(


മധ്യകാലത്തൊ ആധുനിക കാലത്തൊ എഴുതപ്പെട്ട ലിഖിതങ്ങളിൽ ജ്യോതിഷ വിഭാഗത്തെ കണിയാൻ അഥവാ  കണിയാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ  കൊണ്ട് ത്രികാല  ജ്ഞാനികൾ  ആയിരുന്നതിനാൽ, പ്രാചീനകാല ത്തു ഇവരെ അറിവോർ   എന്നും പറയപ്പെട്ടിരുന്നു. മണിപ്രവാളത്തിൽ കേവലം "മുഹിർത്തികൻ" എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

കണിയാൻ, കണിശു, കണിയാർ പണിക്കർ, കണി, ഗണക, കണിശൻ, കളരിക്കുറുപ്പ് ,കളരി പണിക്കർ എന്നിങ്ങനെ പരന്നു കിടക്കുന്നു ദൈവജ്ഞരായ ഗണകരുടെ കുലം

ജാതീയ വിവേചനങ്ങൾ നിലനിന്നിരുന്ന കാലത്തിൽ ഗണകരുടെ സ്ഥാനം മുൻപന്തിയിൽ ആയിരുന്നു.

വേദാംഗ ജ്യോതിഷവും, വായ്മൊഴി ജ്യോതിഷവും, ബാബിലോണിയൻ ജ്യോതിഷ ചിന്താഗതികളും സമന്വയിപ്പിച്ചു കേരളീയ ജ്യോതിഷം സംഭാവന ചെയ്ത സമുദായമാണ് ഗണക സമുദായം.

അമരകോശത്തിൽ ജ്യോതിഷികളെ ചൂണ്ടികാണിക്കുന്നത് ഗണകഃ എന്നാണ്.

ബ്രാഹ്മണർ പാഴൂർ പടിപ്പുരയിലെ കണിയാട്ടിയിൽ  ഉണ്ടായ സന്തതി പരമ്പരയാണ് പാഴൂർ പടിപ്പുരക്കാർ  എന്നും ജ്യോതഷിത്തിന്റെ മഹത്ത്വം അവരിലൂടെയാണ് കണിയാന്  കിട്ടിയതെന്നും മുൻകാല ബ്രാഹ്മണകുലം പ്രചരിപ്പിച്ചിരുന്നു. ഇത് തികച്ചും അർത്ഥശൂന്യമായ പ്രസ്താവനയാണ് എന്ന് ചരിത്രങ്ങൾ ചൂണ്ടികാണിയ്ക്കുന്നു.

അതിപുരാതന കാലം മുതൽ, ജ്യോതിഷം, വൈദ്യം തുടങ്ങിയ മേഖലകൾ ഗണകർ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്.

ഓരോ ജനവിഭാഗത്തിനും അവരുടേതായ ഒരു ആദരണീയനായ അഥവാ ഗുരുതുല്യനായ വ്യക്തിയും ഉണ്ട് എന്നുള്ളത് വിസ്മരിയ്ക്കാനാവാത്ത സത്യമാണ്. ഉദാഹരണത്തിന് നായർ സമുദായത്തിന് ചട്ടമ്പി സ്വാമികൾ  ഗുരുതുല്യനും മന്നത്ത് പത്മനാഭൻ നവോത്ഥാന നേതാവും ആണ്. ഈഴവരുടെ കാര്യത്തിൽ ശ്രീനാരായണ ഗുരു അവരുടെ ഗുരുവും അനുജൻ നവോത്ഥാന നായകനുമായി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തിൽ  അതതു സമുദായങ്ങൾക്ക് അവരെ പുരോഗമനത്തിലേക്ക് നയിക്കുന്നതിനുകതുന്ന പ്രേരണാത്മകമായ ഊർജ്ജം നല്കുവാൻ ഉതകുന്നവരെ ചൂണ്ടികാണിക്കുന്നതു കാണാം.

എന്നാൽ ആചാര്യ സ്ഥാനത്തോ ഗുരുതുല്യ സ്ഥാനത്തോ ഗണകർ പ്രതിഷ്ഠിച്ചുപോരുന്നത് കുക്കണിയാൾ, ഗണക ഋഷി എന്നിവരെയാണ്.

