മലയാളനാട്

(മലയാള നാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1969 മേയ് മുതൽ 1983 ജൂലായ് വരെ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളവാരികയായിരുന്നു 'മലയാളനാട്. എസ്.കെ.നായരായിരുന്നു ഇതിന്റെ പത്രാധിപർ.

മലയാളനാട്
എസ്.കെ. നായർ
ഗണംസാഹിത്യ - സാംസ്കാരിക വാരിക
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
ആദ്യ ലക്കം1969 മേയ്
കമ്പനി[മലയാളനാട്]]
രാജ്യം ഇന്ത്യ
ഭാഷമലയാളം,

ആധുനിക മലയാള സാഹിത്യത്തിന് വേറിട്ട ശബ്ദമായി നിന്ന് പിൻബലം നല്കിയത് ‘മലയാളനാട് ‘ വാരികയും എസ് കെ നായരും ആണെന്നത് പുതിയതലമുറയ്ക്ക് അറിയില്ല. മലയാളനാടിൽ എഴുതുകയും സാഹിത്യത്തിൽ ഉയരങ്ങൾ കീഴടക്കുകയും ചെയ്തവർ പോലും എസ് കെ നായർ എന്ന പത്രാധിപരെ വിസ്മരിച്ചു. അദ്ദേഹത്തെ പലരും ഒരു ‘മുതലാളി’ ആയാണ് കണ്ടത്. പത്രമുതലാളി , സിനിമാ മുതലാളി , കശുവണ്ടി മുതലാളി. എന്നാൽ അദ്ദേഹം ഒരിക്കലും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിച്ചില്ല. മുതലാളി എന്നാ വിശേഷണത്തെ അവസരം കിട്ടുമ്പോഴൊക്കെ കളിയാക്കുകയും ചെയ്തിരുന്നു. അദ്ദേഹം അദ്ധ്യാപകനായിരുന്നു.സാഹിത്യത്തെയും സിനിമയെയും വേറിട്ട കാഴ്ച്ചപ്പാടിലൂടെ തിരിച്ചറിഞ്ഞ അസാധാരണ പ്രതിഭയായിരുന്നു. ” മാധവിക്കുട്ടിയുടെ ‘എൻറെ കഥ’യും ഒ വി വിജയൻറെ ‘ധർമ പുരാണ’വും മലയാളനാട് വാരിക ഇല്ലായിരുന്നെങ്കിൽ അച്ചടി മഷി കാണില്ലായിരുന്നു. 1972- ൽ ‘എൻറെ കഥ’ പോലൊരു പരമ്പര പ്രസിദ്ധീകരിക്കാൻ കുടുംബ വാരികയായ മനോരമയോ മാമൂലുകൾ തെറ്റിക്കാത്ത മാതൃഭൂമിയോതയ്യാറാകുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. അടിയന്തരാവസ്ഥയെ അതിനിശിതമായി വിമർശിച്ചു കൊണ്ടെഴുതിയ ‘ധർമപുരാണം’ ഒരിക്കലുംവെളിച്ചം കാണുകയില്ലായിരുന്നു. പത്തൊൻപത് വർഷങ്ങൾക്കുമുൻപ് തിരുവനന്തപുരത്ത് ‘വൈദേഹി’യിലിരുന്ന് സംസാരിക്കുന്നത്, മലയാള സാഹിത്യത്തിനും സിനിമക്കും ഒട്ടനവധിസംഭാവനകൾ നല്കിയിട്ടുള്ള മലയാറ്റൂർ രാമകൃഷ്ണൻ ! മലയാറ്റൂർ എന്ന സിംഹവും എസ് കെയും സിംഹ ഗർജ്ജനവുമായി മലയാറ്റൂർ രാമകൃഷ്ണൻ, മടക്കി കുത്തിയ മുണ്ടും നീളൻ കുടയുമായി തകഴിച്ചേട്ടൻ, കറുത്ത അംബാസിഡർ കാറിൽതോപ്പിൽ ഭാസി, ചുവന്ന കണ്ണുകളുമായി പദ്മരാജൻ, വല്ലപ്പോഴുമെത്തുന്ന ഒ വി വിജയൻ, എം മുകുന്ദൻ, എം പി നാരായണ പിള്ള, അയ്യനേത്ത്, പാറപ്പുറം, നൂറനാട് ഹനീഫ്, പി ഭാസ്കരൻ, കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, കെ ജി സേതുനാഥ്, വി കെ എൻ തുടങ്ങിയ സാഹിത്യകാരന്മാർ .