മൗലിദാഘോഷം: ഫാകിഹാനിയുടെ വിമർശനങ്ങളും ഇമാം സുയൂത്വി(റ)യുടെ മറുപടികളും

മൗലിദാഘോഷ സംബന്ധമായ വാദപ്രതിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നതാണ് സത്യം. ഹിജ്റ ഒമ്പതാം നൂറ്റാണ്ടിൽ ജനിച്ച മഹാനായ ഇമാം സുയൂത്വി (റ), നബിദിനാഘോഷത്തെ വിമർശിച്ച് ഫാകിഹാനി തൻറെ രിസാലയിൽ എഴുതിയ കാര്യങ്ങളെ അതിശക്തമായി ഖണ്ഡിച്ചതായി നമുക്ക് കാണാം. 

പ്രധാനമായും 5 കാര്യങ്ങളെ അടിസ്ഥാനമാക്കിയുളളതാണ് ഫാകിയാനി(റ)യുടെ വിമർശനങ്ങൾ.

ഫാകിഹാനി (റ) യുടെ വാദം ഒന്ന്:-

“ഈ മൗലിദ് പരിപാടിക്ക് ഖുർആനിലോ സുന്നത്തിലോ ഒരടിസ്ഥാനമുളളതായി എനിക്കറിയില്ല”.

ഇമാം സുയൂത്വി (റ) യുടെ ഖണ്ഡനം—

ഇവിടെ തുടങ്ങുന്നു:

“തനിക്കറിയില്ല എന്ന് പറഞ്ഞാൽ അങ്ങനെയൊന്നില്ലെന്ന് വരുന്നില്ല.  ഇമാം അബുൽ ഫള്ൽ അഹ്മദുബ്നു ഹജർ (റ) ഹദീസിൽ നിന്ന് അതിനൊരടിസ്ഥാനം കണ്ടെത്തിയിരിക്കുന്നു. അതിന് രണ്ടാമതൊരടിസ്ഥാനം ഞാനും കണ്ടെത്തിയിരിക്കുന്നു”.     അടിസ്ഥാനം (1)- ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു:     ” ഞാൻ മൗലിദിനൊരടിസ്ഥാനം  കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും, മുസ് ലിമിലും ഉളള ഒരു ഹദീസാണത്.  “നബി (സ) മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി(സ)യുടെ ശ്രദ്ധയിൽപ്പെട്ടു. അതിനെ കുറിച്ച്  അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞു: “അല്ലാഹു ഫിർഔനിനെ മുക്കി നശിപ്പിക്കുകയും മൂസാ നബി(അ)യെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്.. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ നോമ്പെടുക്കുന്നു”.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും, ഓരോ വർഷവും ആ ദിവസം വരുമ്പോൾ നന്ദി പ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. സുജൂദ്, വ്രതം, സ്വദഖഃ, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദി പ്രകടിപ്പിക്കാവുന്നതാണ്. ആ ദിവസത്തിൽ (റബീഉൽ അവ്വൽ 12ൽ) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുളളത്.?! അതിനാൽ മുഹർറം 10 ൽ മൂസാ നബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ)യുടെ ജന്മ ദിനം) നന്ദി പ്രകടനം നടന്നേ മതിയാവൂ.. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലത കാണിച്ച് വർഷത്തിൽ ഒരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തേ പറഞ്ഞ ഖുർആൻ പാരായണം, അന്നദാനം, ദാനധർമ്മം, നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന, നബി (സ)യുടെ പ്രശംസാ ഗീതങ്ങൾ, തുടങ്ങി അല്ലാഹുവിനുളള നന്ദി പ്രകടനമായി വിലയിരുത്താൻ പററുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ, കറാഹത്തോ, ഖിലാഫുൽ ഔലയോ ആയത് ഒഴിവാക്കണം”. (അൽഹാവീലിൽ ഫതാവ 1/196)…

അടിസ്ഥാനം (2)- ഇമാം ജലാലുദ്ദീൻ സുയൂതി(റ) നബിദിനാഘോഷത്തിന് പ്രമാണമായി പറയുന്നത് ഈ ഹദീസാണ്. അദ്ദേഹം കുറിക്കുന്നു.

