കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും പാലത്തായി കേസ് എന്ന് അറിയപ്പെടുന്നു [1]

2020 മാർച്ച് മാർച്ച് 16 നാണ് പഠിപ്പിക്കുന്ന സ്‌കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പോലീസ് തയാറാകാതിരുന്നത് ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. [1] ഏറ പ്രതിഷേധങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 15 ന് കുനിയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി. [2]

കുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ തലശ്ശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14 ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്.

ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകൾ ചുമത്താതിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.[3] 2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. [4]

പ്രധാന സംഭവങ്ങൾ [5] തിരുത്തുക

  • 2020 മാർച്ച് മാർച്ച് 16 ന് പഠിപ്പിക്കുന്ന സ്‌കൂളിലെ പത്തുവയസുകാരിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന് തലശ്ശേരി ഡിവൈഎസ്പിക്ക് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുന്നു. കേസ് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
  • ദിവസങ്ങൾ കഴിഞ്ഞിട്ടും പരാതിയിൽ പൊലീസ് നടപടി എടുക്കാതായതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി. എത്രയും വേഗം പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു
  • അന്വേഷണമാരംഭിച്ച പോലീസ് പീഡിപ്പിക്കപ്പെട്ട കുട്ടിയേയും കുടുംബത്തേയും നിരവധി തവണ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഗൈനക്കോളജിസ്റ്റ് പീഡനം സ്ഥിരീകരിച്ചിട്ടും മാനസിക നിലയിൽ സംശയം പ്രകടിപ്പിച്ച് കുട്ടിയെ മനശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാനായി കോഴിക്കോട് കൊണ്ടുപോയി.
  • പൊലീസ് പ്രതിയെ പിടികൂടാത്തതും അന്വേഷണമെന്ന പേരിൽ പരാതിക്കാരിയായ കുട്ടിയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പാനൂർ സിഐയെ മാറ്റി പുതിയ സിഐക്ക് അന്വേഷണം കൈമാറി. കൂടാതെ അന്വേഷണത്തിന് ഡിവൈഎസ്പിയുടെ മേൽനോട്ടവും.
  • കേസിൽ പോലീസ് പോക്‌സോ നിയമലംഘനങ്ങൾ നടത്തിയെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി ജോസഫ് വ്യക്തമാക്കി. കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാം ക്ലാസുകാരിയെ പൊലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
  • ആരോഗ്യ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.കെ. ശൈലജ ടീച്ചറോട് അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ കരുതിയത് അയാളെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു എന്നാണ് മറുപടി നൽകിയത്. ഡിജിപിയെയും ഡിവൈഎസ്പിയെയും നേരിട്ട് ഫോണിൽ വിളിച്ച് അറസ്റ്റ് ഉടൻ വേണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞിരുന്നു.
  • രാജ്യത്ത് കൊവിഡിനെ തുടർന്നുളള ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് പ്രതിയെ പിടികൂടാൻ കാലതാമസം എടുക്കുന്നതെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പ്രതി കർണാടകയിലേക്ക് കടന്നുകാണാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഡിവൈഎസ്പി കെ.വി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
  • ഏറെ വിമർശനങ്ങൾക്ക് ഒടുവിൽ പരാതി നൽകി 31 ാം ദിവസം ഏപ്രിൽ 15 ന് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കുനിയിൽ പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി.
  • അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായി ബന്ധുക്കൾ ആരോപിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്. പദ്മരാജൻ കുട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ ഉണ്ടായിരുന്ന ആളും കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും പുതിയ അന്വേഷണ സംഘത്തെ വെക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
  • 2020 ഏപ്രിൽ 24ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി പുതിയ ഉത്തരവ്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ തീരുമാനം. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്‌സോ നിയമപ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കാസർകോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടറായ ടി. മധുസൂദനൻ നായർക്കായിരുന്നു അന്വേഷണത്തിന്റെ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് വിലയിരുത്തുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിൽ പറഞ്ഞു.
  • വിദ്യാർത്ഥിനിയെ അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി.
  • പ്രതി പദ്മരാജൻ അറസ്റ്റിലായതിന് പിന്നാലെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിക്കളഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി കുട്ടിയുടെ മാതാവിനെയും കേസിൽ കക്ഷി ചേർത്തു. പിന്നാലെ ജാമ്യാപേക്ഷ തളളി.
  • പീഡനം ഉണ്ടാക്കിയ മാനസികാവസ്ഥയിൽ നിന്ന് കുട്ടി കരകയറിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കുട്ടി മൊഴിയെടുക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ വ്യക്തമാക്കി.
  • പ്രതി അറസ്റ്റിലായി 90ാം ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം ഉയർന്നു. നിരവധി സംഘടനകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14 ാം തിയതി ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു.
  • 2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പദ്മരാജന് ജാമ്യം ലഭിക്കുന്ന തരത്തിൽ സർക്കാരും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു

അവലംബം തിരുത്തുക

  1. "മൂന്ന് അന്വേഷണ സംഘം, നാല് മാസം; പാലത്തായി കേസ് പൊലീസ് ദുർബലമാക്കിയത് ഇങ്ങനെ". Archived from the original on 2020-07-17. Retrieved 2020-07-18.
  2. "പാനൂർ പീഡനം: ബിജെപി നേതാവിൻറെ അറസ്റ്റ് വൈകിയതിൽ കോവിഡിനെ പഴിചാരി പൊലീസ്" (in ഇംഗ്ലീഷ്). Archived from the original on 2020-07-18. Retrieved 2020-07-18.
  3. "പാലത്തായി: സമ്മർദങ്ങൾക്കൊടുവിൽ അപൂർണ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; പ്രതിഷേധം ശക്തം". 2020-07-14. Retrieved 2020-07-18.
  4. "പാലത്തായി പീഡനക്കേസ് പ്രതി പത്മരാജന് ജാമ്യം". Retrieved 2020-07-18. {{cite web}}: no-break space character in |title= at position 27 (help)
  5. "മൂന്ന് അന്വേഷണ സംഘം, നാല് മാസം; പാലത്തായി കേസ് പൊലീസ് ദുർബലമാക്കിയത് ഇങ്ങനെ". Archived from the original on 2020-07-17. Retrieved 2020-07-18.
"https://ml.wikipedia.org/w/index.php?title=പാലത്തായി_കേസ്&oldid=4080249" എന്ന താളിൽനിന്ന് ശേഖരിച്ചത്