ലൗകികന്യായങ്ങളിലൊന്നാണ് തൃണജളൂകന്യായം. തൃണം-പുല്ല്, ജളൂകം - അട്ട. പുല്ലട്ടയുടെ സഞ്ചാരത്തെ ആസ്പദമാക്കിയിട്ടുള്ള ന്യായമായതിനാലാണ് ഈ പേര് ലഭിച്ചത്. പുല്ലട്ട ഒരു പുല്ലിൽ നിന്നും മറ്റൊരു പുല്ലിലേക്ക് നീങ്ങുമ്പോൾ പുതിയ പുല്ലിൽ പിടുത്തം ഉറപ്പിച്ചശേഷമേ ആദ്യപുല്ലിലെ പിടുത്തം വിടുകയുള്ളൂ. ഈ രീതിയിൽ പഴയതിനെ തിരസ്കരിച്ച് പുതിയതിനെ സ്വീകരിക്കുന്നതിനെ പരമാർശിക്കുന്നതിനെയാണ് ഈ ന്യായം കൊണ്ട് വിശേഷിപ്പിക്കുന്നത്.

പഴയതിനെ ഉപേക്ഷിക്കുന്നവർ പുതുതായി ഏതിലെങ്കിലും ദൃഢമായി ഊന്നിനിന്നിട്ടുവേണം ആദ്യത്തേതിനെ ഉപേക്ഷിക്കേണ്ടതെന്നുള്ള തത്ത്വത്തെ പറയാൻ ഈ ന്യായം ഉപയോഗിക്കാം. ന്യായശാസ്ത്രത്തിൽ ഈ ന്യായം ഒരു വിവാദതത്ത്വത്തെ അവതരിപ്പിക്കുന്നുണ്ട്. ജീവൻ ഒരു ദേഹത്തിൽനിന്നും മറ്റൊരു ദേഹത്തിൽ പ്രവേശിക്കുന്നതിന്റെ സന്ദർഭത്തെ സൂചിപ്പിക്കാൻ നൈയായികന്മാർ ഈ ന്യായത്തെ സ്വീകരിക്കുന്നു. മരണശേഷം ജീവൻ പുതിയ ഒരു ശരീരം സ്വീകരിക്കുന്നതുവരെ പഴയ സ്ഥലവുമായി ബന്ധപ്പെട്ട് സ്ഥിതിചെയ്യുന്നു. അഥവാ പുതിയ ഒരു ശരീരം കണ്ടെത്തിക്കഴിയുമ്പോഴാണ് നിലവിലുള്ള ശരീരത്തെ ത്യജിക്കുന്നത് എന്നാണ് ഈ ന്യായവാക്യത്തിന്റെ സഹായത്താൽ സമർഥിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ശരീരമില്ലാതെയും ജീവന് നിലനില്പുണ്ടെന്നാണ് ശ്രുതികളിലെ സൂചന. ഘടത്തിലെ ആകാശത്തെ (ശൂന്യമായ സ്ഥലം) പോലെ മാത്രമാണ് ജീവൻ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നത്, സ്വതന്ത്രമാകുമ്പോൾ പരലോകത്തേക്കു പോകുന്നു എന്നാണ് ശ്രുതിയിൽ പറയുന്നത് (ഉദാ: പഞ്ചാഗ്നിശ്രുതിയിൽ പറയുന്നു - ഘടാകാശവദുപഹിതോജീവഃ സൂക്ഷ്മോപാധിഗത്യാ ലോകാന്തരംഗച്ഛതി.) ശ്രുതിവിരുദ്ധമായതിനാൽ വേദാന്തികളും മറ്റും നൈയായികരുടെ ഈ തൃണജളൂകന്യായത്താൽ സമർഥിക്കാൻ ശ്രമിക്കുന്ന വാദത്തെ അംഗീകരിക്കുന്നില്ല.

"https://ml.wikipedia.org/w/index.php?title=തൃണജളൂകന്യായം&oldid=2776665" എന്ന താളിൽനിന്ന് ശേഖരിച്ചത്