ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണു് പരൽപ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിൽ, ആയിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്. കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു് പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു" എന്നു് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.