മലയാളനാടിൻറെ സാഹിത്യ സായാഹ്നങ്ങൾക്ക്‌ ബേബിച്ചായൻ പകർന്നു വെച്ച ലഹരിയുടെ നറുമണം. മലയാറ്റൂർ, എസ് കെ യുടെ ശക്തിയായിരുന്നു. വി ബി സിയും കാക്കനാടനും മലയാറ്റൂരും ചേർന്നാൽ ആശയങ്ങളുടെ നിലക്കാത്ത പ്രവാഹം. സാഹിത്യത്തിലെ ഏതു പരീക്ഷണത്തിനും മലയാറ്റൂർ മുന്നിലുണ്ടാകും.ഐ എ എസിൽ സിംഹമായി തിളങ്ങി നില്ക്കുമ്പോഴും, എസ് കെ യുടെവിളികേട്ടാൽ മലയാറ്റൂർ ഓടി എത്തുമായിരുന്നു , മലയാളനാട്ടിൽ. മലയാളനാട് ഒരു ‘ഓഫ്‌ ബീറ്റ്’ പ്രസിദ്ധീകരണമായിരുന്നു. മാമൂലുകളെ തെറ്റിക്കുന്ന രചനകൾക്കും എഴുത്തുകാർക്കും ഒരിടം. അതിനേക്കാളുപരി ഒരത്താണി. ആധുനിക മലയാള സാഹിത്യം ശക്തി പ്രാപിച്ചത് മലയാളനാട് വാരികയുടെ തലോടലിലൂടെയാണ്‌. കാക്കനാടനും മാധവിക്കുട്ടിയും എം മുകുന്ദനും ഒ വി വിജയനും കടമ്മനിട്ടയും മറ്റും മറ്റും പുത്തൻ സാഹിത്യത്തിൻറെ പരീക്ഷണശാലയായികണ്ടെത്തിയത് മലയാളനാടിൻറെ തിരുമുറ്റമാണ്. തകഴിയും പി കുഞ്ഞിരാമൻ നായരും തോപ്പിൽ ഭാസിയും പെരുമ്പടവം ശ്രീധരനുമൊക്കെ മലയാളനാടിൻറെ തണലിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ‘ഷോ’മാന്മാരിൽ ഒരാളായിരുന്നു എസ് കെ നായർ. സാഹിത്യമായാലും സിനിമയായാലും എസ് കെ വേറിട്ടൊരു വഴിയാണ് എപ്പോഴും തിരഞ്ഞെടുത്തത്. മലയാളനാട് വാരിക ആധുനിക മലയാള സാഹിത്യത്തിന് വളക്കൂറായപ്പോൾ മലയാള സിനിമയിലെ പരീക്ഷണങ്ങൾക്കും എസ് കെ തയ്യാറായി.പുതുമുഖങ്ങൾക്ക് മുഖ്യവേഷങ്ങൾ നല്കി ഒരു സിനിമ എങ്ങനെ വിജയിപ്പിക്കാമെന്ന് അദ്ദേഹം മലയാളത്തിന് കാട്ടിക്കൊടുത്തു. പുതുമുഖ താരങ്ങളായരാഘവനും സുധീറും ശോഭനയും അഭിനയിച്ച ‘ചെമ്പരത്തി’ അതിനുദാഹരണം. ‘ഈഡിപ്പസ് കോംപ്ലക്സ്’ എന്ന തൊട്ടാൽ പൊള്ളുന്ന പ്രമേയവുമായി ‘ചായം’, ‘മഴക്കാറ് ‘, ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ – അങ്ങനെ സിനിമയുടെലോകത്തും എസ് കെ പരീക്ഷണങ്ങൾ നടത്തി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്താനും മാധ്യമത്തിലൂടെ അത് വെളിച്ചത്ത് കൊണ്ട് വരാനും എസ്കെ മുന്നിലുണ്ടായിരുന്നു. നാട്ടിലെ അഴിമതിക്കും അക്രമത്തിനും എതിരെ പോരാടുവാൻ ‘ മലയാളനാട് രാഷ്ട്രീയ’ വാരികയും മികച്ച ചലച്ചിത്രസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ‘സിനിമ’ വാരികയും കുടുംബിനികൾക്കായി ‘മധുരം’ വരികയും പ്രസിദ്ധീകരിച്ചു. കുട്ടികൾക്കായി ‘മിട്ടായി’എന്നൊരു പ്രസിദ്ധീകരണം അദ്ദേഹത്തിൻറെ സ്വപ്നമായിരുന്നു. ‘കരിയർ മാഗസിൻ ‘ എന്ന ആശയം അഭിനന്ദനത്തോടെ സ്വീകരിച്ച ഒരേ ഒരു പത്രമുടമ എസ് കെ മാത്രമായിരുന്നു. അതിൻറെ സാദ്ധ്യത, പ്രസിദ്ധീകരിക്കുംമുൻപേ അദ്ദേഹം തിരിച്ചറിഞ്ഞു !!! നമുക്ക് മറക്കാതിരിക്കാം ദിവസക്കൂലിക്ക് പണിയെടുക്കുന്നവർക്ക് ജോലി കഴിഞ്ഞു കൂലി. സർക്കാർ ജീവനക്കാർക്ക് മാസാന്ത്യം ശംബളം. എഴുത്തുകാരന് മുൻ‌കൂർ പ്രതിഫലം – അതായിരുന്നു എസ് കെ നായരുടെ ചിന്ത. സാഹിത്യകാരനും സിനിമാക്കാരനും മാന്യമായ പ്രതിഫലം നല്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. എഴുത്തുകാരനോ സിനിമാക്കാരനോ കൊല്ലത്തെത്തിയാൽ അവർക്ക് വേണ്ടുന്നതെല്ലാം – കഴിക്കാനും കുടിക്കാനും – നല്കാൻ കാർത്തികയിലുംസേവിയേര്സിലും ഏർപ്പാട് ചെയ്തിരുന്നു. വി ബി സി യും ചാത്തന്നൂർ മോഹനനും വി എസ് നായരുമൊക്കെ കൂട്ടായി നിന്നു. മുതിർന്ന എഴുത്തുകാരുടെ ആവശ്യങ്ങൾ എന്തു തന്നെയായാലും എസ് കെ സാധിച്ചു കൊടുത്തു. ഓരോ ലക്കവും എഴുതുന്നവരുടെ റോയൽറ്റി സ്റ്റേറ്റ്മെന്റ്, പ്രസിദ്ധീകരണം പുറത്തിറങ്ങുന്നതിന് മുൻപ് മേശപ്പുറത്ത് എത്തണമെന്നകാര്യത്തിൽ അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു. എഡിറ്റോറിയൽ ബോർഡിലുള്ളവർക്കും എഴുതുന്നതിന് പ്രതിഫലം നൽകുന്നതിൽ എസ് കെ ശ്രദ്ധിച്ചിരുന്നു. മാന്യമായ പ്രതിഫലം കലാകാരന് എന്നദ്ദേഹം ചിന്തിച്ചു. ‘ചെമ്പരത്തി’ സിനിമ അസാധാരണ വിജയം നേടിയപ്പോൾ സംവിധായകൻ പി എൻ മേനോന് പുതിയകാറും മറ്റുള്ളവർക്ക് സമ്മാനങ്ങളും നല്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ ആദ്യത്തെ സിനിമ അവാർഡ്‌ നൈറ്റ്‌ നടത്തിയതിനു പിന്നിലും എസ് കെ ആയിരുന്നു. ഇന്ന് ദശലക്ഷങ്ങൾ അച്ചടിക്കുന്ന മലയാള പ്രസിദ്ധീകരണങ്ങൾ പോലും എഴുത്തുകാരന് എങ്ങനെ ‘പ്രതിഫലം നല്കാതിരിക്കാം’ എന്ന് ചിന്തിക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം. പുതിയ എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും ചലച്ചിത്ര പ്രവർത്തകർക്കും എസ് കെ താങ്ങും തണലുമായിരുന്നു. പത്രപ്രവർത്തകനാണെങ്കിലും സിനിമാക്കാരനാണെങ്കിലും രാഷ്ട്രിയപ്രവർത്തകനാണെങ്കിലും എസ് കെ യുടെ സൗഹൃദസംഘത്തിൽഇല്ലാത്തവരായി വളരെ കുറച്ചുപേർ മാത്രമേ അന്ന് കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=മലയാളനാട്&oldid=3109870" എന്ന താളിൽനിന്ന് ശേഖരിച്ചത്