ജ്യോതിഷത്തിന്റെ ഗുരുസ്ഥാനം വഹിക്കുന്നത് "കുക്കണിയാൾ" ആണ്. ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്, അതും തീണ്ടൽ ദൂരം കർശനമായി പാലിക്കേണ്ടിവന്നിരുന്ന മദ്ധ്യ കാലഘട്ടത്ത് ജ്യോതിഷത്തിന്റെ ഉന്നത പാഠങ്ങൾ പഠിക്കുവാൻ എടാട്ടു നമ്പൂതിരിയെ സമീപിച്ച്, ജ്യോതിഷം പഠിച്ച്, സംസ്കൃത ജ്ഞാനമില്ലാത്ത സ്വജനങ്ങൾക്ക് ജ്യോതിഷ അവബോധം  നല്കുവാൻ ഗ്രന്ഥം (പ്രശ്നമാർഗം) എഴുതിയ ജ്യോതഷ പണ്ഡിതനാണ് കുക്കണിയാൾ.

ഗണകന്റെ കുലത്തൊഴിലായ ജ്യോതിഷത്തെ നമുക്ക് സമ്മാനിച്ച ആചാര്യൻകൂടിയാണ് കുക്കണിയാൾ.

Acharya Kukaniyal
ആചാര്യ കുക്കണിയാൾ

ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനേകം പണ്ഡിത ശിരോമണികൾ നമുക്കുണ്ടായിരുന്നു.

ജ്യോതിഷത്തിൽ പാണ്ഡിത്യമുള്ളവർ ഒന്നിലധികം ഉണ്ടായിരുന്നതുപോലെ വൈദ്യപണ്ഡിതന്മാരും അനേകരുണ്ടായിരുന്നു. ഇവരിൽ പലരും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരുമാണ്.

അയിത്തം തുടങ്ങിയ അനാചാരങ്ങൾ അക്കാലഘട്ടത്തിൽ ഈ വിഭാഗത്തിന് ഇല്ലാതിരുന്നതിനാലും (വൈദ്യനും ജോത്സ്യനും അയിത്തം കൽപ്പിക്കാൻ കഴിയില്ല) വിദ്യാഭ്യാസപരമായും സാമൂഹികമായും താണ നിലയിൽ അല്ലായിരുന്നു ഗണകസമുദായം എന്നതിനാലും സാമൂഹികമായ ഒരു പരിഷ്കരണം അക്കാലത്ത് ഈ സമുദായത്തിന് ആവശ്യമില്ലാതിരുന്നതിനാൽ അവരിൽ ആരും സാമൂഹ്യ പരിഷ്കർത്താക്കൾ ആയില്ല എന്നും ചരിത്രമുണ്ട്.

തിരുവിതാംകൂറില് 1924-ൽ തിരുവിതാംകൂർ  പ്രജാസഭിയിൽ കണിയാൻ എന്ന വിഭാഗത്തിൻറെ പ്രശ്‌നങ്ങൾ അവതരിപ്പിച്ച വ്യക്തിയെ വേണമെങ്കിൽ നവോത്ഥാന വക്താവായി പരിഗണിക്കാമായിരുന്നു.

വളരെ അടുത്ത നാളുകളിൽ ഒരു പൊതു ആഘോഷം എന്ന നിലയിൽ  ഗണക മഹിർഷിയെ ഗുരുസ്ഥാനത്തേക്കു ആരോഹിതനാക്കി നിര്ത്തപ്പെട്ടു.അടുത്ത കാലം മുതൽക്കെ , വിജയദശമി  ദിനത്തെ  ,ദൈവജ്ഞ ആചാര്യദിനം  എന്നപേരിൽ    ആചരിച്ചു വരുന്നതായി  പറയപ്പെടുന്നു