“ജന്മ ദിനാഘോഷത്തിന് മറെറാരടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ് (റ)ൽ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചക ലബ്ധിക്കു ശേഷം നബി(സ) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് നബി(സ)യുടെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി (സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം. അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്തും ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും, അന്നദാനം നടത്തിയും മററു ആരാധനാ കർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.” (അൽഹാവീലിൽഫതാവാ-1/196)

ഫാകിഹാനി(റ)യുടെ വാദം രണ്ട്:-

മതത്തിൽ അനുധാവനം ചെയ്യാവുന്നവരും പൂർവികരുടെ കാലടികൾ പിന്തുടർന്ന് വരുന്നവരുമായ ഒരു പണ്ഡിതനും അത് ചെയ്തതായി (നബിദിനം ആഘോഷിച്ചതായി) ഉദ്ധരിക്കപ്പെടുന്നുമില്ല.. പ്രത്യുത അത് ബിദ്അത്താണ്.. അസത്യത്തിന്റെ വക്താക്കളും ശരീരേച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നവരും പുതുതായി നിർമിച്ചുണ്ടായതാണത്. ശാപ്പാട്ട് രാമൻമാരാണ് അത് കൊണ്ടു നടക്കുന്നത്..

ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-

അതിവിപുലമായി മൗലിദ് പരിപാടി ആദ്യം സംഘടിപ്പിച്ചത് പണ്ഡിതനും നീതിമാനുമായ ഒരു ഭരണാധികാരിയാണെന്ന് നാം നേരത്തേ പറഞ്ഞു പോയി. അല്ലാഹുവിന്റെ സാമീപ്യം ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹം അത് സംഘടിപ്പിച്ചിരുന്നത്. പ്രസ്തുത മൗലിദ് പരിപാടിയിൽ പണ്ഡിതന്മാരും സ്വാലിഹീങ്ങളും സംബന്ധിച്ചിരുന്നു. അവരാരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. ഇബ്നു ദിഹ്’യ(റ) അത് തൃപ്തിപ്പെടുകയും മൗലിദ് പരിപാടിയുടെ പേരിൽ രാജാവിന് ഒരു മൗലിദ് ഗ്രന്ഥം തന്നെ രചിച്ചു കൊടുക്കുകയുമുണ്ടായി. അപ്പോൾ മത നിഷ്ഠയുളള പണ്ഡിതന്മാർ അത് അംഗീകരിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ.. അതിനെ അവരാരും തന്നെ വിമർശിച്ചിട്ടില്ല..

ഫാകിഹാനി (റ)യുടെ വാദം 3:-

മൗലിദ് പരിപാടിയെ അഞ്ച് മത നിയമങ്ങളുമായി തട്ടിച്ചു നോക്കി നാമിങ്ങനെ പറയും. ഒന്നുകിൽ അത് വാജിബോ അല്ലെങ്കിൽ സുന്നത്തോ അല്ലെങ്കിൽ മുബാഹോ, അല്ലെങ്കിൽ കറാഹത്തോ അല്ലെങ്കിൽ ഹറാമോ ആകണം. അത് വാജിബല്ലെന്ന കാര്യം മുസ്ലിംകളുടെ ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ അത് സുന്നത്തുമല്ല. കാരണം ഉപേക്ഷിക്കുന്നതിന്റെ മേൽ ആക്ഷേപിക്കാതെ മതം തേടുന്ന കാര്യമാണ് സുന്നത്ത്. എന്റെ അറിവനുസരിച്ച് ഇതിന് മതം അനുവാദം നല്കുകയോ സ്വഹാബത്തോ താബിഉകളോ മത നിഷ്ഠയുളള പണ്ഡിതന്മാരോ അത് ചെയ്തിട്ടുമില്ല.

