പാലിയത്തച്ചൻ

പഴയ കൊച്ചി രാജ്യത്തെ ഒരു അധികാര പദവി

കൊച്ചി രാജ്യത്തെ പാലിയത്ത് എന്ന പ്രമുഖ നായർ തറവാട്ടിലെ കാരണവന്മാരാണ് ‘പാലിയത്തച്ചൻ' എന്നറിയപ്പെട്ടിരുന്നത്.

പാലിയം നാലുകെട്ട്

ചരിത്രം തിരുത്തുക

പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു.[1] 1663-ലാണ് പാലിയത്തച്ചന്മാർ ഈ പദവിയിലെത്തിയതെന്നും ചില സ്രോതസ്സുകൾ പറയുന്നു. [2] കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. കൊച്ചിയിൽ പാതി പാലിയം എന്ന ചൊല്ലുതന്നെ ഇവരുടെ ശക്തിയും സ്വാധീനവും വെളിവാക്കുന്നുണ്ട്. ഡച്ചുകാരുടെ സഹായത്തോടെ പാലിയത്തച്ചൻ നിർമ്മിച്ച ഡച്ചുമോഡൽ കൊട്ടാരമാണ് ഇന്നും പാലിയത്തച്ചന്മാരുടെ ആസ്ഥാന മന്ദിരം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം പാലിയം സ്വത്തുക്കൾ വിട്ടുപോയതോടെ ബാക്കിയുള്ളവ നോക്കി നടത്താൻ ‘ഈശ്വരസേവട്രസ്റ്റ്’ രൂപീകരിച്ചിട്ടുണ്ട്.

ഇരവി കോമിയച്ചൻ തിരുത്തുക

1585-ൽ പാലിയം ഭരിച്ച പാലിയത്തച്ചൻ. വില്ലാർവട്ടത്തെ അവസാനത്തെ രാജാവായ രാമവർമ്മയുടെ മകനായിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലിൽ പറയുന്നുണ്ട്. കൊച്ചിയിൽ ആധുനിക ഭരണ സമ്പ്രദായം നടപ്പിലാക്കിയത് കോമി അച്ചന്റെ ഭരണകാലത്തായിരുന്നു.

ഇട്ടിണ്ണാനച്ചൻ തിരുത്തുക

1681 -ൽ കൊച്ചി മന്ത്രിയായിരുന്ന പാലിയത്തച്ചൻ. 1666 മുതൽ തന്നെ ഇയാൾ അധികാരം കയ്യാളിയിരുന്നു.

ഇട്ടിക്കണ്ണനച്ചൻ തിരുത്തുക

1694 കാലത്തു ജീവിച്ചിരുന്ന പാലിയത്തച്ചൻ. ഇയാൾ സാമൂതിരിയുടേ അനുഭാവി ആയിരുന്നു. ബാവൻ പ്രഭുവുമായി ചേർന്ന് കൊച്ചിക്കെതിരായി പ്രവർത്തിച്ചു

ഇട്ടിക്കുമാരനച്ചൻ തിരുത്തുക

1730 കളിലെ പാലിയത്തച്ചൻ. ഡച്ചുകാർക്ക് പ്രിയപ്പെട്ടവൻ ആയിരുന്ന മലപൈയെ ഇയാൾ വധിച്ചു. തുടർന്ന് കൊച്ചി രാമവർമ്മ രാജാവ് ഇയാളെ സ്ഥാനഭ്രഷ്ടനാക്കി. സ്വത്ത് മുഴുവനും കണ്ടുകെട്ടി.