തൃശ്ശൂരിൽ നിലനിന്നിരുന്ന സ്വഗോത്ര വിവാഹ അനിഷേധ്യം എന്ന രീതിക്കു ഇരയാകേണ്ടി വന്ന ഒരു വ്യക്തി പിൽക്കാലങ്ങളിൽ പണിക്കർ-കുറുപ്പ് വിഭാഗത്തിനിടയിൽ നിലനിന്നിരുന്ന സമുദായ സഭ (പന്തിപരിഷ) യുടെ വിലക്കു കാരണം സ്വഭാര്യയെ ഉപേക്ഷിച്ച് സന്യാസിയായി ഹിമാലയ സാനുക്കളിൽ  പോയി പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചുവന്ന് 1920കളിൽ സമുദായ അംഗങ്ങളിൽ സംഘടനാ ബോധം വളർത്തുകയും സംഘടനക്ക് രൂപം നൽകുവാൻ സമുദായ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രശ്നരീതീ കർത്താവായ കൂക്കണിയാളും, ജാതകാദേശമാർഗ കർത്താവായ പുതുമന ചോമാതിരിയുമാണ് പ്രശ്നമാർഗ കർത്താവിന്റെ പ്രമുഖ ശിഷ്യന്മാർ. ഇതിൽ കുക്കണിയാൾ  പ്രശ്നമാർഗ കർത്താവിന്റെ ചെറുപ്പകാലത്തും, പുതുമന ചോമാതിരി വാർദ്ധക്യ കാലത്തുമാണ് ശിഷ്യത്വം സ്വീകരിച്ചത്.

പ്രശ്നമാർഗ്ഗം ഗ്രന്ഥാരംഭ ശ്ലോകങ്ങളിലൊന്നിൽ "ശാസ്ത്രം സുഖം ബോധയിതും സ്വശിഷ്യാൻ" എന്നിങ്ങനെ ഏകവചന പ്രയോഗമുണ്ടാകയാൽ ഒരു ശിഷ്യനുവേണ്ടിയാണ് (കൂക്കണിയാൾക്കുവേണ്ടിയാണ്) ഈ ഗ്രന്ഥം എഴുതിയതെന്നും, ഗ്രന്ഥാവസാനത്തിൽ "ശിഷ്യായഃ" (ശിഷ്യർക്കുവേണ്ടി) എന്നിങ്ങനെ ബഹുവചന പ്രയോഗമുണ്ടാകയാൽ തന്റെ ശിഷ്യന്മാർക്ക് എല്ലാർക്കും വേണ്ടിയാണ് ഗ്രന്ഥരചനയെന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. അഥവാ തന്റെ ശിഷ്യനായ "കോക്കണിയാൾ" എന്ന കുക്കണിയാൾക്കു വേണ്ടിയാണ് പ്രശ്നമാർഗ്ഗം നിർമ്മിച്ചത് എന്നും ഗ്രന്ഥരചന പൂർത്തീകരിക്കുമ്പോൾ മറ്റു ശിഷ്യർക്കു കൂടി ഉപകരിക്കട്ടെ എന്നദ്ദേഹം ചിന്തിച്ചിരിക്കുന്നു എന്നു കരുതാം.

പ്രശ്നമാർഗ്ഗകർത്താവിന്റെ ശിഷ്യന്മാരായി നമുക്ക് വ്യക്തമായി അറിയാവുന്നത് കൂക്കണിയാൾ, പുതുമന ചോമാതിരി എന്നിവരെക്കുറിച്ചാണ്. ഇവരിൽ പുതുമന ചോമാതിരിയുടെ പരമ്പരയിലാണ് പിൽക്കാലത്ത് ഗ്രന്ഥരചയിതാക്കളും പ്രസിദ്ധരുമായ ഒട്ടേറെ ശിഷ്യന്മാരുണ്ടായത്, കുക്കണിയാളുടെ പരമ്പരയിലല്ല.

കുക്കണിയാൾ : പനക്കാട്ട് നമ്പൂതിരിയുടെ ശിഷ്യരിൽ അഗ്രഗണ്യനായിരുന്ന എടക്കാട്ടു കണിയാങ്കണ്ടി വീട്ടിൽ ശങ്കരൻ കാലക്രമത്തിൽ ദാരിദ്രൃം സഹിക്കാതായപ്പോൾ ജ്യോതിഷം പഠിക്കണമെന്നും പനക്കാട്ടു നമ്പൂരിയെ ഗുരുവായി ലഭിച്ചെങ്കിൽ എന്നും ആഗ്രഹിച്ചു. ശങ്കരന്റെ അഭീഷ്ടം എന്താണെന്നു ചോദിച്ചറിഞ്ഞ അദ്ദേഹം ശങ്കരനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. ശങ്കരന്റെ കഴിവിൽ സന്തോഷവാനായ നമ്പൂതിരി തന്റെ പ്രിയശിഷ്യനുവേണ്ടി എഴുതിയതാണ് പ്രശ്നമാർഗ്ഗം എന്നു പറയപ്പെടുന്നു. ശങ്കരൻ ജ്യോതിഷത്തിൽ വിദഗ്ദ്ധനായി. അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിച്ചു. കോലത്തിരി രാജാവ് ആദരവോടെ സമ്മാനിച്ച പേരാണ് കോക്കണിയാൾ എന്ന്. കോ എന്നാൽ രാജാവു്. കോക്കണിയാൾ എന്നതു് ഗണകന്മാരുടെ രാജാവു്. (ജ്യോതിഷികളുടെ രാജാവ്) കോക്കണിയാൾ ലോപിച്ച് കുക്കണിയാളായി.

