്ന പാവകൾ അവൾ ഒരോന്നായി കാണിച്ച് കൊടുക്കുന്നു. ഒപ്പം അവളുടെ ജീവിതവും ചിന്തകളും ചുരുളഴിയുന്നു.

സന്ദർശനം  അവസാനിക്കുമ്പോൾ അവൾ ഒരു പാവ അയാൾക്ക് സമ്മാനിക്കുന്നു. അയാൾ ആ നേരമത്രയും കുറിച്ചുകൊണ്ടിരുന്നത്  അവളുടെ ചിത്രമാണ്. ആ ചിത്രം അയാൾ അവൾക്കും സമ്മാനിച്ചു കൊണ്ട് ഇരുവർക്കും ഹൃദ്യാനുഭമായ ആ കൂടിക്കാഴ്ച്ച അവസാനിക്കുന്നതോടെ കഥ തീരുന്നു.

അവലോകനം തിരുത്തുക

എം.കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ ഇപ്രകാരം പരാമർശിക്കുന്നു.[1]

ചോദ്യം, ഉത്തരം

“മലയാളസാഹിത്യത്തിലെ അദ്വിതീയമായ ചെറുകഥയേത്?”

“കാരൂർ നീലകണ്ഠപ്പിള്ളയുടെ ‘മരപ്പാവകൾ’.”(സാഹിത്യവാരഫലം_1987_03_01)

മലയാളത്തിന്റെ സുവർണ്ണ കഥകൾ എന്ന പേരിൽ എം.കൃഷ്ണൻ നായർ തിരഞ്ഞെടുത്ത പതിനെട്ടു കഥകളടങ്ങുന്ന പുസ്തകത്തിൽ ആദ്യത്തേത് മരപ്പാവകളാണ്.[2] Archived 2016-06-24 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മരപ്പാവകൾ&oldid=3640305" എന്ന താളിൽനിന്ന് ശേഖരിച്ചത്