വി. മാധവൻ നായർ (മാലി) രചിച്ച ആട്ടക്കഥയാണ് കർണ്ണശപഥം. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ദീർഘനേര ആട്ടക്കഥകൾ കാണികളെ മുഷിപ്പിച്ച[അവലംബം ആവശ്യമാണ്] കാലത്ത് കഥകളി പരിഷ്കരണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി ന്യൂ ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മാലി ഈ കഥ രചിക്കുന്നത്. 1964 ഏപ്രിൽ 10 ന് ഡൽഹി ഇന്റർനാഷണൽ കഥകളി സെന്ററിലായിരുന്നു ആദ്യ അവതരണം. കഥകളിയിലെ പരീക്ഷണം എന്നു മാലി വിശേഷിപ്പിച്ച കർണ്ണശപഥം അതിലെ പദങ്ങളുടെ ലാളിത്യം, ഭാവ പ്രകടനത്തിന് അനുയോജ്യമായ സംഗീതം, നാടകീയമായ സന്ദർഭം തുടങ്ങിയവയാൽ ജനകീയമായി. 2016 ഓണക്കാലത്ത് ആദ്യാവതരണത്തിന്റെ അൻപതാം വാർഷികം പ്രമാണിച്ച് തൃശ്ശൂർ ആകാശവാണി റേഡിയോ നിലയം ഈ കഥ അവതരിപ്പിച്ചിരുന്നു. കഥകളിയിൽ, പുതുതായി എഴുതപ്പെട്ട കഥകളിൽ ശ്രദ്ധേയമായ ഒന്നായി ഈ കഥ വിലയിരുത്തപ്പെടുന്നു.

കൊല്ലം വടയാറ്റുകോട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലവതരിപ്പിച്ച കർണ്ണശപഥം ആട്ടക്കഥയിൽ നിന്ന്, 2016

ഉള്ളടക്കം തിരുത്തുക

കുന്തിയും കർണ്ണനും തമ്മിൽ കുരുക്ഷേത്രയുദ്ധത്തിനു മുന്നോടിയായി കണ്ടുമുട്ടുന്ന മഹാഭാരതത്തിലെ സന്ദർഭമാണ് ആട്ടക്കഥയ്ക്ക് ആധാരം. കർണ്ണനും ദുര്യോധനുമായുള്ള ആത്മബന്ധം, ദുര്യോധനനുവേണ്ടി എന്നും നിലകൊള്ളുമെന്നുള്ള കർണ്ണന്റെ ശപഥം എന്നിവയാണ് കർണ്ണശപഥം ആട്ടക്കഥയുടെ ഉള്ളടക്കം. കുന്തി കർണ്ണനെ കാണുന്നതും, അവർ തമ്മിലുള്ള സംവാദവും വളരെ നാടകീയമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു.

പ്രത്യേകതകളും പോരായ്മകളും തിരുത്തുക

മലയാളത്തിലാണ് ഇതിലെ പദങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രംഗങ്ങൾ വേർതിരിക്കാത്തതും ശ്ലോകങ്ങൾ ഉൾപ്പെടുത്താത്തതും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കർണ്ണശപഥം_(ആട്ടക്കഥ)&oldid=2395999" എന്ന താളിൽനിന്ന് ശേഖരിച്ചത്