വാഴത്തട നാട്ടി അതിനു മുകളിൽ വയ്ക്കുന്ന ഇടിഞ്ഞിലിൽ കത്തിക്കുന്ന വിളക്കാണ് തടവിളക്ക്. തൃക്കാർത്തികയ്ക്ക് വീടിനു മുന്നിൽ തടവിളക്ക് വയ്ക്കുന്ന രീതി ദക്ഷിണകേരളത്തിൽ ഇന്നും വ്യാപകമാണ്. മധ്യ കേരളത്തിലും ഉത്തരകേരളത്തിലും ക്ഷേത്രദേവതാതിടമ്പുകൾ വീടുകളിൽ എഴുന്നള്ളിച്ചെത്തുമ്പോഴും മറ്റും ഇത്തരം വിളക്കുകൾ സ്ഥാപിക്കുന്നു. വെറുതേ വാഴത്തട നാട്ടുക മാത്രമല്ല, അതിൽ കുരുത്തോല നിശ്ചിത അകലത്തിൽ മുറിച്ച് കുത്തിവളച്ചുണ്ടാക്കുന്ന ഗോളാകാരങ്ങളും മറ്റ് അലങ്കാരവസ്തുക്കളും (കുരുത്തോല കൊണ്ടു നിർമിച്ച പക്ഷികളും മറ്റും) തടവിളക്കിലുണ്ടാകും. ക്ഷേത്രങ്ങൾക്കു മുന്നിൽ ഉത്സവത്തോടനുബന്ധിച്ച് തടവിളക്ക് സ്ഥാപിക്കുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഒരു അനുഷ്ഠാനമാണ്.

തെക്കൻ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളായ മുടിപ്പുരകളിൽ തടവിളക്ക് എന്ന പേരിൽ അറിയപ്പെടുന്നത് വാഴത്തടയും കുരുത്തോലയും ചെമ്പകപ്പൂക്കളും കൊണ്ടുണ്ടാക്കിയ വിളക്കുകെട്ടുകളെയാണ്. നേർച്ചയായി നടത്തുന്ന ഈ വിളക്കുകെട്ടുകൾ നേർച്ചക്കാരന്റെ വീട്ടിൽവച്ച് കെട്ടിയലങ്കരിച്ചശേഷം മുടിപ്പുരക്കളത്തി ലേക്ക് ആഘോഷപൂർവം എത്തിക്കുന്നു. മുടിയെഴുന്നള്ളത്തിനോടൊപ്പം ഇവയിൽ പന്തങ്ങൾ കത്തിച്ചു വച്ചുകൊണ്ട് എഴുന്നള്ളിച്ച് നൃത്തം ചവുട്ടുന്നതോടെയാണ് വിളക്കുകെട്ട് എന്ന അനുഷ്ഠാനം സമാപിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തടവിളക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തടവിളക്ക്&oldid=1004223" എന്ന താളിൽനിന്ന് ശേഖരിച്ചത്