അതിനു ശേഷമാണ് പ്രശ്‌നരീതി അദ്ദേഹമെഴുതുന്നത്. പ്രശ്നമാർഗ്ഗത്തിൽ 32 മത്തെ അദ്ധ്യായത്തിൽ അവസാനത്തെ ശ്ലോകത്തിൽ ഗ്രന്ഥകർത്താവ് ഇങ്ങനെ പറയുന്നു " സ്വകല്പിത: കശ്ചിദപീഹനാർത്ഥോ.... "ഇതിൽ നിന്നും മനസ്സിലാകുന്നത് ഇദ്ദേഹത്തിന് അനേകം ശിഷ്യന്മാരുണ്ടെന്നുള്ള സൂചന നൽകുന്നുണ്ട്. കുക്കണികൾ, പെരും കണികൾ തുടങ്ങി ചില ആചാര പേരുകൾ അക്കാലത്ത് നൽകപ്പെട്ടതായിട്ട് പറഞ്ഞു കേട്ടിട്ടുണ്ട്. ചിറക്കൽ കോവിലകത്ത് പ്രശ്ന ചിന്ത ചെയ്തതിൽ അന്നത്തെ കോലത്തിരി രാജാവ് നൽകപ്പെട്ട ബഹുമതിയാണെന്നും പറയപ്പെട്ടു വരുന്നു.

ഏതായാലും ജോതിഷത്തിന് മഹത്തായ സംഭാവന നൽകിയ ഈ രണ്ട് ആചാര്യന്മാരും ദീപസ്തംഭങ്ങൾ തന്നെയാണ്. പിൽകാലത്ത് കൂ കണികൾ " പ്രശ്നരീതി" എന്ന എന്ന ഗ്രന്ഥം നിർമ്മിച്ചു. കാലക്രമേണ അദ്ദേഹം ഒരു യോഗിയായിട്ടും ആദ്ധ്യാത്മികമായ മേഖലയിലും ശ്രദ്ധ ചെലുത്തുകയും യോഗിയായി തീരുകയും ചെയ്തു. രണ്ടു പേരും ഒന്നിച്ച് ഒരേ സമയത്തു തന്നെ സമാധിയുമായി.അതായത് സൂര്യൻ ഉത്തരായനത്തിൽ പ്രവേശിക്കുന്ന സമയത്ത് ധനുമാസം 11-ആം തീയതിയാണ് ഈ ധന്യാത്മാക്കൾ കണിയാങ്കണ്ടിയിലെ പുതിയ ഗൃഹത്തിൽ വച്ച് സമാധിയായത്. അന്നാണ് പ്രശ്നമാർഗ്ഗ ഗുരുദേവ ദിനമായിട്ട് ആചരിക്കുന്നതും..