ഇമാം സുയൂത്വി(റ)യുടെ ഖണ്ഡനം:-

മൗലിദാഘോഷം സുന്നത്താകാനും തരമില്ല, കാരണം മതം തേടിയ കാര്യമാണ് സുന്നത്ത് എന്ന ഫാകിഹാനി (റ)യുടെ പരാമർശത്തോട് ഇങ്ങനെ പ്രതികരിക്കാം. സുന്നത്തായ കാര്യത്തെ തേടുന്നത് ചിലപ്പോൾ വ്യക്തമായ പരാമർശത്തിലൂടെയും ചിലപ്പോൾ ഖിയാസിലൂടെയും ആവാം. മൗലിദാഘോഷത്തിൽ വ്യക്തമായ പരാമർശത്തിലൂടെ തേട്ടം വന്നിട്ടില്ലെങ്കിലും ഇനിപ്പറയാൻ പോകുന്ന രണ്ട് അടിസ്ഥാനങ്ങളുടെ മേൽ ഇതിനെ താരതമ്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തേട്ടമുണ്ട്. (മൗലിദാഘോഷത്തിന്റെ പ്രമാണം ഖിയാസാണെന്നർത്ഥം.)

ഫാകിഹാനി (റ)യുടെ വാദം നാല്:-

അത് മുബാഹാകാനും തരമില്ല. കാരണം മതത്തിൽ ബിദ്അത്തുണ്ടാക്കൽ മുബാഹല്ലെന്ന് മുസ്ലിംകൾ ഏകോപിച്ച കാര്യമാണ്. അതിനാൽ അത് കറാഹത്തോ, ഹറാമോ ആകാനേ തരമുളളൂ.. ഇത്തരുണത്തിൽ രണ്ടായി വിഭജിച്ചു വേണം അതേക്കുറിച്ച് സംസാരിക്കാൻ..

(1)ഒരാൾ തന്റെ സ്വത്തെടുത്ത് തന്റെ കുടുംബത്തിനും കൂട്ടുകാർക്കും ബന്ധു മിത്രാദികൾക്കും വേണ്ടി മൗലിദാഘോഷം സംഘടിപ്പിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ യാതൊന്നും ആ സമ്മേളനത്തിൽ അവർ ചെയ്യുന്നില്ല. അതിന്റെ ഭാഗമായി യാതൊരു കുററവും അവർ പ്രവർത്തിക്കുന്നുമില്ല. കറാഹത്തായ ബിദ്അത്താണെന്നും മോശമാണെന്നും നാം പറഞ്ഞത് ഇതിനെക്കുറിച്ചാണ്.

ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം—-

“അത് മുബാഹാകാനും തരമില്ല. കാരണം മതത്തിൽ ബിദ്അത്തുണ്ടാക്കൽ മുബാഹല്ലെന്ന് മുസ്ലിംകൾ ഏകോപിച്ച കാര്യമാണ്” എന്ന അദ്ദേഹത്തിന്റെ സംസാരം അംഗീകരിക്കാൻ കഴിയില്ല. കാരണം ബിദ്അത്ത് ഹറാമിലും കറാഹത്തിലും പരിമിതമല്ല. മറിച്ച് മുബാഹായും സുന്നത്തായും വാജിബായുമൊക്കെ അത് വരാം. തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഇമാം നവവി (റ) പറയുന്നു. നബി (സ)യുടെ കാലത്ത് അറിയപ്പെടാത്ത ഒരു കാര്യം പുതുതായി ഉണ്ടാക്കലാണ് ബിദ്അത്ത്. അത് നല്ലതായും മോശമായതായും വരും. അൽ കവാഇദ് എന്ന ഗ്രന്ഥത്തിൽ ശൈഖ് ഇസ്സിദ്ദീനിബ്നു അബ്ദിസ്സലാം (റ) പറയുന്നു. ബിദ്അത്ത് വാജിബ്, ഹറാമ്, കറാഹത്ത്, സുന്നത്ത്, മുബാഹ് എന്നിങ്ങനെ അഞ്ചായി ഓഹരിയാകും. ഒരു ബിദ്അത്ത് അഞ്ചിൽ ഏതിൽ പെട്ടതാണെന്ന് അറിയാനുളള മാർഗം ശരീഅത്തിന്റെ പൊതു തത്വങ്ങളുമായി അതിനെ തട്ടിച്ചു നോക്കലാണ്. നിർബന്ധമാകാനുളള നിയമങ്ങളിൽ പെടുന്നുവെങ്കിൽ അത് നിർബന്ധവും ഹറാമിന്റെ നിയമങ്ങളിൽ ഉൾപ്പെടുന്നുവെങ്കിൽ അത് ഹറാമും, സുന്നത്താകാനുളള നിയമങ്ങളിൽ പെടുന്നുവെങ്കിൽ അത് സുന്നത്തും, കറാഹത്തിന്റെ നിയമങ്ങളിൽ അത് കടന്നു വരുന്നുവെങ്കിൽ അത് കറാഹത്തും മുബാഹിന്റെ നിയമങ്ങളിൽ കടന്നു വരുന്നതാണെങ്കിൽ അത് മുബാഹും ആണെന്ന് മനസ്സിലാക്കാം. ഇവയിൽ ഓരോന്നിനും അദ്ദേഹം ഉദാഹരണങ്ങളും വിശദീകരിക്കുന്നുണ്ട്. സുന്നത്തായ ബിദ്അത്തിന് പല ഉദാഹരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം മദ്രസകളും അതിർത്തിയിലെ സൈന്യ സങ്കേതങ്ങളും നിർമ്മിക്കുന്നതും തറാവീഹ് നമസ്കാരവും തസ്വവ്വുഫിന്റെ അഗാധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച് വാദ പ്രതിവാദങ്ങൾ സംഘടിപ്പിക്കുന്നതും അതിന്റെ ഉദാഹരണങ്ങളായി വിശദീകരിച്ചിട്ടുണ്ട്.

ശേഷം ഇമാം സുയൂത്വി (റ) തുടരുന്നു.

“മനാഖിബുശ്ശാഫിഈ” എന്ന ഗ്രന്ഥത്തിൽ ഇമാം ശാഫിഈ (റ)യെ ഉദ്ധരിച്ച് ഇമാം ബൈഹഖി (റ) രേഖപ്പെടുത്തുന്നു. “പുതുതായുണ്ടായ കാര്യങ്ങൾ രണ്ടിനമാണ്. ഒന്ന്- ഖുർആനിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായി ഉണ്ടാക്കപ്പെട്ടത്. ഈ ബിദ്അത്ത് പിഴച്ചതാണ്.  രണ്ട്- മേൽ പറയപ്പെട്ട ഒന്നിനോടും എതിരല്ലാത്ത നിലയിൽ പുതുതായി ഉണ്ടാക്കപ്പെട്ട നല്ല കാര്യങ്ങൾ. ഇത് ആക്ഷേപാർഹമായ ബിദ്അത്തല്ല. റമളാനിലെ തറാവീഹിനെ കുറിച്ച് ഇത് നല്ല ബിദ്അത്താണെന്ന് ഉമർ(റ) പ്രസ്താവിച്ചുവല്ലോ. അത് മുമ്പുണ്ടായിരുന്നില്ലെന്നാണ് ഉമർ(റ) ഉദ്ദേശിക്കുന്നത്. അത് ഉണ്ടായപ്പോൾ മേൽ പറഞ്ഞ ഒരു പ്രമാണത്തോടും വിയോജിക്കൽ അതിലില്ല താനും”… ഇതുവരെയുളളത് ഇമാം ശാഫിഈ (റ)യുടെ സംസാരമാണ്.

