അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം ഇന്ത്യയുടെ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയുടെ നിയമ സംവിധാനത്തിൽ അറ്റോർണി ജനറൽ കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന ഔദ്യോഗിക പദവിയാണ് സോളിസിറ്റർ ജനറലിന്റേത്. 2009 ജൂൺ 15 മുതൽ 2012 ജൂൺ 14 വരെയാണ് ഈ പദവിയിലെ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ കാലാവധി. തന്റെ 51-ാം വയസ്സിൽ രാജ്യത്തിന്റെ സോളിസിറ്റർ ജനറലായ ഗോപാൽ സുബ്രഹ്മണ്യം 2004 -2009 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. [1]

ഗോപാൽ സുബ്രഹ്മണ്യം
ദേശീയതഇന്ത്യൻ
തൊഴിൽനിയമജ്ഞൻ

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന അഭിഭാഷക ജീവിതത്തിൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അനവധി സുപ്രധാന കേസുകളിൽ ഹാജരാകുവാൻ ഗോപാൽ സുബ്രഹ്മണ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ബീഹാർ നിയമസഭ പിരിച്ചുവിടൽ, ബോഫേഴ്സ് അക്കൌണ്ട് മരവിപ്പിക്കൽ, ഒ.ബി.സി ക്വോട്ട, സേതുസമുദ്രം, എയർപോർട്ട് സ്വകാര്യവൽക്കരണം, തുടങ്ങിയ വിഷയങ്ങളിലെ കേസുകൾ അവയിൽ ചിലതാണ്. പെട്രോൾ പമ്പ് അലോട്ട്മെന്റ് കേസ്, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസ് തുടങ്ങിയവയിൽ അമിക്കസ് ക്യൂറി ആയി സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ സേവനത്തെ അടിസ്ഥാനപ്പെടുത്തി, സുപ്രീം കോടതി 1993 - ൽ മുതിർന്ന അഭിഭാഷകൻ എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്. [2]

ഗോപാൽ സുബ്രഹ്മണ്യം ഇപ്പോൾ ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. 2010 -2012 കാലത്തേക്കാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-11. Retrieved 2011-07-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2011-07-12.
"https://ml.wikipedia.org/w/index.php?title=ഗോപാൽ_സുബ്രഹ്മണ്യം&oldid=3803932" എന്ന താളിൽനിന്ന് ശേഖരിച്ചത്