പ്രശ്നരീതീകർത്താവിന്റെ പേര് എന്തെന്ന കാര്യത്തിലും ധാരാളം തർക്കങ്ങൾ നിലവിലുണ്ട്. അദ്ദേഹത്തിന്റെ പേര് ശങ്കരൻ എന്നാണെന്ന് ചിലർ പറയുന്നു. അപ്രകാരമല്ലെന്നും പ്രശ്‌നരീതികർത്താവിന്റെ പേര് രാമൻ എന്നായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. 1972-ൽ പ്രസിദ്ധപ്പെടുത്തിയ പ്രശ്‌നമാർഗ്ഗ ഗുരുദേവ സ്മാരക ഗ്രന്ഥത്തിൽ പ്രസിദ്ധ ദൈവജ്ഞനായ ഇരിങ്ങൽ ടി എം കൃഷ്ണപണിക്കർ, രാമൻ എന്നാണ് പ്രശ്‌നരീതികർത്താവിന്റെ പേരെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കണിയാങ്കണ്ടിയിൽ ജനിച്ച 2 സഹോദരങ്ങളിൽ മൂത്തയാളാണ് രാമൻ എന്നത് അദ്ദേഹവും അംഗീകരിക്കുന്നുണ്ട്. ഇളയ സഹോദരന് ജ്യോതിഷം അറിയാമായിരുന്നുവെന്നും മൂത്തയാളായ രാമനാണ് പനയ്ക്കാട്ട് നമ്പൂതിരിയിൽ നിന്നും ജ്യോതിഷം അഭ്യസിക്കുകയും പിൽക്കാലത്ത് പ്രശ്‌നരീതി രചിക്കുകയും ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്. മൂത്തയാളാണ് പ്രശ്‌നരീതി രചിച്ചത് എന്നാണ് ഉള്ളൂരും അഭിപ്രായപ്പെടുന്നത്. എന്നാൽ എടയ്ക്കാട് കണിയാങ്കണ്ടിയിൽ ഇന്നത്തെ താവഴിക്കാർ പറയുന്നത് ഇളയവനായ ശങ്കരനാണ് പ്രശ്‌നരീതികർത്താവെന്നാണ്.

ഈശ്വരം ശങ്കരം വഹ്നിം എന്നിത്യാദി പ്രശ്നായനശ്ലോകം ശങ്കരം എന്നിങ്ങനെ സൂചിപ്പിക്കുന്നത് പ്രശ്നരീതികർത്താവിന്റെ പേരാണോ എന്നു സംശയിക്കാവുന്നതാണ്. ഏതു വിശ്വസിക്കണം? ഏതായാലും കേട്ടുകേൾവികളെ വിശ്വസിക്കുക എന്നതല്ലാതെ പ്രശ്‌നരീതികർത്താവിന്റെയും യഥാർത്ഥനാമം നിർണയിക്കുന്നതിനാവശ്യമായ വേണ്ടത്ര രേഖകളോ തെളിവുകളോ ലഭ്യമല്ല.

ഗണകരുടെ കുലദൈവമായി ആരാധിയ്ക്കുന്നത് മയിൽ വാഹകനായ സുബ്രഹ്മണ്യസ്വാമിയെ ആണ്. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. ആയതിനാൽ ഗണകർ ആദ്യകാലം മുതൽ പോറ്റി ബ്രാഹ്മണർ എന്നും അറിയപ്പെടുന്നു

ദൈവത്തിന്റെ പ്രതിരൂപം ആണ് ഗണകർ എന്ന് പഴമക്കാർ പറയുകയും, ഈ വിഷയത്തെ ശാക്തീകരിക്കുന്ന ഐതിഹ്യങ്ങൾ നിലനിൽക്കുന്നത് ഇങ്ങനെയാണ്

പാതിരാത്രിയിൽ ആണെങ്കിൽ കൂടി ഒരു ജ്യോതിഷിയ്ക്ക് അനുവാദമില്ല എങ്കിൽ കൂടി രാജകൊട്ടാരത്തിലെ രാജാവിന്റെ ഉറക്കറയിൽ വരെ കയറി ചെല്ലാനുള്ള അനുവാദമുണ്ടായിരുന്നു.

ഒരു വിഭാഗം ഗണകർ കുക്കണിയാളെ ആചാര്യനായി കാണുമ്പോൾ മറ്റൊരു വിഭാഗം ഗണക ഋഷിയെ ആചാര്യ സ്ഥാനത്തുകണ്ട്,ചില  പ്രദേശങ്ങളിൽ മേടം-10 ഗണക ദിനമായി ആചരിച്ചു പോരുന്നുമുണ്ട്.

തിരുവിതാംകൂർ ഭരണയുമായി ബന്ധപ്പെട്ട ഒരു രേഖയിൽ കണിയാൻ മുന്നാക്കവിഭാഗമായി കാണുന്നു.