“അപ്പോൾ അത് മുബാഹാകാനും തരമില്ല” എന്നു തുടങ്ങുന്ന ശൈഖ് ഫാകിഹാനി(റ)യുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് മനസ്സിലായി. കാരണം മൗലിദാഘോഷം ഖുർആനിനോടോ, സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരല്ല. അതിനാൽ ഇമാം ശാഫിഈ (റ)യുടെ പ്രസ്താവനയിൽ പറഞ്ഞതു പോലെ അത് ആക്ഷേപിക്കപ്പെടുന്ന ബിദ്അത്തല്ല. മറിച്ച് ആദ്യ കാലത്ത് അറിയപ്പെട്ടിട്ടില്ലാത്ത നല്ല കാര്യത്തിൽ പെട്ടതാണത്. കാരണം തെററ് കുററങ്ങളിൽ നിന്നെല്ലാം മുക്തമായ അന്നദാനം നല്ല കാര്യമാണല്ലോ.. അതിനാൽ ഇബ്നു അബ്ദിസ്സലാമി(റ)ന്റെ പ്രസ്താവനയിൽ പറഞ്ഞതു പോലെ സുന്നത്തായ ബിദ്അത്തുകളിൽ പെട്ടതായി വേണം അതിനെ കാണാൻ.

ഫാകിഹാനി (റ) തുടരുന്നു.

(2) അക്രമം പ്രവേശിച്ച മൗലിദാഘോഷമാണ് രണ്ടാമത്തേത്. ഒരാൾ അതിനു വേണ്ടി പണം നല്കുന്നത് മനസംതൃപ്തിയോടെയല്ല. അക്രമത്തിന്റെ വേദന നിമിത്തം കൊടുക്കുന്നവന്റെ മനസ്സ് വേദനിക്കുന്നു. എങ്ങനെ കൊടുക്കാതിരിക്കുമെന്ന ലജ്ജ കാരണം തരുന്നത് സ്വീകരിക്കുന്നത് വാളു കൊണ്ട് പണം വാങ്ങുന്നതിനു തുല്യമാണെന്ന് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. വിനോദായുധങ്ങളുപയോഗിച്ചുളള പാട്ടുകളും, യുവതികളുടെ സാന്നിദ്ധ്യവും പുരുഷന്മാർ അംറദീങ്ങളുമായും നാശക്കാരികളായ സ്ത്രീകളുമായും ഒരുമിച്ചു കൂടലും കൂടിയുണ്ടായാൽ പറയാനുമില്ല. യുവതികൾ പുരുഷന്മാരുമായി കൂടിക്കലർന്നോ അവരിലേക്ക് വെളിവായോ എങ്ങനെയായാലും തെററു തന്നെ.. ആടിക്കുഴഞ്ഞും ചാഞ്ഞും ചരിഞ്ഞുമുളള നൃത്തങ്ങളും വിനോദത്തിൽ മുഴുകലും ആഖിറം മറന്നു പോകലും കൂടി വരുമ്പോൾ പറയാനുമില്ല…

ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം—

രണ്ടാമതായി ഫാകിഹാനി പറഞ്ഞ കാര്യം ശരിയാണ്. എന്നാൽ മൗലിദാഘോഷത്തിലേക്ക് വന്നു ചേർന്ന നിഷിദ്ധമായ കാര്യങ്ങളുടെ പേരിലാണ് അത് നിഷിദ്ധമായത്. നബിദിനത്തിൽ സന്തോഷ പ്രകടനം നടത്താനായി സമ്മേളിക്കുക എന്ന നിലയ്ക്കല്ല.. തന്നെയുമല്ല, ഇത്തരം കാര്യങ്ങൾ ജുമുഅ:യ്ക്കു വേണ്ടി സമ്മേളിക്കുമ്പോൾ ഉണ്ടായാലും അവ മോശം തന്നെയാണ്. എന്നാൽ അതിന്റെ പേരിൽ ജുമുഅയ്ക്കു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാൻ പറ്റില്ലെന്ന കാര്യം വ്യക്തമാണല്ലോ. റമളാൻ മാസത്തിൽ ജനങ്ങൾ തറാവീഹ് നമസ്കാരത്തിനു വേണ്ടി സമ്മേളിക്കുമ്പോൾ ഇവയിൽ ചിലതുളളതായി നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളുടെ പേരു പറഞ്ഞ് തറാവീഹിനു വേണ്ടി സമ്മേളിക്കുന്നതിനെ ആക്ഷേപിക്കാൻ പറ്റുമോ..ഒരിക്കലും പറ്റില്ല. അപ്പോൾ നമുക്ക് പറയാനുളളതിതാണ്. നബിദിനത്തിൽ സന്തോഷ പ്രകടനം നടത്തുന്നതിനായി സമ്മേളിക്കുന്നത് സുന്നത്തും ആരാധനയുമാണ്. അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തെറ്റായ കാര്യങ്ങൾ ആക്ഷേപാർഹവും തടയപ്പെടേണ്ടതുമാണ്…