ഇട്ടിണ്ണാനച്ചൻ II തിരുത്തുക

1739 ലെ പ്രശസ്തനായ പാലിയത്തച്ചൻ. 1721-39 വരെ വാണ കൊച്ചി രാജാവ് പാലിയത്തച്ചൻ്റെ ഭൂസ്വത്തുക്കൾ കണ്ടു കെട്ടുകയും പദവി നിർത്തലാക്കുകയും ചെയ്തു. എന്നാൽ ഇട്ടിണ്ണാനച്ചൻ മാപ്പു പറഞ്ഞ് 1739 ൽ പിഴ ഒടുക്കി സ്വത്തുക്കൾ തിരികെ വാങ്ങി.

കോമി അച്ചൻ തിരുത്തുക

1770 ൽ അധികാരത്തിൽ വന്ന പാലിയത്തച്ചൻ

ഇട്ടിണ്ണാനച്ചൻ III തിരുത്തുക

1784 കോമി അച്ചൻ മരിച്ചപ്പോൾ ഇയാൾ യുവാവായിരുന്നതിനാൽ കൊച്ചി സർവ്വാധികായക്കാരുടെ അധികാരം ലഭിച്ചില്ല. അതിനാൽ ആ കാലയളവിൽ ഹെൻഡ്രിക് റെയിൻസ് സർവ്വാധികാര്യക്കാരനായി.


കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് നാന്ദിയായ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം.

പാലിയം കുടുംബക്കാർ 1952-ൽ ഒരു രൂപ വിലയ്ക്ക് ഉപാധികളില്ലാതെ സർക്കാരിലേക്ക് നൽകിയ സ്ഥാപനമാണ് ചേന്ദമംഗലം ഗവ ഹൈസ്ക്കൂൾ. പാലിയത്തുനിന്നും ലഭിച്ച രണ്ടു ചെപ്പേടുകൾ തിരുവിതാംകൂർ ആർക്കിയോളജിക്കൽ സീരിസിൽ 1910-ലും 1912-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം 1663 മാർച്ച് 22-ന് കൊച്ചി രാജകുടുംബം ലന്തക്കമ്പനി (ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി) യുമായുണ്ടാക്കിയ ഉടമ്പടിയുടെ പ്രമാണമാണ്. അടുത്ത ചെപ്പേട് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണ്. അദ്ദേഹം തിരുമൂലപാദത്തു ഭട്ടാരകർക്കു കുറെയധികം ഭൂമി ദാനം ചെയ്യുന്നതിന്റെ പ്രമാണമാണിത്. ഇതിന്റെ കാലം എ.ഡി.ഒൻപതാം ശതകമാണെന്ന് സൂചനയുണ്ട്.

ചേന്ദമംഗലം ആണ് ഇവരുടെ ആസ്ഥാനം.

ഐതിഹ്യങ്ങൾ തിരുത്തുക

പെരിയാറിന്റെ തീരം എന്നതുകൊണ്ട് വില്ലാർവട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു. വില്ലാർ വട്ടം രാജാക്കൻമാർ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തിൽ ചേർന്നതിനാൽ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നൽകിയെന്നും കൊടുങ്ങല്ലൂർ കഞ്ഞുക്കുട്ടൻ തമ്പുരാന്റെ കോകിലസന്ദേശ വ്യാഖ്യാനത്തിൽ പറയുന്നു. ചേരമാൻ പെരുമാൾ തന്റെ രാജ്യം പങ്കിട്ടപ്പോൾ കൊച്ചിരാജാവിന് 52 കാതം ഭൂമിയും 18 പ്രഭുക്കന്മാരെയും കൊടുത്തുവെന്നും പ്രഭുക്കന്മാരിൽ ഒരാൾ പാലിയത്തച്ചനായിരുന്നുവെന്നും കേരളോൽപത്തിയിൽ പറയുന്നു.[2].

അവലംബം തിരുത്തുക

  1. "ദി ഹിന്ദു വാർത്ത". മൂലതാളിൽ നിന്നും 2005-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-23.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-23.
"https://ml.wikipedia.org/w/index.php?title=പാലിയത്തച്ചൻ&oldid=3920948" എന്ന താളിൽനിന്ന് ശേഖരിച്ചത്