കാലങ്ങൾ കഴിയവേ, കണിയാൻ വിഭാഗം പിന്നോക്ക വിഭാഗത്തിലേക്ക് തഴയപ്പെട്ടത് ജ്യോതിഷം മറ്റു സമുദായ അംഗങ്ങൾ ഏറ്റെടുക്കുകയും ഗണകർ അതിനെ വേണ്ട രീതിയിൽ വിനിയോഗിയ്ക്കാതെ ഇരുന്നതിനാലുമാണ്.

ബ്രിട്ടീഷ് കാരുടെ  ആധി പത്യത്തോടെ ദേശത്തുണ്ടായ ആധൂനിക  മാറ്റങ്ങളിൽ  പൂർണ  തലപ്പരരാകാതെ ബൗദ്ധിക തൊഴിലുകളായ ജ്യോതിഷം , വൈദ്യം  അധ്യാപനം , തുടങ്ങിയ പാരമ്ബര്യ    മാർഗങ്ങളിൽ  സമുദായം മുറുകെ പിടിക്കയും യാഥാസ്തികത വിട്ടുകളയുന്നതിനു   മിക്കവരും വൈമനസ്യം കാണിക്കുകയും ചെയ്‌തതായി  ചരിത്രകാരന്മാർ സൂചിപ്പിച്ചിട്ടുണ്ട്.    അക്കാലത്തു     കായിക   തൊഴിലുകളോടു അവഗണനയും   ,വ്യാപാരം ,വ്യവസായം തുടങ്ങിയ  സരംഭങ്ങളോടു  പൊതുവെ  വിമുഖത  കാട്ടിയിരുന്നതായും  അവർ പറയുന്നു.     

പിന്നോക്ക വിഭാഗങ്ങളിലേയ്ക്ക് തഴയപെട്ട കണിയാൻ വിഭാഗം സ്വസമുദായത്തെക്കുറിച്ചും സാമൂഹികതയെക്കുറിച്ചും വ്യക്തമായി ബോധവാന്മാരായിരുന്നില്ല.

ഈ ഒറ്റ കാരണം കൊണ്ട് തന്നെ  തലമുറകളായി കൈവശം വച്ചിരുന്ന ജ്യോതിഷം ഗണകർക്ക് കൈമോശം വരികയും സമൂഹത്തിൽ യാതൊരുവിധ പരിഗണനയും ലഭിക്കാതെ ഒതുങ്ങി പോവുകയും ചെയ്തു.

കേരളത്തിലെ ഏതൊരു സമുദായ ചരിത്ര-സാംസ്കാരിക മേഖലയിലേക്കു കടന്നു ചെല്ലുമ്പോഴും അവിടെ പ്രത്യേക ജന വിഭാഗത്തിലെ ആദരണീയരും പ്രഗല്ഭരുമായ പൂർവികരെ ഏവരും ഓർക്കുന്നതും സ്മരിയ്ക്കുന്നതും കാണാം. ലിഖിതരൂപത്തിലും വായ്മൊഴി രൂപത്തിലും പുത്തൻ തലമുറക്ക് അത്തരം മാതൃകാപുരഷന്മാരെ അവരുടെ ചെയ്തികളിൽ കാലോചിതമായ  മിനുക്കു പണികൾ ചെയത് നവമാധ്യമങ്ങളിലൂടേയും അച്ചടി മാധ്യമങ്ങളിലൂടേയും പ്രേരണാത്മകമായ രീതിയിൽ  ഉയർത്തി കാണിക്കുന്നതു കാണാം.

