അദ്വൈതവാദത്തിന്റെ വക്താവായ ഒരു നോർവീജിയൻ തത്ത്വചിന്തകനാണു് നീൽസ് ട്രെഷോ.

നീൽസ് ട്രെഷോ
ജനനം1751
ഡ്രാമ്മെൻ, നോർവേ
മരണം1833 സെപ്റ്റംബർ 22 (82 വയസ്)
പൗരത്വംനോർവേജിയൻ
തൊഴിൽഅദ്ധ്യാപകൻ, തത്ത്വചിന്തകൻ, രാഷ്ട്രീയപ്രവർത്തകൻ

ജീവിതരേഖ തിരുത്തുക

നോർവേയിലെ ഡ്രാമ്മെൻ എന്ന സ്ഥലത്തു 1751ൽ ജനിച്ചു.[1] കോപ്പൻ ഹേഗൻ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ട്രെഷോ 1803ൽ അവിടെത്തന്നെ പ്രൊഫസർ ജോലിയിൽ പ്രവേശിച്ചു. തുടർന്നു് 1813ൽ ഡെന്മാർക്കിലെ ഒസ്ലോ സർവകലാശാലയിലേക്കു് മാറിയ അദ്ദേഹം അവിടെ തത്ത്വശാസ്ത്ര പ്രൊഫസറായി പ്രവർത്തിച്ചു.[1]

1814-1816, 1817-1819, 1820-1822, 1823-1825 കാലഘട്ടങ്ങളിൽ വിദ്യാഭ്യാസ മന്ത്രിയായും മതകാര്യമന്ത്രിയായും പ്രവർത്തിച്ചു.

1833 സെപ്റ്റംബർ 22നു നീൽസ് ട്രെഷോ അന്തരിച്ചു.

അദ്വൈതവീക്ഷണം തിരുത്തുക

പ്രപഞ്ചത്തിലുള്ള വസ്തുക്കളെല്ലാം ഒന്നിൽ നിന്നുണ്ടായിട്ടുള്ളവയാണെന്നുള്ള അദ്വൈതവീക്ഷണമാണു് നീൽസ് ട്രെഷോ പുലർത്തിയതു്. ഇദ്ദേഹത്തിന്റെ ദൈവസങ്കല്പം സ്പിനോസയുടേതിനു സമാനമായിരുന്നു. ദൈവത്തിന്റെ സർവവ്യാപകത്വം, എല്ലാ വസ്തുക്കളിലുമുള്ള ദൈവത്തിന്റെ അസ്തിത്വം, ദൈവത്തിന്റെ സർവാന്തര്യാമിത്വം, ദൈവത്തിന്റെ സർവശക്തി എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു വീക്ഷണമായിരുന്നു ട്രെഷോയുടേതു്. ദൈവം എല്ലാത്തിന്റേയും സംയുക്തമല്ല, എല്ലാത്തിനേയും സംയോജിപ്പിക്കുന്ന ശക്തിവിശേഷമാണ്; ദൈവം ഒരു ആശയമല്ല, ഒരു യഥാർഥ വ്യക്തിയാണു്. ട്രെഷോയുടെ വീക്ഷണത്തിൽ മാറ്റത്തിനു വിധേയമാകാത്തതും അനശ്വരമായിട്ടുള്ളതും സ്വതന്ത്ര അസ്തിത്വമുള്ളതുമായ ഒന്നാണു ദൈവം. നമ്മുടെ ബോധത്തിലൂടെയാണു് ദൈവം പ്രത്യക്ഷീഭവിക്കുന്നതു്.

ശരീരവും ആത്മാവും രണ്ടാണെന്നുള്ള വാദത്തെ നീൽസ് ട്രെഷോ നിരാകരിച്ചിരുന്നു. മനുഷ്യനെ ഒരു സംയുക്തമായി കരുതാമെങ്കിലും ആത്മാവിന്റെയും ശരീരത്തിന്റെയും സംയുക്തമാണ് മനുഷ്യൻ എന്നു പറയുന്നത് ശരിയല്ല. ആന്തരികവും ബാഹ്യവുമായ സംവേദനങ്ങൾക്ക് വിഷയീഭവിക്കുന്ന ഒരേ വസ്തുവിന്റെതന്നെ രണ്ടു വ്യത്യസ്ത സവിശേഷതകളാണു് ആത്മാവും ശരീരവും എന്നായിരുന്നു ട്രെഷോയുടെ മതം.

അവലംബം തിരുത്തുക

  1. 1.0 1.1 Treschow —His writings — Anthropology — Eilschow, by Robert Gordon - 1840ൽ ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം, 149 മുതൽ 153 വരെയുള്ള പേജുകൾ

പുറത്തേക്കുള്ള കണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=നീൽസ്_ട്രെഷോ&oldid=3528560" എന്ന താളിൽനിന്ന് ശേഖരിച്ചത്