ഇസ്ലാം വിവാഹത്തിലൂടെ സ്ത്രീയെ ആദരിക്കുന്നു. അതിനാൽ പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹ്ർ) നൽകണമെന്ന് അത് അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. ഖുർആൻ വ്യക്തമാക്കുന്നു: 'അവർക്കവകാശപ്പെട്ട വിവാഹമൂല്യം നിങ്ങൾ നൽകുകയാണെങ്കിൽ നിങ്ങളവരെ വിവാഹം കഴിക്കുന്നതിൽ കുറ്റമില്ല' (60:10). 'അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ നിങ്ങളവരെ വിവാഹം ചെയ്യുക. അവരുടെ മഹ്ർ ന്യായമായ നിലയിൽ അവർക്ക് നൽകുകയും ചെയ്യുക' (4:25)
ഇസ്ലാം നിശ്ചയിച്ച വിവാഹമൂല്യം ഇന്ന് ഒരു ചടങ്ങ് മാത്രമായി അധഃപതിച്ചിരിക്കുന്നു. പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന അനിസ്ലാമിക സമ്പ്രദായമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ എത്രയോ കൂടുതലുള്ള വൻതുകകളാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തത്ഫലമായി വിവാഹം സങ്കീർണമായ ഒരു പ്രക്രിയയിത്തീരുകയും സ്ത്രീധനം നൽകാൻ ശേഷിയില്ലാത്ത യുവതികൾ മംഗല്യ സൌഭാഗ്യം നഷ്ടപ്പെട്ട് നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.