എക്യകേരള രൂപീകരണത്തിനു വളരെ മുമ്പ് അതും പെരുമാക്കന്മാരുടെ കേന്ദ്രീകൃത രാജ്യ ഭരണ വികേന്ദ്രീകരണത്തിനു മുമ്പു തമിഴകത്തിന്റെ പശ്ചിമ കടലോര പ്രദേശം മൂന്നു പ്രമുഖ പ്രാദേശീക ഭരണത്തിനു കീഴിലായിരുന്നു നിലനിന്നിരുന്നത്.  അത്യുത്തര കേരളം കോലത്തു നാടും ദക്ഷിണ കേരളം ആയ്-വേഴ് നാടും (അതിൽ ചെറിയൊരു ഭാഗം  പാണ്ഡ്യ സ്വാധീനത്തിലും ഉൾപ്പെട്ടിരുന്നു.). മധ്യത്തിലെ ആദി ചേര രാജ്യവും ആയിരുന്നു ആ മൂന്നു വ്യത്യസ്ത രാജ്യങ്ങൾ. അന്നുകാലങ്ങളിൽ  തമിഴകത്ത് സംഘകാല സംസ്കാരം അതായത്, ദ്രാവിഡാചാരം നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു. അന്നുമുതലേ കേരളത്തിൽ മൂന്നു വ്യത്യസ്ത ആചാരാനുഷ്ഠാന ആചരിക്കപ്പെട്ടിരുന്നു. ഈ മൂന്നു വ്യത്യസ്ത ജ്യോഗ്രഫിക്കൽ വിഭിന്നത അന്നും ഇന്നും എക്കാലത്തും ജനങ്ങൾക്കിടയിൽ നിലനിന്നുവരുന്നു. ഈ മൂന്നു സാംസ്കാരിക വിഭിന്നതകളാണ് ഈ പ്രദേശങ്ങളിലെ ഒരേ തൊഴിൽ  കൂട്ടായ്മകൾക്കിടയിലും വ്യത്യസതയായി പരിഗണിച്ചുവരുന്നത്.

ഏതൊരു ജനവിഭാഗമെടുത്താലും അവരുടെ ജാതിയത ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ഉയർത്തി കാണിയ്ക്കപ്പെടുന്നുണ്ട്.

ഒരു വിദേശി എഴുതിയ ചരിത്ര പുസ്തകത്തിൽ കണിയാൻ എന്ന വിഭാഗത്തിന് നൂറ്റാണ്ടുകൾക്ക് മുന്പ് പ്രശസ്തമായ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നും അവിടുത്തെ പ്രതിഷ്‌ഠ "ചൊവ്വ" ആയിരുന്നുവെന്നും വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ പൂജാരി കണിയാനായിരുന്നുവെന്നും എന്നാൽ ആ ക്ഷേത്രമിപ്പോൾ  എവിടെയാണെന്നൊ ഏതു അവസ്ഥയിലാണെന്നൊ ആർക്കും അറിവില്ല.

സംഘകാലത്ത് പൂങ്കുന്ദ്രൻ എന്ന ഒരു പ്രശസ്തനായ കവിയുണ്ടായിരുന്നു. ആ കവി കണിയാനായിരുന്നു. അതിനർത്ഥം ബ്രഹ്മണാധിപത്യവും പ്രശ്നമാർഗ്ഗവും കടന്നുവരുന്നതിനു മുൻപ് കണിയാന്മാർ കാലപ്രവചനം നടത്തിയിരുന്നു എന്ന് നമുക്കനുമാനിയ്ക്കാം.

ദക്ഷിണ കേരളത്തിൽ ഏകദേശം 200 വർഷങ്ങൾക്ക് മുമ്പുവരെ വളരെ പ്രചാരത്തിലിരുന്ന ഒരു കലാരൂപമാണ് പടയണി. ഗണകരുടെ കലാരൂപം എന്നറിയപ്പെടുന്നതും പടയണി ആണ്.

അതിനു പുറമെ, കോലം തുള്ളൽ, കളത്തിലരിയും പാട്ടും, കളം പാട്ട്, ഊട്ടുപാട്ട്, ഉടുക്കുപാട്ട്, കോലപ്പാട്ട്, കണിയാൻ പാട്ട്, തമ്പുരാനൂട്ട്, തിരുമുടിച്ചേപ്പ്, പൂപ്പട, ഗന്ധർവ്വൻ തുള്ളൽ , കണിയാൻ കളി, കാലം തുള്ളൽ, കണിയാൻ കൂത്ത്, പൂതാനം തിരിയം, പടയണി എന്നിങ്ങനെ കണിയാൻ വിഭാഗത്തിന്റെ കാലപൈതൃക പട്ടിക നീണ്ടുപോകുന്നു.

കണിയാൻ വിഭാഗത്തിന്റെ കലാപൈതൃകത്തിൽ പടയണിയുടെ സ്ഥാനം വളരെ ഉയർന്നതാണ്. ഇത് കേവലം ഒരു സമുദായത്തിന് അവകാശപ്പെടാവുന്നതല്ലായെങ്കിലും കണിയാൻ വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിൽ പൈതൃകമായി അവകാശപ്പെടാവുന്ന ഒന്നാണ്.