ഫാകിഹാനി(റ)യുടെ വാദം അഞ്ച്—-

നബി (സ) ജനിച്ച മാസമായ റബീ ഉൽ അവ്വലിൽ തന്നെയാണല്ലോ നബി (സ) വഫാത്തായതും. അതിനാൽ ദുഖിക്കുന്നതിനേക്കാൾ കൂടുതൽ ആ മാസത്തിൽ സന്തോഷിക്കാൻ വക കാണുന്നില്ല..

ഇമാം സുയൂത്വി (റ)യുടെ ഖണ്ഡനം—-

ഇതിനു പറയാനുളള മറുപടിയിതാണ്.. നബി(സ)യുടെ ജനനം നമുക്ക് വലിയ അനുഗ്രഹവും അവിടുത്തെ വഫാത്ത് നമുക്ക് വലിയ മുസീബത്തുമാണ്. അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടനം നടത്താനും മുസീബത്ത് വരുമ്പോൾ ആത്മ സംയമനം പാലിക്കാനും ക്ഷമിക്കാനുമാണ് ഇസ്ലാമിക ശരീഅത്ത് നിർദേശിക്കുന്നത്. ഒരു കുഞ്ഞ് ജനിച്ചാൽ അതിന്റെ പേരിൽ സന്തോഷിച്ചും നന്ദി പ്രകടിപ്പിച്ചും അഖീഖ അറുക്കാൻ ഇസ്ലാം നിർദേശിച്ചിട്ടുണ്ട്. അതേ സമയം മരിക്കുമ്പോൾ അറവു നടത്താനോ മറേറാ ഇസ്ലാം നിർദേശിക്കുന്നില്ല. മറിച്ച് നിയാഹത്തും പൊറുതി കേട് കാണിക്കുന്നതും ഇസ്ലാം വിലക്കുകയാണ് ചെയ്തിരിക്കുന്നത്. അപ്പോൾ റബീഉൽ അവ്വൽ മാസത്തിൽ നബി (സ)യുടെ ജന്മത്തിൽ സന്തോഷിക്കലും അത് പ്രകടിപ്പിക്കലും നല്ല കാര്യമാണെന്നും നബി (സ)യുടെ വിയോഗത്തിന്റെ പേരിൽ ദു:ഖാചരണം നടത്തുന്നത് ശരിയല്ലെന്നും ശരീഅത്തിന്റെ പൊതു നിയമങ്ങൾ അറിയിക്കുന്നു. ഹുസൈനി (റ)നെ വധിച്ച ദിവസം ദു:ഖാചരണമായി റാഫിളിയ്യത്ത് ആചരിക്കുന്നതിനെ ആക്ഷേപിച്ച് ഇബ്നു റജബ് (റ) “ലത്വാഇഫ്” എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞതു കാണാം.. “അമ്പിയാക്കൾക്ക് മുസീബത്തെത്തുകയും അവർ മരണപ്പെടുകയും ചെയ്ത ദിവസത്തിൽ പോലും ദു:ഖാചരണം നടത്താൻ അല്ലാഹു കല്പിച്ചിട്ടില്ല. അപ്പോൾ അവരേക്കാൾ താഴെയുളളവരുടേത് ആചരിക്കുന്നത് എങ്ങനെ കല്പിക്കപ്പെടും..”(അൽ ഹാവീലിൽ ഫത്താവാ 1/190 – 193)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Muhammed_Jalali&oldid=3241658" എന്ന താളിൽനിന്ന് ശേഖരിച്ചത്