കോലമെഴുത്തും പടയണിയുടെ വരികളെഴുത്തും ഈണം നല്കലും കണിയാന്റെ അവകാശവും പാരമ്പര്യവും അനുഷ്ഠാനവുമായിരുന്നു. കേരളത്തിൽ കൊല്ലം ജില്ലയിൽ പടയണിക്ക് ഒരു സംഘടനയുണ്ട്. വിദേശിയരും അംഗങ്ങളാണ് ആ സംഘടനയിൽ. ആ സംഘടനയെ നയിക്കുന്നത് നായർ വിഭാഗത്തിലെ അംഗങ്ങളാണ്. ആ കൂട്ടായ്മയിൽ കണിയാൻ അംഗവുമുണ്ടോ എന്നത് തേടേണ്ട വസ്തുത തന്നെയാണ്.

ഈ കലാരൂപം സംഘകാലത്തെ അഥവാ ചേര-ചോള-പാണ്ഡ്യ കാലത്തെ വീരശൂരപരാക്രമികളുടെ യുദ്ധ വിജയവുമായി ബന്ധപ്പെട്ട ഒന്നാണ്. തിരുവിതാംകൂറിൽ അന്നത്തെ രാജവംശങ്ങളുടെ യുദ്ധവിജയ ഗാഥ ആടിപാടുവാനായി ഉപയോഗിച്ചിരുന്ന ഉപാധിയായിരുന്നു ഈ അനുഷ്ഠാന കലാരൂപം.

പടയണിയുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയം ആണ്. കണിയാൻ എന്ന ജനവിഭാഗം ഈ കലാരൂപത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടിരിക്കുന്നു.  എന്നിരുന്നാൽ തന്നെയും പൈതൃകത്തെ മുറുകെപ്പിടിച്ചു ഒരു കൂട്ടം ഗണകർ ഇപ്പോഴുണ് പടയണി എന്ന കലാരൂപം അതിന്റെ എല്ലാ ഭംഗിയോടും കൂടി ഇപ്പോഴും ആചരിച്ചു പോരുന്നു

ഗണകർ കേവലം ജീവിതോപാധിയായി പഠിച്ചു പരിശീലിച്ചതാണ് ജ്യോതിഷത്തിന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം എന്ന് രേഖകകൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പ്രശ്നവും പ്രശ്‌നമാർഗ്ഗം എന്താണ് എന്ന് മനസ്സിലാക്കി ജ്യോതിഷം കൈകാര്യം ചെയ്തു വന്ന കുടുംബങ്ങൾ ഇപ്പോഴും ജ്യോതിഷം നല്ല രീതിയിൽ കൈകാര്യം ചെയ്തു വരുന്നു.

മധ്യകേരളത്തിന്റെ ഉത്തര ഭാഗത്തും വള്ളുവനാടും പാലക്കാടും ഉൾപ്പെടുന്ന ദക്ഷിണ മലബാറിലെ ജ്യോതിഷ വിഭാഗം "കളരി" എന്ന പ്രാചീന സാംസ്കാരിക ആരാധനാലയത്തെ ഇന്നും പരിപാലിക്കുന്നു.

ഇന്നും തിരുവിതാംകൂറിലെ കണിയാൻ  തറവാടുകളിൽ പതികളുടെ തിരുശേഷിപ്പുകളുണ്ട്. പല പതികളിലും ഇന്നും ആരാധന നടന്നുവരുന്നുണ്ട്.പതി എന്ന ആരാധനാലയത്തോടനുബന്ധിച്ച് കാവുകളും പരിപാലിച്ചുവന്നിരുന്നു[1].

കേരള സർക്കാരിന്റെ വനം വകുപ്പ് കാവുകൾ സംരക്ഷിക്കുന്നതിനായി ധന സഹായം നല്കി വരുന്നുണ്ട്.  

  1. നാരായം ഗണക കൂട്ടായ്മ സമുദായ അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കിയത്
"https://ml.wikipedia.org/w/index.php?title=ഗണക_ചരിത്രം&oldid=3315210" എന്ന താളിൽനിന്ന് ശേഖരിച്ചത്